കേവലം രണ്ടായിരം രൂപയ്ക്ക് വേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ് ഡോക്ടറേ… എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചുതരാന്‍ പറ്റുമോ…’ നെഞ്ചുപൊട്ടി ഒരമ്മ കരഞ്ഞുകൊണ്ട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടർക്കെതിരെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഞെക്കാട് സ്വദേശിയായ ശ്രീജയായിരുന്നു മരണമടഞ്ഞത്. ഇതിനെതുടര്‍ന്നാണ് ബന്ധുക്കൾ ഡോക്ടറുടെ കാർ തടഞ്ഞത്.
സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പ്പെടുത്തതാണു മരണകാരണമെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാർജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നതോടെ വിശദീകരണവുനമായി ഡോക്ടര്‍ ബേബി ഷെറിൻ രംഗത്തെത്തി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ നടന്ന സംഭവങ്ങൾ പറയുന്നത്. പോസ്റ്റിനൊപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ കുറിപ്പ് വായിക്കാം
പ്രിയമുള്ളവരെ, ഞാൻ ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.
ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.
സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ.
താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിൽ മൂന്നുകുട്ടികളും വീട്ടമ്മയും മരിച്ചു. അഞ്ചുവീടുകള്‍ തകര്‍ന്നു. മൂന്നെണ്ണം മണ്ണിനടിയിലായി. ഒൻപതു പേരെ കാണാനില്ല.
വെട്ടിയൊഴിഞ്ഞതോട്ടം സലിമിന്റെ മകള്‍ ദില്‍ന (7), മകന് മുഹമ്മദ് ഷഹബാസ് (3), ജാഫറിന്റെ ഏഴുവയസുകാരനായ മകന്, അര്‍മാന്റെ ഭാര്യ എന്നിവരാണ് മരിച്ചവർ. സലിമും ഭാര്യയും മൂത്ത മകന് മുഹമ്മദ് ഹമ്മാസും മെഡി. കോളജ് ആശുപത്രിയിലാണ്.
കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരെ പുറത്തെടുത്തു. അബ്ദുൾ സാലീമിന്റെ മകനെയാണ് പുറത്തെടുത്തത്. ഉരുൾപൊട്ടലിൽ മരിച്ച ദിൽനയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കു ശേഷമാണ് ഇവരെ പുറത്തെടുത്തത്.
ഇവരെ താമശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്. ഹസൻ, അബ്ദുൾ റഹ്മാൻ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഹസന്റെ കുടുംബത്തിലെ ഏഴ് പേരെയും റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്.
കോഴിക്കോട്: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മലബാറില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് പ്രദേശങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കോഴിക്കോട് കരിഞ്ചോലയില്‍ 9 വയസുകാരി മരിച്ചു. അപകട സമയത്ത് വീടിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വകാര്യ വ്യക്തി മലമുകളില്‍ നിര്‍മ്മിച്ച തടയിണ തകര്‍ന്നാണ് 9 വയസുകാരി ദില്‍ന മരിച്ചത്. കൂടരഞ്ഞി കുളിരാമൂട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടലുണ്ടായി. പ്രദേശത്ത് നിന്ന് 10 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരെച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഇവര്‍ ഒഴുകി പോയതാകാമെന്നാണ് സംശയം.
കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. ദുരന്ത നിവാരണ സേനയുടെയും റവന്യൂ ഉദ്യേഗസ്ഥരുടെയും അടിയന്തര യോഗം ഇന്ന് കോഴിക്കോട് കളക്ട്രേറ്റില്‍ നടക്കും. രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും നടക്കുക. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. വയനാട്ടിലെ വൈത്തിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ – പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില് കനത്ത മഴയില്‍ ഇടിഞ്ഞു വീണു. കൊട്ടിയൂര്‍ – ബോയ്സ് ടൗണ്‍ – മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച്ച രാത്രിയിലും വ്യാഴ്ച പുലര്‍ച്ചെയുമായി ഉണ്ടായ കനത്ത മഴയില്‍ വ്യാപകമായി ഉരുള്‍പൊട്ടി. മലയോര മേഖലകളായ താമരശേരി. ആനകാം പൊയില്‍ കാരശേരി. മുക്കം ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ദുരന്തത്തില്‍ നാലു പേര് മരിച്ചു. എട്ടു പേരെ കാണാതായി.
താമരശേരി കരിഞ്ചോലയിലാണ് നാലു പേര് മരിച്ചത്. കരിച്ചോലയില്‍ അബ്ദുള്‍സലീമിന്റെ രണ്ടു മകളായ ദില്‍ന (9). മുഹമ്മദ് ഷഹബാസ് (4). ബന്ധു ജാഫറിന്റെ ഏഴു വയസുകാരനായ മകന്, സമീപത്തുള്ള ഒരു വീട്ടമ്മ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവിടെ അഞ്ച് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേത്വത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി. പ്രദേശത്തു റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിനേയും തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നിരവധി വീടുകളും റോഡുകളും വെള്ളത്തിൽ.
ജനജീവിതവും ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയാണ്. ഇടറോഡുകൾ ഏറെയും വെള്ളത്തിൽ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറിത്തുടങ്ങി. നെൽക്കർഷകരും ആശങ്കയിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം ഉയർന്നിട്ടുണ്ട്. പ്രധാന നദീതീരങ്ങളും തോടുകളും കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇന്നലെ മഴ അല്പം ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചില്ല. നദികളുടേയും തോടുകളുടേയും തീരങ്ങളിൽ താമസിക്കുന്നവർക്ക് അതാത് പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.
തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിനുള്ള നടപടി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജെസിബിയും മോട്ടറും അടക്കമുള്ള ഉപകരണങ്ങളുമായി ഇറിഗേഷൻ ഉദ്യോഗസ്ഥർ തോട്ടപ്പള്ളിയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടും റവന്യു വകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിക്കാത്തതിനെതിരേ പ്രതിഷേധമുണ്ട്. അന്പലപ്പുഴ, തകഴി, എടത്വ, മുട്ടാർ, തലവടി, വീയപുരം, ചെറുതന പഞ്ചായത്തിലാണ് വെള്ളക്കെടുതി കൂടുതൽ അനുഭവപ്പെടുന്നത്.
വീടുകൾ വെള്ളത്തിലാവുകയും വെള്ളത്തിന്റെ വരവും ശക്തമായതോടെ തൊഴുത്തുകളിൽനിന്നും മൃഗങ്ങളെ കരയിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പല വീട്ടുകാരും. ചിലയിടങ്ങളിൽ തട്ട് നിർമിച്ചാണ് മ്യഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്. നീരേറ്റുപുറം-മുട്ടാർ-കിടങ്ങറ, എടത്വ-കളങ്ങര-മാന്പുഴക്കരി, എടത്വ-തായങ്കരി-വേഴപ്രാ, എടത്വ-വീയപുരം എന്നീ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. പല റോഡുകളിലും ഗതാഗതം നിലച്ചു. കാഞ്ഞിരംതുരുത്ത് റോഡ് പൂർണമായും മുങ്ങിയതോടെ കരയുമായുള്ള ബന്ധംതന്നെ നിലച്ച മട്ടാണ്. ജലമാർഗമാണ് ഇവരുടെ ആശ്രയം. വള്ളമില്ലാത്ത കുടുംബങ്ങളുടെ സ്ഥിതി ഏറെ ദയനീയമാണ്. പാടശേഖരത്തിനു നടുവിൽ തുരുത്തിനു സമാനമായി താമസിക്കുന്ന ഒറ്റപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി വിവരണാതീതമാണ്. നദിയിലെ കുത്തൊഴുക്ക് നിരവധി വീടുകൾക്ക് ഭീഷണിയാണ്. കരയിലേക്ക് ഒഴുക്ക് പതിക്കുന്നതോടെ വൻതോതിൽ കരയിടിഞ്ഞ് നദിയായി രൂപാന്തരപ്പെടുകയാണ്. കരയിടിയുന്നത് വൻതോതിൽ വീടുകൾക്ക് ബലക്ഷയമുണ്ടാക്കും. മാത്രമല്ല കരകൃഷിയേയും സാരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്.
നൂറു കണക്കിന് നേന്ത്രവാഴകൾ, മരിച്ചീനി, ചേന, ചേന്പ് ഉൾപ്പടെയുള്ള ഇടവിളകളും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നശിച്ചു. കുട്ടനാട്ടിലെ നെൽക്കർഷകർക്കാണ് കടുത്ത ആശങ്ക. നദി കരകവിഞ്ഞതും മഴ ശക്തിയർജിച്ചതും മൂലം രണ്ടാംകൃഷി ഇറക്കിയ പാടങ്ങളിൽ മടവീഴ്ചയും വെള്ളവും കയറി തുടങ്ങി.
സംരക്ഷണഭിത്തി നിർമിക്കാത്ത ബണ്ടുകൾക്ക് ഉയരക്കുറവുള്ള പാടശേഖരങ്ങളിൽ കർഷകർ പാടത്തു ചുറ്റും ജാഗ്രതയോടുകൂടിയാണ് കാത്തു നിൽക്കുന്നത്. കുട്ടനാട്ടിൽ 2000 ഹെക്ടറോളം പാടത്ത് വിതയിറക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇക്കുറി രണ്ടാംകൃഷി കുറവായിരുന്നു. കഴിഞ്ഞവർഷം 7200 ഹെക്ടറിൽ രണ്ടാംകൃഷി ഇറക്കിയിരുന്നു. മഴ തുടർന്നാൽ ആദ്യ വിത ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. രണ്ടാംകൃഷി ഇറക്കിയ പാടത്ത് ഒട്ടുമിക്ക കർഷകരും ചെറുകിടകൃഷിക്കാരും പാട്ടകർഷകരുമാണ്. പണം പലിശയ്ക്കെടുത്തും കടം വാങ്ങിയുമാണ് മിക്കവരും കൃഷി ഇറക്കിയത്. കനത്ത മഴയും വെള്ളപ്പൊക്കവും കർഷകരുടെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുകയാണ്.
ഉമ്മന്‍ ചാണ്ടിക്കെതിരെ പേരെടുത്തുപറഞ്ഞ് ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന്. താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. ചുമതലയേറ്റെടുത്ത ചടങ്ങില്‍ മനപൂര്‍വ്വമാണ് അദ്ദേഹം വരാഞ്ഞത്. ക്രൂരതയോടെയുള്ള നിസംഗതയാണ് അദ്ദേഹം കാണിച്ചത്. തന്റെ ജനരക്ഷാ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ജാഥാനായകന്റെ പേര് പരാമര്‍ശിക്കാന്‍ മടിച്ചു. രണ്ടാമത്തെ യാത്രയില്‍ തന്റെ പേര് പറയാന്‍ പോലും അദ്ദേഹം മടിച്ചെന്നാണ് തന്റെ ഓര്‍മയെന്നും സുധീരന് തുറന്നടിച്ചു. സമാപനത്തില്‍ രണ്ട് ഗ്രൂപ്പ് നേതാക്കളും വേണ്ടത്ര സഹകരിച്ചില്ല. എന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞത് അഭിമാനകരമായ നേട്ടമായിരുന്നുവെന്നും സുധീരന് ഓര്‍മിച്ചു.
പരസ്യവിലക്കിന് ശേഷവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് വിഎം സുധീരന്റെ തുറന്നടി. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ഇത് ബിജെപിക്ക് നേട്ടമാകുന്നത് കാണാതിരിക്കാനില്ല. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയനേതൃത്വവും ഇങ്ങനെ തീരുമാനിക്കില്ലെന്നും രാഹുലിന്റെ പരിശ്രമങ്ങളെ കേരളത്തിലെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും സുധീരന് ആരോപിച്ചു.
സീറ്റ് നല്‍കിയതില്‍ ഒളി അജന്‍ഡയുണ്ടെന്ന് വ്യക്തമാക്കിയ സുധീരന്, കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് കിട്ടരുതെന്ന താല്പര്യമാണ് മുന്തിനിന്നതെന്നും ആവര്‍ത്തിച്ചു.
പരസ്യപ്രസ്താവന വിലക്ക് ഒറ്റമൂലിയല്ലെന്നും തെറ്റു പറ്റിയാല്‍ തുറന്നു സമ്മതിക്കണമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ ഓര്‍മിപ്പിച്ചു. താന്‍ വിലക്കിയ അന്ന് ഹസന് പത്രസമ്മേളനം നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിയായിരിക്കെ രാജിവച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി. ഹസന് ഇന്നലെ യോഗത്തില്‍ വിലക്കിന്റെ കാര്യം പറഞ്ഞപ്പോള്‍ അതേ മൈക്കില്‍ താന്‍ ഇതൊന്നും നടപ്പാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാണി ചാഞ്ചാട്ടക്കാരനെന്നും സുധീരന് ആവര്‍ത്തിച്ചു. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോയെന്നും സുധീരന് ചോദിച്ചു. ആര്‍എസ്പിക്ക് സീറ്റ് നല്കിയപ്പോള് യുപിഎയ്ക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്തുവെന്നും അന്ന് ആരും പ്രതിഷേധിച്ചില്ലെന്നും സുധീരന് ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം: കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് വീടുവെക്കാനാണ് ധനസഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.
കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കുന്നത്.
കെവിന്റേത് മുങ്ങിമരണമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ദ്ധ പാനല്‍ യോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മര്‍ദ്ദനത്തില്‍ ബോധരഹിതനായ കെവിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
കുടുംബപ്രശ്നം പരിഹരിക്കുന്നത് പോലെ ഇത്രയധികം ജനങ്ങളുടെ പ്രാതിനിധ്യം ഒറ്റ രാത്രി കൊണ്ട് ഇട്ടെറിഞ്ഞു പോകുന്നത് ജനങ്ങളെ അപമാനിക്കലാണ് എന്ന് ആംആദ്മി പാര്‍ട്ടി. ഇത് ജനങ്ങളോട് ചെയ്യുന്ന വലിയ വഞ്ചനയാണ്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച എംപി രാഷ്ട്രീയമായ യാതൊരു കാരണവും ഇല്ലാതെ രാജ്യസഭയുടെ സുരക്ഷിതത്വം തേടിപ്പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവനയില്‍ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്.നീലകണ്ഠന് പറഞ്ഞു.
മണ്ഡലത്തിന് മുന്‍വര്‍ഷങ്ങളില്‍ ചിലവഴിക്കേണ്ടതടക്കം ഉള്ള അഞ്ചു കോടി രൂപ എംപി ഫണ്ട് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോട്ടയത്തിന്റെ വികസനത്തെ മുഴുവന്‍ അട്ടിമറിച്ചിരിക്കുന്നു. രാജ്യസഭാ സീറ്റ് വീതം വയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ കുഞ്ഞുകുഞ്ഞിന്റെ കാര്‍മികത്വത്തില്‍ കുഞ്ഞുമാണിക്ക് സീറ്റ് നേടി കൊടുത്ത നാടകം കേരള രാഷ്ട്രീയത്തെ ലജ്ജിപ്പിക്കുന്നതാണ്. ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം വരെ പണയം വച്ച ആ പ്രവര്‍ത്തനത്തിന്റെ ഫലമായി ആ സീറ്റില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ യോഗ്യതയുള്ള ഒരാള്‍ പോലുമില്ല എന്ന തിരിച്ചറിവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.
കുഞ്ഞുമാണിയുടെ മകന് മാണിക്കുഞ്ഞിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള പടിയായി മാത്രം അവര്‍ ഇതിനെ കണ്ടാല്‍, കോട്ടയത്തെ ജനങ്ങളുടെ ജീവിത നിലവാരവും വികസനവും തടഞ്ഞാല്‍ അവിടത്തെ ജനങ്ങള്‍ രാഷ്ട്രീയപരമായി തന്നെ അതിന് മറുപടി നല്‍കും.
ഈ നെറികെട്ട രാഷ്ട്രീയത്തിന് ഓശാന പാടുകയാണ് ഇടതുപക്ഷവും ബിജെപിയും എന്നതാണ് ഏറെ വിചിത്രം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാനഘട്ടം വരെ മാണി തങ്ങളോടൊപ്പം വരും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം നിന്നത് എന്ന് നമ്മള്‍ക്കറിയാം. കാനം രാജേന്ദ്രന് എതിര്‍ത്തില്ല എങ്കില്‍ ഇപ്പോള്‍ മാണി ഇടതുപക്ഷ സഹയാത്രികന് ആയേനെ. ഇപ്പോഴും കുടുംബസ്വത്തായി രാഷ്ട്രീയത്തെ കരുതുന്നതിന് തുറന്ന് വിമര്‍ശിക്കാന്‍ ഇടതുപക്ഷം പോലും തയ്യാറാകാതിരിക്കുന്നത് എന്നെങ്കിലും മാണി തിരിച്ചു വരും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്.
ബാര്‍ കോഴ കേസില്‍ മണിക്കെതിരായി ഏറെവി വാദങ്ങള്‍ ഉയര്‍ത്തിയ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ മാണിയെ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തുകയും പൊതുപണം കൊണ്ട് നിര്‍മ്മിച്ച നിയമസഭാ മന്ദിരത്തിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുകയും ചെയ്ത ഇടതുപക്ഷം മാണിക്ക് അനുകൂലമായി നിശബ്ദരാകുന്നതിന്റെ രാഷ്ട്രീയം എല്ലാവര്ക്കും മനസ്സിലാവുന്നതാണ്.
ഇപ്പോഴും ബിജെപി മാണിയോടള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ഈ ചീഞ്ഞുനാറുന്ന മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് മോചിതരാവണം എന്ന് ആം ആദ്മി പാര്‍ട്ടി ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നവെന്നും നീലകണ്ഠന് പറഞ്ഞു.
എന്‍.ജെ. സജീവ്.
എടത്വാ (കുട്ടനാട്): ഗ്രീന്‍ കമ്മൂണിറ്റി സ്ഥാപകന്‍ ആന്റപ്പന് അമ്പിയായത്തിന്റെ സ്മരണ നില നിര്‍ത്തുന്നതിന് എടത്വാ ടൗണ്‍ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 3-മത് എടത്വാ ജലോത്സവത്തിന്റെ സ്വാഗത സംഘ രൂപികരണവും ജീവകാരുണ്യ പ്രവര്‍ത്തനവും രാധേയം കോപ്ലക്സില്‍ നടന്നു.
ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് എന്‍.ജെ. വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ കെ .തങ്കച്ചന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര സംഗമം ഉദ്ഘാടനം ചെയ്തു.
സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റപ്പന് അമ്പിയായം ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. ജോണ്സണ് വി. ഇടിക്കുളയും സ്കോളര്‍ഷിപ്പ് വിതരണം സമിതി ചെയര്മാന് സിനു രാധേയവും നിര്‍വഹിച്ചു.
ഈ വര്‍ഷത്തെ ആന്റപ്പന് അമ്പിയായം സ്മാരക ജലോത്സവം സെപ്റ്റംബര്‍ 8ന് എടത്വാ പള്ളിക്ക് മുന്‍വശത്തുള്ള പമ്പയാറ്റില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഭാരവാഹികളായി സിനു രാധേയം (ചെയര്മാന്) ബില്‍ബി മാത്യൂ (പ്രസിഡന്റ്), കോശി കുര്യന് മാലിയില്‍, (ജനറല്‍ കണ്‍വീനര്‍) ജയന് ജോസഫ് പുന്നപ്ര (കണ്‍വീനര്‍), സജീവ് എന്‍.ജെ (സെക്രട്ടറി), കെ.തങ്കച്ചന് (ട്രഷറാര്‍), ഡോ.ജോണ്സണ് വി.ഇടിക്കുള (മോണിറ്ററിംഗ് കമ്മിറ്റി ചെയര്മാന്), അനില്‍ അമ്പിയായം, അജിത്ത് പിഷാരത്ത്, ജേക്കബ് എടത്വാ, ജോണ്സണ് എം. പോള്‍, റോബിന് കളങ്ങര, ബിനു ദാമോദരന്‍, തങ്കച്ചന് പാട്ടത്തില്‍, ജയചന്ദ്രന് എന്നിവര്‍ കോര്‍ഡിനേറ്റമാരായി 31 അംഗ സമിതിയെ തെരെഞ്ഞെടുത്തു.
ജലോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ഉപന്യാസ മത്സരം, ഫോട്ടോ പ്രദര്‍ശനം എന്നിവ നടത്തുവാനും തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 9061541967
തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്നുള്ള ജാത്യാഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന് പി.ജോസഫ് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന് സഹായം നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്റെ ഭാര്യ നീനുവിന് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കും. അതിനായി എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് നിര്‍ദേശം വന്നിരുന്നു. എന്നാല്‍ നീനു ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ശിപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ നിന്നും 424 ചതുരശ്ര മീറ്റര്‍ ജനവാസ മേഖലയെ ഒഴിവാക്കുന്ന പുതിയ മാപ്പാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക.