പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. അതിഥികള്‍ കാറില്‍ ചടങ്ങിനെത്തിയപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം ഡി.സി.സി ഓഫീസില്‍ നിന്നും സ്‌കൂട്ടറിലാണ് ചെന്നിത്തല വിവാഹനിശ്ചയ വേദിയിലെത്തിയത്.
രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയുടെയും വിവാഹനിശ്ചയമാണ് കൊച്ചിയില്‍ നടന്നത്. വിവാഹ നിശ്ചയം മുമ്പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വെയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്.
തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളം സ്തംഭിച്ചു. പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലും ഹർത്താൽ പൂർണമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താൽ ബാധിച്ചു.
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംസ്ഥാനത്ത് സർവീസ് നടത്തുന്നില്ല. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ആശുപത്രികളിലേക്കും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയിലേക്കും പോകേണ്ട യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊച്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടി പ്രതിഷേധവും അരങ്ങേറി. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ടെക്നോപാർക്ക് ഉപരോധിക്കാൻ ശ്രമിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
തിരുവനന്തപുരത്ത് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാലിനെയും കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തു. ഹർത്താൽ ദിനത്തിൽ കാറിൽ യാത്ര ചെയ്തതിനായിരുന്നു ആക്രമണം.
കോട്ടയം: ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് സൂചന. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് അന്വേഷണ സംഘം പുതിയ നീക്കത്തിനൊരുങ്ങുന്നത്. നേരത്തെ ബിഷപ്പ് മോശമായി സ്പര്‍ശിക്കാറുണ്ടെന്ന് മഠം ഉപേക്ഷിച്ച് പോയ കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരുന്നു.
നിലവില്‍ കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ അവലോകനം ചെയ്ത ശേഷമായിരിക്കും പുതിയ നീക്കം ഔദ്യോഗികമായി സ്ഥിരീകരിക്കുക. അതേസമയം ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്. പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്തായിരിക്കും വിളിച്ചുവരുത്തിയുള്ള അറസ്റ്റ്.
ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങളാണ് രണ്ടാംഘട്ട അന്വേഷണത്തില്‍ പ്രധാനമായും പരിശോധിച്ചത്. ഒരു ധ്യാനകേന്ദ്രത്തിലെ വൈദികന്‍ നല്‍കിയ പിന്തുണയാണ് പീഡനത്തെ എതിര്‍ക്കാന്‍ ധൈര്യം പകര്‍ന്നതെന്ന് കന്യാസ്ത്രീ രണ്ടാംഘട്ടത്തില്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിരുന്നു. മഠത്തില്‍നിന്ന് പുറത്താക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍, ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കാമെന്ന് വൈദികന്‍ പറഞ്ഞതായും കന്യാസ്ത്രീ മൊഴിനല്‍കിയിട്ടുണ്ട്.
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജിയും ഡിജിപിയും ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍. ക്രൈം ബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റാന്‍ ആലോചി്ക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈ.എസ്.പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിന് പിന്നില്‍ ഡിജിപിയും ഐജിയുമാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതും ഇവരുടെ നേതൃത്വത്തിലാണ്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ കൈവശം ബിഷപ്പിനെതിരായി ലഭിച്ച പരമാവധി മൊഴികളും സാക്ഷികളുമുണ്ട്. അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് പദ്ധതിയെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
അതേസമയം അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കേസ് ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം വിടുന്നത് സംബന്ധിച്ച് ഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്പിയോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകം കണ്ട ഏറ്റവും വലിയ പ്രളയത്തെ കേരളീയര്‍ നേരിട്ട രീതി തന്നെ അതിശയിപ്പിക്കുന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. മലയാളികളുടെ പരസ്പര സ്‌നേഹത്തെയും സഹോദര്യത്തെക്കുറിച്ചും താന്‍ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതേക്കുറിച്ചു നേരിട്ടറിയുവാന്‍ ഈ പ്രളയ കാലത്ത് തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ കോളേജ് അലുമിനി അസോസിയേഷന് യു.എ.ഇ യില്‍ നിന്നും സംഭാവനയായി കിട്ടിയ ദുരിതാശ്വാസ സാമഗ്രികള്‍ അടങ്ങിയ കണ്ടെയ്നര്‍ ലോറി കളക്ട്രേറ്റിലേക്ക് അയക്കുന്നത് ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ഈ ഒത്തൊരുമയും സ്‌നേഹവും എന്നെന്നും നിലനില്‍ക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
കൊച്ചിന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ ചാപ്റ്റര്‍ ആയ എക്കോസും ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ യു.എ.ഇ ചാപ്റ്ററും ചേര്‍ന്ന് ആറു 40 ഫീറ്റ് കണ്ടെയ്നറുകള്‍ ആണ് കോളേജ് അലുമിനി അസോസിയേഷന്റെ പേരില്‍ അയച്ചു കിട്ടിയിട്ടുള്ളത്. ആവശ്യമെങ്കില്‍ ഇനിയും കണ്ടെയ്നറുകള്‍ അയക്കാന്‍ അവര്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുള്ളതായി ചടങ്ങില്‍ പങ്കെടുത്ത ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഡോ. സോമന്‍ പറഞ്ഞു.
കസ്റ്റംസ് കമ്മീഷണര്‍ മൊയ്തീന്‍ നൈന, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ജനറല്‍ മാനേജര്‍ കുരുവിള സേവ്യര്‍, നാഷണല്‍ ട്രെഡ്‌സ് ഡയറക്ടര്‍ ജോര്‍ജ് സേവ്യര്‍, അലുംനി അസോസിയേഷന് സെക്രട്ടറി അനിത തോമാസ്, കമ്മറ്റി അംഗം ജനീഷ് പിള്ള എന്നിവര്‍ സംസാരിച്ചു.
ആലുവയില്‍ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍. ചങ്ങനാശേരി സ്വദേശികളായ ഐറിന്‍ – മോഹന്‍ ദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ദമ്പതിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘത്തിന്റെ അന്വേഷണത്തിലാണ് ദമ്പതിമാരുടെ അറസ്റ്റ് നടന്നത്.
നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
കൊച്ചി: നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ആദ്യമായാണ് സഭയ്ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികള്‍ നിരത്തിലിറങ്ങിയത്.
മൊഴി രേഖപ്പെടുത്തലല്ലാതെ കേസിൽ ഒന്നും നടക്കുന്നില്ല . സഭയും സർക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു . നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കന്യാസ്ത്രീകൾ വിശദമാക്കി.
സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. പരാതിപ്പെട്ട കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.
സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.
കാലപ്പഴക്കത്താല്‍ തകര്‍ന്ന പോലീസ് സ്റ്റേഷൻ ലേലത്തിന്, പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ലേലത്തിനു മുൻപ് 10,000 രൂപ കെട്ടിവയ്ക്കണം. അതോടൊപ്പം സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ 22ന് വൈകിട്ട് അഞ്ചിനകം ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നല്‍കണം. ഇത്രയൊക്കെയാണ് പോലീസ് സേറ്റഷന്‍ സ്വന്തമാക്കാന്‍ ചെയ്യേണ്ടത്. എന്തായാലും ഇങ്ങനെയൊരു പോലീസ് സ്റ്റേഷൻ ലേലം എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.
കേരളത്തില്‍ ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ നല്കുന്നത്. കൊടുംപ്രളയത്തിന്റെ ശേഷിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് കൊടുംവരള്‍ച്ചയാകും കേരളത്തില്‍ വരാനിരിക്കുന്നതെന്നാണ്.
മഹാപ്രളയത്തിനുശേഷം നദികളിലെ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. പലയിടത്തും വേനല്‍ക്കാലത്ത് ഒഴുകിയിരുന്നതിനേക്കാള്‍ കുറവാണ് വെള്ളം. ഇടുക്കിയില്‍ മാത്രമല്ല പാലക്കാടും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം വിദഗ്ധര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെല്ലാം ഒരേ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. കൊടുംപ്രളയത്തിനുശേഷം കേരളം കൊടുംവരള്‍ച്ച നേരിടാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്ന്.
വാട്ടര്‍ ടേബിള്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്.
പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്. ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടേയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16,232 കിണറുകളില്‍ നിന്നുള്ള വെള്ളം ആദ്യഘട്ടമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഇതിലുള്‍പ്പെടും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിന് കീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ പരിശോധനയ്ക്കെത്തും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. ഇതിനു പുറമേ അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.
നിരപരാധിയെ കുടുക്കാൻ യുവതിയും മറ്റൊരാളും ചേർന്ന് നടത്തിയ ശ്രമങ്ങൾ പൊലീസിന്റെ മിടുക്ക് കൊണ്ട് പൊളിച്ചടുക്കിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ ലോകത്തും ചർച്ച.
സംഭവിച്ചത് ഇങ്ങനെ: കഴിഞ്ഞ 31ന് വെളുപ്പിന് മൂന്നു പേർ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചതായി കുളത്തൂർ സ്വദേശിനി പ്രീത (32) തുമ്പ പോലീസിലെത്തി പരാതി നൽകുന്നു. മർദനത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ഇവർ ചികിൽസ തേടിയതായും പരാതിയിൽ സൂചിപ്പിക്കുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പരാതിയിൽ പറഞ്ഞ സുരേഷ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
ഒടുവിൽ പൊലീസ് യുവതിയെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചു. അവിടെയാണ് കേസിന്റെ വഴിത്തിരിവ്. ആക്രമിച്ചു എന്ന പരാതി നൽകിയ യുവതിയ്ക്ക് സുരേഷിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് സംശയത്തിലായ പോലീസ് യുവതിയെക്കുറിച്ച് വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും നടത്തി. ഇതോടെ യുവതിയുടെ കള്ളത്തരം പുറത്തുവന്നു. മനപൂർവം നിരപരാധിയായ യുവാവിനെ കുടുക്കാൻ യുവതി കളിച്ച നാടകമായിരുന്നു ഇൗ കേസ്.
യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ സുബ്രഹ്മണ്യൻ പറഞ്ഞിട്ടാണ് യുവാവിനെതിെര വ്യാജ പരാതി നൽകിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഇതിനായി ഇയാൾ പതിനായിരം രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇവർ പറയുന്നു. വീട്ടുടമസ്ഥനും സുരേഷും ബന്ധുക്കളാണ്. ഇവർ തമ്മിൽ വസ്തു തർക്കവുമായി ബന്ധപ്പെട്ട് അടിപിടി നടന്നിരുന്നു. ഈ വിരോധത്തിൽ സുരേഷിനെ കുടുക്കാനായിട്ടായിരുന്നു യുവതിയെ ഉപയോഗിച്ച് കള്ള പരാതി നൽകിയത്.
ഒടുവിൽ കള്ളപ്പരാതി നൽകിയതിന് യുവതിക്കെതിരെ തുമ്പ പോലീസ് കേസെടുത്തു. ഇതോടെ വീട്ടുടമയായ സുബ്രഹ്മണ്യൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ പരാതി നൽകാനെത്തിയ തന്നെ സ്റ്റേഷനിൽ തടഞ്ഞുവച്ച് പോലീസ് ക്രൂരമായി മർദിച്ചെന്ന് യുവതി വാദിക്കുന്നു. ഏതായാലും കൃത്യമായ ഇടപെടലിലൂടെ വാദി പ്രതിയുമായി ഒരു നിരപരാധിയെ രക്ഷിച്ച പൊലീസിന് സമൂഹമാധ്യമങ്ങളിൽ അഭിന്ദനപ്രവാഹമാണ്.