Kerala

ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെ തിരികെ നല്‍കിയതിന്റെ കഥയാണ് തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും പറയാനുള്ളത്. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് കാണാതായ അമ്മയെ ഇവര്‍ കണ്ടെത്തിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ നിന്ന് തങ്ങളുടെ അമ്മയെ ഇവര്‍ തിരിച്ചറിയുകയും ചാനലുമായി ബന്ധപ്പെട്ട് സ്‌നേഹഭവനിലെത്തി അമ്മയെ തിരികെ കൊണ്ടുപോകുകയുമായിരുന്നു.

കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) രണ്ടു വര്‍ഷം മുമ്പാണ് കാണാതായത്. ഭര്‍ത്താവ് ദാമോദരന്‍ നായരുടെ മരണം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്ര തിരിച്ച ഇവര്‍ സ്ഥലം മാറി ഇറങ്ങി. ഓര്‍മ്മക്കുറവ് മൂലം വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്തു. പിന്നീട് ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങിയ ഇവര്‍ അറുന്നൂറ്റിമംഗലത്തുള്ള ദയാഭവിനിലാണ് ആദ്യം എത്തിയത്. നാല് മാസം മുമ്പാണ് ഇവര്‍ സ്‌നേഹഭവനിനെ അന്തേവാസിയാകുന്നത്.

മക്കള്‍ ഇതിനിടെ അമ്മയെ അന്വേഷിച്ച് ഒട്ടേറെ സ്ഥലങ്ങളില്‍ അലഞ്ഞിരുന്നു. കേരളത്തിനുള്ളിലും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നീണ്ടു. പന്മന പോലീസ് സ്‌റ്റേഷനില്‍ ഇവരെ കാണാതായതിനെക്കുറിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്തത്.

എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പരിഭാഷയ്ക്കാണു പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം എന്നിങ്ങനെ വിവിധ പുരസ്‌കാരങ്ങള്‍ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. ‘വിധാതാവിന്റെ ചിരി’ ആദ്യ കഥാസമാഹാരവും ‘സൂഫി പറഞ്ഞ കഥ’ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011ലെ വയലാര്‍ പുരസ്‌കാരം ലഭിച്ചു.

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഏറ്റവും പിന്തുണ നല്‍കിയ പ്രമുഖരില്‍ ഒരാൾ പിസി ജോര്‍ജ് തന്നെയാണ് . ദിലീപിനെ പിന്തുണയ്ക്കുക മാത്രമല്ല, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പിസി ജോര്‍ജ്ജ് നടത്തിയിരുന്നു. ഇപ്പോള്‍ ദിലീപിനെതിരെയുള്ള പ്രമുഖരുടെ കൂടുതല്‍ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ വീണ്ടും നടിയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് വരികയാണ് പിസി ജോര്‍ജ്ജ്. ഒരു അഭിമുഖത്തിലാണ് ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയെ അധിക്ഷേപിച്ചുകൊണ്ടാണ് പിസി തുടങ്ങുന്നത്. എന്നാല്‍ അതിന് ശേഷം നടിയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ അത്രയും സ്ത്രീ വിരുദ്ധമാണ്. ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിച്ചതിനെ ന്യായീകരിക്കുന്നും ഉണ്ട് ജോര്‍ജ്ജ്.

എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം ആണ് കൊലപാതി എന്ന് ജനങ്ങളില്‍ പകുതി പേരും വിശ്വസിക്കുന്നില്ല എന്നാണ് ജോര്‍ജ്ജ് പറയുന്നത്. ദിലീപിന്റെ കാര്യവും ഇതുപോലെ കള്ളക്കേസ് ആണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ദിലീപ് എന്ന് പറയുന്ന ആള്‍ ഒരു സിനിമ നടന്‍ ആണ്. നല്ല നടന്‍ ആണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്‍ക്കാന്‍ തനിക്ക് സൗകര്യമില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. അതുകൊണ്ടാണത്രെ ദിലീപിനെ രക്ഷിക്കാന്‍ പോയത്. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്ന് ജോര്‍ജ്ജ് ആണയിടുന്നു. തുടക്കം മുതലേ ഇക്കാര്യം തന്നെയാണ് അദ്ദേഹം പറയുന്നതും.

പള്‍സര്‍ സുനിയോടൊപ്പം ആറ് മണിക്കൂര്‍ ഗോവയിലൂടെ കാറില്‍ യാത്ര ചെയ്തു. അവന്‍ കാറോടിക്കുന്നു, ഇവള്‍ ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാതച്ര ചെയ്തു. ഈ സ്ത്രീയുടെ തന്നെ പത്രസമ്മേളനമാണ്- പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ഈ സംഭവം നടന്ന ഉടനെ പത്ര സമ്മേളനം നടത്തിയ സ്ത്രീ പറയുകയാണ്… വനിതയിലും അമേരിക്കയിലെ ഒരു മലയാള പത്രത്തിലും വന്ന കാര്യങ്ങള്‍ എന്ന രീതിയിലും പിസി ജോര്‍ജ്ജ് ചിലത് പറയുന്നുണ്ട്. അന്ന് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചു എന്നാണ് നടി പറഞ്ഞത് എന്നാണ് ജോര്‍ജ്ജിന്റെ വാദം. ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണെന്ന് പറയാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതത്രെ. ഇങ്ങനെ പറഞ്ഞതുവഴി നടിക്ക് അബദ്ധം പറ്റിയെന്നാണ് പിസിയുടെ അടുത്ത വാദം. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. അപ്പോള്‍ എങ്ങനെ നടിയുടെ വാദം ശരിയാകും എന്ന രീതിയിലാണ് പിസിയുടെ ചോദ്യങ്ങള്‍.

മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ? – ഒരു ജനപ്രതിനിധിയായ പിസി ജോര്‍ജ്ജിന്റെ വാക്കുകളാണ് ഇത്. അത്രയും മോശമായ രീതിയില്‍ തന്നെയാണ് പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍. ആരുമില്ലാത്തിടത്ത് വച്ച് ചെയ്യാമായിരുന്നല്ലോ പണി. പിന്നെന്തിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുറ്റും കൊണ്ടു നടക്കുകയും വഴിയില്‍ നിര്‍ത്തി സോഡ വാങ്ങിക്കൊടുക്കുകയും ഒക്കെ ചെയ്ത് എന്തിനാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്. ഇതൊക്കെ ആരോട് പറയാന്‍ കൊള്ളുന്ന നാണം കെട്ട കഥയാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നു. ഇതൊക്കെ തിരക്കഥ എഴുതിയുണ്ടാക്കിയിട്ടുള്ള കച്ചവടമല്ലേ… ഇതിനൊന്നും കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നത് എന്നും ഒരു ഭാവവ്യത്യാസവും ഇല്ലാതെ പിസി ജോര്‍ജ്ജ് പറയുന്നു.

ദിലീപ്- കാവ്യ മാധവന്‍ ബന്ധത്തെ കുറിച്ചും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. ആ ബന്ധമാണ് പ്രശ്‌നമെങ്കില്‍, അവന്‍ അവളെ കെട്ടിയിട്ടുണ്ട്. പിന്നെ എന്താണ് നിങ്ങള്‍ക്ക് കുഴപ്പം എന്നാണ് ജോര്‍ജ്ജ് ചോദിക്കുന്നത്. വേണ്ടാതീനം കൊണ്ട് നടക്കുകയല്ലല്ലോ, കല്യാണം കഴിച്ച് ഭാര്യയായി വച്ചിരിക്കുകയല്ലേ- ഇങ്ങനെ തന്നെ ആണ് ജോര്‍ജ്ജിന്റെ വാക്കുകള്‍. എപ്പോഴാണ് ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിക്കുന്നത് എന്നും ജോര്‍ജ്ജ് പറയുന്നു. മഞ്ജു വാര്യര്‍ ഇട്ടേച്ചുപോയപ്പോള്‍ ആണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മഞ്ജു വാര്യര്‍ എന്തിനാണ് ദിലീപിനെ ഇട്ടിട് പോയത് എന്ന ചോദ്യവും പിസി ചോദിക്കുന്നുണ്ട്.

ഹോമിയോ ചികിത്സ തുടങ്ങണമെന്ന് ലത്തീന്‍ കത്തോലിക്ക ആര്‍ച്ച്‌ ബിഷപ് സൂസപാക്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. തിരുവനന്തപുരത്ത് ഓഖി ദുരിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം രൂപതാ പ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമൊപ്പം സ്ഥിതിഗതികള്‍ ചര്‍ച്ച നടത്തി പിരിയും നേരത്താണ് പ്രധാനമന്ത്രിആര്‍ച്ച്‌ ബിഷപ്പിന്റെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് അഭിപ്രായപ്പെട്ടത്.

ചര്‍ച്ച കഴിഞ്ഞു പിരിയാന്‍ നേരത്താണ് പ്രധാനമന്ത്രി ആര്‍ച്ച്‌ ബിഷപ്പിന്റെ കൈവിറയില്‍ ശ്രദ്ധിച്ചത്. അപ്പോള്‍തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. പാര്‍കിന്‍സണ്‍സ് രോഗത്തിന്റെ തുടക്കമാകും ഇതെന്നും ഹോമിയോപതി ചികിത്സ ഉടന്‍ നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ‘താമസമില്ലാതെ എത്രയും വേഗം ചികിത്സ തുടങ്ങണം. ചികിത്സ കൃത്യസമയത്തായാല്‍ അത് ഫലം ചെയ്യും’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉപദേശത്തിന് നന്ദി പറഞ്ഞ ബിഷപ്പ് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താമെന്നും പറഞ്ഞു.

നേരത്തെ സഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം കേട്ട പ്രധാനമന്ത്രി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും എന്നും ദുരിതാശ്വാസ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴികള്‍ ചോര്‍ന്നതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ പ്രധാന സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സാക്ഷികളെ സംരക്ഷിക്കണമെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് മൊഴികള്‍ പ്രചരിച്ചത്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമണാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

അങ്കമാലി കോടതിയില്‍ നിന്ന് പ്രതികളായ വിഷ്ണു, സനല്‍, ചാര്‍ലി എന്നിവര്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് നേരത്തെ കൈപ്പറ്റിയിരുന്നു. ഇവരില്‍ നിന്നുമാണ് മാധ്യമങ്ങള്‍ക്ക് സാക്ഷി മൊഴികള്‍ ചോര്‍ന്ന് കിട്ടിയതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാള്‍ കണ്ടിട്ടുണ്ട്. കേസില്‍ മാപ്പ് സാക്ഷിയാകാമെന്ന് ആദ്യം സമ്മതിച്ച ചാര്‍ലി പിന്നീട് നിലപാട് മാറ്റിയിരുന്നു.

കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍, നിലവിലെ ഭാര്യ കാവ്യാ മാധവന്‍, മുന്‍ നടി സംയുക്താ വര്‍മ്മ, നടന്‍ സിദ്ദിഖ്, ഗായിക റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ നല്‍കിയ മൊഴികളാണ് പുറത്തായത്. ദിലീപും കാവ്യയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് ആക്രമിക്കപ്പെട്ട നടി തന്നെ അറിയിച്ചിരുന്നുവെന്നുമാണ് മഞ്ജുവിന്റെ മൊഴി. ആക്രമിക്കപ്പെട്ട നടി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തിയെന്നായിരുന്നു കാവ്യയുടെ മൊഴി.

സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിനിയെ വീട്ടമ്മമാർ പിന്നാലെ ഓടി പിടികൂടി പൊലീസിനു കൈമാറി.  കഴിഞ്ഞ ദിവസം ഉച്ചയോടെ നാഗമ്പടം ബസ്‌ സ്റ്റാ‍ൻഡ് പരിസരത്തായിരുന്നു സംഭവം. നാഗമ്പടത്തെ പള്ളിയിൽ പോകാനായി സ്റ്റാൻഡിൽ വന്നിറങ്ങിയ അയർക്കുന്നം കൊങ്ങാണ്ടൂർ പേരാലിങ്കൽ ലിസിയുടെ മാലയാണു പൊട്ടിച്ചെടുത്തത്. തെങ്കാശി സ്വദേശിനി കാളിയാണ് (36) പിടിയിലായത്. ലിസിയും അയൽവാസി ലിൻസിയും കൂടിയാണ് ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയത്. തിരക്കിനിടയിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ ആരോ പിന്നിലേക്കു വലിക്കുന്നതു പോലെ ലിസിക്കു തോന്നി. ബസിൽനിന്നറങ്ങിയപ്പോഴാണ് ലിസിയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാല കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്ന ലിൻസി പറയുന്നത്. ബസിൽ ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന കൊങ്ങാണ്ടൂർ സ്വദേശിനി മേരിക്കുട്ടിയാണ് കാളിയെ കാട്ടിക്കൊടുത്തത്. മൂന്നു പേരും കാളിയുടെ പിന്നാലെയോടി. ഒരു ബസിലേക്കു ചാടിക്കയറിയ കാളിയെ മൂവരും ചേർന്നു പിടിച്ചുനിർത്തി മാല തിരികെത്തരാൻ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് കാളി പറഞ്ഞത്. കാളി തന്ത്രപൂർവം മാല ലിസിയുടെ കാലിനു സമീപത്തേക്കിട്ടിരുന്നു. മാല കിട്ടിയതോടെ കാളിയെ ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ വീട്ടമ്മമാർ തടഞ്ഞുനി‍ർത്തി പൊലീസിൽ വിവരം അറിയിച്ചു. മുൻപും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണു കാളിയെന്നു പൊലീസ് പറഞ്ഞു. ഇവരിൽനിന്നു നിരോധിത പുകയില ഉൽപന്നവും പിടിച്ചെടുത്തിട്ടുണ്ട്.

ഇടത്-വലത് പാര്‍ട്ടികള്‍ മാറിമാറി ഭരിച്ചിട്ടും ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍ പോലും ശിക്ഷിക്കപ്പെടാത്ത കേരളത്തില്‍, അവരെ രക്ഷപ്പെടുത്താന്‍ വേണ്ടി ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നു. താന്‍ ഇരുന്ന സ്ഥാനങ്ങളിലെല്ലാം അഴിമതിക്കെതിരായി ശക്തമായ നിലപാടെടുത്ത് പൊതുസമൂഹത്തിന്റെ സ്വീകാര്യത നേടിയ വ്യക്തിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ വളരെ ദുര്‍ബലമാണ്. ജേക്കബ് തോമസിനെതിരെ ഉള്ള നടപടി പരിഹാസ്യമാണ് എന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നു.

ഒട്ടനവധി അഴിമതി കേസിലും കള്ളക്കടത്ത് കേസിലും പ്രതിയായിട്ടുള്ള ഉന്നതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും സ്ഥാനങ്ങളില്‍ തുടരുമ്പോള്‍, ഒരു സെമിനാറില്‍ തന്റെ അഭിപ്രായം പറഞ്ഞു എന്ന കാരണം കൊണ്ട് ജേക്കബ് തോമസിനെതിരെ എടുത്ത നടപടി ഭീരുത്വമാണ്. അഴിമതിക്കാരെ സംരക്ഷിക്കണമെങ്കില്‍ അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും ഇന്ന് പിണറായി സര്‍ക്കാരിന്റെയും നയം.

ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് പിണറായി വിജയനും ഇടതുപക്ഷത്തിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പാറ്റൂര്‍ കേസില്‍ നേരിട്ട് തെളിവ് നല്‍കാന്‍ ജേക്കബ് തോമസിന് ഹൈക്കോടതി വിളിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ഈ നടപടി. സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമായി മാറിയിരിക്കുന്നു.

ഫോര്‍ട്ടുകൊച്ചി കളക്ടര്‍ അദീല, ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, എന്നിവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ എടുത്ത നിലപാട് നാം കണ്ടതാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വളരെ ഹീനമായ ഭാഷ ഉപയോഗിക്കുന്ന ഒരു മന്ത്രിയുള്ള പിണറായി വിജയന്‍ മന്ത്രിസഭയാണ് ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. ജേക്കബ് തോമസ് ഉന്നയിച്ച അഴിമതി ക്രമസമാധാന വിഷയങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ എടുക്കാനും ആയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രചരണം നടത്തി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലെത്തി, അഴിമതിയുടെ കാര്യത്തില്‍ അവരെക്കാള്‍ മുന്നിലാണ് തങ്ങളെന്ന് തെളിയിച്ച സര്‍ക്കാറാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറാ ഭ്രമം വീണ്ടും വെളിവായി. പൂന്തുറയില്‍ ജനങ്ങളോട് സംവദിക്കാന്‍ എന്നപേരില്‍ എത്തിയ പ്രധാന മന്ത്രി വീണ്ടും ഫോട്ടോയും ക്യാമറയും തന്റെ എല്ലാമെല്ലാമാണെന്ന് തെളിയിച്ചു.

പ്രധാനമന്ത്രിയുടെ ഒരു വശത്തും പിന്നിലും സുരക്ഷാ ജീവനക്കാരും മറ്റുളളവരും നില്‍ക്കുമ്പോഴാണ് മലയാളിയായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മോദിയുടെ മറുവശത്ത് എത്തിയത്. എന്നാല്‍ ഇതേ വശത്തായിരുന്നു മാധ്യമ പ്രവര്‍ത്തകരും. ഫോട്ടോയും വീഡിയോയും എടുക്കുന്നുന്നതും ഇതേ വശത്തായിരുന്നു.

ആദ്യം സുരക്ഷാ ജീവനക്കാര്‍ കണ്ണന്താനത്തെ സ്പര്‍ശിച്ച് ഒരു ഭാഗത്തേക്ക് നീക്കാന്‍ ശ്രമിച്ചു. കണ്ണന്താനം കൂട്ടാക്കിയില്ല. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ വീണ്ടും കണ്ണന്താനത്തെ നീക്കാന്‍ ശ്രമിച്ചു. ഇത്തവണ കണ്ണന്താനം തിരിഞ്ഞുനോക്കി. കണ്ണന്താനത്തെ തള്ളി നീക്കിക്കൊണ്ട് സുരക്ഷാ ജീവനക്കാര്‍ കാര്യം ചെവിയില്‍ കാര്യം പറഞ്ഞു. ഇയാള്‍ ക്യാമറക്കാര്യം പറഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് നേരെ നോക്കുന്നുമുണ്ട്. കണ്ണന്താനം പിന്നീട് മോദിയുടെ മറുവശത്ത് എത്തുന്നു.

മോദിയുടെ ക്യാമറ ഭ്രമവും മറ്റ് ക്യാമറയ്ക്ക് മുന്നിലുള്ള ചെയ്തികളും നേരത്തെയും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ലോക നേതാക്കളെ കാണുമ്പോള്‍ത്തന്നെ കെട്ടിപ്പിടിക്കുന്നതും കുട്ടികളുമായി ചിത്രങ്ങള്‍ എടുക്കാനായി നില്‍ക്കുമ്പോള്‍ അവരുടെ ചെവി വലിച്ച് പിടിക്കുന്നതും വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതും നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്

അര്‍ദ്ധരാത്രി കാമുകിയുടെ സന്ദേശത്തില്‍ ഇറങ്ങിത്തിരിച്ച യുവാവ് കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശില്‍ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്  ഇന്ത്യയിലെ തന്നെ പ്രമുഖ ന്യൂസ് ചാനലാണ് . രാത്രിയില്‍ വാട്ട്സ്ആപ്പില്‍ കാമുകി ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം എന്ന് കൗമരക്കാരന് സന്ദേശം അയച്ചു. രാത്രി ഒരുമണിയോട് അടുപ്പിച്ച് സന്ദേശം ലഭിച്ച കൗമരക്കാരന്‍ വീട്ടില്‍ നിന്ന് പിതാവിന്‍റെ കാറും മോഷ്ടിച്ച് വിജനമായ റോഡില്‍ ഇറങ്ങി. എന്നാല്‍ എത്തിപ്പെട്ടത് പോലീസ് ചെക്കിംഗിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പയ്യന് കയ്യില്‍ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇടറോഡില്‍കൂടി രക്ഷപ്പെടാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍ ഇത് അവസാനിച്ചത് മറ്റൊരു പോലീസ് സംഘത്തിന്‍റെ മുന്നില്‍.

ഇവിടുന്ന് റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. പിന്നെയും റിവേഴ്സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാര്‍ ഒരു വീട്ടിന്‍റെ മതിലില്‍ ഇടിച്ചുനിന്നു. ഇതോടെ പയ്യന്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോട്. മുന്നില്‍ കണ്ട രണ്ട് മതില്‍ ചാടികടന്ന് മൂന്നാമത്തെ മതില്‍ ചാടി വീണത് ഒരു ഉപേക്ഷിക്കപ്പെട്ട കിണറ്റിലായിരുന്നു. മുന്നില്‍ മതില്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് കിണറ്റില്‍ ചാടിയത്.

ഇതേ സമയം കാര്‍ ഉപേക്ഷിക്കപ്പെട്ടത് കണ്ട പോലീസ് സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കില്‍ ഒന്നും കണ്ടില്ല. അതേ സമയം പയ്യന്‍ വീണ കിണറ്റിന് 50 അടി താഴ്ചയുണ്ടായിരുന്നു. അതേ സമയം കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വീട്ടിലെ ഉടമസ്ഥന്‍ സംഭവിച്ചത് ഒന്നും അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ പ്രഭാത വ്യായമത്തിന് ഇറങ്ങിയ ഇയാള്‍ കിണറ്റില്‍ നിന്ന് രക്ഷിക്കാനുള്ള വിളി കേള്‍ക്കുന്നത്.

കിണറില്‍ ലൈറ്റ് അടിച്ച് നോക്കിയ ഇയാള്‍, പയ്യനെ കാണുകയും പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയും ചെയ്തു. അവര്‍ വന്ന് പയ്യനെ കരയ്ക്ക് എത്തിച്ചു. പിന്നീട് ഇയാളെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയും പയ്യനും ഒരേ സ്കൂളില്‍ പഠിച്ചതാണെന്ന് പോലീസ് പറയുന്നു. അനുവാദമില്ലാതെ മകനെ കാര്‍ എടുക്കാന്‍ അനുവദിച്ചു എന്നതിന്‍റെ പേരില്‍ മാതാപിതാക്കള്‍ക്ക് പോലീസ് പിഴചുമത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ത്തതിന് കെഎസ്ഇബിയും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്.

ഒരാഴ്ച മുന്‍പ് പയ്യനെ പെണ്‍കുട്ടിയുടെ വീട്ടിന് അടുത്തുനിന്ന് പെണ്‍കുട്ടിയുടെ പിതാവ് പിടികൂടിയിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള വഴക്കായിരുന്നു. അതിന് പിന്നാലെ പയ്യനെ മുത്തച്ഛന്‍റെ വീട്ടിലേക്ക് മാതാപിതാക്കള്‍ മാറ്റി. പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടില്ല. ഇരു കുടുംബങ്ങളെയും പോലീസ് താക്കീത് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണ്. ഇനിയും സ്രാവുകള്‍ക്കൊപ്പം തന്നെ നീന്തല്‍ തുടരും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പലതും നേരിടേണ്ടി വരും. സസ്‌പെന്‍ഷനെ കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധ നിയമം നടപ്പിലാകുന്നുണ്ടെന്ന് ജനം കരുതുന്നുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയെ തുടര്‍ന്നാണാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്.ജേക്കബ് തോമസ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറകട്‌റാണ്.

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഇതുകൊണ്ടാണ് പേടിക്കുന്നതെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഓഖി ദുരന്തത്തില്‍എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

RECENT POSTS
Copyright © . All rights reserved