Kerala

വിവാദമറുപടിയുമായി ഓൺലൈൻ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നും ഇവരെ പിന്തുണയ്ക്കുന്നവരെ തീർക്കണമെന്നുമാണ് ഫിറോസ് കുന്നംപറമ്പിൽ വീഡിയോയിൽ പറഞ്ഞത്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികളെന്നാണ് ഫിറോസ് കളിയാക്കി വിശേഷിപ്പിക്കുന്നത്.

ചികിത്സയുടെ ആവശ്യം കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കിവരുന്ന പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്ന രോഗികളെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം. അവരെ തീർക്കേണ്ട സമയം അതിക്രമിച്ചു എന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.

‘പാവപ്പെട്ട പ്രവാസികൾ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീർക്കേണ്ട സമയം കഴിഞ്ഞു.’-ഫിറോസ് വീഡിയോയിൽ പറയുന്നു.

വയനാട്ടിൽനിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഫിറോസ്. കുട്ടിയുടെ ചികിത്സയ്ക്കായി പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്കുവേണ്ടി നൽകി. എന്നാൽ ഈ കുട്ടിയുടെ കുടുംബം പിന്നീട്, വിവിധ ആവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവായെന്നും അക്കൗണ്ടിൽ വന്ന പണം തിരികെ നൽകണമെന്നും തന്നോട് ആവശ്യപ്പെട്ടു. അത് മറ്റൊരു രോഗിക്ക് നൽകിയതിനാൽ സാധിക്കില്ലെന്ന് താൻ പറഞ്ഞു. ഈ പണം ലക്ഷ്യമിട്ട്, തനിക്കെതിരെ ആരോപണങ്ങളുമായി ചിലർ എത്തിയിരിക്കുകയാണെന്നും അവയെല്ലാം വ്യാജമാണെന്നുമാണ് ഫിറോസ് വാദിക്കുന്നത്.

ഫിറോസിന്റെ മറ്റൊരു പോസ്റ്റ് ഇങ്ങനെ:

സഹായം കിട്ടി കഴിഞ്ഞാൽ സഹായിച്ചവർ കള്ളമ്മാരാവുന്ന അവസ്ഥ 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികൾക്ക് നൽകാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട് ഇരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാൽ കാണാം ആർക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവർക്ക് നൽകിയ പണം അവർ എന്ത് ചെയ്തു എന്നും സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാൾക്ക് നൽകാൻ കഴിയില്ല എന്തിന് അക്കൗണ്ടിൽ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ് ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത് 10 ലക്ഷം നൽകിയിട്ടും ചികിത്സക്ക് മുൻപ് 10 ലക്ഷം തീർന്നു എന്നും പറഞ്ഞ് വന്നു പിന്നീട് രണ്ടാമത് വീടിയോ ചെയ്യാൻ ആവശ്യപ്പെട്ടു അത് ചെയ്യാൻ ഞാൻ തയ്യാറായില്ല പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നൽകി ബാക്കി സർജറിക്കുള്ള സംഖ്യ ഞാൻ ആശുപത്രിയിൽ കെട്ടിവച്ചു സർജറി കഴിഞ്ഞു ഇപ്പോൾ കുട്ടി സുഖമായിരിക്കുന്നു കുട്ടിക്ക് പ്രോട്ടീൻ പൌഡർ വാങ്ങണം.കക്കൂസ് ശരിയാക്കണം.വീട് ശരിയാക്കണം ഇതൊന്നും ഞാൻ ചെയ്യേണ്ടതല്ല ആരെയും മരണം വരെ നോക്കാനും കഴിയില്ല അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത് ഒരാപത്തിൽ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ അതിൽ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങൾക്കോ എടുത്തിട്ടില്ല സ്റ്റേറ്റ് മെസ് വരട്ടെ നിങ്ങൾ തന്നെ കണ്ട് ബോധ്യപ്പെടു

ബിജെപി സഹായാത്രികനായിരുന്ന സംവിധായകൻ മേജർ രവി ഇനി കോൺഗ്രസിനൊപ്പം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പങ്കെടുത്ത് സംസ്ഥാന ബിജെപി നേതാക്കളെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു മേജർ രവി. ബിജെപി നന്ദിയില്ലാത്ത പാർട്ടിയാണെന്നു ആരോപിച്ച മേജർ രവി ബിജെപിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും എന്നാൽ ഒരു നന്ദി വാക്കു പോലും എവിടെ നിന്നും ലഭിച്ചില്ലെന്നും കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മേജർ രവി രംഗത്തെത്തി. പിണറായിയ്ക്ക് ധാർഷ്ട്യമാണ്. സെൽഫി എടുക്കാൻ ചെല്ലുന്നവരെ ഓടിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറാകാത്ത വ്യക്തിയാണ് പിണറായിയെന്നും രവി ആരോപിച്ചു.

‘ബിജെപിയുടെ ഒരു പരിഗണനയും എനിക്ക് വേണ്ട. പക്ഷെ നമ്മൾ ചെയ്യുന്ന പ്രവർത്തിക്ക്, കാര്യങ്ങൾക്ക് നന്ദി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ എനിക്ക് അങ്ങനെയൊരു മറുപടി ബിജെപിയിൽ നിന്ന് കിട്ടിയിട്ടില്ല. അവരുടേത് നന്ദികേടാണെന്ന് പറയുന്നില്ല. പക്ഷെ നന്ദിയെന്ന വാക്ക് അവരിൽ നിന്ന് ലഭിച്ചിട്ടില്ല. 90 ശതമാനം ബിജെപിക്കാരും വിശ്വസിക്കാൻ കൊള്ളാത്തവരാണ്. എന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമുള്ളതെന്നും തൃപ്പൂണിത്തുറയിൽ ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത ശേഷം മേജർ രവി മാധ്യമങ്ങളോട് പ്രതികരിച്ചു.

എനിക്ക് ഇടതുഭരണത്തിൽ വിശ്വാസമില്ല. പിണറായി വിജയന് എല്ലാത്തിനും ധാർഷ്ട്യമാണ്. സെൽഫിയെടുത്താൻ എതിർപ്പ്. മാധ്യമങ്ങളോട് കടക്ക് പുറത്ത്. ഇനിയതെല്ലാം കാണാൻ വയ്യ. യുഡിഎഫ് ഭരണത്തിൽ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”ഞാൻ ഇവിടെ വന്നിരിക്കുന്നതിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. പലരും ചോദിച്ചിരുന്നു, നിങ്ങൾ ബിജെപിക്കാരനല്ലേ, ആർഎസ്എസുകാരനല്ലേയെന്ന്. എനിക്കൊരു രാഷ്ട്രീയപാർട്ടിയുടെയും അംഗത്വമില്ല. ഞാൻ രാഷ്ട്രീയക്കാരനല്ല. പക്ഷെ ഞാനൊരു രാഷ്ട്രമാണ്. ഇന്ത്യയെന്ന് മനസിൽ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് ഞാൻ. വിശ്വാസം ആർക്കുമാകാം.

ഞാനൊരു ഹിന്ദുവാണെന്ന് ഞാൻ ചങ്കൂറ്റത്തോടെ പറയും. എന്നുവച്ച് ഞാനൊരിക്കലും കൂടെയുള്ള മുസ്ലീം സഹോദരങ്ങളെയോ സഹോദരിമാരെയും നിരാകരിച്ചിട്ടില്ല. 2018ലെ പ്രളയത്തിൽ 200 കുടുംബങ്ങളെ രക്ഷിക്കാൻ സാധിച്ചു എനിക്ക്. അത് എല്ലൂർക്കര പള്ളിയിൽ നിന്നുകൊണ്ടായിരുന്നു. വിശ്വാസം ഓരോരുത്തർക്കും ആവാം. അത് ഹിന്ദുവിനാകാം, മുസ്ലീമിനാകാം. ക്രിസ്ത്യനാകാം. വിശ്വാസത്തിൽ ഒരിക്കലും ഭരണാധികാരികൾ കൈകടത്തി വേദനിപ്പിക്കരുത്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കുമുണ്ട്’- മേജർ രവി പറഞ്ഞു.

‘ഇവിടെ വച്ച് നിങ്ങൾ എല്ലാവർക്കും വേണ്ടി പ്രതിപക്ഷ നേതാവിനോട് ഞാനൊരു കാര്യം ചോദിക്കുകയാണ്. ശബരിമല വിഷയത്തിൽ പോലീസ് നിരവധി പേരെ തല്ലിച്ചതച്ചത് ഞാൻ കണ്ടിരുന്നു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു. എന്തിന്, സ്വാമിയേ ശരണം അയ്യപ്പാ എന്ന് വിളിച്ചതിന്. ആ കേസുകളെല്ലാം നിങ്ങൾ അധികാരത്തിലേറിയാൽ പിൻവലിക്കുമെന്ന വാക്ക് ഈ ജനങ്ങൾക്ക് നൽകണം രമേശേട്ടാ. അത് ഇന്ന് ഹിന്ദുവിന്റെ അടുത്താണേൽ നാളെ ക്രിസ്ത്യാനിയുടെ അടുത്തും മുസ്ലീമിന്റെ അടുത്തും നടക്കും. അതുകൊണ്ട് വിശ്വാസത്തിൽ കയറി ആരും കൈകടത്തരുത്. ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്ന സർക്കാരിനെ നിലത്തിട്ട് ഉടച്ചിട്ട്, കയറ്റിനിർത്തണം. ഇതുപോലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു മന്ത്രിസഭയെ.’- മേജർ രവി പറഞ്ഞു.

കോളേജിൽ ക്രൂരമായി ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പോലീസാണ് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അതേ കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത്

രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരാണ് അറസ്റ്റിലായത്.

കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 11 അംഗ മലയാളി വിദ്യാർത്ഥി സംഘം റാഗ് ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തൽ. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.

റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്‌മെന്റാണ് പോലീസിനെ വിവരമറിയിച്ചത്. 18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരെയാണ് കേസെടുത്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.

റാഗിങ്ങിനിരയായാൽ വിദ്യാർത്ഥികൾക്ക് അക്കാര്യം കോളേജ് അധികൃതരെ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടുവന്ന് പറയാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനമാണ് മാര്‍ച്ച് ഒന്നിന് അവസാനിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

മുഖ്യമന്ത്രിക്ക് ആറ് ഉപദേഷ്ടാക്കളാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ് രാജിവെച്ച് ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുത്തിരുന്നു. ജോണ്‍ ബ്രിട്ടാസിന്റെയും രമണ്‍ ശ്രീവാസ്തയുടെയും സേവനംകൂടി അവസാനിപ്പിച്ചതോടെ മൂന്ന് ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്ക് ഇനിയുള്ളത്. പ്രസ്, ശാസ്ത്രം, നിയമം എന്നിവയിലാണ് ഉപദേഷ്ടാക്കളുള്ളത്.

2016 ജൂണിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ശ്രീവസ്തവയെ നിമിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്. പൊലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സര്‍ക്കാര്‍ നിയമിക്കുന്നത് ആദ്യമായിട്ടായിരുന്നു.

ദുബായ്: സൗദി, കുവൈത്ത് യാത്രാ വിലക്ക് കാരണം യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. 330 യുഎഇ ദിനാറിന്റെ പ്രത്യേക നിരക്കാണ് നൽകുന്നതെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള, ദുബായ്, ഷാർജ എന്നിവിങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ടിക്കറ്റ് നിരക്ക് ലഭിക്കുക.

സൗദിയിലേക്കും കുവൈത്തിലേക്കും യാത്രചെയ്യുന്നതിനായി യുഎഇയിലെ വിമാനത്താവളങ്ങളിലിറങ്ങിയ യാത്രക്കാരാണ് വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിനിടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് ദുബായിലെ ഇന്ത്യൻ ചൊവ്വാഴ്ച എംബസി ആവശ്യപ്പെട്ടിരുന്നു.. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

യാത്രാ നിയന്ത്രണം നിലവിലുള്ളതിനാൽ യുഎഇയിലെ ദുബൈ, അബുദാബി എന്നിവിടങ്ങൾ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച്‌ മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.

എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് പണവും അവശ്യവസ്തുക്കളും ഒപ്പം കരുതണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ സൗദി, കുവൈത്ത് യാത്രാമദ്ധ്യേ യുഎഇയിലുള്ള എല്ലാ യാത്രക്കാരും തിരിച്ചുവരുന്ന കാര്യം പരിഗണിക്കണമെന്നും ആ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കണമെന്നും എംബസി നിർദേശിക്കുന്നു.

വിജയ് ഹസാരെ ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിഷ്ണു വിനോട് ആണ് ഉപനായകന്‍. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫി ട്വന്റി 20യില്‍ സഞ്ജു സാംസണായിരുന്നു കേരളത്തെ നയിച്ചത്.

സഞ്ജു വി സാംസണ്‍, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഹീറോ അസറുട്ടീന്‍, ജലജ് സക്‌സേന, മുഹമ്മദ് നിസാര്‍ തുടങ്ങിവരും ടീമിലുണ്ട്. ബേസില്‍ തമ്പിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ പരിശഈലകന്‍. ടിനുവിനെ സഹായിക്കാന്‍ ആറംഘ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതല്‍ ബംഗളൂരുവിലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുക.

കേരള ടീം: സച്ചിന്‍ ബേബി, രോഹന്‍ എസ്, മുഹമ്മദ് അസറൂദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, ബേസില്‍ എന്‍പി, അരുണ്‍ എം, നിദീഷ് എംഡി, ശ്രീരൂപ് എംപി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെജി

കോട്ടയം: ജോസ്.കെ മാണിയെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള കോണ്‍ഗ്രസ്(എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ്.കെ. മാണി നയിക്കുന്ന വിഭാഗത്തിന് അനുവദിച്ചതിന്റെ തുടര്‍ച്ചയായി പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ. മാണിയെ തിരഞ്ഞെടുത്ത നടപടിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി.

ചെയര്‍മാനായി ജോസ്.കെ. മാണിയേയും മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ. മാണി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പോലും അംഗീകരിക്കാതെ വ്യാപകമായി നുണ പ്രചാരണങ്ങള്‍ ഉണ്ടായപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ സത്യത്തിന്റെ പാതയില്‍ ഉറച്ച് നിന്ന് നടത്തിയ നിയമപോരാട്ടത്തിന്റെയും രാഷ്ട്രീയ പോരാട്ടത്തിന്റെയും വിജയമാണ് ഇതെന്നും ജോസ്.കെ. മാണി പ്രതികരിച്ചു.

മോഹൻലാൽ എന്ന നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വിരലുകൾ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിർന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹൻലാൽ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാൽ എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താൻ അത് അവസാനിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്.  ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

“ഇത് ഒരു ജോലിയാണെന്ന് തോന്നുന്ന ദിവസം, അഭിനയം നിർത്തുമെന്ന് ഞാൻ സത്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

ഇത്രയും കാലത്തിനിടെ താൻ നിരവധി കഥാപാത്രങ്ങൾ ചെയ്തെന്നും, എന്നാൽ ജോർജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി എപ്പോൾ എങ്ങനെ പെരുമാറുമെന്നോ അയാൾ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

“ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രം ആസ്വദിക്കൂ.” മോഹൻലാൽ പറഞ്ഞു.

“ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.

സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സോളർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്. കേസിൽ ഫെബ്രുവരി 25 ന് വിധി പറയും.

കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ബിജു രാധാകൃഷ്ണൻ വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നുമാണ് പറഞ്ഞിട്ടുളളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി. സരിതയും ബിജുരാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 2016 ജനുവരി 25 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ കേസിന്റെ വിചാരണ പൂർത്തിയായി.

കേരളത്തെ പിടിച്ചുകുലുക്കിയ വലിയ തട്ടിപ്പാണ് സോളർ കേസിലൂടെ പുറത്തുവന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവം വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകമാനം ഉയർത്തിവിട്ടത്. സൗരോർജ്ജ പാടങ്ങളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ടീം സോളാർ മുന്നോട്ട് വച്ച പദ്ധതിയിൽ നൂറിലേറെ പേരാണ് നിക്ഷേപം നടത്തിയത്. എഴുപതിനായിരം രൂപ മുതൽ അമ്പത് ലക്ഷം രൂപ വരെ ഇവരിൽ നിന്ന് ടീം സോളാറിന് വേണ്ടി ബിജു രാധാകൃഷ്ണനും സരിത എസ് നായരും കൈപ്പറ്റിയത്.

ജസ്റ്റിസ് പി. ശിവരാജൻ കമ്മിഷൻ അദ്ധ്യക്ഷനായി സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ചത് 2014 മാർച്ച് മൂന്നിനാണ്. മൂന്നര വർഷത്തെ അന്വേഷണത്തിന് ശേഷം 2017 സെപ്റ്റംബർ 26 ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

കായലില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി കൊല്ലത്തിന്റെ താരമായി ഒരു കണ്ണൂര്‍ക്കാരന്‍. കായലില്‍ മുങ്ങിത്താഴ്ന്ന തേവലക്കര സ്വദേശിയെ പാലത്തില്‍ നിന്നു കായലില്‍ ചാടി രക്ഷപ്പെടുത്തി കണ്ണൂര്‍ തേര്‍ത്തല്ലി കുറുപ്പുംപറമ്പില്‍ വീട്ടില്‍ സോളമന്‍ (23) ആണ് കൊല്ലത്തിന്റെ താരമായി മാറിയത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നു കഴിഞ്ഞ ദിവസം കൊട്ടിയത്ത് എത്തിയ സോളമനും കൂട്ടുകാരും കാറില്‍ കരുനാഗപ്പള്ളിയില്‍ പോയി മടങ്ങും വഴിയാണ് ബൈപാസില്‍ മങ്ങാട് പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. പാലത്തില്‍ ആളുകള്‍ നിറഞ്ഞെങ്കിലും ആര്‍ക്കും കായലില്‍ മുങ്ങിത്താഴുന്ന യുവാവിനെ രക്ഷിക്കാനായില്ല.

കയര്‍ എറിഞ്ഞു കൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ സോളമന്‍ പാലത്തില്‍ നിന്നു കായലിലേക്കു ചാടി നീന്തിയെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കരയിലേക്കു നീന്തുന്നതിനിടെ മത്സ്യത്തൊഴിലാളികള്‍ യുവാവിനെയും സോളമനെയും വള്ളത്തില്‍ കയറ്റി തീരത്തെത്തിച്ചു.

അതേസമയം, സംഭവമറിഞ്ഞു ചാമക്കടയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ അയത്തിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലെ പുഴയില്‍ നീന്തിയുള്ള പരിചയം മാത്രം കൈമുതലാക്കിയാണു സോളമന്‍ കായലില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേന പ്രവര്‍ത്തകരും അദ്ദേഹത്തെ അഭിനന്ദിച്ചു. ഫിസിയോതെറപ്പി പഠനം കഴിഞ്ഞു മംഗളൂരുവില്‍ പരിശീലനം നടത്തുന്ന സോളമനും കൂട്ടരും ഇന്നലെ രാത്രിയോടെ മടങ്ങി.

RECENT POSTS
Copyright © . All rights reserved