റ്റിജി തോമസ്
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴും പ്രവചനാതീതമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതായി എന്ന് പറയുന്നതാവും ശരി. തങ്ങളുടെ പ്രതീക്ഷയെക്കാൾ ഉപരിയായി ഉള്ള വിജയത്തിലൂടെ തിളക്കമാർന്ന് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞു. വിവാദങ്ങളുടെ തേരിലേറി വിജയം കൊതിച്ച വലതു മുന്നണി നേതൃത്വം ഏറ്റുവാങ്ങിയ തോൽവി യുഡിഎഫ് നേതാക്കളുടെ ഉറക്കം കെടുത്തുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കി എന്ന് അവരുടെ നേതാക്കൾ അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് ഫലത്തിൻെറ പേരിൽ നേതൃമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേന്ദ്ര നേതൃത്വത്തിലേയ്ക്ക് പരാതികൾ പോയി കഴിഞ്ഞു.
സിപിഎം നേതൃത്വം നൽകുന്ന ഗവൺമെൻറിനെതിരെ വിവാദങ്ങളും അന്വേഷണ ഏജൻസികളുടെ വരിഞ്ഞുമുറുക്കലുകളും പ്രതിപക്ഷ പാർട്ടികളുടെ സമരഘോഷവും എല്ലാം ഉണ്ടായെങ്കിലും ജനങ്ങൾ ഇടതുപക്ഷം ശരിപക്ഷം എന്ന് കരുതുവാൻ എന്താകും കാരണം? സമാനമായ വിവാദങ്ങളുടെ പെരുമഴയിൽ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ യുഡിഎഫ് തകർന്നടിഞ്ഞതിന് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചതാണ്. കഥാപാത്രങ്ങൾ മാറിയെങ്കിലും കഥയും തിരക്കഥയും ഏകദേശം സമാനസ്വഭാവമുള്ളത് തന്നെയായിരുന്നു. എന്നാൽ കേരളജനത വിവാദങ്ങളും പത്രവാർത്തകളും ചാനൽ ചർച്ചകൾക്കും അപ്പുറം ഇടതുപക്ഷത്തോടൊപ്പം നിന്നു. വിജയത്തിൻറെ ഒന്നാമത്തെ ക്രെഡിറ്റ് ബൂത്ത് തലം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളുമായി സംവേദിച്ച ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്ക് അവകാശപ്പെടാൻ ഉള്ളത് തന്നെയാണ്. കാരണം രാഷ്ട്രീയത്തിനപ്പുറം സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങൾ ജയപരാജയങ്ങൾ നിർണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായുള്ള ഇഴയടുപ്പവും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടലുകളും എൽഡിഎഫ് നടത്തിയത് ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്.
വലതുപക്ഷ മുന്നണിയുടെ പല സ്ഥാനാർഥികളും ജനങ്ങൾക്ക് അന്യരായിരുന്നു എന്ന യാഥാർത്ഥ്യം തോൽവിയിലേയ്ക്ക് വഴിതെളിയിച്ചു എന്ന് പറയേണ്ടിവരും. സ്ഥാനാർഥിയും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി വീടുകളിൽ ചെന്ന് വോട്ടർപട്ടികയിൽ സമ്മതിദായകരുടെ പേര് തപ്പി വശം കെടുന്ന കാഴ്ചയിൽ നിന്ന് യുഡിഎഫിന് ഈ പ്രാവശ്യവും കരകയറാനാവത്തത് തോൽവിയുടെ ആക്കംകൂട്ടി. കേരള കോൺഗ്രസ് തർക്കം യുഡിഎഫിൻെറ കെട്ടുറപ്പിനെ ബാധിക്കാതെ നോക്കേണ്ട ചുമതല മുന്നണി നേതൃത്വത്തിനുണ്ടായിരുന്നു. നിയമസഭ സീറ്റ് മോഹികളായ ചില കോൺഗ്രസ് നേതാക്കളുടെ ചരടുവലികളാണ് പരിഹരിക്കാവുന്ന പ്രശ്നങ്ങളുടെ പേരിൽ ജോസ് വിഭാഗത്തെ മുന്നണിക്ക് വെളിയിലാക്കിയത് എന്നത് വരും കാലങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നീറി പിടിക്കുന്ന വിഷയമായി തീരാം. അതോടൊപ്പം ജോസ് വിഭാഗത്തെ പുറംതള്ളുന്നതുകൊണ്ട് കോൺഗ്രസിലെ എ വിഭാഗത്തിൻെറ സീറ്റുകളുടെ എണ്ണം കുറച്ച് ദുർബലമാക്കാനുള്ള ചരടുവലികളും ഗ്രൂപ്പ് പോരിൻെറ ഭാഗമായി ഉണ്ടായി എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തങ്ങളുടെ സീറ്റുകൾ കുറയാൻ കാരണം കോൺഗ്രസുകാർ കാലുവാരിയതാണെന്ന ആക്ഷേപം പിജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു.സ്വാർത്ഥ താൽപര്യത്തിനായി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവർത്തന രീതിയിലൂടെ തിരിച്ചു വരാനാവാത്ത വിധം രാഷ്ട്രീയ ആത്മഹത്യയിലേക്ക് യുഡിഎഫ് പോകുന്നുണ്ടോ എന്ന് മുന്നണിയെ നയിക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രത്തിലെ ഭരണകക്ഷി നയിക്കുന്ന എൻഡിഎ മുന്നണിക്ക് അവരുടെ ദേശീയതലത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പേരിൽ കേരളത്തിൽ വേരുറപ്പിക്കാൻ കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പും തെളിയിച്ചിരിക്കുന്നു. ബിജെപി മുന്നണിയിലെ തല മുതിർന്ന പല നേതാക്കളെയും നിഷ്കരുണം പരാജയപ്പെടുത്തുക വഴിയായി എൻഡിഎ മുന്നണിക്ക് വ്യക്തമായ സൂചനകൾ നൽകാൻ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾക്കായി. നേതൃതലത്തിലെ അസ്വാരസ്യങ്ങൾ എൻഡിഎയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
കിഴക്കമ്പലം മോഡൽ ട്വൻറി -20 യുടെ വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായി. രാഷ്ട്രീയത്തിനതീതമായി വികസന കുതിപ്പിനെ ജനങ്ങൾ പിന്തുണച്ചു എന്നുവേണം കരുതാൻ. സമൂഹ മാധ്യമത്തിലൂടെയും മറ്റ് സാധ്യമായ രീതിയിലും തങ്ങൾ നടപ്പിലാക്കിയതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവേദിക്കാൻ ട്വൻറി-20യ്ക്ക് കഴിഞ്ഞത് അവരുടെ വിജയത്തിന് കാരണമായി. ഇരുമുന്നണികളും ഒന്നിച്ച് എതിർത്തിട്ടും ഇത്രയും സ്ഥലങ്ങളിൽ വിജയക്കുതിപ്പ് നടത്താൻ ട്വൻറി-20 കഴിഞ്ഞത് നല്ല അവസരങ്ങൾ വന്നാൽ ജനങ്ങൾ മാറി ചിന്തിക്കാൻ തയ്യാറാകുമെന്നതിൻെറ സൂചനയാണ്. ട്വൻറി-20യുടെ അനുഭാവികളെ ബൂത്തിൽ വോട്ടെടുപ്പിൽ നിന്ന് തടയുകയും മർദിക്കുകയും ചെയ്തതായിട്ടുള്ള റിപ്പോർട്ടുകൾ രാഷ്ട്രീയ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്.
ജാതിമത സങ്കുചിത രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ മനസ്സ് അറിഞ്ഞ് പെരുമാറാൻ യുഡിഎഫ് നേതൃത്വത്തിന് അലംഭാവമുണ്ടായി . സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തെ എൽഡിഎഫിലേയ്ക്ക് അടുപ്പിച്ചതിൽ യുഡിഎഫിൻെറ ഘടകകക്ഷിയായ മുസ്‌ലിംലീഗിൻെറ നിലപാടുകളും കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.
കുറെ തെറ്റുകൾ ഉണ്ടെങ്കിലും കുറെയേറെ ശരികളിലൂടെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഇറങ്ങിച്ചെല്ലാൻ ഇടത് മുന്നണിയ്ക്കായി എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്.
കൊച്ചി: കിഴക്കമ്പലത്ത് വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തില്‍വെച്ച് മര്‍ദനമേറ്റിട്ടും മടങ്ങിയെത്തി വോട്ട് രേഖപ്പെടുത്തിയ ദമ്പതിമാര്‍ക്ക് അനുമോദനവുമായി ട്വന്റി-20.
വയനാട് സ്വദേശികളും 14 വര്‍ഷമായി കിഴക്കമ്പലത്ത് താമസക്കാരുമായ പ്രിന്റു, ബ്രിജിത്ത ദമ്പതിമാര്‍ക്കാണ് ഒരുലക്ഷം രൂപയുടെ ചെക്ക് ട്വന്റി-20 കൈമാറിയത്. ട്വന്റി-20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബാണ് ഇരുവര്‍ക്കും ചെക്ക് കൈമാറിയത്.
വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് പ്രിന്റുവിനും ബ്രിജിത്തയ്ക്കും ആക്രമണമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയ ഇരുവരും ഉച്ചയ്ക്കു ശേഷമെത്തി പോലീസ് സഹായത്തോടെ വോട്ട് ചെയ്തു.
വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കില്ലെന്നും വോട്ട് രേഖപ്പെടുത്താന്‍ ആധാര്‍ കാര്‍ഡ് മതിയാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ഡ് വേണമെന്നും പറഞ്ഞായിരുന്നു ഇവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 17 മുതൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു സ്കൂളുകൾ തുറക്കാൻ ധാരണയായത്.
മാർച്ച് 17 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണു തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടത്തുക. ജനുവരി ഒന്നു മുതൽ സംസ്ഥാനത്തു ഭാഗികമായി സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങും. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്കു സ്കൂളിലെത്താം. ജനുവരി ഒന്നു മുതൽ പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യം പിന്നീടു തീരുമാനിക്കും. അതേസമയം, ഒന്നു മുതൽ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണു സൂചന. ഇവരെ എല്ലാവരെയും പാസാക്കിയേക്കും.
ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ കോളജുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വർഷ ബിരുദ ക്ലാസുകളാണ് നിലവിൽ ആരംഭിക്കുക. പകുതി വീതം വിദ്യാർത്ഥികളെ വച്ചാകും ക്ലാസ് നടത്തുക എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നേടിയത് ചരിത്ര വിജയമായിരുന്നു. കേരളക്കര ഒന്നാകെ ഇടതുമുന്നണിയെ പ്രകീര്‍ത്തിച്ചും അഭിനന്ദിച്ചും രംഗത്ത് വരികയാണ്. ഇപ്പോള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ യുഡിഎഫിനെ ട്രോളിലൂടെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ഫേസ്ബുക്ക് സ്റ്റോറിയിലൂടെയാണ് താരം ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.
ട്രോള്‍ മീമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണുള്ളത്. ശേഷം പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ വേഷമിട്ട രമണന്റെ ഹിറ്റ് ഡയലോഗ് ഉപയോഗിച്ചാണ് ട്രോളിയിരിക്കുന്നത്. നമ്മള്‍ അങ്ങോട്ട് ചെല്ലുന്നു, ബോട്ട് വിട്ടു തരണം എന്ന് പറയുന്നു, അവര്‍ തരില്ല എന്ന് പറയുന്നു.. അപ്പോ ഒരു തീരുമാനം ആയില്ലേ..? എന്ന ഡയലോഗാണ് ട്രോളില്‍ കുറിച്ചിരിക്കുന്നത്.
ഇതിനു പുറമെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയ്യൊപ്പ് പതിച്ച് നന്ദി എന്ന കുറിച്ചിരിക്കുന്ന പോസ്റ്റും റിമ തന്റെ ഫേസ്ബുക്ക് സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഇടതുമുന്നണിയെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദിച്ചത്.
അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളി മറക്കില്ലെന്നും പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അഭിനന്ദനങ്ങള്‍
അറിയാമായിരുന്നു.. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്. അറിയാമായിരുന്നു. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന് അറിയാമായിരുന്നു. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന് അറിയാമായിരുന്നു.സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു.ഈ ചെങ്കോട്ടയുടെ കരുത്ത് ഈ കൊടിയടയാളത്തിലെ സത്യം ഈ ചുവപ്പന്‍ വിജയം!
പാലക്കാട് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന് എഴുതിയ മുദ്രാവാക്യം തൂക്കിയ സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്ന രീതിയിലുള്ള സംഘപരിവാര്‍ ബിജെപി നടപടിയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ഡോക്ടറുടെ വിമര്‍ശനം.
പാലക്കാട് മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ശിവജിയുടെ ചിത്രത്തോട് ഒപ്പം ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനര്‍ തൂക്കിയ സംഭവം കേരളത്തില്‍ വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചനയാണെന്ന് ഡോ. ഷിംന അസീസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘ജയ് ശ്രീറാം’ അഥവാ ‘ശ്രീരാമന്‍ ജയിക്കട്ടെ’ എന്നത് ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്‍മാര്‍ക്കുമില്ല. അതൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമാകട്ടെ, തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഒന്നും.
അങ്ങനെയിരിക്കേ, കേരളത്തിലെ പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ബിജെപി, മുനിസിപ്പല്‍ ഓഫീസിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്തത് വരാനിരിക്കുന്ന വര്‍ഗീയ അടിച്ചേല്‍പ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല.
പാലക്കാടും പന്തളവും സ്വന്തമാക്കിയ കാവിപ്പട പലയിടത്തും രണ്ടാം സ്ഥാനം വരെയെത്തിയെന്നതും അത്ര നിസാരമായെടുക്കാനാവില്ല. ജയിക്കുന്നത് ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തില്‍ നിന്നും മലയാളി പിന്നോട്ട് പോകുന്നതും ഒട്ടും നല്ലതിനല്ല. ‘പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത് ആണെന്ന’ പ്രഖ്യാപനവും കൂട്ടത്തില്‍ വന്നിട്ടുണ്ട്.
പാലക്കാട് ഒരു ഓഫീസിന്റെ വെറും ചുമരായതിനെ കാണേണ്ട, നാളെ പല ചുമരുകളും ജീവിതവും വര്‍ഗീയത നക്കും. ‘ജയ് ശ്രീറാം’ എതിര്‍ക്കപ്പെടാത്തിടത്ത് മറ്റേതെങ്കിലും ഒരു മതത്തിലെ രണ്ട് വരികള്‍ തല്‍സ്ഥാനത്ത് വന്നിരുന്നെങ്കിലുള്ള പുകില്‍ ആലോചിച്ച് നോക്കൂ. ‘നോര്‍മലൈസ്’ ചെയ്യപ്പെടുകയാണ് പലതും, നമ്മളും അരുതാത്ത പലതിനോടും താദാത്മ്യം പ്രാപിക്കുകയാണ്.
നിശബ്ദത കൊണ്ട് എതിര്‍ക്കാതിരുന്നും ചിലപ്പോള്‍ ട്രോള്‍ ചെയ്തും നമ്മള്‍ നടന്ന കാലത്ത് നമുക്കിടയിലും വേരുകള്‍ ഊര്‍ന്നിറക്കാന്‍ അവര്‍ക്കായി. അവസാനം, ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലാകും കാര്യങ്ങള്‍. സൂചനയാണ്. ദുസൂചന.
തിരഞ്ഞെടുപ്പ് വിജയത്തിനിടയിലും തീരാ നൊമ്പരമായി മലപ്പുറം തലക്കാട് പഞ്ചായത്തിലെ സ്ഥാനാര്‍ഥിയുടെ വിയോഗം. പതിനഞ്ചാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ സഹീറ ബാനുവാണ് ജനവിധിക്ക് കാത്തുനില്‍ക്കാതെ വിധിക്ക് കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച തിരൂര്‍ ബി.പി.അങ്ങാടിയില്‍ വച്ചുണ്ടായ വാഹനാപകടമാണ് ഒരു നാടിന്റെ നൊമ്പരമായത്. ആരവങ്ങളുടെ നടുവില്‍ വിജയത്തിന്റെ സന്തോഷവുമായി പാറശ്ശേരിയിലെത്തേണ്ട സഹീറ ബാനു വോട്ടെണ്ണല്‍ ദിനം നാട്ടിലെത്തിയത് പ്രിയപ്പെട്ടവര്‍ക്ക് കണ്ണീരായാണ്.
പത്താം തീയതിയാണ് സഹീറ ബാനു അപകടത്തില്‍പെട്ടത്. സ്ലിപ്പ് വിതരണം കഴിഞ്ഞ് സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ചൊവ്വാഴ്ച്ച വൈകിട്ട് മരിച്ചു. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ക്ക് പോലും മുഖം നല്‍കാതെയാണ് സഹീറ യാത്രയായത്.
സഹീറ ബാനു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പാറശ്ശേരി വാര്‍ഡിലെ വോട്ടര്‍മാരുടെ പ്രതീക്ഷയാണ് 239 വോട്ടിന്റെ ഭൂരിപക്ഷം. പക്ഷെ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ബി.പി അങ്ങാടി ഖബര്‍സ്ഥാനില്‍ നടത്തിയ സംസ്കാര ചടങ്ങില്‍ പങ്കുചേരാന്‍ പോലും പ്രിയപ്പെട്ടവര്‍ക്കായില്ല. 2000 ലും, 2010 ലും പഞ്ചായത്തംഗമായിരുന്ന സഹീറ ബാനുവിനെയായിരുന്നു ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ട്ടി പരിഗണിച്ചിരുന്നത്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി പേസര്‍ എസ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിന്റെ പട്ടികയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടത്. എന്നാല്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരാണ് ടീമിന്റെ അതിഥി താരങ്ങള്‍. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്ലില്‍ 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല.
പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരള ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, വട്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹര്‍, മിഥുന്‍ പി കെ, ശ്രീരൂപ്, അക്ഷയ് കെ സി, റോജിത്, അരുണ്‍ എം.
കൊച്ചി: ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 ഭരണം പിടിക്കാൻ സാധ്യത. 14 വാർഡുകളിൽ ഒൻപത് ഇടത്തും മികച്ച ഭൂരിപക്ഷത്തിൽ ട്വന്റി 20 സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. നിലവിൽ ഇവിടെ സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരിക്കുന്നത്.
കുന്നത്തുനാട്, കിഴക്കന്പലം പഞ്ചായത്തുകളിൽ ട്വന്റി 20-ക്കാണ് മുന്നേറ്റം. കുന്നത്തുനാട് പഞ്ചായത്തിൽ ഫലം വന്ന നാല് സീറ്റിലും ട്വന്റി 20- ക്കാണ് മുന്നേറ്റം. മുഴുവന്നൂർ പഞ്ചായത്തിൽ നാലാം വാർഡിൽ ട്വന്റി 20 സ്ഥാനാർഥി വിജയിച്ചു. അഞ്ച് പഞ്ചായത്തുകളിലാണ് ട്വന്റി 20 മത്സരിക്കുന്നത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കന്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ട്വന്റി ട്വന്റി നേടിയിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറുന്നതിനിടെ അപ്രതീക്ഷിത തിരിച്ചടി. തിരുവനന്തപുരം കോർപറേഷനിലെ നിലവിലെ മേയർ കെ.ശ്രീകുമാർ (സിപിഎം) കരിക്കകം വാർഡിൽ തോറ്റു. ബിജെപിയിലെ ഡി.ജി.കുമാരനാണു ജയിച്ചത്. 116 വോട്ടിനാണ് ശ്രീകുമാര്‍ തോറ്റത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡായിരുന്നു കരിക്കകം.
കോർപറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന 2 വനിതകൾക്കും തോൽവി നേരിട്ടു. കുന്നുകുഴി വാർഡിൽ എ.ജി.ഒലീന, നെടുങ്കാട് വാർഡിൽ എസ്.പുഷ്പലതയുമാണു പരാജയപ്പെട്ടത്. അതേസമയം, മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന ജമീല ശ്രീധർ പേരൂർക്കട വാർഡിൽ വിജയിച്ചു. വരും മണിക്കൂറുകളിലെ ജയവും തോല്‍വിയും തിരുവനന്തപുരം കോര്‍പറേഷന്‍ ആരു ഭരിക്കും എന്നതില്‍ അതീവ നിര്‍ണായകമാകും.