സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ചികിത്സയിലുള്ളത് 126 പേരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കണ്ണൂരിൽ ഒന്‍പത്, കാസർഗോഡും മലപ്പുറത്തും മൂന്നു പേർക്ക്, തൃശൂരിൽ രണ്ട്, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 136 പേർ ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലായി.
പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാൾക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീചിത്രയിലെ ഡോക്ടർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇയാളുമായി സമ്പർമുണ്ടായിരുന്ന മിക്കവരുടെയും ഫലം നെഗറ്റീവാണ്.
‘മരിച്ച’ അളിയൻ ഫോൺ എടുത്തു; ‘പൊന്നളിയൻ’ പൊലീസ് പിടിയിലായി. വാഹന പരിശോധനയ്ക്കിടയിൽ ചവറയിലാണു സംഭവം. തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയിൽ താമരക്കുളത്തേക്കു പോയ യുവാവാണ് അളിയൻ മരിച്ചെന്ന് സത്യവാങ് മൂലം നൽകിയത്. ഫോൺ നമ്പർ വാങ്ങി വിളിച്ചപ്പോൾ ‘മരിച്ച’ അളിയൻ ഫോൺ എടുത്തു. യുവാവിനു ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവർ തിരുവനന്തപുരം ആനയറ സ്വദേശി ശ്രീപാലിന് (40) എതിരെ കേസ് എടുത്തു.
മലപ്പുറം കൊണ്ടോട്ടിയലെ പച്ചക്കറിക്കടയിൽ വില പരിശോധിക്കാനെത്തിയ നഗരസഭ സെക്രട്ടറിക്ക് പൊലീസ് മർദനം. നഗരസഭ ചെയർപേഴ്സനൊപ്പം കടയുടെ മുന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥരെ കാര്യം പോലും അന്വേഷിക്കാതെ മർദിച്ചുവെന്നാണ് ആക്ഷേപം. എന്നാൽ ആളറിയാതെ പറ്റിയതാണെന്നും സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും പൊലീസ് അറിയിച്ചു.
പച്ചക്കറിക്കടയിൽ സാധനങ്ങൾ ഉയർന്ന നിരക്കിൽ വിൽക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നഗരസഭ ചെയർപേഴ്സനും,
സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും കടയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഇവരെ അപ്രതീക്ഷിതമായി ആക്രമിക്കുന ദൃശ്യങ്ങളാണ് പുറത്തു വന്നത്. സെക്രട്ടറിക്ക് മർദ്ദനമേൽക്കുകയും ചെയ്തു.
എന്നാൽ ഈ കടയ്ക്ക് മുന്നിൽ സ്ഥിരമായി ആളുകൾ കൂടുന്നുണ്ടെന്നും, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഇവരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ പറ്റിപ്പോയതാണെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡും ധരിച്ചിട്ടുണ്ടായിരുന്നില്ല. സംഭവം ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ കുടിച്ച് ഒരാള്‍ മരിച്ചു.റിമാന്‍ഡ് തടവുകാരനായ മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. സാനിറ്റൈസര്‍ കുടിച്ച ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാര്‍ച്ച് 24നാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 18 നാണ് ഇയാളെ മോഷ്ണകേസില്‍ റിമാന്‍ഡ് ചെയ്തത്.
കോഴിക്കോട്: ശരീരത്തിന് പരിക്കുപറ്റിയാല്‍ നമ്മള്‍ പ്രഥമശുശ്രൂഷ നല്‍കും. ഇതുപോലെ മനസ്സിനുണ്ടാവുന്ന ചെറിയ പരിക്കുകള്‍ക്കും പ്രഥമശുശ്രൂഷ നല്‍കാന്‍ സംവിധാനം ഒരുക്കിയിയിക്കുകയാണ് മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോള്‍ഡന്റ്‌സ് ഗ്രൂപ്പ്. കൊറോണാഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ഉപദേശം തേടാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വോളന്റിയര്‍മാരുടെ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. വിളിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആവശ്യമങ്കില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. മാനസിക സമ്മര്‍ദ്ദം, ആകുലത, പിരിമുറുക്കം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങും നല്‍കും. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് കൊച്ചിയിലെ റോള്‍ഡന്റ് റെജുവിനേഷന്‍ മൈൻഡ് ബിഹേവിയർ സ്റ്റുഡിയോ മേധാവി സൈക്കോളജിസ്റ്റ് വിപിന്‍ റോള്‍ഡന്റ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 7025917700
ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.
അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്‌ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച് 17 ന് കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു.
മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച് 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച് 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് ഇയാള്‍ നാട്ടില്‍ കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.
പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ കരഞ്ഞുതളർന്ന് മലയാളി യുവതി ദുബായിൽ. കോവിഡ്–19 കാരണം വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നാട്ടിൽ മരിച്ച ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്ന് മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും അബുഹായിലിലെ താമസ സ്ഥലത്തിരുന്ന് കണ്ണീർ വാർക്കുകയാണിവർ. എറണാകുളം കളമശ്ശേരി മുനിസിപാലിറ്റി അഭയകേന്ദ്രത്തിൽ താമസിക്കുന്ന ബിജിമോളാണ് ഇൗ നിർഭാഗ്യവതി.
കൊറോണ വൈറസ് കാരണം ഇന്ത്യയിലേയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ മാതാവായ ഇൗ യുവതിക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. കഴിഞ്ഞ 9 മാസമായി ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്.മൂന്ന് മാസം മുൻപാണ് രോഗിയായ ഭർത്താവിന് ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികള്‍ക്ക് മികച്ച ജീവിതം നൽകാനും ആശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ച് ബിജി ദുബായിലെത്തിയത്.
യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് അത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്ന് ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പരിചയക്കാരുടെ കൂടെ വളരെ ദുരിതത്തിൽ കഴിയുമ്പോഴാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
എന്നാൽ ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ ഇൗ മാസം 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത് മരിക്കുകയായിരുന്നു. വിമാന സർവീസ് നിർത്തിവച്ചതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് പോകാനായില്ല. ഒടുവിൽ വിഡിയോ വഴിയാണ് ആ മുഖം അവസാനമായി ദർശിച്ചത്. 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും കഴിയാത്തതിൽ ബിജി ഏറെ കരഞ്ഞുതളർന്നു.
ഒടുവിൽ പ്രിയതമന്റെ ചേതനയറ്റ ശരീരം കടലുകൾക്കിപ്പുറമിരുന്നു വിഡിയോ കോളിലൂടെ കാണേണ്ടി വന്നു. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന മൂന്നുപെൺമക്കളെ സമാധാനിപ്പിക്കാൻപോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കളെന്നും അവർക്ക് എത്രകാലം സംരക്ഷിക്കാൻ സാധിക്കുമെന്ന് അറിയില്ലെന്നും ബിജി മനോരമ ഒാൺലൈനിനോട് പറഞ്ഞു. യതീഷ് എന്നയാളാണ് മൂന്ന് ലക്ഷം കൈക്കലാക്കി തന്നെ ചതിച്ചതെന്ന് ഇവർ കൂട്ടിച്ചേർത്തു.
എത്രയും പെട്ടെന്ന് നാട്ടിൽ ചെന്ന് മക്കളെ കാണാനാണ് ഇൗ യുവതിയുടെ ഹൃദയം ഇപ്പോൾ പിടയ്ക്കുന്നത്. പക്ഷേ, മഹാമാരി ലോകത്തെ പിടികൂടിക്കൊണ്ടിരിക്കുമ്പോൾ അതിന് പെട്ടെന്ന് കഴിയുമോ എന്ന് ഇവർക്കറിയില്ല. ഇത്രയും നാൾ സുഹൃത്തുക്കളുടെ മുറിയിലായിരുന്ന താമസം. കഴിഞ്ഞ ദിവസം അബുഹായിലിലെ വഴിയരികിൽ ഇരിക്കുന്നത് കണ്ട് കാര്യമന്വേഷിച്ച ഒരു മലയാളി അബുഹായിലിൽ താമസ സൗകര്യം ഒരുക്കിയതാണ് ഏക ആശ്വാസം. അദ്ദേഹം തന്നെ ഭക്ഷണത്തിനുള്ള സഹായവും നൽകി. എത്രയും പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കണം. അതിന് ശേഷം നാട്ടിൽ ചെന്ന് മക്കളെ ഒരുനോക്കു കണ്ട ശേഷം ജീവിത പ്രതിസന്ധികളെ പൊരുതി തോൽപിക്കാനാണ് ബിജിയുടെ ആഗ്രഹവും പ്രാർഥനയും.
കേരളത്തില്‍ ഒരു സാഹചര്യത്തിലും അവശ്യസാധാനങ്ങള്‍ക്ക് ക്ഷാമ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അത് ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് തികയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെ ചാനലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനം എടുത്ത മുന്‍ കരുതലുകള്‍ വിശദീകരിച്ചത്.
ഉപഭോഗ സംസ്ഥാനമായ കേരളം എങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും എല്ലാ തരത്തിലുള്ള മുന്‍ കരുതലുകളുമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.
കേരളത്തില്‍ കൂടുതല്‍ പേര്‍ രോഗികളായി മാറിയാല്‍ അതിനെ എങ്ങനെ നേരിടുമെന്നായിരുന്നു അടുത്ത ചോദ്യം. അതിന് കൈകൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രതിരോധ നടപടികള്‍ എടുത്ത സാഹചര്യത്തില്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇനി അത്തരമൊരു സാഹചര്യം വന്നാല്‍ രോഗികളെ പാര്‍പ്പിക്കാനും, ക്വാറന്റൈന്‍ ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ പേരെ കിടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം, രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.
കേരളം 22000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സുരക്ഷ പദ്ധതികള്‍, സൗജന്യം ഭക്ഷണം, വായ്പ സഹായ പദ്ധതികള്‍ തുടങ്ങിയ ഉള്‍പ്പെടെയാണിത്. 2000 കോടി രൂപ വായ്പ കുടുംബശ്രിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാറായിരിക്കും വഹിക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തില്‍ രോഗ പരിശോധന നടത്തുന്നത് പോലെ മറ്റൊരു സംസ്ഥാനത്തും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി കാലത്ത് എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനായി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇന്നലെ ഒമ്പത് പേര്‍ക്കുകൂടിയാണ് കേരളത്തില്‍ രോഗം സ്ഥിരീരിച്ചത്. ചികില്‍സയില്‍ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത ആകെ 76 542 പേരാണ് നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില് 91 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന വന്നവരാണ്.
അതിനിടെ കേരളത്തില്‍ കൊറോണ ബാധ ഉണ്ടായതു മുതല്‍ സംസ്ഥാനത്തെ അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട് നടത്തുന്ന വാര്‍ത്ത സമ്മേളനം ഇന്നുമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്തി അറിയിച്ചു. മുന്‍കരുതുലിന്റെ ഭാഗമായാണ് നടപടി. ഇതിന് പകരമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ എടുക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നതും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനങ്ങളായിരുന്നു.
ദുബായില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റില്‍ വീണു മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെയും ശില്‍പയുടെയും മകള്‍ അനശ്വര സുബിന്‍ ആണ് മരിച്ചത്. കൈവരിയും ഗ്രില്ലും നെറ്റുമുള്ള കിണറിന് 100 അടിയോളം താഴ്ചയുണ്ട്. അതില്‍ 15 അടിയോളം വെള്ളവുമുണ്ട്. ശില്‍പ കുട്ടിയുമായെത്തി കിണറിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശില്‍പയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തിരിച്ചെത്തിയ ഉടനെ ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ചന്‍ സുബിന്‍ വിദേശത്താണ്. സഹോദരി അങ്കിത.
ഊട്ടിയില്‍ കൊറോണയുടെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയും ഊട്ടിയില്‍ ബേക്കറി തൊഴിലാളിയുമായ ദേവദാസാണ് (40) അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം നടന്നത്. ചായകുടിക്കാനെത്തിയ ഇരുവരും തമ്മില്‍ കൊറോണയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. അതിനിടെ, ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോകും വഴി ജ്യോതിമണി മരണപ്പെട്ടു. സംഭവത്തില്‍ ദേവദാസിനെ പോലീസ് അറസ്റ്റുചെയ്തു.