ലണ്ടന്‍: ശരീരത്തിന്റെ തന്നെ പ്രതിരോധസംവിധാനം ഉപയോഗിച്ചുലള ടി സെല്‍ തെറാപ്പി അര്‍ബുദ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് മാസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് വിധിയെഴുതിയ രക്താര്‍ബുദ രോഗികള്‍ ഈ ചികിത്സയിലൂടെ പതിനെട്ട് മാസത്തിന് ശേഷവും പൂര്‍ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്ന് ഗവേഷകര്‍ അറിയിച്ചു. ഇവരുടെ ശരീരത്തില്‍ രോഗത്തിന്റെ ഒരു തരി പോലും അവശേഷിക്കുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു. ശരീരത്തിലെ ശ്വേത രക്താണുക്കളുടെ ഒരു വകഭേദം ജനിതക എഞ്ചിനീയറിംഗിലൂടെ നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് അര്‍ബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനാകും.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന, മജ്ജയിലെ രക്താര്‍ബുദം ബാധിച്ച 35 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 90 ശതമാനവും വിജയകരമായിരുന്നു. ഇവരില്‍ രോഗം പൂര്‍ണമായും ഭേദമായി. മറ്റ് രണ്ട് പരീക്ഷണങ്ങളിലായി നാല്‍പ്പത് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ എണ്‍പത് ശതമാനവും വിജയം കണ്ടതായും ഗവേഷകര്‍ അവകാശപ്പെട്ടു. പതിനെട്ട് മാസം കൊണ്ട് ഇവരില്‍ പകുതി പേരുടെയും രോഗം പൂര്‍ണമായും ഭേദപ്പെട്ടു. പുതിയ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.
പരീക്ഷണത്തെക്കുറിച്ചുളള സംഗ്രഹം ഇന്നലെ വാഷിംഗ്ടണില്‍ അവസാനിച്ച അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ടിസെല്ലുകളുടെ പരീക്ഷണം എല്ലാ രോഗികളിലും ഒരു പോലെ നടത്താനാകില്ലെന്ന് അര്‍ബുദ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലരിലിത് വലിയ പാര്‍ശ്വഫലങ്ങള്‍ക്ക് വഴിവയ്ക്കും. ചിലരെ ഇത് മരണത്തിലേക്കും നയിച്ചേക്കാം. എങ്കിലും എല്ലാ ചികിത്സകളും കഴിഞ്ഞ ചില രോഗികളില്‍ ഇത് അത്ഭുതകരമായ മാറ്റമുണ്ടാക്കിയത് തികച്ചും അപ്രതീക്ഷിതമാണെന്നും ഇവര്‍ പറയുന്നു. പരീക്ഷണം തങ്ങളെ ഞെട്ടിച്ചതായും സിയാറ്റലിലെ ഫ്രഡ് ഹച്ചിന്‍സണ്‍ അര്‍ബുദ ഗവേഷണ കേന്ദ്രത്തിലെ ഡോ.സ്റ്റാന്‍ലി റിഡില്‍ പറഞ്ഞു.
ലണ്ടന്‍: പുത്തന്‍ കരാര്‍ വ്യവസ്ഥകളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ജെറെമി ഹണ്ടിന്റെ തീരുമാനമെങ്കില്‍ സമരവുമായി മുന്നോട്ടെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. എന്‍എച്ച്എസില്‍ നിന്ന് രാജിവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരുടെ പുതിയ കരാറുകള്‍ ആഗസ്റ്റില്‍ നടപ്പാക്കുമെന്നാണ് ഹണ്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്നതാണ് പുതിയ കരാറിലെ സുപ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ട് മാസമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിട്ടും ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും ഹണ്ടും തമ്മില്‍ യാതൊരു ധാരണയിലും എത്തിയിട്ടില്ല.
മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ജനങ്ങളോട് സര്‍ക്കാരിന് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഹണ്ട് എംപിമാരോട് വ്യക്തമാക്കി. ആഴ്ചയില്‍ ഏഴ് ദിവസവും പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ഇതിനായി രാജ്യത്തുണ്ടാകണം. നവംബറിന് ശേഷം രാജ്യത്ത് രണ്ട് തവണയാണ് ഡോക്ടര്‍മാര്‍ അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് വിട്ട് നിന്നത്. 6000 ശസ്ത്രക്രിയകള്‍ റദ്ദാക്കി. ഇത് ഗുരുതരമായ വിഷയമാണെന്നും ഹണ്ട് വ്യക്തമാക്കി. ഹണ്ടിന്റെ നിലപാടുകള്‍ രാജ്യത്തെ 45,000ത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാരില്‍ അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ തന്നെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന എന്‍എച്ച്എസിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ട് ചെന്ന് ചാടിക്കാനേ ഈ നടപടികള്‍ ഉപകരിക്കൂ എന്നൂം അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ സ്‌കോട്ട്‌ലന്റിലേക്കോ, വെയില്‍സിലേക്കോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ ചേക്കേറുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല ആവശ്യമെങ്കില്‍ ഡോക്ടര്‍ ജോലി തന്നെ ഉപേക്ഷിക്കുമെന്ന അറ്റകൈ പ്രയോഗത്തിനും ചിലര്‍ തയാറാണെന്നും ഇവര്‍ സൂചന നല്‍കുന്നു.
പുതിയ കരാറിനെതിരെയുളള പോരാട്ടം തുടരുമെന്ന് തന്നെയാണ് ബിഎംഎ വ്യക്തമാക്കിയിട്ടുളളത്. മുന്നിലുളള എല്ലാവഴികളും ഇതിനായി ഉപയോഗിക്കും. അടിയന്തര ചികിത്സാ വിഭാഗങ്ങളെപ്പോലും സ്തംഭിപ്പിച്ച് കൊണ്ടുളള സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലും ലണ്ടനിലും ഇവരുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. 98 ശതമാനം ഡോക്ടര്‍മാരും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. തങ്ങളുടെ അഭിപ്രായം ന്യായീകരിക്കുന്നതിന് നിയമസഹായം തേടാനും ഇവര്‍ ആലോചിക്കുന്നുണ്ട്. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ ഡോക്ടര്‍മാര്‍ മറ്റ് ദിവസങ്ങളിലെ പോലെ തന്നെ ജോലി ചെയ്യേണ്ടി വരും.
വൈറ്റ് ഹാളിലെ ഹണ്ടിന്റെ ഓഫീസിന് പുറത്തും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതില്‍ ഹണ്ടിന് വീഴ്ച സംഭവിച്ചിരിക്കുന്നുവെന്നും രോഗികളാണ് ഇത് മൂലം വെല്ലുവിളികള്‍ നേരിടുകയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരുതരത്തിലും ക്ഷമിക്കാനാകില്ല. രോഗികള്‍ക്ക് യാതൊരു തരത്തിലുളള പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ലണ്ടന്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രാജ്യത്തെ പ്രസവ യൂണിറ്റുകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്. മെറ്റേണിറ്റി യൂണിറ്റുകളില്‍ അഞ്ചിലൊന്ന് അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിട്ടുളളത്. രാജ്യത്തെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ ആശുപത്രികളിലെ പ്രസവ യൂണിറ്റുകള്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. ഡോ.ഡേവിഡ് റിച്ച്മണ്ടാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശം രാഷ്ട്രീയ പൊതുപ്രശ്‌നമാകുമെന്നാണ് വിലയിരുത്തുന്നത്.
മിഡ്‌വൈഫ് സെന്ററുകള്‍ രാജ്യത്ത് കൂടുതല്‍ തുറക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എവിടെ പ്രസവിക്കണമെന്ന കാര്യം അമ്മമാര്‍ക്ക് തീരുമാനിക്കാനാകും. നിലവില്‍ 147 പ്രസവ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 118 ആക്കി കൂറയ്ക്കാനാണ് നിര്‍ദേശം. എന്നാല്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മാതൃശിശു സംരക്ഷത്തെക്കുറിച്ച് ഒരു പൊതുസംവാദം നടക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
നിലവിലുളള സേവനങ്ങളില്‍ ഗര്‍ഭിണികള്‍ സംതൃപ്തരാണോയെന്ന കാര്യവും എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവും പൊതുജനങ്ങളില്‍ നിന്ന് തേടാവുന്നതാണ്. മെഡിക്കല്‍ വിദഗ്ദ്ധരുടെ സഹായമുളള പ്രസവ യൂണിറ്റുകളുടെ എണ്ണത്തെക്കുറിച്ച് ചര്‍ച്ച നടത്താവുന്നതാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എണ്ണം കുറയ്ക്കുമ്പോള്‍ ഗുണം കൂടുന്നു എന്നാണ് വാദം. 2000ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രസവ യൂണിറ്റുകളുടെ എണ്ണം പതിമൂന്നില്‍ നിന്ന് എട്ടായി കുറച്ചപ്പോള്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇത് ഏറെ ഫലപ്രദമായി എന്നും ചൂണ്ടിക്കാട്ടുപ്പെടുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രസവനിരക്കിലുണ്ടാകുന്ന വര്‍ദ്ധനയും പ്രസവത്തിലെ സങ്കീര്‍ണതകളും അമ്മമാരുടെ അമിത വണ്ണവും പ്രസവയൂണിറ്റുകളുടെ എണ്ണക്കുറവും വിരല്‍ ചൂണ്ടുന്നത് മാറ്റം വേണമെന്നതിലേക്കാണ്. കൂടുതല്‍ ആശുപത്രികളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രസവ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു. മിഡ് വൈഫുകളുടെ സേവനം ലഭിക്കുന്ന കേന്ദ്രങ്ങളില്‍ വെല്ലുവിളികള്‍ കുറഞ്ഞ സാധാരണ പ്രസവത്തിന് യാതൊരു തടസവും നേരിടില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ നിലവില്‍ ഇത്തരം 101 മെറ്റേണിറ്റി കേന്ദ്രങ്ങളുണ്ട്. ഇവ വലിയ ആശുപത്രികളുടെ അനുബന്ധമായി സ്ഥിതി ചെയ്യുന്നതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ അവരുടെ സഹായവും തേടാനാകും. എന്നാല്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതത്വത്തിന് തന്നെയാണ് പ്രാധാന്യമെന്നും നിര്‍ദേശങ്ങള്‍ ഇതുറപ്പാക്കിക്കൊണ്ട് മാത്രമേ നടപ്പാക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
എന്തിനും ഏതിനും സോഫ്റ്റ്‌വെയര്‍ ഉള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായാല്‍ മാത്രം മതി, ആയിരകണക്കിന് സോഫ്റ്റ്‌വെയറുകള്‍ വിരല്‍ത്തുമ്പിലുണ്ടാകും. ഇതാ കേട്ടാല്‍ അമ്പരപ്പുണ്ടാക്കുന്ന പുതിയൊരു സോഫ്റ്റ് വെയര്‍ കൂടി വന്നിരിക്കുന്നു. ബ്രായുടെ അളവുകള്‍ എന്നും സ്ത്രീകള്‍ക്ക് കണ്‍ഫ്യൂഷനാണ്. ഈ കണ്‍ഫ്യൂഷന്‍ ഇല്ലാത്താക്കുന്നതാണ് പുതിയ സോഫ്റ്റ് വെയര്‍. മാറിടത്തിന്റെ രണ്ട് സെല്‍ഫികള്‍ അയച്ച് കൊടുത്താല്‍ അഞ്ച് നിമിഷത്തിനുള്ളില്‍ ബ്രായുടെ സൈസ് നിങ്ങള്‍ക്ക് പറഞ്ഞു തരും. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഭവം സത്യം തന്നെയാണ്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പുതിയ സോഫ്റ്റ് വെയറായ തേര്‍ഡ് ലൗ വികസിപ്പിച്ചെടുത്തത്. ശരീരത്തിനോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രം ധരിച്ചതിന് ശേഷം രണ്ട് സെല്‍ഫി എടുത്ത് സോഫ്റ്റ് വെയറില്‍ അപ്പ് ചെയ്താല്‍ മതി, അഞ്ച് മിനിട്ടിനുള്ളില്‍ സൈസ് അറിയാം. േടപ് വെച്ച് അളക്കുന്നതിനേക്കാള്‍ കൃത്യമായ കണക്കാണ് സോഫറ്റ് വെയര്‍ നല്‍കുന്നതെന്ന് സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ് പറയുന്നു. നെഞ്ചിന് നേര്‍ക്ക് 90 ഡിഗ്രിയില്‍ കൈ വെച്ചാണ് സെല്‍ഫ് എടുക്കേണ്ടത്. ഒന്ന് സൈഡ് ഭാഗത്തു നിന്നും വേണം.