Kerala

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജയ്ക്ക്  ആദരാഞ്ജലിയര്‍പ്പിച്ച്  പോസ്റ്റര്‍. സംഭവത്തിനു പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മഹേഷ് വ്യക്തമാക്കി. പി.വി.പുഷ്പജ മെയ് 31-നാണ് വിരമിക്കേണ്ടത്.ചില അധ്യാപകര്‍ ഈമാസം 31-ന് വിരമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമാസം കഴിഞ്ഞ് വിരമിക്കുന്ന പ്രിന്‍സിപ്പലിനും അതിനു മുമ്പേ വിരമിക്കുന്നവര്‍ക്കുമായി  മാനേജ്മെന്റും സ്റ്റാഫും കഴിഞ്ഞദിവസം യാത്രയയപ്പ് നല്‍കിയിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് യാത്രയയപ്പ് യോഗം ചേരാനായി കോളേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിന് മുമ്പിലെത്തിയപ്പോഴാണ് ബോര്‍ഡ് കണ്ടത്.’വിദ്യാര്‍ഥി  മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍…ദുരന്തം ഒഴിയുന്നു..കാമ്പസ് സ്വതന്ത്രമാകുന്നു…’നെഹ്റു’വിന് ശാപമോക്ഷം എന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍. ഇതേ സമയം കാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് കേട്ടതായും മധുരവിതരണം നടത്തിയതായി അറിഞ്ഞുവെന്നും  യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു.

കോളേജില്‍ സി.സി.ടി.വി.ക്യാമറ സ്ഥാപിക്കുന്നത് എതിര്‍ക്കുന്നതില്‍ തുടങ്ങി സെമിനാര്‍ ഹാളില്‍ അനുമതിയില്ലാതെ യൂണിറ്റ് സമ്മേളനം നടത്തിയതുവരെയുള്ള ഒട്ടേറെ സംഭവങ്ങളില്‍ എസ്.എഫ്.ഐക്കെതിരെ പ്രിന്‍സിപ്പല്‍ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ഇത് എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിക്കുകയും അതതുസമയത്ത് പ്രിന്‍സിപ്പലിനെതിരെ സമരവുമായി രംഗത്തുവരികയും ചെയ്തിരുന്നു. രണ്ടുവര്‍ഷത്തിനിടെ പലതവണ പ്രിന്‍സിപ്പല്‍-എസ്.എഫ്.ഐ തര്‍ക്കം പോലീസിനുമുമ്പിലേക്കും കോളേജ് അടച്ചിടുന്നതിലേക്കും എത്തിയിരുന്നു

എങ്ങിനെ ഇത്തരത്തില്‍ പ്രവത്തിക്കാന്‍ കഴിയുന്നു?-പ്രിന്‍സിപ്പല്‍

കാഞ്ഞങ്ങാട്: എങ്ങിനെയാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജ ചോദിച്ചു. 1300-ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് ഇവിടെ. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. രണ്ടുവര്‍ഷമായി പ്രിന്‍സിപ്പള്‍ ആയി സേവനമനുഷ്ഠിക്കുന്നു.

ഇതിനിടയില്‍ കോളേജിലെ ഗവേഷണ സൗകര്യം കൂട്ടാന്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 1.10 കോടി കിട്ടി. കോളേജിന് നാക്കിന്റെ എ ഗ്രേഡ് ലഭിച്ചു. കണ്ണൂര്‍ സര്‍വകലാശാലക്കു കീഴില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടിയാണ് എ.ഗ്രേഡ് സ്വന്തമാക്കിയത്. പഠനനിലാവരം വലിയതോതില്‍ മെച്ചപ്പെട്ടു. അച്ചടക്കം കൊണ്ടുവന്നു. ഇതേ കോളേജിലാണ് പഠിച്ചത്. അക്കാലത്ത് എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായിരുന്നു താനെന്നും പുഷ്പജ പറഞ്ഞു.

എസ്.എഫ്.ഐ ചെയ്തിട്ടില്ല-ജില്ലാ സെക്രട്ടറിയേറ്റ്

കാഞ്ഞങ്ങാട്: നെഹ്റുകോളേജിലെ പ്രിന്‍സിപ്പാള്‍ കൈക്കൊള്ളുന്ന പല നിലപാടുകളിലും ശക്തമായ പ്രതിഷേധമുണ്ടെന്നും എന്നാല്‍ ഈ രൂപത്തില്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റ് വിശദീകരിച്ചു. സംഭവുമായി എസ്.എഫ്.ഐക്ക് യാതൊരു ബന്ധവുമില്ല.  ബോര്‍ഡ് തൂക്കിയതായോ പടക്കം പൊട്ടിച്ചതായോ മധുരം നല്കിയതായോ ഉള്ള ഒരു അറിവും എസ്.എഫ്.ഐക്ക് കിട്ടിയിട്ടില്ല.

എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് പതിക്കുന്നുണ്ടെങ്കില്‍ അതതു കോളേജ് യൂണിറ്റ് ജില്ലാ സെക്രട്ടറിയേറ്റുമായി ബന്ധപ്പെടും. സെക്രട്ടറിയേറ്റിന്റെ സമ്മതമുണ്ടെങ്കിലേ ഏതു നോട്ടീസും പതിക്കുകയുള്ളൂ-സെക്രട്ടറി കെ.മഹേഷ് പറഞ്ഞു. ഉറവിടമില്ലാത്ത വാര്‍ത്തകളെ എസ്.എഫ്.ഐയുടെ മേല്‍ ആരോപിച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സംഘടനയുടെ  കാഞ്ഞങ്ങാട് ഏരിയ സെക്രട്ടേറിയേറ്റും പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവാദ ഭൂമിയിടപാട് വിഷയത്തെ പരോക്ഷമായി സൂചിപ്പിച്ച് ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തിലാണ് ആലഞ്ചേരിയുടെ പ്രസ്താവന. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നും ആലഞ്ചേരി പറഞ്ഞു.

കോടതി വിധി ഉപയോഗിച്ച് സഭയെ നിയന്ത്രിക്കാനാവും എന്ന ധാരണയുള്ള ആളുകള്‍ സഭയ്ക്കുള്ളില്‍ തന്നെയുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സഭ അനുശാസിക്കുന്ന നിയമങ്ങള്‍ക്കാണ് വിശ്വാസിയായ ഒരാള്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

വിവാദ ഭൂമിയിടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന ഹൈക്കോടതിക്കുള്ള പരോക്ഷ മറുപടിയാണെന്നാണ് സൂചനകള്‍. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയുടെ സ്വത്ത് നോക്കിനടത്തുന്നയാള്‍ മാത്രമാണെന്നും സിവില്‍ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതികളുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ബസ്സ് തടഞ്ഞ് നിര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.

ഇന്നലെയാണ് പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഒരു സംഘം ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഡ്രൈവറായ അബൂബക്കറിന്റെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന കേസ് അന്വേഷിക്കുന്ന മണ്ണാര്‍ക്കാട് സിഐ മാധ്യമങ്ങളോട് പറഞ്ഞു.

അബൂബക്കറിനെ ഒരു സംഘം അക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബസിലേക്ക് ചാടിക്കറിയ അക്രമി പ്രകോപനം ഒന്നും കൂടാതെ അബൂബക്കറിനെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമിയുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ മര്‍ദ്ദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

 

തിരുവനന്തപുരം: കാലൊടിഞ്ഞ് കമ്പിയിട്ട് അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയുടെ കൈഞെരിച്ച് അറ്റന്‍ഡറുടെ ക്രൂരത. സ്വന്തമായി എഴുന്നേല്‍ക്കാന്‍ പോലും കഴിവില്ലാതെ കിടക്കുകയായിരുന്ന വിളക്കുപാറ സ്വദേശി വാസുവാണ് നഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിന്റെ ക്രൂരതയ്ക്കിരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം.

സമീപത്ത് കിടക്കുകയായിരുന്ന മറ്റൊരാള്‍ സുനില്‍ കുമാറിന്റെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സുനില്‍ കുമാറിനെതിരെ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയോട് ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

രോഗിയുടെ കൈ പിടിച്ച് ഞെരിച്ച് സുനില്‍ കുമാര്‍ അസഭ്യവര്‍ഷം നടത്തുന്നത് പുറത്തു വന്ന വീഡിയോയില്‍ വ്യക്തമായി കാണാം. അറ്റന്‍ഡര്‍ കൈഞെരിക്കുന്ന സമയത്ത് രോഗി നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സൂപ്രണ്ടിന് സമര്‍പ്പിക്കും.

മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട് കാണാം

കൊച്ചി : ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കണമെന്നാവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആം ആദ്മി പാര്‍ട്ടിയുടെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലേയും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 22ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ നിവേദനങ്ങളിന്മേല്‍ നടപടിയുണ്ടാവാത്തതിനേത്തുടര്‍ന്നാണ് ആംആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.

2013ലെ സുബ്രഹ്മണ്യന്‍ സ്വാമി വേഴ്സസ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിധിയില്‍ വോട്ടര്‍മാരുടെ ‘വിശ്വാസം പുനഃസ്ഥാപിക്കാന്‍’ വിവിപാറ്റ് എല്ലാ ബൂത്തുകളിലും സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ വിധിയുണ്ട്. തുടര്‍ന്ന് അതു നടപ്പാക്കാത്തതു മൂലം വന്ന കോടതിയലക്ഷ്യ ഹര്‍ജ്ജിയില്‍ സുപ്രീംകോടതി ഇലക്ഷന്‍ കമ്മീഷന് വിവിപാറ്റ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കി. എന്നാല്‍ മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ പോലും സ്ലിപ്പുകള്‍ 1% മുതല്‍ 5% വരെ മാത്രമേ എണ്ണാറുള്ളൂ. ചെങ്ങന്നൂരില്‍ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പികളു എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കുമ്പൊഴേ വോട്ടര്‍മ്മാരുടെ ആശങ്ക ദൂരീകരിക്കാനാവൂ എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വാഹനപരിശോധനയ്ക്കിടെ രണ്ടുയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കേസില്ല. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കഞ്ഞിക്കുഴി സ്വദേശി ക്ഷേബുവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തു. അപകടത്തില്‍ ക്ഷേബുവിന്റെ ഭാര്യ മരിക്കുകയും രണ്ടു പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടും നീതി കിട്ടുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

എഴുന്നേല്‍ക്കാന്‍പോലുമാവാത്ത വിധം കിടപ്പിലാണ് ക്ഷേബു. നട്ടെല്ലിനാണ് പരുക്ക്. മറ്റൊരു മുറിയില്‍ കാലിനും കൈക്കും പ്ലാസ്റ്ററിട്ട് മൂത്തമകള്‍ ഹര്‍ഷ. തൊട്ടടുത്ത് ഈ അവസ്ഥയില്‍ ഇളയമകള്‍ ശ്രീലക്ഷ്മി. ഇരുവരുടെയും കാലുകള്‍ക്ക് ശസ്ത്രക്രിയ നടത്തി ലോഹദണ്ഡ് ഘടിപ്പിക്കേണ്ടിവന്നു. ബൈക്കില്‍ ഒപ്പം യാത്രചെയ്തിരുന്ന അമ്മ ഇപ്പോള്‍ ഓര്‍മ്മ മാത്രമാണ്.

പക്ഷേ പൊലീസിന്റെ രേഖകളില്‍ ഈ കുടുംബമാണ് ഇപ്പോഴും കുറ്റക്കാര്‍. ആപത്തുവരും വിധം, അതിവേഗതയില്‍, ഉദാസീനമായി ബൈക്കോടിച്ച് ക്ഷേബു രണ്ടുപേരുടെ മരണത്തിനിടയാക്കി എന്നാണ് എഫ്.ഐ.ആര്‍. എന്നാല്‍ അപകടം നടന്നത് പൊലീസ് വാഹനം കുറുകെയിട്ടതുകൊണ്ടാണെന്ന് ക്ഷേബുവിന്റെ മൊഴിയിലുണ്ട്. പക്ഷേ ഇക്കാര്യം പൊലീസ് പരിഗണിച്ചതേയില്ല.

സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ആലപ്പുഴ എസ്.പി. എസ് സുരേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈവേ പൊലീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതും രണ്ട് സിപിഓമാര്‍ക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതും. എന്നിട്ടും രണ്ടുപെണ്‍മക്കള്‍ക്കൊപ്പം ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഈ ഗൃഹനാഥനാണ് അന്വേഷണവഴിയില്‍ കുറ്റക്കാരന്‍.

ജില്ലാപൊലീസ് മേധാവിയുടെയും ഐജിയുടെയും നടപടി തള്ളുന്നതാണ് മാരാരിക്കുളം പൊലീസിന്‍റെ അന്വേഷണം എന്നതാണ് വിചിത്രം.

തിരുവനന്തപുരം കടയ്ക്കാവൂരില്‍ ബൈക്ക് ഇടിച്ചിട്ട മല്‍സ്യവില്‍പനക്കാരിയെ തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍. കടയ്ക്കാവൂര്‍ സ്വദേശിനി ഫിലോമിന റോഡില്‍ ചോരവാര്‍ന്ന് കിടന്ന പതിനഞ്ച് മിനിറ്റിനുളളില്‍ സര്‍ക്കാരിന്റേതടക്കം നാല്‍പത് വാഹനങ്ങള്‍ ഈ വഴി കടന്നുപോയതായി സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. നൗഫലെന്ന യുവാവാണ് ഒടുവില്‍ ഫിലോമിനയെ ആശുപത്രിയിലെത്തിച്ചത്. നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് അറസ്റ്റുചെയ്തു.

കടയ്ക്കാവൂര്‍ മേല്‍പ്പാലത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. മല്‍സ്യവില്‍പനയ്ക്കിറങ്ങിയ ഫിലോമിനയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്താതെ പോയി. ഇത് കണ്ടിട്ടോ ഫിലോമിന റോഡില്‍ ചോരയൊലിപ്പിച്ച് കിടക്കുന്നത് കണ്ടിട്ടോവഴിയാത്രക്കാരാരും തിരിഞ്ഞുനോക്കിയില്ല.

പതിനഞ്ച് മിനിട്ടിനുള്ളില്‍ കടന്നുപോയത് സര്‍ക്കാരിന്റേത് അടക്കം നാല്‍പത് വാഹനങ്ങള്‍. ഒടുവില്‍ നൗഫല്‍ എന്ന യുവാവാണ് പൊലീസിന്റ സഹായത്തോടെ ഫിലോമിനയെ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല. നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ ആറ്റിങ്ങല്‍ സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫിലോമിനയെ രക്ഷിച്ച നൗഫലിനെ പൊലീസ് ആദരിച്ചു. മൊഴി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഫിലോമിന തന്നെയാണ് നൗഫലിനെ പൊന്നാടയണിയിച്ച് ആദരിച്ചത്. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയാവുകയും ചെയ്തു.

പെസഹായും ഈസ്റ്ററുമൊക്കെ പ്രമാണിച്ച് ആണ്ടുകുമ്പസാരത്തിന് അവധി നല്‍കാതെ താനെങ്ങനെ കുമ്പസാരിക്കുമെന്ന് നിയമസഭയില്‍ പിസി ജോര്‍ജ് എംഎല്‍എ. തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് തന്നെ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജിന്റെ പ്രസ്താവനയാണ് ചര്‍ച്ചയായത്. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ രണ്ടുമിനിറ്റു പോലും കുമ്പസാരിക്കേണ്ട പാപമില്ല തനിക്കെന്നായി പിസി ജോര്‍ജ്. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍എ കുമ്പസാരിക്കാനായുള്ള അവധി ആവശ്യവുമായി എത്തിയത്. ‘നാളെയാണ് ആണ്ടു കുമ്പസാരം..അതുകഴിഞ്ഞ് കുമ്പസാരിക്കാന്‍ പറ്റില്ല. നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാന്‍ നാളെയെങ്ങനെ ആണ്ടു കുമ്പസാരം നടത്തും. അപ്പോ എന്നെ പാപത്തിലേക്ക് പറഞ്ഞു വിടാമോ’ എന്നായിരുന്നു സഭയോടുള്ള പിസിയുടെ ചോദ്യം.

ഇതോടെ ഒരോ സാമാജികരും ഇതില്‍ അഭിപ്രായവുമായി എത്തി. ആദ്യ മറുപടിയുമായെത്തിയത് മുന്‍ മന്ത്രി അടൂര്‍ പ്രകാശാണ്. ഇത്രയും നാള്‍ ചെയ്ത പാപങ്ങള്‍ എല്ലാം എറ്റു പറയേണ്ടതായി വരുമെന്നും അതിനുള്ള ചാന്‍സാണ് പിസി ചോദിച്ചതെന്നും ആയി അടൂര്‍ പ്രകാശ്. സാധാരണ ആളുകള്‍ക്ക് കുമ്പസാരിക്കാന്‍ ഒരു ദിവസം മതി.. പക്ഷേ പിസി ജോര്‍ജിന് ഒരു ദിവസം മതിയാകില്ലെന്ന് ആര്‍ രാജേഷും കുമ്പസാരം കേള്‍ക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാറും ചോദിച്ചു. തന്റെ നാട്ടില്‍ വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്നായിരുന്നു തളിപറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിന്റെ കമന്റ്.

എന്നാല്‍ ഈ പരിഹാസങ്ങളെല്ലാം നേരിട്ട് കൊച്ചുങ്ങളാണ് നിങ്ങളൊക്കെയെന്നും അതിനാല്‍ ക്ഷമിച്ചുവെന്നും ഒരു മിനിട്ട് മതി തനിക്ക് കുമ്പസാരിക്കാനെന്നും പറഞ്ഞ് പിസി തന്നെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

സുര്യാ കിരണ്‍

ന്യൂഡല്‍ഹി : അടുത്ത 5 വര്‍ഷത്തേയ്ക്ക് എല്‍ ഡി എഫ് തെരഞ്ഞെടുത്ത രാജ്യസഭാ എം പിയാണ് എം പി വീരേന്ദ്രകുമാർ . പേരിൽ തന്നെ എം പി എന്ന സ്ഥാനം ലഭിച്ച ഭാഗ്യവാന്‍ . മരണം വരെ എംപിയായി തന്നെ ജീവിക്കാന്‍ ജനിച്ച എം പി വീരേന്ദ്രകുമാർ. എഴുന്നേറ്റ് നടക്കാന്‍ വയ്യ , എന്നാലും എം പിയായി തന്നെ വീണ്ടും രാജ്യസഭയിലേയ്ക്ക് . ലക്ഷ്യം ജനസേവനം .  തെരഞ്ഞെടുത്ത് വിടുന്നത് പ്രത്യേയശാസ്ത്രത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകാത്ത സി പി എം എന്ന തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി . വീരേന്ദ്രകുമാർ വിഭാഗത്തെ ഒരു കാലത്തും എൽ ഡി എഫിൽ എടുക്കില്ല എന്ന് ആണയിട്ട് പറഞ്ഞ ”  കടക്ക് പുറത്ത്  ”  പിണറായിയുടെ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി .

ഒന്ന് എഴുന്നേറ്റ് നില്‍ക്കണമെങ്കില്‍ രണ്ട് പേരുടെ സഹായം ആവശ്യമുള്ള , 82 വയസ്സുള്ള വൃദ്ധനായ ഈ കോടീശ്വരനെ മാത്രമേ ഈ പ്രത്യേയശാസ്ത്ര പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയായി കിട്ടിയുമുള്ളൂ . ആരെങ്കിലും ഇതിനെ വിമര്‍ശിച്ചാല്‍ കമൂണിസ്റ്റ് വിരോധം എന്ന പേരില്‍ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രക്ഷപെടുകയും ചെയ്യും . എന്തിലും വലുത് പാര്‍ട്ടിയാണ് എന്ന് ചിന്തിക്കുന്ന ന്യായീകരണ തൊഴിലാളികളായ അണികള്‍ ഉള്ളപ്പോള്‍ സി പി എമ്മിലെ  മുതലാളിമാര്‍ എന്തിന് ഭയപ്പെടണം . എല്‍ എഡി എഫ്  രാഷ്ട്രീയത്തില്‍ കാര്യശേഷിയുള്ള ലക്ഷക്കണക്കിന്‌ യുവാക്കളും മധ്യവയസ്കരും ഉള്ള നാട്ടില്‍ നിന്നാണ് 82 വയസ്സുള്ള ഈ കോടീശ്വരനെ തന്നെ എം പി യായി തെരഞ്ഞെടുത്ത് വിട്ടത് എന്നോര്‍ക്കണം.

ഇനിയും വീരേന്ദ്രകുമാര്‍ എന്ന വൃദ്ധനായ ഈ ജനസേവകന്‍ എം പി യായ രീതി ഒന്ന് കാണുക . എല്‍ ടി എഫിനെ തെറി പറഞ്ഞ് യു ഡി എഫില്‍ എത്തിയ വീരന്‍  രാജ്യസഭ എം പിസ്ഥാനവും , മകനായ ശ്രേയസ് കുമാറിന് സ്ഥാനാര്‍ത്ഥിത്വവും നേടിയെടുത്തിരുന്നു . തന്റെ പേരിലുള്ള സ്വത്ത് കേസ്സില്‍ നിന്ന് രക്ഷപെടാന്‍ ഇനിയും എല്‍ ഡി എഫില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ വീരന്‍ വീണ്ടും എല്‍ ഡി എഫിലേയ്ക്ക് ചേക്കേറാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു . എല്‍ ഡി എഫിലെ എല്ലാ ഘടകകക്ഷികളുടെയും , മഹാഭൂരിപക്ഷം അണികളുടെയും എതിര്‍പ്പ് അവഗണിച്ച് , കേരള കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ മൊതലാളി പിണറായി വിജയന്‍ വീരേന്ദ്രകുമാറിന് എല്‍ ഡി എഫിലെയ്ക്ക് രാജകീയ സ്വീകരണം നല്‍കി . കഴിഞ്ഞ കാലങ്ങളില്‍ താന്‍ വീരനെതിരെ വിളിച്ച എല്ലാ പരനാറി പ്രയോഗങ്ങളും മറന്ന് വീരനെ വീണ്ടും എല്‍ ഡി എഫിന്റെ എം പിയാക്കാന്‍ തീരുമാനിച്ചു .

ലക്ഷക്കണക്കിന്‌ അണികളും , കോടികള്‍ ആസ്തിയുമുള്ള നേതാവാണ്‌ വീരന്‍ , അതുകൊണ്ട് തന്നെ ആ വീരന്‍ എല്‍ ഡി എഫില്‍ എത്തിയാല്‍ നമ്മുടെ പ്രത്യേയശാസ്ത്ര പാര്‍ട്ടിക്ക് കേരളത്തില്‍ വന്‍ വളര്‍ച്ചയുണ്ടാക്കും എന്നാണ്‌ സഖാവ് ന്യായീകരണ തൊഴിലാളികള്‍ക്കായി നല്‍കിയ വിശദീകരണം . അങ്ങനെ വീരന്‍ യു ഡി എഫില്‍ നിന്ന് ലഭിച്ച എം പി സ്ഥാനം രാജിവയ്ക്കുന്നു , വീട്ടിൽ വന്ന് മറ്റൊരു കുപ്പായം എടുത്തിട്ട് എല്‍ ഡി എഫിന്റെ വക എം പിയായി വീണ്ടും രാജ്യസഭയിലേയ്ക്ക് യാത്രയാവുന്നു . അങ്ങനെ രണ്ടു മുതലാളിമാരും കൂടി പുതിയൊരു പ്രത്യേയശാസ്ത്രത്തിന് തുടക്കവും കുറിച്ചു . എത്ര മനോഹരമായ ആചാരങ്ങള്‍ . എത്രധികം കഷ്ടപ്പെട്ടിട്ടാണ് 82 വയസ്സുള്ള ഈ വൃദ്ധന്‍ തന്റെ ജനങ്ങള്‍ക്ക് വേണ്ടി മുന്നണികള്‍ മാറി മാറി മരണംവരെ ജനസേവനം നടത്തുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം .

പ്രാസംഗികന്‍ , എഴുത്തുകാരന്‍ , പത്ര പ്രവര്‍ത്തകന്‍ , കോടീശ്വരന്‍  അങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് വീരേന്ദ്ര കുമാറിന് . ജനതാദള്‍ യുണൈറ്റഡ് കേരള ഘടകത്തിന്റെ പ്രസിഡണ്ടും പാര്‍ട്ടിയുടെ സര്‍വ്വസ്വാധീനവും കാല്‍കീഴിലാക്കിയ രാഷ്ട്രീയ തന്ത്രശാലിയും . എഴുത്തും , പ്രസംഗങ്ങളും  ഒക്കെ കേട്ടാൽ ആരും ഒന്ന് സലൂട്ട്‌ ചെയ്തുപോകും . അത്രയ്ക്ക് മനോഹരമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ . ഇപ്പോള്‍ 82 വയസ്സില്‍ , ശാരീരിക അസ്വസ്ഥതകള്‍ മൂലം സ്വകാര്യ ചടങ്ങുകളില്‍ നിന്ന് പോലും അദ്ദേഹം വിട്ട് നില്‍ക്കാറാണ് പതിവ്. പാര്‍ട്ടിയില്‍ മത്സരിക്കാന്‍ കഴിവുള്ള നേതാക്കള്‍ ഇല്ലാഞ്ഞിട്ടോ , പുതിയൊരു സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കാത്തതോ അല്ല കാരണം . മറിച്ച്  എം. പി എന്ന പദവിയും , അത് നല്‍കുന്ന അധികാരത്തിന്റെ ലഹരിയും ഈ പ്രായത്തിലും അദ്ദേഹം ആസ്വദിച്ച് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇതെല്ലാം ഓരോ പാര്‍ട്ടിയുടെയും രാഷ്ട്രീയ താല്പര്യങ്ങള്‍ അല്ലേ ?, നിങ്ങള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ , അല്ല . ഇവിടെ നിങ്ങള്‍ ഉത്തരം നല്‍കേണ്ട ചില ചോദ്യങ്ങള്‍ പൊതുജനത്തിന് വേണ്ടി നിങ്ങളോട് ചോദിക്കേണ്ടി വരും . അതില്‍ ഏറ്റവും പ്രധാനം , കോടീശ്വരനായിട്ടും വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അനുഭവിച്ചു കഴിയുന്ന വീരന്റെ ചികിത്സയും മറ്റ് ആനുകൂല്യങ്ങളുമെല്ലാം പൊതുജനങ്ങളുടെ നികുതി പണം കൊണ്ടല്ലേ നടക്കുന്നത് എന്നതാണ് . വാര്‍ദ്ധക്യം ഒരിക്കലും ഒരു കുറവായിട്ട് കാണുന്നതല്ല മറിച്ച് ജനപ്രതിനിധിയായിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആ വ്യക്തിയില്‍ നിന്നും ലഭിക്കേണ്ട മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യവും ഒരു പ്രധാന ഘടകമല്ലെ?.  എം പി സ്ഥാനം രാജി വച്ച് വീരേന്ദ്ര കുമാര്‍ എല്‍ ഡി എഫിലേക്ക് ചേക്കാറാനൊരുങ്ങുന്നു എന്ന് വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു എം പി ഉണ്ടായിരുന്നോ എന്ന് ട്രോളര്‍മാര്‍ പോലും ചോദിച്ചത്. എം പി എന്ന നിലയില്‍ നാടിന് വേണ്ടി അദ്ദേഹം എന്ത് ചെയ്തു എന്ന് ചിന്തിക്കുമ്പോഴാണ് അതിലെ നര്‍മ്മം ഏറെ പ്രസക്തമാവുന്നത്.

ആദ്യം എം പിയായിരുന്നപ്പോള്‍ രാജ്യസഭയില്‍ വീരേന്ദ്രകുമാറിന്റെ ഹാജര്‍ നില 55 ശതമാനം മാത്രമായിരുന്നു . ഈ ഒരു ഉദാഹരണം മാത്രം മതി നമ്മുടെ എംപി അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തില്‍ എത്രത്തോളം തല്‍പരനായിരുന്നുവെന്ന് മനസിലാക്കാന്‍. ഉത്തരവാദിത്വപ്പെട്ട ജനപ്രധിനിധികള്‍ രാഷ്ട്രീയത്തിലെ തങ്ങളുടെ കാലാവധി എന്നത് മരണംവരെയാണ് എന്ന നിര്‍ബന്ധബുദ്ധി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിവും പ്രാപ്തിയുമുള്ള യുവരക്തങ്ങള്‍ ഇത്തരം സ്ഥാനത്തേക്ക് എത്തിയെങ്കില്‍ മാത്രമേ ജനാധിപത്യം കൊണ്ട് സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കു.

പ്രത്യശാസ്ത്ര ചര്‍ച്ചകള്‍ ഒരു വഴിക്കും , പ്രവര്‍ത്തി മറ്റൊരു വഴിക്കും കൊണ്ടു പോകുന്ന പാര്‍ട്ടിയുടെ നേതാവാണ്‌ സഖാവ് സീതാറാം യെച്ചൂരിയെങ്കിലും ,  ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് പൊതുജനം കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങളിലൊന്നാണ് സീതാറാം യെച്ചൂരി. അദ്ദേഹത്തിന് പോലും പിണറായിയുടെ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഈ പാര്‍ട്ടി അധപതിച്ചിരിക്കുന്നു എന്നാണ്‌ സമീപകാല സി പി എം രാഷ്ട്രീയം വ്യക്തമാക്കുന്നത്. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന വീരന്ദ്രകുമാറിനെ എല്‍ ഡി എഫിലേയ്ക്ക് ആനയിക്കുന്നതിലെ ആദര്‍ശ രാഷ്ട്രീയം എന്താണെന്ന് ഒരു സി പി എമ്മുകാരന് പോലും മനസ്സിലാകുന്നില്ല . സി പി എം മുതലാളിമാരുടെ ഈ കപടരാഷ്ട്രീയം തന്നെയല്ലേ ഇന്നത്തെ ഇടതുപക്ഷ തകര്‍ച്ചയുടെ പ്രധാന കാരണവും.

സ്വന്തം പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവച്ച യോഗ്യതയുള്ള അനേകം സഖാക്കൾ ഉണ്ടായിട്ടും ,      എന്ത് വില കൊടുത്തും എണീറ്റ് നിൽക്കാൻ ശേഷിയില്ലാത്ത ഇത്തരം വീരന്മാരുടെ പാർലമെന്റിറി മോഹത്തെ ഇന്നത്തെ മൊതലാളി സഖാക്കള്‍ സാധിച്ച് കൊടുത്തിരിക്കും . ഇത് അല്ലേ ഇന്നത്തെ മൊതലാളി വര്‍ഗ്ഗ  ഇടത്പക്ഷത്തിന്റെ പ്രത്യേയശാസ്ത്രവും . അതുകൊണ്ട് തന്നെയല്ലേ ഇന്നത്തെ ഇടതനും , വലതനും , ബി ജെ പിയുമെല്ലാം വെറും കുട്ടുകൃഷിക്കാരായ  കച്ചവടക്കാരാണെന്ന് ജനം വിശ്വസിക്കുന്നതും .

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിവെ സാമ്പത്തികശാസ്ത്രം എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പ് നല്‍കി.

ഈ പരീക്ഷകള്‍ വീണ്ടും നടത്താനാണ് തീരുമാനം. ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ പരീക്ഷാത്തിയതി അറിയിക്കും. സിബിഎസ്ഇ വെബ്‌സൈറ്റില്‍ പരീക്ഷാത്തിയതി പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved