കൊച്ചി: തെങ്ങ് വീണ് പത്തു വയസുകാരൻ മരിച്ചു. മാടശേരി ബിജു-ഷൈല ദമ്പതികളുടെ മകൻ മിലനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിക്ക് പിതാവ് ബിജുവിൻ്റെ കൺമുന്നിലാണ് സംഭവം.
വീടിനു സമീപത്തെ പറമ്പിൽ കൂട്ടുകാരോടൊപ്പം സംസാരിച്ചു നിൽക്കുന്നതിനിടെയാണ് അപകടം. അടിഭാഗം ദ്രവിച്ച തെങ്ങിൻ്റെ ഒരുഭാഗം മിലൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഈ സമയം പിതാവ് ബിജുവും സംഭവ സ്ഥലത്തുണ്ടായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മിലൻ. സംസ്കാരം ഇന്ന് രണ്ടുമണിക്ക് കാക്കനാട് ശ്മശാനത്തിൽ നടക്കും. സഹോദരൻ അലൻ.
പാലക്കാട് ചിറ്റൂരിലെ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പൊലീസിന് ലഭിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മകന്റെ മൃതദേഹം കണ്ടത്. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തലയ്ക്ക് വെടിയേറ്റ് രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു. കർഷകൻകൂടിയായ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പൊലീസ് പറഞ്ഞു. കൃഷിനാശംവരുത്തുന്ന ജീവികളെ തുരത്താൻ ഉപയോഗിച്ചിരുന്ന തോക്കാണിത്.
ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും. തോക്കിന്റെ ലൈസൻസ് പുതുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.
വ്യാഴാഴ്ച കന്യാകുമാരിക്ക് സമീപംവരെ ചുഴലിക്കാറ്റെത്തുമെന്ന് മുഖ്യമന്ത്രി. ഏതുസാഹചര്യവും നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി. അര്‍ധരാത്രി മുതല്‍ കേരളതീരത്തുനിന്ന് മല്‍സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചു. തിരുവനന്തപുരം എറണാകുളം വരെ ക്യാംപുകള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കി. സൈന്യത്തിന്റെ സഹായം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാവിക, വ്യോമസേനകളുടെ സഹായം തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഏഴ് എന്‍ഡിആര്‍എഫ് ടീമുകളെക്കൂടി കേരളം ആവശ്യപ്പെട്ടു. കേന്ദ്രസേനകളോടും സജ്ജമായിരിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്നാട്ടിലെയും തെക്കന്‍ തീരത്ത് ജാഗ്രതാനിര്‍ദേശം. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തേയ്ക്ക് നീങ്ങും. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ കടലില്‍പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ടുണ്ട്.
ഒാഖി ദുരന്തത്തിന്‍റെ വാര്‍ഷികത്തില്‍ മറ്റൊരു ചുഴലിക്കാറ്റ് ഭീതിയില്‍ കേരളം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി. ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 750 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 1150 കിമീ ദൂരത്തിലുമാണ് ന്യൂനമര്‍ദസ്ഥാനം. 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബുറെവി ചുഴലിക്കാറ്റായി മാറുമെന്നും മൂന്നാം തീയതിയോടെ കന്യാകുമാരി തീരത്ത് എത്തുമെന്നുമാണ് പ്രവചനം. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ അർധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. കാലാവസ്ഥാ പ്രവചനം ശരിവച്ച് കടലിന്റെ മുഴക്കവും തിരമാലകളുടെ ശക്തിയും ആപത്തിന്റെ മുന്നറിയിപ്പെന്നാണ് കാലങ്ങളായി കടലിനെ അറിയുന്നവരുടെ സാക്ഷ്യം.
ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോഴും അവസാന മണിക്കൂറുകളില്‍ ആശ മാതാപിതാക്കളോട് പറഞ്ഞത് എന്നെ ഇടിച്ചിട്ടത് ആടല്ല എന്ന് മാത്രം ആയിരുന്നു. ഭര്‍ത്താവിന്റെ പേരോ സൂചനയോ അയാളുടെ ചവിട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിട്ടും ആശ പറഞ്ഞിരുന്നില്ല. ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ആശ യാത്ര ആയതിന് ശേഷമാണ് ഭര്‍ത്താവിന്റെ ക്രൂരത പുറത്തറിയുന്നത്.
മകളുടെ മരണത്തിന് ശേഷം അവളുടെ വാക്കുകള്‍ ആ മാതാപിതാക്കളെ വേട്ടയാടി. ആട് ഇടിച്ചിട്ടതിനെ തുടര്‍ന്ന് വീണ് പരുക്ക് പറ്റി എന്നായിരുന്നു ആശയുടെ ഭര്‍ത്താവ് ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ആശയുടെ മാതാപിതാക്കള്‍ തയ്യാറായില്ല. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ആശയുടെ മരണത്തിന് ഉത്തരവാദി അരുണ്‍ ആണെന്ന് വ്യക്തമായി. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജ്- ശോഭ ദമ്പതികളുടെ മകളാണ് ആശ(29). മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ നാലിനാണ് ആശ മരിച്ചത്. വീടിന് സമീപമുള്ള പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആസയെ ഇടിച്ചിട്ടു എന്നായിരുന്നു ഭര്‍ത്താവ് അരുണ്‍ ബന്ധുക്കളോട് പറഞ്ഞത്. അന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ ആശയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പ്രതി ആരുണാണെന്ന് വ്യക്തമായത്.
ഒക്ടോബര്‍ 31ന് മദ്യപിച്ച് എത്തിയ ആരുണ്‍ ആശയുമായി വഴക്കിട്ടു. അരുണ്‍ ആശയുടെ വയറ്റില്‍ ചവിട്ടി. ഇതോടെ ആശ ബോധരഹിതയായി.ഈ മാസം രണ്ടാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആസുപത്രിയിലേക്കും മാറ്റി. എന്നാല്‍ ആരോഗ്യ സ്ഥിതി വളരെയധികം വഷളായതോടെ മീയ്യണ്ണൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ തുടരവെയാണ് ആശ മരിച്ചത്. ആശയെ ആട് ഇടിച്ചതാണെന്ന കഥ അരുണ്‍ ആശുപത്രിയിലും പറഞ്ഞു.
എന്നാല്‍ ഇവരുടെ രണ്ട് മക്കളെയും അരുണിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് അരുണിലേക്ക് അന്വേഷണ സംഘം എത്തിയത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാള ഗാനങ്ങള്‍ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാന്‍ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി. ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ ലോകത്ത് ചര്‍ച്ച ആയതും വിജയലക്ഷ്മി ആയിരുന്നു.
താരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധി വിഷാദ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും ചെയ്തു. സ്‌നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്‌നേഹം നിലനില്‍ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം എന്നായിരുന്നു ഒരു പോസ്റ്റ്. ഇതോടെ വിജയലക്ഷ്മിക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യവും പലരും ഉയര്‍ത്തി. താരത്തെ പൊതു ഇടങ്ങളില്‍ കാണാത്തതും ഇത്തരം സംശയങ്ങള്‍ക്ക് കാരണമായി.
താരത്തിന്റെ അസാന്നിധ്യവും വിഷാദ പോസ്റ്റുകളും കൂടി ആയതോടെ ആരാധകര്‍ക്കിടയില്‍ പല സംശയങ്ങളുമുണ്ടായി. വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ? എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് വൈക്കം വിജയലക്ഷ്മിയുടെ പിതാവ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..
മകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, വൈക്കത്തെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും വൈക്കം വിജയലക്ഷ്മിയുടെ പിതാവ് വ്യക്തമാക്കി. കൊവിഡ് മൂലം പരിപാടികള്‍ നടക്കാത്തതിനാലാണ് അവളെ മുഖ്യധാരയില്‍ കാണാത്തത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും, സോഷ്യല്‍ മീഡിയയില്‍ വേറെയാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയില്‍. അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എ.സി.ജെ.എം. കോടതി നിര്‍ദേശം നല്‍കി. . ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും . സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ്. സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കോടതിയ്ക്ക് കൈമാറി. എം. ശിവശങ്കര്‍ മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നെന്നും ഒരു ഫോണ്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് കള്ളം പറഞ്ഞെന്നും കസ്റ്റംസ് കണ്ടെത്തി. ഇതില്‍ ഒരു ഫോണ്‍ ഇന്നലെ കണ്ടെത്തി. ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ട്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് കൊല്ലം സുധി. കോമഡി സ്‌കിറ്റുകളിലൂടെ ജഗദീഷിനെ അവതരിപ്പിച്ച് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സുധി നിരവധി സിനിമകളിലും കോമഡി പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമാണ്. ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് ഇപ്പോള്‍ സുധി പ്രേക്ഷകരുടെ മനം കവരുന്നത്. സീരിയല്‍-മിമിക്രി താരങ്ങളാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്. നോബിയും നെല്‍സണും കൊല്ലം സുധിയുമെല്ലാം തുടക്കം മുതല്‍ ഈ പരിപാടിയിലുള്ളവരാണ്.
പ്രേക്ഷകര്‍ എന്നും മുടങ്ങാതെ കാണാറുളള ഈ പരിപാടിയ്ക്ക് സോഷ്യല്‍ മീഡിയയിലും വന്‍ പിന്തുണ ആണ് ലഭിക്കുന്നത്. കൗണ്ടറുകള്‍ മാത്രമല്ലാതെ, താരങ്ങള്‍ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും തുറന്ന പറയാറുണ്ട്. സുധി സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുമ്പോള്‍ താരത്തിന്റെ മകന്‍ രാഹുലിനെയും നോക്കി ഇരിക്കാറുണ്ടെന്ന് അസീസ് പറഞ്ഞിരുന്നു. കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ രാഹുലിനെ സുധി സ്റ്റേജ് പരിപാടികളില്‍കൊണ്ടു പോകാറുണ്ട്. ആദ്യഭാര്യ അവനേയും എന്റെ കൈയ്യില്‍ തന്ന് പോവുകയായിരുന്നുവെന്ന് സുധി പറഞ്ഞത് വൈറലായിരുന്നു. കടന്നുവന്ന വഴികളെക്കുറിച്ച് സുധി തുറന്നുപറഞ്ഞതോടെ എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ട കാര്യമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ കാണണമെന്നുള്ളത്. തുടര്‍ന്നാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുടുംബസമേതം സുധി സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ എത്തിയത്.
രേണുവെന്നാണ് ഭാര്യയുടെ പേര്. രാഹുലാണ് എന്റെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു.സുധിക്കുട്ടനെന്നാണ് താന്‍ തിരിച്ചുവിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. പിന്നീട് സ്‌നേഹത്തിലായി. ജഗദീഷേട്ടനെ പണ്ടേ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഷേപ്പിലുള്ളൊരാള്, കൊള്ളാലോയെന്ന് തോന്നി, അങ്ങനെയാണ് പ്രണയത്തിലായത്. പ്രണയം അധിക സമയമെടുത്തിട്ടില്ല.
എന്റെ പരിപാടി കണ്ട് നിര്‍ബന്ധിച്ച് നമ്പര്‍ വാങ്ങിക്കുകയായിരുന്നു. അങ്ങനെയാണ് പ്രണയത്തിലായതെന്നായിരുന്നു സുധി പറഞ്ഞത്. കിച്ചു അവന്റെ അമ്മയെല പോലെ തന്നെയാണ് പെരുമാറുന്നതെന്നും അവനെന്നെ അമ്മേന്ന് വിളിച്ചത് സന്തോഷിപ്പിച്ചുവെന്നും രേണു പറഞ്ഞു. അച്ഛനും മോനും ഡ്രസും ഷൂവുമൊക്കെ മാറിയിടാറുണ്ട്. രണ്ടും നല്ല കൂട്ടുകാരെപ്പോലെയാണ്, പണ്ട് അടിയൊക്കെയുണ്ടായിരുന്നു. ഇതിനും യോഗം വേണമെന്നായിരുന്നു സുധി പറഞ്ഞത്. മോന്‍ എന്ത് പറഞ്ഞാലും അദ്ദേഹം സാധിച്ചുകൊടുക്കുമെന്നും രേണു പറയുന്നു.
കുറേ പരിപാടികളൊക്കെ വന്ന സമയത്ത് വീടും പറമ്പും വാങ്ങാനുളള നീക്കത്തിലായിരുന്നു. അവര്‍ക്ക് പൈസ കൊടുക്കാനൊന്നും പറ്റിയില്ല. അഡ്വാന്‍സ് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ്.
ഭര്‍ത്താവ് മാത്രമല്ല കൂട്ടുകാരനും ചേട്ടനുമൊക്കെയാണ് സുധി. ഇടയ്ക്ക് പപ്പയെപ്പോലെ സംസാരിക്കും. അമ്മയെപ്പോലെ സംസാരിക്കാറുണ്ട്. നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ആ ക്വാളിറ്റിയാണ് ഏറെയിഷ്ടം. സുധിച്ചേട്ടന്റെ കാര്യത്തില്‍ ഭയങ്കര കെയറിങാണ് രേണുവെന്നായിരുന്നു സാധിക പറഞ്ഞത്. എവിയേഷന്‍ കഴിഞ്ഞതാണ് രേണു. ബാംഗ്ലൂരിലും തിരുവനന്തപുരത്തുമൊക്കെ ജോലി ചെയ്തിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. എത്ര വലിയ ആര്‍ടിസ്റ്റാണെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞതല്ലേ, ഒരു മോനില്ലേയെന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. പിന്നെ എല്ലാവരും സമ്മതിക്കുകയായിരുന്നുവെന്നും രേണു പറഞ്ഞു
ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന് അടുത്ത ആഴ്ചയോടെ ബ്രിട്ടൻ അനുമതി നൽകിയേക്കും.
തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ക്ലിനിക്കൽ ട്രയലിൽ 95 ശതമാനം കാര്യക്ഷമമാണെന്ന് വിലയിരുത്തപ്പെട്ട ഫൈസറിനെ പ്രതീക്ഷയോടെയാണ് വൈദ്യശാസ്ത്രലോകം നോക്കിക്കാണുന്നത്.
ഫൈസറിന്റെ 40 ദശലക്ഷം ഡോസുകൾക്ക് ബ്രിട്ടൻ ഇതിനകം ഓർഡർ നൽകിക്കഴിഞ്ഞു. ഡിസംബർ ഏഴോടെ വാക്സിന്റെ ആദ്യഘട്ട വിതരണം ബ്രിട്ടണിൽ ആരംഭിക്കും.
ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ലിയോപോൾഡ് ലൂക്കെ പറഞ്ഞു. ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയമുയര്‍ന്നിരുന്നു. ചികിത്സപ്പിഴവ് ആരോപണമുയർന്നതോടെ പിതാവിന് എന്തു ചികിത്സയാണ് നല്‍കിയതെന്നു വ്യക്തമാക്കണമെന്നു മാറഡോണയുടെ മക്കളായ ഡെല്‍മയും ഗിയാന്നിനയും ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പോലീസ് റെയ്ഡ് നടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനായ മാറഡോണ(60) ഹൃദയാഘാതത്തെത്തുടര്‍ന്നു ബുധനാഴ്ചയാണു മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് നവംബർ ആദ്യമാണു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.
കൊലപ്പെടുത്തിയ മധ്യവയസ്‌കന്റെ മൃതദേഹം വീടിനകത്ത് കുഴിയെടുത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനകത്ത് 50കാരന്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ഞായറാഴ്ച പുലർച്ചെ വീടിനടുത്ത ഉൾവനത്തിൽ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ താജുദ്ദീൻ കുഞ്ഞിനെയാണ് പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വ്യാജവാറ്റുകാരനായ പ്രതിയുടെ വീട്ടിൽ ഉച്ചയോടെ താജുദ്ദീന്റെ വീട്ടിൽ വാറ്റുചാരായം കുടിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവൻ. രണ്ട് പേരും ചേർന്ന് മദ്യപിക്കുകയും ചെയ്തു. എന്നാൽ മാധവന്റെ കൈയിൽ ചാരായത്തിന് കൊടുക്കാൻ പണം ഉണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കാവുകയും തുടർന്ന് താജുദ്ദീൻ അവിടെ കിടന്ന റബ്ബർ കമ്പ് കൊണ്ട് മാധവന്റെ തലയ്ക്കു അടിക്കുകയുമായിരുന്നു.
അടി കൊണ്ട മാധവൻ ഉറക്കെ നിലവിളിച്ചതോടെ പ്രതി തുണികൊണ്ട് വായ് തിരുകി മൂക്ക് പൊത്തി വീണ്ടും തലയ്ക്കടിച്ചു. ഇതോടെ മാധവന് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ഇയാളെ വീട്ടിൽ ഉപേക്ഷിച്ച് താജുദ്ദീൻ പുറത്തേക്കിറങ്ങിപ്പോയി. തിരികെ വന്നുനോക്കിയപ്പോൾ മാധവൻ മരിച്ചതായി മനസ്സിലാക്കി.
മൃതദേഹം ഉപേക്ഷിക്കാനിയി ശ്രമിച്ചെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടർന്ന് മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച ആയതോടെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചുതുടങ്ങി. ഇതോടെ വെള്ളിയാഴ്ച്ച രാവിലെ മുറിക്ക് ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികളാണ് ദുർഗന്ധം വരുന്നതായി അയൽക്കാരെ അറിയിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് വീടിനകത്തുനിന്നും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പ്രതി വീട്ടിൽ വാറ്റ് ചാരായം നിർമ്മിക്കുന്നതായി പോലീസ് കണ്ടെത്തി. ചാരായവും കണ്ടെത്തി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.