India

കൊച്ചി: എ.കെ.ജിക്കെതിരായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സിനിമാതാരം ഇര്‍ഷാദ്. ഫേസ്ബുക്കിലൂടെയാണ് നടന്റെ രൂക്ഷമായ പ്രതികരണം. മോശം ഭാഷ ഉപയോഗിച്ചുള്ള ഇര്‍ഷാദിന്റെ ആദ്യ പ്രതികരണം വിവാദമായതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്ത് വന്നത്.

ഫെയ്സ്ബുക്ക് ലൈവിലെത്തിയ ഇര്‍ഷാദ് ബല്‍റാമിനെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ

‘ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.’

വീഡിയോ കാണാം

https://www.facebook.com/rahoof.pgdi/videos/1513223022128343/

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് കോടതി നടപടി. അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസ് ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരായാണ് സി.ബി.ഐ പുതിയ ഹര്‍ജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ ഇടപാട് നടക്കില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ നിന്ന് പിണറായിയെ മാറ്റിനിര്‍ത്തിയാല്‍ വിചാരണയെ ബാധിക്കുമെന്നും സിബിഐ പറയുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി പുനപരിശോധിക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടതായുണ്ടെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരായി ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഇവര്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുക.

ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായി, സന്തോഷവും, ദുഃഖവും, മഴയും,വെയിലും എല്ലാം ഒരുമിച്ച് അനുഭവിച്ചു. 88 കാരനായ നാരായണ്‍ ലാവഡെയ്ക്കും 78 കാരി ഐരാവതിക്കും ഒന്നും ചെയ്യാനില്ല, ഇനിയൊന്ന് സുഖമായി മരിക്കണം. ജീവിതത്തില്‍ എപ്പോഴും തുണയ്ക്ക് തുണയായി നിന്നവര്‍ മരിക്കുമ്പോഴും അങ്ങനെതന്നെ വേണമെന്ന ആഗ്രഹത്തിലാണ് നാരായണനും ഐരാവതിയും ദയാവധത്തിന് അനുമതിയുമായി രാഷ്ട്രപതിക്ക് കത്തയിച്ചിരിക്കുന്നത്.

വളരെ ആസ്വദിച്ചാണ് ജീവിച്ചത്. ഭൂമിയില്‍ ജീവിച്ചതുകൊണ്ട് ഇനിയൊന്നും ചെയ്യാനില്ല, വെറുതെ ഇങ്ങനെ ജീവിച്ച് നാട്ടിലെ പരിമിത വിഭവങ്ങളുടെ പങ്ക് പറ്റാന്‍ ആഗ്രഹിക്കുന്നില്ല. മാറാരോഗങ്ങളൊന്നുമില്ലാത്തതിനാല്‍ പെട്ടെന്നൊരു മരണത്തിന് സാധ്യതയുമില്ല. സ്വാഭാവിക മരണമാണെങ്കില്‍ ഇരുവരെയും ഒരുമിച്ച് തേടിയെത്തുകയില്ല. ഒരാള്‍ മരിക്കുമ്പോള്‍ ഒരാള്‍ തനിച്ചാവും.അത് സഹിക്കാന്‍ കഴിയില്ല.ഒരുമിച്ചുതന്നെ പോകണം. അതിന് അങ്ങ് കനിയണം – രാഷ്ട്രപതിയോട് ഈ വൃദ്ധ ദമ്പതികള്‍ക്ക് ആകെയുള്ള അപേക്ഷയാണ് ഇത്.

മഹാരാഷ്ട്ര ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു നാരായണ്‍. സകൂള്‍ പ്രിന്‍സിപ്പലായിരിക്കെ ഔദ്യോഗിക ജീവിത്തില്‍ നിന്ന് വിരമിച്ചതാണ് ഭാര്യ ഐരാവതി. ദക്ഷിണ മുംബൈയിലെ ഒറ്റമുറി വീട്ടിലാണ് വര്‍ഷങ്ങളായി ഇവര്‍ താമസം. ഒരുമിച്ചുള്ള മരണം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല .വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തില്‍ ദയാവധത്തിന്റെ സാധ്യതകളും നിയമവശങ്ങളും മനസ്സിലാക്കിയുള്ള തീരുമാനം. മക്കളില്ലാത്തതിനാല്‍ കിടപ്പിലായാല്‍ മറ്റൊരാളെയോ ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരും.അതിലും നല്ലത് കുറച്ചെങ്കിലും ആരോഗ്യമുള്ളപ്പോള്‍ പോകുന്നതാണെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു.

ഇതിനിടെയിലാണ് ദയാവധത്തിന് സഹായിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ ഡിഗിനിറ്റസിനെകുറിച്ച് ഇവര്‍ അറിയുന്നത്. ഗുരുതരമായ ആരോഗ്യ,മാനസിക പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് ജീവിക്കാനാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ മരിക്കാന്‍ സഹായിക്കുന്ന സന്നദ്ധ സംഘടനയാണ് ഡിഗിനിറ്റസ്. എന്നാല്‍ ഒരുമിച്ച് മരിക്കണമെന്നുള്ള നാരായണിന്റെയും ഐരാവതിയുടെയും ആഗ്രഹത്തിന് അവിടെയും പ്രതിബദ്ധങ്ങളുണ്ടായി.

അവസാനശ്രമമെന്ന നിലയിലാണ് രാഷ്ട്രപതിക്ക് അപേക്ഷ ഇവര്‍ നല്‍കിയിരിക്കുന്നത്. പൗരന് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്.അതുപോലെ മരിക്കാനുള്ള അവകാശവും നല്‍കണമെന്നാണ് നാരായണ്‍ പറയുന്നത്. രാഷ്ട്രപതിക്കു കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും, മുന്‍ നിയമമന്ത്രി രാം ജത്മലാനിക്കും എല്ലാം കത്തയച്ച് കനിവുതേടി കാത്തിരിക്കുകയാണിവര്‍.

മലപ്പുറം: പ്രകൃതി ചികിത്സയ്ക്ക് വിധേയയായ സ്ത്രീ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം വളന്നുര്‍ സ്വദേശിനിയായ യുവതിയാണ് അമിത രക്തസ്രാവം മൂലം മരണപ്പെട്ടത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടായി. നില ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

അതേസമയം കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചൊവ്വാഴ്ച്ച വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറം ലോകത്തെത്തുന്നത്. ബുധനാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കളക്ടര്‍ക്ക് കൈമാറും.

മരണപ്പെട്ട യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സ തേടാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫാമിലി ഹെല്‍ത്തിലെ വളണ്ടിയര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയും ഭര്‍ത്താവിന്റെ കുടുംബവും പ്രസവം വീട്ടില്‍വെച്ച് മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസവത്തിനു ശേഷം കൃത്യ സമയത്ത് മറുപിള്ള പുറത്തു വരാതിരുന്നതിനാല്‍ അമിത രക്തസ്രാവമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന് സമയത്ത് രക്തസ്രാവം മൂലം യുവതിയുടെ ശരീരം നീല നിറത്തിലായിരുന്നു.

2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ കേന്ദ്രം അടച്ചിടുകയും ചികിത്സകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ തന്നെയാണ് മഞ്ചേരിയിലും പ്രസവ ചികിത്സ നടത്തിയതെന്നും വിവരമുണ്ട്.

കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ജോസഫ് മാത്യു ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വെച്ച് തങ്ങള്‍ നാല് പേരും ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈന് മൊഴി നല്‍കിയിരുന്നു.

ഈ സംഭവം ചൈല്‍ഡ് ലൈന്‍ പാമ്പാടി പൊലീസിന് കൈമാറി. പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് അന്വേഷണം സജീവമായതോടെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കോട്ടയം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ജൂലൈയിലും സമാന കേസില്‍ ജോസഫ് മാത്യുവിനെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയാണ് അന്ന് ബലാത്സംഗത്തിനിരയായെന്ന പരാതി നല്‍കിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

നോട്ടിംങ്ഹാം: സന്തോഷ് ട്രോഫി കേരളാ ടീമിന്റെ മാനേജരായി തെരഞ്ഞെടുക്കപ്പെട്ട പി.സി ആസിഫിന് അഭിനന്ദനവുമായി യൂറോപ്പിലെ മലയാളി ഫു്ടബോള്‍ താരങ്ങള്‍. ഇംഗ്ലണ്ടിലെ മലയാളി കുട്ടികളുടെ കാല്‍പന്തുകളിയുടെ ആരവം നെഞ്ചിലേറ്റിയ ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് ഫുഡ്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ പി.സി ആസിഫിന് സ്വീകരണം നല്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഫുട്‌ബോളിനെ ഇത്രയധികം സ്‌നേഹിക്കുകയും ഫുട്‌ബോള്‍ മേഖലയുടെ വളര്‍ച്ചയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന  ആസിഫിനെ കേരളാ ടീമിന്റെ മാനേജരായി നിയമിച്ചത് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകുമെന്ന പൊതു അഭിപ്രായമാണ് കേരളത്തിനുള്ളിലും പ്രവാസികള്‍ക്കിടയിലുമുള്ളതെന്ന്‌  ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതര്‍ പറഞ്ഞു.

ഈ മാസം 18 ന് ബാംഗ്ലൂരില്‍ ആന്ധ്ര പ്രാദേശിനെതിരെ കേരളത്തിന്റെ അദ്യ മത്സരം.  പി സി ആസിഫ് കാസറഗോഡ് ഗവണ്മെന്റ് കോളേജിലുടെ അത്‌ലറ്റ് ക്‌സില്‍ നിന്ന് ഫുട്‌ബോള്‍ ലേക് കാസറഗോഡ് നാഷണല്‍ലിലൂടെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക് എത്തിയ ആസിഫി മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ കുന്ത മുന ആയി.മൊഗ്രാലിന്റെ ചരിത്ര വിജയങ്ങളില്‍ പങ്കാളി .സ്വത സിദ്ധമായ ലോംഗ് റേഞ്ചര്‍ ഷോട്ടുകളും  അതിവേഗവും ശരീര ഭാഷയും ഗോള്‍ അടി മികവും ആരാധകര്‍ക്കിടയില്‍ ഗോള്‍ അടി യന്ത്രം എന്ന ഓമന പേരും ചാര്‍ത്തി നല്‍കി. കാസർഗോഡ് ജില്ലക്ക്  വേണ്ടി നിരവധി തവണ ബൂട്ട് കെട്ടിയതോടൊപ്പം ഒരു വര്‍ഷം  ക്യാപ്റ്റനും ആയിരുന്നു.

വർഷങ്ങളോളം ജില്ലാ ലീഗിലെ ടോപ് സ്‌കോറര്‍. പ്രശസ്ത സെന്റ് അലോഷ്യസ് കോളേജിന്റെ ഫുട്‌ബോള്‍ ചരിത്രം മാറ്റി എഴുതിയ മംഗ്ലൂര് യൂണിവേഴ്‌സിറ്റിയിലെ നിറ സാന്നിധ്യം.. മാതൃഭൂമി ട്രോഫി അടക്കമുള്ള അന്തര്‍ സര്‍വ്വകലാശാല പ്രകടനങ്ങള്‍..  മംഗ്ലൂര് പ്രശസ്തമായ നെഹ്‌റു മൈതാനിയില്‍ നടത്തിയ പ്രകടനങ്ങള്‍.. തുടർച്ചയായി ഏഴു വര്ഷം മംഗളൂർ സ്‌പോര്‍ട്ടിങ്ങിനെ ദക്ഷിണ കന്നഡ ലീഗില്‍ ചാമ്പ്യന്മാരാക്കി. ഇന്നും ആരും തകര്‍ക്കാതെ ആ ഗോള്‍ റെക്കോര്‍ഡുകള്‍  കര്‍ണാടകയിലും പി സി ആസിഫിനെ പ്രശസ്തനാക്കി. മൊഗ്രാലിനോടൊപ്പം തന്നെ ഉപ്പള സിറ്റിസണ്‍ മംഗ്ലൂര്‍ സ്‌പോര്‍ട്ടിംഗ് തുടങ്ങിയ ക്ലബ്ബ്കള്‍ക് വേണ്ടി കര്‍ണാടകയില്‍ നിരവധി മത്സരങ്ങള്‍. ഫുട്‌ബോളില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു സംഘടനാ രംഗത്തേക്കുള്ള വരവ്. അത് കേരളാ സെവന്‍സ് ഫുട്‌ബോളില്‍ വിപ്ലവം ശ്രിഷ്ടിച്ചു. സഹോദരനും മുന്‍ ഐ ടി ഐ താരവുമായിരുന്ന എ എം ഷാജഹാന്റെ കയ്യും പിടിച്ചു സുഹൃത്തും മംഗ്ലൂര് ഗീത എലെക്ട്രിക്കല്‍സ് ഓണര്‍ അശോകും ചേര്‍ന്ന് 95 ല്‍ നടത്തിയ കേരളത്തിലെ ആദ്യത്തെ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ടൂര്‍ണമെന്റ് ലൂസിയ ഗ്രൂപ്പിന് വേണ്ടി നടത്തി പിന്നീട് അങ്ങോട് കേരളാ സെവന്‍സ് ഫുട്‌ബോളിന്റെ രൂപവും ഭാവവും മാറുന്നതാണ് കേരളാ സെവന്‍സ് ആരാധകര്‍ കണ്ടത്. ഇത്തരത്തില്‍ നിരവധി മികവുകള്‍ നേടിയ ആസിഫിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് വൈകി വന്ന അംഗീകാരം മാത്രമാണെന്നാണ് കായിക രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നത്.

 

യൂറോപ്പില്‍ പി.സി ആസിഫിന് സ്വീകരണം നല്കാനുള്ള തയാറെടുപ്പിലാണ്  ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാഡമി.  ജോസഫ് മുള്ളന്‍കുഴി ആണ് അക്കാഡമി മാനേജര്‍. അസി. മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്‌മെന്റ് മാനേജര്‍ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്‌നിക്കല്‍ ഡയറക്ടേഴ്‌സ് രാജു ജോര്‍ജ്ജ് കുറവിലങ്ങാട്, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ, ജിബി വര്‍ഗീസ്, എറണാകുളം, മാനേജർ ബിനോയ് തേവർ കുന്നേൽ രാമപുരം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒന്‍പത് പേര്‍ പൊലീസിന്റെ പിടിയിലായി. പിടിയിലായ രണ്ട് സ്ത്രീകളും സീരിയല്‍ നടിമാരാണ്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. ചിറക്കലിലെ എന്‍.പി. ബിജില്‍ (33), തളാപ്പിലെ എ. പി. സമിത് (30), പുഴാതിയിലെ പി. സജീഷ് (25), തുളിച്ചേരി കെ.കെ. ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്. വി. പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എ.വി. വിജില്‍ (25), വയനാട് അമ്പലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാരാകട്ടെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശികളാണ്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത് എന്നറിയുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ഫ്‌ളാറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു) യില്‍ നിന്ന് വിദ്യാര്‍ഥിയെ കാണാതായി. ഗവേഷക വിദ്യാര്‍ഥിയായ മുകുള്‍ ജെയിനെ (26) നെയാണ് കാണാതായിരിക്കുന്നത്. ഈ മാസം എട്ടിനുശേഷമാണ് മുകുളിനെ കാണാതായെതെന്നാണ് റിപ്പോര്‍ട്ട്.

കാണാതായ ദിവസം വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ മുകുളിനെ അലട്ടിയിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് പോലീസ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ സംശയാസ്പദമായി ഒന്നും തന്നെയില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. മുകുളിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയകളില്‍ കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

ജെഎന്‍യുവില്‍ നിന്ന് 2016 ഒക്ടോബര്‍ 15 ന് നജീബ് അഹമ്മദെന്ന മറ്റൊരു വിദ്യാര്‍ഥിയെ കാണാതായിട്ട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍വ്വകലാശാല ഹോസ്റ്റില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരുമായി ഉണ്ടായ അടിപിടിക്ക് ശേഷമാണഅ നജീബിനെ കാണാതായത്. തുടര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ കാംമ്പയിന്‍ നടത്തിയെങ്കിലും നജീബ് അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദിയിലും സംസ്‌കൃതത്തിലും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത പ്രാര്‍ത്ഥന ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി. ഇത്തരം സ്ഥാപനങ്ങളില്‍ കൈകൂപ്പിയും കണ്ണടച്ചുമുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധമാക്കിയതിനെതിരെ സുപ്രീം കോടതി സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായുള്ള ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഏതാണ്ട് 1000ത്തിലധികം വരുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിതമായി നടത്തിപ്പോരുന്ന ഇത്തരം പ്രാര്‍ത്ഥനകള്‍ ഒരു പ്രത്യേക മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്നമാണെന്ന് ഇതെന്ന് കോടതി നിരീക്ഷിച്ചു. പൊതു അസംബ്ലികളില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളും പ്രാര്‍ത്ഥനകളില്‍ പങ്കുചേരണമെന്നാണ് ചട്ടം. അതില്‍ മതവിശ്വാസമില്ലാത്തവരും മറ്റേതെങ്കിലും വിശ്വാസം പിന്‍തുടരുന്നവരുമെന്ന വ്യത്യാസമില്ല.

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളും മതവിശ്വാസമില്ലാത്തവരും മറ്റേതെങ്കിലും വിശ്വാസം പിന്‍തുടരുന്നവരുമായ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം ഇത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കേണ്ടിവരുന്നത് ഭരണഘടനയുടെ 92-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ വിനായക് ഷാ ചൂണ്ടിക്കാട്ടുന്നു. പ്രാര്‍ത്ഥനകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും അവരെ നിര്‍ബന്ധിതമായി കൈകൂപ്പിയുള്ള പ്രാര്‍ഥനയ്ക്ക് പങ്കെടുപ്പിക്കാനും ഇത്തരം വിദ്യാലയങ്ങളിലെ അധ്യാപകര്‍ ശ്രദ്ധിക്കാറുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കുചേരാത്തവരെ പരസ്യമായി ശിക്ഷിക്കാന്‍ പോലും ചില അധ്യാപകര്‍ മുതിരാറുണ്ടെന്നും വിവരമുണ്ട്.

തിരുവനന്തപുരം:ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിയെ പരിഹസിച്ച് ജേക്കബ് തോമസ്. ‘പാഠം 4 ഫണ്ട് കണക്ക്’ എന്ന പേരില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജേക്കബ് തോമസ് വിമര്‍ശനം രേഖപ്പെടുത്തിയത്.

തൃശൂരിലെ സിപിഎം സമ്മേളന വേദിയില്‍നിന്നു ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി നടത്തിയ യാത്രാച്ചെലവ് ഓഖി ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചാണെന്നാണ് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്ററായിരുന്നു യാത്രക്കായി മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്. ഇതിനായി തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്.

ഡിജിപി ജേക്കബ് തോമസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജീവന്റെ വില 25 ലക്ഷം
അല്‍പ്പജീവനുകള്‍ക്ക് 5 ലക്ഷം
അശരണരായ മാതാപിതാക്കള്‍ക്ക് 5 ലക്ഷം
ആശ്രയമറ്റ സഹോദരിമാര്‍ക്ക് 5 ലക്ഷം
ചികില്‍സയ്ക്ക് 3 ലക്ഷം
കാത്തിരിപ്പു തുടരുന്നത് 210 കുടുംബങ്ങള്‍
ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം

പോരട്ടേ പാക്കേജുകള്‍!

RECENT POSTS
Copyright © . All rights reserved