മഹാമാരിയുടെ ഭീഷണി പൂർണമായും മാഞ്ഞുപോകാത്ത ഈ സാഹചര്യത്തിൽ കരുതലോടെ പൊന്നോണത്തെ വരവേറ്റ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളെ പൂർണമായും ഒഴിവാക്കി വീടകങ്ങളിലാണ് ഇക്കുറിയും ഓണം.
കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം ഇത് രണ്ടാം തവണയാണ്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ പൂക്കളവും പുതുവസ്ത്രവും സദ്യയുമൊക്കെ ഒരുക്കി പുതിയ പ്രതീക്ഷയോടെ ഓണത്തെ ആഘോഷമാക്കുകയാണ്.
ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നില്‍ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളില്‍ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ഓണാശംസകൾ.
ബിജോ തോമസ് അടവിച്ചിറ
പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കുവൈറ്റ് അബ്ദലി റോഡിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആണ് അപകട വിവരം വെളിപ്പെടുത്തിയത്.
അപകടം ഉണ്ടായതിനെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെട്ടതായി കെഎസ്എഫിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രണ്ട് ബസുകളിലെയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആംബുലൻസിലും എയർ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഫോർട്ട് കൊച്ചി സ്വദേശി ജോസഫ് സേവ്യർ (സ്റ്റാൻലി,60 വയസ് )വെളുത്തെപ്പള്ളിയാണ് മരിച്ച മലയാളി. അബ്ബാസിയായിൽ നേരത്തെ ക്രൗൺ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു സ്റ്റാൻലി, ഇപ്പോൾ എക്സ്പോർട്ട് യുണൈറ്റെഡ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിലാണ് ജോസഫ് സേവ്യർ മരണപ്പെട്ടത്.
പരേതൻ ഫോർട്ട് കൊച്ചി നസ്രത്ത് തിരു കുടുംബ ദേവാലായഗമാണ്. ഭാര്യ: ട്രീസാ ജോസഫ്, മക്കൾ: സ്റ്റീവ് ജോസഫ് (അൽ കരാം അൽ അറബി കാറ്ററിംഗ് കമ്പനി കുവൈറ്റ്), സ്റ്റെഫീന ജോസഫ്.
ജോസഫ് സേവ്യറിൻ്റെ നിര്യാണത്തിൽ കുവൈറ്റ് എറണാകുളം അസോസിയേഷൻ ഭാരവാഹികളായ ജിനോ എം.കെ, ജോമോൻ കോയിക്കര, ജോബി ഈരാളി എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എറണാകുളം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.
കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ പോസ്റ്റർ പ്രതിഷേധം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ നിര്‍ദേശിച്ചതില്‍ വിമര്‍ശിച്ചാണ് പോസ്റ്ററുകള്‍. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്റായി കൊടിക്കുന്നില്‍ നിർദേശിച്ചത് രാജേന്ദ്രപ്രസാദിനെയാണ്. ഇതിനെതിരെയാണ് പ്രവർത്തകർ രൂക്ഷ വിമർശനം ഉന്നയിച്ചത്.
പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നില്‍ തീരുമാനിക്കുന്ന തരത്തില്‍ തീറെഴുതാന്‍ തറവാട് സ്വത്തല്ലന്നും കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത ‘പോത്തന്‍കോടു ‘കാരന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്ത് കാര്യമെന്നും പോസ്റ്ററിലൂടെ പ്രതിഷേധക്കാര്‍ ചോദിക്കുന്നു. സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട എന്നും പരിഹാസം. രാജേന്ദ്രപ്രസാദ് പടുകിഴവനെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.
കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ വിമര്‍ശനം. ‘ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?’യെന്നും പോസ്റ്ററിലൂടെ ചോദിക്കുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ സിനിമാതാരങ്ങൾ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു കൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പരിഹാസം. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സാധാരണക്കാർക്ക് പെറ്റിയടിക്കുന്ന പൊലീസ് സാമൂഹ്യ അകലവും മാസ്‌കുമില്ലാതെ നടന്ന താരകൂട്ടായ്മക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.
‘സാമൂഹ്യ അകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ… കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…മച്ചാനത് പോരെ…’- എന്നാണ് കോൺഗ്രസ് നേതാവ് കുറിച്ചത്.
കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു സംഘടനയുടെ യോഗം നടന്നത്. വിദ്യാർത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുകൂടിയത്. മാസ്‌ക് ധരിക്കാതെ താരങ്ങൾ ഇറങ്ങി വരുന്നതും അതു നോക്കി നിൽക്കുന്ന പൊലീസിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാതാരങ്ങൾക്ക് പുറമേ, കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.
കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കില്‍പ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്. വിദ്യാര്‍ത്ഥി ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണ ഷാജി (26) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് അനന്തുവിനെ കാണാതായത്.
സഹപാഠിയായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെയും കാണാതായത്. നയാഗ്ര പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹപാഠിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍സ്റ്റഗോ സര്‍വകലാശാല ഗുലേബ് കാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അനന്ദു.
പാര്‍ട് ടൈം ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയാഗ്ര താഴ്‌വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിനു മുന്നില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എം.ടെക് കഴിഞ്ഞ അനന്തു ഏപ്രിലിലാണ് കാനഡയില്‍ എം.എസ്. കോഴ്‌സിന് ചേര്‍ന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷം മേയിലാണ് തിരികെപ്പോയത്.
ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 12-ന് കുടുംബവീടായ കൊട്ടാരക്കര കോട്ടാത്തല മുഴിക്കോട്ടുള്ള വീട്ടില്‍ സംസ്‌കരിക്കും. അമ്മ: നൈന ഷാജി. സഹോദരന്‍: അശ്വിന്‍ ഷാജി.
കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ഒരുനാട്. കൊല്ലം ജില്ലയിലെ കൊട്ടിയം മൈലാപ്പൂര്‍ തൊടിയില്‍ വീട്ടില്‍ നിഷാന എന്ന സുമയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു കൊലപാതകം നടന്നത്. കൊലപാതകത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതി തയാറെടുപ്പ് നടത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അടുക്കളയില്‍ സുമയ്യ അവശനിലയില്‍ കിടക്കുന്നതായി കണ്ടെന്നാണു നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.
ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതോടെയാണ് നിസാമിലേക്ക് അന്വേഷണമെത്തിയത്. കഴുത്തില്‍ പാടുകളുണ്ടായിരുന്നു. ശ്വാസംമുട്ടിയായിരുന്നു മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. നിസാം പിന്നിലൂടെയെത്തി സുമയ്യയുടെ കഴുത്തില്‍ ഷാളിട്ടു മുറുക്കിയാണ് കൊലപ്പെടുത്തിയത്.
നിസാമിനെ എത്തിച്ചുളള തെളിവെടുപ്പില്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്നയാളാണു നിസാം. ഇയാള്‍ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പറയുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. കൊലപാതകത്തിനായി കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊലപാതകത്തിന് തലേ ദിവസം മൂത്തകുട്ടികളെ നിസാം ബന്ധുവീടുകളില്‍ ആക്കിയിരുന്നു.
എടത്വ: പിതാവ് നഷ്ടപ്പെട്ട 3 പെൺ മക്കൾക്കും തലവടി പഞ്ചായത്ത് 12 -ാം വാർഡിൽ വിരുപ്പിൽ റോസമ്മയ്ക്കും സൗഹൃദ വേദി നിർമ്മിച്ചു നല്കിയ സ്നേഹക്കൂടിൻ്റെ താക്കോൽ ദാനം തോമസ് കെ.തോമസ് എം.എൽ.എ നിർവഹിച്ചു. സമാനതകൾ ഇല്ലാത്ത സൗഹൃദ വേദിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.റവ.ഫാദർ തോമസ് ആലുങ്കൽ, റവ.ഫാദർ ഷിജു മാത്യു, റവ.ഫാദർ സിറിയക് തുണ്ടിയിൽ എന്നിവർ ചേർന്ന് സ്നേഹവീട് ആശീർവദിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം,സുജ അലക്സ് , അജി കോശി, എൻ.ജെ. സജീവ് ,മനു സന്തോഷ് എന്നിവർ സംബന്ധിച്ചു.
തുടർന്ന് നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, റെന്നി തോമസ്, വിൻസൻ പൊയ്യാലുമാലിൽ , ജയിംസ് ചീരംകുന്നേൽ എന്നിവർ സംബന്ധിച്ചു.
അടച്ചുറപ്പ് പോലും ഇല്ലാതിരുന്ന വീടിൻ്റെ മേൽക്കൂര 2021 ജനുവരി 28ന് പൂർണ്ണമായും ദ്രവിച്ച് ഷീറ്റ് ഉൾപ്പെടെ തകർന്ന് വീണെങ്കിലും തലനാരിഴയ്ക്ക് ആണ് അപകടത്തിൽ നിന്നും അന്ന് അവർ രക്ഷപെട്ടത്. പതിമൂന്ന് വർഷം മുമ്പ് ഭർത്താവ് നഷ്ടപ്പെട്ട റോസമ്മ സ്കൂളിൽ ഉച്ച ഭക്ഷണം തയ്യാറാക്കുന്ന ജോലിയിൽ നിന്നായിരുന്നു വീട്ടുചിലവിന് മാർഗ്ഗം കണ്ടെത്തിയിരുന്നത്. ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ ഉള്ള സൗഹൃദ വേദി സുമനസ്സുകളുടെ സഹായത്തോടെ നിലവിലിലുണ്ടായിരുന്ന മുറികളുടെ ദ്രവിച്ച ജനലുകളും കതകുകളും മാറ്റുകയും ഭിത്തികൾ ബലപ്പെടുത്തി പ്ലാസ്റ്ററിംങ്ങ് നടത്തുകയും കൂടാതെ ഒരു ഹാൾ, അടുക്കള, സിറ്റ് ഔട്ട് ഉൾപ്പെടെ നിർമ്മിച്ചു നല്കുകയും ചെയ്തു.
തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം കൺവീനറായി ഉള്ള പ്രാദേശിക കമ്മിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിഫലേച്ഛ കൂടാതെ നിർവഹിച്ച കരാറുകാരൻ കുന്നേൽ ജോയിയെ ഷാൾ അണിയിച്ച് തോമസ് കെ. തോമസ് എം.എൽ.എ ആദരിച്ചു.
‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ, തന്റെ നിലപാടുകളിലൂടെയും സിനിമ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ്. അഭിനയജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് രജീഷ, ഈ ഓണക്കാലത്ത്.
ഓണവും മലയാളിയും
ജാതിമത വേർതിരിവുകൾ ഇല്ലാതെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മൾ മലയാളികൾ ക്രിസ്തുമസും ഈദും ഒരുമിച്ചാഘോഷിക്കുന്നവരാണ്. ഓണവും അത്തരത്തിൽ ഒന്നാണ്. ഓണക്കാലത്ത് ഓരോ മലയാളിയുടെയും മനസ്സിൽ നിറയുന്നത് ഒരുമയുടെ അനുഭവമാണ്.
കുടുംബം
അച്ചന്റെ പേര് വിജയൻ. അച്ഛൻ ആർമിയിലായിരുന്നു. അമ്മയുടെ പേര് ഷീല വിജയൻ. അമ്മ അധ്യാപികയായിരുന്നു. ഒരു അനിയത്തിയുണ്ട്. പേര് – അഞ്ജുഷ വിജയൻ. അവൾ ഇപ്പോൾ ബിരുദം പൂർത്തിയാക്കി. പൂണെ, പഞ്ചാബ്, ഡൽഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു എന്റെ പഠനം. ഉപരിപഠനം ഡൽഹി നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലായിരുന്നു.
കേരളത്തിന് പുറത്തുള്ള സ്കൂൾപഠനകാലവും മലയാളവും
ഞാൻ മലയാളം പഠിക്കാനുള്ള പ്രധാന കാരണം എന്റെ മാതാപിതാക്കളാണ്. കൂടുതൽ ഭാഷകളിലുള്ള അറിവ് കൂടുതൽ സഹായകമാകും. അമ്മ പണ്ട് പറയുമായിരുന്നു, “എവിടെയാണെങ്കിലും ഒരു ബസിന്റെ ബോർഡ് എങ്കിലും വായിക്കാനുള്ള മലയാളം അറിഞ്ഞിരിക്കണമെന്ന്.” സ്കൂളിൽ മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്ന് അമ്മ മലയാളം പഠിപ്പിച്ചതുകൊണ്ടാണ് ഇന്ന് നല്ലതുപോലെ സംസാരിക്കുന്നതും ബുദ്ധിമുട്ടില്ലാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതും.
സിനിമകളുടെ തിരഞ്ഞെടുപ്പ്
എപ്പോഴും ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അതാണ് കൂടുതൽ താല്പര്യം. ജൂൺ പോലെയൊരു കഥാപാത്രം വീണ്ടും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കഥാപാത്രത്തിലൂടെ ഒരു കഥ പ്രേക്ഷകരിലേക്ക് എത്തണമോയെന്ന് ചിന്തിക്കും. തിരക്കഥ വായിക്കുമ്പോൾ അതാണ് മനസ്സിൽ വരിക. നല്ല അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും കൂടെ ഒന്നിക്കാനുള്ള അവസരത്തെക്കാൾ ഉപരിയായി തിരക്കഥയിലാണ് ശ്രദ്ധിക്കുക. എന്റെ കഥാപാത്രമില്ലാതെ തിരക്കഥ പൂർണതയിൽ എത്തുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും, ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുക.
നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ
സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏത് കഥാപാത്രകേന്ദ്രീകൃതമായാണ് കഥ നീങ്ങുന്നതെന്ന് നോക്കാറില്ല. ‘അനുരാഗ കരിക്കിൻ വെള്ളം’ ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. എന്നാൽ അതിൽ നിന്ന് നായിക കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സിനിമ പൂർണമാകില്ല. എന്നാൽ ജൂൺ, ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിലൂടെ നീങ്ങുന്ന ചിത്രമാണ്. അതിന് അതിന്റെതായ സൗന്ദര്യമുണ്ട്.
സിനിമ സംവിധായകന്റെ കലയാണെന്ന് ഞാൻ പറയും. അദ്ദേഹം തന്റെ കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അഭിനേതാക്കളും മറ്റുള്ളവരും. സ്ത്രീപക്ഷ സിനിമയുടെ തിരിച്ചുവരവ് ഈ കാലത്ത് കൂടുതലായി സംഭവിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്.
സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്
കുറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഈയൊരു വാക്ക് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം, എന്റെ രാഷ്ട്രീയം ആയിരിക്കില്ല എന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടേത്. അപ്പോൾ ആരുടെ രാഷ്ട്രീയമാണ് ശരിയെന്ന തോന്നൽ വരും. ആ വാക്ക് മാറ്റി നിർത്തി പറയുകയാണെങ്കിൽ സിനിമയിൽ ഒരു കഥാപാത്രം പീഡിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ലെന്ന് പറയാൻ സാധിക്കില്ല. കാരണം അങ്ങനെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ അങ്ങനെ തന്നെയാണ് സിനിമയിൽ കാണിക്കേണ്ടതും. എന്നാൽ മോശമായ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് സിനിമയെടുക്കുന്ന വ്യക്തിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. തെറ്റിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.
കാഴ്ചപ്പാടും ചിന്താഗതിയും
എന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയെയും സ്വാധീനിക്കുന്നത് ജീവിതാനുഭവങ്ങളാണ്. മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരായ ഒരുപാട് ആളുകളെ കാണാനും അവരുമായി സംവദിക്കാനും അവസരമുണ്ട്. അതിലൂടെ എന്റെ കാഴ്ചപ്പാടുകളും നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറാൻ സ്വയം തയ്യാറാകണമെന്ന് മാത്രം. എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല.
കോവിഡും ഖാലിദ് റഹ്മാന്റെ ‘ലവ്വും’
കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത്. ലവ്, ഖോ ഖോ, കർണൻ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്താണ് പൂർത്തിയാക്കിയത്. ഒരു സിനിമാ സെറ്റിൽ 75 – 150 ആളുകൾ വരെ ഉണ്ടാവുന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 35 ആളുകൾക്ക് മാത്രമായിരുന്നു അന്ന് അനുമതി. ലവ് ൽ അഭിനേതാക്കൾ ആറു പേർ മാത്രമാണെന്നത് ഗുണമായി. അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു ചിത്രീകരണം. താഴത്തെ ഫ്ലാറ്റിൽ ഒരുങ്ങി, മുകളിലത്തെ ഫ്ലാറ്റിലെത്തി അഭിനയിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നു ലവ്. ഫ്ലാറ്റിനുള്ളിൽ തന്നെ 20 – 25 ദിവസത്തെ ഷൂട്ട്. റഹ്മാൻ സിനിമ ഒരുക്കിയ രീതിയും വളരെ വ്യത്യസ്തമായിരുന്നു. മൂന്നുനാലു മാസം മുറിയുടെ ഉള്ളിൽ അടച്ചിരുന്നിട്ട് ഏതുവിധവും ജോലി ചെയ്യണമെന്ന അവസ്ഥയായി. ആ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റഹ്മാന്റെ ക്ഷണം വരുന്നത്. കോവിഡ് നൽകിയ മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ലവ്.
തമിഴിലേക്കുള്ള അരങ്ങേറ്റം – കർണൻ. മാരി സെൽവരാജും ധനുഷും.
തമിഴിലേക്കുള്ള പ്രവേശനം മാരി സെൽവരാജ് എന്ന സംവിധായകാനൊപ്പം ആണെന്നത് വലിയ കാര്യമായി കരുതുന്നു. നല്ലതുപോലെ വായിക്കുന്ന, നല്ലതുപോലെ ചിന്തിക്കുന്ന, സിനിമയെ കൂടുതൽ ദൃശ്യാത്മകമായി സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാസ്സ് പടം എങ്ങനെ ക്ലാസ്സായി എടുക്കാം എന്നതിനുദാഹരണമാണ് കർണൻ. തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, കണ്ണുകൊണ്ടുള്ള അഭിനയം എന്നിവ ഗംഭീരമാണ്. എല്ലാവരുടെയും കൂടി വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.
തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകൾ
ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനേക്കാൾ ഉപരിയായി നല്ല കഥാപാത്രം, നല്ല കഥ, മികച്ച സംവിധായകൻ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. സൂര്യ, കാർത്തി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നുവെന്നത് ഭാഗ്യമായി കരുതുന്നു. ജൂൺ സിനിമയ്ക്ക് ശേഷമാണ് ഈ അവസരങ്ങളെല്ലാം എന്നെ തേടിയെത്തിയതും. ഭാഷയുടെ അതിരുകൾ കൂടാതെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കും. അത് ഉറപ്പാണ്. എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.
തയ്യാറാക്കിയത് – ഷെറിൻ പി യോഹന്നാൻ
പ്രേക്ഷകരുടെ പ്രീയ താരദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്‌നങ്ങൾ വലിയ വാർത്തയായിരുന്നു. മനസാക്ഷിയെ നടുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളും ആരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സ്വകാര്യ വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തുന്നതിന് അമ്പിളി ദേവിയെ വിലക്കിയിരിക്കുകയാണ് കുടുംബകോടതി.
ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് തൃശ്ശൂർ കുടുംബകോടതി നടപടിയെടുത്തത്.സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ചായിരുന്നു ആദിത്യന്റെ പരാതി. കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ വിമല ബിനുവായിരുന്നു ആദിത്യന് വേണ്ടി ഹാജരായത്. പ്രതിസന്ധി ഘട്ടത്തിൽ സഹോദരിയായി തനിക്കൊപ്പം നിന്ന അഡ്വക്കറ്റിനെക്കുറിച്ചുള്ള കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിഭാഷകരെന്നാൽ നീതിക്കും സത്യത്തിന് വേണ്ടിയും നില കൊള്ളേണ്ടവരാണ്, എന്റെ ജീവിതത്തിൽ എന്നെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോൾ സഹോദരിയെ പോലെ താങ്ങായ എന്റെ അഭിഭാഷക അഡ്വക്കറ്റ് വിമല ബിനുവിനോടൊപ്പം എന്നായിരുന്നു കുറിപ്പ്.
ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ് നൽകിയിരുന്നത്. എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ് എന്ന് കണ്ടെത്തിയിരിന്നു. പണയം വയ്ച്ച ശേഷം സ്വർണ്ണം ആദിത്യൻ ജയൻ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളിൽ വാർത്തയും കള്ള കേസും നല്കുകയായിരുന്നു.
സ്വർണം ബാങ്കിൽ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകൾ ഹാജരാക്കി, ഈ സ്വർണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജർക്ക് കോടതി നിർദ്ദേശം നല്കി. ഇത് അമ്പിളി ദേവിക്ക് തിരിച്ചടിയായി.
കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു
അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു.