സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് ബിജു രമേശ്. ‘അച്ഛന്റെ സെക്കന്‍ഡ് കസിന്റെ മകന്റെ മകളാണ് സ്വപ്ന സുരേഷ്. എന്നാല്‍ സുകേശനുമായി എനിക്ക് ബന്ധമൊന്നുമില്ല.’ ബിജു രമേശ് പറയുന്നു. അതേസമയം, സ്വപ്‌ന സുരേഷ് വിളിച്ചത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് മദ്യം ആവശ്യപ്പെട്ടായിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷ് എന്നെയും ഞാന്‍ സ്വപ്ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. അത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടല്ല. എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച് ബോട്ടില്‍ വേണം അത് കിട്ടുമോ എന്ന് ചോദിച്ചിട്ടാണ് വിളിക്കുന്നത്. പിന്നീട് നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചുവിളിച്ചിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. പിന്നീട് സ്വപ്ന പറഞ്ഞതുപ്രകാരം പിആര്‍ഒവന്ന് പൈസയും കൊടുത്ത് സാധനം വാങ്ങിക്കൊണ്ടുപോയി. ബിജു രമേശ് വ്യക്തമാക്കി.
അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചും, അച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച് പിന്നീടും സ്വപ്ന വിളിച്ചിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
ചിയ്യാരത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന നീതു (21) എന്ന പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കുത്തി പരിക്കേൽപ്പിച്ചും പെട്രോളൊഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിൽ പ്രതി നിധീഷിന് ജീവപര്യന്തം തടവ് ശിക്ഷ. തടവിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
ചിയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വടക്കേക്കാട് കല്ലൂർകോട്ടയിൽ നിധീഷിനെ(27) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് ഹൈക്കോടതി ഉൾപ്പടെ 17 തവണയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രിൽ നാലിന് കൊലപാതകത്തിന് തൊട്ടുപിന്നാലെ അറസ്റ്റിലായ പ്രതി നാളിതുവരെ പുറംലോകം കണ്ടിട്ടില്ല. തടവ് ശിക്ഷ വിധിച്ചതോടെ ശിക്ഷാ കാലയളവ് കഴിയും വരെ ഒരു പക്ഷെ പ്രതിക്ക് പുറത്തിറങ്ങാനാകില്ല.
2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന നീതുവിനെ നിധീഷ് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു സംഭവം.
കാക്കനാടുള്ള ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന നിധീഷ് നീതുവിനെ കൊലപ്പെടുത്താനായി ലക്ഷ്യം വെച്ച് കത്തിയും വിഷവും കൈവശം വെച്ചാണ് സംഭവസ്ഥലത്തെത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായി വിഷവും ഇയാൾ കൈയ്യിൽ കരുതിയിരുന്നു.
സംഭവദിവസം പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിൻവശത്തെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിൽ പ്രവേശിച്ച് കുളിമുറിയിലായിരുന്ന നീതുവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. നീതു തൽക്ഷണം മരിച്ചു. വിഷം കഴിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ നിധീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ചെയ്തു.
സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണറായ സിഡി ശ്രീനിവാസനാണ് അതിവേഗത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചതോടെ പ്രതിക്ക് ജാമ്യത്തിനുള്ള സാവകാശവും ലഭിച്ചില്ല. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയായതും അപൂർവമാണ്.
2020 ഓഗസ്റ്റ് 20 മുതൽ സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെഡി ബാബു ഹാജരായി.
കോടികൾ വെട്ടിച്ച് ഉടമകൾ നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും. സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ നിർദേശിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസിൽ പ്രധാനപ്രതികൾ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരാണ്. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബഡ്‌സ് ആക്ട് (Banning of Unregulated Deposit Schemes Act)പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇതുവരെ 1368 കേസുകളാണ് ഉള്ളത്. ഇവയിലെല്ലാം ഇനി സിബിഐ അന്വേഷണം നടത്തും. സിബിഐ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
നേരത്തെ കേസന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഗ്രാൻഡ് ആയി വിവാഹം നടത്തുന്നതിൽ അല്ല കാര്യം, സിംപിൾ ആയി മനസ്സിന്റെ പൊരുത്തം നോക്കി നടത്തുന്ന വിവാഹങ്ങൾ ആകും ശാശ്വതം എന്നും വീണ!
സോഷ്യൽ മീഡിയയിൽ സജീവമായ ഏതൊരു വ്യക്തിക്കും വീണ ജാനിനെ അറിയാം. തൃശൂർ സ്വദേശിനി ആയ, വീട്ടമ്മ ഇന്ന് സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ ഫെയിം ആണ്. പാചകറാണി തന്നെയാണ് വീണ ഇന്ന് മലയാളികൾക്ക്. വർഷങ്ങൾ ആയി മലയാളികളുടെ അടുക്കളയിൽ ചുരുങ്ങിയത് ഒരു റെസിപ്പി എങ്കിലും വീണയുടെ സ്വന്തം ആയിട്ടുണ്ടാകും. അത്രയും സ്വാധീനം ചെലുത്താൻ ഈ വീട്ടമ്മക്ക് കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. എൻജിനീയറിങ് ബിരുദ ധാരി കൂടിയായ വീണ വെറും ഒരു വ്‌ളോഗർ മാത്രമല്ല, പാചക വിഡിയോകളിലൂടെ യുട്യൂബിന്‍റെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ നേടിയ ആദ്യ മലയാളി വനിത. കൂടിയാണ് വീണ. ഇന്ന് നമ്മൾ കാണുന്ന വീണയിലേക്ക് എത്താൻ ഒരുപാട് പ്രതിസന്ധികളിൽ അതിജീവിച്ചെത്തിയ വീണയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യൂ ട്യൂബിലൂടെ തന്നെ മുപ്പത് ലക്ഷത്തിനടുത്ത് ആളുകൾ ആണ് വീണയുടെ അതിജീവനത്തിന്റെ കഥ കണ്ടത്.
തൃശൂർ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളെജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് ദിണ്ടിഗലിലെ ആര്‍വിഎസ് കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ പഠിക്കുന്ന സമയത്താണ് പാചകവും പഠിച്ചതെന്നു വീണ മുൻപ് പറഞ്ഞിട്ടുണ്ട്. അതിനും വളരെ മുമ്പ് തന്നെ താൻ ചെറിയ പാചക പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നതായി താരം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹശേഷം യൂ ട്യൂബിൽ…..
പ്രവാസിയായ വീട്ടമ്മയാണ് വീണ. ഭർത്താവ് ജാൻ ഓഫീസിലും, മകൻ സ്‌കൂളിൽ പോയി കഴിഞ്ഞാൽ കിട്ടുന്ന സമയം ആണ് വീണ ആദ്യകാലങ്ങളിൽ കുക്കിങ്ങിനായി മാറ്റി വച്ചത്. കൂട്ടുകാരിയും ഭർത്താവും നൽകിയ ഇൻസ്പിരേഷൻ കൊണ്ടാണ് താൻ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിയതെന്നും വീണ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ ബ്ലോഗ് ആയിരുന്നു. പിന്നെയാണ് വ്‌ളോഗിംഗിലേക്ക് മാറിയതെന്നും ആദ്യമായി 13,000 രൂപയായിരുന്നു വരുമാനം പിന്നീടാണ് ഇന്നത്തെ വീണാസ് കറി വേൾഡായി മാറിയതെന്നും വീണ പറയുന്നു.
ഞാൻ പറയും മുൻപേ…..
ഞാൻ പറയും മുൻപേ എന്റെ ജീവിത കഥ പലർക്കും അറിയാം എന്ന് അറിയാം. പക്ഷെ പലരും ചോദിക്കുന്ന കാര്യമാണ് എന്ത്കൊണ്ട് വിവാഹ ഫോട്ടോ ഇടുന്നില്ല എന്ന്. അതിനു ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ഇന്ന് കാണുന്ന എന്റെ ജീവിതത്തിലേക്ക് എത്തും മുൻപേ എന്റെ ജീവിതം ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് കടന്നു പോയത്. ഇന്ന് നിങ്ങൾ കാണുന്ന വീണയായി എന്നെ മാറ്റിയത് എന്റെ ഭർത്താവ് ജാൻ ആണെന്നും വീണ യൂ ട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. പലരും പരിഹാസത്തോടെ കാണുന്നുണ്ട് എങ്കിലും എനിക്ക് ഒരു നാണക്കേടും ഇല്ലാതെ പറയും ഇത് എന്റെ രണ്ടാം വിവാഹം ആണെന്ന്..
ജീവിതം മാറി മറിഞ്ഞു……
ലക്ഷക്കണക്കിന് രൂപ പൊടിപൊടിച്ചു നടത്തുന്ന വിവാഹങ്ങളിൽ ഒരു കാര്യവും ഇല്ലെന്നും, അതിനു താൻ ഉത്തമ ഉദാഹരണം ആണെന്നും വീണ വ്യകത്മാക്കി. എന്റെ ജീവിത കഥ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയാൽ എന്ന് കരുതി കൊണ്ടാണ് എന്റെ പുതിയ ജീവിതത്തെ കുറിച്ച് ഞാൻ സംസാരിക്കാൻ തയ്യാറായതെന്നും വീണ പറയുന്നു. എന്റെ ആദ്യ മകന് ഒരു വയസ്സുള്ളപ്പോൾ ആണ് മറ്റൊരു ജീവിതത്തിലേക്ക് താൻ കാലെടുത്തു വച്ചത്. ജീവിതത്തിൽ തളർന്നുപോകുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ തളരാതെ മുൻപോട്ട് പോകാൻ എന്തെങ്കിലും പിടിവള്ളി കിട്ടിയാൽ അതിൽ പിടിച്ചു കയറാൻ ശ്രമിക്കണം തളർന്നുപോകരുത് എന്നും വീണ പറഞ്ഞു. പുതിയ ജീവിതത്തിൽ കടപ്പാട് ദൈവം, ഭര്‍ത്താവ്, മക്കള്‍, അച്ഛനനമ്മാര്‍, സബ്സ്ക്രൈബേഴ്സ് ഇവരോടാണ് എന്നും വീണ വ്യക്തമാക്കി.
ജാൻ താരം……
വീണയെ പ്രതിസന്ധികൾക്കിടയിൽ തളരാതെ പുതു ജീവിതം നൽകിയ ജാനിനു സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടി ആണ് നൽകുന്നത്. ജാൻ എന്ന മനുഷ്യൻ ആയിരത്തിൽ ഒരുവൻ ആയിരിക്കുന്നു. ഭഗവാന്റെ അംശം ഉള്ള വ്യക്തിയാണ്. ഒരിക്കലും വിട്ടുകളയരുത്. ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത ബന്ധങ്ങൾ കൊണ്ട് നടക്കുന്ന ആളുകള്‍ക്ക് ഇത് ഒരു മോട്ടിവേഷൻ ആണ് വീണയുടെ കഥയെന്നും ആരാധകർ പറയുന്നുണ്ട്.
കുടുംബവഴക്കിനിടെ ഭാര്യയെ ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമംകുളം കളത്തിൽ പ്രസാദിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) ആണ് മരിച്ചത്. കഴിഞ്ഞ 18നു രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വിനിഷയുടെ ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു വഴക്കിട്ടത്. തുടർന്ന് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളുകയും വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനിഷയ്ക്ക് പരിക്കേറ്റെന്ന വിവരം അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിനിഷ മരിച്ചിരുന്നു. മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. 3 കുട്ടികൾ ഉണ്ട്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ സി അലവി, എസ്‌ഐ ഉമ്മർ മേമന, എഎസ്‌ഐ ഷാഹുൽ ഹമീദ്, സിആർ ബോസ്, സിപിഒമാരായ ജയരാജ്, സുബൈർ, ഹരിലാൽ, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
എന്‍ഫോഴ്‌സ്‌മെന്റ് കിഫ്ബിയുടെ മസാല ബോണ്ടിനെകുറിച്ചും അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐയില്‍നിന്ന് തേടിയതായാണ് സൂചന. മസാല ബോണ്ടുമായി ബന്ധപ്പെട്ട സിഎജി യുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇത്.
മസാലാ ബോണ്ട് വാങ്ങിയ നടപടിയെ സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. സിഎജിയുടെ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇതില്‍ സിഎജി ഭാഗമാകുന്നുവെന്ന വിമര്‍ശനമാണ് കേരള സര്‍ക്കാര്‍ ഉയര്‍ത്തിയത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും മസാലബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിക്കുകയും ആ പണം വിവിധ കിഫ്ബി പദ്ധതികള്‍ക്കായി ചിലവാക്കുകയും ചെയ്തിരുന്നു.
ആര്‍ബിഐ അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പ എടുക്കാന്‍ പറ്റില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത്. ഇതോടെ സിഎജിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നിരുന്നു. എന്നാല്‍ ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിരാക്ഷേപ പത്രം മാത്രമാണ് ആര്‍ബിഐ നല്‍കിയതെന്നാണ് മറ്റൊരു വാദം
വിദേശ വിപണിയിലറങ്ങി സര്‍ക്കാരിന് ഫണ്ട് സ്വരൂപിക്കാനാവുമോ ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങി ലൈഫ് മിഷനിലും കെ ഫോണിലും അടക്കം സംസ്ഥാന സര്‍ക്കാരിന്റെ പല നിര്‍ണായക പദ്ധതികളിലും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധനയും അന്വേഷണവും നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയിലേക്കും അതിന്റെ പ്രധാന വരുമാനമാര്‍ഗമായ മസാല ബോണ്ടിലേക്കും കേന്ദ്ര ഏജന്‍സികള്‍കളുടെ അന്വേഷണം നീളുന്നത്.
മസ്കത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞ നവംബര്‍ അഞ്ചിന് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കെ.വി. സന്ദീവിനെയാണ് (47) അല്‍ ഹെയില്‍ ഭാഗത്ത് പൊതുസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് പോകുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സന്ദീവിനെ കാണാതാവുകയായിരുന്നു. തൂങ്ങിമരിച്ചതായാണ് ലഭിച്ച വിവരമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഒമാനില്‍തന്നെ സംസ്കരിക്കാനാണ് ഒരുങ്ങുന്നത്. മുലദയില് കഴിഞ്ഞ എട്ടുവര്‍ഷമായി വര്‍ക്ക്ഷോപ് മെക്കാനിക് ആയി ജോലി ചെയ്തുവരുകയായിരുന്നു സന്ദീവ്. സഹപ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ എത്തിച്ചത്.
നാട്ടില്‍നിന്ന് വിളി വരുമ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന വിവരം സഹപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുന്നത്. അന്വേഷണത്തില്‍ സന്ദീവ് ബോര്‍ഡിങ് പാസ് സ്വീകരിച്ചിട്ടില്ലെന്നും വിമാനത്തില്‍ കയറിയിട്ടില്ലെന്നും മനസ്സിലായി. പിന്നീട് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെ. സുധാരകന് എം.പി ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചിരുന്നു.
സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം രംഗത്ത്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നുമാണ് ഭാര്യ മിനിയുടെ കുടുംബത്തിന്റെ പരാതി.
സി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മകള്‍ മിനികൃഷ്ണകുമാര്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങി കൃഷ്ണകുമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടുമെന്ന് അമ്മ സികെ വിജയകുമാരി പറഞ്ഞു.
ഇതുവരെ മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍, ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായതെന്നും സികെ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചു. അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി സേതുമാധവന്‍ പറഞ്ഞു.
അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് കൃഷ്ണകുമാര്‍ തന്നെ കൂരമായി മര്‍ദ്ദിച്ചു.
വിഷയം അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് പറഞ്ഞപ്പോള്‍ കുടുംബപ്രശ്നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് തിരിച്ചുചോദിച്ചു. കൃഷ്ണകുമാര്‍ ദ്രോഹിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോടും ആര്‍എസ്എസ് നേതാവ് സുഭാഷ് ജിയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് സിനി കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച കൊവിഡ് വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേര്‍ണ സിഇഒ അറിയിച്ചു. ഈ നിരക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ വാക്‌സിന് ഒരു ഡോസിന് 1,854 രൂപമുതല്‍ 2595 വരെ വിലയാകും.
അതേസമയം 25 ഡോളര്‍ നിരക്കില്‍ വാക്സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി. പക്ഷേ ഇതുവരെ കാരാറുകളില്‍ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാല്‍ യൂറോപ്പിലേക്ക് വാക്സിന്‍ എത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഇതിനായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിവരികയാണെന്നുമാണ് കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വാക്‌സിന്‍ 94.5% ഫലപ്രദമാണെന്ന് കമ്പനിയുടെ അവകാശവാദം. ഫൈസറിന് ശേഷം കൊവിഡ് വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ടാമത്തെ കമ്പനി കൂടിയാണ് മൊഡേര്‍ണ.
മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫും കുടുംബവും. ജോ ജോസഫിന്റെ മരണത്തില്‍ നിരവധി പേരാണ് നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചത്. വെള്ളിയാഴ്ചയായിരുന്നു ജോ ജോസഫ് അന്തരിച്ചത്.
ജോ ജോസഫിന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഹോദരി യമുന ജോസഫ് ഇപ്പോള്‍. ‘ജോക്കുട്ടനുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ എന്ന തലവാചകത്തോടെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ജോ ജോസഫ് പാടുന്ന ദൃശ്യങ്ങളാണ് യമുന പോസ്റ്റുചെയ്തിരിക്കുന്നത്.
1978ല്‍ റിലീസായ ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിലെ പൂമാനം പൂത്തുലഞ്ഞു എന്ന ഗാനമാണ് ജോ ജോസഫ് വീഡിയോയില്‍ പാടുന്നത്. നിങ്ങള്‍ക്കായി ജോക്കുട്ടന്‍ അന്താക്ഷരി കളിക്കുന്നതില്‍ നിന്ന് ചില നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പും യമുന വീഡിയോയൊടൊപ്പം ചേര്‍ക്കുന്നു.
സഹോദരങ്ങളായ അപ്പു ജോണ്‍ ജോസഫ്, ആന്റണി ജോസഫ് എന്നിവരെ ടാഗുചെയ്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 34 വയസ്സായിരുന്നു.