വ്യാപാര സ്ഥാപനത്തിൽ നിന്ന് ഹലാൽ ബോർഡ് ഒഴിവാക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് രേഖാമൂലം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന കത്ത് നല്‍കിയത്. കുറുമശ്ശേരിയിൽ പ്രവർത്തിക്കുന്ന ബേക്കറിക്ക് ഔദ്യോഗിക ലെറ്റർ പാഡിൽ ഭാരവാഹികളുടെ പേരും ഒപ്പോടുംകൂടിയാണ് ഭീഷണിക്കത്ത് നൽകിയിരിക്കുന്നത്.
കത്തിന്‍റെ പൂർണരൂപം.
ഈ അടുത്ത കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച നിങ്ങളുടെ സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിക്കുകയും അതുവഴി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്‍റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും ആയത് കുറ്റകരവുമാണ്. ആയതിനാല്‍ ഈ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മേൽ പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷൻ നിങ്ങളുടെ സ്ഥാപനത്തില്‍നിന്ന് നീക്കം ചെയ്യേണ്ടതും മേലില്‍ നിങ്ങളുടെ സ്ഥാപനത്തിലെ പരസ്യത്തില്‍ നിന്ന് അത്തരം വേർതിരിവ് ഒഴിവാക്കേണ്ടതുമാണ്. അല്ലാത്തപക്ഷം സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു’.
നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ചിലർ സംഭവം ഉൾപ്പെടുന്ന ചെങ്ങമനാട് സ്റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ രേഖാമൂലം പരാതി ലഭിച്ചാൽ മാത്രമേ സംഭവത്തിൽ ഇടപെടാനാകൂ എന്ന നിലപാടിലാണ് പൊലീസ്. സംഭവം ബേക്കറി ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ പ്രവർത്തകർ വന്ന് കത്ത് കൊടുക്കുകയും അവിടെ ഉണ്ടായിരുന്നവരോട് ഭീക്ഷണിയുടെ സ്വരത്തിൽ ‘ഹലാൽ’ ബോർഡ് നീക്കം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന് കടയിലെ ജീവനക്കാർ പറയുന്നു.
എറണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍. ചേലാമറ്റത്ത് ഒരു കുടുബത്തിലെ നാലുപേരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം.പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജുന്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചിട്ടി നടത്തിയിരുന്ന ബിജുവിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ഇന്ന് വീട്ടില്‍ വരുന്നവര്‍ക്ക് പണം മടക്കി നല്‍കാമെന്ന് ബിജു പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇടപാടുകാര്‍ എത്തിയ സമയത്താണ് കുടുംബത്തെ ഒന്നടങ്കം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് നോക്കി നില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്നുമായിരുന്നു മീനു പറഞ്ഞിരുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും
പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കാനും പോലീസ് ശ്രമിക്കുന്നുണ്ടെന്നും മീനു ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് നടന്നിരിക്കുകയാണ് ഇപ്പോള്‍. ഫ്‌ളാറ്റി ലെ അന്തേവാസിയായ വീട്ടമ്മയാണ് മീനു മുനീറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നുമാണ് ഇവര്‍ പറയുന്നത്. ഈ വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നടി തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഫ്‌ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍, ബില്‍ഡര്‍ ഓഫിസ് മുറി നിര്‍മിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. സംഭവത്തില്‍ സിനിമ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മീനുവിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിര്‍ വിഭാഗത്തിന്റെ പരാതിയില്‍ താരത്തിനെതിരെയും കേസെടുത്തു. ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫഌറ്റില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി മീനു കുര്യന്‍ എന്ന മിനു മുനീറിന്റെ പരാതിയില്‍ ഫളാറ്റിന്റെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തില്‍ പുരുഷന്റെ അടിയേറ്റ് നടി നിലത്തു വീഴുന്നുണ്ട്. ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ അനധികൃതമായി ഓഫിസ് മുറി നിര്‍മിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മീനുവിന്റെ പരാതി.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വീഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചു. ഇതില്‍ സുമിത മാത്യുവിനെ നടി പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാല്‍ ഈ സമയം പോലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ഇവരെ പിടിച്ചുമാറ്റാനായില്ല. ഓഫിസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്നും പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചതാണെന്നും ഫ്‌ളാറ്റ് ജീവനക്കാര്‍ പറയുന്നു. ഫഌറ്റില്‍ സിനിമാ ചിത്രീകരണം നടത്താന്‍ അനുമതി തേടിയപ്പോള്‍ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മീനുവിനെതിരെ സുമിതയും കൂട്ടരും പരാതിയില്‍ പറയുന്നു. ഇരുകൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട മീനു ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പാതിരാവിൽ പർദ ധരിച്ച് ഓമശ്ശേരി ടൗണിലൂടെ സ്കൂട്ടറിൽ കുതിച്ച ‘യാത്രക്കാരി’ കണ്ടുനിന്നവരിൽ സംശയമുളവാക്കി.
ഈ സമയത്ത് സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യാൻ സാധ്യത കുറവായതിനാൽ, പർദ ധരിച്ച യാത്രികയോട് വിവരമന്വേഷിക്കാമെന്ന ധാരണയിലെത്തിയവരെ കണ്ടപ്പോൾ, ആൾ വണ്ടി ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
തുടർന്ന് വണ്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഓമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരനായ ബാലകൃഷ്ണനാണ് പർദ ധാരിണിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ യാത്രാ ഉദ്ദേശ്യം വ്യക്തമല്ല. കൊടുവള്ളി പൊലീസ് ചോദ്യം ചെയ്തുവരുന്നു.
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്. ഇപ്പോൾ ബിഗ്‌ബോസിലെ അനുഭവങ്ങൾ തുറന്നു പറയുകയാണ് മഞ്ജു. ബിഗ്‌ബോസിൽ കരയുന്ന കണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന്ആ ഒരു സ്ഥലം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടമാണെന്നാണ്’മഞ്ജു വ്യക്തമാക്കിയത്. നമ്മുടെ വികാരങ്ങള്‍ കളയാന്‍ ഒരു വഴിയും അവിടെയില്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരിക്കാനോ ആരോടെങ്കിലും രഹസ്യം പറയാനോ ഒന്നിനും പറ്റില്ലായിരുന്നു.
ബാത്ത്‌റൂമില്‍ പോലും പ്രൈവസി ഇല്ലായിരുന്നു. അവിടെയും മൈക്ക് വച്ചിരിക്കുകയാണ്. ക്യാമറ ഇല്ലാത്തിടത്തെല്ലാം മൈക്ക് ഉണ്ടാവും. അതില്ലാത്ത സ്ഥലമില്ല. രഹസ്യമായി ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ദൈവമേ ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നും താരം വ്യക്തമാക്കി. ചില സമയങ്ങളില്‍ വരണ്ടായിരുന്നു, വീട്ടില്‍ നിന്നാല്‍ മതിയായിരുന്നു എന്നിങ്ങനെ തോന്നി കൊണ്ടേ ഇരിക്കും. പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോള്‍ കിട്ടുന്നൊരു അനുഭവം ഉണ്ടല്ലോ.
അതുകൊണ്ട് ഇനി വിളിച്ചാലും ഞാന്‍ പോവും എന്നായി, ബിഗ്‌ബോസിൽ പോയത് കൊണ്ട് എനിക്ക് ഗുണങ്ങൾ മാത്രമാണ് ലഭിച്ചത് എന്ന് മഞ്ജു പറയുന്നു. എന്നെ കുറേനാളായി അലട്ടികൊണ്ടിരുന്ന കടങ്ങൾ എല്ലാം തീർക്കാൻ ബിഗ്‌ബോസിൽ കൂടി എനിക്ക് സാധിച്ചു, ഇപ്പോൾ ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിലാണ്, ഉടൻ തന്നെ അതും പൂർത്തിയാകും എന്ന് മഞ്ജു പറയുന്നു.
അഭയ കേസ് പ്രതികളെ ന്യായീകരിച്ച് മുൻ എസ്പി ജോർജ്ജ് ജോസഫ്. സിസ്റ്റർ അഭയയെ കാണാനില്ലെന്ന് മഠത്തിൽ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാ തോമസ് കോട്ടൂർ, ഫാ ജോസഫ് പൂതൃക്കയിൽ എന്നിവർ മഠത്തിലെത്തിയതെന്ന് തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ
ജോർജ്ജ് ജോസഫ് പറയുന്നു. പതിനൊന്ന് വർഷം വൈദിക പഠനം നടത്തിയ ഒരാൾക്ക് കൊലപാതകം നടത്താൻ സാധിക്കില്ലെന്നാണ് മുൻ എസ്പിയുടെ അവകാശവാദം.
“ക്രിസ്ത്യൻ സഭയിലെ വൈദികന് ഒരിക്കലും ഒരു കൊലപാതകം നടത്താൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം പതിനൊന്ന് വർഷത്തെ ശിക്ഷണത്തിനു ശേഷമാണ് അവർ വൈദികരാകുന്നത്. എല്ലാ പള്ളികൾക്കു കീഴിലും ഒരു മഠം ഉണ്ടാകും. ഈ മഠങ്ങളിൽ നിന്നും ഒരു കന്യാസ്ത്രിയെ കാണാതായാൽ, അല്ലെങ്കിൽ അപകടം ഉണ്ടായാൽ അത് കാണുന്ന കന്യാസ്ത്രീ അവിടുത്തെ മദർ സുപ്പീരിയറെ വിവരം അറിയിക്കും. മദർ സുപ്പീരിയർ അവരുടെ സഭയുടെ മദർ ജനറാളിനെ അറിയിക്കുകയും അവരുടെ അഭിപ്രായം ചോദിക്കുകയും ചെയ്യും. അതാണ് അവരുടെ ചിട്ട. തുടർന്ന് കന്യാസ്ത്രീമാർ അവരുടെ മഠം ഇരിക്കുന്ന സ്ഥലത്തെ വികാരിയച്ചനെ വിവരം അറിയിക്കും. ഈ കേസിൽ കോട്ടൂരച്ചനും പൂതൃക്കയച്ചനും സ്കൂട്ടറിൽ അവിടെ വന്നത് അങ്ങനെയാണ്.”
“സാധാരണഗതിയിൽ ഇത്തരമൊരു കേസ് വന്നാൽ മഠത്തിൽ നിന്നും അടുത്തുള്ള പള്ളിയിലെ വൈദികരെ വിവരം അറിയിക്കും. വൈദികർ പള്ളിയിലെ കൈക്കാരന്മാരെ അറിയിക്കും അവരുമായി ആലോചിച്ചതിനു ശേഷം സഭയ്ക്ക് വിശ്വാസമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കും. എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലൊരു ഉദ്യോഗസ്ഥനുണ്ട്. ഉദ്യോഗസ്ഥൻ എത്തിയതിനു ശേഷം എന്താണ് പ്രശ്നം എന്ന് പരിശോധിക്കും. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് അതിന്റെ ചിട്ട. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെടി മൈക്കിൾ അവിടെ ചെന്നത്. ആ മഠക്കാർക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം,” ജോർജ്ജ് ജോസഫ് പറയുന്നു.
താൻ പറയുന്നത് യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും ജോർജ്ജ് ജോസഫ് പറയുന്നു. സഭയെ ന്യായീകരിച്ചുകൊണ്ടുള്ള ജോർജ്ജ് ജോസഫിന്റെ വീഡിയോയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിശ്വാസികൾ പ്രതികരിച്ചിരിക്കുന്നത്. കുറ്റവാളികളെ ന്യായീകരിക്കുന്നതിനായുള്ള ശ്രമം മാത്രമാണിതെന്നാണ് ടിബിൻ ബേബി എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.
വീടിനുള്ളിൽ നിന്നും വൻതോതിൽ കഞ്ചാവും ചാരായവും പിടിച്ച കേസിൽ യുവതി അറസ്റ്റിൽ. മാവേലിക്കര തഴക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന നിമ്മിയാണ് അറസ്റ്റിലായത്. മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടിൽനിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാൻസും പൊലീസ് പിടിച്ചെടുത്തത്.
മാവേലിക്കരയില്‍ വാടകവീട്ടില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ നിമ്മിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത് പോനകം എബനേസർ പുത്തൻ വീട്ടിൽ ലിജു ഉമ്മൻ. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ലിജു ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത് നിമ്മിയേയും കുട്ടികളെയും മുൻനിർത്തിയാണ്. വീടിന്റെ താഴത്തെ നില വാടകയ്ക്കെടുത്തു നിമ്മിയും 2 കുട്ടികളുമാണു താമസിച്ചിരുന്നത്.
ലിജു സ്ഥിരമായെത്തി ഇവിടെ താമസിച്ചിരുന്നത് അയൽവാസികൾ ശ്രദ്ധിച്ചിരുന്നെങ്കിലും ഭാര്യാ ഭർത്താക്കന്മാർ ആണെന്നാണ് കരുതിയിരുന്നത്. ആഡംബരക്കാറിൽ യുവതിയെയും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് ഒഴിവാകുമായിരുന്നു. ഈ അവസരം മുതലെടുത്ത് ലഹരി കടത്തുന്നതായിരുന്നു ഇയാളുടെ പതിവ്. ഇയാള്‍ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ആവശ്യക്കാരെ കണ്ടെത്തുന്നത് ലിജുവായിരുന്നു. സാധനങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചിരുന്നത് നിമ്മിയും. സ്ത്രീ ഓടിക്കുന്ന കാർ എന്ന നിലയിൽ പരിശോധനയിൽ നിന്നൊഴിവാകാനാണു കാരിയറായി നിമ്മിയെ ഉപയോഗിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശിയായ യുവാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇദ്ദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗപ്പെടുത്തിയിരുന്നതെന്നാണു വിവരം.
രഹസ്യ വിവരത്തെത്തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് ആണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായാണ് 29 കിലോ കഞ്ചാവ്, നാലര ലീറ്റർ ചാരായം, 30 ലീറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ, വീടിന്റെ അടുക്കളയിൽ നിന്നു വാറ്റുപകരണങ്ങൾ എന്നിവയാണു പിടിച്ചെടുത്തത്.
കോവിഡിനെ പ്രതിസന്ധിയിലായ സിനിമാമേഖല പുനരുജ്ജീവിപ്പിക്കണമെന്ന് ഉണ്ണി മുകുന്ദന്‍. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിക്കണമെന്നും തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും താരം ഫെയ്സ്ബുക്കില്‍ പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
”സിനിമയും ഒരു തൊഴിലാണ്
കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാല്‍ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂര്‍വ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങള്‍ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ സാധിക്കാനാത്തതിനാല്‍ കൊറോണയ്ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചതുള്‍പ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.
സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തീയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്. തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു”.
സയദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്.ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. സഞ്ജു സാംസൺ ടീമിനെ നയിക്കും. ജനുവരി 11 ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. നാല് പുതുമുഖങ്ങളാണ് ഇത്തവണ കേരള ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
മത്സരങ്ങൾ
ജനുവരി 13 ന് മുംബൈക്കെതിരെ
ജനുവരി 15 ന് ഡൽഹിക്കെതിരെ
ജനുവരി 17 ന് ആന്ധ്രക്കെതിരെ
ജനുവരി 19 ന് ഹരിയാനക്കെതിരെ
കേരള ടീം: സഞ്ജു സാംസൺ ( ക്യാപ്‌റ്റൻ ), സച്ചിൻ ബേബി, ജലജ് സക്‌സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്.ശ്രീശാന്ത്, നിതീഷ് എം.ഡി., ആസിഫ് കെ.എം., അക്ഷയ് ചന്ദ്രൻ, മിഥുൻ പി.കെ., അഭിഷേക് മോഹൻ, വിനൂപ് മനോഹരൻ, മൊഹമ്മദ് അസറുദ്ദീൻ, റോഹൻ കുന്നുമ്മേൽ, മിഥുൻ എസ്., വത്സാൽ ഗോവിന്ദ് ശർമ, റോജിത് കെ.ജി., ശ്രീരൂപ് എം.പി.
വാതുവയ്‌പ്പ് വിവാദത്തിൽ ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. അജിത്ത് പരമേശ്വരന്‍. ഇറ്റലിയിലെ വേള്‍ഡ് അക്കാദമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന യുവ ശാസ്ത്ര പുരസ്‌കാരമാണ് മലപ്പുറം മേലാറ്റൂര്‍ സ്വദേശി അജിത് പരമേശ്വരന്‍ സ്വന്തമാക്കിയത്.
രണ്ട് തമോദ്വാരങ്ങള്‍ വന്‍ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങളുടെ പ്രത്യേകതകള്‍ പ്രവചിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതാണ് അജിത്തിന് നേട്ടമായത്. ഗുരുത്വ തരംഗങ്ങളെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തില്‍ 2004 മുതല്‍ അംഗമാണ് അജിത്.
അജിത് അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവര്‍ക്കാണ് 2017 ലെ ഫിസിക്സ് നൊബല്‍ പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് അജിത്. സ്ട്രോ ഫിസിക്സാണ് അജിത്തിന്റെ ഗവേഷണ മേഖല.
പുരസ്‌കാരത്തിന് ഗുരുനാഥന്മാര്‍ക്കും തന്റെ വിദ്യാര്‍ഥികള്‍ക്കും നന്ദി പറയുന്നുവെന്ന് അജിത് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ്. 45 വയസില്‍ താഴെ പ്രായമുള്ള ഗവേഷകരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.