കൊച്ചിയില്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ പാലത്തിന് താഴെയാണ് സംഭവം. ഇന്ന് രാവിലെ 6.30യോടെ ഇതുവഴി പോയ വള്ളക്കാരാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
വിവരം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി. പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് മൃതദേഹം മാറ്റിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
യുവതിക്ക് നാല്‍പ്പത് വയസിനടുത്ത് പ്രായം തോന്നിക്കും. ഇവരെ തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പൊലീസ് പറഞ്ഞു.
എറണാകുളം നോര്‍ത്ത് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത് ആത്മഹത്യയാണോ അതോ കൊലപാതകം ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദേശീയപാതയില്‍ പത്തടിപ്പാലത്തില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് സംശയം വര്‍ധിപ്പിക്കുന്നത്.
അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍സിയ എന്ന സുഹാന (22) ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന് (26) നേരിയ പരുക്കേറ്റു. അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഡ്രൈവറെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.
എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്‍മാന്റെ ഭാഷ്യമെന്നും പോലീസ് പറയുന്നു. കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
പുലര്‍ച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോള്‍, മെട്രോ പില്ലറുകളായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാര്‍ തകര്‍ന്നത്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. യുവതി ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറില്‍ കയറിയതെന്നാണു വിവരം. പിറന്നാള്‍ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ചാണ് മൂന്നാമത് ഒരാള്‍ കൂടി വാഹനത്തില്‍ കയറിയത്.
അതേസമയം 11 മണി മുതല്‍ 1.50 വരെ ഇവര്‍ എവിടെയായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. മൂന്നാമനെ കണ്ടെത്താനായാല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരൂ. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.
മാരാരിക്കുളം തെക്ക് കോര്‍ത്തുശേരിയില്‍ അമ്മയും 2 ആണ്‍മക്കളും മരിച്ച സംഭവത്തില്‍ അമ്മയുടേതും ഇളയ മകന്റേതും ആത്മഹത്യയും മൂത്തമകന്റേതു ശ്വാസംമുട്ടിച്ചതു മൂലമുള്ള മരണവുമെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. കോര്‍ത്തുശേരി പടിഞ്ഞാറ് കുന്നേല്‍ വീട്ടില്‍ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി (54), മക്കള്‍ ലെനിന്‍ (36), സുനില്‍ (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കള്‍ വിഷം ഉള്ളില്‍ചെന്നും അമ്മ തൂങ്ങിയും മരിച്ചെന്നായിരുന്നു ആദ്യം നിഗമനം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ആനിയെ കണ്ടത്. മക്കള്‍ അവരുടെ മുറികളില്‍ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മൂന്നു പേരുടെയും മരണത്തിലെ സത്യസ്ഥിതി പുറത്തു വന്നത്.
മൂവരുടെയും മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ;
സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ബലപ്രയോഗത്തിനിടെ ലെനിന്‍ ശ്വാസംമുട്ടി മരിച്ചു. ഇതുമൂലമുള്ള മനോവിഷമത്തില്‍ സുനില്‍ തൂങ്ങിമരിച്ചു. രാവിലെ മക്കളെ മരിച്ച നിലയില്‍ കണ്ടതോടെ ആനിയും തൂങ്ങിമരിച്ചു. തൂങ്ങിമരിച്ച സുനിലിനെയും നിലത്തു മരിച്ചുകിടന്ന ലെനിനെയും എടുത്ത് അവരുടെ മുറികളിലെ കട്ടിലില്‍ കിടത്തിയ ശേഷമാണ് ആനി ജീവനൊടുക്കിയതെന്നാണ് നിഗമനം.
പുറത്തുനിന്നുള്ള ആരുടെയും പങ്ക് മരണങ്ങളില്‍ ഇല്ലെന്നു വ്യക്തമാണ്. പോലീസ് നായയും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ ഇതു വ്യക്തമാണ്. വിശദ പരിശോധനകള്‍ക്ക് മൂവരുടെയും അവയവങ്ങളുടെ സാംപിളുകള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്കു വിട്ടു.
ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണു മരിച്ചത്. ഞായറാഴ്‌ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്.
കര്‍ണാടകയില്‍ നഴ്‌സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. കോവിഡ് മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭര്‍ത്താവ് റോഷന്‍ പാലായിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്‌മാക്കി.
ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയില്‍ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷന്‍ ചെല്ലുമ്പോള്‍ ബെഡ്‌റൂമിന്റെ കതക് ഉള്ളില്‍നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപ്പൊളിച്ചപ്പോള്‍ നിമ്മിയെ ഷാളില്‍ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയിലേക്കു കൊണ്ടുപോയി. സംസ്‌കാരംനാളെ 11-ന് വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍.
തിരുവല്ല സ്വദേശിനിയുടെ വീട്ടിൽ ഉറങ്ങുമ്പോൾ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്.
മസ്‌ക്കറ്റ് സെൻറ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലിസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
For more details: 469-473-1140 or 334-546-0729
അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. മുകളിലത്തെ നിലയിൽ നിന്ന് സീലിംഗ് തുളച്ചാണ് വെടിയുണ്ടകൾ വന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നാല് മാസം മുൻപാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോർത്ത് നിരണം സ്വദേശി ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് മറിയം. രണ്ട് സഹോദരങ്ങളുണ്ട്.
ആറ്റിങ്ങലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയേയും പിതാവിനെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ പിങ്ക് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
‘കരയുന്ന പെണ്‍കുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇത്. പോലീസ് പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും സംഭവത്തിന്റെ വീഡിയോ പരിശോധിച്ച് ഹൈക്കോടതി വിമര്‍ശിച്ചു.
പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. വീഡിയോ ദ്യശ്യങ്ങളില്‍ കുട്ടിയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുന്നത് വ്യക്തമാണ്. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മോഷണക്കുറ്റം ആരോപിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ‘പോലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ’ എന്നും കോടതി ചോദിച്ചു. പോലീസിന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ മൂലം ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നു. പോലീസിനോട് എന്തെങ്കിലും വിഷയത്തില്‍ പ്രതികരിച്ചാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് പറഞ്ഞ കോടതി, അഭിഭാഷകനോട് ഉദ്യോഗസ്ഥയെ ന്യായീകരിക്കരുതെന്ന് നിര്‍ദേശിച്ചു. അങ്ങനെ സംഭവിച്ചാല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരിക്ക് ഈ സിസ്റ്റത്തിലെന്ത് വിശ്വാസമുണ്ടാകുമെന്നും കോടതി ചോദിച്ചു.
സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തെ ആരാഞ്ഞിരുന്നു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണിനെക്കുറിച്ച് ചോദിച്ചതെന്നും ഈ പോലീസുദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.
ആറ്റിങ്ങലില്‍ ഐഎസ്ആര്‍ഒയുടെ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവരുടെ അടുത്തായി പിങ്ക് പോലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. കാറിലുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറുകയായിരുന്നു.
സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു. ഇതിനിടെയാണ് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. നേരത്തെ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു.
മിസ് കേരള ജേതാക്കള്‍ അടക്കം അപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പൊലീസ് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തു. കാറിൽ പിന്തുടർന്ന സൈജുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തവരെക്കുറിച്ച് സൈജു വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സൈജുവിന്റെ സുഹൃത്തുക്കളാണ് പലരും. ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സൈജു കൊച്ചിയിലും സംസ്ഥാനത്തിന് പുറത്തുമായി വിവിധയിടങ്ങളിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുക്കാറുള്ളതായും കണ്ടെത്തി.
ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ നിന്നു ഫോര്‍ട്ട്കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ഈ പാർട്ടികൾ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗമുള്ളവയായിരുന്നോ, പങ്കെടുത്ത പ്രമുഖർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പ്രാഥമിക അന്വേഷണത്തിൽ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. സൈജുവിന്റെ വാട്‌സാപ്പ് ചാറ്റിൽ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്. ചാറ്റ് ചെയ്തവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്ന് ഡിജെ പാര്‍ട്ടികള്‍ക്കുപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കര്‍, മദ്യം അളക്കുന്ന പാത്രങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്റീരിയർ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസ് പരിസരത്തുനിന്നാണ് കാർ കണ്ടെടുത്തത്. 20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ സ്വദേശിയിൽ നിന്ന് സൈജു വാങ്ങിയതാണ് കാർ. എന്നാൽ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല
സൈജുവിന്റെ മൊബൈലിൽ നിന്ന് ലഭിച്ച ഫോട്ടോകളിലുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഫോണിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകളുണ്ട്. മോഡലുകളെ പിന്തുടർന്ന സൈജു, അവർക്ക് താമസസൗകര്യം അടക്കം വാഗ്ദാനം ചെയ്തിരുന്നു. സ്ത്രീകൾക്ക് ഇത്തരം വാഗ്ദാനം നൽകിയത് ദുരുദ്ദേശ്യത്തോടെയാണെന്നാണ് കരുതുന്നത്. നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാറ്റുമായി സൈജുവിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെയാണ് സൈജുവിനെ കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്
ഹോട്ടല്‍ ഉടമ റോയി ജെ.വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണുപൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പാമ്പാടിയിൽ നിന്നും കാണാതായ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ കണ്ടെത്തി. സഹോദരിമാരായ പെൺകുട്ടികളെ കണ്ടെത്താൻ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്.
പൊലീസിന്റെ മികച്ച പ്രവർത്തനമാണ് കാണാതായ പെൺകുട്ടികളെ തലസ്ഥാനത്ത് നിന്നും കണ്ടെത്താൻ സാധിച്ചത്. ബംഗളൂരുവിലേക്ക് കടക്കാൻ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച് പിടികൂടാൻ സാധിച്ചത് നേട്ടമായി. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സിസിടിവി പരിശോധിച്ചു കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതിൽ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി മനസിലായി. പിന്നാലെ കാണാതായ യുവാവിന്റെ ഫോൺ സിഗ്നൽ തമ്പാനൂരിൽ നിന്നും ലഭിച്ചതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോഡ്ജുകളിലും പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടികൾ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പാമ്പാടി പൊലീസ് തലസ്ഥാനത്തെത്തി ഇവരെ കൊണ്ടുപോയി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിലെ അശോകപുരത്ത് റോഡരികില്‍ വെച്ച് പട്ടാപ്പകൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. റോഡരികിൽ മീന്‍കച്ചവടം നടത്തുന്ന കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്.
ശ്യാമിലിയുടെ മുഖത്ത് പരുക്കേറ്റു. മദ്യപിച്ചെത്തിയാണ് നിധീഷ് മർദിച്ചത്. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബന്ധുക്കളെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.
വീഡിയോ കടപ്പാട് : മാധ്യമം