India

രാജ്യത്ത് പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങിയിരിക്കുന്നവെന്ന യാഥാര്‍ഥ്യം തന്നെ ഭയപ്പെടുത്തുന്നതായി ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. ഗോവന്‍ നിയസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പരീഖറുടെ പ്രസ്താവന.

നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിച്ചു തുടങ്ങിയിരിക്കുന്നു, ഇത് കാണുമ്പോള്‍ എനിക്ക് ഭയമാണ് തോന്നുന്നത്. ക്ഷമയുടെ എല്ലാ അതിരുകളും അവര്‍ ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നത് എല്ലാവരെയും കുറിച്ചല്ല പരിഖര്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച് വരുന്നതായി മുന്‍പ് പരീക്കര്‍ സൂചിപ്പിച്ചിരുന്നു. മയക്കുമരുന്ന ശൃംഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍  പൂര്‍ണമായി ഇല്ലാതാകുമെന്ന വിശ്വാസമൊന്നും തനിക്കില്ലെന്നും പരീഖര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 170ല്‍ അധികം പേരെ മയക്കുമരുന്ന് കേസില്‍ പിടിച്ചിരുന്നു. നിലവിലെ ഇന്ത്യന്‍ നിയമ പ്രകാരം  കുറഞ്ഞ അളവ് മയക്കുമരുന്നാണ് പിടിക്കപ്പെട്ടതെങ്കില്‍ കുറ്റക്കാര്‍ക്ക് രണ്ടാഴ്ചയ്ക്കോ ഒരു മാസത്തിനോയിടയില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടാകും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്‍ ആശുപത്രിയില്‍. കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ  ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബച്ചന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ അപകടരമായ ഒന്നും തന്നെയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബച്ചന്റെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ബിഗ് ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അറിയുന്നത്. 2008 ലും കടുത്ത വയറുവേദനയെ തുടര്‍ന്ന് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ബിഗ് പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. തന്റെ പുതിയ ചിത്രമായ 102 നോട്ട് ഔട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ബിഗ് ബി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

തൃശുര്‍ ലോ കോളെജില്‍ വിദ്യാര്‍ഥിയായിരിക്കെ വഴിവിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിച്ചെന്ന് കൈരളി വാര്‍ത്തയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എംഎല്‍എ. ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ചാനലാണ് കൈരളിയെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം. കൈരളി ചാനല്‍ നല്‍കിയ വാര്‍ത്തയോട് കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്ക് ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത് അറിയാന്‍ സാധിക്കും. അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നും വി.ടി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍.എല്‍.ബിക്ക് യൂണിവേഴ്സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ടെന്നും വി.ടി തന്റെ കുറിപ്പില്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സര്‍ക്കാര്‍ ഭൂമി കയ്യേറിയ, വിദ്യാര്‍ത്ഥിപീഡനങ്ങള്‍ തുടര്‍ക്കഥയാക്കിയ, ദലിത് അധിക്ഷേപങ്ങള്‍ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജില്‍ നിന്ന് ക്ലാസില്‍പ്പോലും പോകാതെ എല്‍എല്‍ബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ് സംസ്ഥാനതലത്തിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് വാങ്ങി ഒരു സര്‍ക്കാര്‍ ലോ കോളേജില്‍ പ്രവേശനം നേടി കൃത്യസമയത്ത് തന്നെ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ പത്ത് വര്‍ഷം മുന്‍പത്തെ ഒരു ഇന്റേണല്‍ പരീക്ഷ പേപ്പറിന്റെ മാര്‍ക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ് ന്യൂസുമായി കോലാഹലമുയര്‍ത്തുന്നത്.

എനിക്കിക്കാര്യത്തില്‍ പറയാനുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍എല്‍ബിക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെക്കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്കറിയാം, ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നോക്കുന്നതും അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നത്.

ഒരുപക്ഷേ ഇനി വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും …രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും!

ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാര്‍ത്തക്ക് അവര്‍ നല്‍കുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു

 

 

മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ നിര്‍മ്മിച്ച സ്വന്തം നാട്ടില്‍ വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടത്.

1958ലായിരുന്നു കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ വായനശാലക്ക് തറക്കല്ലിട്ടത്. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു.

ഒരു നാടിനെ തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും അറിയിച്ചു.

കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? . ഒരു മുദ്രാവാക്യം മൂലം ഈ പെണ്‍കുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലായി മാറി. സമരത്തേക്കാള്‍ ഉപരിയായി അതിലെ മുദ്രാവാക്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വനിത ഹോസ്റ്റല്‍ അടച്ച്‌ പൂട്ടിയതിനെതിരെ പാറശാല ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തത്.

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം… അയ്യോ പോയേ കിടപ്പാടം പോയേ… എന്ന് പോകുന്നു മുദ്രാവാക്യങ്ങള്‍. ഹോസ്റ്റലിലെ ഭക്ഷണശാലയിലെ വൃത്തിയില്ലായ്മയും ഈച്ച ശല്യവും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്ക്കെത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും ചെയ്തതോടെ ഹോസ്റ്റല്‍ നവീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിനെ തുടര്‍ന്ന് അടുക്കള നവീകരിക്കാന്‍ എന്ന പേരില്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടുകയും പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ മൊബൈലില്‍ അശ്ലീല സിനിമകള്‍ കാണുന്നു എന്ന് കോളേജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ റേഞ്ചില്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ പ്രചരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തുണ്ട് പടം കാണാന്‍ സമരം ചെയ്യുന്നത് പോലെയായി. ആ രീതിയില്‍ അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. തങ്ങള്‍ പരാതി നല്‍കിയതിലുള്ള പകപോക്കലാണ് പെട്ടന്നുള്ള ഈ അടച്ചുപൂട്ടല്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇതിനെതിരെയാണ് സമരം നടക്കുന്നത്. ഏതായാലും അടര്‍ത്തി മാറ്റിയ മുദ്രാവാക്യം മൂലം സമരം വൈറല്‍ ആയി മാറി.

 

 

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അധികൃതര്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു ആശുപത്രിയിലാണ് സംഭവം. മുന്നിയെന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ ഒരു നഴ്‌സിനേയും ഡോക്ടറേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

പ്രസവ വേദന ആരംഭിച്ചതോടെ മുന്നിയുമായി ഭര്‍ത്താവ് ബബ്ലു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. മുന്നിയെ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തണമെന്ന് ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചു. തുടര്‍ന്ന് സ്‌കാനിംഗ് നടത്തുന്നതിനായി ആശുപത്രിയിലെ തന്നെ ലാബിലെത്തിയ ബബ്ലുവിനോട് ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഇല്ലാതെ സ്‌കാനിംഗ് ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡിന്റെ നമ്പരും ഹാജരാക്കാമെന്ന് ബബ്ലു പറഞ്ഞെങ്കിലും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല.

സ്‌കാനിംഗ് ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചതോടെ രണ്ട് മണിക്കൂറോളം ലാബിന് പുറത്ത് കാത്തിരുന്ന മുന്ന ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം മുന്ന അത്യാവിശ്യ പരിശോധനകള്‍ക്ക് വിധേയമായിരുന്നെല്ലെന്നും അതിനാലാണ് സ്‌കാനിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ചേളന്നൂരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രണ്ടു കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തി. ഞേറക്കാട്ട് മുഹമ്മദ് റഫീഖ് ഷെയ്ക്കിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ്(13), അയല്‍വാസിയായ രാധാകൃഷ്ണന്റെ മകന്‍ അഭിനവ് കൃഷ്ണ(14) എന്നിവരെയാണ് രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയത്. കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടതായി ഇന്നലെ വൈകുന്നേരമാണ് പോലീസിന് വിവരം ലഭിക്കുന്നത്.

ഇതോടെ നടത്തിയ അന്വേഷണത്തില്‍ ഇന്ന് (വെള്ളി) രാവിലെ പത്തു മണിയോടെ ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ഒരു മുതിര്‍ന്നയാള്‍ കൂടി ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ അതില്‍ വ്യക്തതയായിട്ടില്ല. കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം, എന്നാല്‍ ബാഹ്യ പ്രേരണകള്‍ എന്തെങ്കിലും ഉണ്ടോ എന്നും, കൂടെ കണ്ടെന്ന് പറയപ്പെടുന്ന ആളാരാണെന്നും അന്വേഷിച്ച്‌ വരികയാണ്.

കുട്ടികള്‍ എങ്ങനെ പറശ്ശിനിക്കടവിലെത്തി എന്ന വിവരങ്ങളും ലഭ്യമായിട്ടില്ല. അവശരായ കുട്ടികളെ കോഴിക്കോട്ടേയ്ക്ക് കൊണ്ടു വന്നു. ക്ഷീണം മാറിയ ശേഷം ചോദ്യം ചെയ്യും.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മദ്രസ്സയിലേയ്ക്ക് പോകാന്‍ ഇറങ്ങിയതാണ് മുഹമ്മദ് ഷാഹില്‍. എന്നാല്‍ മദ്രസ്സയില്‍ എത്തിയില്ല. ഈ സമയത്തു തന്നെയാണ് അയല്‍വീട്ടില്‍ നിന്ന് അഭിനവിനേയും കാണാതായത്.

വീരപ്പന്റെ സഹോദരിയുടെ മകന്‍ കേരളത്തില്‍. ഇപ്പോള്‍ തിരൂരിലെ സൂപ്പര്‍സ്റ്റാര്‍ വീരപ്പന്റെ മരുമകനായ മോഹനനാണ്. മോഹനന്‍ വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ മകനാണ്. അമ്മാവന്റെ കട്ട ഫാനാണ് പുള്ളിക്കാരൻ. വീരപ്പനുമായുള്ള ബന്ധം തിരിച്ചറിയാന്‍ മീശ മാത്രം മതി. കാഴ്ചയില്‍ വീരപ്പന്‍ ആണെങ്കിലും സ്വഭാവത്തില്‍ പാവത്താനാണ് ഈ മരുമകന്‍.

നാലുവര്‍ഷം മുമ്പാണ് കൂലിപ്പണിക്കായി മോഹനന്‍ തിരൂരില്‍ എത്തുന്നത്. തുടര്‍ന്നാണ് തോട്ടപ്പണിക്കാരനായി ഇവിടെ കൂടുന്നത്. മോഹനന്‍ സൂപ്പര്‍താരമായി മാറിയത് അടുത്തിടെ ചില പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും വന്നതോടെയാണ്.

കേരളത്തിലേക്ക് ആദ്യമായി വന്നത് 2014-ലാണ്. അടുത്തുള്ള ചില വീടുകളിലും പണിക്കു പോകും. സ്‌കൂള്‍ പൂട്ടുമ്പോള്‍ ഭാര്യയും കുട്ടികളും ഇവിടെ വന്ന് കുറച്ച് നാള്‍ തങ്ങിയ ശേഷം തിരിച്ചുപോകും. ഇടയ്ക്ക് നാട്ടിലേക്കും പോകും.

തിരുവനന്തപുരം കൊണ്ണിയൂര്‍ സെന്റ് തെരേസാസ് സ്കൂള്‍ വാര്‍ഷികത്തിനിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. അഞ്ചാം ക്ളാസ് വിദ്യാര്‍ഥിക്കും രണ്ടു കന്യാസ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്കേറ്റു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ ചാനൽ പുറത്തുവിട്ടു

tvm-attack

അഞ്ചാം ക്ളാസ് വിദ്യാര്‍ഥി അജീഷിന്റെ കൈയ്യൊടിഞ്ഞു.

സ്കൂൾ വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നതിനിടെ രാത്രി എട്ടു മണിയോടെയാണ് പിന്നില്‍ നിന്നും അക്രമം ആരംഭിച്ചത്. കസേരകള്‍ എടുത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കുട്ടികളും അധ്യാപകരും ഇറങ്ങിയോടി. രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി പ്രാണരക്ഷാര്‍ത്ഥം ഒാടുന്നത്‌ സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. ആദ്യ ആക്രമണത്തിന്‌ ശേഷം പുറത്ത്‌ പോയ അക്രമികള്‍ തുടര്‍ന്നും രണ്ടുതവണ കൂടി എത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിസില്‍, സിസ്റ്റര്‍ നീതു എന്നിവര്‍ക്കും പരുക്കേറ്റു. സിസ്ററര്‍ സിസിലിന്റെ ശിരോവസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് കൊണ്ണിയൂര്‍ സ്വദേശികളായ സിയാസ്, കമറുദ്ദീന്‍, നാസറുദ്ദീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ടു പേര്‍ക്കെതിരെയാണ് കേസ്. ഇവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയും പിടികിട്ടാപ്പുള്ളിയുമായ ഗുണ്ട ബിനു എന്നറിയപ്പെടുന്ന ബിന്നി പാപ്പച്ചനെ(45) കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പൊലീസാണ് ഉത്തരവിറക്കിയിരിക്കുന്നത്. 1994 മുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ 8 ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരത്ത് വേരുകള്‍ ഉള്ള ബിനുവിനായുള്ള തെരെച്ചില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സേലം, കൃഷ്ണഗിരി, വെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താവളങ്ങളുള്ള ബിനുവിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ 73 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പൊലീസിന്റെ പിടിയില്‍ നിന്നും ഗുണ്ട ബിനു ഉള്‍പ്പെടെ 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി ആഘോഷ ചടങ്ങിനെത്തിയ ഗുണ്ടകളെ തോക്ക് ചൂണ്ടിയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

RECENT POSTS
Copyright © . All rights reserved