Kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ഗതാഗതം നിയന്ത്രിച്ചതിൽ അസ്വസ്ഥനായി ഉച്ചത്തിൽ യുവാവിന്റെ അസഭ്യം പറച്ചിൽ. കേട്ടുനിന്ന അസി. കമ്മിഷണർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെങ്കിലും കൈ തട്ടിമാറ്റി വണ്ടി എങ്ങനെയോ സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ യുവാവിന്റെ ശ്രമം. ഏതാനും മീറ്ററകലെ പൊലീസ് സംഘം ബൈക്ക് തടഞ്ഞെങ്കിലും നിർത്താതെ പോകാൻ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ ഒടുവിൽ പൊലീസ് കുടുക്കി. ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആൻസൺ വടക്കൻ (40) ആണ് പിടിയിലായത്.

തിങ്കളാഴ്ച രാവിലെ ഒൻപതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തൃശൂർ – ഗുരുവായൂർ പാതയിലൂടെ പുഴയ്ക്കലെത്തിയപ്പോഴാണ് സംഭവം. വാഹനവ്യൂഹത്തിനു കടന്നുപോകാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതാനും മിനിറ്റുകൾ കാത്തുനിന്നപ്പോഴേക്കും യുവാവ് അസ്വസ്ഥനായി. ഗതാഗതം നിയന്ത്രിച്ച എസിപി വി.കെ. രാജുവിനോടു യുവാവ് കയർക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴാണ് എല്ലാവരും കേൾക്കെ യുവാവ് അസഭ്യം പറഞ്ഞത്. ഇതോടെ എസിപി എത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.

ഉടൻ യുവാവ് എസിപിയുടെ കൈ തട്ടിമാറ്റിയ ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു കുതിച്ചു. പഴയ ബൈക്ക് ആയതുകൊണ്ട് താക്കോൽ ഇല്ലാതെയും സ്റ്റാർട്ട് ചെയ്യാവുന്ന അവസ്ഥയിലായിരുന്നെന്നു പൊലീസ് പറയുന്നു.

വയർലെസിലൂടെ എസിപി നിർദേശം നൽകിയതനുസരിച്ച് ശോഭ സിറ്റിക്കു സമീപത്തു വച്ച് പൊലീസ് സംഘം ബൈക്ക് തടഞ്ഞു. നിർത്താതെ മുന്നോട്ടു കുതിച്ച ബൈക്ക് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.

സസ്പെന്‍ഷനിലായിരുന്ന ഡിജിപി ഡോ. ജേക്കബ് തോമസിന് വ്യവസായ വകുപ്പിലെ അപ്രധാന തസ്തികയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എം.ഡി ആയാണ് നിയമനം. ആദ്യമായാണ് ഐ.പി.എസ് ഉദ്യോഗസ്ഥനെ ചെറുകിട വ്യവസായ സ്ഥാപനത്തിന്‍റെ തലപ്പത്ത് കൊണ്ടുവരുന്നത്.

2017 ഡിസംബര്‍ മുതല്‍സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ഡോ.ജേക്കബ് തോമസിനെ ചെറുകിട വ്യവസായ സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്‍റെ എം.ഡിയായാണ് നിയമിച്ചിരിക്കുന്നത്. മെറ്റല്‍ ഫര്‍ണിച്ചറുകള്‍ ചെറിയകാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നസ്ഥാപനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഐ.പി.എസ് ഉദ്യോഗസ്ഥനെ എം.ഡിയായായി നിയമിക്കുന്നത്. ഇതുവരെ വ്യവസായവകുപ്പിലെ മധ്യനിര ഉദ്യോഗസ്ഥരാണ് ഈ തസ്തികയിലിരുന്നിട്ടുള്ളത്. ദീര്‍ഘകാലമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ആകെ നാല്‍പ്പത് ജീവനക്കാരുണ്ട്.

ചെയര്‍മാന്‍സ്ഥാനത്ത് ആരും ഇല്ലാത്ത മെറ്റല്‍ ഇന്‍ഡസ്ട്രീസിന്‍റ ഡയറക്ടര്‍ബോര്‍സില്‍ സിപിഎം പ്രാദശികനേതാക്കളെയും വെച്ചു. സര്‍വീസ് ചട്ടങ്ങള്‍ലംഘിച്ചു, സര്‍ക്കാര്‍ വിരുദ്ധപരാമര്‍ശം നടത്തി, അനുവാദമില്ലാതെ പുസ്തകം എഴുതി എന്നീ കരാണളെ അടിസ്ഥാനമാക്കിയാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. പോര്‍ട്ട് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍വാങ്ങിയതില്‍വിജിലന്‍സ് അന്വേഷണം നേരിടുകയുമാണ്. ബന്ധുനിയമന വിവാദം, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദന വിഷയങ്ങളില്‍ സര്‍ക്കാരുമായി അഭിപ്രായവ്യത്യാസത്തിലായതോടെയാണ് ഭരണനേതൃത്വവുമായുള്ള നല്ലബന്ധം ഉലഞ്ഞത്.

സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതെങ്കിലും പൊലീസില്‍ തസ്തിക നല്‍കിയില്ലെന്ന് മാത്രമല്ല വ്യവസായ വകുപ്പിലെ ഏറ്രവും അപ്രധാന പോസ്റ്റിലേക്ക് ഒതുക്കുകയും ചെയ്തു. ഡോ.ജേക്കബ് തോമസ് പൊലീസിലെ കേഡര്‍ പോസ്റ്റുകളിലൊന്ന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീണ്ടും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയോ കോടതിയെയോ അദ്ദേഹം സമീപിക്കുമോ എന്നതാണ് ഇനി കാണേണ്ടത്.

ഭൂമി വിള്ളലിനൊപ്പം മണ്ണിരയും ചത്തൊടുങ്ങിത്തുടങ്ങിയതോടെ വയനാട്ടിൽ പ്രളയാനന്തര പ്രതിഭാസങ്ങൾ ആവർത്തിക്കുന്നു. വയനാട്ടിൽ ഇക്കുറിയും പ്രളയത്തിനു ശേഷം മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചന. മുൻ വർഷങ്ങളിൽ മഴ മാറി ആഴ്ചകൾക്ക് ശേഷമാണ് മണ്ണിരകൾ ചത്തിരുന്നതെങ്കിൽ ഇക്കുറി മഴ പൂർണമായും മാറും മുൻപ് തന്നെ മണ്ണിരകൾ ചത്തൊടുങ്ങുകയാണ്. മഴ മാറിയതിനു ശേഷം ഇടയ്ക്ക് മഴയുണ്ടെങ്കിലും ശക്തമായ ചൂട് തന്നെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നതിനു കാരണം. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്.

മണ്ണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ മൂലം സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങളുണ്ടാകുന്നത് എന്ന് എംജി സർവകലാശാലയിലെ സീനിയർ റിസർച്ച് അസോഷ്യേറ്റ് ഡോ. പ്രശാന്ത് നാരായണൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. നെൽവയലുകൾ വ്യാപകമായി തരം മാറ്റി മറ്റു കൃഷികളിലേക്കു മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയിൽ മാറ്റംവന്നു. മഴ നിലച്ചു പൊടുന്നനെ വെയിൽ വന്നതോടെ മണ്ണിലെ ഈർപ്പം കുറഞ്ഞു. ഈർപ്പം കുറഞ്ഞ മണ്ണിൽ മണ്ണിരകൾക്കു ജീവിക്കാനാകില്ല. ചൂടുകുറഞ്ഞ രാത്രികാലങ്ങളിൽ ഇവ മണ്ണിനു പുറത്തെത്തി സുരക്ഷിതസ്ഥാനങ്ങൾ തേടിപ്പോകും. എന്നാൽ, സുരക്ഷിതസ്ഥാനത്തേക്കു എത്തുന്നതിന് മുൻപു നേരം പുലരുകയും വെയിൽ ആവുകയും ചെയ്യുന്നതോടെയാണ് ഇവ ചാകുന്നത്.

4 വർഷം മുൻപും കഴിഞ്ഞ 2 വർഷവും ഇതേ പ്രതിഭാസമുണ്ടായിട്ടുണ്ട്. മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിര ചാകുന്നതിന് കാരണമെന്ന് കഴിഞ്ഞ വർഷം അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു. ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാൻ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണു വിണ്ടുകീറി മേൽ മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പു തേടി മണ്ണിനുള്ളിലേക്ക് നീങ്ങുകയാണ് മണ്ണിരകളുടെ പതിവ്. എന്നാൽ, ഇതിന് വിപരീതമായി മുകളിലേക്ക് വരുമ്പോൾ കൊടുംചൂടിൽ ചത്തൊടുങ്ങുന്നു. കളനാശിനിയും മറ്റും അമിതമായി പ്രയോഗിച്ച സ്ഥലങ്ങളിൽ മണ്ണിരകൾ കൂട്ടമായി ചത്തൊടുങ്ങുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, ചൂടുകാരണം ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോൾ എല്ലാം വർഷവും തുടരുകയാണ് എന്നും പറയപ്പെടുന്നു. കഴിഞ്ഞ പ്രളയ ശേഷമുണ്ടായ പ്രതിഭാസങ്ങൾ തന്നെയാണ് ഇക്കുറിയും കാണുന്നത്.

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തിരിമറിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതികള്‍ പണം വകമാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.

കേസിലെ പ്രതിയായ ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
പുറത്തു വന്നു . കേസിലെ മറ്റ് പ്രതികളും യു.എന്‍.എ ഭാരവാഹികളും ചേര്‍ന്ന് സംഘടനാ ഫണ്ടില്‍ നിന്ന് വകമാറ്റിയ 73 ലക്ഷത്തിലെറെ രൂപയാണ് ഷബ്‌നയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റിയത്.

കേസിലെ രണ്ടാം പ്രതിയും യുഎന്‍എ സംസ്ഥാന പ്രസിഡന്റുമായ ഷോബി ജോസഫ് 4,28,311 രൂപയാണ് ഷബ്‌നയുടെ ആക്‌സിസ് ബാങ്കിലെ എന്‍.ആര്‍.ഒ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മൂന്നാം പ്രതിയും ജാസ്മിന്‍ ഷായുടെ ഡ്രൈവറുമായ നിധിന്‍ മോഹന്‍ 20,38,000 രൂപയും നാലാം പ്രതിയും യുഎന്‍എ ഓഫീസ് സ്റ്റാഫുമായ ജിത്തു 3,08,000 രൂപയും നിക്ഷേപിച്ചു.

യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഷബ്‌നയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് 2,98,000 രൂപയാണ്. ഇങ്ങനെ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ടും കേസിലെ പ്രതികളടക്കം യുഎന്‍എയുമായി ബന്ധമുള്ളവരില്‍ നിന്നുമായി ഷബ്‌നയുടെ അക്കൗണ്ടിലേക്കെത്തിയത് 73,61,872 രൂപയാണ്.

ആക്‌സിസ് ബാങ്കിന് പുറമെ കേരളത്തിലെ അഞ്ച് ബാങ്കുകളില്‍ കൂടി ഷബ്‌നയ്ക്ക് അക്കൗണ്ടുകളുണ്ട്. സമാനരീതിയില്‍ മറ്റ് അക്കൗണ്ടുകളിലേക്കും പണമെത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മുംബൈ: വിഷാദ രോ​ഗിയായ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം പാസ്റ്റര്‍ യുവതിയുമായി ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച്‌ മടങ്ങുന്നത് ഒരു ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയോട് ചോദിച്ചപ്പോള്‍ നിരന്തരമായ ലൈംഗിക അതിക്രമമാണ് യുവതി സഹിച്ചിരുന്നതെന്ന് വ്യക്തമായി. മുംബൈ വാസെയില്‍ പ്രയര്‍ സെന്റര്‍ നടത്തുന്ന 45കാരനായ പാസ്റ്ററാണ് 21 കാരിയായ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് പീഡനത്തിന് ഇരയാക്കിയത്.

ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് പാസ്റ്റര്‍ പ്രയര്‍ സെന്റര്‍ നടത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് യുവതി ആദ്യമായി ഇവിടെ എത്തുന്നത്. പിന്നീട് സന്ദര്‍ശനം പതിവായി. ചില ദിവസങ്ങളില്‍ യുവതിയെ സെന്ററിലാക്കി മാതാപിതാക്കള്‍ മടങ്ങിയിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ പാസ്റ്റര്‍ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത് ശേഷം പല റിസോര്‍ട്ടുകളിലും കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, തിരികെ വീട്ടില്‍ എത്തിയ ശേഷം യുവതി ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞതുമില്ല. ഇങ്ങനെ ഒരു റിസോര്‍ട്ടില്‍ നിന്ന് മടങ്ങുമ്ബോഴാണ് യുവതിയുടെ ബന്ധു ഇവരെ കണ്ടത്. തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. റിസോര്‍ട്ടില്‍ പോകുന്ന കാര്യത്തെ കുറിച്ച്‌ അവര്‍ക്ക് ഒരു അറിവുമുണ്ടായിരുന്നില്ല

പിറവം വലിയപള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തതോടെ യാക്കോബാ വിശ്വാസികള്‍ ഇന്നലെ കുര്‍ബാന അര്‍പ്പിച്ചത് തെരുവില്‍.. കുരിശു പള്ളിക്ക് സമീപം താത്ക്കാലിക ബലിപീഠമൊരുക്കിയായിരുന്നു കുര്‍ബാന. വലിയ പള്ളിയില്‍ കന്യാമറിയത്തിന്റെയും പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെയും ഗീവര്‍ഗീസ് സഹദായുടെയും നാമത്തിലുള്ള ബലിപീഠത്തില്‍ കുര്‍ബാനകണ്ടു ശീലിച്ച വിശ്വാസികളുള്‍പ്പെടെ പ്രായമായ സ്ത്രീകളിലധികം പേരും നിറകണ്ണുകളോടെയാണ് പൊതു നിരത്തില്‍ ബലിയര്‍പ്പിച്ചത്.

യാക്കോബായ വിഭാഗത്തിന്റെ പൂര്‍ണ അധീനതയിലായിരുന്നു വലിയ പള്ളി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അവരെ ഒഴിപ്പിച്ച് ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്തത്. ഇന്നലെ കുര്‍ബാനയ്ക്ക് വികാരിയുടെ ചുമതലയുള്ള ഫാ. വര്‍ഗീസ് പനിച്ചിയില്‍ കാര്‍മികത്വം നല്‍കി. കുര്‍ബാന കഴിഞ്ഞശേഷം വിശ്വാസികള്‍ ടൗണില്‍ പ്രകടനം നടത്തി. ‘ഇല്ല, ഇല്ല വിട്ടുതരില്ല, പിറവം പള്ളി വിട്ടുതരില്ല’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. കോടതി വിധിയനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം വലിയ പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചു. കാതോലിക്കേറ്റ് സെന്ററില്‍ ഒത്തുകൂടിയശേഷം രാവിലെ ഏഴുമണിയോടെയാണ് വിശ്വാസികള്‍ വലിയ പള്ളിയിലേക്ക് നീങ്ങിയത്.

അപ്രതീക്ഷിതമായി ആലിപ്പഴം വീണതിന്റെ സന്തോഷത്തിലാണ്. കനത്ത കാറ്റും ഇടിമിന്നലും മഴയും അവഗണിച്ചു പലരും പുറത്തിറങ്ങി ആലിപ്പഴം ശേഖരിക്കാന്‍ എത്തി. പെരുമഴയത്തും ആലിപ്പഴം വാരിക്കൂട്ടാനുള്ള തിരക്കിലായിരുന്നു ആളുകള്‍. കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം എന്നിവിടങ്ങളിലാണ് ആലിപ്പഴത്തിന്റെ പെരുമഴ പെയ്തത്. ഇതോടെ നാട് ആവേശത്തിലായി. ഐസ് കഷണം മുതല്‍ വലിയ ആലിപ്പഴങ്ങളാണ് പെയ്തിറങ്ങിയത്. ശക്തമായ കാറ്റിന്റെ അകമ്ബടിയോടെ എത്തിയ മഴയുടെ തുടക്കത്തില്‍ അപ്രതീക്ഷിതമായി ആലിപ്പഴം വീഴുകയായിരുന്നു.

Image result for alipazham

കനത്ത മഴയ്‌ക്കൊപ്പം വലിയ ശബ്ദത്തോടെ ആലിപ്പഴവും വന്ന് പതിക്കുകയായിരുന്നു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച്‌ ഡീക്കന്‍ പള്ളിയുടെ മുറ്റം, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, എംസി റോഡ് എന്നിവിടങ്ങളിലൊക്കെ ആലിപ്പഴം കൊണ്ട് നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറവിലങ്ങാട് മേഖലയില്‍ ആലിപ്പഴം വീഴുന്നതെന്നു കാരണവന്മാര്‍ വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

 

Image result for alipazham

കൊടുങ്ങല്ലൂരിൽ യുവാവിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം നാടുവിട്ട കൊലയാളികളെ തേടി പൊലീസ് സംഘം ഒഡീഷയിലേക്ക് തിരിച്ചു. കൊലയാളികളായ നാലുപേരും ഒഡീഷക്കാരായ കെട്ടിട നിർമാണ തൊഴിലാളികളാണ്.

കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി വിജിത്താണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങിയ ശേഷം വിജിത്തിനെ കാണാതായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ക്യാംപ് ചെയ്യുന്ന സ്ഥലത്ത് കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷക്കാരും വിജിത്തും തമ്മിൽ തർക്കത്തിനിടെ കൊലപ്പെടുത്തിയതാകാം. സംഭവ ദിവസം തന്നെ ഒഡീഷ സംഘം മുങ്ങി. ട്രെയിൻ മാർഗം നാട്ടിലേയ്ക്ക് മുങ്ങിയതാകാം . ഇവരുടെ നാട്ടിലെ വിലാസം കരാറുകാരൻ പൊലീസ് സ്‌റ്റേഷനിൽ നൽകിയിരുന്നു.

ഈ വിലാസം പിൻതുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് ഒഡീഷയിലേക്ക് തിരിച്ചത്. പതിമൂന്നംഗ സംഘമാണ് അന്വേഷിക്കാൻ പോയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം . ചത്തീസ് ഗഡിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായിരുന്നു വി ജിത്ത്. ഓണത്തിന് നാട്ടിൽ വന്നതായിരുന്നു. മടങ്ങാനിരിക്കെയാണ് കൊലപാതകം.

വ്യത്യസ്തമായൊരു ഓട്ട മത്സര വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരേയും ചിരിപ്പിച്ചുകൊണ്ട് വൈറലായിരിക്കുന്നത്.

ഓട്ടമത്സരത്തിന് തയ്യാറായി നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യാപകര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. വിസിലടിക്കുമ്പോള്‍ ഓടിത്തുടങ്ങണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിസിലടി കേട്ടതും കാണികളായിനിന്ന കുട്ടികള്‍ ട്രാക്കിനെ മുറിച്ച് ഓടുകയായിരുന്നു.

ഇതേ സമയം മത്സരാര്‍ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്യത്തിലേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.

പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭയുടെ കുർബാന രാവിലെ 8.30ന് ആരംഭിക്കും. പള്ളിയിൽ ഓർത്തഡോക്സ് വിശ്വാസികളെത്തി. പള്ളപ്പരിസരത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. 10.30ക്ക് ഉള്ളിൽ പ്രാർഥന അവസാനിപ്പിക്കണമെന്ന് നിർദേശമുണ്ട്. രാവിലെ ആറുമണിക്ക് പള്ളിപ്പരിസരം തുറന്നുതരണമെന്ന് ഓർത്തഡോക്സ് സഭ കലക്ടറെ അറിയിച്ചിരുന്നു. കോടതി നടപടിക്രമം അനുസരിച്ചാണ് എല്ലാം നടക്കുന്നത്. പ്രാർഥന കഴിഞ്ഞാൽ പള്ളി പൂട്ടി സീൽചെയ്ത് താക്കോൽ ജില്ലാഭരണകൂടത്തെ തിരികെ ഏൽപ്പിക്കും.

ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. എന്നാല്‍ പള്ളിയില്‍ പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ച സാഹചര്യത്തില്‍ ഞായറാഴ്ച പിറവം പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങളില്‍ പരിഹാരം തേടി പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും കാണുമെന്ന് യാക്കോബായ സഭ അറിയിച്ചു.

പിറവം പള്ളിക്കേസില്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ കലക്ടര്‍ക്കായിരിക്കും പള്ളിയുടെ പൂര്‍ണനിയന്ത്രണം. സംസ്കാര ശുശ്രൂഷ അടക്കമുള്ള കാര്യങ്ങള്‍ക്ക് കലക്ടറുടെയും പൊലീസിന്‍റെയും മുന്‍കൂര്‍ അനുമതി തേടണമെന്നും ഉത്തരവില്‍ പറയുന്നു. പള്ളിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് അറിയിച്ച് കലക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

RECENT POSTS
Copyright © . All rights reserved