പെസഹായും ഈസ്റ്ററുമൊക്കെ പ്രമാണിച്ച് ആണ്ടുകുമ്പസാരത്തിന് അവധി നല്‍കാതെ താനെങ്ങനെ കുമ്പസാരിക്കുമെന്ന് നിയമസഭയില്‍ പിസി ജോര്‍ജ് എംഎല്‍എ. തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് തന്നെ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജിന്റെ പ്രസ്താവനയാണ് ചര്‍ച്ചയായത്. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ രണ്ടുമിനിറ്റു പോലും കുമ്പസാരിക്കേണ്ട പാപമില്ല തനിക്കെന്നായി പിസി ജോര്‍ജ്. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍എ കുമ്പസാരിക്കാനായുള്ള അവധി ആവശ്യവുമായി എത്തിയത്. ‘നാളെയാണ് ആണ്ടു കുമ്പസാരം..അതുകഴിഞ്ഞ് കുമ്പസാരിക്കാന്‍ പറ്റില്ല. നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാന്‍ നാളെയെങ്ങനെ ആണ്ടു കുമ്പസാരം നടത്തും. അപ്പോ എന്നെ പാപത്തിലേക്ക് പറഞ്ഞു വിടാമോ’ എന്നായിരുന്നു സഭയോടുള്ള പിസിയുടെ ചോദ്യം.
ഇതോടെ ഒരോ സാമാജികരും ഇതില്‍ അഭിപ്രായവുമായി എത്തി. ആദ്യ മറുപടിയുമായെത്തിയത് മുന്‍ മന്ത്രി അടൂര്‍ പ്രകാശാണ്. ഇത്രയും നാള്‍ ചെയ്ത പാപങ്ങള്‍ എല്ലാം എറ്റു പറയേണ്ടതായി വരുമെന്നും അതിനുള്ള ചാന്‍സാണ് പിസി ചോദിച്ചതെന്നും ആയി അടൂര്‍ പ്രകാശ്. സാധാരണ ആളുകള്‍ക്ക് കുമ്പസാരിക്കാന്‍ ഒരു ദിവസം മതി.. പക്ഷേ പിസി ജോര്‍ജിന് ഒരു ദിവസം മതിയാകില്ലെന്ന് ആര്‍ രാജേഷും കുമ്പസാരം കേള്‍ക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാറും ചോദിച്ചു. തന്റെ നാട്ടില്‍ വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്നായിരുന്നു തളിപറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിന്റെ കമന്റ്.
എന്നാല്‍ ഈ പരിഹാസങ്ങളെല്ലാം നേരിട്ട് കൊച്ചുങ്ങളാണ് നിങ്ങളൊക്കെയെന്നും അതിനാല്‍ ക്ഷമിച്ചുവെന്നും ഒരു മിനിട്ട് മതി തനിക്ക് കുമ്പസാരിക്കാനെന്നും പറഞ്ഞ് പിസി തന്നെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
സുര്യാ കിരണ്‍
ന്യൂഡല്‍ഹി : അടുത്ത 5 വര്‍ഷത്തേയ്ക്ക് എല്‍ ഡി എഫ് തെരഞ്ഞെടുത്ത രാജ്യസഭാ എം പിയാണ് എം പി വീരേന്ദ്രകുമാർ . പേരിൽ തന്നെ എം പി എന്ന സ്ഥാനം ലഭിച്ച ഭാഗ്യവാന്‍ . മരണം വരെ എംപിയായി തന്നെ ജീവിക്കാന്‍ ജനിച്ച എം പി വീരേന്ദ്രകുമാർ. എഴുന്നേറ്റ് നടക്കാന്‍ വയ്യ , എന്നാലും എം പിയായി തന്നെ വീണ്ടും രാജ്യസഭയിലേയ്ക്ക് . ലക്ഷ്യം ജനസേവനം . തെരഞ്ഞെടുത്ത് വിടുന്നത് പ്രത്യേയശാസ്ത്രത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകാത്ത സി പി എം എന്ന തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി . വീരേന്ദ്രകുമാർ വിഭാഗത്തെ ഒരു കാലത്തും എൽ ഡി എഫിൽ എടുക്കില്ല എന്ന് ആണയിട്ട് പറഞ്ഞ ” കടക്ക് പുറത്ത് ” പിണറായിയുടെ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി .
ഒന്ന് എഴുന്നേറ്റ് നില്‍ക്കണമെങ്കില്‍ രണ്ട് പേരുടെ സഹായം ആവശ്യമുള്ള , 82 വയസ്സുള്ള വൃദ്ധനായ ഈ കോടീശ്വരനെ മാത്രമേ ഈ പ്രത്യേയശാസ്ത്ര പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയായി കിട്ടിയുമുള്ളൂ . ആരെങ്കിലും ഇതിനെ വിമര്‍ശിച്ചാല്‍ കമൂണിസ്റ്റ് വിരോധം എന്ന പേരില്‍ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രക്ഷപെടുകയും ചെയ്യും . എന്തിലും വലുത് പാര്‍ട്ടിയാണ് എന്ന് ചിന്തിക്കുന്ന ന്യായീകരണ തൊഴിലാളികളായ അണികള്‍ ഉള്ളപ്പോള്‍ സി പി എമ്മിലെ മുതലാളിമാര്‍ എന്തിന് ഭയപ്പെടണം . എല്‍ എഡി എഫ് രാഷ്ട്രീയത്തില്‍ കാര്യശേഷിയുള്ള ലക്ഷക്കണക്കിന് യുവാക്കളും മധ്യവയസ്കരും ഉള്ള നാട്ടില്‍ നിന്നാണ് 82 വയസ്സുള്ള ഈ കോടീശ്വരനെ തന്നെ എം പി യായി തെരഞ്ഞെടുത്ത് വിട്ടത് എന്നോര്‍ക്കണം.
ഇനിയും വീരേന്ദ്രകുമാര്‍ എന്ന വൃദ്ധനായ ഈ ജനസേവകന്‍ എം പി യായ രീതി ഒന്ന് കാണുക . എല്‍ ടി എഫിനെ തെറി പറഞ്ഞ് യു ഡി എഫില്‍ എത്തിയ വീരന്‍ രാജ്യസഭ എം പിസ്ഥാനവും , മകനായ ശ്രേയസ് കുമാറിന് സ്ഥാനാര്‍ത്ഥിത്വവും നേടിയെടുത്തിരുന്നു . തന്റെ പേരിലുള്ള സ്വത്ത് കേസ്സില്‍ നിന്ന് രക്ഷപെടാന്‍ ഇനിയും എല്‍ ഡി എഫില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ വീരന്‍ വീണ്ടും എല്‍ ഡി എഫിലേയ്ക്ക് ചേക്കേറാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു . എല്‍ ഡി എഫിലെ എല്ലാ ഘടകകക്ഷികളുടെയും , മഹാഭൂരിപക്ഷം അണികളുടെയും എതിര്‍പ്പ് അവഗണിച്ച് , കേരള കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ മൊതലാളി പിണറായി വിജയന്‍ വീരേന്ദ്രകുമാറിന് എല്‍ ഡി എഫിലെയ്ക്ക് രാജകീയ സ്വീകരണം നല്‍കി . കഴിഞ്ഞ കാലങ്ങളില്‍ താന്‍ വീരനെതിരെ വിളിച്ച എല്ലാ പരനാറി പ്രയോഗങ്ങളും മറന്ന് വീരനെ വീണ്ടും എല്‍ ഡി എഫിന്റെ എം പിയാക്കാന്‍ തീരുമാനിച്ചു .
ലക്ഷക്കണക്കിന് അണികളും , കോടികള്‍ ആസ്തിയുമുള്ള നേതാവാണ് വീരന്‍ , അതുകൊണ്ട് തന്നെ ആ വീരന്‍ എല്‍ ഡി എഫില്‍ എത്തിയാല്‍ നമ്മുടെ പ്രത്യേയശാസ്ത്ര പാര്‍ട്ടിക്ക് കേരളത്തില്‍ വന്‍ വളര്‍ച്ചയുണ്ടാക്കും എന്നാണ് സഖാവ് ന്യായീകരണ തൊഴിലാളികള്‍ക്കായി നല്‍കിയ വിശദീകരണം . അങ്ങനെ വീരന്‍ യു ഡി എഫില്‍ നിന്ന് ലഭിച്ച എം പി സ്ഥാനം രാജിവയ്ക്കുന്നു , വീട്ടിൽ വന്ന് മറ്റൊരു കുപ്പായം എടുത്തിട്ട് എല്‍ ഡി എഫിന്റെ വക എം പിയായി വീണ്ടും രാജ്യസഭയിലേയ്ക്ക് യാത്രയാവുന്നു . അങ്ങനെ രണ്ടു മുതലാളിമാരും കൂടി പുതിയൊരു പ്രത്യേയശാസ്ത്രത്തിന് തുടക്കവും കുറിച്ചു . എത്ര മനോഹരമായ ആചാരങ്ങള്‍ . എത്രധികം കഷ്ടപ്പെട്ടിട്ടാണ് 82 വയസ്സുള്ള ഈ വൃദ്ധന്‍ തന്റെ ജനങ്ങള്‍ക്ക് വേണ്ടി മുന്നണികള്‍ മാറി മാറി മരണംവരെ ജനസേവനം നടത്തുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം .
പ്രാസംഗികന്‍ , എഴുത്തുകാരന്‍ , പത്ര പ്രവര്‍ത്തകന്‍ , കോടീശ്വരന്‍ അങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് വീരേന്ദ്ര കുമാറിന് . ജനതാദള്‍ യുണൈറ്റഡ് കേരള ഘടകത്തിന്റെ പ്രസിഡണ്ടും പാര്‍ട്ടിയുടെ സര്‍വ്വസ്വാധീനവും കാല്‍കീഴിലാക്കിയ രാഷ്ട്രീയ തന്ത്രശാലിയും . എഴുത്തും , പ്രസംഗങ്ങളും ഒക്കെ കേട്ടാൽ ആരും ഒന്ന് സലൂട്ട് ചെയ്തുപോകും . അത്രയ്ക്ക് മനോഹരമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ . ഇപ്പോള്‍ 82 വയസ്സില്‍ , ശാരീരിക അസ്വസ്ഥതകള്‍ മൂലം സ്വകാര്യ ചടങ്ങുകളില്‍ നിന്ന് പോലും അദ്ദേഹം വിട്ട് നില്‍ക്കാറാണ് പതിവ്. പാര്‍ട്ടിയില്‍ മത്സരിക്കാന്‍ കഴിവുള്ള നേതാക്കള്‍ ഇല്ലാഞ്ഞിട്ടോ , പുതിയൊരു സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കാത്തതോ അല്ല കാരണം . മറിച്ച് എം. പി എന്ന പദവിയും , അത് നല്‍കുന്ന അധികാരത്തിന്റെ ലഹരിയും ഈ പ്രായത്തിലും അദ്ദേഹം ആസ്വദിച്ച് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇതെല്ലാം ഓരോ പാര്‍ട്ടിയുടെയും രാഷ്ട്രീയ താല്പര്യങ്ങള്‍ അല്ലേ ?, നിങ്ങള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ , അല്ല . ഇവിടെ നിങ്ങള്‍ ഉത്തരം നല്‍കേണ്ട ചില ചോദ്യങ്ങള്‍ പൊതുജനത്തിന് വേണ്ടി നിങ്ങളോട് ചോദിക്കേണ്ടി വരും . അതില്‍ ഏറ്റവും പ്രധാനം , കോടീശ്വരനായിട്ടും വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അനുഭവിച്ചു കഴിയുന്ന വീരന്റെ ചികിത്സയും മറ്റ് ആനുകൂല്യങ്ങളുമെല്ലാം പൊതുജനങ്ങളുടെ നികുതി പണം കൊണ്ടല്ലേ നടക്കുന്നത് എന്നതാണ് . വാര്‍ദ്ധക്യം ഒരിക്കലും ഒരു കുറവായിട്ട് കാണുന്നതല്ല മറിച്ച് ജനപ്രതിനിധിയായിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആ വ്യക്തിയില്‍ നിന്നും ലഭിക്കേണ്ട മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യവും ഒരു പ്രധാന ഘടകമല്ലെ?. എം പി സ്ഥാനം രാജി വച്ച് വീരേന്ദ്ര കുമാര്‍ എല്‍ ഡി എഫിലേക്ക് ചേക്കാറാനൊരുങ്ങുന്നു എന്ന് വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു എം പി ഉണ്ടായിരുന്നോ എന്ന് ട്രോളര്‍മാര്‍ പോലും ചോദിച്ചത്. എം പി എന്ന നിലയില്‍ നാടിന് വേണ്ടി അദ്ദേഹം എന്ത് ചെയ്തു എന്ന് ചിന്തിക്കുമ്പോഴാണ് അതിലെ നര്‍മ്മം ഏറെ പ്രസക്തമാവുന്നത്.
ആദ്യം എം പിയായിരുന്നപ്പോള്‍ രാജ്യസഭയില്‍ വീരേന്ദ്രകുമാറിന്റെ ഹാജര്‍ നില 55 ശതമാനം മാത്രമായിരുന്നു . ഈ ഒരു ഉദാഹരണം മാത്രം മതി നമ്മുടെ എംപി അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തില്‍ എത്രത്തോളം തല്‍പരനായിരുന്നുവെന്ന് മനസിലാക്കാന്‍. ഉത്തരവാദിത്വപ്പെട്ട ജനപ്രധിനിധികള്‍ രാഷ്ട്രീയത്തിലെ തങ്ങളുടെ കാലാവധി എന്നത് മരണംവരെയാണ് എന്ന നിര്‍ബന്ധബുദ്ധി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിവും പ്രാപ്തിയുമുള്ള യുവരക്തങ്ങള്‍ ഇത്തരം സ്ഥാനത്തേക്ക് എത്തിയെങ്കില്‍ മാത്രമേ ജനാധിപത്യം കൊണ്ട് സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കു.
പ്രത്യശാസ്ത്ര ചര്‍ച്ചകള്‍ ഒരു വഴിക്കും , പ്രവര്‍ത്തി മറ്റൊരു വഴിക്കും കൊണ്ടു പോകുന്ന പാര്‍ട്ടിയുടെ നേതാവാണ് സഖാവ് സീതാറാം യെച്ചൂരിയെങ്കിലും , ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് പൊതുജനം കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങളിലൊന്നാണ് സീതാറാം യെച്ചൂരി. അദ്ദേഹത്തിന് പോലും പിണറായിയുടെ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഈ പാര്‍ട്ടി അധപതിച്ചിരിക്കുന്നു എന്നാണ് സമീപകാല സി പി എം രാഷ്ട്രീയം വ്യക്തമാക്കുന്നത്. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന വീരന്ദ്രകുമാറിനെ എല്‍ ഡി എഫിലേയ്ക്ക് ആനയിക്കുന്നതിലെ ആദര്‍ശ രാഷ്ട്രീയം എന്താണെന്ന് ഒരു സി പി എമ്മുകാരന് പോലും മനസ്സിലാകുന്നില്ല . സി പി എം മുതലാളിമാരുടെ ഈ കപടരാഷ്ട്രീയം തന്നെയല്ലേ ഇന്നത്തെ ഇടതുപക്ഷ തകര്‍ച്ചയുടെ പ്രധാന കാരണവും.
സ്വന്തം പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവച്ച യോഗ്യതയുള്ള അനേകം സഖാക്കൾ ഉണ്ടായിട്ടും , എന്ത് വില കൊടുത്തും എണീറ്റ് നിൽക്കാൻ ശേഷിയില്ലാത്ത ഇത്തരം വീരന്മാരുടെ പാർലമെന്റിറി മോഹത്തെ ഇന്നത്തെ മൊതലാളി സഖാക്കള്‍ സാധിച്ച് കൊടുത്തിരിക്കും . ഇത് അല്ലേ ഇന്നത്തെ മൊതലാളി വര്‍ഗ്ഗ ഇടത്പക്ഷത്തിന്റെ പ്രത്യേയശാസ്ത്രവും . അതുകൊണ്ട് തന്നെയല്ലേ ഇന്നത്തെ ഇടതനും , വലതനും , ബി ജെ പിയുമെല്ലാം വെറും കുട്ടുകൃഷിക്കാരായ കച്ചവടക്കാരാണെന്ന് ജനം വിശ്വസിക്കുന്നതും .
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിവെ സാമ്പത്തികശാസ്ത്രം എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പ് നല്‍കി.
ഈ പരീക്ഷകള്‍ വീണ്ടും നടത്താനാണ് തീരുമാനം. ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ പരീക്ഷാത്തിയതി അറിയിക്കും. സിബിഎസ്ഇ വെബ്‌സൈറ്റില്‍ പരീക്ഷാത്തിയതി പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.
കൊച്ചി കളമശേരിയില്‍ ലഹരിമാഫിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിന്തുടര്‍ന്ന് കീഴ്പ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിന്‍തുടര്‍ന്നതോടെ വാഹനം അമിതവേഗത്തിലോടിച്ച് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ രണ്ട് ബൈക്ക് യാത്രക്കാരെയും ഇവര്‍ ഇടിച്ചിട്ടു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടപ്പള്ളി അൽ അമീൻ സ്കൂൾ പരിസരത്തു വച്ച് ഇവരെ പോലീസ് ആദ്യം കണ്ടത്, തുടർന്ന് പോലീസ് വാഹനം കുറുകെ ഇട്ടു ഇവരെ തടയാൻ ശ്രമിച്ചു എങ്കിലും പോലീസിനെ വെട്ടിച്ചു ഇവർ ഇടപ്പള്ളി പറവൂർ റൂട്ടിൽ ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് മേൽപാലം കയറി അണ്ടർ പാസ് വഴി മഞ്ഞുമ്മൽ ഭാഗത്തേക്ക് അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. പിറകെ ഷാഡോ പോലീസ് സംഘം രണ്ടു വാഹനങ്ങളിലായി ഇവരെ പിന്തുടർന്ന്.
പ്രതികളുടെ വാഹനം കളമശേരിയിൽ വച്ച് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയുണ്ടായി. തുടർന്ന് ഓടിക്കൂടി നാട്ടുകാരുടെ ഇടയിൽ നിന്നും ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ഇതിനിടയിൽ കൈയിൽ ഉണ്ടായിരുന്ന കഞ്ചാവ് പായ്ക്കറ്റുകൾ വലിച്ചെറിഞ്ഞു തെളിവ് നശിപ്പിക്കാൻ ഇവർ നടത്തിയ ശ്രമവും പൊളിഞ്ഞു. ഒടുവിൽ പോലീസ് എത്തി ഇരുവരെയും വാഹനങ്ങളിൽനിന്നും പിടിച്ചിറക്കി. അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതിനിടയിൽ വീണ്ടും രക്ഷപ്പെട്ടു പോകാൻ ശ്രമിച്ച ഇവരെ ബലപ്രയോഗത്തിലൂടെ ആണ് കിഴ്പ്പെടുത്തിയത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടില്ല. പരിശോധനയും ചോദ്യം ചെയ്യലിനും ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടാം എന്ന് പോലീസ് പറഞ്ഞു
ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് ആരോപണം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്‌റ്റേ കോടതി നീക്കിയില്ല.
അന്വേഷണം വേണമെന്ന നിലപാടിന് ഒപ്പമാണു സുപ്രീംകോടതിയെന്നും ബെഞ്ച് പറഞ്ഞു. ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. പോലീസിനും കോടതിക്കും ഹര്‍ജിക്കാരനായ ചേര്‍ത്തല സ്വദേഷി ഷൈന്‍ വര്‍ഗീസ് ഒരേ ദിവസം തന്നെയാണ് പരാതി നല്‍കിയതെന്നും ഇത് നിയമ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ എന്തെങ്കിലും നടപടികളെടുക്കാന്‍ പൊലീസിനു സമയം ലഭിക്കുന്നതിനു മുന്‍പുതന്നെ കോടതിയുടെ ഇടപെടലുണ്ടായെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. നടി മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപിനെ ചതിക്കുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ ഗൂഢാലോചനയില്‍ നടി രമ്യാ നമ്പീശനും ലാലിനും പങ്കുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടാണ് മാര്‍ട്ടിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദിലീപിനെ ചതിച്ചതിന് പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും കിട്ടിയെന്നും മാര്‍ട്ടിന്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിനാണ് ആക്രമണം നടന്ന ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. നേരത്തെ കോടതി ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്.
അതേസമയം നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി തെളിവുകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികളെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍. ഡി.കെ മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ജാതി-മതങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്നത് പ്രതീക്ഷയുണ്ടാക്കുന്നതായി സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ പ്രതികരിച്ചു
9,209 സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാത്തവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
2017-18 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ പഠിക്കുന്ന കുട്ടികളില്‍ ജാതി, മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 1,23,630 കുട്ടികളും ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും പ്രവേശനം നേടി. അതേസമയം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജാതി മതം എന്നിവക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ല.
ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ അതിവേഗ ബസുകളില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി. എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഉയര്‍ന്ന നിരക്ക് നല്‍കുമ്പോള്‍ യാത്രക്കാരന് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബസ്ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
എന്നാല്‍ ബസ് ചാര്‍ജ് വര്‍ധനവ് മരവിപ്പിക്കാനുള്ള ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കണം എന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചെറിയ ദൂരത്തില്‍ യാത്ര ചെയ്യുന്നവരാണ് നിന്ന് യാത്ര ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി വാദിച്ചെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
പത്തനംത്തിട്ടയില്‍ ബിരുദവിദ്യാര്‍ഥിനിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ തുമ്പില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറസന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്‌ന മരിയം ജയിംസിനെ (20) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 22നു രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്‌ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്.
രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ്. മുക്കൂട്ടുതറ വരെയെത്തിയെന്നും പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നതായാണ് ഡ്രൈവറോടു പറഞ്ഞതുമായാണ് വിവരം. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്‌ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.
പൊതുവെ ശാന്തശീലയായ പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കോണ്‍ട്രാക്ടറായ പിതാവ് ജയിംസും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ സഹോദരന്‍ ജെയ്‌സും രാത്രിയില്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ജെസ്‌ന വീട്ടില്‍ ഇല്ലെന്നറിഞ്ഞത്. ബന്ധുവീട്ടില്‍ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ അവിടെയെങ്ങും എത്തിയിട്ടില്ലെന്നു മനസിലായി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ജെസ്‌നയെ കാണാതായ കേസ് വനിതാ പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേശ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്‌നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പോലീസ് നിഗമനം.
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍ രേഖകളില്‍ ഗുരുതര രോഗിയാക്കാന്‍ ശ്രമം. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ ബിജുവിന്റെ പേര് ജയില്‍ രേഖകളില്‍ ഗുരുതര രോഗികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടിക തയ്യാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയ പട്ടികയില്‍ ബിജു രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുളള തടവുകാരുടെ പട്ടിക മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷായിളവോ, പരോള്‍ ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലില്‍ കഴിയുന്ന ബിജുവിനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.
ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ തടവുകാരെ പരിശോധിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക.