പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു ഹൈക്കോടതി നിര്‍ദേശം നല്കി. കോടതി വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാകുമെന്ന് പറഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നല്കാന് നിര്‍ദേശിച്ചിട്ടുമുണ്ട്.
പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാനായി ജില്ലാ കളക്ടര്‍മാര്‍ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡ്, തെരഞ്ഞെടുപ്പ് സാഹചര്യങ്ങളാലാണ് വൈകുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു. റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയവും തേടി. ഇത് അനുവദിച്ച ഹൈക്കോടതി ഹര്‍ജികള്‍ മാര്‍ച്ച് 24ലേക്ക് മാറ്റി.
ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റിൽ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തിൽ പ്രസന്നകുമാറിന്റെ മകൻ ജിതിൻ.പി.കുമാർ(കണ്ണൻ27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജിതിനും സഹോദരനായ ജിത്തു.പി.കുമാറും വർഷങ്ങളായി മസ്‌ക്കറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു.
രണ്ടുപേരും ഒരു മുറിയിലാണ് താമസം വ്യാഴാഴ്ച രാത്രി 12 വരെ ജിതിൻ വീട്ടുകാരോടും നാട്ടിലെ സുഹൃത്തുകളോടും വീഡിയോ കോൾ മുഖേന സംസാരിച്ചതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ജിത്തു ഉണർന്നിട്ടും ജിതിൻ ഉണർന്നില്ല. ജിത്തു ജിതിനെ വിളിച്ചുണർത്താൻ ശ്രമിച്ചു.
തുടർന്ന് സംശയം തോന്നിയ ഉടനെ അടുത്ത ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനമാണ് കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കൊറോണ പരിശോധനയിൽ നെഗറ്റീവായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തായായി വരുന്നു. അമ്മ: ഗായത്രി (ഉഷ)
നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റും കേരള കോൺഗ്രസ് എമ്മിന് നൽകാൻ ഇടതുമുന്നണിയിൽ തീരുമാനമായി. പൂഞ്ഞാർ, റാന്നി സീറ്റുകളും കേരള കോൺഗ്രസ് ജോസ് പക്ഷത്തിനു നൽകും.
റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. രാജു ഏബ്രഹാമായിരുന്നു റാന്നിയെ പ്രതിനിധീകരിച്ചിരുന്നത്. ചങ്ങനാശേരി സീറ്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ചങ്ങനാശേരിക്കുവേണ്ടി സിപിഐയും രംഗത്തുണ്ട്.
പരമ്പരാഗതമായി മത്സരിച്ച സീറ്റുകളെല്ലാം വേണമെന്നായിരുന്നു ജോസ് പക്ഷത്തിന്റെ ആവശ്യം. ചങ്ങനാശേരി എമ്മിന് കിട്ടിയാൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർഥി. ജോബിന്റെ വിജയ സാധ്യത, കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസ് മാണിക്കൊപ്പം നിന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്ത സഹതാപവും സാധാരണക്കാരുടെയും യുവാക്കളുടെ ഇടയിലെ ജോബിന്റെ ജനപ്രീതിയും മുതലാക്കി വിജയം ഉറപ്പിക്കാം എന്നാണ് കേരള കോൺഗ്രസ്സ് എമ്മിന്റെ പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ ഗായിക ദലീമ സിപിഎം സ്ഥാനാര്‍ഥിയാകും. ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനെയും പാലക്കാട്ടെ തൃത്താലയില്‍ എം.ബി. രാജേഷിനെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ധാരണയായി എന്നാണ് സൂചന.
കൊട്ടാരക്കരയിലല് കെ.എന്‍. ബാലഗോപാലും മത്സരിക്കും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി മത്സരിക്കുന്നില്ല. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സീറ്റ് ഇല്ലെന്നാണ് സൂചന. മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും മത്സരിക്കും.
ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയ്നേജില്‍ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്‌നിശമനസേന രക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. ഒരു കുടുംബത്തെയാകെ ദുഃഖത്തിലാക്കിയ ഈ വ്യാജപ്രചാരണത്തില്‍ പൊള്ളിയത് അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിനാണ്. സുരാജ് വെഞ്ഞാറമ്മൂടും സൗബിനും വേഷമിട്ട ‘വികൃതി’ എന്ന സിനിമയില്‍ പ്രതിപാദിച്ചതിനു സമാനമായ ദുരനുഭവമാണ് ഈ കുടുംബത്തിനും നേരിടേണ്ടിവന്നത്.
കുളിമുറിയിലെ ഡ്രെയ്നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിയതും. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.
മദ്യപിച്ച് കൊച്ചി മെട്രോയില്‍ ഉറങ്ങുന്ന യാത്രക്കാരനെന്ന പേരില്‍ പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്ന ആള്‍ നേരിട്ട അതേ അനുഭവമാണ് ഈ കുടുംബത്തിനും ഉണ്ടായത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സഹോദരനെ കണ്ടുവരുമ്പോള്‍ ഉറങ്ങിപ്പോയതായിരുന്നു ബധിരനും മൂകനുമായ വ്യക്തി. സത്യം പുറത്തുവരുമ്പോഴേക്കും വിഡിയോ ലക്ഷണക്കണക്കിന് ആളുകളിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഥ പിന്നീട് സുരാജ് വെഞ്ഞാറമ്മൂടും സൗബിനും തകര്‍ത്തഭിനയിച്ച ‘വികൃതി’ എന്ന സിനിമയ്ക്ക് ആധാരമാകുകയും ചെയ്തിരുന്നു.
ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര ആഗ്‌നിശമന ഓഫിസ് അറിയിച്ചു. ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ 26-ാം തീയതി രാത്രിയാണ് മധ്യവയസ്‌കന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നിശമനസേനയെ നാട്ടുകാര്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും ആഗ്‌നിശമനസേന പറഞ്ഞു. അഗ്‌നിശമനസേനയെ വിളിച്ച അയല്‍ക്കാരും ഇക്കാര്യം ശരിവയ്ക്കുന്നു. ‘ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങിയതിനെത്തുടര്‍ന്നാണ് അഗ്‌നിശമന സേനയെ വിളിച്ചത്’-അയല്‍വാസി മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
”രണ്ടു ദിവസമായി ഡ്രെയ്നേജില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്നേജ് അടഞ്ഞതോടെ കുളിമുറികളില്‍ വെള്ളം നിറഞ്ഞു. ഡ്രെയ്നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാല്‍ കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്‌നിശമനസേനയെ വിളിച്ചതും അവര്‍ വന്ന് രക്ഷപ്പെടുത്തിയതും. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും. മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ പ്രചാരണം ഉണ്ടായശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.”
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽവച്ചായിരുന്നു അന്ത്യം.. 71 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവർ.
ഇനി മുതൽ പൊതുജലാശയങ്ങളിൽ നിന്നും കരിമീൻ വിത്ത് ശേഖരിച്ച് വിറ്റഴിക്കാനാകില്ല. പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീന് കുറഞ്ഞത് 10 സെന്റിമീറ്റർ നീളം വേണമെന്ന് നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി.
മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യം. പൊതുജലാശയങ്ങളിൽനിന്ന് വ്യാപകമായി കരിമീൻവിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികളെ തുടർന്നാണ് നടപടി. മറ്റ് മീനുകളെ അപേക്ഷിച്ച് പ്രത്യുത്പാദനക്ഷമത കുറവാണെന്നതും കരിമീന് വെല്ലുവിളിയാണ്.
മീനിന്റെ വായ് മുതൽ വാൽ വരെയുള്ള നീളം 10 സെന്റിമീറ്റർ ആയിരിക്കണം. സംസ്ഥാനത്തിന്റെ ഔദ്യോഗിക മീനായ കരിമീനിന്റെ ചെറിയ മീനുകളെ പിടിക്കുന്നവർക്ക് പിഴശിക്ഷ, ലൈസൻസ് റദ്ദാക്കൽ, ക്ഷേമനിധി തുടങ്ങിയ സർക്കാർ ആനൂകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.
നിലവിൽ ഇക്കാര്യം കരിമീനിന് മാത്രമാണ് ബാധകമെങ്കിലും വരാൽ, കാരി, മഞ്ഞക്കൂരി തുടങ്ങിയ ഉൾനാടൻ മീനുകളുടെയും പിടിക്കാവുന്ന ചുരുങ്ങിയ നീളം നിശ്ചയിച്ച് ഉടനെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം അധികൃതർ അറിയിച്ചു.
കരിമീന് വലിയ വിപണിസാധ്യതയുള്ളതിനാൽ വൻതോതിൽ പിടിക്കുകയും അമിതചൂഷണം നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടറും കൊല്ലത്തെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെ മെമ്പർ സെക്രട്ടറിയുമായ എച്ച് സലീം പറഞ്ഞു.
സ്വർണ്ണക്കടത്താണെന്ന് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാമർ ഉപയോഗിച്ച് അടിച്ചു തകർത്തതായി പരാതി. മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെഎം ബഷീർ ആണ് സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുന്നത്. 48 ലക്ഷം രൂപ വിലയുള്ള ‘AUDEMARS PIGUET’ എന്ന കമ്പനിയുടെ ആഢംബര വാച്ചാണ് അടിച്ചു തകർത്തത്.
48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകർത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കൽ സ്വദേശി മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 2.45ന് ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ IX 1952 എന്ന വിമാനത്തിലായിരുന്നു ഇസ്മായിൽ എത്തിയത്.
ഒരു വാച്ചിനുള്ളിൽ എത്ര കിലോ സ്വർണം കടത്താൻ കഴിയുമെന്നാണ് കെഎം ബഷീർ ലൈവിലൂടെ ചോദ്യം ചെയ്തു. വാച്ചിനുള്ളിൽ സ്വർണ്ണം കടത്തുന്നതായി സംശയമുണ്ടെങ്കിൽ വിദഗ്ധരെ വിളിച്ചുവരുത്തി അത് അഴിച്ചു പരിശോധിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടുവർഷത്തോളം പഴക്കമുള്ള വാച്ച് ഇസ്മായിലിന് നൽകിയത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കെഎം ബഷീർ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്മായിലിന് നീതി ലഭിക്കും വരെ കേസുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. നഷ്ടപരിഹാരം നൽകുന്നത് വരെ കേസുമായി മുന്നോട്ട് പോകും. കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും എയർപ്പോർട്ട് കമ്മിറ്റി അതോറിറ്റി കസ്റ്റംസ് സൂപ്രണ്ടിനും പരാതി നൽകിയതായും അഭിഭാഷകനായ കെകെ മുഹമ്മദ് പറഞ്ഞു.
ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കേന്ദ്രം നേതൃത്വം അതൃപ്തി അറിയിച്ചതോടെയാണ് സുരേന്ദ്രന്റെ മലക്കംമറിച്ചിൽ.
അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് ഇ. ശ്രീധരൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വി. മുരളീധരൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പാർട്ടി അത്തരമൊരു നിർദേശം വെച്ചാൽ സ്വീകരിക്കും. ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമില്ലെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. ജനസേവനം മാത്രമാണ് തന്‍റെ ലക്ഷ്യം. ഒരു പദവിയും ആഗ്രഹിച്ചല്ല ബി.ജെ.പിയിൽ ചേർന്നതെന്നും ഇ. ശ്രീധരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന്
കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യങ്മൂലത്തിലാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ഉള്ളത്. കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയില്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കുകൂടി ഈ ഇടപാടുകളില്‍ പങ്കുണ്ട്.
പല ഇടപാടുകളിലും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
കോണ്‍സുല്‍ ജനറലുമായുള്ള ഇടപെടലുകളില്‍ തര്‍ജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്‌ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.