Kerala

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ശുഹൈബ് കൊല്ലപ്പെട്ട മട്ടന്നൂര്‍ തെരൂരില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാംപ്പറമ്പില്‍ കാടു വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് വാളുകള്‍ കണ്ടെത്തിയത്.

ശുഹൈബിന്റെ കൊലപാതകം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.

മഞ്ചേരിയില്‍ തെരുവില്‍ അന്തിയുറങ്ങിയ യുവതിയെ പീഡിപ്പിക്കാൻ നോക്കിയ യുവാവ് പീഡനം തടഞ്ഞതിന് യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പിച്ച് പ്രതികാരം. സ്ഥിരം ശല്ല്യക്കാരനായ അയൂബിനെതിരെ കുടുംബം പരാതി നല്‍കിയെങ്കിലും അനങ്ങാപ്പാറ നയത്തിലാണ് പൊലീസ്

മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന കുടുംബത്തിലെ ഒന്‍പതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണ് വെട്ടേറ്റത്. ബസ് സ്റ്റാന്‍ഡിലെ സ്ഥിരം ശല്ല്യക്കാരനായ അയൂബാണ് വെട്ടിയതെന്ന് കുട്ടിയുടെ അമ്മയും ദൃക്സാക്ഷികളും പറയുന്നു. അമ്മയും സഹോദരനും ചേര്‍ന്ന് പീഡനശ്രമം തടയുബോള്‍ പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിലാണ് വെട്ടേറ്റത്. മൂന്നു തുന്നുണ്ട്.

ആക്രമണത്തിന് പിന്നാലെ തന്നെ പരാതി അറിയിച്ചെങ്കിലും പൊലീസ് പ്രതിയെ അതേ സമയത്ത് കസ്റ്റഡിയിലെടുക്കാന്‍ തയാറായില്ലെന്നാണ് കുട്ടിയുടെ അച്ഛന്റെ പരാതി.വെട്ടേറ്റ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചു.

കൊച്ചി: എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വാദം പുരോഗിക്കുന്നു. ഭൂമി ഇടപാടില്‍ താന്‍ തെറ്റു ചെയ്താല്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിന് മാത്രമാണ് അധികാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ അറിയിച്ചു. കാനോന്‍ നിയമം അതാണ് പറയുന്നത്. പോപ്പ് ഇതുവരെ തനിക്കെതിരെ ഒരു നടപടിയും സ്വീകരിക്കിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിനെതിരെ പലരും പരാതിയുമായി പോപ്പിനെ സമീപിച്ചിരുന്നുവെന്നും അതില്‍ പോപ്പ് ഒരു നടപടിയും എടുത്തിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിനു വേണ്ടി അഡ്വ.ശ്രീകുമാറും ഹര്‍ജിക്കാരനായ ഷൈന്‍ വര്‍ഗീസിനു വേണ്ടി അഡ്വ.രാമന്‍പിള്ളയുമാണ് ഹാജരാകുന്നത്.

എന്നാല്‍ രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേ എന്ന മറുചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. കര്‍ദ്ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമികുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പ് കാരന്‍ മാത്രമാണ്. ബിഷപ് എന്നാല്‍ രൂപത ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസവഞ്ചന കുറ്റം നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നതെന്നും മറ്റു കാര്യങ്ങളിലേക്ക് ഒന്നും ഇപ്പോള്‍ കടക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭൂമി വില്‍ക്കാന്‍ സഭാ സമിതിയുടെ അനുമതി ആവശ്യമാണെന്നും ബിഷപ്പിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. സഭ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്ഥാപനമായിട്ടാണെന്നും കര്‍ദ്ദിനാളിന്റെ അഭിഭാഷകനും അറിയിച്ചു. ജസ്റ്റീസ് കെമാല്‍പാഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൂവത്തുംമൂട് ആറാട്ടുകടവിലായിരുന്നു മാവേലിക്കര കണ്ണന്‍ എന്ന കൊമ്പന്റെ പരാക്രമം. ആനയിടഞ്ഞതിനെതുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം എതിരേല്‍പ്പിനായ മൂന്ന് ആനകളെ നിര്‍ത്തിയിരുന്നു. നടക്കു നിന്ന ദേവസ്വം ബോര്‍ഡിന്റെ മാവേലിക്കര കണ്ണനാണ് ഇടഞ്ഞത്.

പിറകിലായി നിന്ന ആനയുടെ കൊമ്പ് മാവേലിക്കര കണ്ണന്റെ ദേവത്ത് കൊണ്ടതാണ് ഇടയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇടഞ്ഞതോടെ ആനയുടെ പുറത്തായിരുന്ന ശാന്തിക്കാരനെ ഇറക്കാന്‍ കണ്ണന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്ഷേത്ര കെട്ടിടത്തിന് മുകളില്‍ നിന്ന് വടം കെട്ടി ഇയാളെ വലിച്ചു കയറ്റുകയായിരുന്നു. ശാന്തിക്കാരന് പരിക്കുകളൊന്നുമില്ല. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ട് അതിക്രൂരമായി തല്ലി കൊന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. തെങ്ങണ കുറ്റിയില്‍ സിബി തോമസ് ആണ് നിന്ന് നിരാഹാര സമരം നടത്തിയത്. പൊരി വെയിലില്‍ തെങ്ങണ കവലയുടെ മധ്യത്തില്‍ പ്ലക്കാർഡും പിടിച്ചു നിശബ്ദ പോരാട്ടം നടത്തിയ സിബിയെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും തളര്‍ന്നു വീഴട്ടെ എന്നാലും സമരം ചെയ്യുമെന്നാണ് സിബി പറഞ്ഞത്. രാവിലെ 10 മണിക്ക് തുടങ്ങിയ സമരം വൈകുന്നേരം നാല് വരെ തുടർന്നു. കള്ളനല്ല തന്റെ അനുജനെന്നും പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.കോടികള്‍ മുക്കിയ മാന്യന്മാര്‍ എവിടെ സുഖലോലുകളായി കഴിയുന്നു . പാവങ്ങളുടെ പട്ടിണി മാറ്റാന്‍ കഴിയാത്ത പണവും രാഷ്ട്രീയവും എന്തിനു ഇ ലോകത്തിനു ആവിശ്യം. പൊലീസ് സേനയെ പിന്‍വലിച്ച് സദാചാര ഊളകള്‍ നിയമം നടത്തട്ടെയെന്ന പ്ലെക്കാര്‍ഡുമായിട്ടാണ് സിബി സമരം നടത്തിയത്.
സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ പരേതനായ കുറ്റിയില്‍ തോമസിന്റെ മകനാണ് സിബി. സിബിയുടെ സമര വീര്യത്തിന് ഐക്യദാര്‍ഢ്യവുമായി കക്ഷി രാഷ്ട്രീയത്തിന് ആദിതമായി സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും വ്യാപാരികളും രംഗത്തെത്തിയിരുന്നു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, തെങ്ങണ പൗരാവലിയ്ക്കു വേണ്ടി മൈത്രീ ഗോപീകൃഷ്ണന്‍, ടി.ജെ ജോണിക്കുട്ടി, ആര്‍.ശ്രീജേഷ്, മുഹമ്മദ് ബഷീര്‍ തെങ്ങണ, വാര്‍ഡ് മെമ്പര്‍ സന്ധ്യ, നിഷ ബിജു, അല്‍ത്താഫ്, കെ.കെ ബഷീര്‍, സാന്റോ സാം, ഷെഫീഖ്, തോമസ് മാറാട്ടുകളം എന്നിവരും സമൂഹത്തിന്റെ നാനാതുറകളുള്ളവർ ഇവിടെയെത്തി ഐക്യദാര്‍ഢ്യമറിയിച്ചു

കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം എംഎല്‍എ. മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണെന്ന് സഫീറിന്റ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

കൊലപാതക രാഷ്ട്രീയത്തില്‍ വല്ല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. വിടി ബല്‍റാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്നലെയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഐ ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സഫീറിന്റെ വീടിന് നേരെ മുന്‍പും ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രണവ് രാജ്

ചെന്നൈ : ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി കമലഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയുടെ പേര് ”  മക്കള്‍ നീതി മയ്യം  ”  എന്ന് തമിഴില്‍ . മക്കള്‍ക്ക് നീതി ഉറപ്പാക്കുന്ന കേന്ദ്രമെന്ന് മലയാളത്തിലും , പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയെന്ന് ഇംഗ്ലീഷിലും അര്‍ത്ഥം . യഥാര്‍ത്ഥത്തില്‍ കമലഹാസ്സന്റെ ഈ പാര്‍ട്ടി തമിഴ്നാട്ടിലെ ആം ആദ്മി പാര്‍ട്ടി തന്നെയല്ലേ ?. ഈ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് എത്തിയ വിശിഷ്ട വ്യക്തികളില്‍ കമലഹാസ്സന്റെ വലത് വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ അമരക്കാരനായ അരവിന്ദ് കെജ്‌രിവാളും , ഇടത് വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിയുമായിരുന്നു ഉണ്ടായിരുന്നത്.

അതുമാത്രമല്ല കമലഹാസ്സന്റെ പ്രസംഗത്തില്‍ ഉടനീളം ഇന്ത്യയുടെ ഏക പ്രതീക്ഷയായ  കെജരിവാളിനെപ്പറ്റി അദ്ദേഹം വാചാലനായി . കെജരിവാളാണ് എനിക്ക് ഇങ്ങനെ ഒരു പാര്‍ട്ടി ഉണ്ടാക്കുവാന്‍ പ്രചോദനം തന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി. .

കമലഹാസ്സന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക.

നിങ്ങളുടെ നായകനല്ല ഞാന്‍ , മറിച്ച് നിങ്ങളിലൊരുവനാണ് . ഇവിടെ കൂടിയവരിലെ ആയിരക്കണക്കിന് നേതാക്കളുടെ ഒപ്പം നില്‍ക്കുന്നവന്‍ . തമിഴകത്ത് പുതുയുഗം കുറിക്കുകയാണ് നാമിന്ന് . താരമെന്ന പദവിയില്‍ നിന്ന് അണികളുടെ വീട്ടിലെ വിളക്കായി ഇരിക്കാനാണ് താന്‍ ആഗ്രഹിയ്ക്കുന്നത് . ആ വിളക്ക് കെടാതെ സൂക്ഷിയ്‌ക്കേണ്ടത് അണികളാണ് . അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിയ്ക്കണം . എല്ലാവരും ഒരുമിച്ച് നിന്നിട്ട് എന്നോട് മാത്രം അഴിമതി ഇല്ലാതാക്കാന്‍ ശ്രമിയ്ക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് സാധിക്കുക . നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കും . എന്നെക്കൊണ്ട് ഒറ്റയ്ക്ക് സാധിയ്ക്കുമോ ?. ഇല്ല . ഒരു മരം ഒറ്റയ്ക്ക് വളര്‍ന്നാല്‍ അതിനെ തോട്ടം എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ . എല്ലാവരും വരൂ . നമുക്ക് ഒരുമിച്ച് നിന്ന് അഴിമതിയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കാം . ചെയ്തു കാണിയ്ക്കാം .  അതിനായി നമ്മള്‍ ചില ത്യാഗങ്ങള്‍ സഹിയ്‌ക്കേണ്ടി വരും , അഴിമതിയാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും , അത് തുടച്ച് നീക്കിയാല്‍ മറ്റ് എല്ലാം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുക്ക് കഴിയുമെന്നും കമല്‍ പറഞ്ഞു.

കമലഹാസ്സന്റെ ഈ പ്രസംഗം കേള്‍ക്കുമ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയിലെ രാം ലീല മൈതാനത്ത് കെജരിവാള്‍ നടത്തിയ പ്രസംഗം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നതുപോലെ തോന്നും . അഴിമതി ഇല്ലാതാക്കുക , വര്‍ഗീയത ഇല്ലാതാക്കുക , എല്ലാവര്‍ക്കും വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കുക തുടങ്ങിയാണ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെന്നും കമല്‍ പറഞ്ഞു .

ഇതെല്ലാം ഇച്ഛാശക്തിയുള്ള സത്യസന്ധനും , അഴിമതി ചെയ്യാത്തവനുമായ ഒരു നേതാവിന്റെ കീഴില്‍ ഒരു സര്‍ക്കാര്‍ വന്നാല്‍ , ചെയ്യാന്‍ കഴിയുമെന്ന് കെജരിവാള്‍ തെളിയിച്ചെന്നും കമലഹാസ്സന്‍ ആവര്‍ത്തിച്ചു പറഞ്ഞു . ഡെല്‍ഹി എന്ന ചെറിയ സംസ്ഥാനത്ത് കെജരിവാള്‍ നടത്തിയ വികസനങ്ങള്‍ പോലെ തമിഴ്നാട്ടിലെ എട്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് , മാതൃകാ വികസനം എങ്ങനെയെന്ന് നിലവിലെ സര്‍ക്കാറിന് കാണിച്ചു കൊടുക്കുമെന്നും കമല്‍ പറഞ്ഞു . അതോടൊപ്പം ഇസ്സങ്ങളെക്കാള്‍ ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങള്‍ക്കും , പ്രത്യേയശാസ്ത്രങ്ങള്‍ക്കുമാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നതെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സൂചിപ്പിച്ചുകൊണ്ട് കമല്‍ വ്യക്തമാക്കി.

മഹത്തായ കാര്യങ്ങള്‍ക്ക് വളരെ ലളിതമായാണ് തുടക്കം കുറിയ്ക്കേണ്ടത് . അതുകൊണ്ട് തന്നെയാണ് ലളിത ജീവിതം നയിച്ച രാജ്യത്തെ മഹത് വ്യക്തിയായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വീട്ടില്‍ നിന്ന് തന്നെ ഈ പാര്‍ട്ടിയുടെ പര്യടനം തുടങ്ങിയതെന്നും , കെജരിവാളിനെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു നേതാവിനെ ഈ സന്തോഷത്തില്‍ പങ്ക് ചേരാന്‍ ക്ഷണിച്ചതെന്നും കമലഹാസന്‍ പറഞ്ഞു.

സത്യത്തില്‍ കമലഹാസ്സന്റെ പ്രസംഗത്തില്‍ ഉടനീളം കെജരിവാള്‍ എന്ന വ്യക്തിയെയും , അദ്ദേഹം നടപ്പിലാക്കുന്ന അഭൂതപൂര്‍വമായ വികസനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ നമ്മുക്കും ചെയ്യാന്‍ കഴിയും എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു . അതോടൊപ്പം ഇന്‍ഡ്യയില്‍ നിലവിലുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടരുന്ന ജനങ്ങളുടെ ഇന്നത്തെ നിത്യജീവിതത്തിന് ഗുണകരമല്ലാത്ത ഇസ്സങ്ങളെക്കാളും ഉപരി ,  ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങള്‍ക്കും , പ്രത്യേയശാസ്ത്രങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും കമലഹാസന്‍ വ്യക്തമാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ പുതിയ പാര്‍ട്ടി തമിഴ്നാട്ടിലെ ആം ആദ്മി പാര്‍ട്ടി തന്നെയാണെന്ന് ഉറപ്പിക്കാം.

എങ്കില്‍ എന്തുകൊണ്ടാണ് ഈ പാര്‍ട്ടിക്ക്  ”  ആം ആദ്മി പാര്‍ട്ടി ” എന്ന് പേരിടാഞ്ഞത് എന്ന ചോദ്യം  അവശേഷിക്കുന്നുണ്ട് . ഇവിടെയാണ് കുറെ മാസങ്ങള്‍ക്ക് മുന്‍പ് കേജരിവാളും , കമലഹാസ്സനും തമ്മില്‍ കൂടി നടത്തിയ കൂടിക്കാഴ്ചയെ നമ്മള്‍ കൂട്ടി വായിക്കേണ്ടത് . തമിഴ് ജനതയുടെ ഹിന്ദി ഭാഷയെക്കാള്‍  ”  തമിഴ്  ”  ഭാഷയോടുള്ള അവരുടെ ആത്മബന്ധം മറ്റ് ആരെക്കാളും കമലഹാസ്സന് നല്ലതുപോലെ അറിയാം. അതോടൊപ്പം നോര്‍ത്ത് ഇന്‍ഡ്യയില്‍ ജോലി ചെയ്യുന്നവരില്‍ മറ്റ് സംസ്ഥാനത്ത് നിന്ന് ഉള്ളവരേക്കാള്‍ എണ്ണത്തില്‍ കുറവാണ് സാധാരണക്കാരായ തമിഴ് ജനത . മാഹാഭൂരിപക്ഷവും തമിഴ്നാട്ടില്‍ തന്നെ കൃഷിക്കാരായും , ബിസ്സിനസ്സുകാരുമായി തുടരുകയാണ് അവര്‍ . ബാക്കിയുള്ളവരില്‍ അധികവും ഗള്‍ഫ്‌ , സിംഗപ്പൂര്‍ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ജീവിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഹിന്ദി ഭാഷയിലുള്ള  ”  ആം ആദ്മി പാര്‍ട്ടി  ”  എന്ന പേരിന് സമാനമായ അതേ അര്‍ത്ഥം വരുന്ന തമിഴ് പേര് സ്വീകരിച്ചതും . അങ്ങനെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ ആശയങ്ങളെയും വികസ്സനങ്ങളെയും അതെ രൂപത്തില്‍ നടപ്പിലാക്കുയും ,  എന്നാല്‍ തമിഴ് ജനത ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭാഷയായ തമിഴില്‍   ”  മക്കള്‍ നീതി മയ്യം  ” എന്ന പേര് ഈ പാര്‍ട്ടിക്ക് നല്‍കുകയും ചെയ്തത് . അതുകൊണ്ട് തന്നെയാണ് കെജരിവാള്‍ എന്ന മറ്റൊരു പാര്‍ട്ടിയുടെ നേതാവ് ഈ പുതിയ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടതും. അതിനര്‍ത്ഥം മക്കള്‍ നീതി മയ്യവും , ആം ആദ്മി പാര്‍ട്ടിയും ഒരു പാര്‍ട്ടി തന്നെയെന്നാണ്.

ലക്ഷക്കണക്കിന്‌ തമിഴ് ജനത കമലഹാസ്സനിന്റെ പാര്‍ട്ടിയില്‍ അണിചേരും എന്നുറപ്പാണ് .  തമിഴ് ജനതയ്ക്ക് സിനിമ താരങ്ങളോടുള്ള മാനസിക ബന്ധം അത്രയ്ക്ക് വലുതാണ്‌ . അതുമാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ സിനിമ താരങ്ങളെക്കാളും എളിമയുള്ളവരും , സാധാരണക്കാരെ സാമ്പത്തികമായി സഹായിക്കുന്നവരുമാണ് തമിഴ് സിനിമ താരങ്ങള്‍ . അതുകൊണ്ട് തന്നെയാണ് തമിഴ്നാട്ടില്‍ സിനിമ താരങ്ങള്‍ മരിക്കുമ്പോള്‍ ഈ പാവങ്ങള്‍  ശരീരത്ത് തീ കൊളുത്തി സ്വന്തം ജീവന്‍ നല്‍കികൊണ്ട് താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും .

സത്യത്തില്‍ തമിഴ് ജനത ഡെല്‍ഹിയിലെ ജനങ്ങളെപ്പോലെ ഭാഗ്യം ചെന്നവരാണ് . കാരണം കമലഹാസ്സനും കെജരിവാളും കൈകോര്‍ക്കുമ്പോള്‍ വരും നാളുകളില്‍ തമിഴ് ജനത വന്‍ വികസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും എന്നുറപ്പാണ് .  അതുമാത്രമല്ല ഇപ്പോള്‍ ഇന്ത്യ മുഴുവനും വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഈ കൂട്ട്കെട്ട് കൂടുതല്‍ സഹായകമാകും ചെയ്യും.  ഡെല്‍ഹിയില്‍ ഉണ്ടായിരിക്കുന്ന അദ്ഭുതകരമായ വികസനങ്ങളെയും , കെജരിവാള്‍ എന്ന നേതാവിന്റെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെയും ലോകം മുഴുവനിലുമുള്ള ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയും ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു എന്നതാണ് കമലഹാസ്സന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നത് .

 

 

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊലപാതകക്കേസില്‍ ഇയാള്‍ അഞ്ചാം പ്രതിയാണ്. മുക്കാലി തൊടിയില്‍ വീട്ടില്‍ ഉബൈദ് ഉമ്മര്‍(25) എന്നയാളാണ് മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചത്. നേരത്തെ സമരം നടത്തിയ ആദിവാസി സംഘടനകള്‍ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് ഉബൈദിനെ പിടികൂടുകയെന്നതായിരുന്നു.

സെല്‍ഫിക്കാരനെ അറസ്റ്റ് ചെയ്‌തോ എന്ന ചോദ്യം പോലീസുകാരോട് സമരം നടത്തിയ പ്രവര്‍ത്തകര്‍ നിരന്തരം ചോദിക്കുന്നുണ്ടായിരുന്നു. കൊലപാതകം, പട്ടികവര്‍ഗ പീഡന നിരോധനനിയമം, മധുവിനെ മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകള്‍ എന്നിവയാണ് ഉബൈദിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. പ്രതിയെ ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ജീവനു വേണ്ടി യാചിക്കുന്ന മധുവിന് അരികില്‍ നിന്ന് സെല്‍ഫിയെടുത്ത ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് നവ മാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് അറസ്റ്റിലായ ഉബൈദെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍. ഷംസുദ്ദീന്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പങ്കെടുക്കുക മാത്രമാണ് ഉബൈദ് ചെയ്തതെന്നും മറ്റൊരു ബന്ധവുമില്ലെന്നും എംഎല്‍എ പറഞ്ഞു. മധുവിനെ ആള്‍ക്കൂട്ടം പിടികൂടിയ സ്ഥലത്ത് നിന്നും കവലയിലുള്ള വെയ്റ്റിങ് ഷെഡ്ഡിലെ തൂണില്‍ കെട്ടിയിട്ടും എടുത്ത സെല്‍ഫി ചിത്രങ്ങളും പ്രചരിപ്പിച്ചതില്‍ പ്രധാനിയാണ് ഉബൈദ്.

തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ വീണ്ടും തെരഞ്ഞെടുത്തു. ഏകകണ്ഠമായാരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ ഇന്നൊരു അഭിപ്രായമേയുള്ളുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മണ്ഡലം നിലനിര്‍ത്തുമെന്ന് കോടിയേരി പറഞ്ഞു. മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി യെച്ചൂരി നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയല്ല. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് കേന്ദ്രകമ്മറ്റി തീരുമാനം. അതാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. കേരള കോണ്‍ഗ്രസുമായി ചേരാന്‍ സി.പി.എം തീരുമാനിച്ചിട്ടില്ല. ശുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ഒന്‍പത് പേരെ ഒഴിവാക്കി. സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തി. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് എന്നിവരാണ് പുതിയതായി സംസ്ഥാന കമ്മറ്റിയില്‍ എത്തിയ ജില്ലാ സെക്രട്ടറിമാര്‍. മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രന്‍, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണന്‍, ആര്‍. നാസര്‍ എന്നിവരാണ് മറ്റ് പുതുമുഖങ്ങള്‍. സി.പി.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെത്തി.

സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

 

ഷുഹൈബ് വധക്കേസില്‍ സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ആരോഗ്യ നില മോശമായി. ഇതോടെ സുധാകരനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടര്‍ക്ക് നല്‍കിയതോടെയാണ് അറസ്റ്റിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ സുധാകരനെ അറസ്റ്റ് ചെയ്താല്‍ സംഘര്‍ഷമുണ്ടാകുമെന്ന ആശങ്കയും ജില്ലാ ഭരണകൂടത്തിനുണ്ട്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സുധാകരന്‍ ആരോപിച്ചു. കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ട്. ഇത് അന്തസ്സുള്ള പണിയല്ല. ഫോണ്‍ ചോര്‍ത്തല്‍ നീചമായ മനസുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്.

സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഉപവാസ സമരം ആറാം ദിവസത്തേക്ക് കടന്നതോടെ സുധാകരന്റെ ആരോഗ്യ നില മോശമായിട്ടുണ്ട്. സോഡിയം കുറയുകയും രക്ത സമ്മര്‍ദ്ദം കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഏത് സമയവും പോലീസെത്തി സുധാകരനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണറിയുന്നത്. ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കെ.സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

എന്നാൽ തങ്ങളുടെ സഹോദരനുവേണ്ടി സഹനസമര പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന കെ.സുധാകരനെ കാണാൻ ശുഹൈബിന്റെ സഹോദരിമാരായ ഷമീമയും, ഷർമിലയും, സുമയ്യയും എത്തി . സങ്കടം ഉള്ളിൽ ഒതുക്കാൻ ശ്ര മിച്ചെങ്കിലും അവരുടെ വേദന കണ്ണീരിന്റെ രൂപത്തിൽ അണപൊട്ടി ഒഴുകി.പിന്നാലെ സദസ്സിൽ നിന്ന് ‘ഇല്ല ഷുഹൈബ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’.. എന്ന് നൂറ് കണക്കിന് കണ്ഠനാളങ്ങിൽ നിന്നു മുദ്രാവാക്യങ്ങൾ ഉയർന്നു.

കൂടപ്പിറപ്പിന്റെ കൊലയാളികളെ നിയമത്തിന് മുൻപിലെത്തിക്കാനുള്ള പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഞങ്ങളുടെ കുടുംബവും ഒപ്പമുണ്ടെന്ന് അവർ പറഞ്ഞു. യഥാർത്ഥ പ്രതികളെ പിടിക്കാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. സമരപ്പന്തലിൽ സത്യാഗ്രഹ സമരത്തിന്റെ ചുക്കാൻ പിടിക്കുന്ന ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയോടും സഹപ്രവർത്തകരോടും യാത്ര പറയുമ്പോഴും കണ്ണുനീർ പൊഴിച്ച് കൊണ്ടാണ് ആ സഹോദരിമാർ സത്യാഗ്രഹ സമരപന്തലിൽ നിന്നും മടങ്ങിയത്.

അതേസമയം ഷുഹൈബിന്റെ മാതാപിതാക്കളും കോണ്‍ഗ്രസും സര്‍ക്കാര്‍ മുമ്പാകെ ആവശ്യപ്പെട്ട സിബി.ഐ. ആന്വേഷണമെന്ന ആവശ്യത്തില്‍ തീരുമാനം നീളുകയാണ്. രണ്ടു ദിവസം കൂടി ഞങ്ങള്‍ കാത്തിരിക്കും. എന്നിട്ടും സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ നിയമ നടപടികളും ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് പാച്ചേനി പറഞ്ഞു. അറസ്റ്റിലായ എം വി ആകാശും രജിന്‍രാജും പോലീസിന് നല്‍കിയ മൊഴി പ്രകാരം മറ്റുള്ള പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അക്രമത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശവുമുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളതായി സൂചനയുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ ഇനിയും ഉണ്ടെന്നിരിക്കെ അവര്‍ രക്ഷപ്പെടുകയോ രക്ഷപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുകയോ ചെയ്യുന്നുണ്ട്. അതിനാലാണ് അന്വേഷണം സിബിഐ.യെക്കൊണ്ട് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് പാച്ചേനി പറഞ്ഞു.

ഷുഹൈബ് കൊലക്കേസിലെ ഗൂഢാലോചനക്കാരെയും ബോംബെറിഞ്ഞവരെയും അവരുപയോഗിച്ച വാഹനവും ആയുധങ്ങളും സംബന്ധിച്ച ഒരു വിവരവും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ പിന്നീടൊരു നീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ഉപവാസ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡി.സി.സി. പ്രിസഡന്റ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved