താൻ വിവാഹംചെയ്യാൻ പോകുന്ന സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തിയ വ്യവസായിയെ യുവാവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. ഡൽഹിയിലെ വ്യവസായിയായ നീരജ് ഗുപ്ത(46)ആണ് കൊല്ലപ്പെട്ടത്. കേസിൽ ഫൈസൽ (29), ഷഹീൻ നാസ് (45), ജുബെർ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു വിവാഹം കഴിച്ച നീരജ് യുവതിയുമായി വിവാഹേതരബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ, തന്റെ ഭാവിവധുവുമായി നീരജ് ബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെ പ്രകോപിതനായ യുവാവ് ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പാക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കൊണ്ടുപോയി ഗുജറാത്തിലെ ഭറൂച്ചിൽ തള്ളി. നോർത്ത്‌വെസ്റ്റ് ഡൽഹിയിലെ വീട്ടിൽ വച്ച് യുവതിയുടെ അമ്മയും ഭാവിവരനും കൊല്ലപ്പെട്ട നീരജ് ഗുപ്തയും തമ്മിൽ തർക്കം നടന്നിരുന്നു.
തർക്കത്തിനിടെ ഗുപ്തയെ പ്രതി ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും മൂന്ന് തവണ കത്തികൊണ്ട് കുത്തിയ ശേഷം മരണമുറപ്പിക്കാനായി കഴുത്തറുക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്.
നീരജ് ഗുപ്തയെ കാണാനില്ലെന്ന പരാതിയുമായി ഇയാളുടെ ഭാര്യയാണ് പോലീസിനെ സമീപിച്ചത്. ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ യുവതിക്ക് പങ്കുണ്ടോയെന്ന സംശയിക്കുന്നതായും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് യുവതിയും അമ്മയും കുറ്റം സമ്മതിച്ചത്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
21 പേരുടെ മരണത്തിനും 182 പേർക്ക് ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കിയ ബെർമിങ്ഹാം സ്ഫോടനം നവംബർ 21 1974 ന് രണ്ടു പബ്ലിക് ഹൗസുകളിലാണ് നടന്നത്. നവംബർ 18 ബുധനാഴ്ച 65 വയസ്സ് പ്രായം വരുന്ന വ്യക്തിയെ കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് മിഡ് ലാൻഡ് സ് പോലീസ് അറസ്റ്റ് ചെയ്തു.

സ്ഫോടനം നടന്ന ദിവസത്തിന് 46 കൊല്ലങ്ങൾക്കിപ്പുറത്താണ് ടെററിസം ആക്ടിന് കീഴിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൾബറി ബുഷ് പബ്ബിൽ ആണ് ആദ്യം സ്ഫോടനമുണ്ടായത്. 10 മിനിറ്റിനു ശേഷം ടൗൺ പബ്ബിലെ ടവേൺ പൊട്ടിത്തെറിച്ചു. സമീപത്തായി മറ്റൊരു ബോംബ് കൂടി ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ മറ്റൊരു അപകടം ഒഴിവായി.

സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ 6 ഐറിഷുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബെർമിങ്ഹാം സിക്സ് എന്നറിയപ്പെട്ടിരുന്ന ഇവരെ 16 കൊല്ലത്തെ കഠിന തടവിന് ശേഷം സ്ഫോടനത്തിൽ പങ്കില്ല എന്ന് തിരിച്ചറിഞ്ഞതിനാൽ വിട്ടയച്ചു. നിഷ്കളങ്കരായ ഇവർക്ക് സ്റ്റേറ്റ് നഷ്ടപരിഹാരം നൽകിയിരുന്നു. സ്ഫോടകവസ്തുക്കൾ കയ്യിൽ വെച്ചിരുന്നു എന്ന് ആരോപിച്ച് മിക്ക് മുറ്‍റെ,ജെയിംസ് ഗാവിൻ എന്നിവരെ കൂടി അന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇരുവരും സ്ഫോടനത്തിലെ പങ്ക് നിഷേധിച്ചു. തെളിവുകളുടെ അഭാവത്തിൽ അവരെയും വിട്ടയച്ചു.

അന്ന് മരിച്ചവരിൽ ഏറിയപങ്കും 17 നും 30 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഗുരുതരമായ പരിക്കുകളിൽ ഇരുകാലുകളും നഷ്ടപ്പെട്ടവരും, സ്‌ഫോടക വസ്തുക്കൾ കണ്ണിൽ തെറിച്ചു കാഴ്ചശക്തി നഷ്ടപ്പെട്ടവരുമുണ്ട്. വർഷങ്ങൾക്കിപ്പുറവും നീതിക്കുവേണ്ടി വാദിക്കുന്ന ഇവർക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ഈ വ്യക്തിയുടെ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. ഇരകളുടെ അടുത്ത ബന്ധുക്കൾ വാർത്തയിൽ അങ്ങേയറ്റം പ്രതീക്ഷയും സന്തോഷവും രേഖപ്പെടുത്തി.ഹോം സെക്രട്ടറി പ്രീതി പട്ടേൽ ബെർമിങ്ഹാം സ്ഫോടനത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് ഒരു മാസത്തിനുള്ളിൽ തന്നെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരകളുടെ ബന്ധുക്കളായ ജസ്റ്റിസ് കാമ്പൈനേഴ്സിനെ പ്രീതി പട്ടേൽ സന്ദർശിക്കും. അറസ്റ്റിലായ വ്യക്തിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സ്ഫോടനത്തിന്റെ പിന്നിലുള്ളവരെ പറ്റിയുള്ള വിശദാംശങ്ങളുടെ ചുരുളഴിയും എന്നാണ് പ്രതീക്ഷ.
കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഏർപ്പെടുത്തിയ പ്രമോഷൻ ലഭിക്കുന്ന ഡൽഹി പൊലീസിലെ ആദ്യത്തെ ഉദ്യോഗസ്ഥയായി സീമ ധാക്ക എന്ന ഹെഡ് കോൺസ്റ്റബിൾ. ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഔട്ട് ഓഫ്-ടേൺ (ഊഴത്തിന് മുമ്പേ ഉള്ള) പ്രമോഷൻ പ്രഖ്യാപിച്ചത്. സമയ് പുർ ബദ്ലി പൊലീസ് സ്റ്റേഷനിലെ (ഔട്ടർ നോർത്ത് ഡിസ്ട്രിക്റ്റ്) ഹെഡ് കോൺസ്റ്റബിളായിരുന്ന സീമ ധാക്ക, കാണാതായ 76 കുട്ടികളെയാണ് കണ്ടെത്തിയത്, ഇതിൽ 56 പേർ 14 വയസ്സിന് താഴെയുള്ളവരാണ്.
കാണാതായ കുട്ടികളെ ഡൽഹിയിൽ നിന്ന് മാത്രമല്ല, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ നിന്ന് കാണാതാവുന്ന കുട്ടികളെ കണ്ടെത്താനും തിരികെ കൊണ്ടുവരുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിന്, പൊലീസ് കമ്മീഷണർ 2020 ഓഗസ്റ്റ് 5 ന് ഒരു പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. “… കാണാതായ 14 വയസ്സിന് താഴെയുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ കുട്ടികളെ ( ഇതിൽ 15 കുട്ടികൾ 08 വയസ്സിന് താഴെയുള്ള ) 12 കലണ്ടർ മാസത്തിനുള്ളിൽ കണ്ടെത്തുന്ന ഏതെങ്കിലും കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് കോൺസ്റ്റബിളിനെ ഔട്ട് ഓഫ്-ടേൺ പ്രമോഷന് പരിഗണിക്കും. കൂടാതെ, ഒരേ കാലയളവിൽ 15 ലധികം കുട്ടികളെ കണ്ടെത്തുന്നവർക്ക് ‘ആസാധാരണ് കാര്യ പുരാസ്‌കാർ’ നൽകും,” എന്നായിരുന്നു പ്രഖ്യാപനം.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിലും തിരികെ കൊണ്ട് വരുന്നതിലും ഈ ഉത്തരവ് വലിയ മാറ്റം വരുത്തി, 2020 ഓഗസ്റ്റ് മുതൽ കൂടുതൽ കുട്ടികളെ കണ്ടെത്തി.
സീമ ധാക്ക കണ്ടെത്തിയ 76 കുട്ടികളെ ഡൽഹിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതായത്. ആത്മാർത്ഥവും കഠിനവുമായ പരിശ്രമത്തിലൂടെ ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സീമ രണ്ടര മാസത്തിനുള്ളിൽ കുട്ടികളെ കണ്ടെത്തി.
2019 ലെ കണക്കുകൾ പ്രകാരം കാണാതായ 5,412 കുട്ടികളിൽ 3,336 കുട്ടികളെ കണ്ടെത്തി: അഥവാ കാണാതായ കുട്ടികളിൽ 62% പേരെ ഡൽഹി പൊലീസ് കണ്ടെത്തി.
ഈ വർഷം ഒക്ടോബർ വരെ 3507 പേരിൽ 2629 കുട്ടികളെ ഡൽഹി പൊലീസ് കണ്ടെത്തി.
ചെന്നൈയില്‍ സീരിയല്‍ നടനെ റോഡിലിട്ടു വെട്ടിക്കൊന്നതിനു പിന്നില്‍ വിവാഹേതരബന്ധമെന്നു പൊലീസ്. നടന്റെ കാമുകിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് കൊലയാളികള്‍. കൊടുവാളുമായി ഭര്‍ത്താവ് പുറപ്പെട്ടത് കാമുകി അറിയിച്ചെങ്കിലും ശെല്‍വരത്നം അവഗണിക്കുകയായിരുന്നു.
തമിഴ് സീരിയലുകളിലെ വില്ലന്റെ കൊലയ്ക്കു പിന്നില്‍ വിവാഹേതര ബന്ധമെന്നാണു പൊലീസ് വിശദീകരണം. ശ്രീലങ്കന്‍ അഭയാര്‍ഥിയായ ഒരാള്‍ അറസ്റ്റിലായി. സ്റ്റാര്‍ വിജയിലെ ഹിറ്റ് സീരിയലായ തേന്‍മൊഴി ബി.എയിലെ വില്ലന്‍ ശെല്‍വരത്നം ഞായറാഴ്ചയാണു കൊല്ലപെട്ടത്. എം.ജി.ആര്‍ നഗറില്‍ വച്ചു ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം വെട്ടിയും കുത്തിയും നടനെ കൊന്നു. ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ താമസസ്ഥലത്തു നിന്ന് പുറത്തേക്കു പോയതായിരുന്നു ശെല്‍വരത്നം.
സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നാലുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിരുദ്നഗറിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്ന വിജയ്കുമാര്‍ അറസ്റ്റിലായത്. വിജയ്കുമാറിന്റെ ഭാര്യയുമായി നടന്‍ കഴിഞ്ഞ എട്ടുമാസമായി പ്രണയത്തിലായിരുന്നു.
ഇരുവരും പലസ്ഥലങ്ങളിലുംവച്ച് കാണാറുണ്ടായിരുന്നു. ഇതറിഞ്ഞ വിജയ് കുമാര്‍ ശെല്‍വരത്നത്തെ കൊല്ലാന്‍ തീരുമാനിച്ചു. പന ചെത്താനുപയോഗിക്കുന്ന കൊടുവാളടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍നിന്ന് പുറപ്പെട്ടത് കാമുകി ശെല്‍വരത്നത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശെല്‍വരത്നം വിജയ്കുമാറിനെ നേരിടാന്‍ ഒരുങ്ങി പുറപെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടുപ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്.
നവംബര്‍ പത്തിന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വാടാനപ്പള്ളിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന കയ്പമംഗലം സ്വദേശിനി രമയാണ് ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ ചവിട്ടിയ ഉടനെ രമ നിലത്തുവീണു. ഈ സമയം, കഴുത്തിലെ മാല പൊട്ടിച്ചോടുകയായിരുന്നു അക്രമി സംഘം. ഒട്ടേറെ സ്ഥലങ്ങളിലെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അക്രമികള്‍ എത്തിയ ബൈക്ക് തിരിച്ചറിഞ്ഞു. ബൈക്കിന്റെ നമ്പര്‍ പിന്‍തുടര്‍ന്നാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്.
പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകള്‍ നടത്തുന്ന കടകളില്‍ കയറി മുളകുപൊടിയെറിഞ്ഞ് മാല അപഹരിച്ചതും ഇതേസംഘമാണ്. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റിടങ്ങളിലും മോഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്നു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി രാഹുൽ രാജ് (24) ആണ് മരിച്ചത്.
ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് രാഹുൽ രാജിനെ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയാണ്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചനിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
അതേസമയം, താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കരുതിക്കൂട്ടി വരുത്തിവെച്ച അപകടമാണോ എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. താന്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്- ഖുശ്ബു കുറിക്കുന്നു.
പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഉത്തർപ്രദേശിൽ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരൾ ചൂഴ്ന്നെടുത്തു. 1500 രൂപ പ്രതിഫലം വാങ്ങി കൊടുംക്രൂരത കാട്ടിയ പ്രതികൾ, ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുൽ, ബീരാൻ എന്നിവരടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാൻപുരിലെ ഗതംപുരിലുള്ള ഭദ്രസ് ഗ്രാമത്തിലാണു ഞെട്ടിക്കുന്ന സംഭവം. പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: വർഷങ്ങളായി മക്കളില്ലാത്ത ദമ്പതികൾ പെൺകുട്ടിയുടെ കരൾ സംഘടിപ്പിക്കാൻ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാൾ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം രാത്രിയാണു കൃത്യം നടത്തിയത്. തൊട്ടടുത്ത കടയിൽനിന്നു സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി. പടക്കം വാങ്ങിത്തരാമെന്നു പറഞ്ഞ് അങ്കുലും ബീരാനും കുട്ടിയെ കൂടെക്കൂട്ടി. ഇരുവരും മദ്യലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡിപ്പിച്ചു. തുടർന്നു കൊലപ്പെടുത്തിയശേഷം കരൾ ചൂഴ്ന്നെടുത്തു മൃതദേഹം ഉപേക്ഷിച്ചു കടന്നു. ഇവർ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്പതികൾ കഴിച്ചു. ബാക്കി നായ്ക്കൾക്കു കൊടുത്തു.
കടയിൽ പോയ കുഞ്ഞ് ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങി. പിറ്റേന്നു കാലത്താണു ഗ്രാമത്തിലെ കാളിക്ഷേത്രത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ദുർമന്ത്രവാദം നടന്നതായി ആരോപണം ഉയർന്നെങ്കിലും തിങ്കളാഴ്ച രാത്രി വൈകിയാണു പൊലീസ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. പെൺകുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ യുപി സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ
ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായും അതിനു വഴങ്ങാത്തതിനെത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ ദിവസം ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താന്‍ അതിന് ഇരയാവുകയാണെന്നും എഴുതി നല്‍കിയ വിശദീകരണത്തില്‍ ശിവശങ്കര്‍ പറഞ്ഞു. ഇതിനെ ഇഡി കോടതിയില്‍ എതിര്‍ത്തു. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഡി അഭിഭാഷകന്‍ അറിയിച്ചു. ശിവശങ്കര്‍ ദുരുദ്ദേശ്യപരമായാണ് ഇത്തരം വാദം ഉയര്‍ത്തുന്നതെന്നും ഇഡി നിലപാടെടുത്തു.
സ്വപ്‌നയുമായുള്ള വാട്ട്‌സ് ആപ്പ് ചാറ്റ് വിവരങ്ങള്‍ എന്ന പേരില്‍ ഇഡി നുണ പ്രചരിപ്പിച്ചെന്ന് ശിവശങ്കര്‍ ആരോപിച്ചിരുന്നു. ബാഗ്ഗജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫിസറെ വിളിച്ചു എന്നതും നുണയാണ്. സ്വര്‍ണം അടങ്ങിയ ബാഗ്ഗജ് വിട്ടുകിട്ടാന്‍ ഒരു കസ്റ്റംസ് ഓഫിസറെയും വിളിച്ചിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കര്‍ വിശദീകരണത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ ലക്ഷ്യമെന്ന്, ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസില്‍ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു.
സ്വര്‍ണക്കടത്തു കേസിലെ എന്‍ഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകള്‍. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എൻജിനീയർ അറസ്റ്റിൽ. ജലസേചന വകുപ്പിലെ ജൂനിയർ എൻജിനീയറെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. അഞ്ച് മുതൽ 16 വയസു വരെയുള്ള കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെയായിരുന്നു പീഡനം.
കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാൾ ഓൺലൈനായി വിൽക്കുകയും ചെയ്തു. ചിത്രകൂട്ട്, ബാണ്ഡ, ഹാമിർപുർ തുടങ്ങിയ ജില്ലകളിലായാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാണ്ഡയിൽ നിന്നാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജൂനിയർ എൻജിനീയറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും എട്ട് ലക്ഷം രൂപയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.