ഫലസ്തീൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ത്രീയായിട്ടും സംസ്കരിച്ചത് പള്ളിയിലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കി ജില്ലയിലെ കീരിത്തോട് ശാഖാ സെക്രട്ടറിയുടെ മകളാണ് സൗമ്യ. മാതാപിതാക്കൾ പൊന്നോമന പോലെ പഠിപ്പിച്ച യുവതി ക്രിസ്ത്യൻ ചെറുക്കനെ പ്രേമിച്ച് വിവാഹം ചെയ്യുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർ രംഗത്തുണ്ടെന്ന് ഫാ. റോയ് കണ്ണൻചിറയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ നടത്തിയ റോക്കറ്റാക്രമണത്തിൽ മരിച്ച സൗമ്യയുടെ മൃതദേഹം അവിടെ നിന്നും ഇടുക്കിയിൽ എത്തിച്ചപ്പോൾ സംസ്കരിച്ചത് പള്ളിയിലാണ്. മാതാപിതാക്കൾ കഷ്ടപ്പെട്ടും താലോലിച്ചും വളർത്തിയ ഈഴവ സ്ത്രീയെ പ്രേമിച്ചാണ് ക്രിസ്ത്യാനിയായ അവൻ കൊണ്ട് പോയത്. സൗമ്യയുടെ മരണത്തിന് പിന്നാലെ ഇസ്രായേൽ സർക്കാർ ഇഷ്ടം പോലെ സാമ്പത്തിക സഹായങ്ങൾ ആ വീട്ടിൽ നൽകുകയും ചെയ്തു. എന്നാൽ അച്ഛനും അമ്മയ്ക്കും വളർത്തിയതിൻ്റെ പേരിൽ സൗമ്യയുടെ ഭർത്താവ് എന്തേലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
സൗമ്യയുടെ പേരിൽ ലഭിച്ച പണം ഭർത്താവ് മാത്രമാണ് എടുത്തത്. വെറുതേ വീട്ടിലിരുന്ന ഭർത്താവ് ഭാര്യയുടെ ശമ്പളം വാങ്ങി ജീവിക്കുകയായിരുന്നുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഇല്ലായ്‌മ ചൂഷണം ചെയ്ത് ഈ രാജ്യത്ത് ഏറ്റവുമധികം മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാർ മതംമാറ്റം നടത്തുന്നുണ്ട്. മുസ്ലീം വിഭാഗത്തേക്കാൾ മതം മാറ്റം നടത്തിയത് ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാരാണ്. ഈ സാഹചര്യത്തിൽ മുസ്ലീം വിഭാഗത്തെ മാത്രം ലക്ഷ്യമാക്കി പ്രസ്താവന നടത്തുന്നത് ശരിയല്ല. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്ന് പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും മതപരിവർത്തനം നടത്തുന്നില്ല. ഇന്ത്യയിലെ മിഷണറി പ്രവർത്തനം മൂലം നിരവധി പേരാണ് മതപരിവർത്തനത്തിന് ഇരയായത്. അതിനാൽ മതപരിവർത്തനം ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ച് പറയുമ്പോൾ തന്നെ ഏറ്റവുമധികം മതപരിവർത്തനം നടത്തിയ ക്രിസ്ത്യൻ വിഭാഗമാണെന്ന് പറയുന്നതിൽ യാതൊരു സംശയവും വേണ്ട. ലൗ ജിഹാദ് മുഖേനെ ഒരാളെ കൊണ്ടു പോയെന്ന് ഹൈലേറ്റ് ചെയ്യുമ്പോൾ മറ്റേത് എന്തുകൊണ്ടാണ് പറയാതിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഈ സത്യങ്ങളെല്ലാം തുറന്ന് പറയുമ്പോൾ ഞങ്ങൾ വർഗീയവാദികളും മറ്റുള്ളവർ ദേശിവാദികളുമാകും. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തുകയാണ്. ന്യൂനപക്ഷം എന്ന് പറഞ്ഞുകൊണ്ട് രാജ്യത്തിൻ്റെ ഖജനാവ് മുഴുവൻ ചൊർത്തിക്കൊണ്ട് പോകുകയാണ്. സംഘടിച്ച വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൻ്റെ കൂടുതലും ഈ വിഭാഗക്കാർ സ്വന്തമാക്കാൻ പോകുകയാണ്. ഈ പശ്ചാത്തലത്തിൽ മറ്റ് പിന്നാക്ക, പട്ടികജാതി – വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംഘടിത വോട്ട് ബാങ്കിന് മുന്നിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. ജനാധിത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. ദീപികയുടെ തലപ്പത്തിരുന്ന ഫാ. റോയി കണ്ണൻ ചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്ത കാര്യമാണ്. ഒരു മുതിർന്ന വൈദികൻ്റെ ഭാഗത്ത് നിന്നുമാണ് ഈഴവ വിഭാഗത്തിനെതിരെ പരാമർശം ഉണ്ടായത്. അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കുകയാണ് ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈഴവ വിഭാഗത്തിലേക്കാണോ ഈഴവ വിഭാഗത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലേക്കാണോ കൂടുതൽ പേർ പോയതെന്ന് കണക്കെടുത്ത് പരിശോധിക്കാം. ലൗ ജിഹാദ് കൂടുതൽ നടത്തുന്നത് ക്രിസ്ത്യാനികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ബി.ജെ.പിയിൽ അവഗണന നേരിടുന്നതായി പരാതിയുമായി പ്രമുഖർ രംഗത്ത്. മെട്രോമാൻ ഇ. ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസും ബി.ജെ.പി അവഗണനയിൽ അതൃപ്തി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിൽ ചേർന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.
അതേസമയം, തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങി ബി.ജെ.പി. സംസ്ഥാനത്തെ 5 ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാൻ സന്നദ്ധത അറിയിച്ചു. എന്നാൽ തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്നാണ് കോർ കമ്മിറ്റിയുടെ അഭിപ്രായം. ജില്ലാ പ്രസിഡന്റുമാരെ മാത്രമല്ല എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനും നിർദേശമുണ്ട്.
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെതിരെ രൂക്ഷവിമർശനമാണ് കൃഷ്ണദാസ് പക്ഷം ഉന്നയിച്ചത്. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തിൽ സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നു.
ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ കടിച്ച രാജവെമ്പാലയെ തിരിച്ചു കടിച്ച് ഉടുമ്പ്. ഇതോടെ ഇരുവരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടി. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ഉടുമ്പും തമ്മിലാണ് കരിമ്പാനി വനത്തിലെ റോഡില്‍ ഏറ്റുമുട്ടിയത്.
ഞായറാഴ്ച ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് ഈ അപൂര്‍വ രംഗം പകര്‍ത്തിയത്. സാധാരണ മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ചെടികള്‍ക്കിടയില്‍ വാല്‍ കണ്ട് പാമ്പാണെന്ന് കരുതിയാവും ഉടുമ്പിന്‍വാലില്‍ കടിച്ചത്. കടി വിടുവിച്ച് രക്ഷപ്പെടാന്‍ ഉടുമ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും വെമ്പാല വിട്ടില്ല.
തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേല്‍ക്കാതിരുന്നതെന്നാണ് നിഗമനം. കടി കണ്ട ഉടനെ, ഉടുമ്പ് തിരിച്ച് രാജവെമ്പാലയുടെ നടുഭാഗത്തായി കടിച്ചു. പത്തു മിനിറ്റോളം വനപാലകര്‍ ഈ രംഗം കണ്ടു. അവര്‍ എത്തുംമുമ്പേയായിരുന്നു ഇരുവരുടെയും ഏറ്റമുട്ടല്‍. അവസാനം കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ വെമ്പാല പിന്നാലെയുണ്ടോ എന്നറിയാന്‍ ഉടുമ്പ് തിരിഞ്ഞുനോക്കി മരത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
ഓണം ബംപറടിച്ചെന്ന അവകാശവാദത്തിന് കാരണം സുഹൃത്താണെന്ന് പ്രവാസി സെയ്തലവി. സുഹൃത്ത് അഹമ്മദാണ് ഓണം ബംപര്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. അദ്ദേഹം തന്നെയാണ് ലോട്ടറി അടിച്ച വിവരവും അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫോണ്‍ എടുക്കുന്നില്ലെന്നും സെയ്തലവി പറഞ്ഞു. സെപ്റ്റംബര്‍ 11നാണ് അഹമ്മദ് ടിക്കറ്റ് എടുത്തതെന്നും അതിന്റെ ചിത്രം വാട്‌സ് ആപ്പില്‍ അയച്ചിരുന്നെങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ആയതോടെ ടിക്കറ്റിന്റെ ചിത്രം നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫോണില്‍ നിന്നും അഹമ്മദ് അന്ന് അയച്ച ചിത്രം ലഭിക്കുമോ എന്ന് പരിശോധിക്കുമെന്നും അത് ബംപര്‍ ലോട്ടറിയടിച്ച ടിക്കറ്റാണെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും സെയ്തലവി പറഞ്ഞു.
അതേസമയം സെയ്തലവിക്ക് ടിക്കറ്റ് വാങ്ങി നല്‍കിയ അഹമ്മദ് ഫോണ്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. ബംപര്‍ അടിച്ച ലോട്ടറിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയ ശേഷം അഹമ്മദിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സെയ്തലവിയും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും വ്യക്തമാക്കി.
വയനാട് സ്വദേശിയായ അഹമ്മദ് കോഴിക്കോട് നിന്നും ടിക്കറ്റ് എടുത്തെന്നായിരുന്നു സെയ്തലവിയോട് പറഞ്ഞിരുന്നത്. ഇന്നലെ അഹമ്മദ് പ്രവാസിയായ സെയ്തലവിക്കും അദ്ദേഹത്തിന്റെ സുഹൃത്തിനും സെയ്തലവിയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചതെന്ന് അറിയിക്കുകയായിരുന്നു.
അഹമ്മദിന് കള്ളം പറയേണ്ട കാര്യമില്ലെന്നാണ് സെയ്തലവി പറയുന്നത്. പതിനൊന്നാം തിയതി തനിക്ക് അയച്ചു തന്ന ടിക്കറ്റിന്റെ ഫോട്ടോ ലഭിച്ചാല്‍ നിയമപരമായി നീങ്ങുമെന്നും സെയ്തലവി പറഞ്ഞു.
പന്ത്രണ്ട് വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ സഹായിയായി ജോലി ചെയ്യുന്ന സെയ്തലവി എല്ലാ ലോട്ടറികളും എടുക്കാറുണ്ടെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. വാടക വീട്ടില്‍ താമസിക്കുന്ന സെയ്തലവി ബംപര്‍ സമ്മാന തുക ഉപയോഗിച്ച് സ്വന്തമായി ഒരു വീടുവെയ്ക്കുമെന്നും മക്കളുടെ പഠനത്തിന് ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്ക് ലോട്ടറിയടിച്ചു എന്നത് വ്യാജ വാര്‍ത്തയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ സത്യാവസ്ഥ തിരിച്ചറിയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് നടി മല്ലിക സുകുമാരന്‍. മോഹന്‍ലാലിനെ പോലെ സഹകരിക്കുന്ന നടനെ താന്‍ കണ്ടിട്ടില്ല എന്നാണ് മല്ലിക പറയുന്നത്. സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം നടന്‍ നല്‍കുമെന്നും മല്ലിക പറയുന്നു.
”ലാലിനെ പോലെ സഹകരിക്കുന്ന നടനെ ഞാന്‍ കണ്ടിട്ടില്ല. പത്തുതവണ റിഹേഴ്‌സല്‍ എടുക്കണമെങ്കിലും മടിയില്ല. എല്ലാം റെഡിയാകുമ്പോള്‍ എന്നെ വിളിച്ചാല്‍ മതിയെന്നു പറഞ്ഞു മാറി ഇരിക്കുന്ന താരങ്ങള്‍ ഉണ്ട്. എന്നാല്‍ മോഹന്‍ലാല്‍ മുഴുവന്‍ സമയവും കൂടെത്തന്നെ നില്‍ക്കും. ക്യാമറ ഓണ്‍ ചെയ്താല്‍ സ്വിച്ചിട്ടതു പോലെ കഥാപാത്രമാകും.”
”സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150% ആണ് ലാല്‍ നല്‍കുന്നത്. ‘എന്തൊരു നടനാണ് ഭഗവാനേ’ എന്നു ഞാന്‍ കരുതിയിട്ടുണ്ട്. കിലുക്കത്തിലെയും ചിത്രത്തിലെയും ലാലിനെ ബ്രോ ഡാഡിയില്‍ വീണ്ടും കാണാം. മോഹന്‍ലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണം. സെറ്റില്‍ ഒപ്പംനിന്നു പടം എടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുക.”
”അഭിനയിച്ചു ക്ഷീണിച്ചു തിരികെ വന്ന് എവിടെയെങ്കിലും ഇരിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ഇത്. ഒരു മടിയും കാട്ടാതെ എല്ലാവരുടെയും കൂടെനിന്നു പടം എടുക്കും. എല്ലാം കഴിഞ്ഞേ ലാല്‍ ഇരിക്കൂ. ഇത്രയും ക്ഷമ മറ്റാരിലും കണ്ടിട്ടില്ല” എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറയുന്നത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുരുകേശ് തേവര്‍ എന്ന ഏജന്റ് തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റാണെന്നാണ് വിവരം.
രണ്ടാം സമ്മാനം – TA-945778, TB- 265947, TC- 537460, TD- 642007 എന്നീ ടിക്കറ്റുകള്‍ക്കാണ്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് ലഭിക്കുക.
ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റപ്പോള്‍ ലോട്ടറി വകുപ്പിന് ലഭിച്ചത് 126 കോടി രൂപയാണ്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്.
രണ്ടാം സമ്മാനം ആറു പേര്‍ക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.
കല്ലുപാലത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു.
അസ്ഥികൂടങ്ങളിൽ സ്‌കെച്ച് പേന ഉപയോഗിച്ച് ചില അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. നേരത്തെ ഈ കെട്ടിടത്തിൽ ഒരു ഡോക്ടർ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.
അതുകൊണ്ടുതന്നെ മെഡിക്കൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന അസ്ഥികൂടമാകുമെന്നാണ് സംശയം. എന്നാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകണം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീർത്തിരുന്നു. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല. ഇത്തവണ പക്ഷേ അദേഹത്തെ രക്ഷിക്കാൻ ആരുമില്ലെന്നാണ് സൂചന. സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല.
മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്.
നേരത്തെ മാനേജ്‌മെന്റുമായുണ്ടായ തർക്കത്തെ തുടർന്ന് വേണു ബാലകൃഷ്ണനും ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണൻ വീണ്ടും മാതൃഭൂമിയിലെത്തുന്നത്.
കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ കന്യാസ്ത്രീയും. കോഴിക്കോട് ജില്ലയിലെ കരുവാരക്കുണ്ടിലെ മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിയ്ക്കാണ് പ്രത്യേക അനുമതി ലഭിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയത്. മഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുപന്നിയുടെ അതിക്രമം വര്‍ധിച്ചതിന് പിന്നാലെയാണ് ജോഫി കോടതിയെ സമീപിച്ചത്.
കോണ്‍വെന്റിലെ പറമ്പിലെ വിളകള്‍ എല്ലാം തന്നെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചിരുന്നു. വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ ഒന്നും തന്നെ നടുക എന്നതല്ലാതെ കാട്ടുപന്നിയുടെ ശല്യത്തില്‍ വിളവെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.
പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കൃഷിയിടങ്ങളില്‍ കാട്ടുപന്നി കൂട് വയ്ക്കുന്ന സ്ഥിതിയാണ് അടുത്ത കാലത്തുള്ളതെന്നും സിസ്റ്റര്‍ പറയുന്നു. ജാതി മരങ്ങള്‍ കടിച്ചുകീറി നശിപ്പിച്ച സ്ഥിതിയിലാണുള്ളത്. വേലികെട്ടി ജാതി മരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഫലവത്തായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാട്ടുപന്നിയെ തോട്ടത്തില്‍ നിന്ന് ഓടിക്കാതെ കൃഷി സാധ്യമല്ലെന്ന അവസ്ഥയാണ് പ്രദേശത്തുള്ളതെന്നാണ് സിസ്റ്റര്‍ പറയുന്നത്.
സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം.
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.
പ്രതിവാര ഇന്‍ഫക്ഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഇത് 8 ശതമാനമായിരുന്നു. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും.
സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക. മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിനേഷന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്തും.
വാക്സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവത്ക്കരണ നടപടികള്‍ ശക്തമാക്കും. ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ആര്‍ആര്‍ടികള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.