മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജനുവരി 26 തിയതി നടന്നു. അസോസിയേഷന്റെ സപ്ലിമെന്ററി സുകൂളിലായിരുന്നു പൊതുയോഗം. പ്രസിഡന്റ് വില്‍സണ്‍ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കലേഷ് ഭാസ്‌കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയും മാഞ്ചസ്റ്റര്‍ ഡേ പരേഡിലെ സാന്നിദ്ധ്യത്തിലൂടെ മലയാള ഭാഷയെയും ഭാഷാ പിതാവിനെയും ലോകജനതയ്ക്ക് പരിചയപ്പെടുത്താന്‍ സാധിച്ചത് ഇതര കമ്യൂണിറ്റികളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി യോഗം വിലയിരുത്തി. മാഞ്ചസ്റ്റര്‍ ഫെസ്റ്റിവലിലെ എം.എം.എയുടെ പ്രാതിനിധ്യം എടുത്തുപറയേണ്ട ഒന്നായിരുന്നു.
കേരള വെള്ളപ്പൊക്ക ദുരന്തനിവാരണത്തിനായി എം.എം.എയുടെ നേതൃത്വത്തില്‍ ഒന്‍പത് ലക്ഷം രൂപ സമാഹരിച്ച് കേരള മുഖ്യമന്ത്രിക്ക് കൈമാറി. ലോക വനിതാ ദിനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലുമായി ചേര്‍ന്ന് ‘പ്രസ് ഫോര്‍ പ്രൊഗ്രസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ അതരിപ്പിച്ചതും നേട്ടമായി യോഗം വിലയിരുത്തി. ഇത് കൂടാതെ യുവജനങ്ങള്‍ക്കായി കരിയര്‍ ഗെയ്ഡന്‍സ് സെമിനാര്‍, സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍, യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ പട്ടം എന്നിവ കമ്മറ്റിയുടെ പ്രവര്‍ത്തന മികവായി യോഗം വിലയിരുത്തി. ട്രഷറര്‍ ജോര്‍ജ് വടക്കുംചേരി കണക്കുകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്ക് സംഘടനയെ നയിക്കാനായി ശ്രീ അനീഷ് കുര്യനെയും(പ്രസിഡന്റ്), ശ്രീ അരുണ്‍ചന്ദ് ഗോപാലകൃഷ്ണനെയും(സെക്രട്ടറി) തെരഞ്ഞെടുത്തു. ട്രഷററായി ശ്രീമതി ബിന്ദു പി.കെ യോഗം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ശ്രീമതി റീനാ വില്‍സനെയും ജോയിന്റ് സെക്രട്ടറിയായി ശ്രീമതി ജയാ സുധീറിനെയും തെരഞ്ഞെടുത്തു. ദിനേഷന്‍ കൃഷ്ണമ്മ, ജാനേഷ് നായര്‍, നിഷ ജിനോയ്, രാധേഷ് നായര്‍, റോബര്‍ട്ട് ബെഞ്ചമിന്‍, ജോസഫ് ചാക്കോ, രഞ്ജിത്ത് രാജഗോപാല്‍, കെ.ഡി ഷാജിമോന്‍, കലേഷ് ഭാസ്‌കരന്‍ എന്നിവരെയ ട്രസ്റ്റിമാരായി തെരഞ്ഞെടുത്തു.വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും എല്ലാവിധ സഹായ സഹകരണങ്ങളും പ്രസിഡന്റ് അനീഷ് കുര്യന്‍ അഭ്യര്‍ത്ഥിച്ചു.
സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ ചുമത്തി. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജോര്‍ജിന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. ഇവരോടപ്പെ പെണ്‍കുട്ടിയും ഇയാളുടെ വീട്ടിലെത്താറുണ്ട്.
മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ തന്നെ ജോര്‍ജ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ്.
ഏതാണ്ട് ഒന്നര വര്‍ഷമായി ജോര്‍ജ് പീഡനം തുടരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. നിലവില്‍ വയനാട് ഡി.സി.സി അംഗമാണ് ഒ.എം. ജോര്‍ജ്.
ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്നുള്ള നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.
ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍തൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതി ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.
ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ്‌സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബെഗലൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്.
സിനിമാ–സീരിയൽ താരം അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹം കേരമാകെ ചർച്ചയായി. ഇതിന് പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണിതെന്നും വിവാഹതട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ടെന്നുമടക്കം വാർത്തകൾ പൊന്തിവന്നു. അമ്പിളി ദേവിയുടെ മുൻ ഭർത്താവും ക്യാമറാമാനുമായ ലോവൽ ഷൂട്ടിങ് സെറ്റിൽ േകക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. സീരിയൽ കഥയെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞ വിവാഹകഥ ഇരുവരും തുറന്നു പറയുകയും ചെയ്തു.
38 വയസിനിടെ നാലുകല്ല്യാണം കഴിച്ചുവെന്ന വാർത്തകൾ ജയൻ ആദിത്യൻ നിഷേധിച്ചു. ഒപ്പം കേരളത്തിലെ ഒരു എംഎല്‍എയാണ് തനിക്കെതിരെ എല്ലാ നീക്കങ്ങളും നടത്തിയെതെന്ന് ആദിത്യന്‍ തുറന്നടിക്കുന്നു. ആദിത്യന്റെ വാക്കുകള്‍ ഇങ്ങനെ: 2009 ൽ എന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരു എംഎൽഎ എന്നെ അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു. എന്നേക്കാൾ വലിയ നടൻമാരെ ഒതുക്കിയ നാടാണ് ഇത്. സ്ത്രീവിഷയത്തിലും ആക്രമണകേസിലും ആണ് ഒതുക്കിയിരിക്കുന്നത്. 2009 ൽ എന്നെ വീട്ടിൽ വിളിച്ചു സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു. ചേട്ടാ, എനിക്കു ചേട്ടൻ പറയുന്ന കാര്യം മനസിലാകുന്നില്ല. ഇത് എന്റെ സ്വകാര്യ കാര്യമാണ്. ഞാൻ ഒരാൾക്ക് അടി കൊടുത്തിട്ടുണ്ടെങ്കിൽ അതിനു വ്യകതമായ കാരണമുണ്ട്. ക്ഷമിക്കുകയോ പ്രവർത്തിക്കുകയോ പറഞ്ഞു തീർക്കുകയോ ചെയ്യണമെങ്കിൽ ഞാനാണ് ചെയ്യേണ്ടത്.
അതിനു പിന്നിൽ പ്രമുഖരായ രണ്ട് നടൻമാർ ഉണ്ടായിരുന്നു. വളരെയധികം നേരം തർക്കിച്ചതിനു ശേഷമാണ് ഞാൻ അന്നു അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്. എനിക്കു നൊന്ത കാര്യം ഞാൻ നിങ്ങൾ പറഞ്ഞാൽ വിടുമോ..? എനിക്കു മാനസികമായി നൊന്ത കാര്യമാണ് ഇത്. പിറ്റേദിവസം ഏക്സിക്യൂട്ടിവ് മീറ്റിങ്ങ് കൂടി ഞാൻ ഗുണ്ടാബന്ധമുളള ആളാണെന്ന് അയാൾ പറഞ്ഞു.
അന്ന് തുടങ്ങിയ കഷ്ടകാലം ആണിത്. വരുന്ന വർക്കുകളെല്ലാം മുടങ്ങും. പല നിർമ്മാതാക്കളും ജയാ, ഒന്നു പോയി സംസാരിക്കൂവെന്ന് പറയുന്നുണ്ടായിരുന്നു. ഒരു പരിധി വരെ ഞാൻ സംസാരിച്ചു. സുകുമാരിയമ്മ എന്നെ വളരെയധികം പിന്തുണച്ചു. ഈ പറയുന്ന എംഎൽഎ എന്റെ പല വർക്കുകളും ഇല്ലാതാക്കി. അത് എന്നോട് വ്യക്തമായി പറഞ്ഞ ആൾക്കാരുണ്ട്.
പിന്നാലെ പല സംഭവങ്ങളും നടന്നു. എനിക്കു ഭീഷണിയുടെ സ്വരമുളള ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. ഞാനും എന്റെ അമ്മയും ഏഴുമാസം ഗർഭിണിയായ എന്റെ അനുജത്തിയും കേസിൽ പ്രതികളായി. എന്റെ അമ്മ മരിക്കാൻ തന്നെ കാരണം ഈ കേസുമായി ബന്ധപ്പെട്ടാണ്. എംഎൽഎയുടെ വീട്ടിൽ ചെന്ന് മുപ്പതോളം പേരുടെ മുൻപിൽ ചെന്ന് എന്റെ അമ്മ കാലു പിടിച്ചു. ഞാനും കാലുപിടിച്ച് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. എസിപിയുടെ ഓഫിസിൽ വച്ചു എന്റെ അനുജത്തിക്ക് ബ്ലീഡിങ് ആയി. അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് എനിക്ക് അനുകൂലമായി തീരുകയും െചയ്തു– ആദിത്യന്‍ പറഞ്ഞു.
ആലപ്പുഴ ചങ്ങനാശേരി റോഡില്‍ രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് സഹായം ലഭിക്കാതെ ഏറെ നേരം കിടന്ന എസ്‌ഐയ്ക്കും യുവാവിനും ദാരുണാന്ത്യം. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്‌സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന്‍ ശ്യാം ഷാജി (21) എന്നിവരാണു മരണത്തിനു കീഴടങ്ങിയത്.
ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും ആരും ശ്രമിച്ചില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരാവുകയാണുണ്ടായത്. അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.
ആലപ്പുഴചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുന്‍ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വഴിവിളക്കില്ലാത്ത ജംക്ഷനില്‍ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡില്‍ക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
മാസങ്ങളോളം നീണ്ട അന്വേഷണത്തില്‍ പല തെളിവുകള്‍ കണ്ടെത്തിയിട്ടും ജെസ്‌ന മരിയ ജെയിംസ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലായിരുന്നു. ഇപ്പോഴിതാ ജെസ്‌ന ജീവനോടെയുണ്ടെന്നുള്ള തെളിവ് ലഭിച്ചിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് കര്‍ണാടക പോലീസാണ്. ജെസ്‌ന വൈകാതെ തിരിച്ചെത്തുമെന്നാണ് പറയുന്നത്. ജെസ്‌നയെ ഇനി പിന്തുടരാന്‍ ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
തിരോധാനത്തിന് ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാല്‍, ജെസ്‌ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം.സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിനാണു നിര്‍ണായകസൂചന ലഭിച്ചത്.
സുകുമാരക്കുറുപ്പ് കേസിനുശേഷം അഭ്യൂഹങ്ങളുടെയും വ്യാജസന്ദേശങ്ങളുടെയും കുത്തൊഴുക്ക് കേരളാ പോലീസിനെ ഏറെ വലച്ചതു ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചാണ്.കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. അയാം ഗോയിങ് ടു ഡൈ എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.
ചുറ്റിവരിഞ്ഞ തുമ്പികൈയിൽ ജീവനുവേണ്ടി പിടയുന്ന ഭർത്താവ്. നിലവിളികേട്ട് അടുക്കളയിൽ നിന്ന് ഇറങ്ങിനോക്കിയപ്പോൾ രജനി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ആന ഭർത്താവിനെ തുമ്പികയ്യിൽ ചുഴറ്റിയെടുത്ത് നിലത്തടിയ്ക്കാൻ നിൽക്കുന്നു. പിന്നെ എങ്ങനെയെങ്കിലും ഭർത്താവിനെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയെ രജനിയ്ക്കുള്ളായിരുന്നു.
സ്വന്തം ജീവൻ പോലും പണയംവെച്ച് കയ്യിൽകിട്ടിയ വടിയെടുത്ത് രജനി ആനയെ ആഞ്ഞടിച്ചു. തലങ്ങും വിലങ്ങും തല്ലുകൊണ്ട ആന സുരേഷ് ബാബുവിന്റെ പിടിവിട്ടു. താഴെ വീണ ഭർത്താവിനെ ചവിട്ടിയരയ്ക്കും മുമ്പ് രജനി വലിച്ചിഴച്ച് രക്ഷപെടുത്തു. സിനിമയെവെല്ലുന്ന സാഹസികത നടന്നത് കൊല്ലം അഞ്ചലിലാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ഉത്സവം കഴിഞ്ഞ് ദേവസ്വംബോർഡിന്റെ ആനയെ തളച്ചത് സുരേഷിന്റെ പറമ്പിലാണ്. ആനയെ തളച്ച് പാപ്പാൻ പോയസമയത്താണ് ആനയ്ക്ക് കുടിക്കാൻ വെള്ളം നിറച്ച പാത്രവുമായി സുരേഷ് പറമ്പിലെത്തുന്നത്. സുരേഷ് അടുത്ത് എത്തിയ ഉടൻ ആന അരിശംപൂണ്ട് തുമ്പികൈകൊണ്ട് ചുറ്റിവരിഞ്ഞ് എടുത്തുപൊക്കുകയായിരുന്നു.
ആനയുടെ ആക്രമണത്തിൽ സുരേഷിന്റെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കൊളജിൽ ചികിൽസയിലാണ്. തുടയെല്ല് പൊട്ടിയെങ്കിലും ഭർത്താവിന്റെ ജീവൻ നഷ്ടപ്പെട്ടില്ലല്ലോയെന്ന സമാധാനത്തിലാണ രജനി. പനയഞ്ചേരി എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് രജനി.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിവാദത്തില്‍ ബി.ജെ.പി നടത്തിയ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നടത്തിയ ഹര്‍ത്താലുകള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ഇതിന് വേണ്ടി സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചേദ്യോത്തരവേളയില്‍ ഹര്‍ത്താല്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കലാപം ലക്ഷ്യംവെച്ച് സംഘ്പരിവാര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി നേരത്തെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹര്‍ത്താലിനിടെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് ഒരു പങ്കും വഹിക്കാത്തവരാണ് ബോധപൂര്‍വം ഹര്‍ത്താല്‍ നടത്തുന്നത്. കാസര്‍കോട് മഞ്ചേശ്വരത്ത് ബി.ജെ.പി വര്‍ഗീയ കലാപനീക്കം നടത്തിയതായി കണ്ടെത്തിയിരുന്നു. പോലീസിന്റെ ജാഗ്രതാ പൂര്‍ണമായ നീക്കമാണ് കലാപനീക്കം പൊളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 28.43 ലക്ഷം രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കിയെന്നും പിണറായി ചൂണ്ടിക്കാണിച്ചു. അതേസമയം മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളെ വലയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ചൂണ്ടിക്കാണിച്ചു.
ജനതയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവ് പലകുറി കണ്ടിട്ടുള്ളതാണ്. കൊല്ലം ബൈപ്പാസ് ഉൽഘാടനത്തിൽ കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന പഴഞ്ചൊല്ല് ഉദ്ദരിച്ചുകൊണ്ടാണ് മോദി പ്രസംഗിച്ചത്. തൃശൂരിലെത്തിയപ്പോഴും പതിവ് തെറ്റില്ല. തൃശൂരിന്റെ ഹൃദയത്തെ കീഴടക്കാൻ നടൻ കലാഭവൻ മണിയുടെ പേര് പരാമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം.
കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമായ തൃശൂരിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ നാടിന്റെ കലാകാരൻ കലാഭവൻ മണിയെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഓർക്കുകയാണെന്നും മോദി പറഞ്ഞു. ഹർഷാരവത്തോടെയാണ് തൃശൂർ തേക്കിൻകാട് മൈതാനത്തിലെത്തിയ ജനസഹസ്രം ഈ വാക്കുകൾ സ്വീകരിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രവും തൃശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണിത്. മഹാന്‍മാരായ സാഹിത്യനായകന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് തൃശൂർ. ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി ഇത്രയും പ്രതിഭകളുടെ മണ്ണാണിത്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. ബഹദൂറിനെയും ഞാന്‍ ഈ സമയം ഓര്‍ക്കുകയാണ്- മോദി പറഞ്ഞു.
“മോനെ കേശവാ.. അടങ്ങടാ “… എല്ലാം തകർത്തെറിയാൻ മനസ് പറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചറിഞ്ഞു മുന്നിൽ നില്കുന്നത് അവന്റെ സ്വന്തം ആണ്. പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ്…!! ഒരു കാര്യം ഉറപ്പിക്കാം അനുഭവസമ്പത്തും പ്രായവും കുറഞ്ഞ ഈ തൃശൂർക്കാരൻ കാരക്കോൽ കൈയിലെടുത്തത് ആനയോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ്. “ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട് ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് കാട്ടിയ സാഹസികതയ്ക്ക് ബിഗ് സലൂട്ടുമായി സോഷ്യൽ മീഡിയ.
ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരതയാണ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. രണ്ടാം പാപ്പാന്റെ അസാമാന്യ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് സര്‍വവും തകര്‍ത്തെറിയുന്നതില്‍ നിന്നും പുതുപ്പള്ളി കേശവന്‍ പിന്‍മാറിയത്. ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന്‍ ശാന്തനായി. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഒരുപാടുപേരുടെ ജീവൻ നഷ്ടപെടാമായിരുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ പണയം വച്ചായിരുന്നു അനീഷ് പുതുപ്പള്ളിയുടെ സാഹസം. ഈ ധീരതയ്ക്ക് മുമ്പിൽ സോഷ്യൽ മീഡിയ കയ്യടിക്കുമ്പോഴും,
അനീഷിന്റെ വാക്കുകൾ ഇങ്ങനെ…
സ്നേഹിച്ചു മാറോടണക്കാൻ മാത്രമല്ല നീ ഒരു നിമിഷം ഒന്നു പേടിച്ചു പതറിയാൽ നിന്റെ ഭയപ്പാടിനെ എന്റെ ചങ്കൂറ്റം കൊണ്ട് ഞാൻ തടഞ്ഞു നിർത്തും എനിക്ക് കാവലായി ഗുരുക്കൻമാരും ഈശ്വരൻമാരും ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം ഇതെന്റെ കർമ്മം ഇതെന്റെ നിയോഗം ! മറിച്ചാണെങ്കിൽ അതെന്റെ വിധി
ചട്ടക്കാരൻ,,,,,,തിടമ്പാനകൾക്കായി ഉത്സവ നടത്തിപ്പുകാരും, കമ്മറ്റികളും നടത്തുന്ന ചർച്ചയിലേക്ക് ഇടിച്ചു കയറിയ ഒരു കോട്ടയംകാരൻ ആണ് പുതുപ്പള്ളി കേശവൻ .. രൂപത്തിലും ഭാവത്തിലും പുതുപ്പള്ളി ആന ശരിക്കും ഒരു സംഭവം തന്നെയാണ്… .അഴകും, അളവും, നിലവും എല്ലാം ഒത്തിണങ്ങിയ ആനക്കേമൻ .. പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍വര്‍ഘീസിന്റെ ഉടമസ്ഥതയിലുള്ള മാതംഗമാണിക്യം. പത്തടിക്ക് മേലെ (313cm) ഉയരം.ഉയരം മാത്രമല്ല അഴകും ഗാംഭീര്യവും ശാന്തസ്വഭവം കൂടിയാണ് ഇവനെ പ്രശസ്തനക്കുന്നത്. സീസണില്‍ കേശവന്റെ എഴുനെള്ളിപ്പുകളുടെ എണ്ണം നൂറ് കവിയും.മത്സരപൂരങ്ങളുടെ തിലകക്കുറി.. 2015ലെ ചെറായി തലപൊക്ക മത്സരത്തില്‍ ചിറക്കല്‍ കാളിദാസനെ തോല്‍പ്പിച്ചു.
പേരുകേട്ട തലപൊക്ക മത്സരങ്ങളിലും വിജയി ആണ് കേശു. അനൗദ്യോഗികമായെങ്കിലും ആനസ്നേഹികൾ ചാർത്തി കൊടുത്ത ‘ഗജഭീമൻ’ എന്ന പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ശരീര ഭംഗി ഉള്ളവൻ .. അവനെ നന്നായി അറിഞ്ഞു പെരുമാറുന്ന നല്ലൊരു ചട്ടക്കാരനാണ് അനീഷ്. ഗജഭീമൻ എന്ന് അറിയപ്പെടുന്ന ഇവൻ പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ തറവാടിന്റെ ഐശ്വര്യം തന്നെയാണ്.
അവരുടെ ഗജവീര൯മാരിൽ സൗന്ദര്യം കൊണ്ട് വേറിട്ടുനിൽക്കുന്നു ഇവൻ. “വരാംഗവിശ്വപ്രജാപതി എന്ന പട്ടവും ആരാധകർ ഇവന് നൽകിയിട്ടുണ്ട്. എന്തുകൊണ്ടും ഇവന് യോജിക്കുന്ന പട്ടം തന്നെയാണ് അവർ നൽകിയത്.ബ്രഹ്മാവിനാൽ വരമായി കിട്ടിയ തന്റെ അംഗോപാംഗം കൊണ്ട് ഗജരാജവിശ്വത്തിന്റെ ആകമാനം പ്രജാപതിയായി വിളങ്ങാ൯ ഇവനേ യോഗ്യത ഉള്ളൂ എന്ന തിരിച്ചറിവാണ് ആരാധകർ ഇവന് ചാർത്തിക്കൊടുത്ത ആ മുദ്ര കൊണ്ട് വെളിവാക്കുന്നത്.