India

ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സിഎസ്ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഉച്ചയോടെ മുറിയിൽ മടങ്ങി എത്തിയ ശേഷം ഭർത്താവ് കുളിക്കാൻ കയറിയ സമയത്താണ് സംഭവം.

ഭർത്താവ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പരിശോധനകൾ നടത്തി. സംഭവ സമയം രണ്ടു വയസുകാരനായ മകനും മുറിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി : ബ്ലെസി – പൃഥ്വിരാജ് – എ ആർ റഹ്‌മാൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ സിനിമയായ ആടുജീവിതത്തിൽ ഓസ്‌ക്കാർ ജേതാവ് ശ്രീ:എ.ആര്‍.റഹ്‌മാന്‍ ആലപിച്ച ഹോപ്പ് സോങ്ങിന് ഡി എൻ എഫ് റ്റി പുറത്തിറക്കി ടെക് ബാങ്ക് മൂവീസ് ലണ്ടൻ. ഓസ്‌കാര്‍ ജേതാവായ ശ്രീ: എ ആർ റഹ്‌മാനും ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ട്റുമായ ശ്രീ: സുഭാഷ് ജോർജ്ജ് മാനുവലും ചേർന്നാണ് ഈ ചിത്രത്തിന്റെ ആദ്യ ഡി എൻ എഫ് റ്റി മിന്റ് ചെയ്തത്. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലസിക്കും , നായകൻ പൃഥ്വിരാജിനും , സംഗീത സംവിധായകനായ ശ്രീ: എ ആർ റഹ്‌മാനും, ശ്രീ: മോഹൻലാലും, സുഭാഷ് ജോർജ്ജ് മാനുവലും ചേർന്ന് ഡി എൻ എഫ് റ്റി മൊമന്റോ നൽകി ആദരിച്ചു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്കായി ഈ മാസം 28-നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്.

ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രീ: എ.ആര്‍. റഹ്‌മാനാണ്. ഹോപ് എന്ന  ​ഗാനമാണ് ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷ എന്ന ആശയമാണ് ഈ ​ഗാനം പങ്കുവെയ്ക്കുന്നത്. ശ്രീ: എ.ആർ. റഹ്മാൻ തന്നെയാണ് ​ഈ ഗാനരം​ഗത്തിൽ അഭിനയിക്കുന്നതും. അവതരണമികവുകൊണ്ടും ആസ്വാദന ഭംഗികൊണ്ടും ജനശ്രദ്ധ നേടിയ ഈ ഹോപ്പ് സോങ്ങ് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ശ്രീ: എ ആർ റഹ്‌മാൻ തന്റെ ശബ്ദത്തിൽ അഞ്ച് ഭാഷകളിൽ ആലപിച്ച ഈ ഹോപ്പ് സോങ്ങിനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടൻ ഡി എൻ എഫ് റ്റി പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആയി മറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

 

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും , ഏഴ് വര്‍ഷത്തോളം നീണ്ട ഷൂട്ടിങ്ങിനും ശേഷം റിലീസിനൊരുങ്ങുന്ന ആടുജീവിതം നിർമ്മിക്കുന്നത് വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ്‌. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങുന്നതായിരിക്കും .

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാര്‍ച്ച് 12-14 ദിവസങ്ങളിലെ താപനില മുന്നറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും കോട്ടയം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വേനല്‍ മഴ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറയുമെന്നാണ് സൂചന. ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിച്ചിട്ടുണ്ട്. പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. മാര്‍ച്ച് 11 വൈകിട്ട് സംസ്ഥാനത്ത് 5031 മെഗാവാട്ട് വൈദ്യുതിയുടെ ഉപയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് പഠനറിപ്പോർട്ട്. പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ സ്രവങ്ങളുടെ പരിശോധനാഫലങ്ങളിലാണ് വൈറസ് സാന്നിധ്യം വ്യക്തമായത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽനിന്നാണ് വവ്വാലുകളുടെ സ്രവങ്ങൾ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 20.9 ശതമാനത്തിൽ നിപ വൈറസ് ആന്റിബോഡി സാന്നിധ്യമുണ്ടായിരുന്നു. 44 വവ്വാലുകളുടെ കരളിൽനിന്നും പ്ലീഹയിൽനിന്നും ശേഖരിച്ച സാംപിളുകളിൽ നാലെണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. മുമ്പ് കേരളത്തിൽ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും വ്യക്തമായി. മുൻവർഷങ്ങളിൽ നടത്തിയ പരിശോധനകളിലും മേഖലയിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

രോഗം വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഫ്രന്റീയേഴ്സ് മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പുനൽകുന്നു. 2018, 19, 21, 23 വർഷങ്ങളിലാണ് കേരളത്തിൽ നിപ രോഗബാധയുണ്ടായത്.

കേരളത്തിലെ നിപബാധയിൽ വൈറസ് വവ്വാലുകളിൽനിന്ന് എങ്ങനെ മനുഷ്യരിലെത്തുന്നുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗംപകരാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. രോഗപ്രതിരോധപ്രവർത്തനങ്ങൾ വിജയത്തിലെത്താൻ രോഗംവരുന്നവഴി വ്യക്തമാകണമെന്ന് വനംവകുപ്പ് മുൻ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ‍ഡോ. അരുൺ സത്യൻ ചൂണ്ടിക്കാട്ടി.

വവ്വാലുകൾ കടിക്കുന്ന പഴങ്ങളിൽ വൈറസ് സാന്നിധ്യം കാണുന്നുണ്ടോ എന്നുപരിശോധിക്കപ്പെടണം. രാത്രി ക്യാമറാനിരീക്ഷണം ഉൾപ്പെടെ ഇതിനാവശ്യമാണ്.

നഗരത്തില്‍ മദ്യപിച്ച ശേഷം അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തില്‍ പുതിയ തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങി പൊലീസ്. നിയമപ്രകാരം മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ പിഴ ഒടുക്കുകയും നിയമ നടപടി നേരിടുകയും വേണമെന്നാണ്. എന്നാല്‍ കേസുകളുടെ എണ്ണം കുറയ്ക്കാനായി കേസിനും പിഴയ്ക്കും പുറമേ ട്രോഫിക് പൊലീസ് സംഘടിപ്പിക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കുകയും വേണം.

ക്ലാസുകള്‍ ഈസ്റ്റ്, വെസ്റ്റ് ട്രാഫിക് എസിപിമാരുടെ ഓഫിസുകളിലാണ് നടക്കുക. കൊച്ചി നഗരത്തില്‍ മദ്യപിച്ച്‌ അലക്ഷ്യമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ ദിവസേന നാല്‍പതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് കണക്ക്.

ഒരു തവണ പിടിയിലാകുന്നവര്‍ വീണ്ടും മദ്യപിച്ചു വാഹനം ഓടിക്കുന്നില്ല എന്നുറപ്പു വരുത്തുകയാണു ക്ലാസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ശുപാര്‍ശ മോട്ടര്‍ വാഹന വകുപ്പിനു നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

ട്രാഫിക് സ്റ്റേഷനുകള്‍ക്കു പുറമേ കളമശേരി, ഏലൂര്‍, ചേരാനല്ലൂര്‍, എളമക്കര, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര, മരട്, ഹില്‍പാലസ്, അമ്ബലമേട്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നവര്‍ ഇടപ്പള്ളിയിലുള്ള ട്രാഫിക്ക് ഈസ്റ്റ് എസിപിയുടെ ഓഫിസിലും മുളവുകാട്,സെന്‍ട്രല്‍, നോര്‍ത്ത്, കടവന്ത്ര, സൗത്ത്, ഹാര്‍ബര്‍, പള്ളുരുത്തി, കുമ്ബളങ്ങി,കണ്ണമാലി, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നീ സ്റ്റേഷനുകളില്‍ കേസുള്ളവര്‍ വെസ്റ്റ് എസിപിയുടെ ഓഫിസിലും ക്ലാസില്‍ പങ്കെടുക്കണം, ദിവസവും രാവിലെ 11 മണി മുതലാണ് ക്ലാസുകള്‍.

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബി.ജെ.പിയുടെ 2019-ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്.

അടുത്തിടെ നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട അന്തർ സംസ്ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. പ്രധാനമായും നാല് നിർദ്ദേശങ്ങളാണ് കരാറിലുള്ളത് . കേരള വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖൺഡ്രെ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

തമിഴ് നാട് വനം വകുപ്പ് മന്ത്രി എം മതിവേന്ദന് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. പകരം മുതുമലൈ ഫീൽഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് യോഗത്തിൽ മതിവേന്ദനെ പ്രതിനിധീകരിച്ചെത്തിയത്.

കരാറിൽ ഉൾപ്പെടുത്തിയ 4 ലക്ഷ്യങ്ങൾ

1. മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികൾ തേടുക.
2. പ്രശ്നങ്ങളിൽ നടപടിയെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി

3. വിഭവ സഹകരണം, വിവരം വേഗത്തിൽ കൈമാറൽ, വിദഗ്ധ സേവനം ഉറപ്പാക്കൽ
4. വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.

ബംഗളുരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19)യാണ് മരിച്ചത്.

ബംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനിലയെ രാവിലെ കെട്ടിടത്തിനു താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം.

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.

നാളെ രണ്ട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ആലപ്പുഴ എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം മറ്റ് ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരും. അതേസമയം ഉയര്‍ന്ന താപനില അനുഭവപ്പെടുന്നതിനാല്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശ്ശൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇരട്ടക്കൊലപാതകത്തിൽ ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മോഷണക്കേസിൽ പിടിയിലായ നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ്(രാജേഷ്-31) എന്നിവർ താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിൽ വാടക വീടിന്റെ ഹാളിലെ തറ പൊളിച്ചാണ് മൃതദേഹം കണ്ടെടുത്തത്. കാർഡ്ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളുമാണു പരിശോധനയിൽ കണ്ടെത്തിയത്. പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

കസ്റ്റഡിയിലുള്ള നിതീഷ് ഇന്നലെ കുറ്റം സമ്മതിച്ചതായി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ പിതാവ് വിജയന്റേതാണ് മൃതദേഹം എന്നാണു നിഗമനം. അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചശേഷമേ ഇതു സ്ഥിരീകരിക്കുകയുള്ളു. ഇവർ മുൻപ് താമസിച്ചിരുന്ന കാഞ്ചിയാറിലെ വാടകവീട്ടിലും പൊലീസ് പരിശോധന നടത്തും.

തറയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ‘‘നാലടി താഴ്ചയിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് തയാറാക്കും. ഒരു കാർ‌ഡ്ബോർഡ് കൂടിനകത്ത് മൂന്നായി മടങ്ങി പാന്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാർഡ്ബോർഡ് സെല്ലോടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അസ്ഥിമാത്രമാണുള്ളത്.’’– അദ്ദേഹം പറഞ്ഞു. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക പൊലീസ് നേരത്തെ കണ്ടെടുത്തിയിരുന്നു.

കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണു നിതീഷ് പൊലീസിനോടു സമ്മതിച്ചത്.

വിജയന്റെ കൊലപാതകത്തിൽ അയാളുടെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവർക്കും പങ്കുണ്ടെന്നാണു പൊലീസ് പറയുന്നത്. വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യയുടെയും മകന്റെയും സഹായത്തോടെ പ്രതി നിതീഷ്, മൃതദേഹം വീടിന്റെ തറയിൽ‌ കുഴിച്ചുമൂടിയെന്നാണു റിപ്പോർട്ട്.

2016–ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.

RECENT POSTS
Copyright © . All rights reserved