കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ മനസ് മരവിക്കുന്ന അവസ്ഥ. അഴുകിയ മൃതദേഹങ്ങളുടെ മനംപുരട്ടുന്ന ഗന്ധം, യന്ത്രക്കൈകളിൽ കോരിയെടുക്കുന്ന അഴുകിയ മൃതദേഹങ്ങൾ വേർപെട്ടു പോകരുതേയെന്ന പ്രാർഥന. കവളപ്പാറ ദുരന്തഭൂമിയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്കു ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവന്നത്. കുന്നുംമലകളും ഇടിച്ചുനിരത്തി വൻ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ കണ്മുന്നിൽ കരളുരുകുന്ന കാഴ്ചകളുമായി ജോലി ചെയ്യേണ്ട സാഹചര്യം ആദ്യം.
പലപ്പോഴും മനസും ശരീരവും തളരുന്ന അവസ്ഥ. പ്രതികൂല കാലാവസ്ഥയിൽ അപകടം നിറഞ്ഞിരിക്കുന്ന ദുരന്തമുഖത്തു ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർമാർ പലരും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം നേരിടുന്നത്. പതിനഞ്ചിലേറെ ഹിറ്റാച്ചി യന്ത്രങ്ങളാണ് കവളപ്പാറയിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും മലപ്പുറത്തിനടുത്ത് ഇരുപത്തിയേഴിലെ അൽ ജബൽ എർത്ത് മൂവേഴ്സിന്റേതും പ്രാദേശിക എർത്ത് മൂവേഴ്സിന്റെയും മണ്ണുമാന്തികളാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം മുതൽ ഇവർ ദുരന്തഭൂമിയിൽ കർമനിരതരാണ്.
അൽ ജബൽ എർത്ത് മൂവേഴ്സ് മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട അമ്മയെയും മക്കളെയും മണ്ണിനടിയിൽ നിന്നെടുത്ത ശേഷമാണ് കവളപ്പാറയിലെത്തിയത്. പന്ത്രണ്ടു ദിവസത്തെ തെരച്ചിലിൽ പതിനൊന്ന് മൃതദേഹങ്ങളാണ് ഈ സംഘം കണ്ടെത്തിയത്. തമിഴ്നാട് ധർമപുരം സ്വദേശിയായ ഹിറ്റാച്ചി ഓപ്പറേറ്റർ പെരുമാൾ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തഞ്ചാവൂർ സ്വദേശി സുഭാഷ്, മലപ്പുറം സ്വദേശി ഇയ, ശെൽവം, വിപിൻ, ഷെമിർ തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് ഓപ്പറേറ്റർമാർ. ഓഫീസ് മാനേജരായ സമീറലിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണിവിടെ ക്യാന്പ് ചെയ്ത് തെരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റർമാർക്ക് ഫയർ ആൻഡ് റസ്ക്യൂവിലെ ഉദ്യോഗസ്ഥർ പ്രത്യേക ക്ലാസുകൾ നൽകിയാണ് തെരച്ചിലിന് അയയ്ക്കുന്നത്. എങ്കിലും മൃതദേഹങ്ങൾ കാണുന്പോൾ ഇവരുടെ മനോധൈര്യം ചോർന്നു പോകുന്നു. ഇവരെ മാറ്റി വേറെ ഓപ്പറേറ്റർമാരെയാണ് പിന്നീട് മൃതദേഹം പുറത്തെടുക്കാൻ നിയോഗിക്കുക.
മനംപിരട്ടലും ഛർദിയുമുണ്ടായി പലരും അവശരാകുന്നുമുണ്ട്. ആവശ്യത്തിനു ഡീസൽ, താമസിക്കാനുള്ള സൗകര്യങ്ങൾ, മറ്റു എല്ലാവിധ സൗകര്യങ്ങളും അധികൃതർ തങ്ങൾക്കു നൽകുന്നുണ്ടെന്ന് അൽ ജബൽ ഓഫീസ് മാനേജർ സമീറലി പറയുന്നു. ഇന്നലെ തെരച്ചിൽ വിഫലം എടക്കര: കവളപ്പാറ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ദുരന്തം നടന്നു പന്ത്രണ്ട് ദിവസം പിന്നിടുന്പോൾ ആദ്യമായാണ് ഒരു മൃതദേഹം പോലും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിക്കുന്നത്. മൃതദേഹങ്ങളാണ് ഇതുവരെ കവളപ്പാറയിൽനിന്നു കണ്ടെടുത്തത്. ഞായറാഴ്ച കണ്ടെടുത്തതിൽ തിരിച്ചറിയാതിരുന്ന മൃതദേഹം സുനിലിന്റെ ഭാര്യ ശാന്തകുമാരിയുടെതാണെന്ന് (36) ഇന്നലെ തിരിച്ചറിഞ്ഞു. നിലവിലെ കണക്കനുസരിച്ച് മൂന്നു പെണ്‍കുട്ടികളെയും പത്ത് പുരുഷന്മാരെയുമാണ് ഇനി കണ്ടെടുക്കാനുള്ളത്.
പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലങ്ങൾ, വീടുകൾ, കണ്ടെടുക്കാനുള്ള 13 പേരുടെ വീടുകൾ, ഇവർക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. റസ്ക്യൂ ഒന്നു മുതൽ മൂന്നു വരെയുള്ള പോയിന്റുകളിൽ ഏഴ് പേരെയും നാലു മുതൽ ആറ് വരെയുള്ള പോയിന്റുകളിൽ ആറ് പേരെയുമാണു കണ്ടെത്താനുള്ളത്. ഈ പോയിന്റുകളിലാണിപ്പോൾ തെരച്ചിൽ നടക്കുന്നത്. ചൊവ്വാഴ്ചയും തെരച്ചിൽ തുടരും.
കാസര്‍കോട് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആക്രമണസമയത്ത് ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപമുള്ള കാരുണ്യമാത പള്ളിക്ക് നേരെ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. പള്ളിയുടെ മുന്നില്‍ വാഹനം നിര്‍ത്തിയശേഷം, അകത്തു കടന്നവര്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പള്ളിയുടെ മുന്‍ഭാഗത്തേയും, വശങ്ങളിലേയും ജനല്‍ ചില്ലുകളാണ് തകര്‍ത്തത്.
സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെത്തിയ പൊലീസ് സംഘം വികാരിയുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. പ്രദേശത്തെ മണല്‍ മാഫിയയാണ് അക്രമത്തിന് പിന്നിലെന്നാണ് ആക്ഷേപം. പള്ളിയുമായി ബന്ധപ്പെട്ട ചിലരെ കഴിഞ്ഞദിവസം മണല്‍ കടത്ത് സംഘം ആക്രമിച്ചിരുന്നു. സംഭവത്തിനെതിരെ പള്ളി കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
ആലുവ: ആയുർവേദ മരുന്നുകൾ വീടുകളിലെത്തി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ആലുവയിൽ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശിനി ജോയ്സി (20) ആണ് മരിച്ചത്. ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് മരണത്തിൽ ദൂരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ് ജോയ്സി. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്ആർഎസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു. ആലുവ പറവൂർ കവലയിൽ വിഐപി ലൈനിലുള്ള വാടക വീട്ടിലാണ് മൂന്നു സഹപ്രവർത്തകരോടൊപ്പം ജോയ്സി താമസിച്ചിരുന്നത്. സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസും. ഇവിടെ പുരുഷന്മാരും താമസിക്കുന്നുണ്ട്. ജൂണിയർ മാനേജരായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച ജോയ്സി ജോലിക്ക് പോയിരുന്നില്ല.
രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജോയ്സിയെ ആദ്യം കണ്ടത്. തുടർന്ന് രാത്രി പത്തോടെ സ്ഥാപന അധികൃതർ മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മറയൂർ കാടുകളിൽ തോക്കേന്തി നായാട്ടുനടത്തി വാർത്തകളിൽ ഇടംനേടിയ ശിക്കാരി കുട്ടിയമ്മയെന്ന ആനക്കല്ല് വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ (കുട്ടിയമ്മ-87) ഓർമയായി. പാലായിൽനിന്നു മറയൂരിലേക്കു കുടിയേറുകയും ഒടുവിൽ ജീവിക്കാനായി കൊടുംവനങ്ങളിൽ വേട്ടക്കാരിയാവുകയും ചെയ്ത കുട്ടിയമ്മയുടെ ജീവിതം എക്കാലവും സാഹസികമായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താൻ കേരള അതിർത്തിയായ മറയൂരിലെത്തിയെങ്കിലും ഏറെക്കാലത്തിനുശേഷം കുടിയിറങ്ങേണ്ടി വന്ന കുട്ടിയമ്മ 1996 മുതൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമായിരുന്നു ത്രേസ്യാമ്മ എന്ന ശിക്കാരി കുട്ടിയമ്മയുടേത്.
1948 ൽ പാലായിൽനിന്നു മറയൂരിലേക്കു കുടിയേറിയതാണ് കുട്ടിയമ്മയുടെ കുടുംബം. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതിനെത്തുടർന്നു കുട്ടിയമ്മയും മാതാപിതാക്കളും ആറു സഹോദരങ്ങളും മറയൂർ ഉദുമല്‍പേട്ട ചിന്നാറിലേക്കു കുടിയേറി പാർത്തു. മറയൂര്‍ എത്തുമ്പോള്‍ കാട്ടുവാസികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മലമ്പനി മറയൂരിനെ കടന്നാക്രമിച്ച സമയം. മരണം നിത്യസംഭവമായി. കുട്ടിയമ്മയുടെ പിതാവ് എങ്ങോട്ടോ പോയി, അമ്മ ഇളയകുഞ്ഞുങ്ങളെ എടുത്ത് അമ്മവീട്ടിലും. കുട്ടിയമ്മ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശന്നു തളര്‍ന്നു പഴങ്ങള്‍ കിട്ടുമോ എന്നറിയാന്‍ കാടു കയറുന്നതാണ് വേട്ടയുടെ തുടക്കം.
ഇതിനിടയില്‍ പരിചയപ്പെട്ട വേട്ടക്കാരോടൊപ്പം മൂത്ത സഹോദരന് കാടു കയറി. ഒരിക്കല്‍ സഹോദരന് ഇല്ലാതെയാണു വേട്ടക്കാര്‍ മടങ്ങി വന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അപകടം പറ്റിയ സഹോദരനെ അവര്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു രാത്രിമുഴുവന്‍ സഹോദരനെ ഓര്‍ത്ത് കരഞ്ഞാണ് കുട്ടിയമ്മ നേരം വെളുപ്പിച്ചത്. രാവിലെ ഒരു തോക്കും എടുത്തു സഹോദരങ്ങളെക്കൂട്ടി കാട്ടില്‍ അകപ്പെട്ട സഹോദരനെ തേടിയിറങ്ങി. ഒന്നുകില്‍ എല്ലാവരും ജീവിക്കുക അല്ലെങ്കില്‍ ഒരുമിച്ചു മരിക്കുക എന്നതായിരുന്നു കുട്ടിയമ്മയുടെ തീരുമാനം. നീരു വന്ന കാലുമായി ഒരു പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ആരെയും ഉപദ്രവിച്ചില്ല. വച്ചുകെട്ടിയ കാലുമായി സഹോദരന് കുട്ടിയമ്മയെ വെടിയുതിർക്കാൻ പരിശീലിപ്പിച്ചു. തോക്കുമായി വേട്ടയ്ക്കു സഹോദരങ്ങളെയും കൂട്ടിപോയ കുട്ടിയമ്മയ്ക്ക് ആദ്യത്തെ ദിവസം തന്നെ ഒരു കാട്ടു പോത്തിനെ വീഴ്ത്താനായി.
മറയൂരിലെ ചുരുളിപ്പെട്ടിയുടെ കാറ്റിന് ചന്ദനത്തെക്കാളേറെ പെൺ ശിക്കാരിയെക്കുറിച്ചുള്ള കഥകളുടെ ഗന്ധമാണ്. ശിക്കാരി കുട്ടിയമ്മ എന്ന കേരളത്തിലെ ഏക പെൺ ശിക്കാരിയെക്കുറിച്ചുള്ള വീരകഥളാണ് കാടു പറയുക.
കേരള തമിഴ്നാട് അതിർത്തിയിൽ തിരുമൂർത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമം. കുടുംബം പോറ്റാൻ സഹോദരൻമാർക്കൊപ്പം കാടു കയറിയ കുട്ടിയമ്മയ്ക്കു കാടു പിന്നെ ഹരമായി.സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ: ‘‘മഠത്തിൽ നിന്നു അവധിക്കു വന്നപ്പോൾ വീടു പട്ടിണിയിലായി. പിന്നെ ഞാൻ മഠത്തിലേക്കു പോയില്ല. 1958 ലായിരുന്നു അത്.’’മറയൂരിലെത്തി മൂന്നാം നാൾ സഹോദരൻമാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോൾ, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തിൽ.
പുതുവൈപ്പിനിൽ മൂന്നംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ. പുതുവൈപ്പ് പബ്ലിക് ലൈബ്രറിക്കു സമീപത്തെ താമസക്കാരനായ ലോഡിങ് തൊഴിലാളി സുഭാഷും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സുഭാഷിന്റെ ഭാര്യയുടെ കൈ കെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ മറ്റ് സാധ്യതകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് സുഭാഷിനെയും ഭാര്യ ഗീതയെയും മകൾ നയനയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിന് അമ്പത്തിനാലും, ഗീതയ്ക്ക് അമ്പത്തിരണ്ടും നയനയ്ക്ക് ഇരുപത്തി മൂന്നും വയസാണ് പ്രായം . ഒരു മുറിയിൽ തന്നെയാണ് കഴുക്കോലിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും മകളുടെ പ്രണയബന്ധത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നും സൂചിപ്പിച്ച് സുഭാഷ് എഴുതിയ ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടി.
ബാംഗ്ലൂരിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട യുവാവുമായി നയനയ്ക്കുണ്ടായ പ്രണയബന്ധം മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ലെന്നും ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങളാവാം കൂട്ടമരണത്തിന് കാരണമെന്നും സൂചിപ്പിക്കുന്ന മൊഴികളും അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. ആത്മഹത്യ തന്നെയെന്ന് പ്രാഥമികമായി പൊലീസ് വിലയിരുത്തുന്നു. എന്നാൽ മരിച്ച ഗീതയുടെ കൈകൾ കാവി നിറത്തിലുള്ള മുണ്ടു കൊണ്ട് കെട്ടിയിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുണർത്തിയിട്ടുണ്ട്.’ ഗീതയുടെ കൈകൾ കെട്ടിയ ശേഷം സുഭാഷ് കെട്ടിത്തൂക്കിയതാകാമെന്ന സംശയമാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. പോസ്റ്റു മോർട്ടത്തിനു ശേഷമേ ഇക്കാര്യം വ്യക്തമാകൂ.
സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 313 അപ്രന്റിസ് ഒഴിവുകളുണ്ട്. നാഗ്പുർ ഡിവിഷൻ, മോത്തിബാഗ് വർക്ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒാഗസ്റ്റ് 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.
ഫിറ്റർ, കാർപെന്റർ, വെൽഡർ, PASAA/COPA, ഇലക്ട്രീഷൻ, സ്റ്റെനോഗ്രഫർ(ഇംഗ്ലിഷ്)/സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലംബർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, പവർ മെക്കാനിക്സ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്ക്, അപ്ഹോൾസ്റ്ററർ(ട്രിമ്മർ), ബെയറർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം(10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി)/പ്രൊവിഷനൽ സർട്ടിഫിക്കറ്റ്(എൻസിവിടി/എസ്സിവിടി).
പ്രായം(30.07.2019ന്): 15–24 വയസ്.
പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്തും വർഷം ഇളവു ലഭിക്കും.
അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക്: www.secr.indianrailways.gov.in
എടത്വ: ആർപ്പുവിളികളുകളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ നൂറ് കണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തിൽ പുതുക്കി പണിത മാമ്മൂടന്‍ കളിവളളം നീരണിയല്‍ നടത്തി.
വള്ളംകളി പ്രേമികളുടെ മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടന്‍ കളിവള്ളം ആണ് വീണ്ടും തിരികെയെത്തിയിരിക്കുന്നത്.
മിസ്സോറാം മുന്‍ ഗവര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന് നീരണിയ്ക്കല്‍ നിര്‍വഹിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീനാ എലിസബത്ത്, കേരള ബോട്ട് റേസ് ഓണേഴ്സ് അസോസിയേഷന് രക്ഷാധികാരി കെ.പി. ഫിലിപ്പ്, മാമൂട്ടില്‍ കുടുംബയോഗം പ്രസിഡന്റ് കുര്യന് ജോര്‍ജ്, അഡ്വ. ഉമ്മന്‍ എം. മാത്യു, ജേക്കബ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
വള്ളത്തിന്റെ പിടിപ്പ് കൂട്ടിയും അമര ചുരുളിന്റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്റെ വില്ല് പൂര്‍ണ്ണമായും പുതുക്കി മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഇപ്പോള്‍ പുതിക്കിയിരിക്കുന്നത്. മുപ്പത്തി ഒന്നേകാല്‍ കോല് നീളവും, 46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും മൂന്ന് അമരക്കാരും, മൂന്ന് നിലയാളുകളും ഉണ്ടാകും. മുഖ്യശില്പി കോയില്‍മുക്ക് സാബു നാരായണന് ആചാരിയെ ആദരിച്ചു.
മത്സര രംഗത്ത് ഉള്ള എല്ലാ കളിവള്ളങ്ങളെയും സി.ബി.എല്ലിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജലോത്സവ പ്രേമികൾ നിവേദനം നല്കി.
ചടങ്ങിൽ കളിവള്ള ഉടമകൾ ഉൾപ്പെടെ സാമൂഹ്യ, സാംസ്ക്കാരിക ,രാഷ്ട്രീയ, പൊതുപ്രവത്തന രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.
മഴക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് എച്ച്വണ്എന്വണ് പനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ മാസത്തിനിടെ എച്ച്വണ്എന്വണ് പനി ബാധിച്ച് മൂന്ന് പേർ മരിക്കുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം ആണ് നല്‍കിയിരിക്കുന്നത്.
പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച്വണ്എന്വണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ പരിശോധന നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.
കോട്ടയം: ആർപ്പൂക്കരയിൽ പാടത്ത് മനുഷ്യശരീരഭാഗങ്ങള് ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇവ പാടത്ത് തള്ളിയ അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്ബായിക്കാട് ചിലമ്ബിട്ടശ്ശേരി ക്രിസ് മോന് ജോസഫ് (38) എന്നിവരെ അറസ്റ്റുചെയ്തു. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, മൃതദേഹം എംബാംചെയ്തശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സംസ്കരിക്കാന്‍ നല്കിയ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി. ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നതുകണ്ടത്. ദുരൂഹത തോന്നിയതിനെത്തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. മനുഷ്യശരീര ഭാഗങ്ങളാണെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്.
ശരീരഭാഗത്തിനൊപ്പമുണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പതുവയസ്സുള്ള രോഗിയുടെ മൃതദേഹഭാഗമാണ് ആര്‍പ്പൂക്കരയില്‍ തള്ളിയത്. ശനിയാഴ്ച രാത്രിയിലാണ് ഇതുചെയ്തത്.
ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ബാര്‍ കൗണ്‍സില്‍ ചെയര്മാന് ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെന്‍കുമാര്‍ വക്കീലായി. ജസ്റ്റീസ് പി ഉബൈദ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
പുതിയ 270 അഭിഭാഷകര്‍ക്കൊപ്പമാണ് സെന്‍കുമാറും എന്റോള്‍ ചെയ്തത്. 94 ല്‍ തന്നെ തിരുവന്തപുരം ലോ കോളജില്‍ നിന്നും സെന്‍കുമാര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവര്‍ണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നില്ല.
സര്‍ക്കാരിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ച് ചരിത്രമുള്ള സെന്‍കുമാറിന് നിയമ പോരാട്ടം പുതിയ അനുഭവമല്ല. ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാല്‍ സ്വന്തം കേസുകള്‍ കോടതിയില്‍ വാദിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ വക്കീല്‍ കുപ്പായം ഇടാതെ ഹൈക്കോടതിയില്‍ കേസ് വാദിച്ച അനുവഭവും സെന്‍കുമാറിനുണ്ട്. പൊതു പരിപാടികളും വക്കീല്‍ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സെന്‍കുമാര്‍.