Kerala

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ഇന്ന്. കോട്ടയം സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. കെവിനെ മനപൂര്‍വ്വം കൊലപ്പെടുത്തിയതെല്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കെവിനെ പുഴയിലേക്ക് തള്ളിയിട്ടതിന് തെളിവില്ലെന്നും ഈ സാഹചര്യത്തില്‍ കൊലപാതക കുറ്റം ഒഴിവാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. കെവിന്‍ കൊല്ലപ്പെടണമെന്ന് പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതായും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്‍ തോമസിനെ ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെവിന്റെ ഭാര്യാ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സുപ്രീം കോടതി നിര്‍ദേശിച്ച ദുരഭിമാനക്കൊല മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി കെവിന്റെ വധം വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന്റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിലുള്ളത്.

പ്ലസ്സ്ടുമുതൽ പ്രേമത്തിലായിരുന്നെന്നും ഇപ്പോൾ പുതിയ കാമുകനുണ്ടെന്ന് അറിയിച്ചതിനാലാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്നും തിരുവല്ല പൊലീസ് കസ്റ്റഡിയിലുള്ള കോയിപ്പുറം കുമ്പനാട് കടപ്രാ കാരിലിൽ അജിൻ റെജി മാത്യു പൊലീസിനോട് സമ്മതിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള പെൺകുട്ടി  ഗുരുതരമായി വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തുന്നത് എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.

തിരുവല്ല ചുമത്ര സ്വദേശിനിയായ 19 കാരിയെ ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്തിയതിനെത്തുടർന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി തടഞ്ഞുവച്ച് തിരുവല്ല പൊലീസിന് കൈമാറിയത്. പരിക്കുള്ളതിനാൽ അജിനെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.

അജിൻ വെച്ചുച്ചിറ വിശ്വാബ്രാഹ്മിൺസ് കോളേജിലെ ബി എസ് സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പെൺകുട്ടി നഗരത്തിലെ സ്വാകാര്യ സ്ഥാപനത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ചേർന്ന് പഠിച്ചുവരികയായിരുന്നു. പെൺകുട്ടിയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് താൻ എത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ അജിൻ ഉറപ്പിച്ചുപറഞ്ഞതായിട്ടാണ് സൂചന.

അജിൻ റെജി മാത്യുവിന്റെ കുറ്റസമ്മതം ഇങ്ങനെ

പുത്തേഴം ഹയർ സെക്കന്റി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും താനും അടുപ്പത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി തന്നെ അവഗണിക്കുന്നതായി മനസ്സിലായി എന്നും കാരണം തിരക്കിയപ്പോൾ വേറെ കാമുകനുണ്ടെന്നും പെൺകുട്ടി പറഞ്ഞതാണ് പ്രകോപനമായത്. ഇനി തന്നെ കാണാൻ വരണ്ടെന്നും പെൺകുട്ടി പറഞ്ഞെന്നും ഇതിന് ശേഷമാണ് വക വരുത്താൻ തീരുമാനിച്ചതെന്നുമാണ് അജിൻ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

വരുന്ന വഴി പുല്ലാടു നിന്നും രണ്ട് കുപ്പികൾ നിറയെ പെട്രോൾ വാങ്ങിയാണ് അജിൻ ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെയും കാത്ത് നിന്നിരുന്നത്. കൈയിൽ കത്തിയും കരുതിയിരുന്നു. പെൺകുട്ടിയെ കണ്ടതോടെ അജിൻ പാഞ്ഞടുത്ത് വയറ്റിൽ കുത്തി. ഇതിന് ശേഷമാണ് പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയതെന്നാണ് ദൃസാക്ഷികളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനുള്ള അജിന്റെ നീക്കം നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ കൊണ്ട് വിഫലമാവുകയായിരുന്നു. ബലപ്രയോഗത്തിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഓടിക്കൂടിയവർ ഷർട്ടുകൊണ്ട് കൈകൾ പിന്നിലേയ്ക്കാക്കി ബന്ധിയിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തെളിവെടുപ്പിനും ശേഷം അജിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അയിരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. രാവിലെ ബൈക്കിൽ രണ്ടു കുപ്പി പെട്രോളുമായി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തിയാണ് അക്രമം നടത്തിയത്

നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപോൾ തന്നെ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.  പെൺകുട്ടിയുടെ മുടിയിൽ തീപടർന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകളുമായി വിമാനയാത്രക്കാരി പിടിയില്‍. തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശിനിയായ വന്ദന(28)യെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 11.30ന് ക്വാലലംപുരില്‍ നിന്ന് എത്തിയ മലിന്‍ഡോ എയര്‍വേയ്‌സിലെ യാത്രക്കാരിയാണ് ഇവര്‍.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 100 ഗ്രാം വീതം തൂക്കം വരുന്ന അഞ്ചു സ്വര്‍ണക്കുഴലുകളും മാലയുടെ ലോക്കറ്റില്‍ ഒട്ടിച്ച നിലയില്‍ രണ്ട് ലോക്കറ്റുകളുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 17 ലക്ഷം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇവര്‍ ആഴ്ചയില്‍ രണ്ടു തവണ മലേഷ്യയില്‍ പോയിവരുന്നത് പാസ്‌പോര്‍ട്ട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ആദ്യം നിഷേധിച്ചു. താനൊരു വസ്ത്ര വ്യാപാരിയാണെന്നും അവിടെ നിന്നു വസ്ത്രം വാങ്ങാനാണ് ഇടയ്ക്കിടെ മലേഷ്യയില്‍ പോയി വരുന്നതെന്ന് അവര്‍ പറഞ്ഞു.

വനിതാ ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷം ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. റൂമില്‍ നിന്ന് ഇറങ്ങിയോടിയ ഇവരെ വീണ്ടും പിടികൂടി ആശുപത്രിയിലെത്തിച്ച് സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്‌ണേന്ദു രാജാമിന്റു, അസി. കമ്മീഷണര്‍ സിമി, സൂപ്രണ്ടുമാരായ ബൈജു, സതീശന്‍, ബിന്ദു, പ്രമോദ്, ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്.

കോളേജ് വിദ്യാർത്ഥിനിയെ വെറും പതിനെട്ടു വയസുള്ള യുവാവ് പട്ടാപ്പകൽ കുത്തി വീഴ്ത്തിയും, പെട്രോളൊഴിച്ച് കത്തിച്ചും മനസിലൊലൊളിപ്പിച്ച പക തീർത്തതിന്റെ ഞെട്ടലിലാണ് തിരുവല്ല. പന്ത്രണ്ടാം ക്ലസുമുതൽ മനസ്സിൽ കൊണ്ടുനടന്ന പ്രണയമാണ് പെൺകുട്ടിക്കുമുമ്പിൽ തീഗോളമായി പടർന്നുകയറിയത്. തിരുവല്ല ചിലങ്ക ജംഗ്ഷനിലാണ് പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തിൽ 85ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറിനാണ് പൊള്ളലേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ദൃസാക്ഷികള്‍ പറയുന്നത് ഇങ്ങനെ, ഇന്ന് രാവിലെ ചിലങ്ക ജം​ഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെൺകുട്ടിയുടെ മുഖവും മുടിയും ഭാ​ഗികമായി കത്തിയമർന്ന നിലയിലാണ്. ഇതിനു പിന്നാലെയാണ് അജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബൈക്കിലാണ് ജംഗ്ഷനില്‍ എത്തിയതെന്നും കയ്യില്‍ രണ്ട് കുപ്പി പെട്രോള്‍ കരുതിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിന്നോട് റാന്നി അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് ആക്രമണം.

അജിന്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് കൃത്യം നടത്താന്‍ കാരണമായി അജിന്‍ പറഞ്ഞത്. പ്‌ളസ് ടൂവിന് പഠിക്കുമ്ബോള്‍ ഇരുവരും പ്രണയിച്ചിരുന്നു. എന്നാല്‍ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി പിന്മാറി. എന്നാല്‍ അജിന്‍ വിവാഹാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഇന്ന് രാവിലെ കൃത്യം നടത്താന്‍ ലക്ഷ്യമിട്ട് രണ്ടു കുപ്പി പെട്രോളുമായി അജിന്‍ പെണ്‍കുട്ടി പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ കാത്തു നില്‍ക്കുകയും അതില്‍ ഒരു കുപ്പി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിച്ച്‌ ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കത്തിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്ത് തീ പടരുന്നത് കണ്ട് സമീപത്ത് ഉണ്ടായിരുന്ന ആള്‍ക്കാര്‍ ഓടിക്കൂടുകയും ശരീരത്തേക്ക് വെള്ളം കോരിയൊഴിച്ച്‌ തീയണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജീവനോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാരായിരുന്നു. നാട്ടുകാര്‍ തന്നെ അജിനെയും പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.പത്തനംതിട്ട എസ്.പി സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

ബി.ജെ.പി സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍പിള്ള. കുമ്മനം രാജേശഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥിത്വത്തിനായി തര്‍ക്കമില്ല, പത്തനംതിട്ട അടക്കമുള്ള സീറ്റുകളിൽ അഭിപ്രായ ഭിന്നതയില്ലെന്നും ശ്രീധരന്‍പിള്ള പറ‍ഞ്ഞു.
ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരന്‍ കൂടി തിരികെയെത്തിയ സാഹചര്യത്തിലാണ് ബിജെപി പട്ടിക ഒരുങ്ങുന്നത്.

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് വന്‍വരവേല്‍പ് നല്‍കി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അതിനെ എതിര്‍ത്ത സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

രാഷ്ട്രീയത്തിലേക്കുള്ള പുനപ്രവേശവും തിരവനന്തപുരത്തെ വിജയവും ലക്ഷ്യമിട്ടെത്തിയ കുമ്മനം രാജശേഖരന് ആദ്യ സ്വീകരണം വിമാനത്താവളത്തില്‍. നേതാക്കളെ സാക്ഷിയാക്കി പ്രചാരണ വിഷയത്തിലെ നിലപാട് വ്യക്തമാക്കി.
കലാശക്കൊട്ടിന് സമാനമായ റോഡ് ഷോയായിരുന്നു അടുത്ത ഘട്ടം. ബൈക്ക് റാലിയും മേളവും അകമ്പടിയാക്കി സെക്രട്ടേറിയറ്റിന് മുന്നിലൂടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിലേക്ക്.

മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തിയപ്പോള്‍ നേതാക്കളുടെ വക പ്രത്യേക സ്വീകരണം. പ്രഖ്യാപനമായില്ലങ്കിലും സ്വീകരണങ്ങളോടെ പ്രചാരണത്തിന് തുടക്കമായി. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഡെല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ശനിയാഴ്ചയോടെയുണ്ടാവും. കുമ്മനം അടക്കമുള്ള പ്രധാനനേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

കെഎം മാണിയുടെ കൂടെ നാണം കെട്ട് ഇനിയും തുടരണമോയെന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിജെ ജോസഫ് മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്‍പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മഴയ്ക്ക് മുമ്പ് കുടപിടിക്കേണ്ടന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പി ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റിന് ആഗ്രഹിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ യാതൊരു വിലയുമില്ലെന്നാണ് അര്‍ത്ഥമെന്നും കോടിയേരി പറഞ്ഞു. ഇത്തരത്തില്‍ നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് താല്‍പര്യമെങ്കില്‍ തുടരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചിരുന്നു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണി പ്രതികരിച്ചത്. ഒരു പകല്‍ മുഴുവന്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്കെന്ന സൂചന നല്‍കിയാണ് മാണിയുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത്.

സഹോദരന്‍ ബാബു ചാഴിക്കാടന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനാര്‍ത്ഥിയായെത്തിയ തോമസ് ചാഴിക്കാടന്‍ അപ്രതീക്ഷിതമായാണ് പാര്‍ലമെന്റിലേക്കുള്ള മത്സര രംഗത്തും എത്തിയത്. പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പറയുമ്പോഴും ജോസഫിന്റെ നീക്കങ്ങള്‍ നിര്‍ണായകമാകും.

കേരള കോണ്‍ഗ്രസിലെ കലാപം കോട്ടയത്ത് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയില്‍ യുഡിഎഫ് നേതൃത്വം. പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന് മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വ്യക്തമാക്കി. കോട്ടയത്ത് പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ല. കേരള കോണ്‍ഗ്രസ് ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ബെന്നി തുറന്നുപറഞ്ഞു.

മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തിയശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്. ജോസഫ് മല്‍സരിക്കണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിലെ പൊതുവികാരമെന്നും ഇതിന് വിരുദ്ധമായ തീരുമാനമുണ്ടായത് എങ്ങനെയെന്നറിയില്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു.
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടേണ്ട സമയത്ത് ഇടപെടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. യു.ഡി.എഫ് ഇടപെടേണ്ട ഘട്ടം അറിയാം. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേരള കോൺഗ്രസിലെ ആഭ്യന്തരപ്രശ്നമാണ്. കേരള കോണ്‍ഗ്രസ് തന്നെ പരിഹരിക്കുമെന്ന ആത്മവിശ്വാസമുണ്ട്. നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജെ ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരള കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.അതേസമയം പി.ജെ. ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി തുടരുന്നു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എം. ജോര്‍ജും കണ്ണൂർ ജില്ലാ സെക്രട്ടറിയായ റോജസ് സെബാസ്റ്റ്യനുമാണ് സ്ഥാനങ്ങള്‍ രാജിവച്ചത്.

തിരുവല്ല: യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഡിഗ്രി വിദ്യാര്‍ഥി തിരുവല്ല കടപ്പറ കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ഥന വീട്ടുകാര്‍ നിരസിച്ചതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങളിലൂടെ സർക്കാർ രൂപീകരിക്കാനാകുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് നടത്തിയ സർവ്വേ.

ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പാകാത്ത സാഹചര്യത്തിൽ എൻഡിഎക്ക് മുന്നൂറിലധികം സീറ്റുകൾ കിട്ടാനുള്ള സാധ്യതയുണ്ടെന്നും ഐഎഎൻഎസ് സര്‍വ്വേ പറയുന്നു. വാർത്താ ഏജൻസിക്കു വേണ്ടി ഈ സർവ്വേ നടത്തിയത് സിവോട്ടർ ആണ്. ‘പാകിസ്താനിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്താൻ നരേന്ദ്രമോദി നയിക്കുന്ന സർക്കാർ ധീരമായ തീരുമാനമെടുത്ത സമയത്താണ് സർവ്വേ നടത്തിയതെ’ന്ന് ഐഎഎൻഎസ് പറയുന്നു. രാജ്യത്തെമ്പാടും ദേശീയതയുടെ ഒരു പുതിയ തരംഗം ഈ വ്യോമാക്രമണത്തിലൂടെ മോദിക്ക് സൃഷ്ടിക്കാനായെന്നും ഐഎഎൻഎസ് റിപ്പോർട്ട് അവകാശപ്പെട്ടു. ഈ തരംഗം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ തറപറ്റിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.

എൻഡിഎ സഖ്യം ആകെ 264 സീറ്റുകൾ നേടുമെന്നാണ് ഐഎഎൻഎസ് പ്രതീക്ഷിക്കുന്നത്. യുപിഎക്ക് 241 സീറ്റുകളിൽ വിജയിക്കാനാകും. മറ്റു പാർട്ടികൾക്കെല്ലാം ചേർന്ന് 138 സീറ്റുകളും നേടാനാകും. ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പായില്ലെങ്കിൽ എൻഡിഎക്ക് 307 സീറ്റിൽ വിജയിക്കാൻ കഴിയുമെന്നും, യുപിഎ 139 സീറ്റും മറ്റു പാർട്ടികൾ 97 സീറ്റും നേടുമെന്നും ഐഎഎൻഎസ് പറയുന്നു.

ബിജെപി ഒറ്റയ്ക്ക് 220 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷികൾക്ക് 44 സീറ്റുകളും നേടാനാകും. തെരഞ്ഞെടുപ്പിനു ശേഷം ചില പ്രാദേശിക കക്ഷികളുമായി സഖ്യം ചേരാനാകുമെന്ന ഉറപ്പ് ബിജെപിക്കുണ്ട്. വൈഎസ്ആർ കോൺഗ്രസ്സ്, മിസോ നാഷണൽ ഫ്രോണ്ട്, ബിജു ജനതാദൾ, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയ കക്ഷികളിലാണ് ബിജെപിക്ക് പ്രതീക്ഷ. നിലവിലുള്ള കക്ഷികളെയും ചേർത്ത് 301 സീറ്റുകൾ ബിജെപിക്ക് സംഘടിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

യുപിഎക്ക് തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ്, എഐയുഡിഎഫ്, യുപിയിൽ കോൺഗ്രസ്സ് ചേരാൻ വിസമ്മതിച്ച പ്രതിപക്ഷ സഖ്യം, തൃണമൂൽ കോൺഗ്രസ്സ് എന്നിവരുമായി സഖ്യത്തിലേർപ്പെടാൻ കഴിഞ്ഞാലും ആകെ 226 സീറ്റുകളിലേക്ക് മാത്രമേ എത്തുകയുള്ളൂ. യുപിയിൽ മഹാസഖ്യം സാധ്യമായാലും 29 സീറ്റുകൾ ബിജെപിക്കുണ്ടാകുമെന്നും ഐഎഎൻഎസ് സർവ്വേ പറയുന്നു. 2014 തെരഞ്ഞെടുപ്പിൽ നേടിയ 72 സീറ്റുകളെന്ന മാർജിനിലേക്ക് എത്താൻ കഴിയില്ലെന്നുമാത്രം.

ബിജെപിക്ക് നേട്ടമുണ്ടാകാനിടയുള്ള സംസ്ഥാനങ്ങൾ

ബിഹാറിൽ 22ൽ നിന്ന് 36 സീറ്റിലേക്ക് ബിജെപി വളരുമെന്ന് ഐഎഎൻഎസ് സർവ്വേ പറയുന്നു. ഗുജറാത്തിൽ രണ്ട് സീറ്റ് നഷ്ടപ്പെടുമെങ്കിലും 24 സീറ്റിൽ ആധിപത്യം നേടും. കർണാടകത്തിൽ ഒരു സീറ്റ് നഷ്ടം വന്ന് 16 സീറ്റ് നേടും. മധ്യപ്രദേശിൽ 26 സീറ്റിൽ നിന്ന് 24 സീറ്റിലേക്കെത്തും. മഹാരാഷ്ട്രയിൽ 13 സീറ്റ് കൂടുതൽ നേടി 36 സീറ്റിലേക്കെത്തും. ഒഡിഷയിൽ വെറും ഒരു സീറ്റ് മാത്രമാണ് കഴിഞ്ഞവട്ടം ലഭിച്ചിരുന്നതെങ്കിൽ ഇത്തവണയത് 12 സീറ്റായി വർധിക്കും. രാജസ്ഥാനിൽ നാല് സീറ്റ് നഷ്ടം വന്ന് 20 സീറ്റ് നേടും.

കോൺഗ്രസ്സ് നേട്ടമുണ്ടാക്കുക ഇവിടങ്ങളിൽ

അസമിലെ മുഴുവൻ സീറ്റുകളും നേടാൻ കോൺഗ്രസ്സിന് സാധിക്കും. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ 7 സീറ്റായി ഉയരും. ഛത്തീസ്ഗഢില്‍ 1 സീറ്റിൽ നിന്ന് 5 സീറ്റിലേക്ക് കോൺഗ്രസ്സ് വളരും. കേരളത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ട് സീറ്റ് കൂടുതൽ നേടും. 14 സീറ്റുകളാണ് യുഡിഎഫ് ഇത്തവണ നേടുക. കർണാടകത്തിൽ ആകെയുള്ള 9 സീറ്റും കോൺഗ്രസ്സ് നേടുമെന്നാണ് പ്രവചനം. തമിഴ്നാട്ടിൽ പുതിയ സഖ്യങ്ങൾ ഉപയോഗപ്പെടുത്തി 4 സീറ്റുകൾ നേടുമെന്നും ഐഎഎൻഎസ് പറയുന്നു.

വോട്ടുവിഹിതം: എൻഡിഎ – 31.1 ശതമാനം. യുപിഎ – 30.9 ശതമാനം. മറ്റു കക്ഷികൾ – 28 ശതമാനം.

ലോക് സഭ പ്രചരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്. ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിനായി ഉപയോഗിക്കാവൂ എന്നാണ് ഉത്തരവില്‍ പറയുന്നത്. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിന്‍ മേലാണ് കോടതിയുടെ ഉത്തരവ്. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും ഉപയോഗിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുകള്‍ കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചിന്റെ ഈ ഇടക്കാല ഉത്തരവ്.

RECENT POSTS
Copyright © . All rights reserved