പ്രായപൂര്‍ത്തിയാവാത്ത മലയാളി വിദ്യാര്‍ത്ഥിനിയെ അപമാനിച്ച മലയാളിയായ കോളജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍. വൈഎംസിഎ കോളേജ് പ്രിന്‍സിപ്പല്‍ ആയ കോതമംഗലം സ്വദേശി ജോര്‍ജ് അബ്രഹാമാണ് പിടിയിലായത്.
ലൈംഗിക പീഡന പരാതിയില്‍ ജോര്‍ജ് മുമ്പും പിടിയിലായിട്ടുണ്ട്. ജാമ്യത്തില്‍ ഇറങ്ങി ജോലിയില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. കോളജിലെ ജിം ട്രെയിനിങ്ങിനിടയില്‍ 18 വയസ്സ് തികയാത്ത ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ ഇയാള്‍ കടന്നുപിടിച്ചു എന്നാണ് ആരോപണം.
ഇതിന് പിന്നാലെ പെണ്‍കുട്ടി പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് പറയരുതെന്ന് ഭീഷണിയും ഉണ്ടായി. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിന് പെണ്‍കുട്ടി നല്‍കിയ പരാതി സയ്താപേട്ട് പോലീസിനു കൈമാറി. ഇതോടെയാണ് ഇന്നലെ അറസ്റ്റിലായത്.
മുമ്പ് പി ജി വിദ്യാര്‍ഥിനിക്ക് അശ്ലീല മെസ്സേജുകള്‍ അയച്ചതിനും, ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിനും അദ്യാപകനെതിരെ കേസ് എടുത്തിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ജോര്‍ജ് എബ്രഹാം വീണ്ടും ജോലിയില്‍ പ്രവേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം സമാനമായി കേസില്‍ വീണ്ടും അറസ്റ്റ്. അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പഞ്ഞിക്കിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ മാവൂര്‍ കല്‍പള്ളിയിലാണ് അപകടം. മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റു.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അര്‍ജുന്‍. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ബസ് പാടത്തേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
രാവിലെ 10 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന കാശിനാഥ് ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവൂര്‍ -കോഴിക്കോട് റോഡില്‍ കല്‍പള്ളി ഗ്രൗണ്ടിന് എതിര്‍വശത്തേക്കാണ് ബസ് മറിഞ്ഞത്. മാവൂര്‍ പൊലീസും മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിലെ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട യുവതിയ്ക്ക് 32-35 വയസ് പ്രായമുണ്ടാകുമെന്ന് കര്‍ണാടക പോലീസ് സൂപ്രണ്ട് (റെയില്‍വേ) എസ്.കെ സൗമ്യലത പറഞ്ഞു. മരണപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ബെംഗളൂരുവില്‍ സമാനമായ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡിസംബര്‍ രണ്ടാംവാരം എസ്എംവിടി സ്റ്റേഷനിലെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചാക്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.
സമാന രീതിയില്‍ ജനുവരി നാലിന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൂന്ന് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല
കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാങ്കാവ് വാരിയത്ത് വീട്ടില്‍ ജിശാന്ത് (കുട്ടന്‍-32) ആണ് മരിച്ചത്. തിങ്കളാഴ്ച ആനിഹാള്‍ റോഡിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ കയര്‍ ചുറ്റിയനിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.
ഞായറാഴ്ച രാത്രിയാണ് ജിശാന്ത് സുഹൃത്തിനൊപ്പം നഗരത്തിലേക്ക് എത്തിയത്. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാത്തതോടെ കുടുംബം കോഴിക്കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് പൊലീസെത്തുന്നത്.
തുടര്‍ന്ന് കിണറിനുള്ളില്‍ കയറുകൊണ്ട് ചുറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടിട്ടില്ല. ഇതിനാല്‍ മോഷണശ്രമത്തിനിടെയിലെ കൊലപാതകമായി കരുതാനാകില്ലെന്നാണ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പേരടം സ്വദേശിനി പ്രീത (17) നെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം പേരടം വിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂളിലെ വിഎച്എസ്‌ഇ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പ്രീത. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആശുപത്രി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
പത്തനാപുരം ഗർഭാശയ മുഴ നീക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വയർ കൂട്ടി യോചിപ്പിക്കാനാവാതെ ദുരിത ജീവിതം അനുഭവിക്കുകയാണ് വാഴപ്പാറ സ്വദേശിനി ഷീബ (48). കുവൈറ്റിൽ വീട്ട് ജോലി ചെയ്യുകയായിരുന്ന ഷീബ കൊറോണ കാലത്ത് നാട്ടിലെത്തുകയായിരുന്നു. ഗർഭാശയത്തിൽ മുഴ കണ്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും ചെയ്തു.
അതേസമയം ഒന്നര മാസത്തിന് ശേഷം ശസ്ത്രക്രിയ ചെയ്തതിന് സമീപത്തായി വീണ്ടും മുഴയുടെ രൂപത്തിൽ കല്ലിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വീണ്ടും ഇതാവർത്തിച്ചതോടെ ആശുപത്രി ചികിത്സ നിഷേധിച്ചു. തുടർന്ന് ഷീബ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മാസങ്ങളുടെ ഇടവേളയിൽ അഞ്ചോളം ശസ്ത്രക്രിയകൾ വീണ്ടും നടത്തി.
ഇനി ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്നും വയർ കൂട്ടിയോജിപ്പിക്കാൻ ആവില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി ഷീബ പറയുന്നു. ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ആവിശ്യമായ സഹായം ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഷീബ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് മുറിയെടുത്ത് മാറണമെന്ന് ആവിശ്യപെടുകയായിരുന്നു. പണമില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങിയെന്നും രക്തത്തിൽ കുളിച്ചാണ് വീട്ടിലെത്തിയതെന്നും ഷീബ പറയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയാൻ സമ്മതിച്ചില്ല. തുടർന്ന് നിരവധിപേർക്ക് പരാതി നൽകിയെങ്കിലും ഒന്നിനും നടപടിയുണ്ടായില്ലെന്നും ഷീബ പറയുന്നു. വയർ തുറന്ന നിലയിലായതിനാൽ ഉള്ളിലെ അവയവങ്ങൾ കാണുന്ന തരത്തിലാണ് പലപ്പോഴും അണുബാധ ഉണ്ടാകുന്നതായും ഷീബ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സ പിഴവാണ് കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വാദം.
അടിവസ്ത്രത്തിനുളിൽ ഒളിപ്പിച്ച് ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കൊണ്ടോട്ടി നരിക്കുനി സ്വദേശി അസ്മ ബീവി (32) നെ കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. ഞായറാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ് പ്രസ് വീമാനത്തിലാണ് അസ്മ ബീവി സ്വർണം കടത്തിയത്. കസ്റ്റംസ് പരിശോധനയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കൂടി രൂപയുടെ സ്വർണ മ്രിശ്രിതം പിടിച്ചെടുക്കുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ഭർത്താവിനെ കാണാൻ അസ്മ ഭീവി ദുബായിലെത്തിയത്. ഒരു കോടിയുടെ സ്വർണം കടത്തുന്നതിന് നാലാപത്തിനായിരം രൂപയും വിമാന ടിക്കറ്റുമാണ് അസ്മ ഭീവിക്ക് പ്രതിഫലമായി ലഭിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് അസ്മ ബീവി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നേരത്തെ സ്വർണം കടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ച് വരികയാണ്.
വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ മകള്‍ ആതിരാ ശ്രീകുമാറാ(23)ണ് തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെയാണ് ആതിരയെ ഉഴമലയ്ക്കല്‍ ലക്ഷംവീട് കോളനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെ മുറിക്കുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വിവാഹമുറപ്പിച്ച ശേഷം യുവതിയുടെ കുടുംബത്തില്‍ നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞു ലക്ഷങ്ങള്‍ കൈക്കലാക്കിയ യുവാവ് ഒടുവില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ആതിരയും പനയമുട്ടം സ്വാതിഭവനില്‍ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബര്‍ 13ന് ആണ് നടന്നത്. 2023 ഏപ്രില്‍ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് ആതിര ജോലി നോക്കിയിരുന്നത്. വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്.
സ്‌കൂൾ വിട്ട് വരുന്നവഴി കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് ദേഹത്തു വീണു അമ്മയും മകളും മരിച്ചു. ഷമ ഷെയ്ഖ് (29) മകൾ ആയത് (8) എന്നിവരാണ് മരണപ്പെട്ടത്. ആയതിനെ സ്‌കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരുമ്പോൾ ജോഗേശ്വരി ഈസ്റ്റിൽ ഇന്നലെ വൈകുന്നേരം 4.45ഓടെയായിരുന്നു സംഭവം.
പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് താഴെ നടന്നുവരികയായിരുന്ന ഷമയുടെയും ആയതിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. അതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയും താഴേക്ക് പതിച്ച ഇരുമ്പ് പൈപ്പ് തകർത്തു പൈപ്പിന്റെ ആഘാതത്തില്‍ തകര്‍ന്നു. അശ്രദ്ധയ്ക്ക് ഉടൻ കേസെടുക്കുമെന്ന് ജോഗേശ്വരി പോലീസ് അറിയിച്ചു.
നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി ബിഎംസിയോട് നിർദ്ദേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അപകടമുണ്ടായത്. ഷമയും ഭർത്താവ് ആസിഫും പ്രതാപ് നഗറിലാണ് താമസിക്കുന്നത്.
മകൾ ആയതിനെ കൂടാതെ ഇരുവർക്കും നാല് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആയത്തിനെ കൂട്ടിക്കൊണ്ടുവരാൻ ഷമ ദിവസവും സ്‌കൂളിലേക്ക് നടന്നു പോകാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.
ശനിയാഴ്ച സ്റ്റേഷൻ റോഡിലെ നിർമാണത്തിലിരിക്കുന്ന എയിം പാരഡൈസ് കെട്ടിടത്തിന്റെ സമീപത്ത് കൂടെ ഇരുവരും കടന്നുപോകുമ്പോഴാണ് പൈപ്പ് വീണത്. ഉടൻതന്നെ ഓട്ടോ ഡ്രൈവർമാർ ഇരുവരെയും ബാലാസാഹെബ് താക്കറെ ട്രോമ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർഗോഡ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിമാചൽപ്രദേശ് സ്വദേശിനിയായ അർച്ചന ധിമാൻ (28) നെ കഴിഞ്ഞ ദിവസം കാമുകനായ അദേശിന്റെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കാസർഗോഡ് സ്വദേശിയായ ആദേശിനെ കാണാനായാണ് ദുബായിൽ എയര്ഹോസ്റ്റസായി ജോലി ചെയ്യുന്ന അർച്ചന ബെംഗളൂരുവിലെത്തിയത്. ബെംഗളൂരു കോറമംഗലയിലെ അദേശിന്റെ ഫ്ലാറ്റിലെത്തിയ അർച്ചനയെ ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയും, ആദർശും പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി രണ്ടുപേരും പുറത്ത് പോയി സിനിമ കാണുകയും ഫ്ലാറ്റിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. പന്ത്രണ്ട് മണിയോടെ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ അർച്ചന അബദ്ധത്തിൽ താഴെ വീഴുകയായിരുന്നെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്.