ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 72 വയസ്സുള്ള സ്ത്രീ അറസ്റ്റില്‍. ജര്‍മ്മനിയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ മാന്‍ഹൈമിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഈ സ്ത്രീ തന്നോടൊപ്പം മുറിയില്‍ കഴിഞ്ഞിരുന്ന രോഗിയോട് ഇത്തരത്തില്‍ പെരുമാറിയത്.
വെന്റിലേറ്ററിന്റെ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞായിരുന്നു മുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റര്‍ ഇവര്‍ ഓഫ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആ രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സംഭവത്തില്‍ നരഹത്യാശ്രമം ആരോപിച്ച് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തു.
79 കാരിയായ ഒരു രോഗിയായിരുന്നു അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചു കൊണ്ടായിരുന്നു ഈ സ്ത്രീ ഇങ്ങനെ പെരുമാറിയത്.
ആദ്യതവണ വെന്റിലേറ്റര്‍ ഓഫ് ചെയ്തപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാര്‍ സ്ത്രീയെ ശാസിക്കുകയും വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഈ സ്ത്രീ വീണ്ടും വെന്റിലേറ്റര്‍ ഓഫ് ചെയ്യുകയായിരുന്നു.
ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തീവ്രചരണത്തിലൂടെ മാത്രമേ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആകൂ എന്നും ആശുപത്രി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ കരുണാകരന്റെ മകൻ ശ്രീജിത്തി(39)ന്‍റെ മരണം വാഹന അപകടത്തിലേറ്റ പരിക്കുകളെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇടത് കൈയ്യിലെ എല്ല് പൊട്ടിയത് ക്ഷത മേറ്റാണെന്നും റിപ്പോർട്ടിലുണ്ട്.
തലയ്ക്ക് പിന്നിൽ ആഴത്തിൽ പരിക്കേറ്റതായും ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. വലത് കാലിൽ തുടയ്ക്ക് മുകളിലായി സാരമായി മുറിവുകളുണ്ട്.
ഈ പരിക്കുകൾ വാഹന അപകടത്തിൽസംഭവിച്ചതല്ലെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മാരകമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. കാർ ഓടിച്ചത് ശ്രീജിത്ത് അല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കാറപകടം വ്യാജമായി സൃഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേകസംഘംകേസന്വേഷണത്തിനായി എസ് പി യുടെനിർദേശ പ്രകാരം ഡിവൈ എസ്പി യുടെ മേൽനോട്ടത്തിൽ ഒമ്പത് പേർ അടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്.
ശ്രീജിത്ത് പരിക്കേറ്റ് കിടന്ന സ്ഥലത്ത് നിന്ന് നീല ജീൻസും ഹെഡ് ഫോണും ചുമലിൽ ബാഗുമായി ഒരാൾ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ച ഉടൻ ജില്ല പോലീസ് മേധാവി ആർ. കറുപ്പ സാമി, വടകര റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലകൃഷ്ണൻ, നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് , സിഐ ഇ.വി. ഫായിസ് അലി എന്നിവർ കാരയിൽ കാനാൽ പരിസരത്ത് പരിശോധന നടത്തി.
ശനിയാഴ്ച രാത്രി 8.30-നാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് വിജനമായ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
സമീപത്തുതന്നെ ഇയാളുടെ കാർ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ശനിയാഴ്ച്ചതന്നെ നാദാപുരം പോലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ് മോർട്ടത്തിന്ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. രാത്രിയോടെ കാസർകോട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ഖത്തര്‍ ലോകകപ്പിൽ യുഎസിനോടു തോറ്റു ഇറാൻ പുറത്തായതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ സാമൂഹ്യപ്രവർത്തകനെ സുരക്ഷാസേന വെടിവച്ചു കൊന്നു. ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്‌റാൻ സമക്(27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടെഹ്റാന്റെ വടക്ക് പടിഞ്ഞാറൻ നഗരമായ ബന്ദർ അൻസാലിയിലാണ് സംഭവം. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും തെരുവുകളിൽ നൃത്തം ചവിട്ടിയുമാണ് സ്വന്തം രാജ്യത്തിന്റെ പരാജയത്തെ ഇറാനികൾ ആഘോഷമാക്കിയത്.
വാഹനത്തിന്റെ ഹോൺമുഴക്കി ആഘോഷപരിപാടികളിൽ പങ്കെടുത്ത മെഹ്‍റാനെ സൈന്യം ആസൂത്രിതമായാണു കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സന്നദ്ധസംഘടന രംഗത്തെത്തി. മെഹ്‌റാനെ സൈന്യം തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) എന്ന സന്നദ്ധസംഘടന ആരോപിച്ചു. ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ 22 വയസ്സുകാരി മഹ്സ അമിനി കൊല്ലപ്പെട്ടതിനു പിന്നാലെ മഹ്‌സ അമിനിയുടെ നാടായ കുർദ് പട്ടണം സാക്വസിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലെ മറ്റുനഗരങ്ങളിലേക്കും പ്രക്ഷോഭം കത്തിപ്പടർന്നു.
‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകളാണ് രോഷം പ്രകടമാക്കിയത്. ഹിജാബ് വലിച്ചെറിയുന്നതിന്റെയും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങളും പുറത്തുവന്നു. ഇറാൻ ദേശീയ ടീമിന്റെ തോൽവിക്കു പിന്നാലെ തെരുവുകൾ ആഘോഷമാക്കുന്ന ഇറാനികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഇറാൻ ടീം വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയോ ദേശീയഗാനം ആലപിക്കാതിരിക്കുകയോ ചെയ്താൽ ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തു. സാക്വസിലും ആളുകൾ പരാജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.
ഇൻഷുറൻസ് തുക തട്ടാൻ ഭാര്യയെ ക്വട്ടേഷൻ ടീമിനെക്കൊണ്ട് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. രാജസ്ഥാന്‍ ജയ്പുര്‍ സ്വദേശിയായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ശാലുദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിങ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭര്‍ത്താവ് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ദമ്പതിമാര്‍ തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ലാതിരുന്നിട്ടും മഹേഷ് ഭാര്യയുടെ പേരില്‍ വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസിയെടുത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാടകക്കൊലയാളിയെ ഉപയോഗിച്ച് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്. 2017 മുതൽ ദമ്പതികൾ തമ്മിൽ കലഹമായിരുന്നു. 2019ൽ ഭർത്താവിനെതിരെ സ്ത്രീധനപീഡനത്തിന് ശാലുദേവി പരാതി നൽകിയിട്ടുണ്ട്. ഈ അടുത്താണ് മഹേഷ് വീണ്ടും ഭാര്യയുമായി അടുത്തത്.
ഇയാൾ തന്നെയാണ് ഭാര്യയേയും ബന്ധുവിനെയും ക്ഷേത്രത്തിലേക്ക് അയച്ചത്. ഒക്ടോബര്‍ അഞ്ചാം തീയതി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ച് മരിച്ചത്. ആദ്യം സാധാരണ അപകടമാണെന്ന് കരുതിയെങ്കിലും സിസിടിവി പരിശോധിച്ചപ്പോഴാണ് ആസൂത്രിത കൊലപാതകമാണെന്ന് സംശയം തോന്നുന്നത്. തുടർന്ന് നടത്തിയ അന്വേഷണം എത്തിയത് മഹേഷിലേക്കാണ്.
വാടകക്കൊലയാളിയും ഗുണ്ടാനേതാവുമായ മുകേഷ് സിങ് റാത്തോഡിന് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊലപാതകം നടത്തിയത്. ഇതില്‍ അഞ്ചരലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. ഒക്ടോബര്‍ അഞ്ചാം തീയതി ഭാര്യയും ബന്ധുവും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ വിവരങ്ങളടക്കം കൈമാറിയത് മഹേഷ് തന്നെയായിരുന്നു. തുടര്‍ന്നാണ് മുകേഷും സംഘവും രണ്ടുപേരെയും കാറിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
മദ്യലഹരിയിൽ യുവതി ഓടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം നടന്നത്.
വടക്കുമ്പാട് കൂളിബസാറിലെ 29കാരിയായ റസീനയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ നാട്ടുകാർ സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കൈയ്യേറ്റം ചെയ്തു.
കൂടുതൽ പരാക്രമം കാണിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്.ശേഷം, യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ, യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സൂര്യ കൊലക്കേസ് പ്രതി ഷിജു ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂടിലെ വീട്ടിനുള്ളിലാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു. തുടര്‍ വാദങ്ങള്‍ക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് ഷിജുവിന്റെ മരണം.
2016 ഫെബ്രുവരി ഒമ്പതിനാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന സൂര്യയെ പ്രണയ പകയെ തുടര്‍ന്ന് ഷിജു വെട്ടിക്കൊന്നത്. സൂര്യയെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചായിരുന്നു ഷിജു കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ ഷിജു പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുക്കുകയായിരുന്നു.
എന്നാല്‍ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂര്യ ഷിജുവുമായുള്ള ബന്ധത്തില്‍ നിന്ന് അകന്നു. തുടര്‍ന്നുണ്ടായ പകയിലാണ് സൂര്യയെ ഷിജു കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ തിരൂർ കന്മനം ചെനക്കൽ ഇരിങ്ങാവൂരിലെ 29-കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഡോക്ടർമാർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കാനാവൂ എന്നും പോലീസ് പ്രതികരിച്ചു.
പ്രതിയായ യുവതി വെള്ളിയാഴ്ചയാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ച ശേഷം ഞായറാഴ്ച രാവിലെ വീട്ടിലെ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു. മഴ പെയ്തതുകാരണം മൃതദേഹം പൂർണമായി കത്തിയില്ല. തുടർന്ന് മൃതദേഹം നായ്ക്കൾ കടിച്ചുകീറുകയും കുഴിയിൽ നിന്നു ദുർഗന്ധം വമിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് മനസിലായതെന്ന് പോലീസ് പറഞ്ഞു.
താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.കന്മനത്താണ് നായകൾ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതശരീരം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൽപ്പകഞ്ചേരി പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഗൾഫിലുള്ള ഭർത്താവുമായി നിരന്തരം പ്രശ്‌നങ്ങൾ തുടരവേയാണ് പുതിയ കുഞ്ഞിന്റെ ജനനമെന്ന് പറയുന്നു.
ബെംഗളൂരുവില്‍ മലയാളി യുവതിയെ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗംചെയ്തു. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക്സിറ്റിക്ക് സമീപത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ ബൈക്ക് ടാക്‌സിയായ ‘റാപ്പിഡോ’യിലെ ഡ്രൈവര്‍ അറഫാത്ത് (22), സുഹൃത്തുക്കളായ ഷഹാബുദ്ദീന്‍ (23), പശ്ചിമബംഗാള്‍ സ്വദേശിനി (22) എന്നിവരെ ഇലക്ട്രോണിക്സിറ്റി പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 23കാരിയാണ് ബലാത്സംഗത്തിനിരയായത്.
വെള്ളിയാഴ്ച രാത്രി ബി.ടി.എം. ലേഔട്ടില്‍നിന്ന് ഇലക്ട്രോണിക് സിറ്റി നീലാദ്രിനഗറിലുള്ള സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക്‌ചെയ്തത്. യാത്രാമധ്യേ അറഫാത്ത് സുഹൃത്തായ ഷഹാബുദ്ദീനെ ഫോണില്‍ ബന്ധപ്പെട്ട് യുവതിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് യുവതിയെ അറഫാത്തിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി പോകാനിരുന്ന സ്ഥലത്തിനടുത്തുതന്നെയായിരുന്നു പെണ്‍സുഹൃത്തിന്റെ വീട്. വിവരം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.
പിറ്റേദിവസം, രാവിലെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബൈക്ക് ബുക്ക്‌ചെയ്ത വിവരംവെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
എസ് എന്‍ ഡി പി യോഗം ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആലപ്പുഴ ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്‍. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുണ്ട്.
വെള്ളാപ്പള്ളിക്കും മകനുമെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങളിലാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുബം പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതി വച്ച കത്തില്‍ വെള്ളാപ്പള്ളിക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് കെ കെ മഹേശന്‍ ഉയര്‍ത്തിയിരുന്നത്.
2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ് എന്‍ ഡി പി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ മഹേശനെ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന നിരവധി ക്രമക്കേടുകളില്‍ വെള്ളാപ്പള്ളി നടേശന് പങ്കാളിത്തമുണ്ടന്നും, അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്കാന്‍ വെളളാപ്പള്ളി കുടുബം ശ്രമിക്കുകയാണെന്നും മരിച്ച മഹേശന്‍ തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അമ്മയെയും കുഞ്ഞിനെയും 11 വർഷങ്ങൾക്ക് മുൻപ് കാണാതായ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഊരുട്ടമ്പലം സ്വദേശി വിദ്യയും (ദിവ്യ) മകൾ ഗൗരിയുമാണു കൊല്ലപ്പെട്ടത്. വിദ്യയുടെ പങ്കാളി മാഹിൻ കണ്ണ് കുറ്റസമ്മതം നടത്തി. കടലിൽ തള്ളിയിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നു മാഹിൻ കണ്ണ് പൊലീസിനോടു സമ്മതിച്ചു. മാഹിൻ കണ്ണിന്റെ ഭാര്യയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും മകൾ ഗൗരിയെയും കാണാതാകുന്നത്. പൂവാർ സ്വദേശിയായ മാഹിൻ കണ്ണ് മത്സ്യവ്യാപാരിയായിരുന്നു. 2008ലാണ് ചന്തയിൽ കച്ചവടത്തിന് എത്തിയ മാഹിൻകണ്ണ് വിദ്യയുമായി ഇഷ്ടത്തിലാകുന്നത്. ഒരുമിച്ചു താമസിക്കുന്നതിനിടെ വിദ്യ ഗർഭിണിയായി. കല്യാണം കഴിക്കാൻ വിദ്യയും കുടുംബവും തുടക്കം മുതൽ നിർബന്ധിച്ചെങ്കിലും മാഹിൻകണ്ണ് തയാറായിരുന്നില്ല. ഗർഭിണിയായതോടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യ സമ്മർദം ശക്തമാക്കി. ഇതിനിടെ മാഹീൻ കണ്ണ് വിദേശത്തേക്കു പോയി. നിർമാണ തൊഴിലാളിയായ വിദ്യയുടെ അച്ഛൻ കൂലിപ്പണി ചെയ്താണു കുടുംബം നോക്കിയിരുന്നത്. കുഞ്ഞിന് ഒരു വയസായപ്പോൾ മാഹിൻകണ്ണ് നാട്ടിലേക്കു തിരിച്ചു വന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിൻകണ്ണ് നാട്ടിലെത്തിയവിവരം വിദ്യ അറിയുന്നത്. മാഹിൻകണ്ണിനെ വിദ്യ നിർബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.
മാഹിൻകണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോൺ വരുന്നത്. മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായി. കാണാതാകുന്ന ദിവസം വിദ്യയും മകളും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സഹോദരി ശരണ്യയുമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ അമ്മ രാധ, ഭർത്താവിന്റെ ചിറയിൻകീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാൻ പോയിരിക്കുകയായിരുന്നു. വിദ്യ ഫോണിൽ വിളിച്ചു രണ്ടര വയസ്സുകാരിയായ മകൾക്കും മാഹിൻകണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. വിദ്യ തിരിച്ചെത്താത്തതിനെതുടർന്ന് കുടുംബം പൂവാർ സ്റ്റേഷനിൽ പരാതി നൽകി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിൻകണ്ണിനെ പൂവാർ പൊലീസ് വിട്ടയച്ചു. പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല.
വിദേശത്തേക്കു പോയ മാഹിൻ കണ്ണ് പിന്നീട് നാട്ടിൽ തിരിച്ചെത്തി പൂവാറിൽ സ്ഥിരതാമസമാക്കി. മകളെ കാണാതായ വിഷമത്തിൽ പിതാവ് ജയചന്ദ്രൻ ആത്മഹത്യ ചെയ്തു. 2019ൽ കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. വിദ്യയെ അറിയില്ലെന്നായിരുന്നു അദ്യം മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് തെളിവുകൾ നിരത്തിയപ്പോൾ വിദ്യയെ അറിയാമെന്നും ഓട്ടോയിൽ തമിഴ്നാട്ടിൽ ആക്കിയെന്നും പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം നടത്തിയത്. വിദ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്ത് തീരത്തടിഞ്ഞിരുന്നു. എന്നാൽ, ആദ്യത്തെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും പരിശോധിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകുമ്പോൾ പൂവാർ സ്റ്റേഷനിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു.
തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാർ പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകെ പോയില്ല. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു.
വിദ്യയെയും മകളെയും തമിഴ്നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നു പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നു മനസിലാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.