ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന് നായര്‍ക്കു ലഭിച്ചു. നറുക്കെടുപ്പിലെ 11 വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ പകുതിയിലേറെയും മലയാളികള്‍. സമ്മാനവിവരം അറിയിക്കാന്‍ ശ്രീനു ശ്രീധരന് നായരെ വിളിച്ചപ്പോള്‍ ആദ്യം നമ്പര്‍ തെറ്റാണെന്നായിരുന്നു മറുപടി.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ പ്രതിമാസം 15,00 ദിർഹം ശമ്പളത്തിന് ജോലി ചെയ്തിരുന്ന ശ്രീനു ശ്രീധരന് നായരാണ് കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം (ഏകദേശം 28.88 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
ശ്രീനു തന്റെ കമ്പനിയിലെ മറ്റ് 21 സഹപ്രവർത്തകരുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. 500 ദിര്‍ഹത്തിന്റെ ടിക്കറ്റില്‍ 25 ദിര്‍ഹമാണ് തന്റെ വിഹിതമായി നല്‍കിയത്. ഇതിലൂടെ സമ്മാനത്തിന്റെ അഞ്ച് ശതമാനമാണ് ശ്രീനുവിന് ലഭിക്കുക.
വിശദമായി പറഞ്ഞാല്‍, 15 മില്യണ്‍ ദിര്‍ഹത്തിന്റെ 5 ശതമാനം അതായത് 750,000 മില്യണ്‍ ദിര്‍ഹം ശ്രീനുവിന് ലഭിക്കും. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയില്‍ ഏകദേശം 1.42 കോടി രൂപ.
ഈ വിജയത്തിന് നന്ദിയുണ്ടെന്ന് ശ്രീനു പറഞ്ഞു. ‘എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ഞാൻ നേടിയ കൃത്യമായ തുകയെക്കുറിച്ച് എനിക്കറിയില്ല. . എന്റെ ടിക്കറ്റിന് ഞാൻ 25 ദിർഹം നൽകിയെന്നും വിജയിച്ച തുകയുടെ വിഹിതം എനിക്ക് ലഭിക്കുമെന്നും എനിക്കറിയാം’. – ശ്രീനു പറഞ്ഞു.
ആലപ്പുഴയില്‍ ശ്രീനു വീട് പണി ആരംഭിച്ചിരുന്നു. എന്നാല്‍ ഫണ്ട് ഇല്ലാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇനി സമ്മാനത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് വീട് പണി പൂര്‍ത്തിയാക്കുകയാണ് ശ്രീനുവിന്റെ ലക്ഷ്യം.
കേരളത്തിലെ തന്റെ കുടുംബം വളരെ നിര്‍ധനരാണെന്നും ശ്രീനുപറഞ്ഞു.ഒക്ടോബർ 20 ന് ഓൺലൈൻ വഴിയാണ് ശ്രീനു വിജയിച്ച ടിക്കറ്റ് വാങ്ങിയതെന്ന് ബിഗ് ടിക്കറ്റിന്റെ സംഘാടകർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സമ്മാന വിവരം പറയാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ ശ്രീനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നമ്പര്‍ തെറ്റായി നല്‍കിയതാണ് കാരണം. അവസാനം. തിങ്കളാഴ്ച രാവിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ സംഘാടകർക്ക് അദ്ദേഹത്തോട് സംസാരിക്കാനും സന്തോഷവാർത്ത അറിയിക്കാനും കഴിഞ്ഞു.
തിരുനക്കര ക്ഷേത്ര മഹാദേവ ക്ഷേത്രത്തിലെ കൊമ്പന് തിരുനക്കര ശിവന് ഇടഞ്ഞോടി. സ്വകാര്യ ബസ് കുത്തിമറിക്കാന്‍ ശ്രമിച്ച ആനയുടെ ആക്രമണത്തില്‍ പാപ്പാന് മരിച്ചു. ഒന്നാം പാപ്പാന് വിക്രം (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു. ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്ത് വച്ച് ആന ഇടയുകയായിരുന്നു.
ആന ഇടഞ്ഞത് കണ്ട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. ഈ സമയം അക്രമാസക്തനായ ആന ബസിന്റെ മുന്നില്‍ കുത്തി ബസ് ഉയര്‍ത്തി. ബസിനുള്ളില്‍ നിറയെ യാത്രക്കാര്‍ ഇരിക്കുമ്പോഴായിരുന്നു പരാക്രമം. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്ത ആന ബസ് കുത്തിപ്പൊക്കുകയും ചെയ്തു. ഈ സമയം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു. ആനയെ പിടികൂടാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങി ഈ സമയം പോസ്റ്റില്‍ വച്ച് ആന വിക്രമിനെ അമര്‍ത്തി.
ആനയ്ക്കും പോസ്റ്റിനും ഇടയില്‍ ഇരുന്ന് കുരുങ്ങിയ പാപ്പാനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ചെങ്ങളം ഭാഗത്തേയ്ക്ക് ഓടിയ ആന, മരുതന ഇടക്കേരിച്ചിറ റോഡില്‍ കയറി നില ഉറപ്പിച്ചു. ഈ സമയം നാട്ടുകാരും പ്രദേശത്ത് തടിച്ച് കൂടി. ഇവിടെ ഒരു വീട്ടില്‍ നിന്ന് വെള്ളം കുടിക്കുകയാണ് ആന.
പാപ്പാന് മാറിയതിനെ തുടര്‍ന്ന് ആനയെ ചെങ്ങളത്ത് കാവില്‍ ചട്ടം പഠിപ്പിക്കാന്‍ കെട്ടിയിരിക്കുകയായിരുന്നു. മദപ്പാടിലായിരുന്ന ആനയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് എഴുന്നെള്ളിച്ചത്.
‘ടീച്ചറെ തുറക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോകണമെന്ന്.. ടീച്ചറേ.. തുറക്കാനാ പറഞ്ഞേ.. ആഹാ.. ഇനി മിണ്ടാനും വരില്ല. എന്റെ ഷാള്‍ ഇങ്ങ് താ.. ഞാന്‍ പൊയ്ക്കോളാം.. ഇനി ഞാന്‍ ചീത്ത വിളിക്കും പറഞ്ഞേക്കാം. തുറക്കാനാ പറഞ്ഞേ…’ സോഷ്യൽ മീഡിയയിൽ മലയാളികളുടെ കൂട്ടച്ചിരി, ചിരിവിരുന്നു ഒരുക്കിയതോ കടുകുമണി വലുപ്പത്തിലുള്ള ഒരു കരടും…
സ്ഥലവും ആളെയും അറിയില്ലെങ്കിലും സംഘർഷ ഭൂമി ഒരു പ്ലൈ സ്കൂൾ ആണ്. പൂട്ടിയിട്ട ഗെയ്റ്റിനിടയിൽ കൂടി നോക്കിയാൽ സമര നായികയെയും കാണാം. ടീച്ചറോടാണ് ഇൗ വിളിയും പറച്ചിലുമെല്ലാം. തുറന്നുവിട് ടീച്ചറെ എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നീട് ചീത്ത വിളിക്കും മര്യാദക്ക് തുറക്കെന്നായി. ഒടുവില്‍ എടീ തുറക്കെടീ എന്നും.. ഇതെല്ലാം കേട്ട് ചിരിയടക്കിയ ടീച്ചര്‍ക്കും ആരാധകരേറുകയാണ്.
വിവാഹവീടുകളില് മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കംപൊട്ടിക്കുക എന്നിവ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് കൊയിലാണ്ടിയും സമാന രീതിയിലുള്ള ഒരു സംഭവം ഉണ്ടായി. വിവാഹവീട്ടില്‍ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോള്‍ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണ് വിനയായത്.
അതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹവീടുകളില് മാലയിടുമ്ബോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുന്നത്, പടക്കംപൊട്ടിക്കുക എന്നിവ കൂടിവരികയാണ്. ഇത് സംഘര്‍ഷത്തിലേക്കും മറ്റും നയിക്കാറുണ്ട്.
വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, മലബാറില്‍ ഇടക്കാലത്ത് നിര്‍ത്തിവെച്ച വിവാഹ റാഗിങ്ങ് വീണ്ടും തിരിച്ചു വന്നിരിക്കയാണെന്ന് പരാതിയുണ്ട്. മൂന് മന്ത്രി പികെ ശ്രീമതിയൊക്കെ ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിരവധി മത സംഘടനകളും സാമൂഹിക സംഘടനകളും പ്രതികരിച്ചതോടെ വിവാഹ റാംഗിങ്ങ് തീര്‍ത്തും നിന്നിരുന്നു. കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് മുമ്ബ് പതിവായിരുന്നു. വരന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആകാം ഇത്തരത്തില്‍ വിവാഹദിനത്തില്‍ വധൂവരന്മാര്ക്ക് സര്‍പ്രൈസ് നല്‍കുന്നത്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങി നിരവധി റാഗിങ് പരിപാടികള്‍ പലപ്പോഴും പരിധിയുടെ സീമകളും കടക്കുന്നു.
ഈ സാഹചര്യത്തിലാണു മുന്നറിയിപ്പുമായി കേരള പൊലീസ് തന്നെ നേരത്തെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നത്. ഇത്തരം പരിപാടികള്‍ ക്രമസമാധാന പ്രശ്നമായി മാറുകയാണെന്നും വിവാഹം മുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ സംഭവങ്ങള്‍ക്കു കാരണമാകുന്നതായും പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വിവാഹവേദിയിലേക്കു ശവപ്പെട്ടിയില്‍ വരനെ കൊണ്ടുവന്ന സംഭവം ചര്‍ച്ചയായിരുന്നു. റാഗിങ് സഹിക്കാനാവാതെ ഭക്ഷണം തട്ടിക്കളഞ്ഞു പോകുന്ന വരന്റെ ദൃശ്യങ്ങളും ഞെട്ടലോടെയാണു കേരളം കണ്ടത്. ഇതുപോലെ നിരവധി പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിമര്‍ശനം നേരിട്ടതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
ദൃശ്യം’ – ചില കാണാക്കാഴ്ച്ചകൾ
“ജോർജൂട്ടിയില്ലേ…?..”
വാതിൽ തുറന്ന റാണി (മീന) അയാളെ എവിടെയോ കണ്ട ഓർമ്മയിൽ മനസ്സിൽ ചികഞ്ഞു.
“അകത്തേയ്ക്ക് വരൂ…ഉണ്ട്..”
“റാണിക്ക് എന്നെ ഓർമ്മയുണ്ടോ..
“ഓർമ്മ കാണും, പക്ഷേ ഈ കോലത്തിലായോണ്ട്..”
“മനസ്സിലാക്കാൻ പാടാ..ജോർജൂട്ടിയെ വിളിക്ക്..”
റാണി ഒന്നുകൂടി അയാളെ ചുഴിഞ്ഞ് നോക്കി. വലതു കാലിന് കുറച്ച് മുടന്തുണ്ട്, വലതു കൈ മുട്ടിന് താഴെ അറ്റു പോയിരിക്കുന്നു. നെറ്റിയിൽ നീളത്തിൽ മുറിവേറ്റ പാട്. വലത് കൺപോള പാതി അടഞ്ഞ മട്ടിൽ.
കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു. കഷണ്ടി കയറി നരച്ച മുടിയിഴകൾ.അയാൾ വേച്ച് വേച്ച് സിറ്റൗട്ടിലേയ്ക്ക് കയറി കസേരയിൽ ഇരിക്കവേ ജോർജൂട്ടി ഇറങ്ങി വന്നു. ഒപ്പം റാണിയും. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ജോർജൂട്ടി തടഞ്ഞു കൊണ്ട് എതിരെയുള്ള കസേരയിലിരുന്നു കൊണ്ട് അയാളെ നോക്കി. ജോർജൂട്ടിയും ഓർമ്മയിൽ പരതുന്നുണ്ട്…എവിടെയാണ്…?..
“ജോർജൂട്ടിയും എന്നെ മറന്നു ല്ലേ..
വർഷം പത്തിരുപതായില്ലേ…
ഞാനീ പരുവത്തിലും..”
അയാൾ ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ജോർജൂട്ടിക്ക് അടുത്ത് വന്ന് നിന്നു. ജോർജൂട്ടി കസേരയിൽ നിന്നും മുന്നോട്ടാഞ്ഞു കൊണ്ട് അയാളെ നോക്കി… “സ…സഹ..ദേവൻ..സാറല്ലേ..?”
ആ പേര് കേട്ടതും റാണി ഞെട്ടി, അതെ ഇതയാളാണ്..! ദേഹമാസകലം ഒരു വിറപടർന്നു കയറി. അതെ..ഇതയാൾ തന്നെ..!
സഹദേവൻ ശബ്ദമില്ലാതെ ചിരിച്ചു.
“….ജോർജൂട്ടി ഓർത്തെടുക്കുമെന്ന് എനിക്കറിയാരുന്നു. എനിക്കൊരു ചായ തരാനുണ്ടാകോ…
വെള്ളമായാലും മതി.”
സഹദേവൻ റാണിയെ നോക്കി.
റാണി അയാളെ തന്നെ നോക്കി മരവിച്ച് നിൽപ്പാണ്.
“പേടിക്കണ്ട റാണി ..ഞാൻ കുഴപ്പത്തിനൊന്നും വന്നതല്ല..”
സഹദേവൻ ശാന്തമായ മുഖത്തോടെ ഇരുവരെയും നോക്കി. റാണി ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് അകത്തേയ്ക്ക് കയറിപ്പോയി. ജോർജൂട്ടി ഞെട്ടൽ മറച്ച് സ്വാഭാവികമായ് ചിരിക്കാൻ ശ്രമിച്ച് കസേരയിൽ ചാരിയിരുന്നു.
“സാറിപ്പോ… ഇതെന്താ പറ്റിയത്…ആകെ മാറിയല്ലോ. കണ്ടിട്ട് വിശ്വസിക്കാൻപറ്റുന്നില്ല.”
ജോർജൂട്ടി സഹദേവനെ അടിമുടി വീക്ഷിച്ചു കൊണ്ടേയിരുന്നു. മനസ്സിലുള്ള സഹദേവന്റെ ചിത്രം എത്രയൊക്കെ മാറ്റി വരയ്ക്കാൻ ശ്രമിച്ചിട്ടും മുന്നിലുള്ള രൂപവുമായി പൊരുത്തപ്പെടുന്നില്ല.അത്രയ്ക്ക് മാറിപ്പോയിരുന്നു സഹദേവൻ.
” ഒരു കണക്കിന് ഈ കോലം നല്ലതാ..ആർക്കും മനസ്സിലാകില്ലല്ലോ..പഴയ സഹദേവൻ അത്ര നല്ലവനൊന്നുമല്ലെന്ന് ജോർജജൂട്ടിക്കറിയില്ലേ..”
സഹദേവൻ ചിരിച്ചു കൊണ്ട് പാതി അറ്റുപോയ വലതു കൈയ്യിലേയ്ക്ക് നോക്കി.
“ഒരു കേസ് വന്ന് പെട്ടു..കാശ് കൊറേ കിട്ടി പക്ഷേ.., ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പിള്ളേര് വീട്ടിൽ കയറി പണി തന്നു…ഈ അറ്റുപോയതും, മുഖത്ത് തന്നിട്ടു പോയതൊന്നുമല്ല…കൊല്ലാതെ വിട്ടുകളഞ്ഞു അതായിരുന്നു പണി..!”
റാണി ചായ സഹദേവന് നേരെ നീട്ടി. സഹദേവൻ ചിരിയോടെ ചായയെടുത്ത് മൊത്തി.
“…..ആ കേസ് പിന്നെ എടങ്ങേറായി..പണി പോയി….യൂണിഫോം എന്നും കൂടെയുണ്ടാകുമെന്ന് കരുതി..അതു കൊണ്ട് സമ്പാദിക്കാനൊന്നുംമിനക്കെട്ടില്ല. ഒരു മകളുണ്ടായിരുന്നതിനെ കെട്ടിച്ചയച്ചു.ഓട്ടോ ഡ്രൈവറാ… മലപ്പുറത്ത് കവളപ്പാറ. പിന്നെ ഞാനും ന്റെ ഭാര്യേം അവിടെയൊരു പെട്ടിക്കടയിക്കെയിട്ടങ്ങ് കൂടി…സുഖമായിരുന്നു..സ്വസ്ഥം….പക്ഷേ….”
സഹദേവന്റെ മുഖം വാടി..നെടുവീർപ്പിട്ടുകൊണ്ട് ഗ്ലാസിലുണ്ടായിരുന്ന ചായ ഒറ്റ വലിക്ക് കുടിച്ചു.
“അവിടെയല്ലേ…ഉരുൾ ..പൊട്ടി…” ജോർജൂട്ടി പാതിയിൽ നിർത്തി. സഹദേവൻ നെടുവീർപ്പോടെ ‘അതെ’യെന്ന് തലയാട്ടി.
“മ്…ഹ്..ന്റെ ഭാര്യ പോയി…. ഒപ്പം ന്റെ മോളും…ആറ്റ് നോറ്റ് ഞങ്ങൾക്ക് വൈകിയുണ്ടായൊരു പേരക്കുട്ടീം….!മരുമോൻ ചെക്കനേം, എന്നെയും ദൈവം ബാക്കി വച്ചു..മരിച്ചവരെ ഓർത്ത് കരയാനാരെങ്കിലും വേണ്ടേ..! സഹദേവൻ നിറഞ്ഞ കണ്ണ് തുടച്ചു.
മുന്നിലിരുന്നു കരയുന്ന സഹദേവനെ ജോർജൂട്ടിക്ക് വിശ്വസിക്കാനായില്ല. ഇത് സഹദേവൻ തന്നെയാണോ…! പഴയ സഹദേവന്റെ തരിമ്പ് പോലും തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനിലില്ല. ജോർജൂട്ടി എന്ത് പറയണെന്നറിയാതെ റാണിയെ നോക്കി… റാണി ആകെ വിയർത്ത് നിൽപ്പാണ്.
“..അതൊക്കെ പോട്ടെ.. ഞാൻ വന്നത് എന്റെ കഥ പറഞ്ഞ് മൂക്ക് പിഴിയാനല്ല ജോർജൂട്ടി.. ആ പഴയ കേസില്ലേ… വരുൺ പ്രഭാകർ… അതിനെ കുറിച്ച് ചിലത് പറയാനാ…നമ്മൾ മൂന്ന് പേർക്കിടയിൽ മാത്രമേ ഇക്കാര്യം നിൽക്കൂ. നിങ്ങളെ വീണ്ടും കുഴപ്പത്തിലാക്കാനല്ല ഞാൻ വന്നത്..
പക്ഷേ..ഇതെനിക്ക് പറയാതെ വയ്യ.. ചിലതൊക്കെ ജോർജൂട്ടിക്ക് എന്നോട് പറയേണ്ടിയും വരും..”
സഹദേവൻ വളരെ ശാന്തനായാണ് സംസാരിച്ചത്. ജോർജൂട്ടി കുറുകിയ മിഴികളോടെ സഹദേവനെ നോക്കി. റാണിയുടെ മിഴികളിലും ഭയമിരുണ്ടു കൂടി.
“ഈശ്വരാ…ഇത്രയും വർഷങ്ങൾക്ക് ശേഷം…വീണ്ടും..!!”
“....ഇവിടെ തെളിവെടുപ്പിനു വരുന്നതിന്റെ തലേ ദിവസം വരുണിന്റെ അച്ഛൻ എന്നെ നേരിൽ കാണണമെന്ന് പറഞ്ഞിട്ട് ഞങ്ങൾ പണി നടക്കുന്ന പുതിയ സ്റ്റേഷന്റെ മുന്നിൽ വച്ച് മീറ്റ് ചെയ്തിരുന്നു.
മറ്റൊന്നിനുമല്ല ജോർജ്കുട്ടിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കേസ് വഴിതിരിച്ച് വിടരുതെന്നും,അന്വേഷണം ശരിയായരീതിയിൽ നടത്തി മകനെ കണ്ടെത്തണമെന്ന് അപേക്ഷിക്കാൻ..!
അന്ന് അദ്ദേഹത്തിന്റെ വണ്ടിയിൽ വരുണിന്റെ വളർത്തുനായ റൂണിയും ഉണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കേ റൂണി വണ്ടിയിൽ നിന്നും ചാടിപ്പോയി. രാത്രിയായതു കൊണ്ട് തിരയാൻ നിന്നില്ല …
രാവിലെ തിരഞ്ഞ് കണ്ടുപിടിച്ച് വീട്ടിലെത്തിക്കാമെന്ന് ഞാൻ സാറിനോട് പറയുകയും ചെയ്തു. എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ ജോർജൂട്ടീ.?..ആ പട്ടിയെ…. ഓർമ്മയുണ്ടോ?..ഏതാണാ പട്ടിയെന്ന് മനസ്സിലായോ?..സഹദേവനിൽ അപ്പോൾ പഴയ പോലീസുകാരന്റെ ശൗര്യമുണർന്നത് ജോർജൂട്ടി മനസ്സിലാക്കി.
“സാറെന്തൊക്കെയാ ഈ പറയുന്നേ.. സാറല്ലേ അവിടെയുണ്ടായിരുന്നത്.. അത് എന്നോട് ചോദിച്ചാലോ….? എനിക്കൊരു പട്ടിയെയും ആറിയില്ല..” ജോർജൂട്ടി ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി പരിഭ്രമം മറച്ച് ചിരിച്ചു.
“ജോർജൂട്ടി പറഞ്ഞത് ശരിയല്ല എന്ന് കുറച്ചു കഴിയുമ്പോൾ ജോർജൂട്ടി തന്നെ പറയും.. അത് വിടാം..ഇനി ഞാൻ മിനഞ്ഞെടുത്ത ഒരു കഥ പറയാം..വെറും കഥ…..
ജോർജൂട്ടിയോ റാണിയോ, കല്ല്യാണം കഴിഞ്ഞ നിങ്ങളുടെ മകളോ…ആരോ ഒരാളാണ് വരുണിനെ കൊന്നത്.. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം…
വരുണിന്റെ ബോഡി ഇവിടെ ഈ പറമ്പിൽ തന്നെയാണ് കുഴിച്ചിട്ടതും..
പക്ഷേ… തെളിവെടുക്കുന്നതിന്റെ തലേ ദിവസം ജോർജ്ജൂട്ടി ആ ബോഡി ഇവിടെ നിന്നും മാറ്റി.!!… തറപ്പണി നടക്കാനിരുന്ന രാജാക്കാട് പോലീസ് സ്റ്റേഷന്റെ മണ്ണിനടിയിലേയ്ക്ക്….!!
അന്ന് ഞാനും വരുണിന്റെ അച്ഛനും പുതിയ സ്റ്റേഷന്റെ മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ ജോർജൂട്ടി അകത്ത് വരുണിനെ കുഴിച്ചിടുന്ന താരക്കിലായിരുന്നു…
ജോർജൂട്ടി ഞങ്ങളെ കണ്ടിരിക്കാം..കണ്ടില്ലായിരിക്കാം.. അതെനിക്ക് ഉറപ്പില്ല…. അന്ന് വരുണിന്റെ വളർത്തു നായ ചാടിപ്പോയതും ഇപ്പോഴാണ് ജോർജൂട്ടി അറിയുന്നത്…!!
കൃത്യമായി പറഞ്ഞാൽ പുതിയ സ്റ്റേഷനിൽ എസ് ഐ ഇരിക്കുന്നത് മറവ് ചെയ്ത വരുണിന്റെ ബോഡിക്ക് മുകളിലാണ്…ല്ലേ ജോർജൂട്ടീ…??!!! ”
ജോർജ്ജൂട്ടി ദേഷ്യത്തിൽ ചാടിയെഴുന്നേറ്റു, റാണി ആകെ ഞെട്ടിത്തരിച്ചു നിന്നു പോയി.
“നിങ്ങൾ ആവശ്യമില്ലാതെ ഓരോ കഥ മെനഞ്ഞിട്ട് ഞാനത് സമ്മതിക്കണോ, നിങ്ങൾ പോണം സാറേ….എനിക്ക് കുറച്ച് തിരക്കുണ്ട്…
നിങ്ങളാരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആട്ടിയിറക്കി വിടണമായിരുന്നു…അത്രത്തോളം നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചിട്ടുണ്ട്..വീണ്ടും വന്നിരിക്കുവാണല്ലേ
…”
സഹദേവൻ ചിരിച്ചു.
“കേസ് കൊടുമ്പിരി കൊണ്ട് നിന്ന സമയത്ത് പോലും ജോർജ്ജൂട്ടി ഇത്ര ദേഷ്യപ്പെട്ടിട്ടില്ല… ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളെ ഉപദ്രവിക്കണ്ട… ജോർജ്ജൂട്ടിക്കറിയാം ഞാനിപ്പോൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ അറിയേണ്ടവരെ അറിയിച്ചാൽ എല്ലാം താറുമാറാകുമെന്ന്…എനിക്ക് നിങ്ങളോടെ പകയുണ്ടായിരുന്നെങ്കിൽ ഞാൻ അതായിരിക്കില്ലേ ആദ്യം ചെയ്യുക..?”
ജോർജ്ജൂട്ടി സഹദേവനെ നോക്കി.
“ഇരിക്ക് ജോർജ്ജൂട്ടി.. റാണിയും ഇരിക്ക്..” സഹദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ജോർജ്ജൂട്ടിയും,റാണിയും പരസ്പരം നോക്കിക്കൊണ്ട് സെറ്റിയിൽ ഇരുന്നു.
“ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാൻ ഇതെങ്ങെനെ അറിഞ്ഞെന്നാകും..പറയാം… അന്നിവിടെ തെളിവെടുപ്പിൽ വരുണിന്റെ ബോഡിക്ക് പകരം പശുവിനെ തോണ്ടിയെടുത്ത് കേസ് മുഴുവൻ ജോർജൂട്ടിക്ക് അനുകൂലമായി. എനിക്ക് സ്ഥലം മാറ്റം കിട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ് എസ് ഐ സാറിനെ ഒരു കേസ് ഫയൽ ഏൽപ്പിക്കാൻ ഞാൻ നമ്മുടെ പുതിയ പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഞാനവിടെ റൂണിയെ കണ്ടു…!
ഞാൻ നേരത്തെ പറഞ്ഞ വരുണിന്റെ പെറ്റ്. രണ്ടാഴ്ച്ചയ്ക്ക് മുൻപ് അതിനെ ആരോ ഉപദ്രവിച്ചിട്ട് അവിടെയുള്ള ജോലിക്കാർ തന്നെ മരുന്ന് വച്ച് കെട്ടിക്കൊടുത്തിരുന്നു.
ഞാൻ സ്റ്റേഷനിൽ ചെല്ലുമ്പോൾ എസ് ഐ ഇരിക്കുന്ന ടേബിളിനു കീഴിൽ നിന്ന് കോൺസ്റ്റബിൾസ് രണ്ട് പേർ റൂണിയെ ലാത്തി കൊണ്ട് തട്ടി പുറത്തിറക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. എത്ര ആട്ടിപ്പായിച്ചാലും ആ പട്ടി പിന്നെയും ആ ടേബിളിനു കീഴിൽ വന്ന് കിടക്കുമെന്ന് കോൺസ്റ്റബിൾ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
ഞാനപ്പോൾ തന്നെ വരുണിന്റെ അച്ഛനെ വിളിച്ചു റൂണിയുടെ കാര്യം പറഞ്ഞു. ‘കാണാതെ പോയ മകനെഇതു വരെ കണ്ടുകിട്ടിയില്ല. അവന്റെ പട്ടിയെ കണ്ടു പിടിച്ചു അല്ലേ…നിങ്ങൾക്ക് നാണമുണ്ടോ ഇത് വിളിച്ച് പറയാൻ..’ ഇതായിരുന്നു പ്രതികരണം ഞാൻ പിന്നെ അത് വിട്ടു…”
സഹദേവൻ ജോർജൂട്ടിയെ നോക്കി. ജോർജൂട്ടി എല്ലാം കേട്ടു കൊണ്ട് തല കുമ്പിട്ട് നിലത്തേയ്ക്ക് നോക്കിയിരുപ്പാണ്. ജോർജൂട്ടിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പരിഭ്രമത്തിൽ റാണി സഹദേവനെയും,ജോർജൂട്ടിയെയും മാറി മാറി നോക്കി.
സഹദേവൻ തുടർന്നു… “…..ജോർജ്ജൂട്ടി വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചിടുന്ന നേരം കാറിനുള്ളിൽ നിന്നും വരുണിനെ മണം പിടിച്ച് റൂണി കാറിൽ
നിന്നും പുറത്തിറങ്ങിയതാകും..
അവൻ കുരച്ച് ബഹളം വച്ചിരിക്കാം.. ജോർജൂട്ടിയെ ആക്രമിക്കാനും ശ്രമിച്ചിരിക്കാം. പിന്നെ വന്ന് കുഴി മാന്തിയാലോന്ന് ഭയന്നിട്ടാകാം കൈയ്യിലിരുന്ന പിക്കാസോ തൂമ്പയോ വച്ച് ജോർജൂട്ടി റൂണിയെ വെട്ടി.. കൊല്ലാൻ വേണ്ടി തന്നെ…!…പക്ഷേ റൂണി രക്ഷപെട്ടു..!!!! ഇതാണ് സത്യം… ഇപ്പോൾ രാജാക്കാട് സ്റ്റേഷനിൽ കുഴി തോണ്ടിയാൽ വരുണിന്റെ അസ്ഥിക്കൂടം കിട്ടും…. ജോർജൂട്ടീ ഇതാണുണ്ടായത്…ഇതല്ലേ സത്യം…”
ജോർജൂട്ടി ഒന്നും മിണ്ടിയില്ല. റാണി എല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ്. അവൾ ജോർജൂട്ടിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ചു.
“…നിങ്ങളെ..നിങ്ങളുടെ കുടുംബത്തെ തകർക്കാൻ ശേഷിയുള്ള എന്തോ ഒരു കാരണം വരുണിൽ ഉണ്ടായിരുന്നു… അവൻ മരണത്തിൽ കുറഞ്ഞ് ഒന്നും അർഹിക്കുന്നില്ല എന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു..തീരുമാനിച്ചിരുന്നു… അതു കൊണ്ടാണ് നിങ്ങൾ ഇത്രയധികം ഫൈറ്റ് ചെയ്ത് പിടിച്ചു നിന്നത്. കുറച്ചെങ്കിലും കുറ്റബോധം വരുണിന്റെ മരണത്തിൽ ജോർജൂട്ടിക്കുണ്ടായിരുന്നെങ്കിൽ കൊന്നത് ജോർജൂട്ടിയല്ലെങ്കിൽ കൂടി ഭാര്യക്കും മകൾക്കും വേണ്ടി ജോർജൂട്ടി കുറ്റം ഏറ്റ് ജയിലിൽ പോയേനെ..! വരുണിന്റെ മരണത്തിന് പിന്നിലെ കാരണം …അത് നിങ്ങൾക്ക് മാത്രമേ അറിയൂ…എനിക്ക് അറിയുകയും വേണ്ട… ജോർജൂട്ടിയുടെ ഈ മൗനം മാത്രം മതിയെനിക്ക്…
എന്റെ നിഗമനങ്ങൾ ശരിയായിരുന്നുവെന്ന ആശ്വാസം മതിയെനിക്ക്…”
സഹദേവൻ പതിയെ എഴുന്നേറ്റു.
“ഞാനെന്നാ….ഇനിയും നിങ്ങളെ ബുദ്ധി മുട്ടിക്കുന്നില്ല…”
ജോർജൂട്ടി അനങ്ങിയില്ല, റാണി എഴുന്നേറ്റ് കൊണ്ട് ജോർജ്ജൂട്ടിയെ തട്ടി വിളിച്ചു. ജോർജൂട്ടി എഴുന്നേറ്റു. സഹദേവൻ ചെരുപ്പിട്ടു കൊണ്ട് ജോർജൂട്ടിയെ നോക്കി ചിരിച്ചു.
“ഞാനിവിടെ വന്നിട്ടില്ലാന്ന് കരുതിക്കോ…..”
സഹദേവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.
“ഇ..ഇ..ഇതെങ്ങെനെ…ഇപ്പോൾ… എവിടുന്ന്….നിങ്ങൾക്കീ സത്യം മനസ്സിലാക്കാൻ എങ്ങെനെ പറ്റി.. ഞാനിത് എന്റെ ഭാര്യയോട് പോലും പറഞ്ഞിട്ടില്ല…” ജോർജൂട്ടിക്ക് ഞെട്ടലും പരിഭ്രമവും പൂർണ്ണമായും മാറിയിട്ടുണ്ടായിരുന്നില്ല.
സഹദേവൻ നിന്നു, തിരിഞ്ഞ് നോക്കാതെ പുഞ്ചിരിച്ചു. “…. ഉരുൾ പൊട്ടലിൽ ഒരു മല മുഴുവനായും തെറിച്ച് ഞങ്ങൾ കുറെ പേരുടെ വീടിനു മുകളിൽ വീണു.
വീടിന്റെ ഒരടയാളം പോലും അവിടെ കാണാനുണ്ടായിരുന്നില്ല. എന്റെ സുലു..സുലോചന…മകൾ..പേരക്കുട്ടി.
പിന്നെ കുറെ…കുറെ..ആളുകൾ.. എല്ലാവരും ജീവനോടെ അടക്കം ചെയ്യപ്പെട്ടു……. കുറച്ച് നേരം സഹദേവൻ കണ്ണടച്ച് മൗനമായ് നിന്നു.
“…….എനിക്കൊരു വളർത്തു നായയുണ്ടായിരുന്നു മോളിക്കുട്ടി..എങ്ങെനെയോ അവൾ രക്ഷപെട്ടു. വിവരമറിഞ്ഞ് ഞാനും മരുമോൻ ചെക്കനും ഓടിപ്പാഞ്ഞ് വന്നപ്പോൾ
വീട് നിന്നിടത്ത് ഒരടയാളമായി എന്റെ മോളിക്കുട്ടി ചുരുണ്ട് കൂടി കിടക്കുന്നു… ഞങ്ങളെ കണ്ട് അവൾ ശബ്ദമില്ലാതെ കരഞ്ഞു….”സഹദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“…ദിവസങ്ങളോളം മോളിക്കുട്ടി അവിടെ നിന്നനങ്ങിയില്ല….മോളിക്കുട്ടിയാണ് എനിക്ക് വരുൺ എവിടെയാണെന്ന് പറഞ്ഞു തന്നത്…ജോർജൂട്ടിക്ക് മാത്രമറിയാവുന്ന ആ സത്യം
എനിക്ക് കാട്ടി തന്നത്..
ജോർജൂട്ടി….നീയും വിശ്വസ്തനായ ഒരു വളർത്തു നായയാണ്, നിന്നെ തകർക്കാൻ വന്നവനെ കുഴിച്ചിട്ട് അതിനു മുകളിൽ സ്വന്തം കുടുംബത്തിനു വേണ്ടി കാവൽ നിൽക്കുന്ന നായ..
കുടുംബമില്ലാതാകുന്നവന്റെ നെഞ്ചിലെ പിടപ്പ് പഴയ സഹദേവനറിയിലായിരുന്നു.
ഇപ്പോ ശരിക്കറിയാം…ജോർജൂട്ടിയെയും..മോളിക്കുട്ടിയോട് ക്ഷമിച്ചേക്ക് ജോർജൂട്ടീ!.”..
സഹദേവൻ കണ്ണ് തുടച്ചു കൊണ്ട് മുന്നോട്ട് നടന്നു. പഴയ സഹദേവൻ പൊലീസ് നടന്നകലുന്നത് ജോർജൂട്ടി മരവിപ്പോടെ നോക്കി നിന്നു.
(ശ്യാം വർക്കല ‘സിനിമ പാരഡിസോ ക്ലബിൽ എഴുതിയ കുറിപ്പ്)
കൂടത്തായ് കൊലപാതക പരമ്പര കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ജോളി പൊന്നാമറ്റം കുടുംബത്തെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെന്ന് പോലീസ്. ജോളിയുടെ സയനൈഡ് പ്രയോഗത്തിൽ കൊല്ലപ്പെട്ട ആദ്യ ഭർത്താവ് റോയ് തോമസിന്റെ ഉറ്റ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് പോലീസിനെതിരേ തിരിച്ചുവിടാൻ വരെ ശ്രമം ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി.
പൊന്നാമറ്റം കുടുംബത്തിലെ റിട്ട.പബ്ലിക് പ്രോസിക്യൂട്ടറടങ്ങുന്ന റോയിയുടെ കസിൻ സഹോദരർ ചേർന്ന് ഇതിനായി അസോസിയേഷൻ വരെ രൂപീകരിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന റോയിയുടെ കസിൻ സഹോദരൻ ഉൾപ്പെടെയുള്ളവർ ചേർന്ന് അസോസിയേഷൻ രൂപീകരിക്കുകയും ജോളിയുടെ നിരപരാധിത്യം പുറത്തു കൊണ്ടുവരുന്നതിനായി ചാനലുകളെ സമീപിക്കുകയും ചെയ്തിരുന്നു.
താൻ തീർത്തും നിരപരാധിയാണെന്നും പോലീസ് തന്നെ വേട്ടയാടിയാൽ അത് മൊത്തം പൊന്നാമറ്റം കുടുംബത്തിന് ചീത്തപേരാകുമെന്നും കുടുംബത്തിലെ ആരേയും വിവാഹം ചെയ്തയയ്ക്കാൻ കഴിയില്ലെന്നുമാണ് ജോളി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ജോളിയിൽ അടുത്തിടെ സംശയം ഉദിച്ച ഒരു കസിൻ സഹോദരൻ ഇടപെട്ട് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ജോളി വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്ത കുടുംബ സ്വത്ത് സംബന്ധിച്ച കേസ് ഒത്തുതീർന്നപ്പോൾ റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ റോജോ നൽകിയ ക്രിമിനൽ കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദം ചെലുത്തിയതാണ് കസിൻ സഹോദരനിൽ സംശയം ജനിപ്പിച്ചത്. കുടുംബകല്ലറ പൊളിക്കുന്നത് തടയാൻ പൊന്നാമറ്റം കുടുംബം ഒന്നിച്ച് നിന്ന് പോരാടണമെന്നും ജോളി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ജോളി പ്രകടിപ്പിച്ച ആശങ്കയാണ് കസിൻ സഹോദരനിൽ സംശയം ജനിപ്പിച്ചത്.
വർഷങ്ങൾ പഴക്കമുള്ള മൃതദേഹ അവശിഷ്ടത്തിൽ ഡിഎൻഎ പരിശോധന ഫലം കാണുമോ എന്നായിരുന്നു ജോളിയുടെ സംശയം. ഇതിനായി ജോളി ഡോക്ടർമാരെയടക്കം ബന്ധപ്പെട്ടു. ഇതോടെയാണ് കസിൻ സഹോദരന് ജോളിയിൽ ആദ്യമായി സംശയം തോന്നിയത്. അറസ്റ്റിന് തൊട്ടു തലേന്ന് ജോളി മൂത്ത മകൻ റെമോയോടും ഒരു ബന്ധുവിനോടും കുറ്റസമ്മതം നടത്തിയിരുന്നു.
പറ്റിപ്പോയെന്നും കൊലപ്പെടുത്തണമെന്ന് ഉള്ളിൽ നിന്ന് തോന്നലുണ്ടായതിനാലാണ് കൊല നടത്തിയതെന്നുമായിരുന്നു കുറ്റസമ്മതം. ഇത് മകൻ റെമോ കോടതിയിൽ നൽകിയ രഹസ്യമൊഴിയിലുണ്ട്. ഇതിനിടെ ജോളിയും രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയാസുമായുള്ള ഉറ്റബന്ധത്തിന്റെ വിവരങ്ങൾ പോലീസിന് മൊഴിയായി ലഭിച്ചു.
സിലി വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനു മുമ്പാകെയാണ് കഴിഞ്ഞ ദിവസം ജോളി കുറ്റസമ്മതം നടത്തിയത്. വർഷങ്ങൾക്ക് മുൻപുതന്നെ തനിക്ക് സക്കറിയാസുമായി ബന്ധമുണ്ടായിരുന്നെന്നും ഷാജുവുമായുള്ള രണ്ടാം വിവാഹത്തിനു ശേഷവും ബന്ധം തുടർന്നതായാണ് ജോളിയുടെ മൊഴി. സക്കറിയാസുമൊത്ത് പലയിടങ്ങളിൽ യാത്ര ചെയ്തതിന്റെ വിശദാംശങ്ങളും ജോളി ഏറ്റുപറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സക്കറിയാസിനെ അന്വേഷണ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്യും.
കണ്ണൂർ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം മൂന്ന് ദിവസം മുൻപാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് ഒരു പുരുഷന്റേതാണെന്ന് കണ്ടെത്തി. എന്നാൽ സ്ത്രീവേഷത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചുഴലിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരന് കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമന്റേതാണ് (45) മൃതദേഹമെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ:
ശശിയെക്കുറിച്ച് ഏറെ വിചിത്രമായ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. പകൽ ആശാരിപ്പണിക്ക് പോകുകയും രാത്രി സ്ത്രീവേഷമണിയുകയും ചെയ്യുന്ന വിചിത്രസ്വഭാവത്തിന് ഉടമയാണ് ശശി.അവിവാഹിതനായ ഇയാൾ പകൽ കൃത്യമായി ജോലിക്ക് പോകും. എന്നാൽ രാത്രിയാകുമ്പോൾ സ്ത്രീകളെപ്പോലെ സാരിയുടുത്ത് കണ്ണെഴുതി, പൊട്ടുതൊട്ട്, വിഗ്ഗും അണിഞ്ഞ് നടക്കും. ശരീരത്തിൽ ആഭരണങ്ങളും അണിയാൻ ശശിക്ക് താൽപര്യമുണ്ടായിരുന്നു. സാരിയുടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കിട്ടിയ മൊബൈൽ ഫോണിൽ ശശി സ്ത്രീ വേഷം കെട്ടിയ ഫോട്ടോകളുണ്ടായിരുന്നു.
അതോടൊപ്പം വിഗ്ഗും കണ്ണാടിയും ചീപ്പും മതൃദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചു. സ്ത്രീ വേഷം കെട്ടിക്കഴിഞ്ഞാൽ മേക്കപ്പ് സാധനങ്ങളടങ്ങിയ ഹാന്റ്ബാഗും കയ്യിൽ കരുതും. സ്ത്രീവേഷത്തിൽ നിന്നും ശശി പിന്നീട് യക്ഷി വേഷം കെട്ടാൻ തുടങ്ങിയതായും നാട്ടുകാരിൽ നിന്ന് അറിഞ്ഞു. യക്ഷിയുടെ ഭാവചലനത്തോടെ ജനസഞ്ചാരം കുറഞ്ഞ വഴികളിൽ ഇയാൾ ഇറങ്ങി നടക്കാറുണ്ടായിരുന്നു. യക്ഷികളെ അനുകരിച്ച് തുടങ്ങിയ ശശി മിക്ക രാത്രികളിലും ശ്മശാനങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്.
നേരം പുലരുന്നതോടെ ശശി വീണ്ടും പുരുഷ വേഷം സ്വീകരിക്കും. മടി കൂടാതെ ജോലിക്ക് പോകും. നാട്ടുകാർക്ക് യാതൊരുവിധ ശല്യവുമുണ്ടാക്കിയിട്ടില്ല. ആഡൂരിൽവച്ച് നാട്ടുകാർ ഒരിക്കൽ സ്ത്രീവേഷത്തിൽ ശശിയെ പിടിച്ചിരുന്നു. അതോടെയാണ് ചുഴലിയിലേക്ക് മാറിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് മാസത്തെ പഴക്കമുണ്ട്. ശശിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വനപ്രദേശത്ത് നിന്നാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. അതിനാൽ ആത്മഹത്യയാണോയെന്ന സംശയവുമുണ്ട്.
വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. സാരിയുടത്ത നിലയിലായതിനാൽ ആദ്യം സ്ത്രീയാണെന്നാണ് കരുതിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയുടെ ഫലം വരണം.
പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബീയർ കുപ്പി പൊട്ടിച്ചു ഫോർട്ട് എസ്ഐ എസ്.വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ എസ്ഐയെ ഗവ. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസ് രക്ഷപ്പെട്ടു.
15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകിട്ടു നിയാസിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തായി. പൊലീസ് സംഘത്തിനു മേൽ ചാടിവീഴുന്ന നിയാസിനെയും സുഹൃത്തുക്കളെയും ദൃശ്യങ്ങളിൽ കാണാം. ‘അവനെ കൊല്ലെടാ’ (എസ്ഐയെ) എന്ന് ഒരാൾ ആക്രോശിക്കുന്നതും വ്യക്തമാണ്.
ബീയർ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്ഐയുടെ കൈയിൽ പുരട്ടാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിക്കുമ്പോഴാണു എസ്ഐയുടെ കൈക്ക് കുത്തേറ്റത്. കഞ്ചാവു കേസിൽ പ്രതിയായ ഇയാളെ ഫോർട്ട് സിഐ മുൻപു പിടികൂടിയപ്പോഴും പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് സംഘത്തിനു നേരെ പ്രതിയും ബന്ധുക്കളും അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ നിയാസിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രശ്രീകോവിലിനുമുന്നിൽ ചത്ത ആടിനെ തള്ളി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിനു മുന്നിലാണ് ഇന്നലെ പുലര്‍ച്ചെ നാലോടെ പ്ലാസ്റ്റിക് ചാക്കിലാക്കിയ ആട്ടിന്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ക്ഷേത്രം ഭരണസമിതി അംഗങ്ങളുടെ തീരുമാനപ്രകാരം ആടിനെ ഉടന്‍ മറവുചെയ്തു. പുണ്യാഹവും മറ്റ് ശുദ്ധിക്രിയകളും പൂര്‍ത്തിയാക്കിയശേഷമാണ് ക്ഷേത്രനട തുറന്നത്.
വിവരം നാട്ടില്‍ പരന്നതോടെ ഭക്തജനങ്ങളും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകും ക്ഷേത്രത്തിലെത്തി. പ്രതിഷേധം രൂക്ഷമായതോടെ ഡിവൈഎസ്പി ടി.കെ. രത്നകുമാര്‍, എസ്ഐ കെ.പി. ഷൈന്‍ എന്നിവരുള്‍പ്പെടെ പോലീസ് സംഘം സ്ഥലത്തെത്തി. ആടിന്റെ ജഡം പെട്ടെന്ന് മറവുചെയ്തത് ദുരൂഹമാണെന്ന ഭക്തരുടെ വാദം അംഗീകരിച്ച പോലീസ് ജഡം പുറത്തെടുക്കാനും പോസ്റ്റ്മോര്‍ട്ടം നടത്താനും തീരുമാനിച്ചതോടെയാണ് രംഗം ശാന്തമായത്.
അബുദാബി ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം(ഏകദേശം 28.87 കോടി രൂപ) നേടിയ വ്യക്തിയെ കണ്ടെത്താനാവാതെ അധികൃതര്‍. മലയാളി ശ്രീനു ശ്രീധരന് നായര്‍ക്കാണ് നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനം ലഭിച്ചത്.ടിക്കറ്റെടുക്കുമ്പോള്‍ തന്ന നമ്പറില്‍ ശ്രീനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അദ്ദേഹത്തെ കിട്ടിയില്ല.ഇന്ത്യയിലുള്ള വിജയിയെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനു ശ്രീധരന് നായര്‍ എന്നയാളെ അറിയുക പോലുമില്ലെന്നായിരുന്നു മറുപടി. രണ്ടാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനു ശ്രീധരന് നായര്‍ ഇവിടെയില്ലെന്നും പ്രതികരിച്ചു. എന്തായാലും വിജയിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഇത്തവണ പത്തില്‍ പത്തും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചതെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് സാക്കിര്‍ ഖാന് അര്‍ഹനായി. മൂന്നും നാലും അഞ്ചും സമ്മാനങ്ങള്‍ യഥാക്രമം സിദിഖ് ഒതിയോരത്ത്, അബ്ദുല്‍ റഷീദ് കോടാലിയില്‍, രാജീവ് രാജന് എന്നിവര്‍ നേടി. പത്ത് നറുക്കില്‍ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങള്‍ നേടിയവരൊഴികെ ബാക്കി സമ്മാനാര്‍ഹരെല്ലാം ടിക്കറ്റെടുത്തത് ഓണ്‍ലൈനായാണ്. ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ രാജ്യത്തിനുപുറത്തുള്ള വലിയ സമൂഹവും തയ്യാറാവുന്നുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസത്തെ ബമ്പര്‍ വിജയി യു.എ.ഇ.യില്‍ ഇതുവരെ വരാത്ത ആളായിരുന്നു.