Kerala

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പ്രണവ്. അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയ പ്രണവ് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഹൃദയ സ്പര്‍ശിയായ അനുഭവം എന്നു പറഞ്ഞ് മുഖ്യമന്ത്രിയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന്‍ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.

സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയത്.

അപ്രതീക്ഷിതമായെത്തിയ വാഹനാപകടത്തിൽ പൊലിഞ്ഞ യുവദമ്പതികളുടെ മരണത്തിൽ കണ്ണീരൊഴുക്കുകയാണ് ഒരു നാട്. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ(24) എന്നിവരാണ് മരിച്ചത്.

വിവാഹത്തിൽ പങ്കെടുക്കാനാണ് രാവിലെ കാറിൽ ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി എട്ടരയോടെ രാഹുലിന്റെയും സൗമ്യയുടെയും മൃതദേഹങ്ങൾ ഊരൂട്ടുകാലായിലെ വീട്ടിലെത്തുമ്പോൾ തകർന്നുപോയി ബന്ധുക്കൾ. നൊമ്പരക്കാഴ്‌ചയായി ഇരുവരുടെയും മകൾ രണ്ടുവയസ്സുള്ള ഇഷാനി. കുഞ്ഞിനെ രാഹുലിന്റെ അമ്മയെ ഏൽപിച്ചാണ് ഇരുവരും ഇന്നലെ രാവിലെ പുറപ്പെട്ടത് .

‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിലാണു തറച്ചത്. സങ്കടം സഹിക്കാനാകാതെ എല്ലാവരും കണ്ണീരൊഴുക്കുമ്പോൾ മുത്തശ്ശിയുടെ കയ്യിൽതന്നെയായിരുന്നു ഇഷാനി.

ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് ഈ ദാരുണാപകടം.

മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

പാരിപ്പള്ളി (കൊല്ലം)/ നെയ്യാറ്റിൻകര∙ കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവദമ്പതികൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ.രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്നു മയ്യനാട്ടേക്കു കാറിൽ പോകുന്നതിനിടെ ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപിച്ച ശേഷമായിരുന്നു ദമ്പതികളുടെ യാത്ര.

കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

ആയൂർ ഇളമാട് തേവന്നൂർ സൗമ്യ നിവാസിൽ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരൻ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുൻപാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ഇരുവരുടെയും സംസ്കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടിൽ നടക്കും.

അറുപത് വയസ്സ് മുതൽ എല്ലാവർക്കും തുല്യ പെൻഷൻ കുറഞ്ഞത് പ്രതിമാസം 10,000 രൂപാ എന്ന മുദ്രാവാക്യമുയർത്തി കേരളത്തിൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ച ഒ.ഐ.ഒ.പി കഴിഞ്ഞ മൂന്ന് മാസക്കാലം സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രവർത്തനം രൂപപ്പെടുത്തുകയും ഇപ്പോൾ കേരളത്തിലെ മുഴുവൻ ജില്ലാ മണ്ഡലം കമ്മിറ്റി രൂപീകരണവും പൂർത്തീകരിച്ച് ജനങ്ങളിലേക്കിറങ്ങുന്നു. കക്ഷി രാഷട്രിയത്തിനതീതമായ സംഘടനാ സംവിധാനം രൂപപ്പെടുത്തുന്ന വൺ ഇൻഡ്യ വൺ പെൻഷൻ എന്ന ഈ സംഘടനയുടെ കോട്ടയം ജില്ലയുടെ താൽക്കാലിക കമ്മറ്റികൾ നിലവിൽ വന്നു.
നവംബർ 10 ഞായറാഴ്ച പാലാ മിൽക് ബാർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാ സമ്മേളനത്തിൽ കോട്ടയം ജില്ലാ പ്രസിഡൻറ് രതീഷ് കിഴക്കേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം സ്റ്റേറ്റ് പ്രസിഡന്റ് വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്യ്ത് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യ്തു., സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം റോജർ എടയോടിയിൽ, ഇടുക്കി ജില്ലാ പ്രസിഡന്റ് റെജി പൈലി, കോട്ടയം ജില്ലാ ട്രഷറർ റെജി പൂത്തുറഎന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ കോട്ടയംജില്ലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
*കോട്ടയം ജില്ലാ ഭാരവാഹികൾ*
പ്രസിഡൻറ്  – രതീഷ് കിഴക്കേപറമ്പിൽ (പാല)
94 96 32 29 0 5
 ജന. സെക്രട്ടറി – ജോയി കോതമ്പനാനിയിൽ (പാല)
 9495686495
7025063522
ട്രഷറർ – റെജി പൂത്തുറ (വൈക്കം) 9446604501
വൈസ് പ്രസിഡൻറ് – അപ്പച്ചൻ  തെള്ളിയിൽ (പൂഞ്ഞാർ) 9495447220
 വൈസ് പ്രസിഡൻറ് – അഡ്വ. ജോസ്കുട്ടി മാത്യു (പുതുപ്പള്ളി)
94 47 40 95 45
ജോയിൻ സെക്രട്ടറി – രാജു പ്ലാത്തോട്ടം (കാഞ്ഞിരപ്പിള്ളി)
94 95 33 33 96
ജോയിന്റ് സെക്രട്ടറി ബാബു വേരം പ്ലാക്കൽ (പാല)
94 95 55 83 47
*കമ്മിറ്റി അംഗങ്ങൾ*
ജോർജ്ജ് പ്ലാത്തോട്ടം (പാല) 7012620491
ലിസ കുറ്റിയാനി (പാല)
 94 95 0 0 61 04
ജോസഫ് പി എ (കോട്ടയം) 8281528387
KJ .ദേവസ്യ അതിരംപുഴ (ഏറ്റുമാനൂർ) 9447135061
ജോബ് ചെറിയാൻ വെളിയന്നൂർ (കടുത്തുരുത്തി)
9387 200412
ഐസക്  ആപ്പാൻചിറ
 8129172499 (കടുത്തുരുത്തി)
ഡേവിസ് പാലാത്ത് ഭരണങ്ങാനം ( പാലAC)
9400607373
കെ.എം മാത്യു ചങ്ങനാശ്ശേരി (ചങ്ങനാശ്ശേരി)
9497485580

2016 നവംബർ ഒന്നിന് മെഡിക്കൽ കോളജിന്റെ പേ വാർഡ് ബ്ലോക്കിൽ ചെറിയ ഒപിയായി തുടങ്ങിയ കൊച്ചിൻ കാൻസർ റിസർച് സെന്റർ (സിസിആർസി) 3 വർഷം കൊണ്ടു നൂറുകണക്കിനു രോഗികളുടെ പ്രതീക്ഷാ കേന്ദ്രമായി വളർന്നു. രോഗം നിർണയിക്കുന്നതിനുള്ള സൗകര്യം, കീമോ തെറപ്പി, ലാബ്, ഓപ്പറേഷൻ തിയറ്റർ, കിടത്തി ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ അസൂയാവഹമായ മുന്നേറ്റമാണു സിസിആർസി കൈവരിച്ചത്. ആദ്യ വർഷം 1277 രോഗികൾ സിസിആർസിയിൽ റജിസ്റ്റർ ചെയ്തു. രണ്ടാം വർഷം 1403 പേർ റജിസ്റ്റർ ചെയ്തു. ഈ വർഷം സെപ്റ്റംബർ 30 വരെ 1277 പേർ റജിസ്റ്റർ ചെയ്തു. തുടർചികിത്സയ്ക്കായി മൂന്നു വർഷത്തിൽ 19606 പേർ എത്തി.

രോഗ നിർണയം

കാൻസർ രോഗം കണ്ടുപിടിക്കാനാവശ്യമായ എഫ്എൻഎസി, ബയോപ്സി, എൻഡോസ്കോപി, രക്ത പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഇപ്പോൾ സിസിആർസിയിൽ ലഭ്യമാണ്. ഗർഭാശയ കാൻസർ നേരത്തേ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി എംഎൽഎ ഫണ്ട് മുഖേന കോൾപോസ്കോപ്  വാങ്ങി പ്രവർത്തനം തുടങ്ങി.

ലാബ് സൗകര്യങ്ങൾ

അടിസ്ഥാന രക്തപരിശോധനാ സൗകര്യങ്ങൾ കൂടാതെ രക്തത്തിൽ കാൻസർ കോശങ്ങൾ ഉണ്ടോ എന്ന് അറിയുന്നതിനുള്ള ഇമ്യൂണോ അനലൈസർ, ശസ്ത്രക്രിയക്കു ശേഷമുള്ള ഹിസ്റ്റോപതോളജി സൗകര്യങ്ങളും സിസിആർസിയിൽ ഉണ്ട്. ഗ്രോസിങ്, എംബെഡിങ്,മൈക്രോടോം മെഷിനുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.

കീമോ തെറപ്പി

സിസിആർസിയിൽ കീമോ തെറപ്പി തുടക്കത്തിൽ തന്നെ ആരംഭിച്ചു. 2019 സെപ്റ്റംബർ 30 വരെ 3631കീമോ തെറപ്പി സൈക്കിളുകൾ നൽകി ചികിത്സ നൽകി. 350 രോഗികൾക്കു സൗജന്യ കീമോ തെറപ്പി നൽകി. 952 രോഗികൾക്കു കീമോ ചികിത്സ നൽകി. നിലവിൽ 132 രോഗികൾ ഇവിടെ കീമോതെറപ്പി എടുക്കുന്നുണ്ട്.

ശസ്ത്രക്രിയ

മെഡിക്കൽ കോളജുമായി സഹകരിച്ചു തുടക്കം മുതലേ ശസ്ത്രക്രിയ തുടങ്ങിയിരുന്നു. സെപ്റ്റംബർ 26നു സിസിആർസിയിൽ ഓപ്പറേഷൻ തിയറ്റർ സൗകര്യങ്ങളും കിടത്തി ചികിത്സ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 20 കാൻസർ സർജറികൾ സിസിആർസിയിൽ നടന്നു. നാലാം വർഷത്തിലേക്ക്  അഭിമാനത്തോടെ കാൽവയ്ക്കുന്നതിനുള്ള സിസിആർസിയുടെ ഊർജവും ഇതു തന്നെയാണ്. ഈ വർഷം അവസാനത്തോടെ 20 ബെഡ് ഉള്ള കാൻസർ ചികിത്സാ കേന്ദ്രമായി സിസിആർസി മാറും.

ഇമേജിങ് സൗകര്യങ്ങൾ

സിയാലിന്റെ സിഎസ്ആർ വഴി അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രവും എംപി ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ മാമോഗ്രാമും സിസിആർസിയിൽ സജ്ജമാണ്. 100ലേറെ രോഗികൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സമഗ്ര കാൻസർ നിയന്ത്രണ പരിപാടി

ജില്ലാ പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ, ജില്ലാ മെഡിക്കൽ ഓഫിസ് എന്നിവരുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു സമഗ്ര കാൻസർ നിയന്ത്രണ പരിപാടി. കാൻസർ രോഗം തുടക്കത്തിലേ കണ്ടുപിടിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെ പ്രാപ്തരാക്കുക, ആശാ വർക്കർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പരിശീലനം നൽകുക, താലൂക്ക് ആശുപത്രികളിൽ രോഗ നിർണയ സംവിധാനങ്ങൾ ഒരുക്കുക, സിസിആർസിയുടെ നേതൃത്വത്തിൽ സെൻട്രൽ പതോളജി ലാബ് രൂപീകരിക്കുക, ജനസംഖ്യാടിസ്ഥാനത്തിൽ കാൻസർ റജിസ്ട്രി രൂപീകരിക്കുക എന്നിവയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഇതുവഴി കാൻസർ രോഗം നേരത്തെ കണ്ടെത്തി സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാനാകും വിധം ആരോഗ്യ ഇൻഷുറൻസ് ഉപയോഗിച്ചു സൗജന്യ ചികിത്സ ഉറപ്പാക്കാൻ കഴിയും. ജില്ലയിൽ ഈ പദ്ധതി വിജയിച്ചാൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണു തീരുമാനിച്ചിട്ടുള്ളത്.

ബോധവൽക്കരണം

കാൻസർ അവബോധം പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ സിസിആർസി 2 പുസ്തകം പ്രസിദ്ധീകരിച്ചു. സ്കൂൾ കുട്ടികളിൽ പുകയിലയ്ക്കെതിരെ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനു മെഡിക്കൽ സൂപ്രണ്ട് ഡോ.പി.ജി.ബാലഗോപാലിന്റെ നേതൃത്വത്തിൽ ‘അരുത് ’ എന്ന ഗ്രന്ഥം പുറത്തിറക്കി. ‘ജാഗ്രത’ എന്ന പുസ്തകവും സിസിആർസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ കാൻസർ ആശുപത്രികളിലും ഒരുപോലെ കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനു ‘കേരള കാൻസർ ഗ്രിഡ് ’ രൂപീകരിക്കാനും സിസിആർസി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സിസിആർസിയിൽ 1000 രോഗികൾക്കു സാന്ത്വനചികിത്സ നൽകിവരുന്നു. രോഗികൾക്കുള്ള കൗൺസലിങ് സൗകര്യവുമുണ്ട്. സ്പീച്ച് ആൻഡ് സ്വാലോവിങ്, ലിംഫെഡിമ എന്നീ പുനരധിവാസ ക്ലിനിക്കുകൾ രോഗികൾക്ക് ഏറെ സഹായകമാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 50 കാൻസർ നിർണയ ക്യാംപുകൾ സിസിആർസി നടത്തി. 20 പുതിയ കാൻസറുകൾ കണ്ടെത്താൻ ഇതുവഴി കഴിഞ്ഞു.

ഓപ്പറേഷൻ തിയറ്റർ സൗകര്യവും കിടത്തി ചികിത്സയും ഓഗസ്റ്റിൽ തുടങ്ങി. റേ‍‍ഡിയോളജിസ്റ്റിനെ നിയമിച്ചു. അനസ്‌തെറ്റിസ്‌റ്റ് പതോളജിസ്റ്റ് എന്നിവർ ചുമതലയേറ്റു.

കാൻസർ റിസർച് സെന്ററിൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി സർക്കാർ 14.28 കോടി രൂപ അനുവദിച്ചു.

വിഗ് ഡൊണേഷൻ പ്രോഗ്രാം

സിസിആർസി മിറക്കിൾ ചാരിറ്റബിൾ ഓർഗനൈസേഷനുമായി ചേർന്നു കാൻസർ സെന്ററിലെ രോഗികൾക്കു സൗജന്യമായി വിഗ് വിതരണം ചെയ്യുന്നുണ്ട്. 200 രോഗികൾക്കു വിഗ് വിതരണം ചെയ്തു. 10,000 രൂപ വിലവരുന്ന വിഗ് സിസിആർസിയിൽ കീമോതെറപ്പി എടുക്കുന്ന നിർധനരായ രോഗികൾക്കു സൗജന്യമായി നൽകി.

കാരുണ്യവർഷം ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നു സഹായി എന്ന പേരിൽ ഹോം കെയർ ചികിത്സാ സംവിധാനവും സിസിആർസി ആരംഭിച്ചിട്ടുണ്ട്. രോഗീപരിചരണം വീടുകളിൽ ലഭ്യമാക്കാൻ ഇതുവഴി കഴിയുന്നു. 250 കാൻസർ രോഗികൾക്ക് ഈ സേവനം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.

ബ്രിക് റിസർച് ലാബ്

കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു ലോകോത്തര നിലവാരത്തിലുള്ള റിസർച് ലാബ് ടെക്നോളജി ഇന്നവേഷൻ സോൺ..

കൊച്ചിൻ കാൻസർ റിസർച് സെന്ററിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി  സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കും. ചികിത്സാ രംഗത്തെ ചെലവു കാര്യമായി കുറയ്ക്കാൻ ഇൻക്യുബേഷൻ സെന്റർ സഹായിക്കും. കൂടാതെ 8,9,10 തീയതികളിൽ ഡോക്ടർമാർക്കും സാങ്കേതിക വിദഗ്ധർക്കുമായി ‘കാൻസർ പരിചരണത്തിലെ വൈജാത്യങ്ങൾ ഇല്ലായ്മ ചെയ്യൽ’ എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിക്കും. കളമശേരി സ്റ്റാർട്ടപ് മിഷനിൽ തുടങ്ങാൻ ലക്ഷ്യമിട്ട ബയോമെഡിക്കൽ റിസർച് ഇന്നവേഷൻ ആൻഡ് കൊമേഴ്സ്യലൈസേഷൻ ഇൻ കാൻസർ (ബ്രിക്) സംരംഭത്തിന്റെ മുന്നോടിയായിട്ടാണു സിംപോസിയം സംഘടിപ്പിക്കുന്നത്.

റോട്ടറി കാൻക്യൂർ മിനിമാരത്തൺ 10ന്

ജനങ്ങളിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനു റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാറും കൊച്ചിൻ കാൻസർ റിസർച് സെന്ററും കേരള സ്റ്റാർട്ടപ് മിഷനും സംയുക്തമായി 10നു കാൻക്യൂർ മിനി മാരത്തൺ നടത്തും. റോട്ടറി കാൻക്യൂർ 10 കിലോമീറ്റർ മിനി മാരത്തൺ 10നു രാവിലെ 5ന് എറണാകുളം ഗവ.മെഡിക്കൽ കോളജിൽ തുടങ്ങി എച്ച്എംടി റോഡ് വഴി സീപോർട്ട്–എയർപോർട്ട് റോഡിലൂടെ ഭാരതമാത കോളജുവരെയും തിരികെ മെഡിക്കൽ കോളജുവരെയുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന 3 കിലോമീറ്റർ ഫൺ റണ്ണും ഉണ്ടായിരിക്കും. മാരത്തണിന്റെ റജിസ്ട്രേഷൻ നവംബർ 3 വരെയാണ്. കാൻസർ റിസർച് സെന്ററിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാർ 6 ബെഡുകളോടെ സജ്ജീകരിച്ച വാർഡിന്റെ ഉദ്ഘാടനം 9നു നടത്തും. 25 ലക്ഷം രൂപ ചെലവഴിച്ചാണു റോട്ടറി ക്ലബ് വാർഡ് തയാറാക്കിയിട്ടുള്ളത്.

സിസിആർസിക്ക് സ്ഥിരം കെട്ടിടം

സർക്കാർ മെഡിക്കൽ കോളജ് ക്യാംപസിൽ അനുവദിച്ച 12 ഏക്കർ സ്ഥലത്തു സിസിആർസിക്കു വേണ്ടി 8 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ 25 ശതമാനം ജോലികൾ പൂർത്തിയായി. 2020 ജൂലൈയിൽ നിർമാണം പൂർത്തിയാക്കണമെന്നാണു സർക്കാർ നൽകിയിട്ടുള്ള നിർദേശം. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന നിർമാണം ഇപ്പോൾ വേഗം കൈവരിച്ചിട്ടുണ്ട്. 252 കിടക്കകൾ, 80 ഐസിയു, 10 ഓപ്പറേഷൻ തിയറ്റർ എന്നിവയ്ക്കുള്ള കെട്ടിടമാണ് ഉയരുന്നത്.

ഒരു ശരാശരി മലയാളി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മൂന്നു കാര്യങ്ങൾക്കാണ്‌. വീട്, വിദ്യാഭ്യാസം, വിവാഹം. ഇതിൽ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നത് വീടിനായിരിക്കും. വീടുപണി അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ്. അനുഭവക്കുറവിൽ നിന്നും പല തെറ്റുകളുമുണ്ടാകാം. അതുകൊണ്ടാണ് രണ്ടാമതൊരു വീട് പണിയുകയാണെങ്കിൽ തകർത്തേനെ എന്ന് പലരും പറയുന്നത്. മലയാളികൾ കാലാകാലങ്ങളായി തുടർന്നുവരുന്ന വീടുപണിയിലെ തെറ്റുകളിൽ നിന്നും 10 എണ്ണം വായിക്കാം…

1. സ്ക്വയർഫീറ്റ് റേറ്റിൽ കരാർ നൽകുക

കേൾക്കുമ്പോൾ ലാഭകരമെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയല്ല എന്നതാണ് സ്ക്വയർഫീറ്റിന് നിരക്കിലുള്ള കരാറിന്റെ പ്രത്യേകത. വീടുപണിയുമ്പോൾ വരാന്ത, നടുമുറ്റം എന്നിവയ്ക്കൊക്കെ നിർമാണചെലവ് കുറവായിരിക്കും. അതേസമയം അടുക്കള, ബാത്റൂം എന്നിവയ്ക്കൊക്കെ ചെലവ് കൂടുകയും ചെയ്യും. അടുക്കളയും ബാത്റൂമുമൊക്കെ പണിയാൻ വേണ്ടിവരുന്ന സ്ക്വയർഫീറ്റ് നിരക്കായിരിക്കും കോൺട്രാക്ടർമാർ വീടിനു മുഴുവൻ ചുമത്തുക. പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിങ് തുടങ്ങി ഓരോന്നായി ഇനം തിരിച്ച് കരാർ ഉറപ്പിക്കുകയാണ് ലാഭകരം.

2. മണ്ണു പരിശോധന നടത്താതിരിക്കുക

വീടുപണിയുന്നതിനു മുമ്പ് മണ്ണു പരിശോധന നടത്താതിരിക്കുക എന്നത് പലർക്കും പറ്റുന്ന അബദ്ധമാണ്. ഓരോതരം സ്ഥലത്തിനും ഓരോതരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് മണ്ണു പരിശോധന അത്യാവശ്യമായി വരുന്നത്. പാടങ്ങൾ, ചതുപ്പുനിലങ്ങൾ തുടങ്ങിയവ മണ്ണിട്ട് നികത്തിയെടുത്താൽ അറിയാൻ സാധിക്കണമെന്നില്ല. പലയിടത്തും രണ്ടുനില വീടുകൾ ‘ഇരുന്ന പോലത്തെ അവസ്ഥ വരുന്നത് ഇതുകൊണ്ടാണ്. ഭൂപ്രകൃതി അനുസരിച്ച് ഏതു ‘സോണിലാണ് വാങ്ങുന്ന പ്ലോട്ട് എന്നു മനസ്സിലാക്കുകയും വേണം. ‘ഗ്രീൻ സോൺ വാങ്ങിയാൽ പിന്നീട് കെട്ടിടം പണിയുന്നത് സാധ്യമല്ലാതാകും.

3.ബജറ്റിൽ പെടാത്ത കണക്കുകൾ

ആളുകൾ പലപ്പോഴും ആർക്കിടെക്ടിനെ സമീപിക്കുന്നത് സ്ക്വയർഫീറ്റ് റേറ്റ് എത്രയാണെന്ന് അന്വേഷിച്ചുകൊണ്ടായിരിക്കും. സ്ക്വയർഫീറ്റ് റേറ്റ് കേൾക്കുമ്പോൾ ഉടനെ അതും വീടിന്റെ സ്ക്വയർഫീറ്റും തമ്മിൽ ഗുണിച്ച് മൊത്തം ചെലവിനെപ്പറ്റി കണക്കുകൂട്ടും. എന്നാൽ ഇത് വീടിന്റെ പണിക്കു മാത്രമുള്ള റേറ്റ് ആണ്. ചുറ്റുമതിൽ, ഗെയ്റ്റ്, സ്ഥലമൊരുക്കൽ, കിണർ കുത്തൽ, ലാൻഡ്സ്കേപ്പിങ്, ഇന്റീരിയർ അലങ്കാരങ്ങൾ, വാട്ടർ/ ഇലക്ട്രിസിറ്റി കണക്ഷനുകൾ, ആർക്കിടെക്ടിന്റെ ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇതിലുൾപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് വീടുപണി ബജറ്റിന് അപ്പുറത്തേക്ക് പോകുന്നത്. ഇതെല്ലാം കണക്കിലെടുത്താൽ തന്നെ 50% വീടുപണി കൂടുതൽ മെച്ചപ്പെടുമെന്നുറപ്പ്.

4. അടിത്തറ പൊട്ടുമെന്ന് പറഞ്ഞ് മരം മുറിക്കുക

വേര് കയറി അടിത്തറ പൊട്ടുമെന്ന ന്യായം പറഞ്ഞ് വീടിനു ചുറ്റുമുള്ള മരമെല്ലാം മുറിക്കുന്നവരുണ്ട്. അടിത്തറയ്ക്കു ചുറ്റുമായി ഓരോ എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എഥിലീൻ) ഷീറ്റ് കുഴിച്ചിട്ടാൽ വേര് അടിത്തറയിലേക്ക് കടക്കുന്നത് തടയാം. 400 മൈക്രോൺ കനമുള്ള എച്ച്ഡിപിഇ ഷീറ്റ് സ്ക്വയർഫീറ്റിന്10-15 രൂപ നിരക്കിൽ ലഭിക്കും.

5. സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ

ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ടു വേണം അടിത്തറ കെട്ടാൻ. അടിത്തറയുടെ പണി തീർന്ന ശേഷം ഭിത്തി കെട്ടിത്തുടങ്ങുമ്പോഴാണ് പലയിടത്തും ആർക്കിടെക്ടോ എൻജിനീയറോ മേൽനോട്ടത്തിന് എത്തുക. അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ എത്തിയിരിക്കും. നിയമം പാലിക്കാതെ വീടുനിർമാണം നടത്തിയാൽ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം മറക്കരുത്.

6. അശ്രദ്ധയോടെ മേൽക്കൂര വാർക്കൽ

കേരളത്തിലെ വീടുകൾക്ക് ചരിഞ്ഞ വാർക്കയാണ് നല്ലതെന്ന് നമുക്കറിയാം. എന്നാൽ, കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് നല്ലപോലെ വൈബ്രേറ്റ് ചെയ്യിച്ച് കുത്തിയിറക്കി ‘ജാം പാക്ക്ഡ് ആക്കിയില്ലെങ്കിൽ ചരിഞ്ഞ മേൽക്കൂരയിൽ ചോർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. കോൺക്രീറ്റിങ്ങിന്റെ തിരക്കിനിടയിൽ പലരും ഇക്കാര്യം ഓർക്കണമെന്നില്ല. നല്ല ശ്രദ്ധ കൊടുത്തുവേണം കോൺക്രീറ്റിങ് ചെയ്യാൻ.

7. വീട് റോഡിൽ നിന്ന് താഴെ

മുറ്റത്തിന് റോഡിനേക്കാൾ പൊക്കം കൊടുത്തുവേണം വീടു നിർമിക്കാൻ. അല്ലെങ്കിൽ റോഡ് ടാർ ചെയ്യുമ്പോൾ മുറ്റം താണിരിക്കും. മണ്ണിട്ട റോഡ് ആണെങ്കിൽ 45 സെന്റിമീറ്ററും ടാർ വഴിയാണെങ്കിൽ 30 സെന്റീമീറ്ററും എങ്കിലും പൊക്കത്തിലായിരിക്കണം മുറ്റം നിർമിക്കേണ്ടത്. അല്ലെങ്കിൽ റോഡിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാനും സാധ്യതയുണ്ട്.

8. നടുമുറ്റം പണിത് ഗ്ലാസ് കൊണ്ട് മൂടുക

വെറുതെ ഫാഷന്റെ പേരിൽ നടുമുറ്റവും സ്കൈലൈറ്റ് ഓപ്പണിങ്ങുകളും നൽകുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചം എത്തിക്കുകയും വായുപ്രവാഹം സുഗമമാക്കി തണുപ്പ് പകരുകയുമാണ് നടുമുറ്റത്തിന്റെ ഉദ്ദേശ്യം. എന്നാൽ, നടുമുറ്റം പണിത് അതിനു മുകൾഭാഗം ഗ്ലാസും പോളികാർബണേറ്റ് ഷീറ്റുമൊക്കെയിട്ട് അടയ്ക്കുമ്പോൾ അത് വീട്ടിനുള്ളിലെ ചൂട് കൂട്ടുകയേ ഉള്ളൂ. ഇതിനെല്ലാം വേണ്ടി വരുന്ന ചെലവ് വേറെയും.

9. പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്

താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നത്. അതോടെ എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയും ആശ്രയിച്ചു തുടങ്ങും. അത് വീടിനകം വൃത്തികേടാക്കും. ലൈറ്റിങ് പൊതുവായി ചെയ്യുന്നതാണ് പ്രശ്നം. വിദേശ രാജ്യങ്ങളിലെല്ലാം ആറ് അടി കൂടുമ്പോൾ ഇലക്ട്രിക്കൽ പോയിന്റുകൾ വേണമെന്നാണ് നിയമം. ആവശ്യത്തിനുള്ള പോയിന്റുകൾ ആദ്യമേ നൽകിയിടണം.

10. ബാത്റൂമിന് പൊക്കക്കുറവ്

മുകൾനില പിന്നീട് പണിയാം എന്ന ഉദ്ദേശ്യത്തോടെ ഒറ്റനിലവീട് പണിയുകയാണെങ്കിൽ മേൽക്കൂര വാർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരേ നിരപ്പിൽ മേൽക്കൂര വാർക്കാതെ പകരം മുകളിൽ ബാത്റൂം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥാനത്ത് 25 സെമീ എങ്കിലും താഴ്ത്തിവേണം വാർക്കാൻ. ബാത്റൂമിൽനിന്ന് വെള്ളം തടസ്സമില്ലാതെ ഒലിച്ചുപോകാനായി ഫ്ളോർ ട്രാപ് നൽകണമെങ്കിൽ തറയ്ക്ക് 20-25 സെമി പൊക്കം വേണം എന്നതാണ് കാരണം. ടെറസിൽ നിന്ന് ഇത്രയും പൊക്കി കെട്ടിയ ശേഷം ബാത്റൂം നിർമിച്ചാൽ പ്രായമായവർക്കും കുട്ടികൾക്കും ഇവിടേക്ക് കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വീൽചെയറോ മറ്റോ കയറ്റാനും പ്രയാസമായിരിക്കും. മാത്രമല്ല, ബാത്റൂമിന് റെഡിമെയ്ഡ് വാതിൽ ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യും. ബാത്റൂമിന്റെ സ്ഥാനത്ത് താഴ്ത്തി വാർത്ത ശേഷം അതിനു മുകളിൽ മണ്ണിട്ട് മേൽക്കൂരയുടെ നിരപ്പിൽ പ്ലാസ്റ്റർ ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ പിന്നീട് ആവശ്യം വരുമ്പോൾ ഈ ഭാഗത്തെ മാത്രം പ്ലാസ്റ്ററിങ് പൊട്ടിച്ച് മണ്ണും നീക്കം ചെയ്ത ശേഷം ബാത്റൂം പണിയാനാകും.

 

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർ‌മ്മിച്ച മരടിലെ ഫ്ലാറ്റുകൾ‌ ജനുവരി 11, 12 തീയ്യതികളിൽ പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള തീയതി നിശ്ചയിക്കുന്നതിന് ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീയ്യതികൾ തീരുമാനമായത്. ആൽ‌ഫ സെറിൻ, ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളാണ് 11 ന് ആദ്യം പൊളിക്കുക. 12 ന് ഗോൾഡൻ കായലോരവും, ജെയിൻ ഫ്ലാറ്റും പൊളിക്കാനാണ് തീരുമാനം.

ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്പനികൾ പൊളിക്കൽ പദ്ധതി സംബന്ധിച്ച റിപ്പോ‍ർട്ട് സാങ്കേതിക സമിതിക്ക് കൈമാറിയിരുന്നു. ഇത് പ്രകാരമുള്ള തുടർനടപടികൾ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഇന്ന് ഉന്നതതല യോഗം വിളിച്ചത്.

അതിനിടെ, പരിസരവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഇരുനൂറ് മീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിക്കും. കൂടാതെ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചു. റവന്യു ടവറിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ, കമ്മീഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

അതിനിടെ. മരിടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമിച്ച കേസിൽ നടപടിയുമായി വിജിലൻസ് മുന്നോട്ട് പോവുകയാണ്. ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമ്മിച്ച കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു മൂന്നു ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്‌റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിൽ ഗോൾഡൺ കായലോരം നിർമാണ കമ്പനി ഉടമകൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് അയച്ചു.

പതിവുപോലെ വെള്ളം കോരാനായി കിണറ്റിന്‍കരയിലെത്തിയതാണ് നക്കര വെള്ളാവൂര്‍ വീട്ടില്‍ ഭാര്‍ഗവന്‍. തൊട്ടി കിണറ്റിലേക്കിട്ടപ്പോള്‍ ഒപ്പം കയറില്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല.

വെള്ളത്തിലേക്ക് തൊട്ടിമാത്രം വീണത് ആദ്യം ഞെട്ടലായി. തലേന്ന് രാത്രി പത്തുമണിക്കുശേഷവും തൊട്ടിക്കൊപ്പമുണ്ടായിരുന്ന കയര്‍, എവിടെപ്പോയിയെന്ന അന്വേഷണം ഒടുവിലെത്തിച്ചത് രണ്ട് മൃതദേഹങ്ങളിലേക്ക്.

അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് ഈ ഗ്രാമം വെള്ളിയാഴ്ച രാവിലെ മിഴി തുറന്നത്. നക്കര വെള്ളാവൂര്‍ ഹരിചന്ദ്രന്റെ (ഹരി) മരണവും ഭാര്യ ലളിതയുടെ കൊലപാതകവും നാടിനെ നടുക്കത്തിലാഴ്ത്തി.

നേരം പുലര്‍ന്നിട്ടും ഹരിചന്ദ്രന്റെ വീട്ടില്‍ ആളനക്കമില്ലാതിരുന്നതാണ് അയല്‍വാസികളെ ആദ്യം സംശയത്തിലാഴ്ത്തിയത്. സമീപവാസിയും ബന്ധുവുമായ അഭിലാഷ് ഈ വിവരം ഹരിയുടെ ഇളയ മകന്‍ ഗിരീഷിനെ അറിയിച്ചു.

കറുകച്ചാലിലായിരുന്ന ഗിരീഷ് സുഹൃത്ത് രാജിത്തിനെ വിവരമറിയിച്ചു. ഹരിയുടെയും ലളിതയുടെയും മൊൈബല്‍ ഫോണിലേക്ക് ഗിരീഷ് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ആശങ്ക വര്‍ധിച്ചതോടെ ഗോവണിയുപയോഗിച്ച് വീടിന്റെ ടെറസിലേക്ക് അഭിലാഷും രാജിത്തും പ്രവേശിച്ചു.

ടെറസിലെ വാതില്‍ ചാരിയിട്ടനിലയിലായിരുന്നു. ഇതുവഴി വീടിന്റെ താഴത്തെനിലയിലേക്കുള്ള പടികള്‍ ഇറങ്ങവെ രാജിത്ത് കണ്ടത്, പടിക്കെട്ടിന്റെ കൈവരിയില്‍ കയറുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ടനിലയിലുള്ള ഹരിയുടെ മൃതദേഹമാണ്.

വിവരമറിഞ്ഞെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ ലളിതയുടെ മൃതദേഹവും കട്ടിലിന് താഴെ കണ്ടെത്തി.

തോളത്തുണ്ടായിരുന്ന തോര്‍ത്ത് കടിച്ചുപിടിച്ചനിലയിലായിരുന്നു ഹരിയുടെ മൃതദേഹം. സമീപത്തെ കിണറ്റില്‍നിന്നു വെള്ളം കോരാനുപയോഗിച്ചിരുന്ന കയറാണ് ഹരിയുടെ കഴുത്തിലുണ്ടായിരുന്നത്.

ലളിതയുടെ നെറ്റിയില്‍ ഇടതുവശത്തെ കണ്‍പുരികത്തിന് താഴെയായി ആഴത്തില്‍ രണ്ട് മുറിവുകളാണുള്ളത്. കൊല ചെയ്യാനുപയോഗിച്ച കോടാലി രക്തംപുരണ്ടനിലയില്‍ സമീപത്ത് തന്നെയുണ്ടായിരുന്നു.

മൃതദേഹ പരിശോധനയില്‍ ഹരിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ‘എനിക്ക് ജീവിതം മടുത്തു’വെന്ന് വലുതായി ഇതില്‍ എഴുതിയിരുന്നു. ഹരി മാസങ്ങള്‍ക്ക് മുേന്പ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തേകാലോടെ ഹരിയുടെ വീടിന് സമീപത്തെ കിണറ്റിന്‍കരയില്‍ വെള്ളമെടുക്കാനായി അയല്‍പക്കത്തെ സ്ത്രീ എത്തിയിരുന്നു. പുറത്ത് കാല്‍പ്പെരുമാറ്റം കേട്ട് ഹരി വീടിനുള്ളില്‍നിന്നു കര്‍ട്ടന്‍ നീക്കി നോക്കിയിരുന്നു.

രാത്രി പത്തരയ്ക്ക് ശേഷമാണ് കൊലപാതകമുള്‍പ്പെടെ നടന്നതെന്നാണ് പോലീസ് നിഗമനം.

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു. ഡിസംബര്‍ 30നാണ് വിവാഹം. സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു വി പി സാനു മത്സരിച്ചിരിക്കുന്നു.

വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത? വിധവകൾ മരിച്ചു പോയ ഭർത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകയായ സനിതാ മനോഹർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സനിത മനോഹറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

നാല്പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് മരിച്ച കുട്ടികളുള്ള എന്റെയൊരു സുഹൃത്ത് വിവാഹിതയാവാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ കുടുംബത്തിലെ ചിലരുടെ (ഭൂരുഭാഗവും സ്ത്രീകളുടെ) പ്രതീകരണം ഇങ്ങനെയായിരുന്നു.

‘ഈ വയസ്സില്‍ ഇവള്‍ക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ?.നാണക്കേട് . മക്കളുടെ വിവാഹം നടത്തേണ്ട നേരത്ത് . കുടുംബത്തില്‍ പിറന്ന സ്ത്രീകളാരും ഇതിനു മുതിരില്ല ‘ ആശങ്കപ്പെടുന്നവര്‍ വിദ്യാ സമ്പന്നരാണേ. കുടുംബത്തില്‍ പിറന്നവരും . വിവാഹത്തിനുള്ള തീരുമാനം അവളുടെയാണ് . മക്കളും സന്തോഷത്തിലാണ് അമ്മയുടെ തീരുമാനത്തില്‍ . അയാളുടെയും അവളുടെയും മക്കള്‍ ചേര്‍ന്നാണ് അവരുടെ വിവാഹം നടത്തുന്നതും. അവളുടെ തീരുമാനം ആയതുകൊണ്ടാവും ചിലരൊക്കെ തൊടുപുഴയിലെ സംഭവവും ഓര്മിപ്പിക്കുന്നുണ്ട്. അതൊരു അപൂര്‍വ്വ സംഭവമാണെന്നറിയാമായിരുന്നിട്ടും അച്ഛനും അമ്മാവനും ചേട്ടനും ഒക്കെ ചേര്‍ന്ന് അന്വേഷിച്ച് നടത്തിയ വിവാഹത്തില്‍ ക്രൂരരായ പുരുഷന്മാരെ കണ്ടിട്ടും ചിലര്‍ നിഷ്‌കളങ്കമായി പറയുകയാണ്. തന്നിഷ്ടത്തിന് അനുഭവിക്കുമെന്ന്.

ഒരാള്‍ക്കൊപ്പം അയാളുടെ കുട്ടികളെയും പ്രസവിച്ചു വളര്‍ത്തി സന്തോഷകരമായി ജീവിക്കാനാവുന്നത് നല്ലതു തന്നെ. ആ പ്രിവിലേജില്‍ നിന്ന് കൊണ്ട് പതി വ്രതയാവുകയോ കുടുംബത്തില്‍ പിറന്നതില്‍ ഊറ്റം കൊള്ളുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ . ഭര്‍ത്താവിന്റെ മരണം കൊണ്ടോ കൂട്ടിനു കിട്ടിയ പുരുഷന്‍ മോശക്കാരാനാവുന്നതു കൊണ്ടോ കുട്ടികളെയും കൊണ്ട് മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ വിധിക്കാന്‍ നില്‍ക്കരുത്. വിവാഹ മോചിതരായാലും വിധവകളായാലും കുട്ടികളുണ്ടെങ്കില്‍ അവരെയും നോക്കി ശിഷ്ട ജീവിതം നയിക്കുകയാണ് കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ചെയ്യേണ്ടതത്രെ . ഈ നിബന്ധനകളൊന്നും പുരുഷന് ബാധകമല്ല താനും. പുരുഷന് ഭാര്യ മരിച്ചതാണെങ്കില്‍ ഒരു മാസം കഴിയുമ്പോള്‍ തന്നെ പുനര്‍ വിവാഹിതനാവാം. വിവാഹ മോചനമാണെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ ആവാം. അയ്യോ അല്ലെങ്കില്‍ കുഞ്ഞുങ്ങളെയും കൊണ്ട് അയാളെങ്ങിനെ തനിച്ച്. വിധവാപുനര്‍ വിവാഹത്തിനുള്ള അവകാശം പൊരുതി നേടിയിട്ടുണ്ടെങ്കിലും വിധവകള്‍ മരിച്ചു പോയ ഭര്‍ത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കുന്നത് കാണാനാണ് കേരളീയ സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. അങ്ങിനെ കുട്ടികളെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഒരു സ്ത്രീ തീരുമാനിച്ചാലോ നാട്ടുകാരുടെയും വീട്ടുകാരുടെയും നിരന്തരമുള്ള നിരീക്ഷണത്തിലായിരിക്കും അവര്‍. മക്കളെയും കൊണ്ടു തനിച്ച് താമസിക്കുന്ന, നാട്ടിലോ അയല്‍ പക്കത്തോ കുടുംബത്തിലോ ഉള്ള സ്ത്രീകളുടെ വിഷമങ്ങളിലോ ബുദ്ധിമുട്ടുകളിലോ ആശങ്ക ഉണ്ടായില്ലെങ്കിലും അവര്‍ നിറമുള്ള സാരിയുടുത്താല്‍ ,ഒന്നുറക്കെ ചിരിച്ചാല്‍ ,സിനിമയ്ക്ക് പോയാല്‍,അവരുടെ വീട്ടില്‍ മറ്റൊരു പുരുഷനെ കണ്ടാല്‍ വല്ലാത്ത അസ്വസ്ഥതയാണ് ഇക്കൂട്ടര്‍ക്ക് .

എനിക്കറിയാവുന്ന ഭൂരിഭാഗം വിധവകളും പുനര്‍ വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഒക്കെ ഭയന്നിട്ടാണ്. ആദ്യ വിവാഹത്തില്‍ സന്തോഷകരമായ ജീവിതമായിരുന്നെങ്കില്‍ മരിക്കും വരെ മനസ്സിലുണ്ടാവും ആ ജീവിതം.മാഞ്ഞുപോവുകയൊന്നുമില്ല .ഒരു കൂട്ട് വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് മരിച്ചുപോയ ഭര്‍ത്താവിനെ മറന്നു പോയത് കൊണ്ടോ കാമമോഹം കൊണ്ടോ അല്ല. മറിച്ചു തങ്ങള്‍ അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയില്‍ നിന്ന് അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്. എട്ടു വര്‍ഷം മുന്നേ ഭര്‍ത്താവ് മരിച്ച കൂട്ടുകാരിയോട് ഒരു പുനര്‍ വിവാഹത്തെ കുറിച്ചാലോചിച്ച് കൂടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് വീട്ടില്‍ ആരും അതേകുറിച്ച് ആലോചിക്കുന്നു പോലുമില്ല എന്നാണ്.ഈ അവസ്ഥ ഒരു പുരുഷന് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. അവനെ മറ്റൊരു വിവാഹത്തിനായി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അവള്‍ വിവാഹം കഴിക്കുമ്പോള്‍ അത്ഭുതപ്പെടുന്ന സമൂഹം അവന്‍ വിവാഹം കഴിക്കാതിരുന്നാലാണ് അത്ഭുതപ്പെടുക . കാമുകന്റെ മരണത്തോടെ മറ്റൊരു വിവാഹത്തിന് തയ്യാറാവാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയോട് ആഗ്രഹിച്ചതാണോ ഇങ്ങനെയൊരു ജീവിതം എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് – അപ്രതീക്ഷിതമായിരുന്നു മരണം .കുറച്ച് കാലത്തേയ്ക്ക് മറ്റൊന്നും ചിന്തിക്കാനാവുമായിരുന്നില്ല.പിന്നീട് ഒരു ജീവിതമാവാമെന്നു തോന്നിയപ്പോഴേക്കും യഥാര്‍ത്ഥ പ്രണയിനിയെന്ന വിശേഷണത്തില്‍ വാഴ്ത്തപ്പെട്ടവളായി കഴിഞ്ഞിരുന്നു. അതിനെ മറി കടന്നു ഇനിയൊരു ജീവിതം സാധ്യമാവുമെന്നു തോന്നുന്നില്ല എന്നാണ്. പുനര്‍ വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. ആദ്യ വിവാഹവും രണ്ടാം വിവാഹവും പരാജയമായപ്പോള്‍ മൂന്നാമതൊരു കൂട്ട് കണ്ടുപിടിച്ച് സുഖമായി ജീവിക്കുന്ന സ്ത്രീയെ അറിയാം.അയാളുടെ മക്കളും അവരുടെ മകളും ചേര്‍ന്നുള്ള ഭംഗിയുള്ള ജീവിതത്തെ കുറിച്ച് അവര്‍ സന്തോഷത്തോടെ സംസാരിക്കാറുണ്ട് .

മൂന്നാമത്തെ വിവാഹത്തിന് മുതിര്‍ന്നപ്പോള്‍ നാലാമത്തേത് എന്നാണെന്ന് ചോദിച്ചു പരിഹസിച്ചവരോട് അവര്‍ പറഞ്ഞത് ഇയാള്‍ക്കൊപ്പം ജീവിക്കട്ടെ എന്നിട്ട് പറയാമെന്നാണ്.വിവാഹം സ്ത്രീകള്‍ക്ക് അത്യാവിശ്യമാണെന്നോ ആണ്‍ തുണ കൂടിയേ തീരൂ എന്നോ കരുതുന്നില്ല.പക്ഷെ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുവെങ്കില്‍ വിവാഹ മോചിതരായാലും വിധവകളായാലും മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുക തന്നെയാണ് ചെയ്യേണ്ടത്. കുടുംബത്തില്‍ പിറന്നവരുടെ വിവരമില്ലായ്മ കേട്ട് പിന്നോട്ട് നടക്കേണ്ടതില്ല. അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്.അത് സന്തോഷ പ്രദമാക്കാന്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാത്ത എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാം.സഹനമല്ല സന്തോഷമാണ് ജീവിതത്തില്‍ ഉണ്ടാവേണ്ടത്.നമ്മുടെ ജീവിതം അളക്കാന്‍ വരുന്ന സമൂഹത്തെ ശ്രദ്ധിക്കുകയെ വേണ്ട.കുറെ കഴിയുമ്പോള്‍ നിര്‍ത്തിക്കൊള്ളും . സമൂഹത്തെ ഭയന്ന് ജീവിതം ഇരുട്ടിലാക്കിയ , സ്വപ്നങ്ങളെ മരവിപ്പിച്ച ഒരുപാട് സ്ത്രീകളുണ്ട് നമുക്ക് ചുറ്റും .അവരോടാണ് . ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ കിട്ടിയ കൂട്ട് ക്രൂരമാണെന്നു തോന്നുന്നുവെങ്കില്‍ ഇറങ്ങിപ്പോരാന്‍ ധൈര്യം കാണിക്കുക . മക്കളെ നോക്കേണ്ട കടമയെ ഉള്ളൂ.അവര്‍ക്കു വേണ്ടി സ്വന്തം സന്തോഷം ത്യജിച്ച് ത്യാഗമതികളാവേണ്ട കാര്യമൊന്നും ഇല്ല.വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയര്‍ച്ചയുണ്ടെന്നൊക്കെ പറയാമെന്നല്ലാതെ അതുകൊണ്ടു ഉണ്ടാവേണ്ട മാനസിക വികാസമൊന്നും ഇനിയും ആര്‍ജ്ജിച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍ നിന്ന് യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ല.സ്വയം ശക്തരാവുകയാണ് ചെയ്യേണ്ടത്.

RECENT POSTS
Copyright © . All rights reserved