സോളാർ പീഡനക്കേസില്‍ പി.സി.ജോർജ്ജിന്റെയും ലതികാ സുഭാഷിന്റെയും മൊഴി സിബിഐ രേഖപ്പെടുത്തി. കൊച്ചിയിൽ വച്ചാണ് സിബിഐ സംഘം ഇവരുടെ മൊഴിയെടുത്തത്. സോളാർ കേസിനെ കുറിച്ച് മുമ്പ് രണ്ടു നേതാക്കളും നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സോളാർ പദ്ധതിക്ക് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളും, എ.പി.അബ്ദുള്ളകുട്ടിയും പീഡിപ്പിച്ചുവെന്നാണ് പരാതി. കേസന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ഇവരുടെ മൊഴിയെടുത്തത്. പരാതിക്കാരി പീഡനവിവരങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് പി സി ജോര്‍ജ് നേരത്തെ നടത്തിയ വെളിപ്പെടുത്തൽ.
നാലുവർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സർക്കാർ സബിഐക്ക് കൈമാറിയത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബിജെപി നേതാവ് അബ്ദുള്ള കുട്ടിക്കുമെതിരെ ആറ് പീഡനക്കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 16 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സർക്കാരിന് സമീപിച്ചിരുന്നത്. മറ്റ് പത്തുപേർക്കെതിരെ കൂടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി പരാക്കാരി പറയുന്നു. മൊഴിയിൽ പറയുന്ന മറ്റ് മന്ത്രി മന്ദിരങ്ങള്‍ അതിഥി മന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ തെളിവ് ശേഖരിക്കാനായി സബിഐ അനുമതി ചോദിച്ചിട്ടുണ്ട്
മേലാറ്റൂരില്‍ കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പണവും പോലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പ്ലാറ്റ്‌ഫോമില്‍ രഹസ്യ അറ നിര്‍മിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഷാര്‍ജയില്‍ സുഹൃത്തിന്റെ മിഡില്‍ ഈസ്റ്റ് എന്ന കോളജിനു വേണ്ടി ഭൂമി കിട്ടാന്‍ ഷാര്‍ജ ഭരണാധികാരിയെ സമീപിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വപ്‌നയുടെ ആരോപണങ്ങള്‍ പുതിയതല്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍ പറയുന്നു. പഴയ ആരോപണമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ തനിക്ക് നോട്ടീസ് നല്‍കിയതും അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമെല്ലാം.
താന്‍ ഷാര്‍ജ ഷെയ്ഖിനെ സ്വകാര്യമായി കണ്ടിട്ടില്ല. കോണ്‍സുല്‍ ജനറലുമായി തനിക്ക് വ്യക്തിപരമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ നമ്പര്‍ പോലും തന്റെ പക്കലില്ല.
മിഡില്‍ ഈസ്റ്റ് എന്ന പേരിലൊരു കോളജില്ല. അങ്ങനെ ഒരു കോളജിനു വേണ്ടി സ്ഥലവും വാങ്ങിയിട്ടില്ല. അതിനു വേണ്ടി ഷാര്‍ജ ഷെയ്ഖിനെ കണ്ടിട്ടില്ല. കേരളത്തിന്റെ മൂന്നിരട്ടി വരുമാനമുള്ള ഷാര്‍ജയിലെ ഷെയ്ഖിന് കൈക്കൂലി കൊടുക്കാന്‍ താന്‍ കോണ്‍സുല്‍ ജനറലിന് പണം കൊടുത്തുവെന്നത് യാതൊരു ലോജിക്കുമില്ലാത്ത ആരോപണമാണ്. എന്നാല്‍ സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോ എന്ന മാധ്യമങ്ങളോട് ചോദ്യത്തോട് പ്രതികരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറായില്ല. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് അദ്ദേഹം മാധ്യമങ്ങളുടെ അടുക്കല്‍ നിന്ന് പോകുകയായിരുന്നു.
സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. ഇതിനായി ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
കോമഡി കഥാപാത്രങ്ങളിലൂടെ എത്തി പിന്നീട് സ്വഭാവനടനായും നടനായും മലയാള സിനിമയിൽ തന്റേതായൊരു ഇടം നേടിയ നടനാണ് സൂരജ് . സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ സുരാജ്, തന്റെ സംവിധാനത്തോടുള്ള താല്പര്യം തുറന്നുപറയുകയാണ് ഇപ്പോൾ. ഹെവൻ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരാജിന്റെ തുറന്നുപറച്ചിൽ.
“എനിക്ക് സിനിമ സംവിധാനം ചെയ്യാനുള്ള പ്രായം ആയിട്ടില്ല. പൃഥ്വിരാജും ഫഹദ് ഫാസിലുമൊക്കെ ശ്രദ്ധിക്കേണ്ടത് എനിക്ക് അതിനുള്ള പ്രായം ആയിട്ടില്ല. അതിനുള്ള സമയം ആകുമ്പോൾ നൂറ് ശതമാനം ഞാൻ സിനിമ സംവിധാനം ചെയ്യും. ഇതുവരെ എനിക്ക് അങ്ങനെ ഒരാഗ്രഹം വന്നിട്ടില്ല. എപ്പോഴെങ്കിലും ഒരുപക്ഷേ സംഭവിക്കും”, എന്നാണ് സുരാജ് പറഞ്ഞത്.
വെള്ളിയാഴ്ചയാണ് ഹെവൻ തിയറ്ററുകളിൽ എത്തുന്നത്. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം. പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും. പൊലീസ് വേഷത്തിലാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്.
നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ് നൽകിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടിൽ െവച്ചായിരുന്നു ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ സേവന ദാതാക്കളിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ് ഇവരുടെ മൊഴിയെടുത്തത്.
ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
കാവ്യാ മാധവന് കേസിൽ പങ്കുള്ളതായി ടി.എൻ. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.
നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ സ്വകാര്യബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്.
സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേയും കെ.ടി ജലീലിനെതിരേയും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.
കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
സംസ്ഥാനത്ത് 17ടൺ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാൻ ഇറക്കുമതി ചെയ്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.
ഇതിനെക്കുറിച്ച് നേരത്തെ തന്നെ കസ്റ്റംസ് വളരെ വിശദമായിത്തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസില്‍ കസ്റ്റംസ് തുടരന്വേഷണമുണ്ടാകാനിടയില്ല.
എന്നാൽ മറ്റു അന്വേഷണ ഏജൻസികൾക്ക് സ്വപ്നയുടെ രഹസ്യമൊഴി കിട്ടിയിരുന്നില്ല, അതുകൊണ്ട് തന്നെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയോ എൻഐയോ കേസിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം അന്ന് സ്വപ്ന എന്തുകൊണ്ട് അന്വേഷണ ഏജൻസികളോട് ഇക്കാര്യം പറഞ്ഞില്ല എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
സത്യവാങ്മൂലത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കം ഉന്നതർക്ക് എതിരായ രഹസ്യ മൊഴിയുടെ പകർപ്പാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് ഒന്‍പത് മണിക്കൂറാണ് രാഹുലിനെ ഇഡി സംഘം ചോദ്യം ചെയ്തത്. ഇതോടെ മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറിലേറെയാണ് രാഹുല്‍ ഗാന്ധി ഇഡിയുടെ ചോദ്യംചെയ്യലിന് വിധേയനായത്. വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രാഹുലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ 11.35നാണ് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഇഡി ആസ്ഥാനത്തെത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ രാഹുല്‍ വീണ്ടും ഇഡി ആസ്ഥാനത്ത് മടങ്ങിയെത്തി.
അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെതിരെ തെളിവുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചനകള്‍. നിഴല്‍ കമ്പനിക്ക് പണം നല്‍കിയതില്‍ രാഹുല്‍ വിശദീകരണം നല്‍കിയില്ലെന്നുമാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇത് ഇഡി അംഗീകരിച്ചിരുന്നില്ല.
ഇന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളും പൊലീസും ഏറ്റുമുട്ടിയിരുന്നു. രാഹുലിനെ ചോദ്യം ചെയ്യവെയാണ് എഐസിസി ആസ്ഥാനത്ത് പൊലീസും നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. ആസ്ഥാനത്ത് കയറിയ പൊലീസ് വനിത നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് ഓഫീസ് ഗേറ്റിനു മുമ്പില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയാ ഗാന്ധി കൂടുതല്‍ സമയം തേടിയേക്കും. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സോണിയ.
രാജ്യത്ത് മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി സായി പല്ലവി. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ട്.
പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയ സംഭവവും ഈ സിനിമയില്‍ ഉണ്ട്, രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സായി പല്ലവി പറഞ്ഞു. മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ സായി പല്ലവി പറഞ്ഞു.
‘വിരാട പര്‍വ്വം’ എന്ന തെലുങ്ക് ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ‘വെന്നെല്ല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി
സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം.സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിറയുന്നത്. നടിയ്ക്ക് നേരെ വിദ്വേഷ പ്രചരണങ്ങള്‍ വലിയ രീതിയിലാണ് നടക്കുന്നത്.
അതേസമയം സായ് പല്ലവിയെ അനുകൂലിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്. നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന പരാതിയില്‍ കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ചോദ്യംചെയ്യുന്നതു സരിത എസ്. നായരുടെ രഹസ്യമൊഴിയെടുത്ത ശേഷം.
സരിതയുടെ രഹസ്യമൊഴി പരിശോധിച്ചശേഷം അതിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടി മതിയെന്ന നിയമോപദേശം പരിഗണിച്ചാണു തീരുമാനം. സരിതയുടെ മൊഴിയില്‍ വസ്‌തുതകളുണ്ടെന്നു കണ്ടാലേ ഇരുവര്‍ക്കുമെതിരേ നടപടിയുമായി പോലീസ് മുന്നോട്ടു നീങ്ങൂ. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളിലാണു ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
അറസ്‌റ്റിനു സാധ്യത കണ്ടാല്‍, പി.സി. ജോര്‍ജും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയേറെയാണ്. തന്നെ പോലീസ് മനഃപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ജോര്‍ജ് കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാം.
കഴമ്പില്ലാത്ത കേസുമായി പോയാല്‍ രാഷ്‌ട്രീയ പകപോക്കലായി കണ്ടു കോടതിയില്‍നിന്നു തിരിച്ചടി ലഭിക്കാനും സാധ്യതയേറെ. നേരത്തെ രണ്ടു കേസില്‍ പി.സി. ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു. അതിനാല്‍, പി.സി. ജോര്‍ജിനെതിരായ നടപടികള്‍ നല്ലപോലെ ആലോചിച്ചശേഷമേ തീരുമാനിക്കു.
അതിനാലാണു സരിതയുടെ രഹസ്യമൊഴിയില്‍ വസ്‌തുതകളുണ്ടെങ്കില്‍ മാത്രം ശക്‌തമായ നടപടികളുമായി പോകാനുള്ള തീരുമാനം. മുന്‍മന്ത്രി കെ.ടി. ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതിയിലാണു കലാപത്തിനു ശ്രമമെന്ന കുറ്റം ചുമത്തി കേസെടുത്തത്. ആരോപണത്തിനു പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിനു ശ്രമമെന്നായിരുന്നു പരാതി. പ്രത്യേകസംഘമാണു കേസന്വേഷിക്കുന്നത്. ഏതു വകുപ്പു ചുമത്തണമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജിയില്‍ ജലീലിന്റെ പരാതി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികള്‍ക്കു ഇതുവരെയും പരാതിയുടെ കോപ്പി കിട്ടിയിട്ടില്ല. ഈ കേസ് ഉടനെ ഹൈക്കോടതി തീര്‍പ്പാക്കില്ലെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങുന്ന സാഹചര്യത്തില്‍ കോടതി ഇടപെടാന്‍ സാധ്യതയില്ല. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ടു പരിശോധിച്ചശേഷമേ സാധാരണഗതിയില്‍ ഹര്‍ജി തീര്‍പ്പാന്‍ ഹൈക്കോടതി തയാറാവൂ എന്നാണു പോലീസിന്റെ വിലയിരുത്തല്‍.
പി.സി. ജോര്‍ജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരേ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണു സരിത പറയുന്നത്. സ്വപ്‌നയെ ജയിലില്‍ വച്ചു പരിചയമുണ്ട്. എന്നാല്‍ സ്വപ്‌നയുടെ കൈയില്‍ തെളിവുകളില്ലെന്ന് അറിയാവുന്നതുകൊണ്ടു പിന്മാറിയെന്നാണു സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവു സ്വപ്‌നയുടെ കൈയില്‍ ഉണ്ടെന്നു പറയാന്‍ ജോര്‍ജ് ആവശ്യപ്പെട്ടെന്നാണു സരിത നല്‍കിയ മൊഴി. ജോര്‍ജും സ്വപ്‌നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്‌ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്‌റ്റ് ഹൗസില്‍ വച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍വച്ചും താനുമായി കൂടിക്കാഴ്‌ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അന്വേഷണസംഘത്തിനു സരിത കൈമാറിയിട്ടുണ്ട്.
ഇടുക്കി രാജകുമാരിയില്‍ ഏലക്കാട്ടില്‍ കാണാതായ നാലു വയസ്സുകാരിയെ ഇന്നു രാവിലെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ഇന്നലെ തോട്ടത്തില്‍ കാണാതായത്. സമീപത്തുള്ള ഒരു ഏലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മാതാപിതാക്കള്‍ ജോലി ചെയ്യുന്ന തോട്ടത്തില്‍ ഒപ്പമെത്തിയതായിരുന്നു കുട്ടി. ഇടയ്ക്ക് കുട്ടിയെ കാണാതാവുകയായിരുന്നു.