ബെംഗളൂരുവിൽ മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. കണ്ണൂർ സ്വദേശിനിക്കാണ് ദുരനുഭവം. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരിതമുണ്ടായത്.
ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ഇന്നലെ രാത്രിയിലാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.
തുടർന്ന് മറ്റൊരാശുപത്രിയിൽ എത്തിയെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. 5 ആശുപത്രികളിൽ പോയെങ്കിലും എല്ലായിടത്തു നിന്നും തിരിച്ചയച്ചു. ഒടുവിൽ വഴിമധ്യേ സിദ്ധാപുരയിൽ വച്ച് ഓട്ടോ റിക്ഷയ്ക്കുള്ളിൽ പ്രസവിക്കുകയായിരുന്നു.
പിന്നാലെ മലയാളി സംഘടനകളുടെ സഹായത്തോടെ ബെംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും, ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇവരെ സന്ദർശിച്ച എം എൽ എ സമീർ അഹമ്മദ് ഖാൻ ധനസഹായവും നൽകി.
സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ മൂന്നും തൃശൂരില്‍ രണ്ടും രോഗികളുണ്ട്. എറണാകുളത്തും മലപ്പുറത്തും ഓരോ രോഗികള്‍ വീതവും. കണ്ണൂരില്‍ രണ്ടും പാലക്കാട് കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും രോഗമുക്തിയായി. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 20 പേരാണ്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരടക്കം 26,712 പേര്‍ നിരീക്ഷണത്തിലുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
നെടുങ്കണ്ടത്ത് 40 ഏക്കറില്‍ അസ്ഥികൂടം കണ്ടെത്തി. അസ്ഥിക്കൂടം ഒന്‍പത് മാസം മുൻപ്കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്ത് ഔഷധച്ചെടികള്‍ ശേഖരിക്കാനെത്തിയവരാണ് അസ്ഥിക്കൂടം കണ്ടെത്തിയത്.. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊലീസും ഫോറന്‍സിക് അധികൃതരും വ്യാഴാഴ്ച സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്പി ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിമുണ്ടും മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. കേടുപാട് സംഭവിക്കാത്ത നിലയില്‍ ഒരു കുടയും ഇവിടെയുണ്ടായിരുന്നു.
സംഭവം കൊലപാതകമാണെന്നും ഒന്‍പത് മാസം മുൻപ് കാണാതായ മാവടി സ്വദേശിയുടേതാണ് അസ്ഥിക്കൂടമെന്നുമാണ് പൊലീസിന്റെ സംശയം. പരിസരത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും കാണാതായ വ്യക്തി ഉപയോഗിച്ചിരുന്നതിന് സമാനമാണ്. അതേസമയം, ഇയാളുടെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച് തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല.
ഡോഗ് സ്‌ക്വാഡില്‍ നിന്നെത്തിയ പൊലീസ് നായ സ്റ്റെഫി സംഭവ സ്ഥലത്ത് നിന്ന് മണം പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് ഓടിക്കയറിയത്. കോട്ടയത്ത് നിന്നെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിഎന്‍എ പരിശോധന അടക്കം നടത്തി മരിച്ചയാളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കോട്ടയം കോതനല്ലൂരിൽ തോട്ടിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു. കോതനല്ലൂർ കുഴികണ്ടത്തിൽ അനീഷിന്റെ ഭാര്യ ഓബി അനീഷ് (30), മകൻ അദ്വൈത് (രണ്ടര) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഇവരുടെ വീടിന് സമീപത്ത് കൂടി ഒഴുകുന്ന കുഴിയാഞ്ചാൽ തോട്ടിലാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ കുളിമുറിയിൽ കുളിക്കുകയായിരുന്ന ഓബി കുഞ്ഞ് തോട്ടിൽ വീഴുന്നതു കണ്ട് രക്ഷിക്കാനായി തോട്ടിൽ ചാടിയതാണെന്ന് പോലീസ് പറഞ്ഞു.
തോട്ടിൽ മീൻ പിടിക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. അനീഷ് രാവിലെ ജോലിക്കു പോയിരുന്നു. ഇവരുടെ മൂത്തമകൻ ആദിത്യൻ കല്ലറയിൽ ഓബിയുടെ വീട്ടിലായിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു പ്രവാസികളുമായി രണ്ടു വിമാനങ്ങളാണ് ഇന്നലെ നാട്ടില്‍ പറന്നിറങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ രണ്ടു വിമാനങ്ങളും നിയന്ത്രിച്ചതു വനിതാ പൈലറ്റുമാരായിരുന്നു.
ലോകമാകെ ഞായറാഴ്ച മാതൃദിനം ആചരിക്കുന്നതു പ്രമാണിച്ചാണ് പൈലറ്റുമാരും അതിലുപരി അമ്മമാരുമായ ഇവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വലിയ ദൗത്യമേല്‍പ്പിച്ചത്.
ലോകമെമ്പാടുമുള്ള അമ്മമാര്‍ക്കുള്ള ആദരവായി ഈ തീരുമാനം. അതേസമയം, ഇതു കോട്ടയത്തിനും അഭിമാനിക്കാന്‍ ഒരു കാരണം നല്കുന്നു.
കാരണം ഇവരില്‍ ഒരാള്‍ കോട്ടയം സ്വദേശിയാണ്. കോട്ടയം അരുവിത്തുറ സ്വദേശി വയമ്പോത്തനാല്‍ (വലിയവീട്ടില്‍) ജോര്‍ജ് സെബാസ്റ്റ്യൻ- എല്‍സമ്മ സെബാസ്റ്റ്യന്‍ ദമ്പതികളുടെ മകളാണ് മസ്കറ്റില്‍നിന്നു കൊച്ചിയിലെത്തിയ വിമാനം നിയന്ത്രിച്ച ക്യാപ്റ്റന്‍ ബിന്ദു സെബാസ്റ്റ്യന്‍.
കൊച്ചിയിൽനിന്നും മസ്കറ്റിലേക്കും അവിടെനിന്നു തിരിച്ചും ബിന്ദുവാണ് വിമാനം പറത്തിയത്. എയര്‍ഫോഴ്സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുരളിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ സിദ്ധാര്‍ഥ്, ആദര്‍ശ് എന്നിവരാണ് മക്കള്‍.
ക്വാലാലംപൂരില്‍നിന്നു തമിഴ്‌നാട്ടിലെ ട്രിച്ചിയിലെത്തിയ വിമാനം പറത്തിയതും വനിതയാണ്. ക്യാപ്റ്റന്‍ കവിതാ രാജ്കുമാര് ആണ് ഈ വിമാനം നിയന്ത്രിച്ചത്.
ലോകരാജ്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം.ദക്ഷിണ ചൈനീസ് മുദ്രത്തിന്റെ അവകാശം ഉറപ്പിക്കാന്‍ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനീസ സമുദ്രത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഇവിടെ മൂന്ന് വന്‍ ശക്തികള്‍ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്.ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എന്നാല്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ് ചൈനയുടെ ഈ നീക്കം.
പുതിയ നീക്കത്തിലൂടെ ചൈന അന്താരാഷ്ട്രനിയമങ്ങളെയാണ് മറി കടന്നിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.ഇവിടുത്തെ ദ്വീപുകളിലെയും റീഫുകളിലെയും അതുല്യമായ ധാതുസമ്പത്ത് കൈപ്പിടിയിലൊതുക്കാന്‍ ചൈന നേരത്തെ തന്നെ കുത്സിത ശ്രമങ്ങള്‍ ആരംഭിക്കുകയും അതിനെതിരെ അമേരിക്കയും മറ്റ് നിരവധി രാജ്യങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈ പ്രദേശം അമേരിക്ക കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ എന്ത് വില കൊടുത്തും നേരിടുമെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രിയായ ജനറല്‍ വെയ് ഫെന്‍ഗെ പ്രതികരിച്ചിരിക്കുന്നത്.
മലേഷ്യ, ഫിലിപ്പീന്‍സ്, വിയ്റ്റ്‌നാം, തായ് വാന്‍, ബ്രൂണൈ തുടങ്ങിയ സമീപത്തെ നിരവധി രാജ്യങ്ങള്‍ സൗത്ത് ചൈന കടലിന് അവകാശവാദം ഉന്നയിച്ച് വര്‍ഷങ്ങളായി രംഗത്തുള്ളത് ഇവിടുത്തെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്.മേഖലയിലെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഈ പ്രദേശത്തിനുള്ള പ്രാധാന്യമേറെയായതിനാലാണ് ആരും ഈ പ്രദേശം വിട്ട് കൊടുക്കാന്‍ തയ്യാറാവാത്തത്.
ഇവിടെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകളില്‍ ചൈന 2015ല്‍ തന്നെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അയല്‍രാജ്യങ്ങളെയും അമേരിക്കയെയും ചൊടിപ്പിച്ചിരുന്നു.ചൈന തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ച് മേഖലയിലെ ചെറുരാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.
ഈ മേഖലയില്‍ സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഒരു കൃത്രിമ ദ്വീപ് ചൈന നിര്‍മ്മിച്ച് വരുന്നുണ്ടെന്നും സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.സമീപത്തുള്ള പാറക്കെട്ടില്‍ ദ്വീപു നിര്‍മ്മാണത്തിന് മണല്‍ വിതറുന്ന ചൈനീസ് കപ്പലുകളുടെ ചിത്രങ്ങള്‍ 2015ല്‍ പുറത്ത് വരികയും ചെയ്തിരുന്നു.
ജെയിംസ് ഡിഫെന്‍സ് വീക്ക്ലിയിലെ സെക്യൂരിറ്റി അനലിസ്റ്റാണ് ആശങ്കകളുയര്‍ത്തുന്ന പ്രസ്തുത ഫോട്ടോഗ്രാഫുകള്‍ പുറത്ത് വിട്ടത്.സമീപത്തുള്ള സുബു പാറക്കൂട്ടങ്ങളില്‍ 3000 മീറ്റര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചുവെന്നാണ് ഈ ഫോട്ടോഗ്രാഫുകള്‍ വെളിപ്പെടുത്തുന്നത്.
സുപ്രധാനമായ കപ്പല്‍പ്പാതയായ പാര്‍സല്‍ ഐലന്റുകളിലേക്ക് റണ്‍വേ നീട്ടാനുള്ള പ്രവൃത്തിയും ചൈന തുടങ്ങിയിരുന്നു.3.3 ട്രില്ല്യന്‍ പൗണ്ടിന്റെ വ്യപാരം വര്‍ഷം തോറും നടക്കുന്ന സുപ്രധാനമായ കടല്‍പ്പാതയാണ് സൗത്ത് ചൈന കടലിലൂടെയുള്ളത്. അതിനാലാണ് ഏവരും ഈ മേഖലയുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും.
തിരുവല്ല പാലിയേക്കരയിൽ കന്യാസ്ത്രീ വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. പാലിയേക്കര ബസേലിയൻ കോൺവെൻ്റിലെ സന്ന്യസ്ത വിദ്യാർഥിനിയായ ദിവ്യ പി ജോണിൻഅറെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് ജസ്റ്റിസ് ഫോർ സി. ലൂസി കൂട്ടായ്മയുടെ ആവശ്യം. സഭാധികാരികളുടെയും നേതാക്കളുടെയും സമ്മർദ്ദത്തിനു വഴങ്ങാതെ കുറ്റമറ്റ രീതിയിൽ കേസന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
21കാരിയായ യുവതിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവ്യ കിണറ്റിലേയ്ക്ക് എടുത്തു ചാടുന്നതായി കണ്ടെന്ന് ഒരു കന്യാസ്ത്രീ മൊഴി നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് ശരിയാകാൻ ഇടയില്ലെന്നാണ് ആഗോള മലയാളി കൂട്ടായ്മയുടെ വാദം.
ദിവ്യയുടേത് ആത്മഹത്യയല്ലെന്ന സംശയിക്കാൻ തക്കതായ കാരണങ്ങൾ ഇല്ലെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. ഇരുമ്പുമൂടിയും സംരക്ഷണഭിത്തിയുമുള്ള കിണറ്റിലേയ്ക്ക് അബദ്ധത്തിൽ കാൽ വഴുതി വീഴാനുള്ള സാധ്യതയില്ല. കിണറ്റിലേയ്ക്ക് എടുത്തു ചാടിയാൽ തന്നെയും അരയ്ക്കൊപ്പം മാത്രം വെള്ളമുള്ള കിണറ്റിൽ തലയ്ക്കു ക്ഷതമേൽക്കാത്ത തരത്തിൽ അത് മരണകാരണമാകില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
യുവതി കിണറ്റിൽ ചാടുന്നതു കണ്ടെന്നു പറയുന്ന കന്യാസ്ത്രീ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയോ യുവതിയോ രക്ഷിക്കാൻ ശ്രമിച്ചതായോ പറയുന്നില്ലെന്നും നിവേദനത്തിൽ ആരോപിക്കുന്നു. പോലീസ് എത്തുന്നതിനു മുൻപ് തന്നെ ആംബുലൻസിൽ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടന്നും ആരോപണമുണ്ട്. സന്യാസിനീസമൂഹവും രൂപതാനേതൃത്വവും തമ്മിൽ ഗൂഢാലോചന നടത്തി തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇവരുടെ ഫോൺ വിളികകളും യാത്രകളും നിരീക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിയായ ജോൺ ഫിലിപ്പോസിന്‍റെ മകളായ ദിവ്യയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിലേയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. മഠം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് 12അരയോടെയാണ് പോലീസ് എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. മലങ്കര സഭയുടെ കീഴിലുള്ള ബസേലിയൻ കോൺവെൻ്റില്‍ കന്യാസ്ത്രീയാകുന്നതിനു മുന്നോടിയായി അഞ്ചാം വര്‍ഷ നോവിഷ്യേറ്റ് വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോണ്‍വെന്റിലെ കിണറ്റില്‍ മെയ് 7ന് ദുരൂഹ സാഹചര്യത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ. പി.ജോണ്‍ (21) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസും മഠാധികാരികളും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം നല്‍കിയ വിവരം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു
കിണറ്റില്‍ വീണ ദിവ്യയെ ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചു എന്നാണ് വാര്‍ത്ത വന്നത്.
പോലീസ് പറഞ്ഞതനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാന്‍് ശ്രമിച്ചത് എന്നാണ് തെളിയുന്നത്. ദിവ്യയെ ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തേക്കെടുക്കുമ്ബോള്‍ ചിത്രീകരിച്ച വീഡിയോ പുറത്തായപ്പോഴാണ് പോലീസിന്റെ കള്ളി വെളിച്ചത്തായത്.
ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ ദിവ്യ മരിച്ചിരുന്നെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .ദിവ്യ മരിച്ചെന്ന് ഉറപ്പ് വന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് മൃതദേഹം കൊണ്ടു പോകേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു.
മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിവ്യയുടെ മൃതദേഹം കൊണ്ടുപോയതില്‍ ദുരൂഹത ഉണ്ട്. അതേ സഭയില്‍ പെട്ട കോണ്‍വെന്റിലെ കിണറ്റിലാണ് ദിവ്യയുടെ മൃതദേഹം ‘ കണ്ടെത്തിയത്.
പോലീസ് നായയേയോ വിരലടയാള വിദഗ്ദ്ധരേയോ കൊണ്ട് വന്ന് അന്നേ ദിവസം അന്വേഷണം നടത്തിയില്ല. ഒരു ദിവസം കഴിഞ്ഞാണ് കൊണ്ട് വന്നത് . മെയ് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ദിവ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തി മിനിറ്റുകള്‍ക്കകം ചാനലുകളില്‍ ദിവ്യയുടേത് മുങ്ങിമരണമെന്ന വാര്‍ത്തയും നല്‍കി.
ആത്മഹത്യയാണെന്ന കാര്യം പറഞ്ഞ് ലോക്ക് ഡൗണിന്റെ മറവില്‍ കേസ് എഴുതിത്തള്ളാമെന്ന് ആരും കരുതേണ്ടെന്ന് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍പറഞ്ഞു.
ദിവ്യയുടേത് മുങ്ങിമരണമാണെന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞതായി പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കി ആഘോഷമാക്കിയ പോലീസ് ദിവ്യ മരിച്ചത് എപ്പോള്‍ എന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ സുപ്രധാന വിവരം പുറത്തു വിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മരിച്ച സമയം കേസിലെ സുപ്രധാന പോയിന്റ് ‘ ദിവ്യ മരിച്ചത് രാത്രിയിലാണോ പുലര്‍ച്ചെയാണോ അതോ പകല്‍ പതിനൊന്ന് മണിയോടെയാണോയെന്ന വിവരം വിലപ്പെട്ട തെളിവാണ് ‘ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം പോലീസ് പുറത്ത് വിടാതെ ഒളിച്ചു വച്ചിരിക്കുന്നതില്‍ ‘ ദുരൂഹതയുണ്ട്.
മെയ് 9 നാണ് ദിവ്യയുടെ ‘മൃതദേഹം ചുങ്കപ്പാറയില്‍ സംസ്‌കരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ സംഭവ സ്ഥലം സന്ദര്‍ശനം നടത്താത്തതും ഗുരുതര തെറ്റ് ആണ്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.
ബംഗളൂരുവിൽനിന്ന് സ്വദേശത്തേക്ക് മലയാളി വിദ്യാർത്ഥികളുമായി തിരിച്ച ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു. 10 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തമിഴ്‌നാട്ടിലെ ഈറോഡിനും കരൂരിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സിങ്ങ് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് തിരിക്കുന്നതിനായി പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാർത്ഥികൾ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു
കോവിഡ് ബാധിതമേഖലകളിൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള . ‘ഓപറേഷൻ സമുദ്രസേതു’വിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നു പുറപ്പെട്ട കപ്പൽ കൊച്ചിയിലെത്തി. മാലിദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം കൊച്ചിയിലെത്തിയത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് കപ്പൽ മാലിയിൽ നിന്നു പുറപ്പെട്ടത്.
കപ്പലിൽ 595 പേര്‍ പുരുഷന്മാരും 103 സ്ത്രീകള്‍ക്കും പുറമെ 10 വയസില്‍ താഴെയുള്ള 14 കുട്ടികളും 19 ഗര്‍ഭിണികളുമുണ്ട്. പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പരിശോധനകൾ നടത്തുക. നടപടികൾക്ക് മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രില്ലുകൾ നടത്തിയിരുന്നു.
മൂന്നു ക്ലസ്റ്ററുകളായാണ് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യാത്രക്കിടയിൽ കോവിഡ് ലക്ഷണം കാണിച്ചവരെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കും. മലയാളികൾക്ക് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ നിരീക്ഷണത്തിലാക്കും. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം.
അതേസമയം, കപ്പലിലെ യാത്രക്കാരിൽ ഭൂരിഭാഗവും കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് സൂചന. യാത്രക്കാരില്‍ നിന്ന് 40 ഡോളര്‍ നാവികസേന ഈടാക്കിയിട്ടുണ്ട്.
#SamudraSetuMission #MoDAgainstCorona #bringhomeexpats
As #Kochi eagerly awaits their arrival, #INSJalashwa @indiannavy entering the scenic Ernakulam channel with 698 Indians from Maldives.@SpokespersonMoD @rajnathsingh @MOS_MEA @HCIMaldives @mygovindia pic.twitter.com/kk5rZyWMwf— PRO Defence Kochi (@DefencePROkochi) May 10, 2020