ആരോരുമില്ലാത്ത വയോധികയുടെ അന്ത്യകർമ്മങ്ങൾ പൂർണ്ണമായ മതവിശ്വാസപ്രകാരം തന്നെ നടത്താൻ കൂടെ നിന്ന് ഇതരമതസ്ഥരായ അയൽക്കാരും നാട്ടുകാരും. അകലെയുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാൻ അസൗകര്യമുള്ളതുകൊണ്ടു തന്നെ ബ്രിഡ്ജറ്റ് എന്ന വയോധികയുടെ മരണത്തിന് പിന്നാലെ മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ചാണ് ഇവർക്ക് അന്ത്യയാത്ര ഒരുക്കുന്നത്. വീട്ടിൽ ഫ്രീസർ കയറ്റാനും മൃതദേഹം സൂക്ഷിക്കാനും ഇടമില്ലാതെ വന്നപ്പോൾ തൊട്ടടുത്ത മദ്രസാ ക്ലാസ്‌റൂം തുറന്ന് സൗകര്യമൊരുക്കി മദ്രസാകമ്മിറ്റി മുന്നോട്ട് വരികയായിരുന്നു.
മൃതദേഹം കുളിപ്പിക്കാൻ കുളിപ്പുര ഒരുക്കി നാട്ടിലെ യുവാക്കളും മൃതദേഹത്തെ കുളിപ്പിച്ച് ഒരുക്കാൻ നാട്ടിലെ ചേച്ചിമാരും ഇത്താത്തമാരും മുന്നോട്ട് വന്നിരിക്കുകയാണ്. ആരേയും നിർബന്ധിച്ചിട്ടോ ചർച്ചകൾ നടത്തിയോ അല്ല, എല്ലാവരും സ്വമനസാലെ സന്നദ്ധരായി വയോധികയ്ക്ക് അർഹിച്ച അന്ത്യയാത്ര ഒരുക്കുകയായിരുന്നെന്ന് സിദ്ധീക്ക് പൊന്നാട് ഫേസ്ബുക്കിൽ കുറിക്കുന്നു. ശനിയാഴ്ച പൂർണ്ണമായും ക്രിസ്തീയ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെ കോഴിക്കോട്ടെ സെമിത്തേരിയിലേക്ക് എത്തിക്കും. അവിടെയാണ് ബ്രിഡ്ജറ്റിന്റെ അന്ത്യവിശ്രമം.
മഞ്ചേരിയിലെ ഒരു ഹോസ്റ്റലിൽ വാർഡനായിരുന്ന ബ്രിഡ്ജറ്റ് റിട്ടയർ ആയതോടെയാണ് ജാനകി എന്ന സഹായിയോടൊപ്പം പൊന്നാട് താമസമാക്കിയത്.
സിദ്ധിക്ക് പൊന്നാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:
നേരം പാതിരാവോടടുക്കുന്നു.പൊന്നാട് മദ്രസാ അങ്കണം അപ്രതീക്ഷിതമായ തിരക്കിലാണ്.എവിടെ നിന്നോ വന്ന ഒരു അമ്മയുടെ അന്ത്യ കർമങ്ങൾക്കായാണ് ഈ ഒത്തുകൂടൽ…സ്വന്തമോ ബന്ധമോ ഈ നാട്ടിലില്ലാത്ത ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് എന്ന ഈ ചേച്ചി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു കൊച്ചു വീട് വാങ്ങി ഇവിടെ താമസിക്കുകയായിരുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം…..
മഞ്ചേരിയിൽ ഒരു ഹോസ്റ്റൽ വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ പെൻഷനോട് കൂടി തീർത്തും ഒറ്റപ്പെടുകയായിരുന്നു. പ്രണയ വിവാഹിതയായിരുന്ന ബ്രിഡ്ജറ്റ് ചേച്ചി മഞ്ചേരി സ്വദേശിയായിരുന്ന നേരത്തെ മരണപ്പെട്ട ഭർത്താവ് സുന്ദരേട്ടനെ കുറിച്ചുള്ള നല്ല ഓർമ്മകൾ പലപ്പോഴായി പറയാറുണ്ടായിരുന്നു….
കുട്ടികളില്ലാത്ത ഇവർക്ക് കൂട്ടായി ഉണ്ടായിരുന്നത് സന്തത സഹചാരി ജാനകിച്ചേച്ചിയാണ്.1964 മുതൽ ജോലിസ്ഥലത്ത് കൂടെയുള്ള ജാനകി ചേച്ചി ഒറ്റപ്പെടലിന്റെ വേദനയിൽ ഇപ്പോൾ തളർന്നിരിക്കുന്നു വീട്ടിൽ… രണ്ട് ചേച്ചിമാർ അവരുടെ വാർധക്യത്തിൽ ഒരുമിച്ചു കഴിയുന്നിടത്ത് നിന്ന് ബ്രിഡ്ജറ്റ് ചേച്ചി ഇന്ന് യാത്രയായി….
യാത്രയയക്കാനുള്ള ബന്ധുമിത്രാതികളെല്ലാം ദൂരെ ദിക്കിൽ…!! കേട്ടറിഞ്ഞെത്തിയ ഒന്നോ രണ്ടോ പേര് മാത്രം ഇവിടെയെത്തി… നാളെ ഉച്ചയോടെ എടുക്കാൻ തീരുമാനിച്ച ബോഡി സൂക്ഷിക്കാൻ CH സെന്ററിന്റെ ഫ്രീസറെത്തിച്ചു.ഫ്രീസർ വെക്കാൻ പക്ഷെ വീട്ടിലിടമില്ല….
തൊട്ടടുത്തുള്ള മദ്രസാ കമ്മറ്റിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.സ്വന്തം മദ്രസയിൽ ക്രിസ്ത്യാനിയായ ബ്രിഡ്ജറ്റ് ചേച്ചിയുടെ ഭൗതിക ശെരീരം സൂക്ഷിക്കാൻ ക്ലാസ്സ് റൂം തുറന്നു സൗകര്യപ്പെടുത്തി…. വിവരമറിഞ്ഞ ബന്ധുക്കൾ ദൂരെ നിന്നും വിളിച്ചു കണ്ണീരോടെ നന്ദി പറഞ്ഞു…. ആദ്യമായി ഈ മദ്രസ്സാ മുറ്റത്ത് ഒരു മയ്യിത്ത്…അതും മറ്റൊരു സമുദായത്തിലെ സഹോദരിയുടേത്….
അത് കൊണ്ടും തീർന്നില്ല.സ്ഥലത്തെ പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ മദ്രസ്സാ മുറ്റത്ത് കുളിപ്പുര യുയർന്നു…. ക്രിസ്തീയ ആചാരപ്രകാരം അയൽപക്കത്തെ താത്തമാരും ചേച്ചിമാരും ചേർന്നു കുളിപ്പിക്കുന്നു. ചേച്ചിയുടെ സഹോദരന്റെ മരുമകൾ ( മരണ വിവരമറിഞ്ഞു ദൂരെ നിന്നെത്തിയത് ) ഇതെല്ലാം നേരിൽ കണ്ട് അത്ഭുതം കൂറുന്നു… ഈ നാട് ‘പൊൻ നാട്’ തന്നെയെന്നവർ സാക്ഷ്യപ്പെടുത്തുന്നു…!!
ഇനി നാളെ ( 30.01.2021) പുരോഹിതരുടെ സാന്നിധ്യത്തിൽ മദ്രസ്സാ അങ്കണത്തിൽ നിന്നും കർമങ്ങൾക്ക് ശേഷം കോഴിക്കോട് സെമിത്തെരിയിലേക്ക്… തികഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്ന ബ്രിഡ്ജറ്റ് ചേച്ചി, പൂർണ്ണമായ മത ചടങ്ങോട് കൂടി തന്നെ നാളെ ( 30.01.2020 ) കോഴിക്കോട്ടെ സെമിത്തേരിയിലേക്ക് യാത്രയാവും പൊന്നാട്ടെ മദ്രസയിൽ നിന്ന്,
മാനവ ഐക്യവും സമുദായ സൗഹൃദവും ബന്ധങ്ങളും കലുഷിതമാക്കാൻ ചിലർ കിണഞ്ഞു ശ്രമിക്കുന്ന ഈ കെട്ട കാലത്ത് കേട്ടറിവിന്റെ മലപ്പുറം മഹിമയല്ല കണ്ടറിവിന്റെ നേർ സാക്ഷ്യം തീർത്ത പൊന്നാട്ടു കാർക്കും മസ്ജിദ് , മദ്രസ കമ്മറ്റിക്കും അഭിനന്ദനങ്ങൾ
നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ തുടക്കത്തിൽ തന്നെ പൊട്ടിത്തെറി. ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ച നിർദേശം തള്ളി ഉമ്മൻചാണ്ടി. കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിനുള്ളിൽ നീക്കമെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കാനാണ് മുല്ലപ്പള്ളി അടക്കമുള്ളവരുടെ ആലോചന. നിലവിലെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ നിർത്താനും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾപിരിവ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നു. കൊമ്മാടിയിൽ സ്ഥാപിച്ചിട്ടുള്ള നാല് ബൂത്തുകളിൽ ഒന്നാണ് തകർന്നത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായത്.
പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. ടോൾ ബൂത്തിലെ കൗണ്ടറുകളിൽ ഒന്ന് പൂർണമായും തകർന്നു. ടോൾ പിരിവ് തുടങ്ങാത്തതിനാൽ ബൂത്തിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ടോൾ ബൂത്തിൽ സി സി ടി വി ഇല്ലാത്തതിനാൽ ഏത് വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. തടി കയറ്റി വന്ന ലോറി ഇടിച്ചതെന്നാണ് നിഗമനം.
ടോൾ ബൂത്തിൽ നാല് ട്രാക്കുകൾ ഉള്ളതിൽ രണ്ടെണ്ണം മാത്രമാണ് ഇന്നലെ ഗതാഗതത്തിനായി തുറന്ന് നൽകിയിരുന്നത്. വീതി കുറഞ്ഞ ട്രാക്കിലൂടെ കടന്ന് പോയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അതേസമയം ഇന്നലെ ഉദ്ഘാടനം കഴിഞ്ഞുള്ള യാത്രയിലും വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈപ്പാസിൽ അപകടം ഉണ്ടായിരുരുന്നു. ഡിവൈഡർ അടക്കം സ്ഥാപിച്ച അപകടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെയാണ് വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിൻ്റെ പ്രധാന ആകർഷണം.
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.
2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ.
എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.
ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ജോമോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ് ഇന്നലെ രാവിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് പലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിജയലക്ഷ്മിയെ കാണാഞ്ഞ് രാവിലെ ബന്ധുക്കള്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും മറ്റേതെങ്കിലും ക്ഷേത്രത്തില്‍പോയതായിരിക്കാം എന്ന കണക്കു കൂട്ടലിലില്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നു വിലയിരുത്തുന്നതായി പൊലീസും വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള മനോവ്യഥയിലായിരുന്നു യുവതി. പ്രണയിച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ അറസ്റ്റിലുമായി. തുടര്‍ന്ന് ഭര്‍ത്താവിനെ സ്ഥലത്തു നിന്നു മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതിയാണ് ബെംഗളുരുവിലേയ്ക്കു കൊണ്ടു പോയത്. അവിടെയും മോശം സ്വഭാവം തുടര്‍ന്നതോടെ നാട്ടിലേയ്ക്കു തിരികെ പോരുകയായിരുന്നത്രെ. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ വീണ്ടും ജയിലിലായതോടെയാണ് യുവതി കടുത്ത ദുഃഖത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മരണച്ചിറ എന്നറിയപ്പെടുന്ന ഈ കുളത്തില്‍ നേരത്തെ നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആഴത്തില്‍ കുഴിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഏതുസമയത്തും വെള്ളമുണ്ട്. നൂറനാട് പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് നിഗമനം.
ചാരുംമൂട് ∙താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. പാവുമ്പയിലെ കുടുംബവീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ അഞ്ചരയോടെ സമീപത്തുള്ള ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ ഏഴരയോടെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് നൂറനാട് പൊലീസ് പറഞ്ഞു.
ഇവരുടെ സ്കൂട്ടർ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവിൽ നിന്നു ചെരിപ്പും ലഭിച്ചു. കഴിഞ്ഞ നാലു വർഷമായി ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുൻപ് കുട്ടികൾക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. മക്കൾ: ദീപിക, കൈലാസ്.
എംപി ശശി തരൂരിനും മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായിക്കും വിനോദ് ജോസിനുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയ പോസ്റ്റുകൾക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് നോയ്ഡ പോലീസിന്റെ വിശദജീരണം.
കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനൊപ്പം റിപ്പോർട്ടർമാർക്കു എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് നിയമപരമായി നേരിടുമെന്ന് വിനോദ് കെ ജോസ് പ്രതികരിച്ചു. അഭിഭാഷകർ ഇതിനായുള്ള നടപടികൾ തുടങ്ങിയെന്നും കാരവാൻ എഡിറ്റർ പറഞ്ഞു.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പോലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.
അതേസമയം, ഇന്ന് പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവർത്തകരും എംപിയുമടക്കമുള്ളവർക്ക് എതിരെ കേസെടുത്തത് വലിയ രാഷ്ട്രീയ കോലാഹലമായി മാറാൻ സാധ്യതയുണ്ട്.
കയത്തില്‍ മുങ്ങിത്താണ രണ്ടുജീവനുകളെ ജീവിതത്തിന്റെ കരയിലേയ്ക്ക് കൈപിടിച്ചു കയറ്റിയ അരുണ്‍ ആണ് ഇപ്പോള്‍ നാട്ടിലെ താരം. 2019ഏപ്രില്‍ 18നാണ് കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞുമോളുടെയും മകന്‍ അരുണ്‍ തോമസ് രണ്ട് ജീവനുകള്‍ക്ക് പുതുജന്മം നല്‍കിയത്. ഇപ്പോള്‍ ഈ കൊച്ചുമിടുക്കനെ തേടി പുരസ്‌കാരവും എത്തിയിരിക്കുകയാണ്. ജീവന്‍ രക്ഷാപതക് അവാര്‍ഡാണ് അരുണിന് ലഭിച്ചിരിക്കുന്നത്.
കൈനകരി ഒറ്റത്തെങ്ങില്‍ സജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ, മൂന്നു വയസ്സുള്ള മകള്‍ അപര്‍ണിക എന്നിവരെയാണ് അരുണ്‍ രക്ഷിച്ചത്. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വരുന്ന വഴി തോടിന്റെ സംരക്ഷണഭിത്തിയിലൂടെ നടന്ന കൃഷ്ണപ്രിയയും ഒപ്പമുണ്ടായിരുന്ന ഇളയമകളും കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മൂത്തമകള്‍ അനുപ്രിയയുടെ കരച്ചില്‍ കേട്ടാണു വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ അരുണ്‍ ഓടിയെത്തിയത്. ബന്ധുവീട്ടില്‍ കയറിയിരുന്ന കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് സജിത്ത് ഓടിയെത്തിയപ്പോഴേക്കും അരുണ്‍ രണ്ട് പേരെയും കരയ്ക്ക് പിടിച്ചു കയറ്റിയിരുന്നു. 14 വയസ്സുകാരനായ അരുണ്‍ നിലവില്‍ കൈനകരി സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നേരത്തെ സ്‌കൂളിലെ നീന്തല്‍ കോച്ചിങ് ക്യാമ്പിലെ സജീവ അംഗമായിരുന്നു.
ബാലികാദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത മകളുടെ ഫോട്ടോയില്‍ അശ്ലീലപരാമര്‍ശം നടത്തിയ സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്.
താങ്കളും ബിജെപിയും മാത്രം വളര്‍ത്തിയ അശ്ലീല സംസ്‌കാരമാണ് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നതെന്ന് കെ സുരേന്ദ്രനോട് ലക്ഷ്മി രാജീവ് പറഞ്ഞു. മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അസഭ്യവും അശ്ലീലവും അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെയെങ്കിലും മകളോ, ഭാര്യയോ അമ്മയോ ആണെന്ന് അണികളോട് പറയണമെന്നും ലക്ഷ്മി രാജീവ് ആവശ്യപ്പെട്ടു.
”ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് , വിശ്വാസത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ അക്കൗണ്ടുകളില്‍ നിന്ന് അസഭ്യവും അശ്ലീലവും മാത്രം സംസാരിക്കുന്ന ബിജെപി സംഘപരിവാര്‍ അണികളില്‍ നിന്ന്, ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ക്രൂരതയില്‍ നിന്ന് വോട്ടു തേടി – ഇതുവരെ അതേക്കുറിച്ചു ഒന്നും ഒരക്ഷരം പോലും മിണ്ടാത്ത ഒരു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇവരുടെ വീട്ടിലുള്ള സ്ത്രീകളെക്കുറിച്ചും.”- ലക്ഷ്മി രാജീവ് പറയുന്നു.
”മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അതുപോലെ അണികളോട് പറയണം നിങ്ങള്‍ അസഭ്യവും അശ്ലീലവും?അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെ എങ്കിലും മകളോ, ഭാര്യയോ അമ്മയോ ഒക്കെ ആണെന്ന്. ഇത്തരമൊരു ഫോട്ടോ മകളോടൊപ്പം സൈബര്‍ ലോകത്ത് ഇടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല സുരേന്ദ്രന്‍. തക്കം കിട്ടിയാല്‍ താങ്കളുടെ സംഘപരിവാര്‍ കൂട്ടാളികള്‍ അതെടുത്തുമോര്‍ഫ് ചെയ്തു അശ്ളീല സൈറ്റില്‍ ഇടും. താങ്കള്‍ കേരളത്തില്‍ വളര്‍ത്തിയ രാഷ്ട്രീയമാണത്.”- ലക്ഷ്മി വ്യക്തമാക്കി.
”താങ്കളും താങ്കളുടെ പാര്‍ട്ടിയും മാത്രം വളര്‍ത്തിയ അശ്ളീല സംസ്‌കാരമാണ് ഇന്ന് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നത്. ?ഇത് പറയാന്‍ ഇത്രയും പെട്ടന്ന് ഒരവസരം വരുമെന്ന് ഓര്‍ത്തില്ല ? സുരേന്ദ്രന്‍. ഇത് മാത്രമല്ല അവളും അവളുടെ പരമ്പരയും വേദനിക്കാനുള്ള സകല പാപവും താങ്കള്‍ ഈ നാട്ടില്‍ ചെയ്തു കഴിഞ്ഞു.താങ്കള്‍ മകളോട് മാപ്പ് പറയുക. ആദ്യം.നല്ല അച്ഛനാണ് നിങ്ങള്‍. താങ്കളുടെ സര്‍വ സ്വാധീനവും ഉപയോഗിച്ച് അവനെ ജയിലില്‍ അടക്കാന്‍ ശ്രമിക്കണം. മകളുടെ ചിത്രം പങ്കു വച്ചതിനു നന്ദി. ഇനിയെങ്കിലും? അന്തസ്സുള്ള ഒരു മനുഷ്യനാവാന്‍, രാഷ്ട്രീയക്കാരന്‍ ആകാന്‍ താങ്കള്‍ക്ക് ഈ മകള്‍ വെളിച്ചമാകട്ടെ.”- ലക്ഷ്മി രാജീവ് കൂട്ടിച്ചേര്‍ത്തു.
ബസിന് അടിയിലേയ്ക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം നടന്നത്. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടിഎം ബേബിയുടെ മകന്‍ വിബി രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപമാണ് അപകടമുണ്ടായത്
ഇന്നു രാവിലെ 8.30 ന് ആയിരുന്നു അപകടം. കോട്ടയംപൂവന്തുരുത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് അടിയിലേക്കാണു രാജേഷ് വീണത്. ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബസിനടിയിലേക്ക് വീണത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിക്കുന്നു. അതേസമയം, അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ചന്തയുടെ ഭാഗത്ത് പലപ്പോഴും കാണാറുണ്ടായിരുന്നയാളാണ് രാജേഷ്. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി. ബസിന് അടിയിലേക്ക് രാജേഷ് വീഴുന്നതാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് സ്ഥലത്തെ കടയുടമകള്‍ പറയുന്നു. ഇവര്‍ ഒച്ച വച്ചെങ്കിലും അതിനു മുന്‍പു തന്നെ ബസിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തില്‍ കയറിയിരുന്നു. മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കും. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.