തൃശ്ശൂര്‍ കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകന്‍ സഹദ് (23)നെയാണ് അച്ഛന്‍ സുലൈമാന്‍ കൊലപ്പെടുത്തിയത്. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം.
സഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാന്‍ മൊഴി നല്‍കി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം. എതിരാളിയായ ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെയുടെ വിജയക്കുതിപ്പ്. ഖാര്‍ഗെ 7897 വോട്ടുകള്‍ നേടി. തരൂരിന് 1072 വോട്ട് നേടാനായി. 12 ശതമാനം വോട്ടുകള്‍ പിടിക്കാന്‍ തരൂരിനായി. 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 416 വോട്ടുകള്‍ അസാധുവായി.
ഖാര്‍ഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എഐസിസി നേതൃസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 2014ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ താത്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. എഐസിസിയിലും പിസിസികളിലുമായി 67 പോളിംഗ് ബൂത്തുകളും ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരുന്നത്.
ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാര്‍ഗെയുടെ വിജയം നേരത്തെ തന്നെ ഉറപ്പുള്ളതായിരുന്നു. മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒടുവില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തേക്ക് തന്നെ അവരോധിക്കപ്പെട്ടിരിക്കുകയാണ്. 1999, 2004, 2013 വര്‍ഷങ്ങളില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഖാര്‍ഗെയ്ക്ക് നഷ്ടമായിരുന്നു. യഥാക്രമം എസ് എം കൃഷ്ണ, ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പകരം മുഖ്യമന്ത്രിയായത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒമ്പത് തവണ എംഎല്‍എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു.
1969ല്‍ തന്റെ ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായതു മുതലാണ് ഖാര്‍ഗെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 1972-ല്‍ ആണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1976-ല്‍ ദേവരാജ് ഉര്‍സ് സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയായി.
1980 ല്‍ ഗുണ്ടു റാവു സര്‍ക്കാര്‍, 1990-ല്‍ എസ് ബംഗാരപ്പ സര്‍ക്കാര്‍, 1992 മുതല്‍ 1994 വരെ എം വീരപ്പ മൊയ്‌ലി സര്‍ക്കാര്‍ എന്നിവയില്‍ മന്ത്രിയായി. 1996-99ല്‍ പ്രതിപക്ഷ നേതാവായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റുന്നതിന് മുന്‍പ് 2005-08 ല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. പിന്നീട് 2004 ലെ ആദ്യ മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി.
തുടര്‍ന്ന് റെയില്‍വേ, സാമൂഹിക നീതി, ശാക്തീകരണം എന്നിവയുടെ ചുമതലയും നല്‍കി. 2014 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ലോക്‌സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി.
2019ല്‍, തന്റെ തിരഞ്ഞെടുപ്പ് ജീവിതത്തില്‍ ആദ്യമായി, ഖാര്‍ഗെ പരാജയം രുചിച്ചു. എന്നാല്‍ അപ്പോഴേക്കും ഹൈക്കമാന്റിന്റെ പ്രീതി പിടിച്ച് പറ്റിയ വിശ്വസ്തനായ ഖാര്‍ഗെയെ കോണ്‍ഗ്രസ് രാജ്യസഭയിലെത്തിച്ചു. 2021 ഫെബ്രുവരിയില്‍ അദ്ദേഹത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കി.
ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം. കൊച്ചി ചിലവന്നൂര്‍ കായല്‍ കൈയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തിയെന്നാണ് കേസ്സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം വിജിലന്‍സ് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആറ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരേയും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് നടപടി. ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടന്‍ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ഇത് കണ്ടെത്തുകയും കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നുമാണ് പരാതി.
ജയസൂര്യയും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവരും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണു കുറ്റപത്രം. 2013ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. സംഭവം നടന്നത് എറണാകുളം ജില്ലയില്‍ ആയതിനാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.
ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച കേസില്‍ മുപ്പത്തിയഞ്ചുകാരനെതിരെ കേസെടുത്ത് പോലീസ്. മലയിന്‍കീഴ് കടുക്കറ ഗിരിജാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപിനെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ മര്‍ദനമേറ്റ് ഭാര്യ ആതിര ചികിത്സയിലാണ്.
ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. മദ്യപാന ശീലമുള്ള ഇലക്ട്രീഷ്യനായ ദിലീപ് ഭാര്യ ആതിരയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി ആസ്വദിക്കുകയും പതിവായിരുന്നു. അഞ്ച് വര്‍ഷം മുമ്പായിരുന്നു ആതിരയുടെയും ദിലീപിന്റെയും വിവാഹം.
പ്രണയവിവാഹമായിരുന്നു. ദിലീപ് വിവിധ ഇടങ്ങളില്‍ ഭാര്യയ്‌ക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നു. എന്നാല്‍ ആതിരയെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ പല വീട്ടുടമകളും ഇവരെ ഒഴിപ്പിച്ചു. അതിനിടെ ബന്ധുളുടെ ഇടപെടലില്‍ ദിലീപ്
റിഹാബിലിറ്റേഷന്‍ സെന്ററില്‍ മദ്യപാനം നിറുത്താനുള്ള ചികിത്സ തേടിയിരുന്നു.
പക്ഷേ ചികിത്സയ്ക്ക് ശേഷവും മദ്യപാനം തുടര്‍ന്നു. ജീവിക്കാന്‍ വഴിയില്ലാതെ കുളക്കോട് വളവിലുള്ള സ്വകാര്യ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ ജോലിക്ക് പോയിരുന്ന അതിരയോട് ഇനി ജോലിക്ക് പോകരുതെന്നും നിര്‍ത്തണമെന്നും ദിലീപ് പറഞ്ഞിരുന്നു.
എന്നാല്‍ ജോലി ഉപേക്ഷിക്കാന്‍ ആതിര തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. ആതിരയെ മര്‍ദ്ദിക്കുന്നത് ദിലീപ് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് പൊലീസ് കണ്ടെത്തി. മര്‍ദ്ദനത്തിനൊടുവില്‍, ജോലിക്ക് ഇനി പോകില്ലെന്ന് യുവതി പറയുന്ന ദൃശ്യങ്ങളും ഫോണിലുണ്ട്.
യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെങ്കിലും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ദിലീപ് അതിക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ക്ക് മൂന്നും ഒന്നര വയസുമുള്ള രണ്ട് കുട്ടികളുണ്ട്.
അടുത്ത വീട്ടില്‍ കേസ് അന്വേഷിക്കാന്‍ വന്ന പോലീസിനെ കണ്ട് ഭയന്ന് നിലവിളിച്ചോടി 3 വയസ്സുകാരന്‍. പേടി അകറ്റാന്‍ കുട്ടിയെ പിന്നീട് സ്റ്റേഷനിലെത്തിച്ച് മിഠായി നല്‍കി കേരള പോലീസിന്റെ മാതൃക.
പോലീസുകാര്‍ കുട്ടിയെ സ്‌നേഹത്തോടെ ലാളിച്ചും മിഠായി നല്‍കിയുമാണ് പേടി മാറ്റിയത്. അടുത്ത വീട്ടില്‍ കേസ് അന്വേഷിക്കാന്‍ എസ്‌ഐ അരുണ്‍ തോമസും സംഘവും എത്തിയതു കണ്ടാണ്, വിഴിക്കിത്തോട് ചെറുവള്ളിയില്‍ അനില്‍കുമാറിന്റെ നയനയുടെയും ഇളയമകന്‍ ദേവജിത്ത് ഭയന്നോടിയത്.
ഭയം മാറാതെ രാത്രിയും കരച്ചില്‍ നിര്‍ത്താതെ വന്നതോടെ അനില്‍കുമാര്‍ എസ്‌ഐയെ വിവിരം അറിയിച്ചു. തുടര്‍ന്ന് എസ്‌ഐ പറഞ്ഞതനുസരിച്ച് പിറ്റേന്ന് കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവന്നു.
പോലീസുകാര്‍ എടുത്തും മടിയിലിരുത്തിയും മിഠായി നല്‍കിയും ഒരു മണിക്കൂറോളം സമയം സ്റ്റേഷനില്‍ ചെലവിട്ടപ്പോഴേക്കും ദേവജിത്തിന്റെ ‘പോലീസ്’ പേടി മാറി പോലീസുമായി ചങ്ങാത്തത്തിലായി. എസ്‌ഐ അരുണ്‍ തോമസ് ദേവജിത്തിനെ മടിയിലിരുത്തി ലാളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച് സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ തെമ്മാടി ആണെന്നായിരുന്നു എംഎം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയില്‍ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ മുഖേന ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം പാടെ അവഗണിച്ച സബ് കളക്ടര്‍ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാല്‍ മതിയെന്ന് ആക്ഷേപിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം.
സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേത്യത്വത്തില്‍ ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് നേതാക്കള്‍ ബഹുജന മാര്‍ച്ച് സംഘടിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എംഎം മണി സബ്കളക്ടര്‍ക്കെതിരെ രംഗത്തെത്തിയത്.
യുപിയില്‍ ദളിതര്‍ ഉള്‍പ്പടെയുള്ള യുവതികളെ ബലാല്‍കാരം ചെയ്ത് കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത്. അവിടുന്ന് വന്ന സബ് കളക്ടര്‍ ഭൂവിഷയങ്ങളില്‍ ഇവിടുത്തെ ജനങ്ങളെ വിഷമത്തിലാക്കുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുമെന്നും എംഎം മണി പറഞ്ഞു. ദേവികുളം ഇറച്ചിപ്പാറയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ആര്‍ഡിഒ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരസഭ അനുവദിച്ച വീട് നിര്‍മ്മാണത്തിന് എത്തിച്ച ടൈല്‍ ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെട്ടതോടെ ടൈല്‍സ് പാക്കറ്റുകളുടെ ലോഡ് ഒറ്റയ്ക്ക് ഇറക്കി വീട്ടമ്മ.
ബിഎംഎസ് യൂണിയന്‍ തൊഴിലാളികള്‍ പതിനായിരം രൂപയാണ് കൂലി ആവശ്യപ്പെട്ടത്. അതേസമയം, പണം നല്‍കാനില്ലാത്തതിനാല്‍ വീട്ടമ്മ തന്നെ ഒറ്റയ്ക്ക് ലോഡ് ഇറക്കേണ്ടി വന്നു.
തിരുവനന്തപുരം കഴക്കൂട്ടം പൗഡിക്കോണം പാണന്‍ വിളയില്‍ ആണ് സംഭവം. നഗരസഭ അനുവദിച്ച വീട് നിര്‍മ്മാണത്തിന് എത്തിച്ച ടൈല്‍ ഇറക്കാനാണ് വീട്ടമ്മയോടാണ് ബിഎംഎസ് യൂണിയന്‍ പ്രവര്‍ത്തകര്‍ പതിനായിരം രൂപ കൂലി ആവശ്യപ്പെട്ടത്.
കാശ് നല്‍കാനില്ലാത്തതിനാല്‍ വീട്ടമ്മ ഒറ്റയ്ക്ക് ലോഡിറക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ദിവ്യയെ സഹായിക്കാന്‍ സഹോദരനെ പോലും ബിഎംഎസ് യൂണിയന്‍കാര്‍ അനുവദിച്ചില്ലെന്ന് സഹോദരന്റെ ഭാര്യ പറയുന്നു
ദിവ്യയുടെ ഭര്‍ത്താവ് 5 വര്‍ഷം മുന്‍പെ മരണപ്പെട്ടു. നിര്‍ധനയായ യുവതിയില്‍ നിന്ന് അമിത കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ബിഎംഎസ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
നാല് വര്‍ഷം മുമ്പ് തുടങ്ങിയ വീടുപണി സാമ്പത്തിക പ്രയാസം മൂലം പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരം നഗരസഭയില്‍ നിന്നുള്ള സഹായം കൂടി പ്രയോജനപ്പെടുത്തിയാണ് വീട് പണിയുന്നത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കേശവദാസപുരത്തെ കണ്ണാശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്താണ് ദിവ്യ കുടുംബം പുലര്‍ത്തുന്നത്.
വാഹനത്തില്‍ നിന്ന് ഏതാനും പാക്കറ്റുകള്‍ സഹോദരന്‍ ഇറക്കി വെച്ചതിന് പിന്നാലെയായിരുന്നു ബിഎംഎസ് യൂണിയനില്‍ പെട്ട പത്തോളം ചുമട്ടുതൊഴിലാളികള്‍ വന്നത്. അവര്‍ക്ക് കൂടി കൊടുക്കാന്‍ കാശില്ലെന്ന് സഹോദരന്‍ അറിയിച്ചു. ഇതോടെ ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്ന് തൊഴിലാളികള്‍ ശഠിക്കുകയായിരുന്നു. വീട്ടുടമയേ ലോഡ് ഇറക്കാവൂ എന്ന് ഇവര്‍ പറഞ്ഞതായും ആരോപണമുണ്ട്.
കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതി ലൈലയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
ഷാഫി തന്നോട് ഈ കൊലപാതകത്തെക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവമെന്നും ഇലന്തൂരിലെ വീട്ടില്‍വെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞതെന്നും ലൈല പറഞ്ഞു.
എറണാകുളത്താണ് കൊലപതാകം നടത്തിയത്, കൃത്യത്തിന് ശേഷം മനുഷ്യമാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞുവെന്നും ആ സമയത്ത് തങ്ങള്‍ നരബലിയെപ്പറ്റി ആലോചിക്കുകയായിരുന്നുവെന്നും ലൈല പോലീസിനോട് പറഞ്ഞു.
ഇലന്തൂരിലെ വീടിന്റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു. അതേസമയം, ലൈലയേയും ഭഗവ്ത സിംഗിനേയും വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിന് പിന്നാലെ പതിനൊന്നുകാരന്‍ മരിച്ച സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു. കളിയിക്കാവിള മൊതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്.
ആസിഡ് അടങ്ങിയ ശീതളപാനീയമാണ് കുട്ടി കുടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയില്‍ കഴിയവെയാണ് 11കാരന്‍ മരിച്ചത്. അതേസമയം, കുട്ടിക്ക് ആരാണ് പാനീയം നല്‍കിയതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ മൂന്നാഴ്ചയായി ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു അശ്വിന്‍. കൊല്ലങ്കോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്‍. കഴിഞ്ഞ മാസം 24നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ശുചിമുറിയില്‍ പോയി മടങ്ങവെയാണ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി അശ്വിന് പാനീയം കുടിക്കാന്‍ കൊടുത്തത്.
‘കോള’ എന്ന പേരിലാണ് പാനീയം കുടിക്കാന്‍ നല്‍കിയെന്നായിരുന്നു ആശുപത്രിയില്‍ കഴിയവെ കുട്ടി നല്‍കിയ മൊഴി. പാനീയം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയുണ്ടാകുകയായിരുന്നു. ജ്വരബാധിതനായി അവശനിലയിലായ കുട്ടിയെ പിറ്റേന്നു നന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദ്ദിയും കടുത്ത ശ്വാസം മുട്ടലിനെയും തുടര്‍ന്ന് 27ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. അന്നനാളത്തിനും കുടലിനും പൊള്ളലേറ്റതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.
ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തു. ഇതിനിടെ പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തുപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തു. അവിടെ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ന് പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും. വീട്ടില്‍വച്ചും പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന്റെ ഭാഗമായാണ് പെരുമ്പാവൂരില്‍ എത്തിക്കുന്നത്.
ഇതിനിടെ എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസിന്റെ ഒളിസ്ഥലം അന്വേഷണം സംഘത്തിന് കണ്ടെത്താനായിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ, തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല.