ബെംഗളൂരുവില്‍ മലയാളി യുവതിയെ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗംചെയ്തു. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക്സിറ്റിക്ക് സമീപത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ ബൈക്ക് ടാക്‌സിയായ ‘റാപ്പിഡോ’യിലെ ഡ്രൈവര്‍ അറഫാത്ത് (22), സുഹൃത്തുക്കളായ ഷഹാബുദ്ദീന്‍ (23), പശ്ചിമബംഗാള്‍ സ്വദേശിനി (22) എന്നിവരെ ഇലക്ട്രോണിക്സിറ്റി പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 23കാരിയാണ് ബലാത്സംഗത്തിനിരയായത്.

വെള്ളിയാഴ്ച രാത്രി ബി.ടി.എം. ലേഔട്ടില്‍നിന്ന് ഇലക്ട്രോണിക് സിറ്റി നീലാദ്രിനഗറിലുള്ള സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക്‌ചെയ്തത്. യാത്രാമധ്യേ അറഫാത്ത് സുഹൃത്തായ ഷഹാബുദ്ദീനെ ഫോണില്‍ ബന്ധപ്പെട്ട് യുവതിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് യുവതിയെ അറഫാത്തിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി പോകാനിരുന്ന സ്ഥലത്തിനടുത്തുതന്നെയായിരുന്നു പെണ്‍സുഹൃത്തിന്റെ വീട്. വിവരം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.

പിറ്റേദിവസം, രാവിലെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി  പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബൈക്ക് ബുക്ക്‌ചെയ്ത വിവരംവെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.