ബംഗളൂരുവിൽനിന്ന് സ്വദേശത്തേക്ക് മലയാളി വിദ്യാർത്ഥികളുമായി തിരിച്ച ബസ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു. 10 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തമിഴ്നാട്ടിലെ ഈറോഡിനും കരൂരിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്സിങ്ങ് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് തിരിക്കുന്നതിനായി പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാർത്ഥികൾ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു
കോവിഡ് ബാധിതമേഖലകളിൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള . ‘ഓപറേഷൻ സമുദ്രസേതു’വിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നു പുറപ്പെട്ട കപ്പൽ കൊച്ചിയിലെത്തി. മാലിദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം കൊച്ചിയിലെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കപ്പൽ മാലിയിൽ നിന്നു പുറപ്പെട്ടത്.
കപ്പലിൽ 595 പേര് പുരുഷന്മാരും 103 സ്ത്രീകള്‍ക്കും പുറമെ 10 വയസില്‍ താഴെയുള്ള 14 കുട്ടികളും 19 ഗര്‍ഭിണികളുമുണ്ട്. പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പരിശോധനകൾ നടത്തുക. നടപടികൾക്ക് മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രില്ലുകൾ നടത്തിയിരുന്നു.
മൂന്നു ക്ലസ്റ്ററുകളായാണ് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യാത്രക്കിടയിൽ കോവിഡ് ലക്ഷണം കാണിച്ചവരെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കും. മലയാളികൾക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ നിരീക്ഷണത്തിലാക്കും. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം.
അതേസമയം, കപ്പലിലെ യാത്രക്കാരിൽ ഭൂരിഭാഗവും കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് സൂചന. യാത്രക്കാരില്‍ നിന്ന് 40 ഡോളര്‍ നാവികസേന ഈടാക്കിയിട്ടുണ്ട്.
#SamudraSetuMission #MoDAgainstCorona #bringhomeexpats
As #Kochi eagerly awaits their arrival, #INSJalashwa @indiannavy entering the scenic Ernakulam channel with 698 Indians from Maldives.@SpokespersonMoD @rajnathsingh @MOS_MEA @HCIMaldives @mygovindia pic.twitter.com/kk5rZyWMwf— PRO Defence Kochi (@DefencePROkochi) May 10, 2020
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് കാലത്ത് ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പ്രകീർത്തിക്കുന്ന പ്രാർത്ഥനയും ചുണ്ടിൽ വന്നിരിക്കുന്ന മന്ത്രങ്ങളും എന്ന് പറയുന്നത് ഒരു പക്ഷേ തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ആയിരിക്കാം തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിൻെറ വളരെ മനോഹരമായ ഒരു സംഗീത ആവിഷ്ക്കാരവുമായി ഒരുപറ്റം വൈദികരും വൈദിക ശ്രേഷ്ഠരും രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഈ സംഗീതാവിഷ്കാരം ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ പതിനായിരങ്ങളാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത് . സീറോ മലങ്കര കത്തോലിക്കാ സഭയിലെ 21 ഓളം വൈദികരും നാലോളം ബിഷപ്പുമാരും ഒന്നു ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ആൽബത്തിന് പിന്നിലുള്ള പ്രയത്നം തികച്ചും അഭിനന്ദനാർഹമാണ്.
സെമിനാരികളിലും, ആശ്രമങ്ങളിലും,അരമനകളിലും, മഠങ്ങളിലും സന്ധ്യാ പ്രാർത്ഥനയിൽ ആലപിക്കുന്ന സങ്കീർത്തനമാണ് മെത്രാപ്പോലീത്താമാരും, വൈദികരും ചേർന്നാലിച്ചിരിക്കുന്നത്. അമേരിക്ക, യു.കെ, ഖത്തർ, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവരും ഒറീസാ, പൂനെ, തമിഴ്നാട് തുടങ്ങി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും, കേരളത്തിൻ്റെ തെക്ക് മുതൽ വടക്ക് വരെയുള്ള ജില്ലകളിൽ പെട്ടവരുമായ സഭാദ്ധ്യക്ഷന്മാരും വൈദികരുമാണ് കോവിഡ് കാലത്ത് പ്രാർത്ഥനാ ഗാനവുമായി ഒരുമിച്ചത്. ക്രൈസ്തവർ ഇക്കാലയളവിൽ [കോവിഡ് ] ഏറ്റം കൂടുതൽ പ്രാവശ്യം ചൊല്ലിയ, ചൊല്ലിക്കൊണ്ടിരിക്കുന്ന സംരക്ഷണത്തിൻ്റെ സങ്കീർത്തനമാണ് ഗാനാലാപനത്തിനായി തിരഞ്ഞെടുത്തത്.
ഇംഗ്ലീഷ്, സുറിയാനി, ഹിന്ദി, തമിഴ്, ഒഡിയ, മലയാളം എന്നീ 6 ഭാഷകളിലാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലിരുന്ന് സങ്കീർത്തനമാലപിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് ഗാനത്തിന് ആമുഖം നൽകിയിരിക്കുന്നത്.
തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ തോമസ് മാർ കൂറിലോസ്, മാർത്താണ്ഡം രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ വിൻസൻറ് മാർ പൗലോസ്, യു എസ് എ, ക്യാനഡ രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ സ്തേഫാനോസ്, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ തിയഡോഷ്യസ് എന്നി പിതാക്കന്മാർ മറ്റ് 21 വൈദീകരോട് ചേർന്നാണ് സങ്കീർത്തനം ആലപിച്ചിരിക്കു ന്നത്.
എഡിറ്റിംഗ്, മിക്സിംഗ് ജോലികൾ ചെയ്തിരിക്കുന്നത്.
ഫാ.ഫിലിപ്പ് തായില്ലം.
ഫാ.സന്തോഷ് അഴകത്ത്, ഫാ.ഫിലിപ്പ് തായില്ലം കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.Malankara Hymns എന്ന You Tube ചാനലിൽ കൂടിയാണ് സംപ്രഷണം ചെയ്തിരിക്കുന്നത്.
മാലദ്വീപില്‍നിന്നുള്ള 698 ഇന്ത്യക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്നു കൊച്ചി തുറമുഖത്തെത്തും. രാവിലെ 9.30ന് സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തുന്ന ‘ഐഎന്‍എസ് ജലാശ്വ’ എന്ന കപ്പലിൽ 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുണ്ട്. ഇവരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നു നാവികസേന അറിയിച്ചു.
മലയാളികളെ അതതു ജില്ലകളിലേക്കും 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടങ്ങളിലേക്കും പ്രത്യേക വാഹനങ്ങളില്‍ കയറ്റിവിടും. തമിഴ്നാട്ടിൽനിന്നുള്ള 187 പേരുണ്ട്. ആന്ധ്ര (എട്ട്), ആസാം (ഒന്ന്), ഡല്‍ഹി (നാല്), ഗോവ (ഒന്ന്), ഹരിയാന (മൂന്ന്), ഹിമാചല്‍പ്രദേശ് (മൂന്ന്), ജാര്‍ഖണ്ഡ് (രണ്ട്), കര്‍ണാടകം (എട്ട്), ലക്ഷദ്വീപ് (നാല്), മധ്യപ്രദേശ് (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), ഒഡീഷ (രണ്ട്), പുതുശേരി (രണ്ട്), രാജസ്ഥാന് (മൂന്ന്), തെലുങ്കാന (ഒന്‍പത്), ഉത്തര്‍പ്രദേശ് (രണ്ട്), ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ (ഏഴ് വീതം) എന്നിങ്ങനെയാണ് മറ്റു യാത്രക്കാര്‍.
ഇന്ന് മാതൃദിനം. ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ഗോപിക, ദേവിക, ഗോപീഷ് എന്നിവർക്ക് ഈ മാതൃദിനം ഒരിക്കലും മറക്കാനാവില്ല. കാരണം കഴിഞ്ഞ ദിവസം നഷ്ടമായ അവരുടെ അമ്മ ലാലി ഈ മാതൃദിനത്തിൽ പലർക്കും പുതുജീവനായി മാറി. ഈ അമ്മ ആയിരങ്ങൾക്ക് ലാലിടീച്ചറാണ്. ആയിരങ്ങളുടെ ജീവിതത്തിൽ അക്ഷരവെളിച്ചം പകർന്ന ലാലിടീച്ചർ ഇനി അഞ്ചു പേരുടെ ജീവന്റെ തുടിപ്പായി നിറയുമെന്ന വാർത്തയാണ് മലയാളികളുടെ മാതൃദിനത്തെ മഹത്തരമാക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ടീച്ചറുടെ മസ്തിഷ്കമരണം. പാവപ്പെട്ട കുട്ടികളോടുള്ള കരുതലും സ്നേഹവുമെല്ലാമാണു ലാലിടീച്ചറെ കുട്ടികൾക്കു പ്രിയപ്പെട്ട ടീച്ചറാക്കി മാറിയത്. ഒടുവിൽ മസ്തിഷ്കമരണം സംഭവിച്ചപ്പോഴും ആ ജീവിതം മറ്റുള്ളവർക്കു പുതുജീവനായി. ലാലിടീച്ചറുടെ ഹൃദയം ഇനി ഭൂതത്താൻകെട്ട് സ്വദേശിനി ലീനയിൽ തുടിക്കും.
തിരുവനന്തപുരം പൗണ്ട്കടവ് ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപികയായ ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറി(50)നെ കഴിഞ്ഞ നാലിന് പെട്ടെന്ന് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനു ടെസ്റ്റ് നടത്തി മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ലാലിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിനു തയാറായി. ഹൃദയത്തിനു പുറമേ വൃക്കകളും കണ്ണുകളും ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം ഭൂതത്താന്‍കെട്ട് ശങ്കരത്തില്‍ ഷിബുവിന്റെ ഭാര്യ ലീന(49)യ്ക്കാണു ഹൃദയം നൽകിയത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ തിരുവനന്തപുരം ഗവണ്മെന്റ് കണ്ണാശുപത്രിക്കും നൽകി.
ലാലിയുടെ ശരീരത്തിൽനിന്നു ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ പതിനൊന്നോടെ കിംസ് ആശുപത്രിയിൽ ആരംഭിച്ചു. ഇതിനായി കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ രാവിലെതന്നെ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 2.35 ഓടെ ഹൃദയവുമായി ആംബുലൻസ് കിംസ് ആശുപത്രിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്. വിമാനത്താവളത്തിൽനിന്നു ഹൃദയമടങ്ങിയ പെട്ടിയും ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമായി 3.05ന് ആണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
ഉള്ളൂരിൽ ബിസിനസ് നടത്തുന്ന ഗോപകുമാറാണ് ലാലിയുടെ ഭർത്താവ്. ഗൾഫിൽ നഴ്സാണ് ഗോപിക, ബിഎച്ച്എംഎസ് വിദ്യർഥിനിയാണ് ദേവിക, ബിടെക് വിദ്യാർഥിയാണ് ഗോപീഷ്. ലാലിയുടെ ഹൃദയം ലീനയില്‍ സ്പന്ദിച്ചുതുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ്. 3.55ന് കൊച്ചി ബോള്‍ഗാട്ടിയിലെ സ്വകാര്യഹോട്ടലിന്റെ ഹെലിപ്പാഡിൽ ഇറക്കിയ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം ലിസി ആശുപത്രിയിലെത്തിയ ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മിനിറ്റുകൊണ്ടു ഹൃദയം ലിസിയിലെത്തിക്കാന് സിറ്റി പോലീസ് വഴിയൊരുക്കി. 4.30 ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. 6.12ന് ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു.
ലിസി ആശുപത്രിയിലെ 27-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. ലിസി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന് നേതൃത്വം നല്കി.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശരത് ദാസ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്നും അനിത അയല്‍ക്കാരോട് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവസംസ്കാരം നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. രോഗവിവരങ്ങള്‍ പോലീസ് നല്കാന് അനിതയോട് ആവശ്യപ്പെട്ടെങ്കിലും നല്കാന് അവര്‍ തയ്യാറായില്ല.
കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. ഇതോടെ സംശയം ഉണരുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിക്കുകയും ചെയ്തു.
സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു നവരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് മൊഴി നല്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ലോക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആര് എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ തനിക്കും കുടുംബത്തിനുമെതിരെ വര്‍ഗീയ പ്രചരണം നടത്തിയെന്ന ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രിയ എളവള്ളി മഠത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
ലോക് ഡൗണ്‍ ലംഘിച്ച് എരുമപ്പെട്ടിയ്ക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ 7.30 ന് ഭാഗവത പാരായണം നടത്തിയിരുന്നു. ഇതില്‍ നിരവധി പേര് പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിജെപി സംസ്ഥാന ഭാരവാഹി ഇ ചന്ദ്രന് ഉള്‍പ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ മുന്‍നിര ചാനലുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതരായ ബി ജെ പി-ആര് എസ് എസ് സംഘം തനിക്കും കുടുംബത്തിനെതിരെ വര്‍ഗീയ പ്രചാരണവും സ്വഭാവഹത്യയും നടത്തിയെന്ന പ്രിയയുടെ പരാതിയിലാണ് എരുമപ്പെട്ടി പോലീസിന്റെ നടപടി. തന്റെ ഭര്‍ത്താവ് മുസ്ലീം ആയതു കൊണ്ട് ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലാണ് സമൂഹിക മാധ്യമങ്ങളില്‍ ആര്‍എസ്എസ്-ബിജെപി സംഘം പ്രചരണം നടത്തുന്നതെന്ന് പ്രിയ പരാതിയില്‍ പറയുന്നു.
തന്റെ വീടിനു പുറത്ത് ഇത്തരത്തിലുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ടെന്നും ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയ പോലീസിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അജിത് ശിവരാമന് എന്നയാള്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപരമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.
ഫൈസൽ നാലകത്ത്
ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആണ്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കും. ഇരുവരും മേയ് ഏഴിന് സംസ്ഥാനത്ത് എത്തിയവരാണ്. കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.
രോഗം സ്ഥിരീകരിച്ച 24വയസുകാരന് അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. എടപ്പാൾ നടുവട്ടം സ്വദേശിയായ ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനങ്ങളില്‍ അവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണം കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം.
വിദേശത്ത് നിന്ന് ആദ്യ ദിനം സംസ്ഥാനത്തെത്തിയ രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഈ വിമാനങ്ങളില്‍ വന്ന എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ രോഗം വ്യാപിച്ച പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ഇത് ബാധകമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍, പാല് വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യവകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടര്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യത്തിനും കൊവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാം.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമുണ്ട്. മറ്റു അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും പാസ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.