ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പല തൊഴിൽമേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കോവിഡ് നീങ്ങുന്നത്. എന്നാൽ അതേസമയം തന്നെ ചില തൊഴിലുകളുടെ അവശ്യകതയും ഏറിവന്നു. കൊറോണ വൈറസിനോട് പടപൊരുതിയ എൻഎച്ച്‌എസ് സ്റ്റാഫുകളുടെ പ്രതിബദ്ധതയിൽ ആയിരക്കണക്കിന് ആളുകൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനാൽ നഴ്‌സിംഗ് അപേക്ഷകൾ കുതിച്ചുയർന്നു. യൂണിവേഴ്‌സിറ്റി ആപ്ലിക്കേഷൻ ബോഡി യുസിഎഎസിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം ഈ ശരത്കാലത്തിൽ നഴ്സിംഗ് പഠിക്കാൻ 60,000-ത്തിലധികം ആളുകൾ അപേക്ഷ സമർപ്പിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് (32%) കൂടുതലാണ്. എല്ലാ പ്രായക്കാർക്കും ഈ തൊഴിലിനോടുള്ള താല്പര്യം ഉയർന്നിട്ടുണ്ട്. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ 16,560 പേർ നഴ്സിംഗ് മേഖല തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി അപേക്ഷകൾക്കുള്ള സമയപരിധി ജനുവരി 29 ആയതിനാൽ, സംഖ്യ ഇനിയും ഉയരുമെന്ന് യുസിഎഎസ് കണക്കാക്കുന്നു.

മെഡിസിൻ, ഡെന്റിസ്ട്രി എന്നിവയ്ക്കുള്ള അപേക്ഷകൾ 103,910 ൽ നിന്ന് 124,160 ആയും എഞ്ചിനീയറിംഗിനായുള്ള അപേക്ഷകൾ 148,450 നിന്ന് 154,970 ആയും ഉയർന്നു. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ ഇംഗ്ലണ്ട് ഡയറക്ടർ മൈക്ക് ആഡംസ് യുവജനങ്ങളുടെ ഈ താല്പര്യത്തെ പ്രശംസിച്ചു. ഇത് എൻ എച്ച് എസ് ജീവനക്കാരുടെ കുറവ് ഒരുപരിധി വരെ നികത്തുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ മെഡിസിനും ഡെന്റിസ്ട്രിക്കും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് യുസിഎഎസ് കണക്കുകൾ വ്യക്തമാക്കുന്നു.

“എൻഎച്ച്‌എസിന്റെയും ഈ രാജ്യത്തിന്റെയും നായകരായി ഡോക്ടർമാരേക്കാൾ കൂടുതൽ നഴ്സുമാരെ കാണേണ്ടതുണ്ട്. ഒരു നഴ്സിന്റെ സേവനത്തോടുള്ള താല്പര്യം ചെറുപ്പക്കാർക്കിടയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ ഒരു മാറ്റം ശുഭസൂചനയാണ്.” ; വിദ്യാഭ്യാസ മേഖലയിൽ 25 വർഷത്തെ പരിചയമുള്ള കരിയർ കൺസൾട്ടന്റ് സൂസൻ സ്മിത്ത് പറഞ്ഞു. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ നീക്കം ചെയ്തതിനെ തുടർന്ന് നഴ്സിംഗ് ബിരുദങ്ങളിലേക്കുള്ള അപേക്ഷകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ ആർസിഎൻ ഡയറക്ടർ മൈക്ക് ആഡംസ് പറഞ്ഞു. പതിനായിരക്കണക്കിന് ഒഴിവുകൾ ഉള്ളതിനാൽ ഓരോരുത്തർക്കും അവരുടെ വിദ്യാഭ്യാസത്തിലൂടെ ശരിയായ ജോലിയിലേക്കുള്ള പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സമ്മർദ്ദം കാരണം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മുഴുവൻ ട്യൂഷൻ ഫീസ് ഫണ്ടിംഗും ലിവിങ് കോസ്റ്റ് സപ്പോർട്ടും നൽകിയാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നഴ്സിംഗ് സ്റ്റാഫുകളെ സംബന്ധിച്ചിടത്തോളം, അവർക്ക് ശമ്പള വർദ്ധനവ് നൽകണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 17 മുതൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു സ്കൂളുകൾ തുറക്കാൻ ധാരണയായത്.
മാർച്ച് 17 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണു തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടത്തുക. ജനുവരി ഒന്നു മുതൽ സംസ്ഥാനത്തു ഭാഗികമായി സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങും. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്കു സ്കൂളിലെത്താം. ജനുവരി ഒന്നു മുതൽ പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യം പിന്നീടു തീരുമാനിക്കും. അതേസമയം, ഒന്നു മുതൽ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണു സൂചന. ഇവരെ എല്ലാവരെയും പാസാക്കിയേക്കും.
ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ കോളജുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വർഷ ബിരുദ ക്ലാസുകളാണ് നിലവിൽ ആരംഭിക്കുക. പകുതി വീതം വിദ്യാർത്ഥികളെ വച്ചാകും ക്ലാസ് നടത്തുക എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഡിസംബർ രണ്ടാം തീയതി അവസാനിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. ഏകദേശം ഒരു ദശലക്ഷം വിദ്യാർത്ഥികളാണ് ക്രിസ്മസ് അവധിക്ക് സ്വന്തം വീടുകളിലേക്ക് എത്തിച്ചേരുന്നത്. ഇതിനായി ദുരന്തഭൂമിയിൽ നിന്ന് ഒഴിപ്പിക്കൽ മാതൃകയിലുള്ള പദ്ധതി ഡിസംബർ 3 നും 9 നും ഇടയിലായി നടപ്പാക്കാനാണ് തീരുമാനം.
വീടുകളിലേയ്ക്ക് വിദ്യാർഥികൾ മടങ്ങുന്നതിന് മുമ്പ് തന്നെ പരമാവധി റാപ്പിഡ് ടെസ്റ്റുകളും നടത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതു വഴിയായി യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിച്ചേരുന്ന സ്വന്തം ഭവനത്തിലും സ്ഥലങ്ങളിലും കോവിഡ് വ്യാപന നിരക്ക് കുറയ്ക്കാനും കഴിയും. വെയിൽസിൽ ഡിസംബർ മൂന്നാം തീയതി മുതലും ഇംഗ്ലണ്ടിൽ ഒമ്പതാം തീയതിയ്ക്ക് ശേഷവും ഓൺലൈൻ മാധ്യമങ്ങളിലൂടെ ക്ലാസുകൾ തുടരുകയും ചെയ്യും.

നോർത്തേൺ അയർലൻഡിലും സ്കോട്ട്‌ലൻഡിലും വിദ്യാർത്ഥികളുടെ തിരിച്ചുവരവിനായിട്ടുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഡിസംബർ രണ്ടിന് അവസാനിക്കുന്ന രാജ്യത്തെ ദേശീയ ലോക്ക്ഡൗണിന് ശേഷമുള്ള ആഴ്ച മടക്കത്തിനായി നിശ്ചയിച്ചതിലൂടെ വിദ്യാർഥികളിൽനിന്ന് മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന രോഗവ്യാപനതോത് കുറയ്ക്കാൻ ഇടയാക്കുമെന്ന് യൂണിവേഴ്സിറ്റി മിനിസ്റ്റർ മിഷേൽ ഡൊലാർ പറഞ്ഞു.
ഡിസംബർ 9-ന് കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥിക്കും ഐസൊലേഷനിൽ കഴിയാനും രോഗം ഭേദമായ ശേഷം ക്രിസ്മസിന് മുൻപ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് എത്തിച്ചേരാനും കഴിയും. വിദ്യാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച സമയത്ത് മാത്രം വീട്ടിലേക്ക് യാത്ര ചെയ്യാനുള്ള ശക്തമായ നിർദ്ദേശം ആണ് ഇപ്പോൾ നൽകപ്പെട്ടിരിക്കുന്നത്. പല വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ പ്രായമായവരും മറ്റ് രോഗാവസ്ഥയിൽ ഉള്ളവരും ഉള്ളതിനാൽ ഇത്രയധികം വിദ്യാർഥികളുടെ വീട്ടിലേക്കുള്ള തിരിച്ചു വരവ് വളരെ ഗൗരവത്തോടെയാണ് ആരോഗ്യ മേഖലയിലുള്ളവർ കാണുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് -19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ വെയിസിലെ 2021 -ൽ നടക്കേണ്ട ജിസിഎസ്ഇ എ -ലെവൽ പരീക്ഷകൾ റദ്ദാക്കി. പരീക്ഷകൾക്ക് പകരം ക്ലാസ് റൂം അസ്സെസ്സ്മെന്റിൻെറ ഭാഗമായിട്ടുള്ള ഗ്രേഡുകൾ ആയിരിക്കും വിദ്യാർത്ഥികൾക്ക് ലഭിക്കുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സുഗമമായ പരീക്ഷാ നടത്തിപ്പ് ദുഷ്കരമായതിൻറെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു കടുത്ത നടപടിയിലേക്ക് നീങ്ങാൻ കാരണമെന്ന് വെയിൽസ് വിദ്യാഭ്യാസ മന്ത്രി കിർസ്റ്റി വില്യംസ് പറഞ്ഞു. പരാതികൾ ഒഴിവാക്കാൻ എല്ലാ സ്കൂളുകളും ഒരേ രീതി പിന്തുടരുന്നത് ഉറപ്പാക്കും. പരീക്ഷകൾ റദ്ദാക്കുന്നത് വേനൽക്കാലത്ത് കൂടുതൽ അധ്യയന ദിനങ്ങൾ ലഭിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ വാക്സിൻ ഡിസംബറോടെ ലഭ്യമാകുകയാണെങ്കിൽ വിതരണത്തിന് എൻഎച്ച്എസ് സുസജ്ജമാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചു വരുവാൻ എത്രപേർക്ക് വാക്സിനേഷൻ നടത്തേണ്ടതായി വരും എന്നുള്ളത് വ്യക്തതയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ആദ്യ ഫലപ്രദമായ കൊറോണാ വൈറസിനെതിരെയുള്ള വാക്സിൻ 90 ശതമാനം ആളുകളിലും ഫലപ്രദമാണെന്നുള്ള വാർത്ത കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഫൈസറും ബയോ ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിനെ കുറിച്ചുള്ള വാർത്ത ലോകമെങ്ങും വളരെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. ലോകമൊട്ടാകെ പതിനൊന്ന് വാക്സിനുകളാണ് അവസാനഘട്ട പരീക്ഷണങ്ങളുമായി മുന്നേറുന്നത്. ഇന്നലെ മാത്രം യുകെയിൽ 204,12 കോവിഡ് -19 കേസുകളും 532 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തില്‍ നിന്നുളള ഒരെണ്ണം അടക്കം 24 സര്‍വകലാശാലകളാണ് പട്ടികയിലുളളത്. കൂടുതല്‍ വ്യാജ സര്‍വകലാശാലകളും ഉത്തര്‍പ്രദേശില്‍ നിന്നുളളവയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് തുടങ്ങി യഥാര്‍ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വര്‍ഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്. വ്യാജ സര്‍വകലാശാലകളുടെ പട്ടിക –
ഉത്തര്‍പ്രദേശ്
ഡല്‍ഹി
പശ്ചിമ ബംഗാള്‍
ഒഡീഷ
കര്‍ണാടക
ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍ സൊസൈറ്റി
കേരള
സെന്റ്.ജോണ്‍സ് യൂണിവേഴ്‌സിറ്റി കിശനറ്റം
മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പുര്‍
പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍
ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്‌സിറ്റി
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. 85.13% പേരാണ് പ്ലസ് ടുവില്‍ വിജയിച്ചത്. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്ന് മന്ത്രി രവീന്ദ്രനാഥ്.
234 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം കൂടുതല്‍ ഈ വര്‍ഷം വിജയശതമാനം. എറണാകുളം ജില്ല ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി. 12,510 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
ഫലമറിയാന്‍ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവിലും ലഭിക്കും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ നിന്നും പിആര്‍ഡി ലൈവ് ( PRD LIVE) ഡൗണ്‍ലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.