വടകരയില്‍ കെ.കെ. രമ ആര്‍എംപി സ്ഥാനാര്‍ഥിയാകും. ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കും. വിജയസാധ്യത മുന്‍ നിര്‍ത്തി കെ.കെ. രമയെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആര്‍എംപിയോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാന്‍ ആര്‍എംപിയില്‍ ധാരണയായി. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ നടത്തും.
ഒരാഴ്ച്ച മുമ്പ് വരെ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച കെ.കെ. രമ ഒടുവില്‍ സമ്മതം മൂളി. ഇതോടെ വടകരയില്‍ അവരെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എംപി തീരുമാനിച്ചു. നേരത്തെ സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥി ആക്കാനായിരുന്നു തീരുമാനമെങ്കിലും കോണ്‍ഗ്രസ് ആവശ്യം ആര്‍എംപി അംഗീകരിക്കുകയായിരുന്നു. 2016 ല്‍ തനിച്ച് മല്‍സരിച്ച ആര്‍എംപി ഇരുപതിനായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു.
അന്ന് വിജയിച്ച ജെഡിഎസിന്‍റെ സി.കെ.നാണുവിന് 49211 വോട്ടുകളാണ് നേടിയത്. ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനായിരുന്നു അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി. മനയത്ത് ചന്ദ്രന്‍ അന്ന് നേടിയത് 39700 വോട്ടുകള്‍. യുഡിഎഫ്– ആര്‍എംപി സഹകരണമുണ്ടായിരുന്നെങ്കില്‍ അന്ന് ജയിക്കാമായിരുന്നുവെന്നാണ് കണക്കുകൂട്ടല്‍. അതിനെക്കാള്‍ ഉപരി പിണറായി വിജയന്‍ ഉള്ള നിയമസഭയില്‍ കെ.കെ. രമയെ കൊണ്ടിരുത്തുന്നത് രാഷ്ട്രീയമായ വിജയം കൂടി നേടി തരുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. അതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് നിര്‍ദേശം മുന്നോട്ട് വച്ചതും ആര്‍എംപി അംഗീകരിച്ചതും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 81 സീറ്റില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. 10 സീറ്റില്‍ സ്ഥാനാര്‍ഥികളെ ഉടന്‍ തീരുമാനിക്കും എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനമെടുക്കുമെന്നും മുല്ലപ്പളളി മുല്ലപ്പളളി പറഞ്ഞു.
നേമം അടക്കം പത്തുസീറ്റുകളില്‍ വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിസന്ധിയൊന്നുമില്ല, വൈകാനുളള കാരണം പട്ടിക വരുമ്പോള്‍ മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
നേമത്ത് ശക്തനായ സ്ഥാനാർഥിവരും. എം.പിമാര്‍ നിയമസഭയിലേക്ക് മല്‍സരിക്കില്ല. ഒരാള്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കില്ലെന്നും മുല്ലപ്പളളിയും ചെന്നിത്തലയും വ്യക്തമാക്കി. മുല്ലപ്പളളി ഡല്‍ഹിയില്‍ തുടരും, രമേശും ഉമ്മന്‍ ചാണ്ടിയും മടങ്ങും.
മല്‍സരിക്കുന്ന 27 ല്‍ 24 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്്ലീം ലീഗ്. കളമശേരിയില്‍ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ ഗഫൂര്‍ സ്ഥാനാര്‍ഥിയാകും. കെ.എം ഷാജി മണ്ഡലം മാറില്ല, അഴിക്കോട് തന്നെ മല്സരിക്കും. പട്ടികയിലെ ഏക വനിതാ സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍ മല്‍സരിക്കും. താനൂരില്‍ പി.കെ ഫിറോസും പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരവും ലീഗ് പട്ടികയിലെ യുവപ്രാതിനിധ്യമാകും.
പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും എം.കെ. മുനീര്‍ കൊടുവളളിയിലും കെ.പി.എ മജീദ് തിരൂരങ്ങാടിയിലും മല്‍സരിക്കും. കുന്ദമംഗലത്ത് ദിനേശ് പെരുമണ്ണ യു.ഡി.എഫ് സ്വതന്ത്രനായി മല്‍സരിക്കും. മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി.അബ്ദുല്‍വഹാബുമാണ് സ്ഥാനാര്‍ഥികള്‍. ലീഗിന് അനുവദിച്ച പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര സീറ്റുകളില്‍ സ്ഥനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.
ഷെറിൻ പി യോഹന്നാൻ
സെക്കന്റ് ഷോയ്ക്ക് അനുമതി നൽകിയതോടെ കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും അതിന് തികച്ചും സഹായകമാകുന്ന റിലീസ് ആയിരുന്നു മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്.’ ടീസറുകൾ നൽകിയ പ്രതീക്ഷ വലുതായതുകൊണ്ട് തന്നെ ഒരു ക്വാളിറ്റി മിസ്റ്ററി ത്രില്ലർ പ്രേക്ഷകർ തീർച്ചയായും പ്രതീക്ഷിക്കും.
ഫാ. കാർമെൻ ബനഡിക്ട്, പേരിൽ മാത്രമാണ് പുരോഹിതൻ. അദ്ദേഹം ഏറ്റവും താല്പര്യത്തോടെ ചെയ്യുന്ന പ്രവൃത്തി കുറ്റാന്വേഷണമാണ്. മിക്ക കേസുകളിലും പോലീസിനെ സഹായിക്കുന്നുമുണ്ട്. ആ പുരോഹിതന് അതാണ് ദൈവവഴി. അങ്ങനെ ഒരുനാൾ ഫാ. ബനഡിക്ടിനെ തേടി ഒരു കേസ് എത്തുന്നു… നിഗൂഢതകൾ നിറഞ്ഞ ഒന്ന്.
Positives – ക്വാളിറ്റി മേക്കിങ്ങും മികച്ച പശ്ചാത്തലസംഗീതവുമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങൾ. സിനിമയിലെ പല രംഗങ്ങൾക്കും ജീവൻ നൽകുന്നത് രാഹുൽ രാജിന്റെ ബിജിഎം ആണ്. മമ്മൂട്ടി, മഞ്ജു വാരിയർ ,ബേബി മോണിക്ക, നിഖില തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രകടനം നന്നായിരുന്നു. പോസ്റ്റ് ക്ലൈമാക്സ് സീൻ ഊഹിച്ചിരുന്നെങ്കിലും അതിന്റെ പ്ലേസ്‌മെന്റ് കൃത്യമായതിനാൽ മൊത്തത്തിൽ ഒരു ക്ലൈമാക്സ് പഞ്ച് സിനിമ സമ്മാനിക്കുന്നുണ്ട്. ഇന്റർവെൽ ബ്ലോക്ക് ബനഡിക്ടിനെ ശക്തമാക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ അത് നിലനിന്നോയെന്ന കാര്യം സംശയമാണ്. ‘നസ്രത്തിൻ നാട്ടിലെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.

Negatives – ഹൊറർ ചിത്രങ്ങളിൽ പതിവായി കണ്ടുവരുന്ന പല ക്‌ളീഷേ സംഗതികളും ഈ ചിത്രത്തിലുമുണ്ട്. പ്രെഡിക്റ്റബിൾ സീനുകൾ നിറഞ്ഞ ആദ്യപകുതി അവസാനിക്കുന്നത് പ്രതീക്ഷകൾ നൽകികൊണ്ടാണെങ്കിലും ആ സാധ്യതകളെയൊന്നും ഉപയോഗപ്പെടുത്താതെ ചിലരിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ് പിന്നീടുള്ള കഥ. രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കും കൺവിൻസിംഗ് ആയി തോന്നിയില്ല. പലയിടത്തും കഥ വലിച്ചുനീട്ടിയതായും അനുഭവപ്പെട്ടു. കഥപറച്ചിൽ വിരസമാകുമ്പോഴും ചിത്രത്തെ താങ്ങിനിർത്തുന്നത് പ്രകടനങ്ങളും മേക്കിങ്ങുമാണ്.
Last Word – കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പുത്തൻ ദൃശ്യാനുഭവമൊന്നും പ്രീസ്റ്റ് സമ്മാനിക്കുന്നില്ല. പ്രൊഡക്ഷൻ ക്വാളിറ്റി ഒക്കെ മുന്നിട്ടു നിൽക്കുന്നതിനാൽ തന്നെ നല്ലൊരു തിയേറ്ററിൽ ആസ്വദിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തണമെന്ന് എം.എൻ കാരശ്ശേരി.
യുഡിഎഫ് മികച്ച കൂട്ടരായത് കൊണ്ടല്ലെന്നും ഭരണത്തുടർച്ച കൈവന്നാൽ ഇടതുമുന്നണി ചീത്തയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് മുന്നണിക്ക് ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. ബംഗാളിലെ അനുഭവം മുന്നിലുണ്ടെന്നും അഹങ്കാരമാണ് ഇടത് മുന്നണിയുടെ പ്രശ്നമെന്നും കാരശ്ശേരി പറഞ്ഞു.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാരശ്ശേരി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. യുഡിഎഫിന്റെ വലിയ പ്രശ്‌നം അഴിമതിയുമാണെന്നും എന്നാൽ ഭരണം കിട്ടിയില്ലെങ്കിൽ യുഡിഎഫ് ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് കേരളത്തിൽ വളയർച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിലെയും വലതുമുന്നണിയിലെയും പാളയത്തിൽപട ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണമാണമെന്ന് അദ്ദേഹം പറയുന്നു.
ഇ.ശ്രീധരൻ, നടന്മാരായ സുരേഷ് ഗോപി, ദേവൻ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയ സെലിബ്രിറ്റികളുടെ വരവ് ബിജെപിക്കു ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര സ്വദേശി വിജയമ്മയ്ക്കാണ് (78) പരിക്കേറ്റത്.
വിജയമ്മ വീണ് പരിക്കേറ്റെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വിജയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണതിനെ തുടര്‍ന്നുണ്ടായ പരിക്കല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് ഫിലോമിനയുടെ ക്രൂരത വെളിവായത്.
വിജയമ്മയുടെ മകനും ഭാര്യയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ വിജയമ്മയെ ഫിലോമിന മര്‍ദ്ദിച്ചതായി വ്യക്തമായി. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
കെഎസ്ആർടിസി ഡിപ്പോയിൽ സ്കൂൾ വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടാണ് സംഭവം. പാരലൽ കോളജിലെയും,സ്കൂളിലെയും ഇരുപതോളം വിദ്യാർഥികളാണ് സംഘർഷത്തിലേർപ്പെട്ടത്. ഇവർ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോൾ യാത്രക്കാർക്ക് ആദ്യം കാഴ്ചക്കാരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഒട്ടേറെ വിദ്യാർഥികൾക്ക് മർദ്ദനമേറ്റു. ഒടുവിൽ കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ചേർന്ന് രംഗം ശാന്തമാക്കി.
പൊലീസ് എത്തുന്നതിനിടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഡിപ്പോയിൽ എയ്ഡ് പോസ്റ്റ് ഡിപ്പോയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുൻപ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും പിൻവലിച്ചു. വിദ്യാർഥികൾ ഡിപ്പോയിൽ ഏറ്റുമുട്ടുന്നത് യാത്രകാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു .
പൊലീസിനെ നിയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ അടിപിടി പലപ്പോഴും പൊലീസിനെ തങ്ങൾ അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു . എന്നാൽ ഇന്നലത്തെ സംഭവത്തിൽ വീഡിയോയിൽ കണ്ട 8 വിദ്യാർഥികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. പ്രായപൂർത്തി ആകാത്തവരായതിനാൽ ഇന്ന് രക്ഷാകർത്താക്കളെയും കൂട്ടി സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ടെന്ന് എസ് ഐ അറിയിച്ചു .
കുഞ്ഞിനെ ബാഗിലാക്കി സ്കൂട്ടറിൽ തലങ്ങും വിലങ്ങും പായുന്ന ഒരു യുവതി, സംഭവം ഇങ്ങനെ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയ 23 സെക്കൻഡ് വീഡിയോ കണ്ടവർക്ക് എല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പ് ഉണ്ടാകും പിഞ്ചു കുട്ടിയെ കങ്കാരു ബാഗിൽ ആക്കി നെഞ്ചോടു ചേർത്ത് സ്വിഗിക്ക് വേണ്ടി ഭക്ഷ്ണാ വിതരണം നടത്തുന്ന യുവതി കൊടും വെയിൽ നെഞ്ചിൽ കുട്ടി വാടി ഉറങ്ങുന്നത് ആണ് വീഡിയോയിലെ കാഴ്ച കഷ്ടപ്പാടിലൂടെ പെൺകുട്ടി ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടത്തിന്റെ കഥ ജീവിക്കാൻ ഉള്ള പെൺകുട്ടിയുടെ വീഡിയോ ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു.
തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പിൽ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നത്. ‘പിന്നെ ആരൊക്കെയോ വാട്സാപ്പിൽ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയിൽനിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ – രേഷ്മ പറയുന്നു.
‘എന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെൺകുഞ്ഞല്ലേ. ധൈര്യമായി ഞാൻ ആരെ ഏൽപിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ചിലർ നെഗറ്റീവ് കമന്റ് എഴുതിയത് തളർത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏൽപിച്ചു കൂടെ? പൊലീസിൽ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലർ എഴുതിയത്. സത്യത്തിൽ പേടിയുമുണ്ട്. ഞായറാഴ്ച ഡേ കെയർ ഇല്ലാത്തതിനാൽ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറിൽ ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോർത്താണു ജോലിക്കു പോകുമ്പോൾ കൂടെക്കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താൽ ഇൻസെന്റീവ് കൂടുതൽ കിട്ടും.
ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ സുന്ദിയമ്മ എന്ന ആ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. കൂടെ കൊണ്ടുപോകുന്നത് മോൾക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലർക്കും കൗതുകമാണെങ്കിലും എനിക്കതിൽ അഭിമാനമാണ്. കഴിഞ്ഞ ഞായറാഴ്ച തോൾ വേദനിച്ചപ്പോൾ ആ അമ്മയെ വിളിച്ചു പറഞ്ഞു, അവർ പറഞ്ഞു, നീ ഇവിടെ കൊണ്ടു വിട്ടോളൂ എന്ന്. പൊലീസ് വണ്ടി കാണുമ്പോഴാണ് പേടി. സിഗ്നലിലൊക്കെ കിടക്കുമ്പോൾ എത്രയും പെട്ടെന്ന് പോയാൽ മതിയെന്നു കരുതും. വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വർഷമായി. വീട്ടുകാർക്കു താൽപര്യമില്ലാത്ത വിവാഹമായിരുന്നതിനാൽ അവർ വരാറില്ല. പ്ലസ്ടു സയൻസ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് രാജു ജോലിക്കായി ഗൾഫിൽ പോയിട്ട് ഒരു വർഷമായി. ഹോട്ടൽ ജോലിയാണ്. എല്ലാ മാസവും അദ്ദേഹം ചെറിയ തുക അയച്ചു തരും. കൂട്ടുകാരി പറഞ്ഞാണ് കലൂരിലെ സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ പോയിത്തുടങ്ങിയത്.
അതിനു ഫീസടയ്ക്കാൻ കൂടി പണം വേണമെന്നതിനാലാണ് അൽപം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാൻ തീരുമാനിച്ചത്. അവർ തന്നെ പ്ലേസ്മെന്റ് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വാടകയ്ക്ക് നല്ലൊരു തുക വേണം. ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാൽ ഓരോ മാസവും വരവു ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് പ്രയാസമാണ്. ഫീസടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ രണ്ടാഴ്ചയായി ക്ലാസിൽ പോകുന്നില്ല. ക്ലാസുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി ഒൻപതു വരെ ഭക്ഷണ വിതരണത്തിനു പോകും. പലരും കടയിൽ നിൽക്കാനോ സെയിൽസിനോ ഒക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ പഠനത്തോടൊപ്പം ചെയ്യാൻ നല്ലത് ഇതായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. ഒരു ദിവസം ജോലിക്കു പോകാൻ സാധിക്കാതിരുന്നാലും വലിയ പ്രശ്നമില്ല. ഒരു സ്ഥാപനത്തിൽ ജോലിക്കു കയറിയിട്ട് ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ അവർക്കും ബുദ്ധിമുട്ടാകും. വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ജോലിയല്ലേ. എനിക്കതു ചെയ്യാൻ സന്തോഷമാണ്’– രേഷ്മ പറഞ്ഞു.
‘ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ – വിഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വരികളാണിത്.
The Priest: കുശാഗ്രബുദ്ധിയും അന്വേഷണത്വരയുമുള്ള ഒരു പുരോഹിതനാണ് ഫാദർ കാർമെൻ ബെനഡിക്ട്. നിഗൂഢതയുടെ ചുരുളഴിക്കലും സത്യം കണ്ടെത്തലും ഒരു തരത്തിൽ ദൈവവഴി തന്നെയാണെന്ന് വിശ്വസിക്കുന്ന ആൾ. ഇരുട്ടിന്റെ ഇടനാഴികളിൽ ഒളിഞ്ഞിരിക്കുന്ന സത്യത്തിലേക്ക് വെളിച്ചം തെളിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. അയാൾ തേടി ചെല്ലുന്ന കേസുകളെ പോലെ തന്നെ, അയാളെ തേടിയെത്തുന്ന നിഗൂഢതകളുമുണ്ട്. ഫാദർ ബെനഡിക്ടിനെ തേടിയെത്തിയ അത്തരമൊരു നിഗൂഢതയുടെ ചുരുളഴിക്കുകയാണ് ‘ദി പ്രീസ്റ്റ്’.
നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ ഒരു ഹൊറർ മിസ്റ്ററി ത്രില്ലറാണ്. പ്രശസ്തമായ ആലാട്ട് കുടുംബത്തിൽ പലപ്പോഴായി നടക്കുന്ന ആത്മഹത്യ പരമ്പരയുടെ യഥാർത്ഥ കാരണം കണ്ടെത്താനും സത്യം വെളിച്ചത്തു കൊണ്ടുവരാനുമായി എത്തുകയാണ് ഫാദർ കാർമെൻ ബെനഡിക്ട്. പല കേസുകളിലും ഫാദർ ബെനഡിക്ടിന്റെ സഹായം ഉപയോഗപ്പെടുത്തിയിട്ടുള്ള ഡിവൈഎസ് പി ശേഖറുമുണ്ട് കൂടെ.
ആ അന്വേഷണത്തിന് ഇടയിലാണ് അമേയ ഗബ്രിയേൽ എന്ന പതിനൊന്നുകാരിയെ ഫാദർ ബെനഡിക്ട് പരിചയപ്പെടുന്നത്. അസാധാരണ സ്വഭാവ സവിശേഷതകളുള്ള അമേയ, ഫാദറിനു മുന്നിൽ തുറന്നിടുന്നത് നിഗൂഢതയുടെ വലിയൊരു ലോകമാണ്. അമേയയ്ക്ക് പിന്നിലെ നിഗൂഢതകളുടെ ഉത്തരം തേടിയുള്ള ഫാദർ കാർമെൻ ബെനഡിക്ടിന്റെ യാത്രയാണ് ‘ദി പ്രീസ്റ്റ്.’
നോക്കിലും വാക്കിലും നടപ്പിലുമെല്ലാം വളരെ അനായാസമായി ഫാദർ ബെനഡിക്ട് ആയി മാറുന്ന മമ്മൂട്ടിയാണ് ‘പ്രീസ്റ്റി’ലെ ഷോ സ്റ്റീലർ. മമ്മൂട്ടി ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് ഫാദർ ബെനഡിക്ട്. മമ്മൂട്ടിയെന്ന അഭിനയപ്രതിഭയെ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പലവിധ പകർന്നാട്ടങ്ങളിൽ ശ്രദ്ധേയമായ, സമകാലിക സിനിമയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും കയ്യടക്കത്തോടെ മമ്മൂട്ടി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ ഒന്ന്.
ഇപ്പോഴും ചാൻസ് ചോദിക്കാൻ തനിക്ക് മടിയില്ലെന്നും സിനിമകളോടും അഭിനയത്തോടുമുള്ള തന്റെ ‘ആർത്തി’ തന്നെയാണ് ഇപ്പോഴും തന്നെ ഡ്രൈവ് ചെയ്യുന്നതെന്നും അഭിമുഖങ്ങളിൽ തുറന്നു സംസാരിക്കാറുള്ള താരമാണ് മമ്മൂട്ടി. തനിക്ക് ചെയ്യാൻ, തന്നിൽ നിന്നും കണ്ടെടുക്കാൻ ഇനിയുമേറെ കഥാപാത്രങ്ങൾ ബാക്കിയുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷണങ്ങൾക്ക് മമ്മൂട്ടി എന്നും തയ്യാറാവുന്നു, പുതുമുഖ സംവിധായകർക്കു മുന്നിൽ വാതിലുകൾ തുറന്നിടുന്നു, അവർക്ക് പ്രോത്സാഹനമാവുന്നു…
ആഴത്തിൽ കുഴിക്കുന്തോറും അമൂല്യമായ രത്നങ്ങൾ കണ്ടെടുക്കാൻ ഇനിയും സാധ്യതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു രത്നഖനി പോലെ സംവിധായകരെയും കൊതിപ്പിക്കുന്നുണ്ട് മമ്മൂട്ടിയെന്ന പ്രതിഭ. ഖനിയിൽ നിന്നും അമൂല്യമായ രത്നങ്ങൾ കണ്ടെത്തേണ്ടത് സംവിധായകരുടെ ചുമതലയാണ്. ഇവിടെ ആ ചുമതലയും അവസരവും ഏറ്റവും ഫലപ്രദമായി തന്നെ വിനിയോഗിക്കുന്നുണ്ട് സംവിധായകൻ ജോഫിൻ.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായെത്തിയ ബേബി മോണിക്കയാണ് പ്രകടനം കൊണ്ട് കയ്യടി നേടുന്ന മറ്റൊരു താരം. അമേയ എന്ന കഥാപാത്രം ഈ കൊച്ചുമിടുക്കിയുടെ കയ്യിൽ ഭദ്രമാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും നേർക്കുനേർ വരുമ്പോൾ ആ പ്രതിഭകൾ മാറ്റുരയ്ക്കുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശരാക്കുന്നില്ല ഇരുവരും. നിഖില വിമലും ചിത്രത്തിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ഭീതി സമ്മാനിക്കുകയും ചെയ്യുന്ന ഏറെ കഥാമുഹൂർത്തങ്ങളും ട്വിസ്റ്റുകളും സസ്പെൻസും ചിത്രത്തിലുണ്ട്. ഇന്റർവെൽ സമ്മാനിക്കുന്ന പഞ്ച് ഒക്കെ വേറെ ലെവൽ എന്നേ പറയാനാവൂ. മേക്കിംഗിലെ മികവാണ് എടുത്തു പറയേണ്ട ഒന്ന്, സന്ദർഭോചിതമായ പശ്ചാത്തലസംഗീതം കൂടിയാകുമ്പോൾ ആകാംക്ഷയോടെ പ്രേക്ഷകരും ചിത്രത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങും. പതിയെ കഥ പറഞ്ഞുപോവുന്ന രണ്ടാം പകുതി ചിലയിടങ്ങളിൽ അൽപ്പം ഇഴച്ചിൽ തോന്നിപ്പിക്കുന്നുണ്ടെങ്കിലും മേക്കിംഗ് മികവ് അതിനെയെല്ലാം മറികടക്കുന്നുണ്ട്.
ഒരു മിസ്റ്ററി സ്വഭാവം ഉടനീളം കാത്തുസൂക്ഷിക്കുന്നുണ്ട് അഖിൽ ജോർജിന്റെ സിനിമോട്ടോഗ്രാഫി. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ പശ്ചാത്തലസംഗീതത്തിന് വലിയൊരു പങ്കുണ്ട്. ഭീതിയും ആകാംക്ഷയും സമ്മാനിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നതും രാഹുൽ തന്നെ. ഇതിനകം തന്നെ വൈറലായി കഴിഞ്ഞ ‘നസ്രത്തിൻ നാട്ടിലെ’ എന്നു തുടങ്ങുന്ന ഗാനം തിയേറ്റർ സ്ക്രീനിൽ കാണുമ്പോഴുള്ള ഫീൽ മറ്റൊന്നാണ്.
കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം സ്പാനിഷ് ത്രില്ലറുകളോട് സമാനമായൊരു ദൃശ്യഭാഷ ജോഫിന്റെ ഈ പരീക്ഷണചിത്രത്തിൽ തെളിഞ്ഞുകാണാം. തുടക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ, കയ്യടക്കത്തോടെ തന്റെ ആദ്യചിത്രം അണിയിച്ചൊരുക്കിയ ജോഫിൻ പ്രേക്ഷകർക്കും പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട്. തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ട സിനിമയാണ് ‘പ്രീസ്റ്റ്,’ പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് ഉറപ്പ്.
പിറവത്ത് മുന്‍ സിപിഎം പ്രവര്‍ത്തക സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണിയുടെ കോലം കത്തിച്ചാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്നനിലയിൽ സിന്ധുമോള്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് കോലം കത്തിച്ചത്.
ജിൽസ് പെരിയപ്പുറത്തിനെ തഴഞ്ഞ് സിപിഎം ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം സിന്ധുമോള്‍ ജേക്കബിന് പിറവത്ത് സീറ്റ് നല്‍കിയതിലാണ് പ്രതിഷേധം. സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു.
സിന്ധുമോളെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പ്രാദേശിക നേതൃത്വം ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചിരുന്നു. സിപിഎം- ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ മാത്രമറിഞ്ഞ സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വം ഉഴവൂരിലെ സിപിഎം നേതാക്കൾക്ക് അംഗീകരിക്കാനായില്ല. രാവിലെ തന്നെ കമ്മിറ്റി കൂടി സിന്ധുമോളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതേസമയം സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കിയ നടപടി നാടകമാണെന്നാണ് ജില്‍സ് ആരോപിക്കുന്നത്. പുറത്താക്കിയ ആള്‍ക്കുവേണ്ടി സിപിഎം എങ്ങനെ പ്രചാരണം നടത്തുമെന്ന് ജില്‍സ് ചോദിച്ചു.
യാക്കോബായ വിഭാഗത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിറവത്ത് മത്സരിപ്പിക്കാനായിരുന്നു എൽ.ഡി.എഫിന്റെ നീക്കം. ജോസ് കെ മാണി വിഭാഗത്തോട് യാക്കോബായ സഭ പറയുന്ന നിർദ്ദേശിക്കുന്ന ആളെ പിറവത്ത് മത്സരിപ്പിക്കണമെന്ന് സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി അനുകൂല നിലപാടിലേക്ക് യാക്കോബായ സഭ മാറിയതോടെയാണ് പിറവത്ത് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായത്. ജോസ് കെ മാണി വിഭാഗത്തിന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാമെന്ന സാഹചര്യം അതോടെ വന്നു. പിന്നാലെ യാക്കോബായ വിഭാഗത്തിൽ പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു.