കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. ഓട്ടോ ഡ്രൈവറായ ജിനീഷാണ് നടുറോട്ടിൽ വെച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്.
മുത്താറപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്. ഇയാൾ വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനാണ് മർദ്ദനമെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ പറയുന്നു. ഈ അതിക്രമത്തിനെതിരെ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിക്കുന്നു.
ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാർത്ഥിയെ ജിനീഷ് തല്ലിയത്.
ബിജെപി രാജ്യസഭാ എംപിയായ നടൻ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തി താരത്തിനെ മത്സരിപ്പിക്കാനായി പാർട്ടി ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ട്വിസ്റ്റ്. മാർച്ച് അഞ്ചു തൊട്ട് സിനിമാ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അതിനാൽ തന്നെ താരത്തിന് പ്രചരണത്തിനും മറ്റും സമയമുണ്ടാകില്ലെന്നാണ് സൂചന.
എന്നാൽ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലത്തിൽ തന്നെ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇക്കാര്യത്തിൽ അദ്ദേഹത്തിനുമേൽ സമ്മർദ്ദവുണ്ടാകുമെന്നാണ് സൂചന. എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങിനായി താരം പുറപ്പെടാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അങ്ങനെയെങ്കിൽ താരം മത്സരിക്കാനിടയില്ല.
കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്.അന്തിമ തീരുമാനം കേന്ദ്രതലത്തിൽ കൈക്കൊള്ളും.
വനിതാ ദന്തഡോക്ടർ കുത്തേറ്റ് മരിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃശ്ശൂരിലെ കുട്ടനെല്ലൂരിലെ ക്ലിനിക്കിന് അകത്ത് വെച്ചാണ് ഡോക്ടർ സോനയെ പ്രതി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബർ 28 നാണ് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബർ 21 ന് ജാമ്യം അനുവദിച്ചു.
സ്വന്തം പിതാവിന്റെ മുന്നിൽവെച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ട് വർഷമായി കുരിയച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പിന്നീട് ആരംഭിച്ച ഡന്റൽ ക്ലിനിക്കിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ടാണ് പഠനകാലത്തെ സുഹൃത്തായിരുന്ന മഹേഷിനോട് സോന അടുക്കുന്നത്. കുട്ടനെല്ലൂരിലെ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈനിന്റെ നിർമ്മാണച്ചെലവു സംബന്ധിച്ചുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് കേസ്.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. 24 ന്യൂസിന് വേണ്ടി അരുണ്‍ കുമാര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന.
ഇത്തവണ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന് അങ്ങേക്കും അറിയാം ശരിയല്ലെ എന്ന അരുണ്‍കുമാറിന്റെ ചോദത്തിന്, സ്വാഭാവികമാണ് എന്നായിരുന്നു കെ.സുധാകരന്റെ പരാമര്‍ശം.
രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതും ഇത് തന്നെയാണെന്നും രാഹുലും താനും പറയുന്നത് ഒരേ കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.’
അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബിജെപിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.
‘ഇന്നലെ രാഹുല്‍ജി പറഞ്ഞില്ലേ, രാഹുല്‍ജി ഇന്നലെ എന്താണ് പറഞ്ഞത് രാഹുല്‍ജി പറഞ്ഞതും ഞാന്‍ പറഞ്ഞതും ഒരേ കാര്യമാണ് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബി.ജെ.പിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണ്. സ്വാഭാവികമായും അത്, ഇതു പക്ഷേ ഇതുവരെ കേരളത്തില്‍ വന്നിട്ടില്ല’ സുധാകരന്‍ പറഞ്ഞു.
തുടര്‍ന്ന് കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാധ്യത ബി.ജെ.പിയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് അതെ അതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരുടെ മനസ്സില്‍ രാഷ്ട്രീയ എതിരാളി എന്ന് പറയുന്നത് സി.പി.ഐ.എമ്മാണ് എന്നും സുധാകരന്‍ പറഞ്ഞു.
കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുന്നെന്നും കോണ്‍ഗ്രസിന് ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ചാലെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.
കൊവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനിയെന്ന 48കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിക്കാര്‍ ‘മോഡിജീ’ എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ് രംഗത്ത്. പ്രധാനമന്ത്രിയെ മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്വിറ്ററിലൂടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ടിവി ചര്‍ച്ചകള്‍ക്കിടയില്‍ ബിജെപിക്കാര്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോഡിജീ എന്ന് വിളിക്കുന്നതെന്നും മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം കുറിച്ചത്.
‘ടിവി ചര്‍ച്ചയില്‍ ബിജെപിക്കാര്‍ എന്തിനാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി മോഡിജീ എന്ന് ഓരോ തവണയും പറയുന്നത്? മോഡി എന്ന് മാത്രം മതി. അതാണ് ഔചിത്യം. മാത്രമല്ല, ജീ ചേര്‍ക്കുന്നത് ഹിന്ദി പ്രയോഗമാണ്. മോഡിജീ എന്ന് പ്രയോഗിച്ചാല്‍ പിന്നെ രാഹുല്‍ജീ, മുരളീധരന്‍ജീ എന്നൊക്കെ പറയണ്ടേ?’ – മോഹന്‍ദാസ് കുറിച്ചു.
വൻ ശബ്ദം കേട്ട് റോഡിലിറങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചത് ഒരു ജീവൻ. ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറി കാർ തകരുകയും പിന്നീട് കത്തിയമരുകയും ചെയ്തിട്ടും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ സാഹസികമായി കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45) രക്ഷിക്കുകയായിരുന്നു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് കാറപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്‌ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ പതിക്കുകയും ചെയ്തതോടെ അകത്ത് അകപ്പെട്ടയാൾ ജീവൻ അപായപ്പെടുമോയെന്ന ഭയത്തിലായിരുന്നു. ഈ സമയത്താണ് എബി രക്ഷകനായി എത്തിയത്.
എബി തന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. മരം ഒടിഞ്ഞുവീണതാണെന്ന് കരുതി ഓടിയെത്തിയപ്പോൾ കണ്ടത് വഴിയരികിലെ ട്രാൻസ്‌ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ കിടക്കുന്ന ഭീകരദൃശ്യമാണ്. ചിലന്തിവല പോലെ കാറിനെ ചുറ്റിവരിഞ്ഞ് വൈദ്യുതിവിതരണ കമ്പികൾ. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നുമുണ്ടായിരുന്നു. കാറിനകത്ത് എത്രപേർ അകപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ പോലും സാധിച്ചിരുന്നില്ല.
എബി കാറിനടുത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയപ്പോഴും ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. വൈദ്യുതി പ്രവാഹമുണ്ടോ എന്ന് അറിയാൻ വഴികളൊന്നും ഇല്ലായിരുന്നു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകാമെന്ന് വിശ്വസിച്ച് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിക്കാൻ തുടങ്ങുകയായിരുന്നു.
കാറിന്റെ ഡ്രൈവർസീറ്റിലെ ആളെ മാത്രമേ കാണാനായുള്ളൂ. ആ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായതിനാൽ ചില്ല് പൊട്ടിക്കലായിരുന്നു ഏക പോംവഴി. ഇതിനിടയിൽ തന്റെ കൈ മുറിഞ്ഞ് രക്തം വാർന്ന് ഒഴുകിയിട്ടും എബി ചില്ല് തകർക്കൽ നിർത്തിയില്ല. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. എങ്കിലും നാട്ടുകാർ കൂടി സഹായത്തിനെത്തിയതോടെ വലിയ പ്രയാസമില്ലാതെ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി. ഇതിനുശേഷമാണ് എബി ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈയ്യിൽ രണ്ട് തുന്നൽ വേണ്ടി വന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് എബി. നാട്ടുകാർ ഇതിനോടകം തന്നെ ആക്ഷൻ ഹീറോ എബി എന്ന വിശേഷണവും ഇദ്ദേഹത്തിന് നൽകി കഴിഞ്ഞു.
അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനൊപ്പം തന്നെ എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. കാറും ട്രാൻസ്‌ഫോർമറും പൂർണമായും കത്തി നശിച്ച നിലയിലാണ്.
താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും ധര്‍മജന്‍ തുറന്നുപറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ധര്‍മജന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായലും മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.
കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലേക്ക് പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ ഉള്ളത്. ശരിക്കും ഒരു സര്‍വ്വെ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്‍മാരുള്ളത് കോണ്‍ഗ്രസിലാണ്.
അവരുടെ പേര് ഞാന്‍ എടുത്തു പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രാഷട്രീയം വന്നാല്‍ താന്‍ ഇടപെടും. ധര്‍മജന്‍ എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എന്നിവരാണ് കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്.
കൊച്ചിയിലെ കെസിബിസി ആസ്ഥാനമായ പിഒസിയിലായിരുന്നു കൂടിക്കാഴ്ച. വ്യത്യസ്ത സമയങ്ങളിലാണ് ഇരുവരും കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 9.30 ഓടെയാണ് കെ. സുരേന്ദ്രന് പിഒസിയിലെത്തിയത്. ഇതിനുശേഷമാണ് അശ്വത് നാരായണ്‍ എത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. രജിസ്‌ട്രേഷനും ഏതോടൊപ്പം ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 60 വയസിനു മുകളില്‍ പ്രായമായവര്‍ക്കും 45-നും 59-നംു ഉടയില്‍ പ്രായമായ മറ്റു രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യമന്ദ്രാലയത്തിന്റെ നിര്‍ദ്ധേശം അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ നിര്‍ദ്ധേശിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സിനേഷന്‍ സൈൗകര്യം ഒരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുക. കൊവിഡ് സെന്ററില്‍ പോയല്ലാതെ ആളുകള്‍ക്ക് സ്വയം രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്വയം എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന് മുമ്പായി മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും.
രജിസ്‌ട്രേഷന്‍ സമയത്ത് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന് ശേഷം ആ വ്യക്തിക്കായി ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടും. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.
വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 വയസ് മുതല്‍ 59 വയസ് വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും.
ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനില്‍ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുന്‍ഗണനയും സൗകര്യവും നോക്കി എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച് ഒരു സ്ലോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.
വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.