Kerala

തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ജീവനൊടുക്കി. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജീൻസി ആണ് മരിച്ചത്. 17 വയസായിരുന്നു. വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽ നിന്നാണ് മൂവാറ്റുപുഴയാറിലേക്ക് ജീൻസി ചാടി ജീവൻ കളഞ്ഞത്. കഴിഞ്ഞ അർധരാത്രി 12.30 നാണ് സംഭവം.

തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരും അറിയാതെ വീടിന് പുറത്തേയ്ക്ക് പോയത്. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടു.

തുടർന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാ സേനയിൽ നിന്നുള്ള സംഘം എത്തി തിരച്ചിലിൽ നടത്തി മൃതദേഹം പുലർച്ചെ രണ്ടരയോടെ കണ്ടെത്തി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. മാതാവ്: മോളി പൗലോസ്. സഹോദരങ്ങൾ: ജിൻസ്, ജിനു.

ചലച്ചിത്രതാരം ശ്രീനാഥ് ഭാസി പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്ന് ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയന്‍റ് കഫെ ഉദ്‌ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു.

ആറു ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ നാലുലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്‌ഘാടന ദിവസവും കൈമാറാമെന്നായിരുന്നു ധാരണ. എന്നാൽ, പരിപാടിക്ക് ഒരു ദിവസം മുമ്പ് താൻ യു.കെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റാനും ശ്രീനാഥ്‌ ആവശ്യപ്പെട്ടു. തുടർന്ന് പരിപാടി 22ലേക്ക് മാറ്റി.

എന്നാൽ, വീണ്ടും പരിപാടി മാറ്റിവെക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതോടെ ഒരുമാസം നീളുന്ന ടൂർണമെന്‍റ് നടത്താനായില്ല. ഇതുമൂലം ക്ലബിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ശ്രീനാഥ്‌ ഭാസിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ക്ലബ് പാർട്ണർമാരായ സക്കീർ ഹുസൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് നടനെതിരെ ഉയരുന്ന ആരോപണം.സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ വിശദീകരണം നൽകണം.

ശ്രീനാഥ് ഭാസിക്ക് എഎംഎംഎയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്.

കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാര്‍ വിശ്വനാഥനെയും‍, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവില്‍ ഗ്രിഗറി ബ്രൂസിനെയും കൊലപ്പെടുത്തി വനമേഖലയിലെ ക്വാറിയില്‍ തള്ളിയിട്ടു മൂന്നു ദിവസം പിന്നിടുകയാണ്. ഇരുവരും താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ സേലം മേട്ടൂര്‍ സ്വദേശിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. സേലം എ.വി.ആര്‍. സര്‍ക്കിളിലെ ശരവണ ഡീലക്സ് എന്ന ഹോട്ടലില്‍ നാലുദിവസം ഇവര്‍ തങ്ങിയതായി കണ്ടെത്തി.

നിരവധി പേര്‍ ഇരുവരെയും കാണാന്‍ ഹോട്ടലില്‍ വന്നിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. ഒന്നില്‍കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു. ഇവരെയെല്ലാം തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.കാറില്‍ നിന്നു ലഭിച്ച ഫോണുകളില്‍ നിന്നാണ് അക്രമി സംഘത്തിലെ പ്രധാനി മലയാളിയാണന്ന സൂചന പൊലീസിനു കിട്ടിയത്.

കൊച്ചിയിലെെത്തിയ തമിഴ്നാട് പൊലീസ് സംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. അതേ സമയം കൃത്യമായ ആസൂത്രണത്തോടെയാണ് ഇരട്ടകൊലപാതകമെന്നു സ്ഥിരീകരിച്ചു. മറ്റൊരു സ്ഥലത്തുവച്ചു കൊലപ്പെടുത്തിയതിനു ശേഷം രക്തക്കറകള്‍ തുടച്ചു വൃത്തിയാക്കി കിടക്കവിരിയില്‍ പൊതിഞ്ഞാണു ധര്‍മ്മപുരിയിലെ വനമേഖലയിലെ ക്വാറിയില്‍ ഉപേക്ഷിച്ചത്. യാത്രക്കിടയില്‍ വിശ്രമിക്കാനായി വാഹനം ഒതുക്കിയതാണെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ കാറ് ദേശീയപതയ്ക്ക് അരികില്‍ ഉപേക്ഷിച്ചു. ഫോണുകളും താക്കോലും കാറില്‍ ഉപേക്ഷിച്ചതും തെറ്റിധരിപ്പിക്കാനാണന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലേരി സ്വദേശി സജീവൻ (42) ആണ് മരിച്ചത്. സജീവനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ സജീവനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

സ്റ്റേഷനിലിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അതുകേൾക്കാതെ പൊലീസ് മർദ്ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ‌‌സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്നാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റ‍ഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലിക്കെ സജീവൻ കുഴഞ്ഞുവീണു.

പുലർച്ചെ 2.30ന് സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ ആംബുലൻസ് വിളിച്ച് വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു. എന്നാൽ, കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും പൊലീസ് പറഞ്ഞു. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ഉലകനായകൻ കമൽഹാസനു പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മലയാളികളുടെ അഭിമാനതാരമായ ഫഹദ് ഫാസിൽ.​ ഫഹദിലെ നടനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് മുൻപും അഭിമുഖങ്ങളിൽ കമൽ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ഇഷ്ടം തന്നെയാണ്, വിക്രം എന്ന ചിത്രത്തിലെ ഏറെ അഭിനയസാധ്യതയുള്ള വേഷത്തിലേക്ക് ഫഹദിനെ ക്ഷണിക്കാൻ കമലഹാസന് പ്രചോദനമായതും. ഫഹദിന്റെ കഥാപാത്രത്തിന് ‘വിക്ര’ത്തിൽ ലഭിക്കുന്ന പ്രാമുഖ്യവും ചേർത്തുനിർത്തലുകളും ഇരുതാരങ്ങൾക്കുമിടയിലെ സ്നേഹവായ്പു കൂടി വെളിവാക്കുന്നതായിരുന്നു.

ഫഹദിന്റെ പുതിയ ചിത്രം മലയൻകുഞ്ഞ് നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കെ, തന്റെ പ്രിയപ്പെട്ട നടന് ആശംസകൾ നേർന്നുകൊണ്ട് കമൽഹാസൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നു. മലയൻകുഞ്ഞിന്റെ ട്രെയിലർ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം. ഫാസിലിന്റെ കുഞ്ഞ് തന്റെയുമാണെന്നാണ് സ്നേഹവായ്പോടെ കമൽ കുറിച്ചത്.

“ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്. എല്ലാ സമയത്തും മികവ് വിജയിക്കട്ടെ. ഫഹദ് മുന്നേറുന്നു. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം ഒരു തിരഞ്ഞെടുപ്പല്ല. ഒരു ടീം എന്താണെന്ന് അവരെ കാണിക്കൂ,” കമൽ കുറിക്കുന്നു.

 

‘ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.

ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. “ഒരാളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം അയാളുടെ ജീവിതത്തിന്റെ പ്രതീക്ഷയായി മാറുകയാണ് ചിത്രത്തിൽ. നിങ്ങൾ ട്രെയിലറിൽ കണ്ടതെന്താണോ അതാണ് ഈ സിനിമ. പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് ഈ സിനിമ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർക്കേ ഇത് കുറച്ചുകൂടി മനസ്സിലാകൂ. ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ ഇല്ലെന്ന് എനിക്ക് പറയാനാകും,” എന്നാണ് ചിത്രത്തെ കുറിച്ച് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്.

രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥയൊരുക്കിയത്. സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ‘മലയൻകുഞ്ഞി’ലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും മഹേഷ് ആണ്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍മാർ.

കടുവ സിനിമ തീയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ ആരംഭിച്ചതാണ് സിനിമയെ ചൊല്ലിയുള്ള കലഹം. തീയ്യേറ്ററുകളിൽ സിനിമ നിറഞ്ഞോടുമ്പോഴും സിനിമയ്ക്ക് ആധാരമായത് തന്റെ കഥയാണെന്നും തനിക്കിത് അംഗീകരിക്കാനാകില്ലെന്നും കാണിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതി വരെ കയറിയിരുന്നു. എങ്കിലും ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ചിത്രം തീയ്യേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് കലഹം മതിയാക്കി ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ കടുവ കാണാനെത്തിയിരുന്നു.

ഇപ്പോഴിതാ കടുവ സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജോസ്. പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണമെന്നും പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നതെന്നും കുറുവച്ചൻ ചോദ്യം ചെയ്യുന്നു.

‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല. ഒന്നാമതായി സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്.

പിന്നെ ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ. അപ്പോൾ ഞാനുമായിട്ട് അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം.’- വീണ്ടും തന്റെ ആഗ്രഹം കുറുവച്ചൻ പ്രകടിപ്പിച്ചു.

കഥയിൽ പലതും അനാവശ്യമായി കൂട്ടിച്ചേർത്തതാണെന്നും താനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കുറുവച്ചൻ പറയുന്നു. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും പക്ഷേ, ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും കുറുവച്ചൻ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക മേഖലകളിൽ സൗമൃസാന്നിധൃമായി വൃക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായ ഫാ: ജോസ് വിരുപ്പേൽ (64)ഓർമ്മയായി.തിരുവനന്തപുരം ലൂർദ്ദ് ഫോറോന പള്ളി വികാരി, കൊല്ലം- ആയൂർ ഫേറോന വികാരി, എടത്വ, ചമ്പക്കുളം, ഫോറോനാ അസി: വികാരി, എസ് ബി കോളേജ് ലൈബ്രേറിയൻ, കോളേജ് ബർസാർ,കർദ്ദിനാൾ ആന്റണി പടിയറയുടെ സെക്രട്ടറി എന്നീ നിലകളിൽ സ്തുതൃർഹമായ സേവനമുഷ്ഠിച്ച വിരുപ്പേലച്ചൻ ഇന്നലെ രാവിലെ കാരിത്താസ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.കുറെക്കാലമായി കിഡ്നി രോഗത്തിന് ചികിത്സയാലായിരുന്നു.

രണ്ടര പതിറ്റാണ്ടായി ചങ്ങനാശ്ശേരി എസ് ബി കോളേജ് ലൈബ്രേറിയനായിരുന്ന അദ്ദേഹം കോളേജ് ലൈബ്രറി ആധുനികവത്കരിക്കുന്നതിന് മുഖൃപങ്കുവഹിച്ചു.എസ് ബി ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ, ഇ ലൈബ്രറി, തുടങ്ങിയ ആധുനികവത്ക്കരണത്തിന് ചുക്കാൻ പിടിച്ചു.എസ് ബിയിൽ BILC, MLIC, തുടങ്ങിയ ലൈബ്രറി കോഴ്സുകളും തുടങ്ങിയത് ഇക്കാലത്താണ്.ലൈബ്രറി കോഴ്സുകളുടെ അധൃാപകനായും ഇടക്കാലത്ത് പ്രവർത്തിച്ചു.

കോളേജ് ഹോസ്റ്റൽ വാർഡനുമായിരുന്നു.തിരുവനന്തപുരം ലൂർദ്ദ് മാതാ കാൻസർ കെയർ സെന്റർ, നെടുമങ്ങാട് മദർ തെരേസ ഓൾഡ് ഏജ് ഹോം തുടങ്ങിയ ജീവകാരുണൃപ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു അദ്ദേഹം.ദിബിയാപ്പൂർ സെന്റ് ജോസഫ് മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.

നാഗപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിതൃത്തിൽ ഒന്നാം റാങ്ക് നേടിയ ഫാ. വിരുപ്പേൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് MLIC, MPhil ബിരുദങ്ങൾ നേടിയത്.സെമിനാരിയിലെ പഠനകാലത്താണ് കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറിയായത്.

ഫാ. വിരുപ്പേലിന്റെ ഭൗതിക  എസ് ബി കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്ക്കാരം വെള്ളിയാഴ്ച ഒരു മണിക്ക് കൊല്ലം വെഞ്ചമ്പിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മാർ തോമസ് തറയിൽ എന്നിവരുടെ കാർമികത്വത്തിൽ വെഞ്ചമ്പ് സെന്റ് ജോർജ് പള്ളിയിൽ.പുനലൂർ വിരുപ്പേൽ ജോസഫ് – കത്രീന ദമ്പതികളുടെ മകനാണ്.

ബിജോ തോമസ് അടവിച്ചിറ

വിരുപ്പേലച്ചൻ എന്നാൽ ന്യൂമാൻ ഹോസ്റ്റലിന്റെ മുഖം.

കുട്ടനാട്ടിലെ സാമൂഹിക പ്രവർത്തകനും എസ്‌ ബി കോളേജ് പൂർവ്വ വിദ്യാർത്ഥിയും ന്യൂമാൻ ഹോസ്റ്റൽ അന്തേവാസിയുമായിരുന്ന കുര്യൻ ജെ മാലൂരിന്റെ ഓർമ്മകുറിപ്പുകളിൽ നിന്നും…

1994 മുതൽ 1998 വരെയാണ് ഫാദർ ജോസ് വിരുപ്പേലച്ചൻ നൂമാൻ ഹോസ്റ്റലിന്റെ വാർഡൻ ആയത്. ന്യൂമാൻ ഹോസ്റ്റലിൽ താമസിക്കുക വഴി എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റത്തിന് ആണ് അതു കളമൊരുക്കിയത്. എന്റേതു മാത്രമല്ല അബ്ദുൾ ഖാദർ എന്ന ചിറയിൻ കീഴിയിലെ ഒരു സാധാരണ ചെറുപ്പകാരനാനെ പ്രേം നസീർ എന്ന വലിയ സിനിമ നടൻ ആക്കിയതും ന്യൂമാൻ ഹോസ്റ്റൽ ആണ്. 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ പുറത്തിറക്കിയ മാഗസിനിൽ പ്രേം നസീറിന്റെ പ്രസംഗത്തിൻ പറയുന്നുണ്ട്.

 പ്രിഡിഗ്രി സ്കൂളിലേയ്ക്ക് മാറ്റിയതിനാൽ 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ അടയ്ക്കുവാൻ മാനേജ്മെന്റ് തീരുമാനിക്കുകയും തുടർന്ന് അന്നത്തെ വാർഡനും മുൻ എസ് ബി കോളെജ് പ്രിൻസിപ്പലുമായ ഫാദർ ടോം കുന്നുംപുറം അച്ചൻ 2001 യിൽ തന്നെ അവസാനമായി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും മാഗസിനും ഇറക്കാനും വേണ്ടി ഹോസ്റ്റൽ ലീഡറായ എന്നെയും പി ജി യ്ക്ക് പഠിച്ചിരുന്ന മഹേഷ് പി ആർ കാഞ്ഞിരപ്പള്ളി യെയും തിരഞ്ഞെടുത്തു. ഹോസ്റ്റലിൽ പണ്ടു നിന്നവരെ പറ്റിയുള്ള ഒരു വിവരവും കോളെജിൽ ഇല്ലായിരുന്നു. അതിനാൽ പൂർവ്വ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സംഗമം എന്ന് പറയുന്നത് അസാധ്യമെന്ന് ആണ് എന്ന് എന്നോട് എല്ലാരും പറഞ്ഞത്. അതോടൊപ്പം സംഗമവും, മാഗസിനും ഇറക്കാൻ നല്ല രീതിയിൽ ഉള്ള സാമ്പത്തികവും ഇതിന് ആവശ്യമായിരുന്നു.

പൂർവ്വ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കാം എന്ന് അറിയുവാൻ ആദ്യം പോയത് മുൻ വാർഡൻ ആയ ഫാദർ ജോസ് വിരുപ്പേലച്ചന്റെ അടുത്തായിരുന്നു. എന്നോടൊപ്പം 3 മാസം മുൻപ് മരണപ്പെട്ട എസ് ബി കോളെജ് ലക്ച്ചർ Dr ബിപിൻ ചെറിയാൻ ആണ് എന്നോടൊപ്പം ഉണ്ടായിരുന്നു. വിരുപ്പേലച്ചനെ കണ്ടപ്പോൾ വളരെ അധികം സന്തോഷവും, പിന്തുണയും തന്നത് ഒരിക്കലും മറക്കാൻ പറ്റില്ല.

FB യും വാട്സ്പ്പ് ഉന്നും ഇല്ലാത്ത ആ സമയത്ത് ചമ്പക്കുളം,പുളിംകുന്നു, കൈനകരി, നെടുമുടി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നേരിട്ട് എന്റെ നേതൃത്വത്തിൽ മാസങ്ങളോളം കഷ്ടപെട്ട് എസ് ബി കോളെജിന്റെ ചരിത്രത്തിൽ ആദ്യമായി ഉയർന്ന നിലയിലെത്തി 1000 യോളം പേരെ കണ്ടെത്തി നല്ലൊരു ഡയറക്ടറിയും, പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്താൻ സാധിച്ചത് അഭിമാനമായി ഇന്നും കരുതുന്നു.

ടോം കുന്നുപുറം അച്ചൻ ന്യൂമാൻ ഹോസ്റ്റൽ വാർഡൻ ആയപ്പോൾ എസ് ബി കോളെജിൽ ആദ്യമായി എന്റെ നേതൃത്വത്തിൽ ഹെർബൽ ഗാർഡൻ ഉദ്ഘാടനം നടത്തിയപ്പോരും,മെസ് ജീവക്കാരുടെ യാത്ര അയപ്പ് ചടങ്ങ്, ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനും, മാഗസിൻ പ്രകാശനത്തിനും ഉൾപ്പടെയുള്ള എല്ലാം ചടങ്ങുകൾക്ക് വിരിപ്പേലച്ചനെ ഞങ്ങൾ ക്ഷണിച്ചിരുന്നു. അതിനെല്ലാം അച്ചൻ ഹോസ്റ്റലിൽ വരുമ്പോൾ വളരെ പോസിറ്റീവ് ആയി സംസാരിക്കുകയുംശേഷം എന്നെ പരസ്യമായി അദിനന്ദിച്ചത് ഞാൻ നന്ദിയോടെ ഓർക്കുന്നു. ആ അടുപ്പം കാരണമാണ് അദേഹത്തിന്റെ മാതാവ് 2001 യിൽ മരിച്ചപ്പോൾ ഹോസ്റ്റൽ പ്രതിനിധിയായി ഞാൻ കൊട്ടാരക്കരയിൽ പോയി.

2003 യിൽ കൊല്ലം ശ്രീനാരായണ കോളെജിൽ MA യ്ക്ക് പഠിക്കുമ്പോൾ കൂടുതൽ ലൈബ്രറി ബൂക്ക് റിഫറൻസിനായി എനിക്ക് ആവശ്യമായി വന്നു. ഞാൻ വിരുപ്പേലച്ചനെ സമീപിച്ചപ്പോൾ എന്നെ 6 മാസക്കാലം ലൈബ്രറി ഉപയോഗിക്കാൻ അനുവാദം തന്നു. ഞാൻ ഫീസായി ഒരു തുക നൽകാൻ ശ്രമിച്ചപ്പോൾ എന്നെ തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട് “”” മാലൂരാനെ ന്യൂമാൻ ഹോസ്റ്റലിനും, എസ് ബി കോളെജിനും ഒരിക്കലും മറക്കാൻ പറ്റില്ല””‘.

അതിനു ശേഷം മിക്ക വർഷങ്ങളിലും ജനുവരി 26 നു നടത്തുന്ന എസ് ബി കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു ഞാൻ പങ്കെടുക്കുന്നുണ്ട്. എന്നെ വളർത്തിയ ന്യൂമാൻ ഹോസ്റ്റലിനെ ഇഷ്ടപ്പെട്ട് ഒരു നിശ്ചിത തുക അടച്ച് ലൈഫ് മെമ്പർ സ്ഥാനവും വർഷങ്ങൾക്ക് മുമ്പ് ഞാൻ എടുത്തിരുന്നു. അതോടൊപ്പം 2011 യിൽ കോളെജിന്റെ 90 യാം വാർഷികത്തിൽ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഫാദർ റെജി പ്ലാന്തോട്ടം അച്ചന്റെ നേത്യത്വത്തിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ എത്തിയപ്പോളും എനിക്ക് അവർക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞു.

വളരെ വേദനാജനകമായ ഒരു കാര്യം പറയട്ടെ എസ് ബി കോളെജിലെ ഏറ്റവും പ്രമുഖ ഹോസ്റ്റലും, കേരളത്തിൽ പ്രമുഖ സിനിമ താരമായ പ്രേം നസീർ ഉൾപ്പടെ യുള്ളവർ ക്ക് ജന്മം നൽകിയത് മറ്റു ഹോസ്റ്റലിൽ നിന്നും വ്യത്യസ്തമായ എക്സ്ട്രാ ആക്റ്റിവിക്റ്റീസ് കാരണം ആയിരുന്നു. നിരവധി IAS,IPS , ഡോക്ടർമാർ, എൻജിനിയർമാർ, മൾട്ടി നാഷണൽ കമ്പനി മേധാവികൾ ആണ് ന്യൂമാൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നത് (2001 യിൽ ഇറങ്ങിയ മാഗസിനിൽ അതിന്റെ വിവരം ഉണ്ട്). 6 വർഷങ്ങൾക്ക് മുമ്പ് പൂർവ്വ വിദ്യാർത്ഥികളായ ഞങ്ങളെ അറിയിക്കാതെ ന്യൂമാൻ ഹോസ്റ്റൽ പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിതത് ഇപ്പോഴും വളരെ ദുഃഖത്തോടെ കാണുന്നു.

ന്യൂമാൻ ഹോസ്റ്റൽ നിലനിന്ന പ്രദേശത്തു വാർഡൻമാരുടെ പേര് എഴുതിയ ഒരു സ്മാരകം കുടി മാനേജ്മെന്റ് വയ്ക്കാത്തത് വളരെ പ്രതിഷേധം ആണ്. അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ പിറകിൽ മാവേലിക്കര MP കൊടിക്കുന്നിൽ സുരേഷ് ന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ കെട്ടിടം പണിതതായി ഞാൻ കണ്ടു. അതും പ്രതിഷേധം തന്നെയാണ് കേരളത്തിലെ കോടീശ്വരനായ മുത്തുറ്റ് ജോർജ് ഉൾപ്പടെ യുള്ള പ്രമുഖർ നിന്ന ഹോസ്റ്റലിലെ എല്ലാരെയും സംഘടിപ്പിച്ചിരുന്നെങ്കിൽ ഒരു മിനിറ്റ് കൊണ്ട് ഒരു കോടി രൂപ കിട്ടിയേനെ. ചരിത്രം അറിയാവുന്ന അച്ചൻ മാർ SB കോളെജിൽ ഇല്ലാത്തത് ആണ് ഇപ്പോഴത്തേ പ്രശ്നം.

കഴിഞ്ഞ 20 വർഷം ചെറിയ രീതിയിലുള്ള SB കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ലൈഫ് മെമ്പർ എന്ന നിലയിൽ പങ്കെടുത്ത വ്യക്തി ആയതു കൊണ്ട്  ഏതൊക്കെ പറയുന്നു. 100 യാം വാർഷികം SB കോളെജ് എത്തിയ ഈ അവസ്ഥയിൽ കോളെജ് മുൻ കൈ എടുത്ത ഓൺലൈൻ വഴി ജനാധിപത്യ രീതിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , അതോടൊപ്പം നൂമാൻ ഹോസ്റ്റൽ മാതൃകയിൽ മറ്റു ഹോസ്റ്റലിനു എല്ലാം പൂർവ്വ വിദ്യാർത്ഥി ഭാരവാഹികൾ ഉണ്ടാവണം അതിനു ചങ്ങനാശേരിയുടെയും, കുട്ടനാടിന്റെ യും പ്രതീക്ഷയായ MLA ശ്രീ ജോബ് മൈക്കിളിനു കഴിയും എന്നാണ് എന്റെ പ്രതീക്ഷ.

അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ ഹെർബൽ ഗാർഡർ, ന്യൂമാൻ സംഗമം, മാഗസിൻ പബ്ലീഷിംഗ്,ക്രിസ്മസ് കാർഡ് ഉദ്ഘാടനം നിർവ്വഹിച്ച അന്നത്തെ പ്രിൻസിപ്പൽ ഫിലിപ്പ്സ് വടക്കേകളം അച്ചൻ, എല്ലാത്തിനും പിൻന്തുണ നല്കി എല്ലാർക്കും പ്രിയങ്കരനായ ഫാദർ റ്റോം കുന്നുംപുറം അച്ചനെയും ഒരിക്കലും മറക്കാൻ പറ്റില്ല.

കുര്യൻ ജെ മാലൂർ വാച്ചാപറമ്പിൽ കുട്ടനാട്.
MD Maloor Holidays
Ernakulam.
(എസ് ബി കോളെജ് -1996-2001)

 

മലയാളി താരം സഞ്ജു സാംസണിന്റെ ആരാധകക്കൂട്ടം വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു ടീമിലുണ്ടെന്ന് പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ആഘോഷം അന്നത്തെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വരെ അതിശയിപ്പിച്ചിരുന്നു. ലോകത്തിന്റെ ഏത് കോണിലും സഞ്ജുവിനെ പിന്തുണയ്ക്കാന്‍ ഒരു കൂട്ടമുണ്ടാകുമെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം.

ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് സഞ്ജു ട്രിനിഡാഡിലാണ്. സഞ്ജു വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ തന്നെ സഞ്ജു ചേട്ടാ, ഞങ്ങള്‍ ഗ്രൗണ്ടിലുണ്ടാവും, പൊളിച്ചേക്കണേ എന്ന് ഒരാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. സഞ്ജു അതിന് ഒക്കെയെന്ന് മറുപടിയും നല്‍കിയിരുന്നു. ഈ വീഡിയോ ഇതിനോടകം തന്നെ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലുണ്ടായിരുന്നവരെ പരിചയപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഇപ്പോള്‍.

“ഹലോ എല്ലാവര്‍ക്കും നമസ്കാരം, ഞാനിപ്പോള്‍ ട്രിനിഡാഡിലാണ്. നമ്മുടെ ചേട്ടന്മാര്‍ കൂടെയുണ്ട്. വളരെ സന്തോഷം, ചെട്ടനിവിടെ ഉണ്ട്. ഒരു വീഡിയോ എടുക്കാന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. കരീബിയനില്‍ ആദ്യ അനുഭവം ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ എന്റെ അടുത്ത് ചേട്ടന്‍ ബാക്കീന്ന് വിളിച്ച് കപ്പേം മീനും വേണോന്ന് ചോദിച്ചാണ് എന്നെ വീഴ്ത്തിയത്. അങ്ങനെയാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്,” സഞ്ജു വീഡിയോയില്‍ പറഞ്ഞു.

നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ശിഖര്‍ ധവാനാണ് ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സുരക്ഷാ സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ കൂറ്റന്‍ മല കയറുന്ന പ്രണവിനേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വളരെ നിസാരമായാണ് പ്രണവ് മല കയറുന്നത്. ക്ലൈംബിങ്ങ് ഷൂസ് മാത്രമാണ് പ്രണവ് മലകയറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അസാധ്യമായ മെയ് വഴക്കത്തോടെയുള്ള പ്രണവിന്റെ അഭ്യാസങ്ങള്‍ക്ക് എന്നും കയ്യടി ലഭിച്ചിട്ടുണ്ട്.

കേരള ബോക്സ് ഓഫീസ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രണവിന് കയ്യടി മാത്രമല്ല വിമര്‍ശനവും ഒരുപോലെ ലഭിക്കുന്നണ്ട്. ചെക്കന് ഓരേ പൊളിയെന്നും സിനിമയേക്കാള്‍ താത്പര്യം ഇത്തരം കാര്യങ്ങളോടാണെന്നുമാണ് കമന്റ്. എന്നാല്‍ സുരക്ഷ സംവിധാനങ്ങളുടെ അഭാവത്തിലുള്ള അഭ്യാസം അപകടകരമാണെന്നും ചിലര്‍ പറയുന്നു.

നേരത്തെ ശരീരം ബാലൻസ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോയും വൈറലായിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് ആ വീഡിയോയിൽ കഴിഞ്ഞത്. പാര്‍ക്കൗര്‍, സര്‍ഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളില്‍ പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

തൃശ്ശൂരിൽ മത്സരയോട്ടം നടത്തിയ ആഡംബര വാഹനങ്ങളിലൊന്ന് ടാക്‌സിലേയ്ക്ക് ഇടിച്ചു കയറി ഒരു മരണം. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറിലേയ്ക്കാണ് ഥാർ ഇടിച്ചുകയറിയത്. പാടൂക്കാട് രമ്യ നിവാസിൽ 67കാരനായ രവിശങ്കർ ആണ് അപകടത്തിൽ മരിച്ചത്.

കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകൾ വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാർ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

കൊട്ടേക്കാട് സെന്ററിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. ഥാർ, ബി.എം.ഡബ്ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. എതിർദിശയിൽ നിന്നുവന്ന ഥാർ കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ ബി.എം.ഡബ്ള്യു കാറും നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തൃശ്ശൂർ അയ്യന്തോൾ സ്വദേശി ഷെറിൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈദ്യപരിശോധനക്ക് വിധേയനാക്കിയതിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Copyright © . All rights reserved