ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാലെന്‍സ് സിറ്റിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ബാരിക്കേഡില്‍ നിന്നും ഒരാള്‍ മാക്രോണിന്റെ മുഖത്തടിക്കുകയായിരുന്നു.
അടിയേറ്റ ഉടനെ പ്രസിഡന്റ് പിറകിലേക്ക് മാറുകയും സുരക്ഷാജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൈപിടിച്ച് അഭിസംബോധന ചെയ്ത ശേഷം ഫ്രഞ്ച് ഭാഷയില്‍ എന്തോ പറഞ്ഞ് കൊണ്ടാണ് പ്രതി അടിക്കുന്നത്. ഇയാള്‍ അടിക്കുന്നതും അടിയേറ്റ് മാക്രോണ്‍ പിറകിലേക്ക് വീഴുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നിരവധി പേരാണ് മാക്രോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യമെന്നാല്‍ ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളുമാണെന്നും ശാരീരികമായ ആക്രമണം അല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് തുറന്നടിച്ചു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എത്ര തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു ജനാധിപത്യരാജ്യത്ത് അവ ഒരിക്കലും ദേഹോപദ്രവത്തില്‍ കലാശിക്കരുതെന്ന് പല രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു.
#Macron se fait gifler en direct de #Tain pic.twitter.com/tsXdByo22U
— ⚜️ (@AlexpLille) June 8, 2021
കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലി ക്കുന്നേലിനായുള്ള തിരച്ചിൽ ഊർജിതം. മാർട്ടിൻ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത് രണ്ടുമാസത്തിനിപ്പുറം ആണ് പൊലിസ് ഉണർന്ന് പ്രവർത്തിക്കുന്നത്.
എഫ്.ഐ.ആർ പ്രകാരം 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് എട്ടുവരെയാണ് ഫ്ലാറ്റിനുള്ളിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡാനം അരങ്ങേറിയത്. ഒടുവിൽ ഫ്ലാറ്റിൽ നിന്ന് ഒരു രാത്രി ഓടി രക്ഷപ്പെട്ട യുവതി ഒരു മാസത്തിനു ശേഷം ഏപ്രിൽ എട്ടിന് കൊച്ചി സെൻട്രൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ അന്വേഷണം കൃത്യമായാണ് മുന്നോട്ട് പോകുന്നതെന്ന് കമ്മിഷണർ പറഞ്ഞു.
പ്രതി തൃശൂരിൽ തന്നെ ഉണ്ടെന്ന് ഡെപ്യുട്ടി കമ്മിഷണറും വ്യക്തമാക്കി. പ്രതിയെ ഭയന്നു നാടുവിട്ട യുവതി സുഹൃത്തുക്കളുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ലൈംഗിക പീഡനത്തിന് പുറമെമാർട്ടിൻ യുവതിയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചു. മുളകുപൊടി മുഖത്തു തേച്ചു. ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിച്ചു. മുഖത്ത് അടിക്കുന്നതും പതിവായിരുന്നു നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പഞ്ഞായിരുന്നു ഭീഷണികളിൽ ഏറെയും. മാർട്ടിൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി. അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മണിമല ജംക്ഷനിൽ മണിമലയാറ്റിലേക്കു ചാടിയ ചങ്ങനാശേരി സ്പെഷൽ വില്ലേജ് ഓഫിസർക്കായി തിരച്ചിൽ തുടരുന്നു. ആത്മഹത്യ ചെയ്യാൻ ചാടിയതാണെന്നു സംശയം. കങ്ങഴ സ്വദേശി എൻ. പ്രകാശനാണ് പാലത്തിൽ നിന്നു ചാടിയത്. പ്രകാശൻ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. മഴക്കാലമായതിനാൽ മണിമലയാറ്റിൽ നല്ല വെള്ളമുണ്ട്. ജോയന്റ് കൗൺസിൽ നേതാവാണ് പ്രകാശൻ.
പ്രകാശൻ ചാടുന്നതു കണ്ട് കൂടെ ചാടിയത് അതിഥി തൊഴിലാളി യാനുഷ് ലുഗൻ. സമീപത്തെ കോഴിക്കടയിൽ ജീവനക്കാരനാണ് യാനുഷ്. മണിമലയിൽ രണ്ടു പാലങ്ങളുണ്ട്. അവിടെ എത്തിയ പ്രകാശൻ ബാഗ് പാലത്തിൽ വച്ച് ആറ്റിലേക്ക് എടുത്തു ചാടി. ഇതു കണ്ട യാനുഷും പിന്നാലെ ചാടി. നീന്തി പ്രകാശനെ പിടിച്ചു. തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശൻ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച് ആറ്റിലേക്ക് നീങ്ങി. പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. നിവൃത്തിയില്ലാതെ യാനുഷ് തിരിച്ചു കയറി.
മൂന്നു വർഷങ്ങൾക്കിപ്പുറവും കാണാമറയത്ത് തുടരുകയാണ് എരുമേലി മുക്കൂട്ടുത്തറ കുന്നത്തു വീട്ടിൽ ജെസ്ന മരിയ ജെയിംസ്. ഈ പെൺകുട്ടിക്ക് എന്ത് സംഭവിച്ചെന്ന് ഇത്രനാളുകൾ കഴിഞ്ഞിട്ടും പോലീസിനും സിബിഐ ഉൾപ്പടെയുള്ള അന്വേഷണസംഘത്തിനും കണ്ടെത്താനായിട്ടില്ല.ഈ മാർച്ച് 22നു ജസ്നയെ കാണാതായിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്കായി തിരിച്ച ജെസ്നയെ കാണാതാവുകയായിരുന്നു. ഓട്ടോയിൽ ബസ് സ്റ്റാൻഡ് വരെ കൊണ്ടുവിട്ടതു വരെയുള്ള വിവരങ്ങളാണ് പോലീസിന്റെ കൈയ്യിലുമുള്ളത്. പിന്നീട് ഈ പെൺകുട്ടി എങ്ങോട്ട് പോയെന്നോ എന്താണ് സംഭവിച്ചതെന്നോ ആർക്കും അറിയില്ല. ജെസ്നയെ ആരെങ്കിലും അപായപ്പെടുത്തിയിരിക്കാമെന്നും അവൾ തിരിച്ചുവരുമെന്നുമാണ് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് ഉറപ്പിച്ചുപറയുന്നത്.
ലോക്കൽ പോലീസിൽ നിന്നു ക്രൈം ബ്രാഞ്ചും ഇപ്പോൾ സിബിഐയും കേസ് അന്വേഷണം ഏറ്റെടുത്തിട്ടും ഒരുതുമ്പും ലഭിച്ചില്ല. ബംഗളൂരു, മംഗലാപുരം, മൈസൂർ എന്നിവിടങ്ങളിലൊക്കെ ജെസ്നയെ തേടിയെങ്കിലും നിരാശയായിരുന്നു പോലീസിന് ഫലം. ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം അനുഭവിക്കുന്ന വേദന പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ്.
മകളെ കാണാതായ ദിവസം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വിളിച്ചപ്പോൾ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാകും. രണ്ടു ദിവസം കഴിയുമ്പോൾ ഇങ്ങു വന്നോളും. അല്ലെങ്കിൽ ഏതെങ്കിലും ധ്യാന കേന്ദ്രത്തിൽ പോയതാകും-എന്നൊക്കെയായിരുന്നു മറുപടിയെന്ന് ജെയിംസ് പറയുന്നു.
അപ്പോൾ തന്നെ ഊർജ്ജിതമായി പോലീസ് അന്വേഷിച്ചിരുന്നുവെങ്കിൽ ജെസ്നയെ കണ്ടെത്താമായിരുന്നുവെന്ന് ജെയിംസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പോലീസ് കരുതുന്ന തരത്തിലുള്ള ബന്ധം ജെസ്നയ്ക്കു ആരുമായും ഇല്ലെന്നു താനും അവളുടെ സഹോദരങ്ങളും ആവർത്തിച്ചു പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. മോളെ കാണാതായതിന് ശേഷം സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് ഞങ്ങൾക്കെതിരെ ഇല്ലാക്കഥകൾ പറയാൻ തുടങ്ങിയെന്നും ജെയിംസ് പറയുന്നു. ‘ഞങ്ങൾ അവളെ നശിപ്പിച്ചു, കൊന്നു കുഴിച്ചു മൂടി, ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നിങ്ങനെയായിരുന്നു അത്’. പൊലീസ് ആ ഊഹാപോഹങ്ങൾക്കു പിന്നാലെ പോയി. മകളെ കാണാതായതിനൊപ്പം ഇരട്ടി വേദന പോലെയാണ് ഈ ആരോപണങ്ങൾ. ജെസ്നയെ തീവ്രവാദ സംഘം കടത്തിക്കൊണ്ടു പോയിരിക്കുകയാണെന്നൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ കണ്ടിരുന്നു. പിന്നീട് അതും മാഞ്ഞുപോയി.
ജെസ്നയെ കണ്ടു, ബോഡി കിട്ടി എന്നിങ്ങനെ ഓരോ ആളുകൾ വിളിച്ചു പറയുമ്പോൾ കേരളത്തിനകത്തും പുറത്തും ഞങ്ങളോടി നടക്കുകയായിരുന്നു. ആരോ കൊച്ചിനെ തട്ടിക്കൊണ്ടു പോയതായിരിക്കും. വിളിക്കാനോ വരാനോ കഴിയാത്ത ഒരിടത്തു കുടുങ്ങി കിടക്കുകയാണ്. അവസരം കിട്ടിയാൽ എന്റെ കൊച്ച് ഓടി വരും. എനിക്കുറപ്പുണ്ട്-ജെയിംസ് പ്രത്യാശയോടെ പറയുന്നു.
തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനിയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ഇയാളുടെ യഥാര്‍ത്ഥ പേര് വിവരങ്ങള്‍ സംഘടന പുറത്ത് വിട്ടിട്ടില്ല. നോ യുവര്‍ മാര്‍ട്ടിയേഴ്സ് എന്ന ഐ.എസിന്റെ രേഖകളില്‍ ക്രിസ്ത്യാനിയായിരുന്ന ഇയാള്‍ മതംമാറി അബൂബേക്കര്‍ അല്‍ ഹിന്ദി എന്ന പേര് സ്വീകരിച്ചതായും വെളിപ്പെടുത്തുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ ഇന്ത്യന്‍ രക്തസാക്ഷി എന്നാണ് ഇയാളെ കുറിച്ച് സംഘടന വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ യഥാര്‍ത്ഥ പേരും മറ്റും വിവരങ്ങളും രേഖയില്‍ ഇല്ല. എന്നാല്‍ നേരത്തേ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരും മറ്റും ഇവര്‍ പുറത്ത് വിട്ടിരുന്നു.
ഗള്‍ഫിലേക്ക് വരുന്നതിന് മുമ്പ് കൊല്ലപ്പെട്ട വ്യക്തി ബംഗളൂരുവിലാണ്് ജോലി ചെയ്തിരുന്നത്. നിരവധി എന്‍ജിനിയര്‍മാരുളള ഒരു സമ്പന്ന കുടുംബത്തിലാണ് ഇയാള്‍ ജനിച്ചതെന്നാണ് തീവ്രവാദ സംഘടന വെളിപ്പെടുത്തുന്നത്. സുരക്ഷാ ഏജന്‍സികള്‍ ഇതു വരെ അബൂബേക്കര്‍ അല്‍ ഹിന്ദി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണെന്നും വ്യക്തമല്ല. അഫ്ഗാനിസ്ഥാനിലേയും സിറിയയിലേയും സുരക്ഷാ താവളങ്ങള്‍ നഷ്ടപ്പെട്ടതോടെ ഐഎസ് തീവ്രവാദികള്‍ പ്രവര്‍ത്തനം ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് രഹസ്യാനേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2014 ല്‍ ഐ.എസ് ഭീകരര്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
പ്രമുഖ സീരിയല്‍ നടന് പേള്‍ വി പുരി അറസ്റ്റില്‍. പീഡന കേസിലാണ് താരം അറസ്റ്റിലായത്. തന്റെ അഞ്ചുവയസുകാരി മകളെ പീഡിപ്പിച്ചുവെന്ന് പിതാവ് രണ്ട് വര്‍ഷം മുന്‍പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
നടന് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നാഗിന് എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരമാണ് പേള്‍. 2019ലാണ് താരം അഞ്ചുവയസുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നത്. കുട്ടിയുടെ അച്ഛനാണ് ഇതു സംബന്ധിച്ച് വാലിവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിന് ഒടുവില്‍ ഇന്നലെയാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകളും ചേര്‍ത്താണ് താരത്തിന്റെ അറസ്റ്റ്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കുപറ്റി ചികില്‍സയില്‍ കഴിയുന്ന ഇടുക്കി മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. തൊടുപുഴ ചിലവ് സ്വദേശിയായ അജീഷ് പോള്‍ അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ആശുപത്രി വിട്ടാലും ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മുപ്പത്തിയെട്ടുകാരനായ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോള്‍. നല്ല ആരോഗ്യവാനായിരുന്ന ചെറുപ്പക്കാരന്. ജോലി ചെയ്യുന്നതിനിടെയാണ് അജീഷ് ക്രൂരമായ അക്രമണത്തിന് ഇരയായത്. അതുകൊണ്ട് തന്നെ നിയമം നടപ്പാക്കാന്‍ ഇറങ്ങിതിരിച്ച പൊലീസുകാരനെ കൈയോഴിയാന്‍ സര്‍ക്കാരിനോ പൊതു സമൂഹത്തിനോ കഴിയില്ല.
തിങ്കളാഴ്ച്ച മറയൂര്‍ കോവില്‍ക്കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്. മാസ്ക് ധരിക്കാതെ നിന്ന സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള അജീഷ് അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ തുടരുകയാണ്.
ചികില്‍സയ്ക്കായി മൂന്ന് ലക്ഷം രൂപ പൊലീസ് ആസ്ഥാനത്ത് നിന്നും അനുവദിച്ചെങ്കിലും ഈ ചെറുപ്പക്കാരനോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തിന് ചികില്‍സ സൗജന്യമാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതിനാല്‍ തുടര്‍ ചികില്‍സയും പരിശോധനകളും അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ സഹായം വേണം. അജീഷ് പഴയതിലും ഊര്‍ജസ്വലനായി പൊലീസ് സേനയിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അദ്ദേഹത്തിനും കുടുംബത്തിനും നല്‍കേണ്ട പിന്തുണ അത്യാവശ്യമാണ്. അജീഷിനെ പോലെ നാടിന് സംരക്ഷണം നല്കുന്ന ഒട്ടറെ പൊലീസുകാര്‍ക്ക് ആത്മവിശ്വസം നല്കുന്നതാകണം തീരുമാനം.
നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടത് കാസർഗോട്ടെ ഗുണ്ടാ നേതാവ് ജിയയെന്ന് അധോലോക കുറ്റവാളി രവി പൂജാരി. ലീനയെ ഭീഷണിപ്പെടുത്തിയതിന് ശേഷവും പണം നൽകാതെ വന്നതോടെയാണ് ആക്രമണത്തിന് മുതിർന്നതെന്നും പൂജാരി പറഞ്ഞു. ഇതിനുള്ള സഹായം ചെയ്ത് നൽകിയത് ജിയയാണെന്നും പൂജാരി കൂട്ടിച്ചേർത്തു.
ലീന മരിയ പോളിന്റെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു ഗുണ്ടാസംഘത്തിന്റെ പദ്ധതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിയ നിലവിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. രമേശ് ചെന്നിത്തല, പി.സി. ജോർജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോൺ നമ്പർ നൽകിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
സൗദി അറേബ്യയിലെ നജ്റനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ(31), കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ്(28) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ, റിൻസി എന്നിവരെ പരിക്കുകളോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന അജിത്തിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. .
ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മലയാളികളാണ്.
എറണാകുളം തിരുവാണിയൂരില്‍ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റുമോര്‍ട്ടം ഫലം. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്നും അതിനാല്‍ പാറക്കുളത്തിലെറിഞ്ഞെന്നുമായിരുന്നു അമ്മ ശാലിനിയുടെ മൊഴി. മരണത്തില്‍ വ്യക്തതവന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി.
എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാത ശിശുവിനെ പാറക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ അമ്മ ശാലിനിയുടെ വാദങ്ങളെല്ലാം തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം ഫലം. പ്രസവത്തോടെ മരിച്ചുവെന്ന് ശാലിനി പറഞ്ഞ കുട്ടിക്ക് ജീവനുണ്ടായിരുന്നു. പ്രകടമായ ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താനായില്ല. ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. തുണിയില്‍പൊതിഞ്ഞ് പാറക്കുളത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴും കുഞ്ഞിന് ജീവനുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. നവജാത ശിശുവിനെ രഹസ്യമായി മറവുചെയ്തതിനാണ് നേരത്തേ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.
മരണത്തില്‍ വ്യക്തവന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി. ചൊവ്വ രാത്രിയിലാണ് നാല്പതുകാരിയായ ശാലിനി ആണ്‍കുട്ടിയെ പ്രസവിച്ചത്. വയറുവേദനയെന്ന് മകനോട് പറഞ്ഞശേഷം വീടിന് പുറത്തേക്കുപോയ ശാലിനി റബ്ബര്‍തോട്ടത്തില്‍ കിടന്ന് പ്രസവിച്ചു. അതിനുശേഷം കുട്ടിയെ തുണിയില്‍പൊതിഞ്ഞ് വീടിന് അടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. രക്തസ്രാവം നിലയ്ക്കാതിരുന്നതിനാല്‍ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ റിമാന്‍ഡിലുള്ള ശാലിനിയെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം. ഗര്‍ഭിണിയാണെന്ന വിവരം പുറത്തുപറഞ്ഞിരുന്നില്ല.