Kerala

ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി മാറിയ വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍, ഇപ്പോഴിതാ ആ രക്ഷകനെ കണ്ടെത്തിയിരിക്കുന്നു.

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി നാസറാണ്, ഒരു നിരാപരാധിയെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുമ്പോള്‍ സിനിമാ സ്‌റ്റൈലില്‍ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സൂപ്പര്‍താരം. ഇയാളെ കണ്ടെത്തിയ വിവരം ബിജു നിലങ്ങല്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

രണ്ട് ദിവസം മുന്നേ വൈകുന്നേരം തളിപ്പമ്പില്‍ കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

മര്‍ദ്ദനം നടക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റി യാത്രക്കാരനെ രക്ഷിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതില്‍ ഒരാള്‍ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ സ്വകാര്യ ബസ് ജീവനക്കാരനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.

മര്‍ദ്ദനം തുടര്‍ന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുമാറ്റുന്ന വ്യക്തിയുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. സൂപ്പര്‍ഹീറോ എന്നാണ് പിന്നീട് വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

 

യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നു. സഹായം അഭ്യര്‍ഥിച്ച് നിമിഷ പ്രിയ അയച്ച കത്താണ് സര്‍ക്കാര്‍ ഇടപെടലിന് വഴിയൊരുക്കിയത്. നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. എംബസി വഴി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് ഉറപ്പുനല്‍കി.

കൊലപാതകക്കുറ്റം സമ്മതിച്ച് തടവറയ്ക്കുളളില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ നടപടികളാണ് ഫലപ്രദമാകേണ്ടത്. സഹായം തേടിയുളള നിമിഷയുടെ കത്ത് പുറത്തുവിട്ടത് അടിസ്ഥാനമാക്കി ജനപ്രതിനിധികളും ഇടപെട്ടു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കത്ത് നല്‍കി. എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തില്‍ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പ്രകാരം നോര്‍ക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെടും.

ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്തു പോയതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നും ജയിലില്‍ നിന്നുള്ള നിമിഷയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു.

യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നല്‍കാന്‍ യമനിലെ മാരിബ് ആസ്ഥാനമായ എന്‍ജിഒയും ശ്രമിക്കുന്നുണ്ട്. തൊടുപുഴയില്‍ താമസിക്കുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമിയും മകളും നിമിഷയുടെ മോചനത്തിനായി കാതോര്‍ക്കുകയാണ്.

യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എമ്മിന് നഗരസഭാ ഭരണം നഷ്ടമായി. സി.പി.എം പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മിലെ ഒരംഗം പിന്തുണച്ചു. അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സി.പി.എം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഈ വിപ്പ് ലംഘിച്ചാണ് സി.പി.എമ്മിലെ വി.കെ കബീര്‍ ചെയര്‍മാന്‍ റഷീദിനെതിരെ വോട്ട് ചെയ്തത്.

28 അംഗ കൗണ്‍സിലില്‍ 15 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സി.പി.എമ്മിലെ മറ്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിപ്പ് ലംഘിച്ചിട്ടില്ലെന്നും വി.കെ കബീര്‍ പറഞ്ഞു.

ചെയര്‍മാന്‍ റഷീദിനെതിരെ ആറു മാസം മുന്‍പും യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. അന്ന് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയിലെ ഒരംഗം പിന്തുണച്ചതിനാല്‍ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. അഴിമതിയും സ്വഭാവദൂഷ്യവും ഉള്ള റഷീദിനെ ആറു മാസം മുന്‍പേ പുറത്താക്കേണ്ടതായിരുന്നുവെന്നും അന്ന് ജനപക്ഷത്തെ ഒരംഗം കാശ് വാങ്ങി അവിശ്വാസം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആരോപിച്ചു.

ജനപക്ഷത്തെ വൈസ് ചെയര്‍മാനെതിരെ ഉച്ചകഴിഞ്ഞ് അവിശ്വാസം പരിഗണിക്കുന്നുണ്ട്. ചെയര്‍മാനെ പോലെ പുറത്തുപോകേണ്ടയാളാണ് വൈസ് ചെയര്‍മാനെന്നും പി.സി ജോര്‍ജ് പറഞ്ഞു. അവിശ്വാസം വോട്ടിനു വരുമ്പോള്‍ എന്തു സംഭവിക്കുമെന്ന അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു. വൈസ് ചെയര്‍മാന് എതിരായ അവിശ്വാസത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് അറിയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എം അംഗം തന്നെ ചെയര്‍മാനാകും. അവിടെ യു.ഡി.എഫിനോ മുസ്ലീം ലീഗിനോ ജനപക്ഷത്തിനോ ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

കല്‍പ്പറ്റ: വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാള്‍ മരിച്ചു. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40)യാണു മരിച്ചത്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചിറങ്ങിയ ശേഷം പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നാണ് ആറുപേരും മദ്യപിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് ശേഷം കള്ളു ഷാപ്പില്‍ പോയി തിരിച്ചുന്ന ഗോപിയെ അവശനിലയില്‍ വീടിനടുത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരായ രണ്ട് പേരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷക്കള്ള് ഷാപ്പിലെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

വായില്‍ നിന്ന് നുരയും പതയുമായി വഴിയില്‍ വീണു കിടക്കുകയായിരുന്ന ഗോപിയുടെ സമീപത്ത് നിന്ന് പോലീസിന് കള്ളുകുപ്പി ലഭിച്ചിരുന്നു. ഷാപ്പിലെത്തിയ എക്‌സൈസ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

മൂന്നാര്‍: മൂന്ന് വയസുള്ള കുട്ടിയുടെ അലറി വിളിച്ചുള്ള കരച്ചിലിനു മുമ്പില്‍ അലിവു തോന്നിയ കാട്ടാന കുട്ടിയുടെ അച്ഛന്റെ ജീവന്‍ തിരികെ കൊടുത്തു. ഇടുക്കി ജില്ലയിലെ ലോക പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനടുത്തുള്ള മറയൂരിലാണ് സംഭവം. പുത്തൂര്‍ സ്വദേശിയായ ഗണേശന്‍ മൂന്ന് വയസുള്ള മണിയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് റോഡരികില്‍ പതുങ്ങി നിന്ന കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടത്. ബൈക്ക് തിരികെ ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആനയെ കണ്ട പരിഭ്രമത്തില്‍ ഗണേശനും മണിയും കൂടി ഇരുചക്രവുമായി വിഴുകയായിരുന്നു.

ഈ അവസരത്തില്‍ കാട്ടാന പാഞ്ഞുവന്ന് ഗണേശനെ നിലത്തടിക്കാനായി പിടിച്ചുയര്‍ത്തിയെങ്കിലും മൂന്ന് വയസുള്ള മകന്‍ മണിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അല്‍പസമയം നിഷ്‌ക്രിയനായി നിന്നതിനുശേഷം ഗണേശനെ സാവധാനം നിലത്തുവച്ച് പിന്‍വാങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് വീണതിന്റെ ചെറിയ പരിക്കല്ലാതെ ഗണേശന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. കോവില്‍ കടവില്‍ നിന്ന് കാണല്ലൂരിന് മടങ്ങവെ വെട്ടുകാട് ഭാഗത്തുവെച്ചാണ് ഗണേശനെയും മണിയേയും കാട്ടാന ആക്രമിച്ചത്.

സംസ്ഥാനത്ത് പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

ആസാം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റാണുള്ളത്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും നൂറിലധികം പേരാണ് മരിച്ചത്. 200 ലധികം ആള്‍ക്കാര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ പൊടിക്കാറ്റ് ദുരന്തം വിതച്ചത്.

നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് മാനേജ്മെൻറുകളുടെ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി നഴ്സസ് അസോസിയേഷന്റെ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും. ഈ കാലയളവിൽ മാനേജ്മെന്റുകൾക്കും നഴ്സസ് അസോസിയേനും സർക്കാരുമായി ചർച്ച നടത്തുന്നതിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ചികിത്സാ മേഖലയിൽ 75 ശതമാനവും നിർവഹിക്കന്നത് സ്വകാര്യ മേഖലയാണന്നും സർക്കാർ വിജ്ഞാപനം മുലം വൻ സാമ്പത്തിക ബാധ്യത നേരിടുകയാണെന്നും ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും മാനേജ് മെന്റുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി നിർദേശിച്ച കമ്മിറ്റി ശുപാർശ ചെയ്ത വേതനം നഴ്സുമാർക്ക് ലഭിക്കുന്നില്ലന്ന് പ്രാഥമിക വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി . രോഗികളിൽ നിന്നു വൻ തുക ഈടാക്കുന്ന മാനേജ് മെന്റുകൾ നഴ്സുമാർക്ക് മതിയായ വേതനം നൽകുന്നില്ലന്നും കോടതി വാക്കാൽ പരാമർശിച്ചു .

കേരള പ്രൈവറ്റ് മാനേജ്മെൻറ് അസോസിയേഷൻ അടക്കമുള്ളവരാണ് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ തുടങ്ങിയ നേതാക്കളുടെ പേരില്‍ സി.പി.എം നേതാവിന്റെ സഹോദരന്റെ സാമ്പത്തിക തട്ടിപ്പ്. മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സഹോദരന്‍ പി.സതീശന്‍ ആണ് സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി ആളുകളില്‍ നിന്ന് പണം വാങ്ങുന്നത്. പാര്‍ട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ്. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ ആണ് തട്ടിപ്പ് വാര്‍ത്ത പുറത്തുവിട്ടത്.

ആശ്രിത നിയമത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതി കൈപ്പറ്റാന്‍ പോലും തയ്യാറാകാതെ കസബ എസ്.ഐയും. പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരനായിരിക്കേ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്നാണ് പി.സതീശന്‍ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയത്. നാല്പതിനായിരം രൂപ ആദ്യം വാങ്ങി. പിന്നീട് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന പേരില്‍ രണ്ടു ലക്ഷം രൂപം വാങ്ങി. ഈ തുകയ്ക്ക് ഈടായി ചെക്കും നല്‍കി. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സമീപിച്ചുവെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല.

ഇതേതുടര്‍ന്ന് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല. പരാതിക്കാരിയും കൂടെ വന്നയാളും ഇത് ചോദ്യം ചെയ്തതോടെ എസ്.ഐ മറ്റൊരു പോലീസുകാരനൊപ്പം ബൈക്കില്‍ കയറി സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കു പോയി. സി.ഐ വന്നശേഷം പരാതി സ്വീകരിക്കാമെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഉച്ചയോടെ സ്‌റ്റേഷനില്‍ എത്തിയ സി.ഐ പരാതി സ്വീകരിച്ചു.

അതേസമയം, പി.സതീശന്റെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരനുമായി 20 വര്‍ഷമായി ബന്ധമില്ലെന്നും കേസില്‍ ഇടപെടാനാവില്ലെന്നും പി.ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂരിലും കോഴിക്കോടും പി.സതീശന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കസബ സ്‌റ്റേഷന്‍ പരിധിയിലാണ് നിലവില്‍ പരാതിയുള്ള തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ പരാതിയൊന്നും ഇല്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പി.സതീശന്‍ പറഞ്ഞു.

അതേസമയം, പി.സതീശനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. സി.സ്‌റ്റെഡില്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കരാര്‍ ജീവനക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പരാതി. നാല്പതോളം പേരില്‍ നിന്ന് 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് പരാതി.

കോട്ടയം: സുഹൃത്തിനെ കൊലപ്പെടുത്തിയത് വലിയ ചക്ക എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലെന്ന് പ്രതി. പാലാ പൂവരണി കിഴവറപ്പള്ളില്‍ സഖറിയ ചാക്കോ(കുട്ടി-56) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തല്‍. പ്രതിയായ പൂവരണി പുറത്തേല്‍ ജോസ് അറസ്റ്റിലായിരുന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോളാണ് പ്രതി ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ മദ്യപിക്കുകയായിരുന്നു. ഇതിനുശേഷം സമീപത്തെ പുരയിടത്തില്‍ നിന്ന പ്ലാവില്‍ കയറി ജോസ് ചക്കയിട്ടു. ജോസ് മരത്തില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് താഴെ നില്‍ക്കുകയായിരുന്ന സഖറിയ കൂട്ടത്തില്‍ വലിപ്പം കൂടിയ ചക്കയെടുത്ത് ഒളിപ്പിച്ചു. മരത്തിലിരുന്ന ജോസ് ഇതുകണ്ട് ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ ഒളിപ്പിച്ച ചക്ക സഖറിയ തിരികെ എത്തിച്ചു. ഇതിനു ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കം തുടരുകയും ജോസ് കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. സഖറിയയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ജോസിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വിവിപാറ്റുകളും എണ്ണി നോക്കണമെന്ന് ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പാര്‍ട്ടി സമര്‍പ്പിച്ചത്.

ആം ആദ്മി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍

1. പാരിസ്ഥിതികമായി വലിയ ദോഷം ഉണ്ടാക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കണം എന്നൊരു നിര്‍ദ്ദേശം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയതായിട്ട് ആണ് അറിയുന്നത്. എന്നാല്‍ ചെങ്ങന്നൂരില്‍ അത്തരം നിയന്ത്രണങ്ങള്‍ മറ്റു പല പാര്‍ട്ടികളും പാലിച്ചതായി കാണുന്നില്ല. ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്.മണ്ണിനേയും ജലത്തെയും നശിപ്പിക്കുന്ന ഫ്‌ലക്‌സ് പോലെയുള്ള വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

2. തെരഞ്ഞെടുപ്പ് യന്ത്രം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ഇപ്പോള്‍ നടന്നുവരികയാണ്. 100% യന്ത്രങ്ങളിലും വിവിപാറ്റ് (VVPAT) ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായിട്ടാണ് അറിയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പു വരുത്തുവാന്‍ വേണ്ടി ഈ വിവിപാറ്റുകള്‍ നൂറുശതമാനവും എണ്ണണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

Copyright © . All rights reserved