കനത്ത മഴയിൽ പാലക്കാട് നഗരം വെള്ളത്തിലായി. മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് പാലക്കാട് നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മലമ്പുഴ ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് ഡാമിന്റെ നാലു ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡാമിന്റെ ഷട്ടറുകൾ ഇത്രയധികം ഉയർത്തുന്നത്. ഇതേത്തുടർന്ന് കല്പാത്തിയുടെയും ഭാരതപ്പുഴയുടെയും സമീപപ്രദേശങ്ങൾ വെള്ളത്തിലായി.
വീടുകളും മറ്റും വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് താലൂക്കിൽ മാത്രം പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരുന്നൂറോളം കുടുംബങ്ങളെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വടക്കഞ്ചേരി, മണ്ണാർക്കാട്, അട്ടപ്പാടി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളിലെല്ലാം ഉരുൾപൊട്ടൽ ഭീഷണിയും നിലനില്ക്കുന്നു. വാളയാർ-കഞ്ചിക്കോട് റൂട്ടിൽ റെയിൽവേ പാളത്തിൽ വെള്ളം കുത്തിയൊലിച്ച് പാളത്തിന് തകരാർ സംഭവിച്ചതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം ഒരു ലൈനിലൂടെയായി ക്രമീകരിച്ചിട്ടുണ്ട്. മഴയെത്തുടർന്ന് കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
നിലന്പൂർ എരുമമുണ്ടയ്ക്കടുത്ത് ചെട്ടിയംപാറയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിൽ പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ഒരാളെ കാണാതായി. ബുധനാഴ്ച രാത്രി പത്തു മണിയോടെ ചാലിയാർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള ചെട്ടിയാംപാറയിലാണ് ഉരുൾപൊട്ടിയത്. പറന്പാടൻ കുഞ്ഞി(50), മരുമകൾ ഗീത(29), മക്കളായ നവനീത്(ഒന്‍പത്), നിവേദ്(മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകൻ മിഥുൻ(16) എന്നിവരാണ് മരിച്ചത്. കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യ(30) നെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. അതിശക്തമായ ഉരുൾപൊട്ടലിൽ ഇവരുടെ തറവാട് വീടും പുരയിടവും പൂർണമായും മണ്ണിനടിയിൽപ്പെടുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇതേസമയം, വയനാട്ടിൽ മഴക്കെടുതിയിൽ മൂന്നു പേർ മരിച്ചു.
വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് കൽപ്പറ്റ വൈത്തിരിയിൽ ഒരാളും മാനന്തവാടി മക്കിമലയിൽ ഉരുൾപൊട്ടി രണ്ടു പേരുമാണ് മരിച്ചത്. വൈത്തിരി പോലീസ് സ്റ്റേഷനു സമീപം ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ. വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് ലക്ഷം വീട് കോളനിയിലെ തൊളിയത്തറ ജോർജിന്റെ ഭാര്യ ലില്ലിയാണ്(65) മരിച്ചത്. രാവിലെയാണ് രക്ഷാപ്രവർത്തകർ ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ലില്ലിയുടെ മക്കളായ ജയേഷ്, ഗിരി എന്നിവർ രക്ഷപ്പെട്ടു.
മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ ആറാം നന്പർ മംഗലശേരി റസാഖ്(40), ഭാര്യ സീനത്ത്(40) എന്നിവർ മരിച്ചു. മക്കളായ റെജിമാസ്, റെജിനാസ്, സാലു എന്നിവർ രക്ഷപ്പെട്ടു. വെള്ളം ഒഴുകിയെത്തുന്ന ശബ്ദംകേട്ട് മാതാപിതാക്കൾ പുറത്തേക്ക് ഓടിച്ചതാണ് കുട്ടികൾ രക്ഷപ്പെടുന്നതിനു സഹായകമായത്. ഉരുൾ പൊട്ടലിൽ വീട് പൂർണമായും നശിച്ചു.മണ്ണിൽ പുതഞ്ഞ റസാഖിന്റെയും സീനത്തിന്റെയും മൃതദേഹങ്ങൾ ദുരന്തം നടന്നു മണിക്കൂറുകൾക്കുശേഷമാണ് പുറത്തെടുത്തത്. കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കോഴിക്കോട്ട് യുവാവ് മരിച്ചു
കോഴിക്കോട്: കണ്ണപ്പൻ കുണ്ടിൽ കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ട് യുവാവ് മരിച്ചു. പുതുപ്പാടി കണ്ണപ്പൻകുണ്ടിനടുത്ത് മട്ടിക്കുന്ന് സ്വദേശി പരപ്പൻപാറ മാധവിയുടെ മകൻ റിജിത് മോനാണ്(26) ദാരുണമായി മരിച്ചത്. ഗ്യാസ് ഏജൻസി ജീവനക്കാരനായ റിജിത് ആറു മാസം മുൻപാണ് വിവാഹിതനായത്.
വെള്ളം കയറിയതറിഞ്ഞ് മട്ടിക്കുന്ന് പാലത്തിനടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു റിജിത്ത്. പാലത്തിന് എതിര്‍വശത്തുള്ളവര്‍ മലവെള്ളം വരുന്നത് ടോര്‍ച്ച് തെളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ റിജിത്തിനൊപ്പമുള്ളവര്‍ ഓടിരക്ഷപ്പെട്ടു. റോഡില്‍ നിര്‍ത്തിയിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കി എടുക്കാനുള്ള ശ്രമത്തില്‍ റിജിത്തും കാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെ മണല്‍വയല്‍ വള്ള്യാട് നിന്നാണു പുഴയിലെ മരത്തടിയിൽ തങ്ങിനിൽക്കുന്ന നിലയിൽ റിജിതിന്റെ മൃതദേഹം കിട്ടിയത്.
ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്. രാക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം വിവിധ ജില്ലകളിലെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ പതിനഞ്ചംഗ സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ കല്‍പ്പറ്റയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇടുക്കി, പാലക്കാട് ജില്ലകളിലേക്കും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മലപ്പുറത്ത് അതിശക്തമായ മഴ തുടര്‍ന്നതോടെ നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലമ്പുഴയില്‍ നിന്ന് ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നഗരങ്ങളില്‍ കുടിവെള്ളമില്ലാതായിരിക്കുകയാണ്. വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറന്നതോടെ വെണ്ണിയോട്, പടിഞ്ഞാറത്തറയിലെ ചില പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാണ്. കല്‍പ്പറ്റയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ബാണാസുരയില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടാനായി കബനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആലുവ ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതോടെ വെള്ളത്തിനടയിലാകുമെന്നാണ് കരുതുന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. ഡാമിലെ വെള്ളം പോകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ലോകവിസ്മയങ്ങളുടെ പട്ടികയിൽ ഇടംനേടുന്ന ജടായുശില്പ്പമുൾക്കൊളളുന്ന കൊല്ലം ചടയമംഗലത്തെ ജടായുഎർത്ത് സെന്ററിന്റെ രണ്ടാംഘട്ട ഉദ്ഘാടനം 17ന് മുഖ്യമന്ത്രിപിണറായി വിജയൻ നിർവഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസംകേന്ദ്രം എന്ന കേരളത്തിന്റെ സ്വപ്നമാണ് യാഥാർഥ്യത്തിലേക്ക് എത്തുന്നത്. ചലച്ചിത്രകാരനും ശില്പ്പിയുമായ രാജീവ്അഞ്ചൽ ഒരുപതിറ്റാണ്ടിലേറെ നടത്തിയ സമർപ്പണത്തിലൂടെ യാഥാർഥ്യമാകുന്ന ജടായുശില്പം ലോകത്തെതന്നെ ഏറ്റവും വലിയ പക്ഷി ശില്പമാണ്. സമുദ്രനിരപ്പിൽ നിന്നും ആയിരം അടിഉയരത്തിൽ നിലകൊളളുന്ന ഈ ഭീമാകാര ശില്പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിൾകാർ സംവിധാനമാണ്. പൂർണമായും സ്വിറ്റ്സർലാന്റിൽ നിർമിച്ച കേബിൾ കാർ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏർപ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ആയിരം അടിയോളം ഉയരത്തിലേക്ക് കേബിൾ കാറിൽ സഞ്ചരിക്കുന്നതുതന്നെ ടൂറിസ്റ്റുകൾക്ക് വിസ്മയകരമായ അനുഭവം സമ്മാനിക്കും.
ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും, പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായുഅഡ്വഞ്ചർ പാർക്ക് ലോകമെങ്ങുമുള്ള സാഹസികപ്രേമികളെ ആകർഷിക്കുന്നതാണ്. 65 ഏക്കർ വിസ്തൃതിയിലുള്ള ജടായു എർത്ത് സെന്റർ സംസ്ഥാനടൂറിസം രംഗത്തെ ആദ്യ ബിഒടി സംരംഭമാണ്. കേരള ടൂറിസംവകുപ്പിനും, കേരളത്തിനുമാകെ അഭിമാനം നൽകുന്ന പദ്ധതിയാണ് ഇത്. ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകൾക്ക് വഴിതുറക്കുന്ന സംരംഭത്തിൽ പങ്കാളികളായിരിക്കുന്ന രാജീവ് അഞ്ചലിന്റെ ഗുരു ചന്ദ്രിക ബിൽഡേഴ്സ് ആന്റ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡും നൂറിലേറെ വിദേശ മലയാളികളുമാണ്. ജടായുഎർത്ത് സെന്ററിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക സാഹിത്യ–സാംസ്കാരികരംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടയമംഗലം എന്നഗ്രാമവും പൗരാണിക പ്രാധാന്യമുള്ള ജടായുപ്പാറയും ഇനി ലോകടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ തിലകക്കുറിയായി ഇടംനേടും. സ്ത്രീ സംരക്ഷണത്തിന്റെ പ്രതീകമായ ജടായുവെന്ന ഭീമൻ പക്ഷിയുടെ ശില്പമുൾക്കൊള്ളുന്ന ഈ ടൂറിസം പദ്ധതി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ വിനോദ സഞ്ചാരികൾക്ക് സന്പൂർണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പദ്ധതിയാണെന്ന പ്രത്യേകതയുമുണ്ട്.
രാമായണത്തിലെ സീതാദേവിയെ ലങ്കാധിപനായ രാവണൻ പുഷ്പകവിമാനത്തിൽ തട്ടിക്കൊണ്ടുപോകവെ ശ്രീരാമ ഭക്തനായ ജടായു ഇവിടെ വച്ചാണ് തടയാൻ ശ്രമിച്ചതെന്നാണ് ഐതീഹ്യം. ഇവർ തമ്മിൽ നടന്ന പോരാട്ടത്തിനിടെ രാവണൻ പക്ഷിശ്രേഷ്ഠനായ ജടായുവിന്റെ ചിറക് അരിഞ്ഞു വീഴ്ത്തി സീതയുമായി ലങ്കയിലേക്കു കടക്കുകയായിരുന്നുവെത്രെ. രാവണന്റെ വെട്ടേറ്റു ജടായു ഈ പ്രകൃതി സുന്ദരമായ പാറയുടെ മുകളിൽ വീണതുകൊണ്ടാണ് ഇതിന് ജടായുപാറ എന്ന പേര് ഉണ്ടായതെന്നും പറയപ്പെടുന്നു. ശ്രീരാമന്റെ കാൽപാദം പതിഞ്ഞെന്ന് വിശ്വസിക്കപ്പെടുന്ന അടയാളവും പാറയുടെ മുകളിലുണ്ട്. ഇതിനടുത്ത് നിന്നായി ഏതുസമയത്തും കാണപ്പെടുന്ന നീരുറവയും കാണാം. തൊട്ടടുത്ത് ചെറിയ ക്ഷേത്രവും ഉണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന 16 കേബിൾ കാറുകളാണ് സ്വിറ്റ്സർലാന്റിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. കേബിൾ കാറിന്റെ ഘടകങ്ങൾ കപ്പൽ മാർഗമാണ് സ്വിറ്റ്സർലാൻറിൽ നിന്നും കൊച്ചിയിൽ എത്തിച്ചത്. ഒന്നരമാസമാണ് ഇതിന് വേണ്ടിവന്നത്. കേബിൾ കാറുകളും അനുബന്ധ സാമഗ്രികളും കൂറ്റൻ ട്രെയിലറുകളിലാണ് കൊച്ചിയിൽനിന്നും ചടയമംഗലത്തേക്ക് റോഡ്മാർഗം കൊണ്ടുവന്നത്. 220 പേരാണ് കേബിൾകാർ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധഘട്ടങ്ങളിൽ നേരിട്ട് പങ്കാളികളായത്. പൂർണമായും സ്വിറ്റ്സർലാന്റിൽ നിർമ്മിച്ച കേബിൾകാർ സംവിധാനം രാജ്യത്തെ ഒരു ടൂറിസംകേന്ദ്രത്തിൽ സ്ഥാപിക്കുന്നത് ഇതാദ്യമായാണ്. കേബിൾകാറുകൾക്ക് വേണ്ടി 40 കോടിയോളം രൂപയാണ് മുതൽ മുടക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ യാത്ര ചെയ്യാൻ വൻതുക ചാർജ് നൽകണമെന്ന ആശങ്ക വേണ്ട. വെറും 250 രൂപ മാത്രമാണ് ജടായുപാറയുടെ മുകളിലേക്കുംതാഴേക്കും സഞ്ചരിക്കുന്നതിന് ഈടാക്കുകയുള്ളൂവെന്ന് ജടായുഎർത്ത് സെന്റർ സിഎംഡി രാജീവ് അഞ്ചൽ വ്യക്തമാക്കി.
പാറക്കെട്ടുകൾ നിറഞ്ഞ ജടായുപ്പാറയിലെ കുത്തനെയുള്ള ഭൂപ്രകൃതിയിൽ സാധാരണ റോപ്പ് വേ അപകടകരമാകുമെന്ന രാജീവ്അഞ്ചലിന്റെ ചിന്തയാണ് അത്യാധുനിക കേബിൾകാർ സംവിധാനം തന്നെ ഇറക്കുമതി ചെയ്യുന്നതിൽ എത്തിചേർന്നത്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിൽ കേബിൾകാറിന്റെ റോപ്പുകൾ ഘടിപ്പിക്കാനുള്ള ടവറുകൾ സ്ഥാപിച്ചത് ദീർഘകാലത്തെ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ്. യൂറോപ്യൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന കേബിൾകാർ തികച്ചും സുരക്ഷിതമായ യാത്രയാണ് ഉറപ്പ്നൽകുന്നത്. പരിസ്ഥിതിമലിനീകരണമില്ലെന്ന പ്രത്യേകതയും ഈ കേബിൾ കാറുകൾക്കുണ്ട്. ഉത്തരേന്ത്യൻ കന്പനിയായ ഉഷാ ബ്രേക്കോയ്ക്കാണ് കേബിൾകാർ സംവിധാനത്തിന്റെ നിർവഹണ ചുമതല.
ജടായുപ്പാറയുടെ താഴ് വാരത്ത് നിർമ്മിച്ച ബേസ് സ്റ്റേഷനിൽനിന്നും പാറമുകളിലെ ശിൽപ്പത്തിന് അരികിലെത്താൻ കേബിൾകാറിൽ പത്ത്മിനുട്ടിൽ താഴെ സമയം മതി. ഒരുകേബിൾ കാറിൽ ഒരേസമയം എട്ടുപേർക്ക് യാത്രചെയ്യാനാകും. ജടായുപ്പാറയുടെ ദൃശ്യഭംഗിയും, ഭീമാകാരമായ ജടായുശിൽപ്പത്തിന്റെ സാമീപ്യവും കേബിൾകാർയാത്ര അവിസ്മരണീയമാക്കും. ജടായു ശിൽപ്പത്തിന് അരികിൽ എത്തുന്പോൾ പശ്ചിമഘട്ടമലനിരകളുടെ ഹരിതാഭ ആസ്വദിക്കാനുമാകും. പറന്നിറങ്ങുന്ന പക്ഷിയുടെ കണ്ണുകളിലൂടെ കാണുന്ന കാഴ്ച്ചയ്ക്ക് സമാനമാണ് ഉയർന്നുപൊങ്ങുന്ന കേബിൾകാറിൽ നിന്നുള്ള ദൃശ്യങ്ങൾ. വിസ്മയങ്ങളുടെ കലവറയായ ജടായുഎർത്ത് സെന്റർ അന്താരാഷ്ട്രനിലവാരമുള്ള വിനോദസഞ്ചാര സൗകര്യങ്ങളും, സുരക്ഷയുമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. രാമായണത്തിലെ ഭീമാകാരനായ ജടായുപക്ഷിയുടെ ശിൽപ്പത്തിനൊപ്പം വിദേശനിർമ്മിത കേബിൾകാറും ജടായു എർത്ത് സെന്ററിന്റെ ആകർഷണഘടകമാകുകയാണ്.
കൊച്ചി: ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിയന്ത്രണം. വിമാനങ്ങള്‍ ഇറങ്ങുന്നത് ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പറന്നുയരുന്നതിന് നിയന്ത്രണമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രണ്ടു മണിക്ക് സിയാല്‍ അടിയന്തര അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമായിരിക്കും നിയന്ത്രണം തുടരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
നെടുമ്പാശേരിയില്‍ ഇറങ്ങാതെ വഴിതിരിച്ചുവിടുന്ന വിമാനങ്ങള്‍ എവിടെ ഇറക്കണമെന്ന് അതാത് വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും സിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013ലും ഇടമലയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. അന്ന് ചുറ്റുമതില്‍ തകര്‍ന്നതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് സിയാല്‍ അറിയിച്ചത്. എന്നാല്‍ ഇത്തവണ ഇടുക്കി ഡാം കൂടി ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും കൂടുതല്‍ വെള്ളം നെടുമ്പാശേരി ഭാഗത്ത് എത്തുമെന്ന സൂചനയുമാണ് മുന്‍കരുതല്‍ എടുക്കാന്‍ സിയാലിനെ പ്രേരിപ്പിച്ചത്.
26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി നാലു മണിക്കൂര്‍ സമയം ട്രയല്‍ റണ്‍ ആണ് നടത്തുക. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ട് പണിതതിനു ശേഷം ഇത് മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. 1981ലും 1992ലുമാണ് മുന്‍പ് രണ്ടു തവണ ഡാം തുറന്നത്.
26 വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ട്രയൽ റണ്ണിനായി തുറന്നു. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തുള്ള ഷട്ടറാണ് തുറന്നത്. ട്രയൽ റൺ നടത്താനായി 50 സെന്റീ മീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഒഴുക്കിക്കളയുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത്. ഇതിനുമുന്‍പ് 1992 ഓക്ടോബറിലും 1981ലുമാണ് ഷട്ടർ ഉയർത്തിയത്. നാലു മണിക്കൂർ നേരത്തേക്കാണ് വെള്ളം ഒഴുക്കിവിടുന്നത്. പെരിയാറിന്റെ 100 മീറ്റർ പരിധിയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ അണക്കെട്ടിൽ ഒരടിയോളം വെള്ളം ഉയർന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ചുമതലപ്പെടുത്തിയിരുന്നു. ഇടുക്കിയിൽ എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി എം.എം. മണി അറിയിച്ചിരുന്നു. നേരത്തെ തന്നെ മാറ്റി പാർപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ആശങ്കകൾക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
സംസ്ഥാനത്ത് വ്യാപകമായി ദുരന്തം വിതച്ച് പേമാരിയും ഉരുള്‍പൊട്ടലും. മഴക്കെടുതികളില്‍ ഇന്നുമാത്രം 17 പേര് മരിച്ചു. ഇതില്‍ 10 മരണവും ഇടുക്കി ജില്ലയിലാണ്. അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിയിലുമായി നാലുപേരും കമ്പിളികണ്ടത്ത് ഒരു വീട്ടമ്മയും മരിച്ചു.
മലപ്പുറം ചെട്ടിയംപറമ്പിലും ഉരുള്‍പൊട്ടലില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാളെ കാണാതായി. മലപ്പുറത്ത് അഞ്ചിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി രണ്ടുപേരെ കാണാതായി.
അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ അടക്കം അഞ്ചുപേര്‍ മരിച്ചത്. ഹസന്‍കുട്ടി പരുക്കുകളോടെ രക്ഷപെട്ടു. പെരിയാര്‍വാലി കീരിത്തോടുണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടക്കുന്നില്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. കൊരങ്ങാട്ടി കോളനിയിലെ ദമ്പതികളായ മോഹനനും ശോഭനയും മരിച്ചവരില്‍ ഉള്‍പെടുന്നു. മലപ്പുറത്ത് ചെട്ടിയംപറമ്പ് പറമ്പാടന്‍ സുബ്രഹ്മണ്യന്, അമ്മ കുഞ്ഞി, സുബ്രഹ്മണ്യന്റെ ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ്, ബന്ധു മിഥുന് എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയില്‍ അയ്യപ്പന്‍കുന്ന് ജോര്‍ജിന്റെ ഭാര്യ ലില്ലിക്കുട്ടിയാണ് മരിച്ചത്.
കോഴിക്കോട് മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താമരശേരിയില്‍ ഒരാളെ കാണാതായി. പാലക്കാട്, വയനാട്,ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ വ്യാപകമായി ദുരന്തം വിതച്ചത്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു.
സംസ്ഥാനത്ത് അസാധാരണസാഹചര്യമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റ സേവനം തേടി. ദേശീയദുരന്തനിവാരണസേന ഉടന്‍ കോഴിക്കോട്ടെത്തും. റവന്യുമന്ത്രി ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ അടിയന്തരയോഗം വിളിച്ചു. എല്ലാ റവന്യു ഓഫിസുകളിലും ജീവനക്കാരോട് ഉടനെത്താന്‍ നിര്‍ദേശം നല്കി.
ഇടുക്കി ജില്ലയിൽ ഹൈറേഞ്ചിലാണൂ കുടുതൽ നാശനഷ്ടങ്ങൾ. കൊച്ചി –ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്നു അടിമാലി മേഖല പൂർണമായും ഒറ്റപ്പെട്ടു. മൂന്നാറിൽ നാലു ദിവസമായി കനത്ത മഴ തുടരുന്നു. ഇന്നു രാവിലെ വരെയുള്ള കണക്കു പ്രകാരം മൂന്നാറിൽ 34.60 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഓഗസ്റ്റ് മാസത്തിൽ ഇത്രമാത്രം കനത്ത മഴ രേഖപ്പെടുത്തിയതായി രേഖകളിൽ ഇല്ല. മുതിരപ്പുഴയാർ നിറഞ്ഞു കവിഞ്ഞു.
മൂന്നാർ ഹെഡ് വർക്ക്സ് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തി. പഴയ മൂന്നാർ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. മൂന്നാർ – മാങ്കുളം റൂട്ടിൽ ലക്ഷ്മി പ്രദേശത്ത് 12 സ്ഥലത്ത് മണ്ണിടിച്ചിൽ. പോതമേട് ഭാഗത്ത് നാലിടത്തു മണ്ണിടിച്ചിലുണ്ടായി. അടിമാലി കെഎസ്ഇബി സബ് സ്റ്റേഷനിൽ വെള്ളം കയറി, വൈദ്യുതി ബന്ധം താറുമാറായി. കൊന്നത്തടി, മാങ്കുളം മേഖലയും ഒറ്റപ്പെട്ടു.
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 13 പേര് മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. വടക്കന്‍ ജില്ലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അടിമാലി- മൂന്നാര്‍ ദേശീയ പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് പേര് പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ഹസന് കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇയാളുടെ ഭാര്യ ഫാത്തിമ, മകന് മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയാ ഫാത്തിമ, ദിയാ സന എന്നിവരാണ് മരിച്ചത്. കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേര് മരിച്ചു. അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടിലുള്ള പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷിനെ കാറടക്കമാണ് കാണാതായിരിക്കുന്നത്. വയാനാട് വൈത്തരിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. വയനാട്ടില്‍ 21 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഡാമിന് സമീപത്തുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.
മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളം കേന്ദ്ര സഹായത്തിനായി സമീപിക്കുമെന്നാണ് സൂചന. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.
കോട്ടയം: കുട്ടനാട് വികസന സമിതിയുടെ പേരില്‍ കാര്‍ഷിക വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശേരി അതിരൂപത മാതൃകാപരമായ നടപടിയെടുക്കുന്നു. ഫാ.തോമസ് പീലിയാനിക്കലിന് അതിരുപത കൂദാശാ വിലക്ക് ഏര്‍പ്പെടുത്തി. അതിരൂപതാ ബുള്ളറ്റിന് ‘വേദപ്രചാര മധ്യസ്ഥന്‍’ ഓഗസ്റ്റ് ലക്കത്തില്‍ ആണ് ഇതു സംബന്ധിച്ച അറിയിച്ച് നല്‍കിയിരിക്കുന്നത്.
പെരുമാറ്റദൂഷ്യം മൂലം 2018 ജൂലായ് 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍ നിന്നും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതില്‍ നിന്നും ഫാ.തോമസ് പീലിയാനിക്കലിശന സസ്പെന്റു ചെയ്തതായും പൗരോഹിത്യ ചുമതലകള്‍ പരസ്യമായി നിര്‍വഹിക്കുന്നതിന് ഇദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ബുള്ളറ്റിനില്‍ നല്കിയ അറിയിപ്പില്‍ പറയുന്നു. വേദപ്രചാര മധ്യസ്ഥന്റെ 19ാം പേജിലാണ് ഇംഗ്ലീഷില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുട്ടനാട് തട്ടിപ്പ് കേസിലെ ആറു പ്രതികളില്‍ ഇതുവരെ അറസ്റ്റിലായത് ഫാ.തോമസ് മാത്രമാണ്. ഭരണകക്ഷിയുമായി അടുത്തബന്ധമുള്ള മറ്റു പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം. പീലിയാനിക്കലിനെ പിടികൂടിയതോടെ ജനരോക്ഷം തണുക്കുകയും അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ് ആണ് കേസിലെ പ്രധാനപ്രതികളില്‍ ഒരാള്‍. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ എല്‍.ഡി.എഫ് ഭരണസമിതിയെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ഇയാള്‍ എത്തിയിരുന്നു. ഇയാളുടെ വോട്ടില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
കൊച്ചി: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അനീഷ് പിടിയില്‍. എറണാകുളം നേര്യമംഗലത്ത് സുഹൃത്ത് വാടകയ്ക്കെടുത്ത വീട്ടില്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് കുടുങ്ങിയത്. വീട്ടിലെ കുളിമുറിയിലാണ് അനീഷ് ഉറങ്ങിയിരുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അനീഷിന്റെ സഹായിയായ ലീബീഷിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്തായത്. ബുള്ളറ്റിന്റെ പൈപ്പ് ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. അനീഷിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
കൊലപാതകത്തിന് മുന്‍പ് സ്ത്രീകളെ ഇരുവരും ബലാത്സംഗം ചെയ്തതായിട്ടും വ്യക്തമായിട്ടുണ്ട്. കത്തി ഉപയോഗിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തതായി അനീഷ് സമ്മതിച്ചിട്ടുണ്ട്. ആഴ്ച്ചകള്‍ക്ക് മുന്‍പാണ് മന്ത്രവാദത്തില്‍ തന്റെ ഗുരുവായ കൃഷ്ണനെയും കുടുംബത്തെയും അനീഷും സഹായി ലീബിഷും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി ചാണകക്കുഴിയില്‍ കുഴിച്ചിട്ടത്. കൃഷ്ണന്റെ മന്ത്രസിദ്ധി കൈക്കലാക്കുന്നതിനായിട്ടായിരുന്നു ക്രൂരമായി കൊലപാതകം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അനീഷിനെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടന്നത്.
മന്ത്രവാദിയായ കൃഷ്ണന്റെ വര്‍ഷങ്ങളായുള്ള സഹായിയാണ് അനീഷ്. കൃഷ്ണനില്‍ നിന്ന് മന്ത്രവാദം പഠിച്ച ശേഷം സ്വന്തമായി ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കൃഷ്ണന് തന്റെ മന്ത്രവാദ ശക്തികളെ ക്ഷയിപ്പിച്ചുവെന്നാണ് അനീഷ് വിശ്വസിച്ചിരുന്നത്. ഇയാളെ കൊലപ്പെടുത്തിയാല്‍ 300 മൂര്‍ത്തികളുടെ ശക്തി തനിക്ക് ലഭിക്കുമെന്നും അനീഷ് ഉറച്ചു വിശ്വസിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആറു മാസമെടുത്താണ് ആവിഷ്കരിച്ചത്. കൃത്യമായ സാഹചര്യം ഒത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു.
ഉറ്റ സുഹൃത്ത് ലീബീഷിനോട് ഇക്കാര്യം പറയുകയും ഒന്നിച്ച് കൃത്യം നടത്തി സ്വര്‍ണ ഉള്‍പ്പെടെയുള്ളവ കൊള്ളയടിക്കാമെന്നും തീരുമാനിച്ചു. കൃത്യം നടത്തിയ ദിവസം ഇരുവരും രാത്രി 8 മണിയോടെ കൃഷ്ണന്റെ വീട്ടിലെത്തി. പുറത്ത് കെട്ടിയിട്ടിരിക്കുന്ന ആടിനെ ഉപദ്രവിച്ചു. ആടിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ പിറകില്‍ നിന്ന് അടിച്ചു വീഴ്ത്തി. പിന്നാലെ വന്ന ഭാര്യയെ ലിബീഷ് കൊലപ്പെടുത്തുകയും ചെയ്തു. ബഹളം കൂടിയതോടെ മകളും പുറത്തിറങ്ങി. ഇരുവരും ചേര്‍ന്ന് മകളായ ആര്‍ഷയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മകന് അര്‍ജുനും പുറത്തിറങ്ങി.
ഇരുവരെയും കൊല്ലാന്‍ പെട്ടന്ന് കഴിയാതിരുന്നതിനാല്‍ ഇവര്‍ അര്‍ജുനെ ക്രൂരമായി ആക്രമിച്ച് വീഴ്ത്തിയ ശേഷം ആര്‍ഷയുടെ ശരീരം കത്തിക്കൊണ്ട് കുത്തി വികൃതമാക്കി. അര്‍ജുന്റെ തല വീണ്ടും അടിച്ച് തകര്‍ത്ത ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കൂട്ടിയിട്ടു. ശേഷം ലീബിഷ് തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു. പിറ്റേന്ന് രാത്രി ഇരുവരും തിരികെയെത്തുമ്പോള്‍ അര്ജുന് ജീവനോടെ തല താഴ്ത്തി ഇരിക്കുന്നത് കണ്ടു. അതോടെ വീണ്ടും ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്തി. മൃതദേഹങ്ങള്‍ കത്തികൊണ്ട് വികൃതമാക്കിയ ശേഷം കുഴിച്ചിട്ടു. മറവ് ചെയ്യുന്ന സമയത്ത് അര്‍ജുനും കൃഷ്ണനും ജീവനുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.