Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി, വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ വനിതയെന്നും വിവരം. രണ്ട് വര്‍ഷത്തിനിടെ സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകള്‍.

സിയാലിന്‍റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത് ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്‍റെ വേരുകളാണ്. മാരക മയക്കുമരുന്നായ മെഥാക്വിനോള്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ ഉണ്ണി പിടിയിലായത്.

സിംബാംബ് വെയിലെ ഹരാരയില്‍ നിന്ന് ശേഖരിച്ച ലഹരിമരുന്ന് ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാരിയറായ മുരളീധരനില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ കാത്തു നിന്ന നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകളത്രയും നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്‍മാര്‍. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. നൈജീരിയന്‍ വനിതയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരാണ്. മുരളീധരന്‍ മൂന്ന് തവണ എത്തിച്ച ലഹരിമരുന്നും കൈമാറിയത് പിടിയിലായ യുകാമയ്ക്കാണ്. അതിന് മുന്‍പ് രണ്ട് തവണ കൈപ്പറ്റിയത് മറ്റൊരു യുവതി. ഇത്തവണത്തെ ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നു മുരളീധരന്‍ ഉണ്ണിക്കുള്ള പ്രതിഫലം. ഈ പണം നൈജിരിയന്‍ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. വാട്സപ്പിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം.

രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. ഹെർണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ.സുജിത് കുമാർ പിടിയിലായത്. വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾട്ടിംങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിലാണ് ഹെർണിയ ഓപ്പറേഷനെ സംബന്ധിച്ച് അറിയാനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി.

തുടർന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

തുടർന്ന് വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്. മുൻപും ഡോക്ടർക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം പ്രായോഗികമല്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുമില്ല. പദ്ധതിക്ക് തറക്കല്ലിട്ടതും പാരിസ്ഥിതിക അനുമതി ലഭിച്ചതുമെല്ലാം കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരുകൾ ഉള്ളപ്പോഴാണ്. ശശിതരൂർ എം.പി അതിരൂപത അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകണമെന്ന നിലപാടാണ് സ്വീകരിച്ചത്.

7525 കോടിയുടെ നിർമ്മാണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുന്നത് നിസാരമായിരിക്കില്ലെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. ഇതുവഴിയുണ്ടാകുന്ന കേസും നഷ്‌ടപരിഹാരവും സർക്കാരിന് താങ്ങാവുന്നതിലും അധികമാകും. വിഴിഞ്ഞം വിഷയം നിയമസഭയിൽ നാളെ അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. മത്സ്യത്തൊഴിലാളികളെ പുനർഗേഹം പദ്ധതി വഴി മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും.

17.5 ഏക്കർ വിട്ടുനൽകുന്നതിൽ മൃഗസംരക്ഷണ വകുപ്പിനുള്ള എതിർപ്പ് ചർച്ചകൾക്കൊടുവിൽ ഇല്ലാതായെന്നാണ് സൂചന. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുന്ന കാര്യത്തിലും ഉപസമിതി യോഗത്തിൽ തീരുമാനമുണ്ടാകും. വൈകിട്ട് നാലിനാണ് യോഗം.

ആന്റണിരാജു, എം.വി. ഗോവിന്ദൻ,കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, അബ്‌ദുറഹ്മാൻ, ചിഞ്ചുറാണി എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

മറ്റന്നാൾ നടക്കുന്ന ക്യാബിനറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. വ്യാഴാഴ്‌ചയോടെ മുഖ്യമന്ത്രി പ്രതിഷേധക്കാരുടെ യോഗം വിളിച്ചേക്കുമെന്നാണ് വിവരം. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതക ആഘാതങ്ങളെപ്പറ്റി പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് സർക്കാർ അറിയിക്കാനാണ് സാദ്ധ്യത. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കാനാകില്ലെന്ന കാര്യവും ബോധിപ്പിക്കും. ഇതോടെ സമരം അവസാനിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

ഇന്നുമുതൽ കടലിലും സമരം

വിഴിഞ്ഞത്തെ സമരം ഇന്നുമുതൽ കടൽ മാഗവും നടത്താൻ സമരസമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം തുറമുഖം വളയുക. ചെറിയതുറ, സെന്റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. 100ലധികം വള്ളങ്ങൾ ഒരേസമയം തുറമുഖത്തെ വലയം ചെയ്‌ത് പ്രതിഷേധിക്കും. സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലെ മതബോധന കേന്ദ്രങ്ങളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സമരവേദിയിൽ പ്രാർത്ഥനാദിനം ആചരിച്ചു. സമരത്തിന് കെ.സി.ബി.സി പിന്തുണ അറിയിച്ചിട്ടുണ്ട്.

തീരശോഷണം പഠിക്കാൻ ജനകീയ സമിതി

തീരശോഷണത്തെപ്പറ്റി പഠിക്കാൻ ജനകീയ സമിതിക്ക് രൂപം നൽകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. നിയമസഭയിലും പാർലമെന്റിലും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം.എൽ.എമാർക്കും എം.പിമാർക്കും സഭ കത്തയച്ചു. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യശാലകൾ തുറക്കുന്നത് നിരോധിച്ച കളക്‌ടറുടെ ഉത്തരവിനെ വികാരി ജനറൽ യൂജിൻ പെരേര സ്വാഗതം ചെയ്‌തു.

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘർഷം. തിക്കിലും തിരക്കിലു൦ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം. പരിപാടി പോലീസ് ഇടപെട്ട് റദ്ദാക്കി.

പെയിൻ ആൻറ് പാലിയേറ്റീവ് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഘർഷം. എഴുപതോളം പേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്.

സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പോലീസുകാരും വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീത പരിപാടിക്കിടെ തിരക്ക് വര്‍ധിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.

മൂന്നു ദിവസങ്ങളിലായി ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചില്‍ നടന്നു വരുകയായിരുന്നു. ഞായറാഴ്ച അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്. ടിക്കറ്റ് വച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതല്‍ ആളുകള്‍ പരിപാടിയുടെ വേദിയിലേക്ക് എത്തിയതോടെ ടിക്കറ്റെടുത്തവര്‍ക്ക് വേദിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടാകുകയും അത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. ഡിസിപി എ ശ്രീനിവാസ്, എസിപി കെ.സുദര്‍ശന്‍ എന്നിവര്‍ കോഴിക്കോട് ബീച്ചില്‍ എത്തി.

തീരദേശമേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ചങ്ങനാശേരി അതിരൂപത. ചങ്ങനാശേരി അതിരൂപതയ്ക്കു വേണ്ടി തിരുവനന്തപുരം ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിഴി ഞ്ഞത്തെത്തി ഐക്യദാർഢ്യം അറിയിച്ചു. ചങ്ങനാശേരി അതിരൂപതയുടെ പ്രമേയം ഫാ. മോർളി കൈതപ്പറമ്പിൽ അവതരിപ്പിച്ചു. പീഡിതരും നീതി നിഷേധിക്കപ്പെട്ടവരും അരക്ഷിതരുമായ ഒരു ജനത തങ്ങളുടെ നിലനിൽപ്പിനായി ഐതിഹാസികമായ സമരം നയിക്കുകയാണെന്നു പ്രമേയത്തിൽ ചങ്ങനാശേരി അതിരൂപത പറയുന്നു.

അകലെ നിന്നു നോക്കുന്നവർക്ക് ഈ സമരം എന്തിനാണെന്നു ചിലപ്പോൾ മനസിലാകില്ല. ഈ പ്രക്ഷോഭങ്ങൾക്ക് തീവ്രവാദമുഖം നൽകി സമൂഹമധ്യത്തിൽ വികലമായി അവതരിപ്പിച്ച് പൊതുജനത്തെ ഇതിനെതിരാക്കി മാറ്റാനുള്ള ഗൂഢശ്രമങ്ങളും നടക്കു ന്നുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.

പ്രളയം പോലുള്ള നാടിന്റെ ആപത്ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികളുടെ ജീവൻ ക്ഷിക്കാൻ ജീവൻ തൃണവൽക്കരിച്ച് വള്ളങ്ങളുമായി ഓടിയെത്തിയവരാണ് മത്സ്യ ത്തൊഴിലാളികൾ. കേരളത്തിന്റെ സൈന്യമെന്ന് അധികാരികൾ പോലും വാഴ്ത്തിപ്പാടിയ ഈ ജനത ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിൽ തന്നെ അതുമൂലം തീരപ്രദേശത്ത് സംഭവിക്കാൻ സാധ്യതയുള്ള വിനാശ കരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ ശാസ്ത്രജ്ഞരും മത്സ്യത്തൊഴിലാളി സംഘടനകളും സഭാനേതൃത്വവും പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളും മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ അങ്ങനെയുള്ള സൂചനകളെല്ലാം വമ്പൻ കോർപ്പറേറ്റ് മുതലാ ളിയുടെ മോഹന സുന്ദര വാഗ്ദാനങ്ങളിൽ കേന്ദ്ര-സംസ്ഥാന അധികാരികൾ കേട്ടതായിപ്പോലും ഭാവിച്ചില്ല.

മത്സ്യത്തൊഴിലാളി ജനത നടത്തുന്ന ഈ പോരാട്ടത്തോട് സീറോ മലബാർ സഭയും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ഇട വകകളും ചേർന്ന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും ഫാ.മോർളി കൈതപ്പറമ്പിൽ അറിയിച്ചു. ഫാ.ജിൻസ്, ഫാ.സോണി പള്ളിച്ചിറയിൽ, ഫാ.ജിന്റോ ചിറ്റിലപ്പള്ളി, ഫാ. മാത്യു കുന്നുംപുറത്ത്, ഫാ. ഡൊമിനിക്, ഫാ. ജേക്കബ്, ഫാ. ജിബി ൻ കോഴപ്ലാക്കൽ, ഫാ. ജോംസി പുളിക്കൽ തുടങ്ങിയവർ നേതൃത്വം ന ൽകി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് തുട ങ്ങിയവർ സമരപ്പന്തലിലുണ്ടായിരുന്നു.

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകരും ഏറെയാണ്.

ഇപ്പോളിതാ നടിയുടെ ഒരു ആരാധകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് ഹണി റോസ് പറഞ്ഞത്.

തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരം വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വ്യക്തിയാണ് . അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ താൻ ആണെന്നുമാണ്’ എന്നാണ് ഹണി റോസ് പറഞ്ഞത്.

ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോള്‍ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. വെളിപ്പെടുത്തലിനു പിന്നാലെ ഇതെനിക്ക് ട്രോള്‍ കിട്ടാനുള്ള പരിപാടിയാകാൻ എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്.

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിലെത്തിയത്. തുടര്‍ന്നും ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയിരുന്നു താരം.

അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഹണി റോസ് തിളങ്ങി. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയായത്.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കിലാവട്ടെ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും ഹണി ഇപ്പോള്‍ നായികയായി അഭിനയിക്കുന്നുണ്ട്.

നെടുമങ്ങാട് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതറിഞ്ഞ അപര്‍ണ ആസിഡ് കുടിച്ചാണ് ആത്മഹത്യ ചെയ്തത്.

ഒരാഴ്ചയായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് രാജേഷ് അപര്‍ണ്ണയുടെ വീട്ടില്‍ വന്നിരുന്നു. മൂന്ന് വയസുകാരിയായ മകളെ കൂട്ടി തന്റെ വീട്ടിലേക്ക് വരണമെന്ന രാജേഷിന്റെ ആവശ്യം അപര്‍ണ നിരസിച്ചു. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ രാജേഷ് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു.

മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.അമിത വേഗത്തിൽ എത്തിയ ഇന്നോവ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി അബ്ദുൽ ഖാദർ തൽക്ഷണം മരിച്ചു. ഇദ്ദേഹത്തിൻറെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയിൽ മഞ്ചാടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരെ ഇന്നോവ കാർ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരി മുകളിലേക്ക് തെറിച്ച് പോകുന്നതും സിസിടിവി ദൃശ്യത്തിൽ കാരണം.

അമിത വേഗത്തിൽ അശ്രദ്ധമായെത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതുകണ്ട് സ്‌കൂട്ടർ പരമാവധി ഇടതുവശത്തേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.

കൊച്ചി കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം കടം വാങ്ങിയ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് പ്രതി അര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ ആരംഭിച്ചത്. ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച പണം ഇതിനായി സജീവന് നല്‍കിയിരുന്നു. ലഹരി വിറ്റ ശേഷം പണം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ലെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് അര്‍ഷാദിന്റെ മൊഴി.

സ്വാതന്ത്ര്യ ദിനത്തില്‍ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സജീവിനെ അര്‍ഷാദ് കൊലപ്പെടുത്തുന്നത്. സംഭവ ദിവസം ഇരുവരും അമിതമായി കഞ്ചാവും എം.ഡി.എ.എ.യും ഉപയോഗിച്ചിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സജീവ് മയങ്ങി വീണു. തുടര്‍ന്ന് പ്രകോപിതനായ അര്‍ഷാദ് കത്തി ഉപയോഗിച്ച് കുത്തിക്കലപ്പെടുത്തുകയായിരുന്നു. ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

കൊലപാതകത്തിന് ശേഷം അര്‍ഷാദ് രാവിലെ സമീപത്തെ കടയിലെത്തി ചൂലും മറ്റും വാങ്ങി. മൃതദേഹം പുതപ്പില്‍കെട്ടി ഡക്റ്റില്‍ ഇട്ട ശേഷം മുറി അടിച്ചു വൃത്തിയാക്കിയ ശേഷം അവിടെ ഉണ്ടായിരുന്ന ലഹരി വസ്തുക്കള്‍ എടുത്ത് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് അര്‍ഷാദിന്റെ നാട്ടിലെ സുഹൃത്തായ അശ്വന്താണ് പ്രതിക്ക് രക്ഷപ്പെടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയത്.

പ്രതി കുറ്റം സമ്മതിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ കൂടി ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളെ കാക്കനാട് ഫ്‌ളാറ്റില്‍ എത്തിച്ച ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നും തെളിവെടുപ്പ് തുടരുമെന്നാണ് വിവരം.

നടി ഷക്കീലയുമായി വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടി ചാര്‍മിള. കുളിര്‍കാറ്റ് എന്ന സിനിമയെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായത് പ്രശ്‌നം. അതേക്കുറിച്ച് ചാര്‍മ്മിള പറയുന്നതിങ്ങനെ.

ഈ സിനിമയില്‍ തന്നെ വെച്ച് സിനിമയുടെ പാതിഭാഗം ഷൂട്ട് ചെയ്തു. രണ്ടാം പകുതിയില്‍ ഫ്‌ലാഷ് ബാക്ക് ഭാഗത്ത് ഷക്കീലയും അഭിനയിച്ചു. അതിനു ശേഷം എല്ലാവരും അയ്യയ്യോ അവര്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിച്ചോ എന്ന് ചോദിച്ചു.

ഷക്കീല ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അവര്‍ ഓവറായി ഗ്ലാമര്‍ ചെയ്യുന്ന ആളാണെന്ന് എല്ലാവരും പറഞ്ഞു. ഒടുവില്‍ ആ സിനിമയില്‍ എന്റെ സീനുകള്‍ ഒഴിവാക്കി ഷക്കീലയുടെ സീനുകള്‍ മാത്രം വെച്ചു. ആ സിനിമയില്‍ വളരെ മോശമായ രംഗങ്ങളുണ്ടെന്ന സംസാരം വന്നു. ഈ സിനിമ ഞാന്‍ കണ്ടില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved