കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടൽ തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്തു. സർക്കാരിനെതിരെ ഫേസ്ബുക്കിൽ കുറിപ്പെഴുതിയ ശേഷമാണ് ആത്മഹത്യ. വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍(കണ്ണന്‍-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്.
ആറു മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ജീവിതം തകർത്തതെന്നും കുറിപ്പെഴുതിയാണ് സരിൻ ജീവിതം അവസാനിപ്പിച്ചത്. മറ്റിടങ്ങളിൽ ആളുകൾക്ക് പുറത്തുപോവാൻ കഴിയുമ്പോൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സർക്കാർ വിലക്കിയത് കടക്കെണി കൂട്ടി. ഇപ്പോൾ സ്വകാര്യ ബാങ്കുകളുടെയും ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിയും ഉയർന്നെന്നും ആറു വർഷം ജോലി ചെയ്താലും ബാധ്യതകൾ തീരില്ലെന്നും കുറിപ്പിൽ പറയുന്നു. തന്‍റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്‍റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ രക്ഷിക്കണമെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
”ആറ് മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ അശാസ്ത്രീയമായ ലോക്ഡൗൺ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, ബസ്സില്‍, ഷോപ്പിങ് മാളുകളില്‍, കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം. എന്നാല്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍, ക്യൂ നിന്നാല്‍ കൊറോണ പിടിക്കുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഒടുവില്‍ ലോക്ഡൗൺ എല്ലാം മാറ്റിയപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണിയും ബ്ലൈഡ് കാരുടെ ഭീഷണിയുമാണ്. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്‍റെ ബാധ്യതകള്‍. ഇനി നോക്കിയിട്ട് കാര്യം ഇല്ല.
എന്‍റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്‍റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്‍റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്‍റെ കയ്യില്‍ ഉള്ളപ്പോള്‍ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്‍റെ കുടുംബത്ത സഹയിക്കുക. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്. എന്‍റെ ഫോണ് എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക് ഓണ്‍ലൈനന്‍ ക്ലാസ് ഉള്ളതാണ്”.
അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്‍റ് നിരോധിച്ചുവെന്നാണ് പോസ്റ്റിലെ അവസാനത്തെ വരി. കുടുംബത്തെ സഹായിക്കുന്നതിനായി അക്കൗണ്‍ നമ്പറും പോസ്റ്റിലിട്ടിട്ടുണ്ട്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
പത്തനംതിട്ട: ഇളമണ്ണൂരിൽ സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര സ്വദേശി ജെബിൻ. വി. ജോൺ(22), പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു(22) എന്നിവരാണ് മരിച്ചത്.
സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്.
ജെബിൻ ബാംഗ്ലൂരിലും സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു.
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടിൽവച്ചും മറ്റൊരിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.
പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇതുവരെ മോൻസനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പീഡനക്കേസിൽ മോൻസണിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും.
കോഴിക്കോട്: തമിഴ്നാട്ടില്‍നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട്ട് സുരക്ഷ ശക്തമാക്കി പോലീസ്. ഇതരദേശ തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ക്യാമ്പുകളില്‍ പുറത്തുനിന്നുള്ളവര്‍ താമസിക്കുന്നുണ്ടോയെന്നു സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. രാത്രികാല പരിശോധനക്കായി കണ്ട്രോള് റൂം വാഹനങ്ങളുള്‍പ്പെടെ 40 വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്.
സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും. ഇവ പിന്നീടു ക്രൈംറിക്കാര്‍ഡ് ബ്യൂറോയില്‍ പരിശോധിക്കും. നേരത്തെ മോഷണകേസുകളില്‍ ഉള്പ്പെട്ടവരാണോയെന്നു പരിശോധിക്കുകയാണ് ലക്ഷ്യം. അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കവര്‍ച്ചാകേസുകളില്‍ കുറുവാസംഘത്തിനു പങ്കുണ്ടെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാലക്കാട്ട് നെന്മാറയില് അറസ്റ്റിലായ കുറുവ സംഘത്തെ ഇവിടത്തെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മൂന്നുപേരാണ് നെന്മാറയില് അറസറ്റിലായത്. ഇവരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
നിലവില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വീടു കുത്തിത്തുറക്കാനും മറ്റും ഉപയോഗിക്കുന്ന കോടാലി, തൂമ്പ പോലുള്ളവ വീടിനു പുറത്തുവയ്ക്കരുത്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ചറിയിച്ചു ലൈറ്റിട്ടശേഷം മാത്രമേ പുറത്തിറങ്ങാവൂ.
അടിയന്തര ഘട്ടങ്ങളില്‍ ആളുകള്‍ക്ക് 0495 2721697 എന്ന ഫോണ് നമ്പറില്‍ പോലീസിനെ ബന്ധപ്പെടാമെന്നും സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു.
മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി.
കഴിഞ്ഞ ദിവസം കണ്ണൂര്‍ പാത്തിപ്പാലത്ത് കുഞ്ഞിനേയും ഭാര്യയേയും കൊലപ്പെടുത്താന്‍ പുഴയിലേക്ക് തള്ളിയിട്ട ഷിജുവിന്റെ ഭാര്യ സോന സംഭവങ്ങള്‍ വിവരിച്ചു. ഒന്നര വയസുകാരി മകള്‍ മുങ്ങിമരിച്ചപ്പോള്‍ സോന അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കേസില്‍ ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് സോന നടത്തിയത്. ഭര്‍ത്താവ് തന്റെ 60 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് താനാണെടുത്തതെന്ന് ഷിജു സമ്മതിച്ചത്. മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ലെന്നും സോന പറയുന്നു.
നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി. ഒന്നരവയസുകാരിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചുപൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സംഭവിച്ച കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ ഇപ്പഴും സോനയ്ക്ക് കഴിയുന്നില്ല.
മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയ ഷിജുവിനെതിരെ കതിരൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്‌നം കാരണം ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ അവരുടെ അനുവാദം വാങ്ങാതെ പണയം വച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സോനയോട് പകതോന്നി. രണ്ടാഴ്ച മുന്‍പാണ് ഭാര്യയേയും മകളെയും കൊല ചെയ്യാന്‍ തീരുമാനിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയാണ് പാത്തിപ്പാലത്തില്‍ കൊണ്ടുപോയി പുഴയില്‍ തള്ളിയിട്ടതെന്നും ഷിജു പൊലീസിന് മൊഴി നല്‍കി. ഈസ്റ്റ് കതിരൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയായ സോന മൂന്ന് കൊല്ലം മുമ്പാണ് കോടതി ജീവനക്കാരനായ കെപി ഷിജുവിനെ വിവാഹം ചെയ്യുന്നത്.
ഷിജുവിന്റെ പെരുമാറ്റത്തില്‍ ആകെ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം ഇയാളെ പുഴക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒന്നര വയസുകാരി അന്‍വിതയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് പാനൂര്‍ പാത്തിപ്പാലമെന്ന ഗ്രാമം.
നേപ്പാളില്‍ (Nepal) എവറസ്റ്റ് കൊടുമുടി (Mount Everest) കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (Mazin-19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.
വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.
പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികൾ തമ്മിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിദ്യാര്‍ഥികള്‍ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോള്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത സ്‌കൂള്‍ അധികൃതര്‍ മുൻകൂട്ടി കണ്ടിരുന്നു. അതിനാല്‍ തന്നെ സ്‌കൂളില്‍വെച്ചൊരു സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറത്ത് എന്ന് സ്ഥലത്തുവെച്ചാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
നാട്ടുകാര്‍ ഇടപെട്ടാണ് ഒടുവില്‍ സംഘര്‍ഷം നിയന്ത്രിച്ചത്. നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
പാനൂർ പാത്തിപ്പാലത്ത് അമ്മക്കൊപ്പം പുഴയിൽ വീണ കുഞ്ഞ് മരിച്ചു. ഒന്നര വയസ്സുകാരി അൻവിതയാണ് മരിച്ചത്. മാതാവ് സോനയെ രക്ഷപ്പെടുത്തി. കൊല്ലേരി യു.പി സ്കൂളിലെ അധ്യാപികയാണ് സോന. ഭർത്താവ് ഷിജു പുഴയിൽ തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് ഭർത്താവ് ഷിജു. ഇയാളൊടൊപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയിൽ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് നിന്നും കണ്ടെടുത്തു. ഷിജുവിനെ കണ്ടെത്തിയിട്ടില്ല.
രാത്രി ഏഴരയോടെ വളള്യായി റോഡിൽ ചാത്തൻമൂല വാട്ടർ ടാങ്കിനോട് ചേർന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. പുഴയിൽ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയിൽ മുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയിലേക്ക് മാറ്റി. ഷിജുവിനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്
പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.
ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണനിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
ഭർത്താവിന്‍റെ കൂടെ ബൈക്കിൽ മൂന്നുപേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കെണ്ടടുത്തു.
ഷിനു പരിസരത്തൊന്നുമില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി.
ഒന്നരമാസം മുമ്പ് കാണാതായ മകളെക്കുറിച്ചുള്ള വിവരമൊന്നും അറിയാന്‍ കഴിയാതെ കണ്ണീരോടെ ഒരു കുടുംബം. സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പോലീസിന് വെല്ലുവിളിയായി. പോലീസ് പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്.
ആ പെൺകുട്ടിയെ കണ്ടവരുണ്ടോ? കേരളം ഏറെ ചർച്ച ചെയ്യുന്ന ജെസ്നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും ഉത്തരം തേടുകയാണ്… ബുക്ക് വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ പാലക്കാട് ആലത്തൂരിലെ ആ പെൺകുട്ടി എവിടെപ്പോയി? വീട്ടിൽനിന്ന് നടന്നെത്താവുന്ന ദൂരത്ത് അവളുടെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ബുക്ക് സ്റ്റാളിൽ ഏറെനേരം നിന്നെങ്കിലും അവളെ കാണാനായില്ല. പിന്നീടിതുവരെ ആ അച്ഛൻ മകളെ കണ്ടിട്ടില്ല. ആ പെൺകുട്ടി എവിടെപ്പോയി? ഗോവയിലും തമിഴ്നാട്ടിലും കേരളത്തിലും പൊലീസ് അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല. 21 വയസ്സുകാരി സൂര്യ കൃഷ്ണയെ കാണാതായിട്ട് 44 ദിവസങ്ങൾ പിന്നിടുന്നു. അവൾ എവിടെ? ഒരു സിസിടിവി മാത്രം കണ്ടു അവളെ…
2020 ഓഗസ്റ്റ് 30നാണ് ആലത്തൂർ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛൻ ജോലി ചെയ്യുന്ന കടയിലേക്കു പോയതായിരുന്നു അവൾ. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളിൽനിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടിൽ നിന്നിറങ്ങിയപ്പോൾ രാധാകൃഷ്ണനെ സുനിത വിളിച്ചിരുന്നു. മകൾ ഇറങ്ങിയ കാര്യം അറിയിച്ചു.
15 മിനിറ്റിനുള്ളിൽ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അവൾ എത്തിയില്ല. അച്ഛൻ വീട്ടിലേക്കു വിളിച്ചപ്പോൾ അവിടെയുമില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും സൂര്യ തിരിച്ചുവന്നില്ല. വീടിനു സമീപത്തുള്ളവർ തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. രാധാകൃഷ്ണൻ ആലത്തൂർ പൊലീസിൽ പരാതിയും നൽകി.
എല്ലാ വിഷയങ്ങളിലും എ പ്ലസ്
അവൾ പുസ്തകപ്പുഴുവായിരുന്നു. ആലത്തൂരിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു പാലായിൽ എൻട്രൻസ് കോച്ചിങ്ങിനു ചേർന്നത്. ഡോക്ടറാകണമെന്നായിരുന്നു മോഹം. പരിശീലനം നടത്തിയെങ്കിലും റാങ്ക് ലിസ്റ്റിൽ അവളെത്തിയില്ല. വീട്ടിൽ തിരിച്ചെത്തി ബിരുദത്തിനു പാലക്കാട്ടെ കോളജിൽ ചേർന്നു. അതിനുശേഷം അവൾ പുസ്തകങ്ങളെ സ്നേഹിക്കുന്നത് അച്ഛനമ്മമാർ കണ്ടില്ല. ടിവിയും മൊബൈലുമായിരുന്നു പിന്നീടു കൂട്ട്.
പാലായിൽ പോകുന്നതിനു മുൻപുവരെ വീട്ടുകാർക്കൊപ്പം പുറത്തു പോകാൻ അവൾ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആലത്തൂരിൽ എത്തിയ ശേഷം അവൾ വീട്ടിൽനിന്നു പുറത്തിറങ്ങാതെയായി. അച്ഛനമ്മമാരോടും അനുജനോടും ദേഷ്യപ്പെട്ടുതുടങ്ങി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് അവളിൽ വേദനയുണ്ടാക്കിയെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. പഠനത്തിന്റെ പേരിൽ ഇതുവരെ മകളെ നിർബന്ധിച്ചിട്ടില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുന്നു.
പാലക്കാട്ട് മേഴ്സി കോളജിൽ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേർന്നെങ്കിലും ലോക്ഡൗൺ കാരണം ഓൺലൈനായിരുന്നു പഠനം. ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ കോളജിൽ പോയിരുന്നുള്ളൂ. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനുജനും സൂര്യയ്ക്കും ഓൺലൈൻ പഠനത്തിന് ഒരു ഫോൺ മാത്രമാണുണ്ടായിരുന്നത്. സൂര്യ ഏറെനേരം ഫോണിൽ സമയം ചെലവഴിക്കുമായിരുന്നു. പലപ്പോഴും അവൾക്കു പല ആഗ്രഹങ്ങളാണ്. ഡോക്ടർ, പൈലറ്റ്, ട്രാവലർ തുടങ്ങി ഒട്ടേറെ മോഹങ്ങൾ അമ്മയോടു പങ്കു വച്ചിരുന്നു.
ട്രാവലർ എന്ന ആഗ്രഹത്തിൽ അവളുടെ മനസ്സുടക്കി. മൊബൈൽ ഫോണിലെ വിഡിയോകളിലൂടെ അവൾ ഒട്ടേറെ യാത്രകൾ നടത്തി. അവളുടെ മനസ്സിലേക്ക് അങ്ങനെ ഗോവയും കടന്നു വന്നു. ഗോവയിൽ പോകണം, അവിടെ ജീവിക്കണം, നല്ല കാലാവസ്ഥയാണ് എന്നൊക്കെ ഇടയ്ക്കിടെ പറയുമായിരുന്നു. വീട്ടുകാരോട് ദേഷ്യം പിടിക്കുമ്പോഴൊക്കെ താൻ ഗോവയ്ക്കു പോകുമെന്ന് പറഞ്ഞു തുടങ്ങി. പിണക്കത്തിലും വാശിയിലും ‘ഗോവ’ ഇടയ്ക്കിടെ കടന്നു വന്നിരുന്നു. എന്നാൽ വീട്ടുകാർ അതൊന്നും കാര്യമാക്കിയിരുന്നില്ല.
കാണാതാകുന്നതിന്റെ അന്നു രാവിലെ അച്ഛനാണ് സൂര്യയെ വിളിച്ചുണർത്തിയത്. ബുക്ക് സ്റ്റാളിൽ പോകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അച്ഛൻ പോയ ശേഷം സൂര്യ വീണ്ടും കിടന്നു. 11 മണിയോടെ അമ്മ വിളിച്ചുണർത്തി. ഇതിനിടെ അമ്മയുമായി വഴക്കായി. അമ്മ ഒരു അടി കൊടുത്തതോടെ അവൾക്കു വാശിയായി. അച്ഛൻ രാധാകൃഷ്ണൻ അപ്പോൾ ആലത്തൂരിൽ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ അവൾ ഇറങ്ങി.
അച്ഛന്റെ അടുത്തേക്കാകും പോകുന്നതെന്ന് അമ്മ കരുതി. പക്ഷേ ഇറങ്ങുമ്പോൾ അവൾ ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും എടുത്തു. അമ്മയോടു സ്ഥിരം പറയുന്ന പോലെ ഗോവയ്ക്കു പോകുമെന്നും അറിയിച്ചു. തന്നെ പേടിപ്പിക്കാൻ പറഞ്ഞാതാകും എന്നാണ് അമ്മ കരുതിയത്. അവൾ ബുക്ക് വാങ്ങാൻ പുറപ്പെട്ട കാര്യം അച്ഛനെയും വിളിച്ചറിയിച്ചു. മൊബൈൽ ഫോൺ ഇല്ലാതെയാണ് ഇറങ്ങിയതെന്നും പറഞ്ഞു.
സൂര്യയെ കാണാതായ വിവരം മണിക്കൂറുകൾക്കുള്ളിൽതന്നെ രാധാകൃഷ്ണൻ ആലത്തൂർ പൊലീസിനെ അറിയിച്ചു. പൊലീസ് വൈകിട്ട് വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് സൂര്യ ഉപയോഗിച്ചിരുന്നു മുറിയും ഫോണും ബുക്കുകളും പരിശോധിച്ചു. എന്നാൽ സൂര്യയെ കണ്ടെത്തുന്നതിലേക്കുള്ള സൂചനകൾ ലഭിച്ചില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറഞ്ഞു. പൊലീസ് അന്വേഷണം പൊള്ളാച്ചിയിലേക്കും ഉദുമൽപേട്ടയിലേക്കും വ്യാപിപ്പിച്ചു.
അമ്മ സുനിതയുടെ മാതാപിതാക്കളെ കാണാൻ അച്ഛനമ്മമാർക്കൊപ്പം 4 വർഷം മുൻപു സൂര്യ പൊള്ളാച്ചിയിൽ പോയിട്ടുണ്ട്. പൊലീസ് പൊള്ളാച്ചിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിനു 3 വർഷം മുൻപ് ഇവർ കുടുംബസമേതം ഉദുമൽപേട്ടയിൽ പോയിരുന്നെന്ന മൊഴി പ്രകാരം പൊലീസ് അവിടെയും അന്വേഷിച്ചിരുന്നു.
ഗോവയിൽ പോകുമെന്ന് സൂര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവിടെയും അന്വേഷിച്ചെത്തി. അവിടത്തെ പൊലീസ് സ്റ്റേഷനുകളിലും മലയാളി സമാജങ്ങളിലും വിവരം നൽകിയിരുന്നു. പക്ഷേ സൂര്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ അന്വേഷണം തെക്കൻ ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന യുവജന കമ്മിഷൻ വീട്ടിലെത്തിയിരുന്നു. പാലക്കാട്ട് നടന്ന കമ്മിഷന്റെ അദാലത്തിലും സൂര്യയുടെ കേസ് എത്തി.
പണമോ ഫോണോ ആഭരണങ്ങളോ എടിഎം കാർഡോ ഇല്ലാതെയാണ് സൂര്യ വീടുവിട്ടിറങ്ങിയത്. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളൊന്നും അവൾ ഉപയോഗിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോഴോ കോളജിലോ അധികം കൂട്ടുകാർ ഉണ്ടായിരുന്നില്ല. ഓഗസ്റ്റ് 30ന് 12ന് ബുക്ക് സ്റ്റാളിൽ എത്താനാണ് അച്ഛൻ പറഞ്ഞിരുന്നത്. 11.30നു ശേഷമാണ് സൂര്യ ഇറങ്ങിയത്.
ആലത്തൂർ മേഖലയിലെ ഒരു സിസിടിവിയിൽ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. പാതയോരത്തു കൂടി ബാഗും തൂക്കി നടന്നു പോകുന്ന സൂര്യയുടെ വിഡിയോ വീട്ടുകാർ തിരിച്ചറിഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. അതിനുശേഷം വിവരങ്ങൾ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. തൃശൂർ ഭാഗത്തേക്കാണോ പാലക്കാട് ഭാഗത്തേക്കാണോ സൂര്യ സഞ്ചരിച്ചിരുന്നതെന്നും വ്യക്തമല്ല. ദേശീയപാതയിലെ സ്വാതി ജംക്‌ഷനിൽ എത്തിയോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയേയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30നു പോയത്. വീട്ടുകാർക്കൊപ്പം പോലും ആ വഴി സൂര്യ മുൻപ് സഞ്ചരിച്ചിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ട്രെയിനിൽ പോലും കയറിയിട്ടില്ല. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിലും താമസിച്ചിട്ടില്ല. യാത്രയ്ക്കുപോലും പണം കയ്യിലില്ലാത്ത മകൾ എങ്ങോട്ടു പോയി എന്ന ആശങ്കയിലാണ് കുടുംബം.
ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേരളം ഏറെ ചർച്ച ചെയ്യുന്ന ജെസ്നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും ഉത്തരം തേടുന്നു. എവിടെയാണെങ്കിലും സുഖമായിരിക്കുന്നു എന്നു മാത്രം അറിഞ്ഞാൽ മതി അച്ഛനും അമ്മയ്ക്കും. പിണക്കത്തിന്റെയോ ദേഷ്യത്തിന്റെയോ പേരിലാണ് അവൾ പോയതെങ്കിൽ, എവിടെയുണ്ട് എന്ന് വിളിച്ചറിയിച്ചാലെങ്കിലും സമാധാനമുണ്ടാകുമെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുമ്പോൾ പെയ്തു തോരാത്ത കണ്ണിൽ പിന്നെയും ആശങ്ക ഒഴുകി നിറയുന്നുണ്ടായിരുന്നു.