കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയാണ് ഭക്ഷണം കഴിക്കാനെത്തിയവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്യാന്റീനിൽ പ്രശ്‌നമുണ്ടാക്കിയവർക്കെതിരേ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഘർഷത്തെ തുടർന്ന് ക്യാന്റീനിലെ ചെറിയ അലമാരകൾ അടക്കമുള്ളവയക്ക് നാശം സംഭവിച്ചു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ ഇവർക്കെതിരേ പോലീസിൽ പരാതി നൽകി. പോലീസ് ഇവരെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.
ആശുപത്രി ക്യാന്റീനിൽ പുറത്തുനിന്നുള്ളവർക്ക് വരാനായി പ്രത്യേകം വാതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആ വാതിലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയതെന്നാണ് പരാതി. ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞു തുടങ്ങിയ തർക്കം പിന്നീട് കൂട്ടയടിയിൽ കലാശിക്കുകയായിരന്നു.
31-ാം പിറന്നാള്‍ ദിനത്തില്‍ നടിയും അവതാരകയുമായ ആര്യ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ തന്നെ ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ആഘോഷിക്കാന്‍ യുഎഇയില്‍ പോയതും തുടര്‍ന്നുണ്ടായ മോശം സംഭവങ്ങളെ കുറിച്ചുമാണ് ആര്യ പറയുന്നത്. ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആ ദിവസം തള്ളി നീക്കാന്‍ ആശ്രയിച്ചിരുന്നത് എന്നും ആര്യ കുറിച്ചു.
ആര്യയുടെ കുറിപ്പ്:
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം എന്റെ ജീവിതത്തിലെ വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞാന്‍ അനുഭവിച്ചത് വിശദീകരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. യുഎഇയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആ ദിവസം തള്ളി നീക്കാന്‍ ആശ്രയിച്ചിരുന്നത്.
എന്റെ അവസ്ഥ മോശമായി, ചിലപ്പോള്‍ എന്തെങ്കിലും അവിവേകം കാണിക്കാനും സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു. വൈകുന്നേരത്തോടെ തെറ്റ് മനസ്സിലാക്കി എന്റെ അടുക്കല്‍ വരാന്‍ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി. ഇങ്ങനെയായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം, എനിക്ക് 30 വയസ് തികഞ്ഞ ദിവസം. എന്നാല്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ അത് വളരെ വ്യത്യസ്തമാകുമായിരുന്നു.
എന്റെ സുന്ദരിയായ മകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജന്മദിനം ആഘോഷിക്കാമായിരുന്നു, പക്ഷേ യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നെ ഇഷ്ടമല്ലാത്ത ഒരാളുമായി എന്റെ ജന്മദിനം ആഘോഷിക്കാനും ഞാന്‍ വിഡ്ഢിയായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പാണ് ഞാന്‍ നടത്തിയത്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു, എന്റെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ട്, എന്റെ ഹൃദയം സ്‌നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചില ടോക്സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാര്‍ത്ഥ വ്യക്തികള്‍ ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവുക. ഞാന്‍ ഉദ്ദേശിക്കുന്നത് ആത്മാര്‍ത്ഥമായി നിങ്ങളെ സ്‌നേഹിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്നവര്‍. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ഇത്രമാത്രം. സന്തോഷിക്കണോ അതോ നിങ്ങളുടെ മനസമാധാനം നശിപ്പിക്കണോ. എല്ലാം നിങ്ങളുടെ കൈകളിലാണ്.
തിരഞ്ഞെടുക്കല്‍ നിങ്ങളുടേതാണ്… സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകര്‍ക്കണോ എന്ന്. എപ്പോഴും ഓര്‍ക്കുക… നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിലാണ്… എപ്പോഴും വിവേകപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ സ്വയം ഓര്‍മ്മിപ്പിക്കുക. നിങ്ങളെ നിരുപാധികമായി സ്‌നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ തിരഞ്ഞെടുക്കുക. ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്… എന്റെ 31-ാം ജന്മദിനം തീര്‍ച്ചയായും എനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ചതാണ്.
യാത്രയ്ക്കിടെ തെരുവുനായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനിയർ മരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എഞ്ചിനിയർ ഷൊർണൂർ വികാസിന് സമീപം അൽ അമൽവീട്ടിൽ ജുവൈന (46) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കോടിച്ചിരുന്ന ഭർത്താവ് തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിലെ അധ്യാപകൻ അബ്ദുൾജമാലിന് നിസാര പരിക്കേറ്റു.
ജുവൈനയ്ക്ക് ഷൊർണൂർ നഗരസഭയിലെ എഞ്ചിനീയറുടെ ചുമതലകൂടിയുണ്ട്. ഞായറാഴ്ചരാവിലെ വീട്ടിൽനിന്ന് ചെറുതുരുത്തിയിൽപ്പോയി മടങ്ങുന്നതിനിടെയാണ് എസ്എംപി കവലയ്ക്ക് സമീപത്തെ റെയിൽവേ മേൽപ്പാലത്തിനിടുത്ത് വെച്ച് അപകടം സംഭവിച്ചത്.
തലയ്ക്ക് പരിക്കേറ്റ ജുവൈനയെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ രാത്രി പത്തോടെയാണ് മരിച്ചത്.
മൃതദേഹ പരിശോധനയ്ക്കുശേഷം ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം ജുവൈനയുടെ ഈരാറ്റുപേട്ട ഈറ്റിലകയം പേഴങ്ങാട്ടിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഈരാറ്റുപേട്ട നൈനാർ ജുമാമസ്ജിദിലാണ് ഖബറടക്കമെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: ജിയ, ജമിയ.
പി മമ്മിക്കുട്ടി എംഎൽഎ, നഗരസഭാധ്യക്ഷൻ എംകെ ജയപ്രകാശ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളിയുടെ നെറുകയില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളിയായ ഗ്രീന്‍ലന്‍ഡില്‍ മഴ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ഇത് മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു.
10551 അടി ഉയരമുള്ള മഞ്ഞുപാളിയില്‍ ഓഗസ്റ്റ് 14ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യുഎസ് സ്‌നോ ആന്‍ഡ് ഐസ് ഡേറ്റ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയില്‍ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 2030ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളില്‍ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങള്‍ക്ക് ഇതിടയാക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലോ അല്പം മാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീന്‍ലന്‍ഡില്‍ മറ്റിടങ്ങളില്‍ മഴ പെയ്യുക. കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കിടയില്‍ ഒമ്പത് തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയില്‍ നിന്ന് ഉയര്‍ന്നത്. അടുത്തായി 2012ലും 2019ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല.സാധാരണയായി എല്ലാ വര്‍ഷവും ഈ സമയത്ത് നഷ്ടപ്പെടുന്ന മഞ്ഞിനേക്കാള്‍ ഏഴ് മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴ കാരണം നഷ്ടപ്പെട്ടത്.
ജനുവരിയില്‍ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ പഠനപ്രകാരം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകല്‍ 2100 ആകുമ്പോഴേക്ക് സമുദ്രനിരപ്പ് 10 മുതല്‍ 18 സെന്റിമീറ്റര്‍ വരെ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോര നഗരങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇത് കാരണമായേക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലം : ബൈക്കിൽ മകനൊപ്പം യാത്രചെയ്യവേ പിൻസീറ്റിലിരുന്ന് കുടനിവർത്തിയ അമ്മ റോഡിൽ വീണു മരിച്ചു. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനിൽ ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. പുത്തൂർ-ചീരങ്കാവ് റോഡിൽ ഈരാടൻമുക്കിനുസമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകൻ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ മഴപെയ്തപ്പോൾ കുടനിവർത്തി. ഈസമയം എതിർദിശയിൽ വാൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽപ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. തലയിടിച്ചാണ് വീണത്.
പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാൻ മകൻ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിർത്തിയില്ല. പിന്നീടെത്തിയ കാറിൽ എഴുകോൺ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ശശിധരൻ പിള്ള. മരുമകൾ: ആര്യ. എഴുകോൺ പോലീസ് തുടർനടപടി സ്വീകരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു. മംഗളൂരുവിലെ യെനെപോയ ആശുപത്രിലായിരുന്നു അന്ത്യം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്കു പരുക്കേറ്റിരുന്നു. വീഴ്ചയെ തുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക തകരാറ് കൂടിയുണ്ടായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
യുപിഎ കാലത്ത് ഗതാഗത, റോഡ്, ഹൈവേകള്‍, തൊഴില്‍ എന്നിവയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഡോ. മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയിലെ ആദ്യത്തെ യുപിഎ സര്‍ക്കാരില്‍ തൊഴില്‍, തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ല്‍ കര്‍ണാടകയിലെ ഉഡുപ്പി മണ്ഡലത്തില്‍ നിന്ന് ഏഴാം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേ മണ്ഡലത്തില്‍ നിന്ന് 1984, 1989, 1991, 1996 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1998-ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2004-ല്‍ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2009 വരെ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, എന്‍ആര്‍ഐ അഫയേഴ്സ്, യൂത്ത് തുടങ്ങിയ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. കൂടാതെ സ്പോര്‍ട്സ് കാര്യങ്ങളും തൊഴില്‍, തൊഴില്‍. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കൗണ്‍സില്‍ അംഗമായി അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചു.
അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു.
150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത് ലാൻഡിങ് കണക്കുകൂട്ടലിൽവന്ന സാരമായപിഴവു മൂലമെന്ന് അന്വേഷണക്കമ്മിഷൻ. തീരുമാനമെടുക്കുന്നതിൽ വൈമാനികർക്കുവന്ന പിഴവുകളാന്ന് വിമാനം തകരാൻ ഇടയാക്കിയത്. 2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽവിമാനം തകർന്ന് 21 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പലവട്ടം ലാൻഡിങ്ങിന് ശ്രമിച്ച ശേഷമാണ് വിമാനം നിലത്തിറങ്ങിയത്. വിമാനം നിലത്തിറങ്ങുന്നതിന് മുൻപ് പൈലറ്റ് ‘ഓട്ടോ പൈലറ്റ്’ സംവിധാനം ഓഫാക്കിയിരുന്നു. എന്നാൽ ഇതോടൊപ്പം എൻജിന്റെ ശക്തി ക്രമീകരിക്കുന്ന ത്രോട്ടിൽ സംവിധാനം ഓഫാക്കിയില്ല. ഇതോടെ വിമാനത്തിന്റെ ഗതിയിലും വേഗത്തിലും അസ്വാഭാവികത കൈവന്നു. തെറ്റുതിരുത്താൻ ശ്രമിക്കുന്നതിനിടെ വിമാനം ഏറെ താഴ്‌ന്നിരുന്നു. വിമാനം ലാൻഡ് ചെയ്യാനുള്ള ഐ.എൽ.എസ്. സംവിധാനത്തിലെ ഗ്ലെയർ പാത്തിന്റെ പരിധിയിൽനിന്ന് മാറിപ്പോവുകയുംചെയ്തു.
സാധാരണഗതിയിൽ വിമാനവും എ.എൽ.എസ്സുമായി ബന്ധിപ്പിക്കുന്ന ഗ്ലെയർ പാത്തിന്റെ കോണളവിൽ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസം അനുവദിച്ചിരിക്കുന്നത്. ഇത് 1.7 ആയതോടെ സഹപൈലറ്റ് തിരുത്താൻ ശ്രമിച്ചു. എന്നാൽ സാധിച്ചില്ല. ഇത്തരം സാഹചര്യത്തിൽ സഹപൈലറ്റ് വിമാനം മുകളിലേക്കുയർത്താൻ ആവശ്യപ്പെടണമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചപറ്റി. സഹപൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാമായിരുന്നു. ഇതും ഉണ്ടായില്ല. ഈസമയം ലാൻഡിങ് പൊസിഷനിൽ ആയിരുന്ന വിമാനത്തിന് ആവശ്യമായ ത്രോട്ടിൽ നിരക്ക് 50-ൽ താഴെയായിരുന്നു. എന്നാൽ അപ്പോഴിത് 92-ന് മുകളിലായിരുന്നു. ഇതോടെ വിമാനം പരമാവധി വേഗം കൈവരിച്ചു.
ഈ സമയത്തെ കാറ്റിന്റെ വേഗം(ടെയിൽ വിൻഡ്) നിരക്ക് 12 ആയിരുന്നു. എന്നാൽ ഇത് എട്ട് ആയാണ് ഉപകരണങ്ങൾ രേഖപ്പെടുത്തിയത്. കൃത്യമായവിവരം ലഭ്യമായിരുന്നുവെങ്കിൽ വിമാനം വീണ്ടും ഉയർന്നു പറക്കുമായിരുന്നു.
വിമാനത്തിന്റെ വൈപ്പറുകൾ കൃത്യമായല്ല പ്രവർത്തിച്ചിരുന്നത്. ക്യാപ്റ്റന്റെ ഭാഗത്തെ വൈപ്പറുകൾ 27 സെക്കന്റ് മാത്രം പ്രവർത്തിച്ച് നിശ്ചലമായി. എന്നാൽ സഹപൈലറ്റിന്റെ ഭാഗത്തെ വൈപ്പറുകൾ പ്രവർത്തിച്ചിരുന്നു. ഇവയുടെ വേഗം കുറവായിരുന്നു. അത്യാവശ്യ സമയത്ത് മാത്രം ഇവ പ്രവർത്തിപ്പിച്ചാൽമതിയെന്ന് ക്യാപ്റ്റൻ ആവശ്യപ്പെട്ടു.
2700 അടി കഴിഞ്ഞാണ് വിമാനം റൺവേയിൽ നിലത്തിറങ്ങിയത്. എൻജിൻ ത്രോട്ടിൽ കൂടുതലായതിനാൽ നേരത്തേയുള്ള നിലം തൊടൽ സാധിച്ചില്ല. ഈ സമയം സഹപൈലറ്റ് പറന്നുയരാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. അപ്പോഴാണ് പിൻചക്രങ്ങൾ നിലം തൊടാനുള്ള ഫ്ലെയർ അപ്പ് സംവിധാനം ഉപയോഗിക്കുന്നത്. എന്നാൽ 81ശതമാനം ത്രോട്ടിൽ പവർ ഉണ്ടായിരുന്ന എൻജിൻ അനുസരിച്ചില്ല.
ഈ സമയത്ത് ഓട്ടോ പൈലറ്റ് ബ്രേക്കിങ് സംവിധാനം മാറ്റി. ഇത് സഹപൈലറ്റുമായി ചർച്ച ചെയ്തില്ല. ചിറകിലെ ഫ്ലാപ്പുകൾ 30 ഡിഗ്രിയിൽ ക്രമീകരിക്കാൻ മാത്രമാണ് ചർച്ചചെയ്തത്. ഇതോടെ റിവേഴ്സ് ത്രസ്റ്റ് സംവിധാനം പ്രവർത്തിപ്പിച്ചു. 27 സെക്കൻഡിനുശേഷം ഇത് ഓഫാക്കുകയും ബ്രേക്കുകൾ അയയ്ക്കുകയും ചെയ്തു വീണ്ടും പറന്നുയരാനുള്ള ശ്രമമാണ് നടത്തിയതെന്ന് കരുതുന്നു. എന്നാൽ വിമാനം റിവേഴ്സ് ത്രസ്റ്റിൽ(പിന്നോട്ടുള്ള ചലനശക്തി) ആയതിനാൽ ശ്രമം പരാജയപ്പെട്ടു. എന്നാൽ റിവേഴ്സ് ത്രസ്റ്റ് പരമാവധി ഉപയോഗിക്കാനോ പരമാവധി ബ്രേക്കിങ് നടത്താനോ ശ്രമിച്ചില്ല-റിപ്പോർട്ടിൽ പറയുന്നു.
വിമാനത്താവളത്തിലെ സാഹചര്യങ്ങൾക്കും ചെറിയ പങ്കെന്നു അന്വേഷണക്കമ്മിഷൻ. കാറ്റ് രേഖപ്പെടുത്തുന്നതിലെ പിഴവാണ് കമ്മിഷൻ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 10 മീറ്ററിനു മുകളിലുള്ള കാറ്റിന്റെ വേഗമാണ് രേഖപ്പെടുത്തേണ്ടത് എന്നിരിക്കെ കോഴിക്കോട്ടിത് എട്ടുമീറ്ററാണ്. വിമാനാപകടസമയത്തെ ടെയിൽ വിൻഡ് എട്ടാണെന്നാണ് പൈലറ്റിന് വിവരംനൽകിയത്. എന്നാൽ ഈ സമയം ടെയിൽ വിൻഡ് 12 ആയിരുന്നു. കൃത്യമായ വിവരം ലഭ്യമായിരുന്നെങ്കിൽ ലാൻഡിങ്ങിന് പൈലറ്റ് ശ്രമിക്കില്ലായിരുന്നു.
വിമാനം റൺവേയിലെ വെള്ളത്തിൽ തെന്നിമാറിയതാകാമെന്ന വാദവും കമ്മിഷൻ തള്ളി. വിമാനത്തിന്റെ ചക്രങ്ങളിൽ നീരാവിയുടെ അംശമുണ്ടായിരുന്നില്ല. ചക്രങ്ങളുടെ കറക്കം കൃത്യമായ രീതിയിലായിരുന്നു. റൺവേയിൽ ചക്രങ്ങൾ ഉരഞ്ഞതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.
എയർ ട്രാഫിക്കിൽ പരിചയംകുറഞ്ഞയാളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അന്ന് വിമാനം ലാൻഡിങ്ങിനായി എത്തുമ്പോൾ ബെംഗളൂരുവിലേക്കു വിമാനം ടേക്ക് ഓഫിന് സജ്ജമായിരുന്നു. ഈ വിമാനത്തിന് വടക്ക്-കിഴക്ക് രീതിയിലാണ് ടേക്ക് ഓഫ് അനുവാദം നൽകേണ്ടിയിരുന്നത്. എന്നാൽ ഇടിയും മഴയും ഉണ്ടായിരുന്നതിനാൽ പൈലറ്റ് റൺവേ 28-ൽ നിന്ന് ടേക്ക് ഓഫ് ആവശ്യപ്പെട്ടു. നിലത്തിറങ്ങുന്ന വിമാനത്തിന് മുൻഗണന നൽകണമെന്ന തത്ത്വം ഇവിടെ പാലിക്കപ്പെട്ടില്ല.
റൺവേ കേന്ദ്രത്തിൽ ലൈറ്റിങ് സംവിധാനമില്ലാത്തതിനെയും കമ്മിഷൻ വിമർശിക്കുന്നു. റൺവേകേന്ദ്ര ലൈറ്റിങ് ഉണ്ടായിരുന്നെങ്കിൽ തുടക്കത്തിൽ വെള്ളയും മധ്യത്തിൽ മഞ്ഞയും അവസാനത്തിൽ ചുവപ്പും നിറങ്ങളിലാണ് ഇവ കത്തുക. ഇത് അപകടസാധ്യത കുറയ്ക്കുമായിരുന്നു.
എയർ ഇന്ത്യ മാനേജ്മെന്റ് സംവിധാനത്തെയും കമ്മിഷൻ വിമർശിക്കുന്നുണ്ട്. 29 സഹ പൈലറ്റുമാർക്ക് ഒരു ക്യാപ്റ്റൻ വീതമാണ് കരിപ്പൂരിലുള്ളത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് പിറ്റേന്നത്തെ വിമാനം പറത്തേണ്ടയാളായിരുന്നു. 10 മിനിറ്റ് പറക്കൽ അകലമുള്ള കോയമ്പത്തൂരിലേക്ക് വിമാനം തിരിച്ചുവിട്ടിരുന്നെങ്കിൽ പിറ്റേദിവസത്തെ യാത്ര മുടങ്ങുമായിരുന്നു. ഇതാവാം സാഹസികമായി വിമാനമിറക്കാൻ ക്യാപ്റ്റനെ പ്രേരിപ്പിച്ചത്. അപ്രോച്ച് ലൈറ്റുകളുടെ എണ്ണം കൂട്ടണമെന്നും റിസയിലെ കോൺക്രീറ്റ് മാറ്റി മണ്ണ് നിറയ്ക്കണമെന്നും ഇത് ഇടയ്ക്ക് ഇളക്കിയിടണമെന്നും കമ്മീഷൻ ശുപാർശചെയ്യുന്നു.
ആലപ്പുഴ സ്വദേശി സരിതയുടെ മരണത്തിന് പിന്നാലെ യുവതിയെ കാമുകന്‍ താലി ചാര്‍ത്തിയതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവിന്റെ കുടുംബം. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത(24)യുടെ ആത്മഹത്യക്ക് പിന്നാലെയാണ് കാമുകന്‍ പ്രവീണ്‍ പാവുമ്പയിലെ ക്ഷേത്രത്തില്‍ വച്ച് താലി കെട്ടി എന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവിന്റെ കുടുംബം രംഗത്ത്.
സതീഷ് കെട്ടിയ താലി ചിത്രപണികള്‍ ചെയ്തതായിരുന്നു. എന്നാല്‍ സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്നായിരുന്നു. ഇത് തെളിയിക്കാനായി വിവാഹ ചിത്രവും ഇപ്പോള്‍ കിട്ടിയ താലിയുടെ ചിത്രവുമാണ് സതീഷിന്റെ കുടുംബം പുറത്ത് വിട്ടിരിക്കുന്നത്.
രണ്ടരവര്‍ഷം മുന്‍പാണ് എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകള്‍ സവിതയെ ദുബായില്‍ ജോലി ചെയ്യുന്ന സതീഷ് വിവാഹം കഴിച്ചത്. സതീഷിന്റെ മാതാവ് സവിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം പോലീസില്‍ മൊഴി നല്‍കിയതോടെയാണ് സവിതയ്‌ക്കെതിരെയുള്ള തെളിവും പുറത്ത് വിടുന്നതെന്ന് ഭര്‍ത്താവ് സതീഷ് പറഞ്ഞു.
സവിത മുന്‍പ് മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ കല്ലുപുരയ്ക്കല്‍ ബാബുവിന്റെ മകന്‍ പ്രവീണു(25)മായി അടുപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. കാമുകനായ പ്രവീണിനെ രാത്രിയില്‍ വിളിച്ചു വരുത്തിയ ശേഷം തര്‍ക്കമുണ്ടാകുകയും കാമുകന്‍ കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ ശേഷം കിടപ്പു മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഈ പൊട്ടിച്ചെറിഞ്ഞ താലി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരികെ നല്‍കിയപ്പോഴാണ് പഴയ താലിയുടെ ചിത്രം സഹിതം തെളിവു പുറത്ത് വിട്ടത്.
കഴിഞ്ഞ നാലിനാണ് സവിതയെ ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടു പോയി ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയത്. സവിത ഭര്‍തൃമാതാവിനോട് പാവുമ്പ കാളിയമ്പലത്തില്‍ പോകുകയാണ് എന്ന് പറഞ്ഞാണ് രാവിലെ ഇറങ്ങിയത്. തിരികെ വരുമ്പോള്‍ സതീഷ് കെട്ടിയ താലിമാല കാണാനില്ലായിരുന്നു. പകരം കഴുത്തില്‍ മഞ്ഞച്ചരട് കിടക്കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സതീഷിന്റെ മാതാവ് താലിയെവിടെ എന്ന് ചോദിച്ചപ്പോള്‍ ചരടില്‍ കോര്‍ത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്.
പിന്നീട് ഇവര്‍ സവിതയുടെ കഴുത്തില്‍ കിടക്കുന്നത് തന്റെ മകന്‍ കെട്ടിയ താലി അല്ല എന്നും കാമുകന്‍ താലി കെട്ടി എന്നും അവര്‍ മനസ്സിലാക്കിയത്. വിദേശത്തുള്ള മകനെ അറിയിച്ച് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട എന്ന് കരുതി താലികെട്ടിയ വിവരം മറച്ചു വച്ച് എത്രയും വേഗം നാട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം സതീഷ് രണ്ടു മാസത്തിനകം ജോലി രാജി വച്ച് നാട്ടിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സവിത ആത്മഹത്യ ചെയ്തത്.
അതേസമയം കാമുകന്‍ വീട്ടിലെത്തി എന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണിന്റെ ഷൂവും അടിവസ്ത്രമായ ബനിയനും പോലീസ് കണ്ടെടുത്തു. പ്രവീണ്‍ വീടിനുള്ളില്‍ രാത്രിയില്‍ പ്രവേശിക്കുന്നത് ടെറസിന്റെ സമീപത്ത് നില്‍ക്കുന്ന കവുങ്ങ് വഴിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. കാരണം ഇതിന്റെ ചുവട്ടില്‍ നിന്നുമാണ് ഷൂ കണ്ടെടുത്തത്. കവുങ്ങ് വഴി ടെറസില്‍ കയറിയാല്‍ അവിടെ നിന്നും അകത്തേക്കുള്ള സ്റ്റെയര്‍ വഴി ഉള്ളില്‍ പ്രവേശിക്കാനാകും. ഒളിവില്‍ പോയിരിക്കുന്ന പ്രവീണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ.
സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോള്‍ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു. ഇതിനിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തില്‍ കിടന്ന താലിമാലയും മൊബൈല്‍ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു. പിന്നീട് കിടപ്പു മുറിയില്‍ കയറി വാതിലടച്ചു.
ഇതോടെ പരിഭ്രാന്തനായ പ്രവീണ്‍ ജനാലയില്‍ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണര്‍ന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ സവിത തൂങ്ങിനില്‍ക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഈ സമയം പ്രവീണ്‍ അവിടെ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ടു. ഇപ്പോള്‍ ഇയാളുടെ ഭാര്യയും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യ ഗൈഡിന്റെ മാനസിക പീഡനം മൂലമാണെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് കുടുംബം. ഗൈഡ് ഡോക്ടർ എൻ രാധിക മാനസികമായി തകർത്തതാണ് കൃഷ്ണകുമാരിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർത്ഥിയായി കൃഷ്ണ കുമാരി അമൃത കോളേജിൽ ചേർന്നത്. അഞ്ച് വർഷമായി ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ കോയമ്പത്തൂരിലെ അമൃത കോളേജിലാണ് ഗവേഷണം നടത്തിയിരുന്നത്.
ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത് കൃഷ്ണ കുമാരിയുടെ ഗൈഡായ ഡോക്ടർ എൻ രാധികയും അവർക്കൊപ്പമുള്ള ബാലമുരുകൻ എന്നയാളുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രബന്ധത്തിൽ തിരുത്തൽ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ഗൈഡിന്റെ വാദം. ഇതുശരിയല്ലെന്നാണ് കൃഷ്ണ കുമാരിയുടെ സഹോദരി രാധിക പറയുന്നത്. കഴിഞ്ഞ ദിവസം കോളേജിൽ എത്തിയപ്പോൾ എന്തോ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ കുമാരി പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു.
പൂർത്തിയാക്കി പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തിരുത്തലുകൾ പറഞ്ഞ് തടഞ്ഞതെന്നും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ പബ്ലിഷിങ്ങിന് വിടുമായിരുന്നോ എന്നുമാണ് സഹോദരി ചോദ്യം ചെയ്യുന്നത്.
‘എപ്പോഴും കറക്ഷൻ എന്ന് പറഞ്ഞാണ് മാനസികമായി തളർത്തിയത്. പഠനത്തിൽ വളരെ മികവ് കാണിച്ചിരുന്ന കൃഷ്ണ കുമാരി പ്രബന്ധത്തിന് അംഗീകാരം ലഭിക്കാത്തതിൽ മാനസികമായി തകർന്നിരുന്നു. ഓരോ തവണ പ്രബന്ധം അംഗീകരിക്കാനായി സമർപ്പിക്കുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്’- കുടുംബം ആരോപിക്കുന്നു.
എന്നാൽ കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമെന്ന് അധ്യാപിക എന്‍. രാധിക. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കൃഷ്ണയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അധ്യാപിക.