സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ പന്താവൂർ സ്വദേശി ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്തത് 16 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ. കൊലപ്പെടുത്തിയശേഷം മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയെ തുടർന്നു ശനിയാഴ്ച രാവിലെ മുതൽ ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ മാലിന്യം തള്ളുന്ന കിണറ്റിൽ തിരച്ചിൽ ദുഷ്കരമായി. തിരച്ചിലിന്റെ ഭാഗമായി കിണറ്റിൽനിന്നു രണ്ടുദിവസത്തിനിടെ ടൺ കണക്കിനു മാലിന്യം പുറത്തേക്കെത്തിക്കേണ്ടിവന്നു. തൊഴിലാളികളുടെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെയാണ് പൊലീസ് സംഘം പൂക്കരത്തറയിലെ തിരച്ചിൽ നടത്തിയത്.
തൊഴിലാളികൾ അവശരായതോടെ താഴ്ചയിൽനിന്ന് കല്ലും മണ്ണും വലിച്ച് പുറത്തെടുക്കുന്ന യന്ത്രം എത്തിച്ചു തിരച്ചിൽ തുടർന്നു. വൈകിട്ട് തിരച്ചിൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണു ചാക്കുകെട്ട് കണ്ടെത്തുന്നത്. തുടർന്നു മൃതദേഹം ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
6 മാസം മുൻപ് കാണാതായ ഇർഷാദിനെ സുഹൃത്തുക്കളായ 2 പേർ ചേർന്നു കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയ ചങ്ങരംകുളം പൊലീസ്, വട്ടംകുളം സ്വദേശികളായ അധികാരത്തുപടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (28) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പഞ്ചലോഹ വിഗ്രഹം നൽകാനെന്ന വ്യാജേന ഇർഷാദിനെ വട്ടംകുളത്തെ വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി.
മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന വെളിപ്പെടുത്തലിനെത്തുടർന്നു പൊലീസ് സംഘം 2 ദിവസമായി കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. ചാക്കിൽ കെട്ടിയ നിലയിലായിരുന്ന മൃതദേഹം പുറത്തെത്തിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹം ഇർഷാദിന്റേതാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 11ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പിറ്റേന്നു പുലർച്ചെ മൃതദേഹം കിണറ്റിൽ തള്ളി. ഇർഷാദിനെ കാണാനില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം നാളെ കസ്റ്റഡിയിൽ വാങ്ങും.
സുഹൃത്തുക്കൾ കൊലപ്പെടുത്തിയ പന്താവൂർ കാളച്ചാൽ കിഴക്കെ വളപ്പിൽ ഇർഷാദ് ഹനീഫ (25)യുടെ മൃതദേഹം കണ്ടെത്തി. 15 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കയറ്റിയൊഴിവാക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ആറുമാസം മുന്‍പാണ് ഇവിടെ മൃതശരീരം കൊണ്ടിട്ടത്.
സുഹൃത്തുക്കളായ സുഭാഷ്, എബിൻ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം എടപ്പാൾ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന് പ്രതികൾ മൊഴി നൽകിയതിനെ തുടർന്നാണ് തിരച്ചിൽ. ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇവര്‍ ഇര്‍ഷാദില്‍നിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ ഒന്നരലക്ഷവും. ഈ പണം തിരിച്ചു കൊടുക്കേണ്ടിവരുമെന്ന ചിന്തയാണ് കൂട്ടുകാരനെ ഇല്ലാതാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പോലീസ് പറയുന്നത്.
പണം തിരികെ നൽകാൻ നിവൃത്തിയില്ലാതെ വന്നതോടെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടർന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികൾ.
ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇർഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാർക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികൾ നടത്തിയ പണമിടപാടുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
നിസ്ക്കരിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനുള്ളിൽ സാമൂഹ്യവിരുദ്ധർ പശയൊഴിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ആശുപത്രിയിൽവെച്ച് കാൽ വേർപെടുത്താനായത്. രുപ്പില്‍ കാല്‍ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍ വേര്‍പ്പെടുത്തിയത്.വയനാട് മാനന്തവാടി എരുമത്തെരുവിലാണ് സംഭവം. മഹല്ല് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദേശനിർമ്മിത പശയാണ് ചെരിപ്പിനുള്ളിൽ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ കഴിഞ്ഞ ദിവസം സന്ധ്യാനമസ്കാരത്തിനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സാമൂഹ്യവിരുദ്ധര്‍ സൂപ്പര്‍ ഗ്ലൂ പോലെയുള്ള പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ സൂപ്പി ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറെ പരിശ്രമിച്ചാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് കാലിൽനിന്ന് ചെരുപ്പ് വേർപെടുത്തിയത്. സൂപ്പി ഹാജി കടുത്ത് പ്രമേഹരോഗി കൂടിയാണ്. അതിനാൽ തന്നെ മുറിവുണങ്ങാൻ പ്രയാസമാകും. കാൽപ്പാദത്തിലെ ചർമ്മം ഇളകിപ്പോയിട്ടുണ്ട്.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അര്‍ധരാത്രി നടത്തിയ പാര്‍ട്ടിക്കിടെ യുവതി മരിച്ച വഴിത്തിരിവ്. മുംബൈ ഖാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരണപ്പെട്ട 19കാരി ജാന്‍വി കുര്‍കേജയുടേത് കൊലപാതകമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഉറ്റസുഹൃത്തുക്കള്‍ അറസ്റ്റിലായതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.
സൈക്കോളജി വിദ്യാര്‍ഥിനിയായ ജാന്‍വിയെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ദിയ പദാങ്കറും ശ്രീ ജോഗ്ദാങ്കറുമാണ് അറസ്റ്റിലായത്. ജാന്‍വി ടെറസില്‍ നിന്ന് വീണ്ു മരിച്ചുവെന്നായിരുന്നു ആദ്യം എത്തിയ റിപ്പോര്‍ട്ട്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചും സ്‌റ്റെയര്‍ കേസില്‍ തലയിടിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് അന്വേഷണം സുഹൃത്തുക്കളിലേയ്ക്ക് എത്തിയത്.
ജാന്‍വിയുടെ തലയോട്ടിയുടെ മുന്‍വശത്തും പിന്നിലും ക്ഷതമേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പിതാവിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ജാന്‍വിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 7.30ന് പിതാവിന്റെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന സമയത്ത് ദീപയും ജോഗ്ദാങ്കറും ജാന്‍വിക്കൊപ്പം അവളുടെ സാന്താക്രൂസിലുള്ള വീട്ടിലുണ്ടായിരുന്നു. കേക്ക് മുറിച്ചതിനുശേഷം ഖാറിലെ 14ാംറോഡിലുള്ള ഭഗ്‌വന്‍തി ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിക്കായി മൂവരും അങ്ങോട്ടുപോയി.
ഈ പാര്‍ട്ടിക്കിടെ ദീപയും ജോഗ്ദാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാന്‍വിയുടെ ശ്രദ്ധയില്‍പെട്ടു. അവരുടെ നീക്കങ്ങള്‍ അത്ര ശരിയല്ലെന്ന് തോന്നിയ ജാന്‍വി അക്കാര്യം ചോദ്യം ചെയ്തതാണ് ഇരുവരെയും പ്രകോപിച്ചിച്ചത്. ഇതേച്ചൊല്ലി ജാന്‍വിയുമായി ഇടഞ്ഞ ദീപയും ജോഗ്ദാങ്കറും അവളെ ആക്രമിക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസ് എത്തുമ്പോള്‍ ഫ്‌ലാറ്റിന്റെ രണ്ടാം നിലയിലെ സ്‌റ്റെയര്‍കേസിനോട് ചേര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജാന്‍വി. കാല്‍വഴുതി വീണ് അപകടം സംഭവിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് എത്തിയത്. 12 പേരടങ്ങിയ സുഹൃദ് സംഘമാണ് ജാന്‍വിക്കൊപ്പം പുതുവത്സരാഘോഷത്തിനായി ഭഗവന്‍തി ഹൈറ്റ്‌സിലെത്തിയിരുന്നത്. അതേസമയം, അമിതമായി മദ്യപിച്ചിരുന്നതിനാല്‍, നടന്ന കാര്യങ്ങളൊന്നും തങ്ങള്‍ക്ക് ഓര്‍മയില്ലെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നതെന്ന് പോലീസ് പറയുന്നു.
മലപ്പുറം: മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള് അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് ആറു മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വട്ടംകുളം സ്വദേശികളായ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളും മരിച്ച ഇര്‍ഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന. മൃതദേഹം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി. സുഹൃത്തുക്കളായിരുന്ന മരിച്ച ഇര്‍ഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വര്‍ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.
പെരുമ്പാവൂരിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്ത സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പതിവായി പാല്‍ നല്‍കിയിരുന്ന അയല്‍പക്കത്തെ വീടിന്റെ മതിലില്‍ രണ്ട് കുറിപ്പുകളാണ് മരിക്കുന്നതിനു മുന്‍പ് ബിജു എഴുതിവച്ചിരുന്നത്.
ഒന്ന് അയല്‍പക്കത്തെ വീട്ടമ്മയ്ക്കും മറ്റൊന്ന് എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറിക്കും. കത്തുകളിലൊന്നില്‍ അമ്പിളിയുടെ താലിയും മകള്‍ ആദിത്യയുടെ രണ്ട് കമ്മലുകളും പൊതിഞ്ഞു വച്ചിരുന്നു. ‘ഞങ്ങള്‍ പോവുകയാണ്’ എന്നും ‘ശവസംസ്‌കാരത്തിനുള്ള പണം സ്വര്‍ണം വിറ്റ് ഉണ്ടാക്കണം’ എന്നും കത്തില്‍ എഴുതിയിരുന്നു.
വീടിന്റെ ഭിത്തിയില്‍ പലയിടത്തും ‘മൃതദേഹങ്ങള്‍ ആരേയും കാണിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്. കിടപ്പുമുറിയില്‍ നിന്ന് ലഭിച്ച ഡയറിയില്‍ പണം നല്‍കാനുള്ളതും കിട്ടാനുള്ളതുമായ വിവരങ്ങളും ബിജു എഴുവച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ചിട്ടിനടത്തിയും പശുവിനെ വളര്‍ത്തിയും കുടുംബം പുലര്‍ത്തിയ ബിജു, കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ചിട്ടിയില്‍ പണമിറക്കിയവരും കടം നല്‍കിയവരും പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു.
31-നകം പണം തിരിച്ചുനല്‍കാമെന്ന് ബിജു പലരോടും വാക്കു പറഞ്ഞിരുന്നതായും കേള്‍ക്കുന്നു. എന്നാല്‍ പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നു. ബന്ധുക്കള്‍ അടുത്തുതന്നെ താമസിക്കുന്നുണ്ടെങ്കിലും ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.
ചേലാമറ്റത്ത് എം.സി. റോഡില്‍ നിന്ന് കുന്നേക്കാട്ടു മലയിലേക്കുള്ള വഴിയാണ് ഇവരുടെ വീട്. കുടുംബം വകയായി ലഭിച്ച പത്തര സെന്റ് സ്ഥലത്ത് 10 കൊല്ലം മുന്‍പാണ് ബിജു വീടുവച്ചത്. വീടിന് പിന്നിലെ തൊഴുത്തില്‍ മൂന്ന് പശുക്കളെ വളര്‍ത്തിയിരുന്നു.
ബുധനാഴ്ച രാത്രി 11 മണി വരെ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നതായി അടുത്ത് താമസിക്കുന്നവര്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പ് അടുത്ത് താമസിക്കുന്ന അനുജനുമായി അതിര്‍ത്തിയില്‍ നില്‍ക്കുന്ന മാവിന്റെ ചില്ല വെട്ടുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇരുവരേയും വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പറയുന്നു.
28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോറന്‍സിക് വിദഗ്ധനായ കൃഷ്ണന്‍ ബാലേന്ദ്രന്‍.
അഭയ കേസിന്റെ വിധി നിര്‍ണയിച്ചത് രണ്ടു കന്യാസ്ത്രീകളുടെ ദേഹപരിശോധനയുടെ അടിസ്ഥാനത്തിലുള്ള വൈദ്യശാസ്ത്രപരമായ തെളിവുകളാണ്. ഇതില്‍ ഒന്നില്‍ മെഡിക്കല്‍ തെളിവുകളേക്കാള്‍ സാക്ഷിമൊഴിക്കു കോടതി പ്രാധാന്യം നല്കിയെന്നും രണ്ടാമത്തേത് തീര്‍ത്തും അശാസ്ത്രീയാണെന്നും കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കൃഷ്ണന്‍ ബാലേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിന്റെ വിധി നിര്‍ണയിച്ച ഒന്നാമത്തെ മെഡിക്കല്‍ തെളിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനേക്കാള്‍ മൃതദേഹം ഫോട്ടോയെടുത്തയാളുടെ മൊഴിയാണ് കോടതി വിശ്വസിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോട്ടോകളിലോ ഒന്നും ഫോട്ടോഗ്രാഫറുടെ മൊഴിയില്‍ പറയുന്ന മുറിവുകള്‍ ഇല്ല. വിധിയില്‍ എടുത്തു പറയുന്ന ഡോ. കന്തസ്വാമിയുടെ മൊഴിയിലെ നിര്‍ണായകമായ പലതും തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനാവും.
വിധിയില്‍ പറഞ്ഞിരിക്കുന്ന, രണ്ടു ഡോക്ടര്‍മാരുടെ നിഗമനങ്ങളില്‍ മിക്കതും അശാസ്ത്രീയവും അപ്പാടെ തെറ്റുമാണ്. ശാസ്ത്രീയതയുടെ അളവുകോല്‍ പോയിട്ട്, സാമാന്യ ബുദ്ധിയുടെ പരിശോധനയില്‍ പോലും നില്ക്കാത്തവയാണ് അവയെന്ന് കുറിപ്പില്‍ പറയുന്നു.
സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടും കന്യാചര്‍മ പരിശോധനാ ഫലവുമാണ് രണ്ടാമത്തെ മെഡിക്കല്‍ തെളിവുകള്‍. സിബിഐ ആവശ്യപ്പെട്ട പ്രകാരം നാര്‍ക്കോ അനാലിസിസിന് വിധേയയാവും മുമ്പ് കൂടുതല്‍ വിശ്വസനീയമായ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ ഫിംഗര്പ്രിന്റിങ്ങിനും സിസ്റ്റര്‍ സെഫി വിധേയയായിരുന്നു.
ഈ രണ്ടു പരിശോധനകളിലും അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധപ്പെട്ട യാതൊന്നും കിട്ടിയില്ല. അതിനു ശേഷമാണ്, കൂടുതല്‍ ഭാവനാത്കകത നിറഞ്ഞതും കൃത്രിമത്വത്തിനു സാധ്യതയുമുള്ള നാര്‍ക്കോ അനാലിസിസിന് അവരെ വിധേയയാക്കിയത്.
നിരന്തരമായ എഡിറ്റിങ്ങിനു വിധേയമാക്കിയ ആ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സിസ്റ്റര്‍ സെഫിയെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച് പൊതുബോധം നിര്‍മിച്ചെടുക്കുകയായിരുന്നെന്ന് കൃഷ്ണന്‍ ബാലേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു. ഒടുവില്‍ സ്വന്തം നിരപരാധിത്വം സ്ഥാപിച്ചെടുക്കാനായി, സിബിഐ ആവശ്യപ്പെട്ടതു പ്രകാരം അവര്‍ ക്രൂരവും മനുഷ്യവിരുദ്ധവുമായ കന്യകാത്വ പരിശോധനയ്ക്കും തയാറായി.
ആധുനിക പൗര സമൂഹത്തില്‍ ഒരിടത്തും നടക്കാത്ത പരിശോധനയാണിത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന രണ്ടു വനിതാ ഡോക്ടര്‍മാരുടെ ‘വിദഗ്ധ’ സംഘമാണ് അവരെ പരിശോധിച്ചത്.
പരിശോധനയില്‍ അവരുടെ കന്യാചര്‍മം കേടുപാടൊന്നും കൂടാതെ അക്ഷതമായ നിലയില്‍ കണ്ടിരുന്നു. അത് അങ്ങനെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം കന്യാചര്‍മം സര്‍ജറിയിലൂടെ വച്ചുപിടിപ്പിച്ചതാണെന്നു റിപ്പോര്‍ട്ട് നല്കുകയാണ് പരിശോധന നടത്തിയവര്‍ ചെയ്തത്.
‘വിദഗ്ധ’ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരും കന്യാചര്‍മം വച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി കാണുകയോ അതില്‍ സഹായിക്കുകയോ അതേക്കുറിച്ചു പഠിക്കുകയോ ചെയ്തിട്ടുള്ളവരല്ലെന്ന്, കൃഷ്ണന്‍ ബാലേന്ദ്രന്‍ പറയുന്നു.
ഹൈമനോപ്ലാസ്റ്റി എങ്ങനെയാണ് ചെയ്യുന്നത് എന്നുപോലും അറിയാത്ത, അങ്ങനെയുള്ള ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത രണ്ടു പേര്‍ക്ക് കേടുപാടില്ലാത്ത കന്യാചര്‍മം കണ്ടപ്പോള് അത് ഹൈമനോപ്ലാസ്റ്റി ചെയ്തതാണെന്നു പറയാന് കഴിഞ്ഞു.
അവര്‍ കണ്ട സത്യത്തെ തുറന്നുപറഞ്ഞില്ലെന്നു മാത്രമല്ല, അതിനെ ദുര്വ്യാഖ്യാനം ചെയ്ത് തങ്ങള്‍ക്കു യാതൊരു വൈദഗ്ധ്യവും ഇല്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴുതിവയ്ക്കുകയാണ് ചെയ്തത്. ഈ അഭിപ്രായം കോടതിയില്‍ എത്തുന്നതിനു മുമ്പു തന്നെ തല്‍പ്പരകക്ഷികള്‍ സിസ്റ്റര്‍ സെഫിയെ തെറ്റായി ജീവിക്കുന്നവളും പെരുങ്കള്ളിയും ആയി പൊതുമണ്ഡലത്തില്‍ ചിത്രീകരിക്കുകയായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു.
മരുന്ന് വാങ്ങിക്കാനായി ഇളയ കുഞ്ഞിനെ ഉറക്കി കിടത്തിയാണ് ഷെഹനുൽ ഉസ്‌ന മരുന്ന് വാങ്ങിക്കാൻ പോയത്, ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നു; ഇതുവരെ ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുൽ ഉസ്‌നയെയാണ് രണ്ടുമാസം മുൻപ് ഒക്ടോബർ 29ന് രാവിലെ കാണാതായത്. കാണാതായ അന്നുതൊട്ട് പോലീസ് സ്‌റ്റേഷനിൽ നിരന്തരം കയറി ഇറങ്ങുന്ന ഷെഹനുലിന്റെ ഭർത്താവ് സൗമേഷിനെ വിവരം കിട്ടിയാൽ അറിയിക്കാം എന്ന വാക്കിനപ്പുറത്തേക്ക് ഒരു വിവരം നൽകാൻ പോലീസും തയ്യാറല്ല.
ഷെഹനുലിനെ കാണാതായ അന്നുതൊട്ട് കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും. പതിനൊന്ന് മാസം പ്രായമായ ഇളയകുഞ്ഞിനെ പാലുകൊടുത്ത് ഉറക്കി കിടത്തിയാണ് ഷെഹനുൽ പോയത്. ഇപ്പോൾ ഉമ്മയെന്ന് അവ്യക്തമായി ഉച്ചരിച്ച് കരയുന്ന ഒരു വയസുകാരനായിരിക്കുന്നു ഈ കുഞ്ഞ്. മൂന്നും അഞ്ചും വയസുള്ള രണ്ട് മൂത്ത കുട്ടികളും ഷെഹനുൽ-സൗമേഷ് ദമ്പതികൾക്കുണ്ട്. മൂന്ന് പിഞ്ചുപൈതലുകളേയും മാറോട് അടക്കി പിടിച്ച് അവരുടെ ഉമ്മയ്ക്കായി കാത്തിരിക്കുകയാണ് സൗമേഷ്.
സൗമേഷും ഷെഹനുലും ആറുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയിച്ച് വിവാഹം കഴിച്ച ഷെഹനുൽ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ജീവിതത്തിന് ഒരു അർത്ഥമുണ്ടായതെന്ന് സൗമേഷം പറയുന്നു. എങ്ങനെയെങ്കിലും ഷെഹനുലിനെ കമ്‌ടെത്തി തരണമെന്നും അവൾ തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറായി കാത്തിരിക്കുകയാണ് എന്നും സൗമേഷ് പറയുന്നു.
ഷെഹനുൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. ആരെങ്കിലും ഷെഹനുലിനെ കണ്ടെത്തിയാൽ പോലീസിൽ വിവരമറിയിച്ചു സഹായിക്കണമെന്നാണ് സൗമേഷിന്റെ അഭ്യർഥന.
പതിനാറുകാരി പെൺകുട്ടിയെ നിർബന്ധിച്ച് 56കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ച ബന്ധുവായ സ്ത്രീയും കൂട്ടുനിന്നവരും അറസ്റ്റിൽ. മലയാളിയായ അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് ഇടനിലക്കാരുടെ സഹായത്തോടെ ഹൈദരാബാദിലെ 16കാരിയെ വിവാഹം കഴിച്ചത്. പെൺകുട്ടിയെ പോലീസെത്തി മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ ലക്ഷങ്ങൾ നൽകിയാണ് ഇടനിലക്കാർ മുഖേനെ പെൺകുട്ടിയെ കണ്ടെത്തിയതും വിവാഹം ചെയ്തതും.
വിവാഹം നടത്താനായി അബ്ദുൽ ലത്തീഫിന്റെ കൈയ്യിൽ നിന്നും പെൺകുട്ടിയുടെ ബന്ധുവായ ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാർക്കും വിവാഹം നടത്തിയ പുരോഹിതനും വീതിച്ചുനൽകി.
പെൺകുട്ടിയുടെ പിതൃസഹോദരിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹൂറുന്നീസ, അബ്ദുൽ റഹ്മാൻ, വസീം ഖാൻ, ഖാസി മുഹമ്മദ് ബദിയുദീൻ ക്വാദ്രി എന്നിവരാണു പിടിയിലായത്. വിവാഹം ചെയ്ത അബ്ദുൽ ലത്തീഫിനെ ഇതുവരെ പിടികൂടിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. പോക്‌സോ നിയമപ്രകാരം വരനെതിരെ പോലീസ് കേസെടുത്തു.
ഇയാൾക്കെതിരെ ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് ഹൂറുന്നീസയ്‌ക്കെതിരെയും കേസെടുത്തു. ഇളയ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.
പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് കിടപ്പ് രോഗിയാണ്. ഈ ദുരിതാവസ്ഥ മുതലെടുത്താണ് ബന്ധുവായ സ്ത്രീ പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചത്. പെൺകുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് പോലീസിൽ പരാതി നൽകിയത്.
മാവേലിക്കരയിലുള്ള ഒരു വാടക വീട്ടില്‍ നിന്ന് കഞ്ചാവും ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. സംഭവത്തില്‍ 32കാരിയായ നിമ്മിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സങ്കട കാഴ്ചയാവുന്നത് നിമ്മിയുടെ കുഞ്ഞുങ്ങളാണ്. നിമ്മി ജയിലിലായതോടെ തനിച്ചായിരിക്കുകയാണ് എട്ടും നാലര വയസും ഉള്ള മക്കള്‍.
അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഒന്നും അറിയാതെ നോക്കി നില്‍ക്കുകയായിരുന്നു ഈ കുരുന്നുകള്‍. കരഞ്ഞ് നില്‍ക്കുന്ന കുട്ടികളെ ടുവില്‍ ബന്ധുക്കളെ വിളിച്ചു വരുത്തി ഏല്‍പിച്ചാണ് പോലീസ് നിമ്മിയെ കൊണ്ടുപോയത്. അതേസമയം, സംഭവത്തില്‍ ഒന്നാം പ്രതി പോനകം എബനേസര്‍ പുത്തന്‍ വീട്ടില്‍ ലിജു ഉമ്മന്‍ തോമസിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഇയാളെ പിടികൂടിയാല്‍ മാത്രമേ എവിടെ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും വില്‍പന ഏതു രീതിയിലാണ് എന്നതും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭിക്കൂ എന്നും പോലീസ് പറയുന്നു. നിമ്മിയുടെ വീട്ടില്‍ നിന്ന് നാലര ലീറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും ഹാന്‍സ് പായ്ക്കറ്റുകളും കണ്ടെടുത്തിരുന്നു. ലിജുവിന്റെ കാറില്‍ നിന്നും വീടിനുള്ളില്‍ നിന്നുമായി 29 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
സംഭവത്തില്‍, ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. പുതുവത്സര ദിനാഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് വീട്ടില്‍ വന്‍തോതില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പുതുവത്സരാഘോഷം മുന്‍പില്‍ കണ്ട് പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.