ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മഞ്ജു വാര്യരും ടൊവിനോ തോമസും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ ആരംഭിച്ചത്. എന്നാല്‍ പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് ടിവിയോ ടാബ്ലറ്റോ വാങ്ങിനല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് മഞ്ജുവും ടൊവിനയും. തൃശൂര്‍ എംപി ടി എന്‍ പ്രതാപനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്ക് മലയാളികളുടെ സ്വന്തം സഹോദരി, തശ്ശൂരിന്റെ പെങ്ങള്‍ മഞ്ജുവാരിയര്‍. സ്‌നേഹപൂര്‍വ്വം പങ്കാളിയായതിന് നന്ദി. ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
”എന്റെ പ്രിയ സഹോദരന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ, പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്..,” ടി എന്‍ പ്രതാപന്‍ ടൊവിനോയോടും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അതെത്തിച്ചു നല്‍കാന്‍ വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്ന് ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ എം പി ഓഫീസുമായി ബന്ധപ്പെടണമെന്നും അത് അര്‍ഹതപ്പെട്ട കൈകളില്‍ താന്‍ എത്തിക്കുമെന്നും ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മഞ്ജുവും ടൊവിനോയും സഹായിക്കാന്‍ സന്നദ്ധരായി എത്തിയത്.
കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് അറുപതുകാരിയായ ഷീബ കൊലപ്പെട്ടതിനു പിന്നില്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കമോ വ്യക്തിവൈരാഗ്യമോ ആകാമെന്ന നിഗമനത്തില്‍ പോലീസ്. ഷീബയുടെ ഭര്‍ത്താവ് സാലിക്ക് പണമിടപാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം പലിശയ്ക്ക് നല്‍കുന്ന ഏര്‍പ്പാട് സാലിക്ക് ഉണ്ടായിരുന്നതായാണ് സംശയം. ഇതുവഴിയുണ്ടായിരിക്കുന്ന സാമ്പത്തിക തര്‍ക്കമാണോ കൊലപാതകത്തിനു കാരണമെന്നും അന്വേഷിക്കുന്നുണ്ട്. ദമ്പതികളുടെ വീടിരിക്കുന്ന പ്രദേശം കേന്ദ്രീകരിച്ച് സ്ഥലമിടപാട് നടത്തുന്നവരേയും പണം പലിശയ്ക്ക് നല്‍കുന്നവരേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ദമ്പതികളുടെ ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തു വരുന്നുണ്ട്.
അതേസമയം കൊലപാതകം നടത്തിയ രീതിയാണ് വ്യക്തിവൈരാഗ്യമാണോ ഇതിനു പിന്നിലെന്ന സംശയത്തിന് കാരണം. തലയില്‍ ശക്തമായ പ്രഹരമാണ് സാലിക്കും ഷീബയ്ക്കും ഏറ്റത്. ഷീബയുടെ മരണ കാരണവും തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദമ്പതികളുടെ കൈകാലുകള്‍ വൈദ്യുതി വയര്‍ കൊണ്ട് ബന്ധിച്ചിരുന്നു. എന്നാല്‍ ഷീബയെ ഷോക്കടിപ്പിച്ചിരുന്നു എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വൈദ്യുതി പ്രവഹിപ്പിച്ചതും അടുക്കളയില്‍ നിന്നും ഗ്യാസ് സിലണ്ടര്‍ സ്വീകരണ മുറിയില്‍ കൊണ്ടുവന്നുവച്ച് തുറന്നു വിട്ടതും മരണം ഉറപ്പിക്കാനാണോ തെളിവ് നശിപ്പിക്കാനാണോ എന്ന കാര്യത്തിലാണ് സംശയം.
യഥാര്‍ത്ഥ മോഷണമോ, അതോ വഴി തെറ്റിക്കാന്‍ വേണ്ടി നടത്തിയതോ?
ഷീബയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതാണ് മോഷണ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമായി ഇതിനെ സംശയിക്കാന്‍ പോലീസിനുള്ള കാരണം. ഷീബയുടെ മാല, കമ്മല്‍, അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ എന്നിവ കാണാതെ പോയിട്ടുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരാണ് ഷീബ-സാലി ദമ്പതികള്‍. ഇവരുടെ കൈവശം പണവും ആഭരണങ്ങളും ഉണ്ടായിരിക്കുമെന്ന ഉറപ്പില്‍ മോഷ്ടാക്കള്‍ എത്തിയതാകാമെന്നും കരുതുന്നു. ഇവരെ നിരീക്ഷിച്ചു വന്നതിനുശേഷം നടത്തിയ മോഷണമോ, അതല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പരിചയം സ്ഥാപിച്ച ശേഷം നടത്തിയ മോഷണമോ ആകാമെന്നും മോഷണ ശ്രമം തടയുന്നതിനിടയില്‍ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നും കരുതാനുള്ള സാഹചര്യവും ഈ കൊലയ്ക്ക് പിന്നില്‍ പൊലീസ് കാണുന്നുണ്ട്.
കൊന്നത് ക്രൂരമായി
ഷീബയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വച്ച് ക്രൂരമായ രീതിയില്‍ തന്നെയാണ് ഷീബയെ കൊലപ്പെടുത്തിയിരിക്കുന്നത്. ശക്തമായ അടിയില്‍ ഷീബയുടെ തലയോട്ടി തകര്‍ന്നു പോയിരുന്നു. ചെറുതെങ്കിലും ശരീരത്തിന്റെ പല ഭാഗത്തുമുള്ള മുറിവുകള്‍ മല്‍പ്പിടുത്തം നടന്നതിന്റെ തെളിവുകളായാണ് കാണുന്നത്. ഷീബയുടെ കൈകളില്‍ വയര്‍ കെട്ടിവച്ചിരുന്നു.ഈ വയറുകള്‍ സ്വിച്ച് ബോര്‍ഡില്‍ കണക്ട് ചെയ്തിരുന്നു. എന്നാല്‍ വൈദ്യുതാഘാതം ഏറ്റിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുപക്ഷേ, വൈദ്യുതാഘാതം ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ തലയ്ക്കടിച്ചതാകാനും സാധ്യതയുണ്ട്.
നിലവിലെ സാഹചര്യതെളിവുകള്‍ പരിശോധിക്കുമ്പോള്‍ സാലി-ഷീബ ദമ്പതികള്‍ക്ക് പരിചയമുള്ളവരാരോ ആയിരിക്കാം കൊലപാതകി എന്നൊരു സംശയം പൊലീസിനുണ്ട്. വീടിനകത്ത് അതിക്രമിച്ച് കടന്ന് നടത്തിയിരിക്കുന്ന അക്രമം അല്ല നടന്നിരിക്കുന്നത്. സാലിയോ ഷീബയോ വാതില്‍ തുറന്നു കൊടുത്തിട്ടാണ് കൊലയാളി അകത്ത് കയറിയിരിക്കുന്നത്. സ്വീകരണ മുറിയില്‍ ഒരു ഗ്ലാസ് പൊട്ടിക്കിടക്കുന്നുണ്ട്. വന്നയാള്‍ക്ക് ചായയോ മറ്റോ കൊണ്ടു വന്നതിന്റെ തെളിവായിട്ടാണ് ഇതിനെ പോലീസ് കാണുന്നത്. സാലിയും ഷീബയും ആ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്ന് അറിയാവുന്ന ഒരാള്‍ ആയിരിക്കണം അക്രമി. രാവിലെ പത്തു മണിക്കു മുമ്പായാണ് കൊലപാതകം നടന്നിരിക്കുന്നത്. അടുത്തടുത്തായി ധാരാളം വീടുകള്‍ ഉള്ള പ്രദേശമാണ് പാറപ്പാടം. അങ്ങനെയുള്ളൊരിടത്ത് രാവിലെ പത്തു മണിക്കു മുമ്പ് ഇത്തരത്തിലുള്ള അതിക്രമം കാണിക്കമെങ്കില്‍ മോഷണശ്രമം ആണെങ്കില്‍ കൂടി ആ വീടിനെക്കുറിച്ച് വ്യക്തമായ വിവരമുള്ള ഒരാള്‍ തന്നെയായിരിക്കണം.
അപ്രതീക്ഷിതമായ ആക്രമണം ആയിരിക്കാനുള്ള സാധ്യത വിരല്‍ ചൂണ്ടുന്നത് രണ്ടു പേരെ അക്രമിച്ചിട്ടും ഒരാളുടെ പോലും നിലവിളി ശബ്ദം പോലും പുറത്തുകേട്ടില്ല എന്നതിലാണ്. അക്രമത്തിനു മുമ്പ് പ്രതി തന്നെ പ്രധാന വാതില്‍ അടച്ചിരിക്കാന്‍ സാധ്യതയില്ല. തങ്ങള്‍ക്ക് പരിചയമുള്ള ഒരാള്‍, അത് ബന്ധുവോ, പണമിടപാടുമായി ബന്ധമുള്ള ആരെങ്കിലുമോ വന്നപ്പോള്‍ ഷീബയോ സാലിയോ തന്നെയാകാം വാതില്‍ അടച്ചിരിക്കുക. അവരൊരിക്കലും ഇങ്ങനെയൊരു അപകടം പ്രതീക്ഷിച്ചും കാണില്ല. ഇതിനെല്ലാം പുറമെ നടന്നിരിക്കുന്നത് ക്വട്ടേഷന്‍ കൊടുത്തുള്ള ആക്രമണമാണോ എന്നൊരു സംശയവും പൊലസിന് ഉണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആള്‍ സാന്നിധ്യമുള്ളൊരിടത്ത് ഇത്രയ്ക്ക് ആസൂത്രീതമായ ഒരു കൊലപാതകം നടത്തിയിരിക്കുന്നതാണ് ക്വട്ടേഷന്‍ സംഘത്തിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടാനുള്ള കാരണം. അപ്രതീക്ഷിതമായ ആക്രമണവും ഗ്യാസ് സിലണ്ടര്‍ തുറന്നു വച്ചതും വൈദ്യുതി വയറുകള്‍ കൊണ്ട് ശരീരം ബന്ധിച്ചതുമൊക്കെ ഇങ്ങനെയൊരു വീക്ഷണ കോണിലൂടെയും പോലീസ് നോക്കി കാണുന്നുണ്ട്. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൊല നടത്തിയതും ക്വട്ടേഷന്‍ സാധ്യതകളാണ് കാണിക്കുന്നത്.
ആയുധമില്ല, കൈയുറ മാത്രം
ഷീബയേയും സാലിയേയും ആക്രമിച്ചത് എന്ത് ആയുധം കൊണ്ടാണെന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും സംശയമാണ്. കൊലയാളിയുടേതായി ആയുധങ്ങളൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല. അതേസമയം സ്വീകരണ മുറിയിലെ ടീപ്പോയ് ഉപയോഗിച്ചാവാം ദമ്പതികളുടെ തലയ്ക്കടിച്ചതെന്നും കരുതുന്നു. തകര്‍ന്നു കിടക്കുന്ന ടീപ്പോയാണ് അത്തരമൊരു നിഗമനത്തിന് ആധാരം. കൊലയാളിയുടെതായി വീട്ടില്‍ നിന്നും കണ്ടെത്തിയത് രക്തക്കറ പുരണ്ട ഒരു കൈയുറ മാത്രമാണ്.
കുഴപ്പിച്ച് പൊലീസ് നായ
കൊലയാളിയുടെതാണെന്നു സംശയിക്കുന്ന കൈയുറയുടെ മണം പിടിച്ച് പോലീസ് നായ വീട്ടില്‍ നിന്നും ഒരു കീലോമീറ്റര്‍ ദൂരത്തില്‍ കോട്ടയം റൂട്ടില്‍ അറുപുഴ പാലത്തിന് സമീപത്തെ കടവ് വരെ ചെന്നിരുന്നു.എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, പോലീസിനെ കുഴപ്പിക്കുന്നൊരു കാര്യം ഇവിടെ സംഭവിച്ചിട്ടുണ്ട്. ദമ്പതികളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ പോയതിന്റെ നേരെ എതിര്‍ദിശയിലേക്കാണ് പോലീസ് നായ ഓടിയത്. ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളായിരുന്നോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ദമ്പതികളുടെ കാര്‍ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളില്‍ വാഹനത്തില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കൈയുറ മണത്ത് പോലീസ് നായ കാര്‍ പോയതിന്റെ എതിര്‍ദിശയില്‍ പോയതുകൊണ്ട് ആ കൈയുറ കൊലയാളി സംഘത്തിലെ മറ്റാരെങ്കിലും ധരിച്ചിരുന്നതായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്.
അപ്രത്യക്ഷമായ കാര്‍
കേസിലെ നിര്‍ണായക തെളിവാണ് ദമ്പതികളുടെ ചുവന്ന 2007 മോഡല്‍ വാഗണ്‍ ആര്‍ കാര്‍. ഈ കാര്‍ കൊണ്ടുപോയ ആളാണ് ഷീബയുടെ കൊലയാളി. എന്നാല്‍ കാര്‍ നമ്പര്‍ അടക്കം വിവരം നല്‍കിയിട്ടും രണ്ടു ദിവസമായി ആ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈക്കം വരെ കാര്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവികളില്‍ നിന്നും കിട്ടിയിട്ടുണ്ട്. എറണാകുളത്തേക്ക് പോകാനോ അല്ലെങ്കില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാനോ ആണ് പോലീസ് സാധ്യത കാണുന്നത്. ചെക് പോസ്റ്റൂകളിലും ടോള്‍ പ്ലാസകളിലും കാറിനെ സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും സമയമായിട്ടും ഒരു വിവരവും കാറിനെ സംബന്ധിച്ച് കിട്ടിയിട്ടില്ല. കായലിലോ മറ്റോ കാര്‍ ഉപേക്ഷിച്ചിട്ടുണ്ടാകുമോ എന്ന സംശയവും പോലീസിനുണ്ട്.
കൊലയാളി കൊണ്ടു പോയ മൊബൈല്‍ ഫോണ്‍
രണ്ട് മൊബൈല്‍ ഫോണുകള്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും കാണാതെ പോയിരുന്നു. ഇതില്‍ ഒരു ഫോണ്‍ വീടിന് പരിസരത്ത് നിന്നും പോലീസ് കണ്ടെടുത്തു. മറ്റൊരു ഫോണ്‍ കൊലയാളിയുടെ പക്കല്‍ ഉണ്ടാകാനാണ് സാധ്യത. ഈ ഫോണ്‍ ചൊവ്വാഴ്ച്ച വൈകുന്നേരം വരെ ഓണ്‍ ആയിരുന്നുവെന്നു പറയുന്നു. എന്നാല്‍ അതിനുശേഷം സ്വിച്ച് ഓഫ് ചെയ്തു. സഹായത്തിനുവേണ്ടി ആരെയും വിളിക്കാതിരിക്കാന്‍ മന:പൂര്‍വം ഫോണുകള്‍ കൊണ്ടു പോയതാണോ, അതോ പ്രധാനപ്പെട്ട വിവരങ്ങള്‍ എന്തെങ്കിലും ഫോണില്‍ ഉള്ളതതുകൊണ്ട് കൊലയാളി അത് എടുത്തുകൊണ്ടു പോയതാണോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഈ ഫോണില്‍ ഉണ്ടായിരുന്ന നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
യുവതിയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് കൊല്ലം അഞ്ചലില്‍ വീണ്ടും ദുരൂഹ മരണം. ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചല്‍ ഇടമുളയ്ക്കല്‍ കൈപ്പള്ളിമുക്കില്‍ ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
സുനില്‍, സുജിനി എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. സുജിനിയെയും ഭര്‍ത്താവിനെയും വീടിനുപുറത്ത് കാണാതെ വന്നതോടെ അയല്‍വാസികള്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇവരുടെ നാലു വയസുള്ള മകള്‍ നിര്‍ത്താതെ കരയുന്നത് കേട്ടപ്പോള്‍ അയല്‍വാസികള്‍ സുനിലിന്റെ വീട്ടിലെത്തി.
വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു സുനില്‍. തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു സുജിനിയുടെ മൃതദേഹം. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. സുജിനിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയക്കും.
കാട്ടുപന്നിയെ പിടികൂടാന്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് വെച്ച കെണിയില്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് സംഭവം. സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ്ഫോടനത്തില്‍ തകരുകയായിരുന്നു. ഒന്നും കഴിക്കാനാകാതെ ഏറെ നാള്‍ പട്ടിണി കിടന്ന ശേഷമാണ് ആന ചെരിഞ്ഞത്.
പൊട്ടിത്തെറിയില്‍ ആനയുടെ വായും നാക്കും പൂര്‍ണമായി തകര്‍ന്നു. കാട്ടുപന്നിയെ പിടികൂടാനായി ചിലര്‍ ഒരുക്കിയ കെണിയിലാണ് പിടിയാന അകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആന ചെരിഞ്ഞത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ ആന അസഹ്യമായ വേദന സഹിച്ചാണ് ചത്തത്. ഭക്ഷണം കഴിക്കാനാകാത്തതോടെ ജനവാസ കേന്ദ്രത്തില്‍ എത്തുകയായിരുന്നു.
നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും ചങ്ക് തകര്‍ക്കുന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.
അഞ്ചലില്‍ യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.11 ദിവസം മൂര്‍ഖന്‍ പാമ്പിനെ പട്ടിണിയ്ക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് പ്രതി സൂരജിന്റെ കുറ്റസമ്മതം. കൃത്യം നടത്തിയത് രാത്രി 12 നും 12.30 നും ഇടയില്‍.
ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ കുപ്പിക്കുള്ളിലായിരുന്നു മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചത്. ഉത്രയുടെ ശരീരത്തിലേയ്ക്ക് തുറന്നു വിട്ട ഉടന്‍ പാമ്പ് തന്റെ നേരെ ചീറ്റുകയായിരുന്നു. തുടര്‍ന്ന് ഉത്രയെ ആഞ്ഞു കൊത്തുകയും ചെയ്തുവെന്ന് പ്രതി സൂരജ് പറഞ്ഞു.
ഭക്ഷണമില്ലാതെ കുപ്പിക്കുള്ളില്‍ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. പാമ്പിന്റെ ചീറ്റലില്‍ താന്‍ ഭയന്നു. അണലിലെ കൊണ്ട് കടുപ്പിച്ചത് മാര്‍ച്ച് 2 ന് രാത്രി 12. 45 ന് ആയിരുന്നു എന്ന് പ്രതി പറയുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്തതില്‍ സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്നതായി സഹോദരി സമ്മതിച്ചു.
അതേസമയം, സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും.
അഞ്ചൽ ഉത്രവധക്കേസിൽ സൂരജിന്റെ കുടുംബത്തിന് കുരുക്ക് മുറുകുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. ഇരുവരേയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ഇതിനിടെ, ഉത്രയുടെ സ്വർണത്തെക്കുറിച്ച് അന്വേഷണസംഘം കണക്കെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. അടൂരിലെ ബാങ്കിലെ ലോക്കർ പരിശോധിച്ച് സ്വർണ്ണത്തിന്റെ വിവരങ്ങൾ ശേഖരിക്കും.
സൂരജിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണ്ണം കഴിഞ്ഞദിവസം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കരെ ബുധനാഴ്ച അടൂരിലെത്തിച്ച് തെളിവെടുക്കും.
കേസിലെ മറ്റുപ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ ചാത്തന്നൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.
തൃക്കൊടിത്താനത്ത് കഴിഞ്ഞദിവസം അമ്മയെ കൊലപ്പെടുത്തിയ മകന്റെ വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ ദൃശ്യങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു. 55കാരിയായ കുഞ്ഞന്നാമ്മയെ കൊലപ്പെടുത്തിയ മകന്‍ 27കാരന്‍ നിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിതിന്റെ മൊഴികള്‍ വ്യത്യസ്ഥമാണ്. അമ്മയോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്താണെന്ന് ചോദിക്കുമ്പോള്‍ അമ്മയെക്കുറിച്ച് കുറ്റങ്ങള്‍ മാത്രമേ നിതിന് പറയാനുണ്ടായിരുന്നുള്ളൂ. നിതിന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കള്‍ അമ്മയ്ക്കൊപ്പമെത്തിയത്. പിന്നീടു മക്കള്‍ വിദേശത്തു ജോലിക്കു പോയി. അമ്മ സ്വാതന്ത്ര്യം നല്‍കിയില്ലെന്നും ഉപദ്രവിച്ചതായും നിതിന്‍ പറഞ്ഞു.
അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകന്‍ അതേ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവക്കുകയും തുടര്‍ന്നു കൊലപാതക വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ നിതിനാണു പാട്ടിന്റെ കാര്യം പറഞ്ഞത്. പിതാവിനെക്കുറിച്ചു നല്ലതു പറഞ്ഞ നിതിന് മാതാവിനെക്കുറിച്ച് പരാതികള്‍ മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരിയിലാണു നിതിന്‍ നാട്ടിലെത്തിയത്.
വിദേശത്തായിരുന്ന സമയത്തും അമ്മയ്ക്ക് പണം അയച്ച് നല്‍കുമായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ലെന്നും പുറത്തുനിന്നു വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിന്‍ പറഞ്ഞു. അടുത്തിടെ 70,000 രൂപ അമ്മ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടില്‍ എത്തിയതു മുതല്‍ നിതിനും അമ്മയും തമ്മില്‍ ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
വളാഞ്ചേരിയില്‍ തീകൊളുത്തിമരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ “ഞാന്‍ പോകുന്നു” എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
അതേസമയം സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാർഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിച്ചു. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല.
സ്മാര്‍ട്ട്‌ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല്‍ ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി. ഉറങ്ങുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
മലപ്പുറം ∙ കുട്ടികളുടെ അശ്ലീലചിത്രം ‘ആചാരവെടി’ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ 33 പേർ അറസ്റ്റിൽ. വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവർക്കെതിരെയും കേസ് എടുത്തു. ആദ്യം മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ പേരെയും പിടികൂടാനാണ് പൊലീസ് നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും.
ഗ്രൂപ്പ് അംഗങ്ങളിൽ പലരും വിദേശത്തുള്ളവരാണ്. ഇവർക്കെതിരെയും നടപടിയുണ്ടാകും. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തിൽത്തന്നെ കടുത്ത കുറ്റമാണ്. കുട്ടികൾക്കു നേരേയുള്ള ആക്രമണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന യുനിസെഫാണ് കേരളത്തിൽ ഇത്തരം ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം കണ്ടെത്തിയത്.
ഈ വിവരം ഇന്റർപോൾ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏൽപിക്കുകയും സൈബർഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.
പാലക്കാട് പാല്‍നാ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും സ്റ്റാഫ് നേഴ്‌സുമായ ജിബു മോന്‍ കുര്യാക്കോസ് (37) വാഹനാപകടത്തിൽ മരണമടഞ്ഞു. ജിബു സഞ്ചരിച്ചിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്. ചങ്ങനാശേരി സ്വദേശിയാണ് പരേതനായ ജിബു. ഡ്രൈവർക്ക് ഗുരുതരമായ പരിക്ക് പറ്റിയെങ്കിലും അപകടനില തരണം ചെയ്‌തു എന്നാണ് അറിയുന്നത്.
ഇന്ന് രാവിലെ രോഗിയുമായി ആശുപത്രിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യുഎന്‍എ പ്രവര്‍ത്തകനായിരുന്നു പരേതനായ ജിബു. മതിലിൽ ഇടിച്ചു മറിഞ്ഞു എന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ നവ്യ ഒമാനില്‍ നേഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. നാളെ കണ്ണൂർക്കുള്ള എയര്‍ ഇന്ത്യാ ഇവാക്വേഷന്‍ വിമാനത്തിന് നവ്യ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂത്താട്ടുകുളം സ്വദേശിനിയാണ്.