പാലാ സെന്റ് തോമസ് കോളേജിലെ മരച്ചുവട്ടിൽ വെച്ച് ഇല്ലാതാക്കിയ അഭിഷേകിന്റെ ക്രൂരത കൃത്യമായ ആസൂത്രണമായിരുന്നെന്ന് പോലീസ്. വിദ്യാർഥിനി നിഥിനാമോളെ കൊലപ്പെടുത്താൻ സഹപാഠി അഭിഷേക് മുന്നൊരുക്കങ്ങൾ നടത്തിയെന്തിന് തെളിവുകൾ ലഭിച്ചു.
ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളിൽ തിരഞ്ഞെന്ന് പോലീസ് പറഞ്ഞു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതൽ വായിച്ചത്. എവിടെയുള്ള ഞരമ്പുകൾ മുറിച്ചാൽ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളിൽ പരിശോധിച്ചതായി പോലീസ് പറഞ്ഞു.
കഴുത്ത് അറുത്താൽ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകൾ എന്നിവയും ഇയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു.
ഇതിനിടെ നിഥിന മോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് സുഹൃത്തിന്റെ പക്കൽ നിന്നും പോലീസ് മൊഴിയെടുത്തു. ഇതിൽ, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താൽ തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പെട്ടന്നുണ്ടായ വികാരത്തിൽ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെൺകുട്ടിയെ പേടിപ്പിക്കാൻ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദം ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാണെന്ന് പോലീസ് കരുതുന്നു.
കൊല്ലാനുപയോഗിച്ച പേപ്പർ കട്ടറിൽ പ്രതി മാറ്റങ്ങൾ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സാധാരണ പേപ്പർ കട്ടറിലിട്ട് സജ്ജമാക്കി. ഈ കടയിൽ പ്രതിയെ എത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കും.
കണ്ണൂരില്‍ വീടിന്റെ സീലിങ് തകര്‍ന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വസന്തയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വീടിന്റെ സീലിങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരം അടക്കമുള്ളവ കൊണ്ട് നിര്‍മിച്ച വീടിന്റെ മച്ച് പാടെ തകര്‍ന്നു വീണ നിലയിലായിരുന്നു. മുകള്‍ ഭാഗം മുഴുവനായും താഴേക്ക് വീണു.
മുകള്‍ നിലയിലുണ്ടായിരുന്ന മുറികളിലെ മേശ, അലമാര, കട്ടില്‍ ഉള്‍പ്പെടെയുള്ളവ താഴത്തെ മുറിയില്‍ കിടന്നിരുന്ന വസന്തയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍, മുകളില്‍ കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഷിബുവിനെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
പിന്നീട് ഒരു കോണി വച്ച് ഷിബുവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വസന്തയെയും പുറത്തെടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടു. വീടിന് ഏതാണ്ട് 50 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഷാന്‍ പിടിയിലായത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ആറുവയസുകാരന്‍ അല്‍താഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍താഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നം സംബന്ധിച്ച കേസ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതുകൊണ്ട് മാത്രമാണ് അല്‍ത്താഫിന്റെ സഹോദരി രക്ഷപ്പട്ടത്. സമീപത്തെ ഒരു വീട്ടിലെത്തിയ പെണ്‍കുട്ടി മുഹമ്മദ് ഷാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിച്ചു. എല്ലാവരേയും കൊന്നെന്നും സാക്ഷി പറയാതിരിക്കാന്‍ നിന്നേയും കൊല്ലുമെന്നും ഷാന്‍ പറഞ്ഞപ്പോഴാണ് രക്ഷപെട്ട് ഓടിയതെന്ന് കുട്ടി അയല്‍ക്കാരോട് വെളിപ്പെടുത്തി. പിന്നാലെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി അടൂരിലെ വില്ലേജ് ഓഫീസർക്ക് ദാരുണമരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശേഷം കലയുടെ ഭർത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല. പിന്നീട് അധികൃതർ ആരോഗ്യനില വഷളായെന്നും ഹൃദയാഘാതം സംഭവിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു.
ഏറെ കാത്തിരുന്ന ശേഷമാണ് കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതും. ശനിയാഴ്ച പത്തരയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം ആദ്യം ചികിത്സിച്ച ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആദ്യം ചികിത്സിച്ച ആശുപത്രിയുടെ വിശദീകരണം.
അടൂരുകാരുടെ സ്വന്തം ‘വില്ലേജമ്മ’ ആയിരുന്നു. നാട്ടുകാരുടെ ഏതു ആവശ്യത്തിനും സഹായവുമായി മുന്നിൽ നിന്ന കലയുടെ വിയോഗം ഈ നാടിന് ഇനിയും വിശ്വസിക്കാനാകുന്നില്ല. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായാണ് അടൂരിലെ വില്ലേജ് ഓഫീസറായിരുന്ന കല മരിച്ചത്.
വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു കലയെന്ന് നാട്ടുകാർ ഓർക്കുന്നു. പ്രളയ സമയത്ത് രാവും പകലും ആളുകൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു.
വില്ലേജിൽ എത്തുന്നവരെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നു സഹപ്രവർത്തകരും പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം.
അടുപ്പമുള്ളവർ ‘വില്ലേജമ്മ’ എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം തീരാനഷ്ടമാണെന്ന് ഇവർ പറയുന്നു. ജനിച്ചതും വളർന്നതും അടൂർ ചേന്നംപള്ളി മലമേക്കരയിലായതിനാൽ ധാരാളം സുഹൃത്തുക്കൾ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. ചെന്നീർക്കര വില്ലേജ് ഓഫീസർ ആയിരിക്കുമ്പോൾ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വ്യക്തത്വമായിരുന്നു കലയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പം കലയപുരത്തായിരുന്നു ഇവരുടെ താമസം.
വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ് വൈരാഗ്യം കൂടിയതെന്നും, ഇതേത്തുടർന്ന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷമീർ പൊലീസിനോട് പറഞ്ഞു. പ്രതിയെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.
ഷാക്കിറയെ കൊന്ന് രക്ഷപ്പെട്ട മുഹമ്മദ് ഷമീറിനെ സാഹസികമായാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മാവൂർ പി എച്ച് ഡി ഭാഗത്തുള്ള ഗോളിയ റയോൺസിന്റെ കാട് മുടി കിടക്കുന്ന സ്ഥലത്ത് നിന് ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
മക്കളുടെ മുന്നിലിട്ടാണ് ഷമീർ ഭാര്യയെ കഴുത്തുമുറുക്കിക്കൊന്നത്. ഇതിനു ശേഷം ഒളിവില്‍പ്പോയ ഷമീറിനെ ഇന്ന് വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യെയാണ് ഭര്‍ത്താവ് ഷമീര്‍ (34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷമാണ് ഷമീര്‍ നാടുവിട്ടത്.
വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസെത്തി വീട്ടില്‍കയറി നോക്കിയപ്പോള്‍ ഡൈനിങ് ഹാളില്‍ കഴുത്തില്‍ കയര്‍മുറുകി മരിച്ചു കിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീര്‍. പത്തുവര്‍ഷം മുമ്പ് മുണ്ടുമുഴി അനന്തായൂര്‍ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാള്‍, ഷാക്കിറയെ വിവാഹം കഴിക്കുകയായിരുന്നു. പ്രതിക്കായി കൊണ്ടോട്ടി ഡി. വൈ. എസ്. പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ആമക്കുളം റിയാസിന്റെയും സഫിയയുടെയും മകനായ ഫത്താഹാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനിടെ സഫിയയുടെ സഫിയയുടെ സഹോദരിയുടെ ഭർത്താവായ ഷാജഹാൻ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഞയറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു. ആദ്യം സഫിയയുടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഫത്താഹ് സംഭവസ്ഥലത്ത് വച്ചു തന്നു മരിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് സഫിയ ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു.
അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോൾ ആണ് സംഭവം പരിസരവാസികൾ അറിയുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കാനായി ഓട്ടോഡ്രൈവര്‍ സൂക്ഷിച്ച് വച്ചത് നാലുവര്‍ഷം. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫയാണ് ആ നന്മ താരം.
നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലിസില്‍ ഏല്‍പ്പിച്ചാലും യഥാര്‍ഥ ഉടമക്ക് കിട്ടിയേക്കാനിടയില്ലെന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കളഞ്ഞുകിട്ടിയ ആഭരണം വില്‍ക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് യാദൃശ്ചികമായി ഉടമ വീണ്ടും ഹനീഫയുടെ ഓട്ടോയില്‍ കയറുന്നത്.
തന്റെ ഓട്ടോയില്‍ കയറിയ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന യുവതി യാത്രക്കിടെ നാല് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ്, ഇവരുടെ ആഭരണമാണ് കളഞ്ഞുപോയതെന്ന സംശയം ഉദിച്ചത്.
ആഭരണത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു, ഹനീഫ തെളിവുകള്‍ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.
പാലാ സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി നിഥിന മോളെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി അഭിഷേക് ബൈജു ഒരാഴ്ച കൃത്യം നടത്താനായി പരിശീലിച്ചെന്ന് പോലീസ്. പ്രതി കൃത്യമായി അസൂത്രണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡ് വാങ്ങി അഭിഷേക് പരിശീലനം നടത്തുകയായിരുന്നു.
അതേസമയം, ക്രിമിനൽ പശ്ചാത്തലമില്ലാത്ത അഭിഷേക് എങ്ങനെ കൃത്യമായി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. അഭിഷേകിന്റെ ആക്രമണത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേക് നിഥിനയെ കീഴ്‌പ്പെടുത്തിയത് നിസാരമായിട്ടായിരുന്നു. കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല.
കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു. ഇക്കാര്യങ്ങളാലാണ് കൊലപാതകത്തിൽ പരിശീലനം ലഭിച്ചോ എന്ന് പോലീസ് സംശയിക്കുന്നത്.
നിഥിനയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് സന്ദേശമയച്ച അഭിഷേക് നിഥിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്യും. പെൺകുട്ടിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി.
എന്നാൽ പോലീസ് ഇക്കാര്യം തള്ളിക്കളയുകയാണ്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകൾ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊലപാതകത്തിനായി പേപ്പർ കട്ടർ തിരഞ്ഞെടുത്ത പ്രതി ഒരാഴ്ച മുമ്പ് ആസൂത്രണം തുടങ്ങി. കട്ടറിലെ പഴയ ബ്ലേഡിന് പകരം പുതിയത് വാങ്ങുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് പാല സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായ നിഥിനയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ 11.25നായിരുന്നു സംഭവം.
മലയാളി നഴ്സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അടുത്തിടെ മസ്തിഷ്കത്തിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ് ഇബിന്‍സിന ആശുപത്രിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. കുവൈറ്റിലെ മലയാളി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഫളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോ യുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നടന്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. പിന്നാലെ ബിനു അടിമാലിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സന്തോഷിന്റെ വീഡിയോയും പുറത്ത് വന്നു. ഇതോടെ വിവാദങ്ങള്‍ തലപൊക്കി.
സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് പറയുകയാണ് നടന്‍ അസീസ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രേഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്.
ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ സുഹൃത്തുക്കള്‍ ഒത്തൊരുമയോടെ കൂടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന തരത്തിലോ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ. നമ്മുടെ ആ പരിപാടിയിലെ ഒരു ജോണര്‍ ആണത്. ഇപ്പോള്‍ സന്തോഷ് ചേട്ടന്‍ വന്നപ്പോള്‍ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാന്‍ വിളിച്ചു അന്വേഷിച്ചു.
എനിക്കും വിഷമമായി തോന്നി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യം ഞാന്‍ ഇങ്ങനെ പാടും. അന്നേരം നിങ്ങള്‍ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണെന്നാണ്. അങ്ങനെ പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ചെയ്തിട്ടുള്ളത്. അത് പുള്ളിക്ക് കളിയാക്കല്‍ ആയി തോന്നിയെങ്കില്‍ തൊട്ടടുത്ത ദിവസത്തെ എപ്പിസോഡില്‍ പറയാമായിരുന്നു. ഇന്‍ട്രോ ഒന്നും സ്‌ക്രീപ്റ്റഡ് അല്ല. നമ്മള്‍ പറഞ്ഞത് ശരിയായില്ലെങ്കില്‍ അന്നേരം തന്നെ വിളിച്ച് പറയും. സത്യം പറഞ്ഞാല്‍ നമ്മള്‍ മനസില്‍ എഡിറ്റ് ചെയ്താണ് അവിടെ ഓരോ കാര്യങ്ങളും പറയുന്നത്.
അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല, ഞങ്ങളെ പോലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തില്‍ നമ്മുടെ പരിപാടിയുടെ ജോണര്‍ അറിയില്ല. മുന്‍പൊരിക്കല്‍ അദ്ദേഹം സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചന്‍ ആയിരുന്നു. അതൊരു ക്യാരക്ടര്‍ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല, ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു. തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാന്‍സ് വരെ പ്ലാന്‍ ചെയ്തെങ്കിലും ഒടുവില്‍ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാന്‍സ് കളിച്ചത്
ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാന്‍ നോക്കില്ല. ആ വ്യക്തി ഞങ്ങള്‍ക്കൊരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയര്‍ തകര്‍ക്കാനോ അവസരങ്ങള്‍ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററില്‍ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാന്‍ പറയും. അസീസ് പറയുന്നു.