Kerala

കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ​ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവൻൻ്റ്സ് ഉടമ ടിജുവി നും നന്ദിയെന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രാർത്ഥിച്ചവർക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദിയറിയിച്ചു. യാത്ര തുടരുകയാണെന്നും സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. തിരുവല്ലയിൽവെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

​ഗിന്നസ് പക്രുവിൻ‌റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

സുഹൃത്തുക്കളെ …..
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാൻ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു…

കെ വി തോമസിനെതിരെ പ്രതിഷേധവുമായി ജന്മനാടായ കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെ വി തോമസിന്റെ പ്രതീകാത്മക ശവമഞ്ചവുമേന്തി കുമ്പളങ്ങി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഘോഷയാത്ര നടത്തി. കെ വി തോമസിന്റെ ചിത്രം പതിപ്പിച്ച കോലത്തില്‍ ചെരുപ്പുമാല അണിയിച്ചായിരുന്നു മാര്‍ച്ച്. ‘തിരുത തോമാ, യൂദാസേ, വെളിയില്‍ ഞങ്ങളിറക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുണ്ടായിട്ടും കണ്ണൂരില്‍ സിപിഐഎം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ എഐസിസി ആവശ്യപ്പെട്ടു.

അതേസമയം, തനിക്ക് കാരണം ബോധിപ്പിക്കാന്‍ 48 മണിക്കൂര്‍ മതിയെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കും. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പ്രത്യേക അജണ്ടയുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം മുൻ കേന്ദ്രകമ്മിറ്റിയംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷ‍യുമായ എം.സി. ജോസഫൈന്‍റെ വിയോഗവാർത്ത ഏറെ ദുഃഖത്തോടെയാണ് കേരളം ശ്രവിച്ചത്. കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ജോസഫൈൻ ഞായറാഴ്ചയാണ് വിടവാങ്ങിയത്.

എം.സി. ജോസഫൈന്‍റെ അവസാന നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന റെഡ് വോളണ്ടിയർ എ.കെ. ഗോപികയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സമ്മേളനത്തിനിടെ ജോസഫൈനെ സഹായിക്കാൻ നിയോഗിക്കപ്പെട്ടത് ഗോപികയായിരുന്നു.

ഗോപികയുടെ കുറിപ്പിന്‍റെ പൂർണരൂപം:

ഏപ്രിൽ 9 ന് ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് ശബ്നത്ത പറയുന്നത് ജോസഫൈൻ സഖാവിനെ സമ്മേളനഹാളിൽ എത്തിക്കണം ഒന്ന് വേഗം പോകണം എന്ന്.. പെട്ടെന്ന് തന്നെ സഖാവിന്‍റെ അടുത്ത് പോയി.. ബാഗ് വാങ്ങി.. കൈയിൽ ചേർത്ത് പിടിച്ചു.. സമ്മേളന ഹാളിലേക്ക് നടക്കുകയായിരുന്നു.. അപ്പോൾ സഖാവിന് കിതപ്പ് ഉണ്ടായിരുന്നു.. കോവിഡ് ശേഷം ഇത് പതിവ് ആണ് കുറച്ചു നേരം ഇരുന്നാൽ ok ആകും എന്ന് പറഞ്ഞു..

അടുത്ത് ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.. സമ്മേളന ഹാളിന് അടുത്തുള്ള മെഡിക്കൽ സെന്‍ററിൽ പോകാം എന്ന് പറഞ്ഞപ്പൊ വേണ്ട എന്ന് പറഞ്ഞു.. വീൽചെയർ എടുത്തു അതിൽ പോകാൻ ഒന്നും സമ്മതിച്ചില്ല..അപ്പോൾ AKG സെന്‍ററിലെ കണ്ണേട്ടൻ വണ്ടി എടുത്തു.. അതിൽ കയറി ഞങ്ങൾ ഡോക്ടറുടെ അടുത്ത് എത്തി..

ഓക്സിജൻ അളവ് നോക്കിയപ്പോൾ അത് 90 ആയിരുന്നു.. ഓക്സിജൻ കൊടുത്തു.. കിടക്കാൻ പറഞ്ഞപ്പൊ വേണ്ടാ ഇരിക്കുന്നത് ആണ് സുഖം എന്ന് പറഞ്ഞു..ഇൻഹെയ്‌ലർ ഞാൻ ആയിരുന്നു പ്രസ്സ് ചെയ്തു കൊടുത്തത്.. കുറച്ചു നേരം കഴിഞ്ഞപ്പൊ ഓക്സിജൻ അളവ് സാധാരണ നിലയിൽ തന്നെ ആയി.. ഞാൻ ok ആണ് മോളേ, ഹാളിന്‍റെ ഉള്ളിൽ കയറിയാൽ ഒന്നുടെ ok ആകും എന്ന് ഒക്കെ പറഞ്ഞു..

എന്‍റെ ജീവിതം പോരാട്ടമാണ്.. തുടരെ തുടരെ അപകടങ്ങൾ എന്‍റെ പുറകെ ഉണ്ടാകും 3 ആക്സിഡന്‍റ് ഉണ്ടായിരുന്നു. ഒന്ന് കെവിൻ കേസ് അന്വേഷണത്തിന് പോകുമ്പോ കാർ 3 മലക്കം മറിഞ്ഞു.. എന്‍റെ നിശ്ചയദാർഢ്യം കൊണ്ട് ജീവിതത്തിലേക്ക് കടന്നുവന്നു.. പിന്നീട് കാർ സ്പീഡിൽ വരുന്നത് കണ്ട് side ലേക്ക് ഇരിക്കാൻ പോയപ്പോ വലത് കാലിന്‍റെ കാൽപാദം കാറിന്‍റെ ടയറിന്‍റെ അടിയിൽ ആയി വേർപെട്ടു പോയി..

പിന്നീട് ഒരിക്കൽ കാർ കൂട്ടിയിടിച്ചു.. കഴിഞ്ഞു 13 ആം തീയതി വീട്ടിൽ ചെടിക്ക് വെള്ളം നനയ്ക്കുമ്പോൾ slip ആയി വീണു വലതു കൈയുടെ ലിഗമെന്‍റ് ഇളകി.. അത് വലിയ പ്രശ്നം ഇല്ല എന്ന് ഡോക്ടർ പറഞ്ഞു പോലും..

കോവിഡ് ശേഷം ട്രീറ്റ്മെന്‍റ് എടുക്കാൻ ഡോക്ടർ പറഞ്ഞു.. സമ്മേളനം കഴിഞ്ഞ ഉടനെ പോയിട്ട് എടുക്കാം എന്ന് സഖാവ് പറഞ്ഞു… സ്റ്റെപ് ഒക്കെ കയറുമ്പോ പേടിയാ മോളെ അപകടം വരും.. ഞാൻ കാരണം നിന്‍റെ ഹാളിന്‍റെ ഉള്ളിലെ ഡ്യൂട്ടി നടക്കാതെ ആയി അല്ലെ, ബുദ്ധിമുട്ട് ആയി അല്ലെ എന്ന് പറഞ്ഞു… എന്ത് ബുദ്ധിമുട്ട്.. ഇതൊക്ക എനിക്ക് സന്തോഷം അല്ലെ.. എത്ര നേരം വേണമെങ്കിലും ഞാൻ ഇരിക്കലോ എന്ന് പറഞ്ഞു..

പ്രായം ആയതിന്‍റെ ബുദ്ധിമുട്ട് ആണ്.. പേടിക്കണ്ട എല്ലാവർക്കും ഉണ്ടാകും അത് ഒന്നും സാരമില്ല പറഞ്ഞു..40 വർഷം ആയി പോലും പനി വന്നിട്ട്,, കോവിഡ് വന്നപ്പോ പോലും പനി ഒന്നും വന്നില്ല പോലും….ചുമ,, കഫക്കെട്ട് ഒന്നും വരാറില്ല.. തണുപ്പ് എത്രയും സഹിക്കും.. ചൂട് സഹിക്കാൻ പറ്റില്ല പോലും..

വീട്ടിലെ ജോലി ഉൾപ്പെടെ എല്ലാം സ്വന്തം ചെയ്യും ഒന്നിനും ആരെയും ആശ്രയിക്കുന്നത് ഇഷ്ടം അല്ല.. പുലർച്ചെ 3:00 ക്ക് എഴുന്നേൽക്കും.. ഭർത്താവ് വളരെ ഏറെ support ആയിരുന്നു.. ജീവിതത്തിൽ അദ്ദേഹം തന്ന കരുത്തു വലുത് ആയിരുന്നു.. അദ്ദേഹത്തിന്‍റെ വിയോഗം വല്ലാത്ത പ്രയാസങ്ങൾ ഉണ്ടാക്കി.. കേരളത്തിലെ ഒരു സ്ത്രീക്കും ഇതുപോലെ നല്ല ഭർത്താവ് നെ കിട്ടിക്കാണില്ല…

മഹാരാജാസിലെ പരിചയക്കാർ ആയിരുന്നു. പിന്നീട് വിവാഹം… പോകാം മോളെ ഹാളിൽ ഇരിക്കാം എന്ന് പറഞ്ഞു കണ്ണേട്ടൻ വണ്ടി എടുത്തു.. ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു.. അകത്തു നിന്ന് ലോക്ക് ചെയ്യാതെ ഞാൻ പുറത്ത് നിന്ന് ലോക്ക് ചെയ്യുകയാണ് ചെയ്തത്.. വയ്യായ്ക ഉള്ളത് കൊണ്ട് ആകാം സഖാവ് അതിന് സമ്മതിച്ചത്..

അവിടെ നിന്ന് ഹാളിലേക്ക് പോകും വഴി വീണ്ടും കിതപ്പ് വന്നു.. നായനാർ അക്കാദമിക്ക് ഉള്ളിലെ കസേരയിൽ ഇരുത്തി.. പെട്ടെന്ന് വിയർക്കാൻ തുടങ്ങി.. മുഖം ഒക്കെ കറുപ്പ് ആകാൻ തുടങ്ങി.. ബോധം പോയി.. എന്‍റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.. സരളേച്ചിയും പ്രകാശിനിയേച്ചിയും ഒക്കെ വന്നു ഞങ്ങൾ കാലും കയ്യും ഒക്കെ തിരുമ്മി.. വെള്ളം കുടഞ്ഞു..

അപ്പോഴേക്കും ആംബുലൻസ് വന്നു സഖാവിനെ അതിൽ കയറ്റി.. മുതിർന്ന ആളുകൾ മാത്രം ആണ് കൂടെ പോയത്.. ബാഗ് അതിൽ വച്ചു കൊണ്ടുത്തു.. അപ്പോഴും വിചാരിച്ചിരുന്നില്ല ഇങ്ങനെ ഒരു വിയോഗം ഉണ്ടാകുമെന്ന്..

വൈകുന്നേരവും രാത്രിയും എല്ലാവരോടും ചോദിച്ചപ്പൊ സഖാവിന് സുഖമാണ് നാളെ വരും എന്ന് പറഞ്ഞു.. രാവിലെ ആരൊക്കയൊ പറഞ്ഞു കുറച്ചു സീരിയസ് ആണ് എന്ന്..

ഏകദേശം ഉച്ചയോട് കൂടി സഖാവ് യെച്ചൂരി പറഞ്ഞപ്പൊ ആണ് മരണം അറിയുന്നത് വളരെ ഏറെ പ്രയാസം തോന്നി..

അവശതകൾ ഒന്നും ആരെയും അറിയിക്കാതെ..ഒരുപക്ഷെ അവശത ഉണ്ടായിരിക്കാം അത് പോലും കരുത്തോടെ നേരിടാൻ തുനിഞ്ഞു..തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ സ്വന്തം ആരോഗ്യസ്ഥിതി പോലും നോക്കാതെ കർമ്മനിരധയായി പോരാടി..

അവസാന ശ്വാസം വരെയും പാർട്ടി പരിപാടിയിൽ പങ്കെടുത്തു..

“മോളെ നല്ല രീതിയിൽ ജീവിക്കണം..

ആർക്ക് മുന്നിലും തലകുനിച്ചു നിൽക്കരുത്..

എല്ലാവരും മിടുക്കികളാണ്..കേട്ടോ……

സഖാവിന്‍റെ വാക്കുകൾ ‘

ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത അവിയൽ തിയേറ്ററുകളിൽ വിജയം കണ്ട് പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നായികമാരിൽ ഒരാൾ ഗോവ സ്വദേശിനി കേതകി നാരായണനാണ്. പൂനെയിൽ ബീഫ് കിട്ടില്ലെന്നും അത് കേരളത്തിൽ കിട്ടുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണെന്നും കേതകി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

കേതകി പറയുന്നു;

ഞാൻ നേരത്തേയും കേരളത്തിൽ വന്നിട്ടുണ്ട്. കേരളം എനിക്ക് ഇഷ്ടമാണ്. കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങൾക്ക് പൂനെയിൽ കിട്ടാത്തതും ഇവിടെ കിട്ടുന്നതുമായ ഭക്ഷണമാണ് പൊറോട്ടയും ബീഫും. കേരളത്തിൽ എത്തിയ സമയം മുതൽ ഞാൻ തട്ടുകട അന്വേഷിക്കുകയായിരുന്നു.

മലയാളത്തിൽ വീരം എന്ന ചിത്രം നേരത്തെ ചെയ്തിട്ടുണ്ട്. മറാഠിയിലും ഹിന്ദിയിലും ചില സിനിമകളും വെബ് സീരീസും ചെയ്തിട്ടുണ്ട്. ‘അവിയലി’ലേക്ക് എന്നെ വിളിക്കുന്നത് ചിത്രത്തിന്റെ പ്രൊഡ്യൂസർ മേഘയാണ്. അവിയൽ എന്നാണ് സിനിമയുടെ പേര് എന്ന് പറഞ്ഞപ്പോൾ ഫുഡ് മൂവി ആണോ എന്നാണ് ആദ്യം ചോദിച്ചത്. ഇവിടെ എത്തിയ ശേഷമാണ് കഥ മുഴുവനായി പറഞ്ഞത്. എന്നെ സംബന്ധിച്ച് കഥ എക്സൈറ്റിങ് ആയിരുന്നു.

സിനിമയിൽ എത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആക്ടിങ് കോഴ്സ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ആ സമയത്ത് സാധിച്ചിരുന്നില്ല. ജീവിതത്തിൽ സിനിമ എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നു. അവിടെ എത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടായിരുന്നു. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല, സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ നമുക്ക് അത് മനസിലാകും.

സ്വന്തം ലേഖകൻ

തൃശൂര്‍ : കോൺഗ്രസ് ബി ജെ പിയുടെ മുദ്രാവാക്യത്തിന്  കുടപിടിക്കുന്നു, ഉള്‍പ്പോരും കുതികാല്‍വെട്ടും നാണക്കേടായി, ആം ആദ്മി പാര്‍ട്ടി ഇന്ത്യയിൽ ബി ജെ പിക്ക് ബദലാകുന്നു.  കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭയുടെ തൃശൂര്‍ അതിരൂപതാ മുഖപത്രം. രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം.  കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും തമ്മിലടിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുട പിടിക്കുകയാണെന്നും കത്തോലിക്കാസഭ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തില്‍ വിമര്‍ശനം. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്ന് ലേഖനം ആമുഖമായി ചൂണ്ടിക്കാണിക്കുന്നു.

നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടായി. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നതെന്നും വിമര്‍ശനമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാജ്യമാകെ ഉറ്റുനോക്കിയത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനെയായിരുന്നു. അവിടെ മല്‍സരം നടന്നത് എസ്പിയും ബിജെപിയും തമ്മിലാണ്. പ്രിയങ്കാ ഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കോണ്‍ഗ്രസ് കളത്തിലില്ലാതായി. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയും ഏറ്റവും വലിയ പ്രതീക്ഷയുമായ കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകുകയാണ്. ഇതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. പക്ഷേ, പ്രതിവിധി ഉണ്ടാക്കാന്‍ ആരും തയ്യാറല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുടചൂടി കൊടുക്കുകയാണ് പരസ്പരം തമ്മിലടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെന്നും ലേഖനത്തിലുണ്ട്.

അമ്പത് ശതമാനത്തിലേറെ ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിയുടെ പ്രചരണത്തിനായി. മുസ്ലീം സമുദായം കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. സ്തുതിപാഠകരുടെയും അധികാരമോഹികളുടെയും കൂട്ടായ്മയായി വീണ്ടും വീണ്ടും തരം താഴുകയാണ് കോണ്‍ഗ്രസ്. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും കളഞ്ഞു കുളിക്കാനുള്ള വഴിയിലാണ് ഈ പാര്‍ട്ടി. പ്രസിഡന്റാകാന്‍ ഇല്ലെന്ന് പറയുകയും പ്രസിഡന്റിന്റെ റോളില്‍ ചരട് വലിക്കുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കോണ്‍ഗ്രസിന്റെ ദുരവസ്ഥ കാണാന്‍ ഡല്‍ഹി വരെയൊന്നും പോകേണ്ടതില്ല. രണ്ട് തെരഞ്ഞെടുപ്പ് മുമ്പ് വരെ 54ല്‍ 50 സീറ്റും നേടി തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ച കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നിട്ട് കൂടി തൃശൂരിൽ ഭരണം നേടാനായില്ല. ഇവിടെ പാര്‍ട്ടി ഭാരവാഹിത്വത്തിനുള്ള ഗ്രൂപ്പ് വടംവലിയിലാണ് നേതാക്കള്‍. ഈ വടംവലിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി. ഇനിയും പരാജയത്തിന്റെ വഴിയില്‍ തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

വെണ്ണലയിൽ ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് ഇവർ ആത്മഹത്യാകുറിപ്പിൽ പറയുന്നു.

ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. കൺമുൻപിൽ മരണം കണ്ട് പകച്ചു നിന്ന കുട്ടികളാണ് സംഭവം അയൽവാസികളെ അറിയിച്ചത്. രജിതയുടെ മക്കളാണ് ഇവർ. 12 ഉം അഞ്ചു വയസുമാണ് പ്രായം.

രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഫ്ളോർ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകാനാവില്ലെന്ന് കാവ്യാ മാധവന്‍. അന്വേഷണ സംഘത്തെ നടി അസൗകര്യം അറിയിച്ചു. ബുധനാഴ്ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു.

അക്രമത്തിനിരയായ നടിയും കാവ്യാ മാധവനും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്.

അതേസമയം, കേസിലേക്ക് കാവ്യാ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു.

നായകനായും വില്ലനായും സ്വഭാവ നടനായും കോമഡി റോളിലുമെല്ലാം അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ ഷൈനിനായിട്ടുണ്ട്.

ഭീഷ്മ പര്‍വ്വം, വെയില്‍, കുറുപ്പ് എന്നിവയാണ് ഷൈനിന്റെതായി ഈയടുത്ത് പുറത്തിറങ്ങിയ സിനിമകള്‍. നായകനായി അഭിനയിച്ചതിനേക്കാളധികം ക്യാരക്ടര്‍ റോളുകളിലൂടെയാണ് ഷൈന്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.

തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ആരാണ് ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ഷൈന്‍.ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കൂടെ വര്‍ക്ക് ചെയ്ത നടിമാരില്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയത് ആര്‍ക്കൊപ്പമായിരുന്നു എന്നായിരുന്നു അവതാരകയുടെ ചോദ്യം.

”ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്.

അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറുമൊക്കെയുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നും.

ക്ലാസ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നമ്മള്‍ ആക്ട് ചെയ്യുന്ന ആ സംഭവമാണ്. അതില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ ദേഷ്യം തോന്നും. അത് പ്രായത്തിന്റെ കൂടി കാര്യമാണ്.

അവര് ചെറിയ പ്രായവും നമ്മള്‍ കുറച്ചുകൂടി പ്രായമുള്ള കാരണവന്മാര്‍ ആയതിന്റെ ദുശ്ശീലങ്ങളാണ് അതൊക്കെ.റാഗ് ചെയ്യാറില്ല. ഇടക്ക് ദേഷ്യം പിടിക്കും,” ഷൈന്‍ പറഞ്ഞു.

വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റ് ആണ് ഷൈനിന്റെതായി ഇനി പുറത്തിറങ്ങാനുള്ള വമ്പന്‍ റിലീസ്.

 

താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.വി. തോമസ്. കെ.പി.സി.സി നേതൃത്വം ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാര്‍ട്ടി വിരുദ്ധമായി ഒന്നും സെമിനാറില്‍ പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറില്‍ താന്‍ പ്രസംഗം തുടങ്ങിയതെന്നും കെ.വി. തോമസ് പറഞ്ഞു.

കണ്ണൂരില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ്.

ദേശീയതലത്തില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. പാര്‍ട്ടി കോണ്‍ഗ്രസിലേത് ഒരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരനൊന്നുമല്ല ഞാന്‍. ശശി തരൂരിനെയും ക്ഷണിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്നീട് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു, കെ.വി. തോമസ് പറഞ്ഞു.

അതേസമയം, കെ.വി. തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചര്‍ച്ച ചെയ്യും.

ദിലീപ് പല നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഈ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

‘ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്.

മലയാള സിനിമയില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം സിനിമാ മേഖലയിലുണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ തന്നെയാണ് സിനിമയെ നിയന്ത്രിക്കുന്നത്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. അതിന് ഇരകളാണ് ഞാനും വിനയനുമൊക്കെ, പല നടിമാരും ഇരകളായിട്ടുണ്ട്.

എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള്‍ സിനിമയിലുണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കും. ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണം. മാന്യന്മാരായ പല നടന്‍മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണം.

പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുത്. പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണ്. മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ ബൈജു കൊട്ടാരക്കര പറഞ്ഞു.

Copyright © . All rights reserved