Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി പിജെ ജോസഫ് രംഗത്തെത്തി. എന്തും സഹിച്ച് യുഡിഎഫില്‍ തുടരുമെന്ന് കരുതേണ്ടെന്ന് പിജെ ജോസഫ് തുറന്നടിച്ചു.

ധാരണ പാലിച്ചില്ലെങ്കില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നേരത്തെയുണ്ടാക്കിയ ധാരണയുണ്ട്. അത് പ്രകാരം അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം. ആ ധാരണ യുഡിഎഫ് പാലിക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോസഫ് വിഭാഗം അറിയിച്ചിരിക്കുന്നത്.

ധാരണ പാലിക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ എന്തും സഹിച്ച് യുഡിഎഫില്‍ തുടരേണ്ട എന്നാണ് ജോസഫ് നല്‍കുന്ന മുന്നറിയിപ്പ്. യുഡിഎഫ് നേതൃത്വത്തെ തന്റെ അതൃപ്തിയും അമര്‍ഷവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ധാരണ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

75ന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഗവര്‍ണറും. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനു പുറമെ ട്വിറ്ററിലുടെയും മോഡി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു.

പ്രിയ സഖാവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് പിറന്നാള്‍ ദിനമെന്നും ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് പിറന്നാള്‍ ദിനമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

 

അഞ്ചലിൽ രണ്ട് തവണ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. രണ്ടുതവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സൂരജ് പോലീസിന് മൊഴി നൽകി. സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

മരിച്ച ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നൽകി കല്ലുവാതുക്കൽ സ്വദേശി സുരേഷിൽ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നെന്നും പാമ്പിനെ കടിപ്പിക്കാനുള്ള വൈദഗ്ധ്യം പഠിച്ചെടുത്തിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26-ന് പാമ്പ് പിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്.

വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ ഉത്രയുടെ മേൽ കുടഞ്ഞിട്ട് ഇയാൾ അവരെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിങ് റൂമിന്റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.

ഉത്രയും സൂരജും തമ്മിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുകയായിരുന്നു. സൂരജിന്റെ സ്വഭാവത്തിലും അസ്വഭാവികത ഉണ്ടായിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാർ വിവാഹസമയത്ത് നൽകിയ 110 പവനിൽ നിന്ന് 92 പവൻ ലോക്കറിൽ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടേതു കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്‍റെ സുഹൃത്ത് , ബന്ധു എന്നിവരും കസ്റ്റഡിയിൽ. മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി.

ഭർത്താവ് സൂരജുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാൽ അതൊന്നും ഗൗരവമുള്ളതല്ലെന്നും സൂരജിന്‍റെ കുടുംബം കൂട്ടിച്ചേർത്തു.മകന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വച്ചാണെന്നും ഇവർ പറയുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും മാതാവ് രേണുകയും പറയുന്നു.

സൂരജിനു പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതാണ് മരണത്തിൽ ഉത്രയുടെ മാതാപിതാക്കൾ ദുരൂഹത ആരോപിക്കാൻ കാരണം.

മാത്രമല്ല മാർച്ച് മാസത്തിൽ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വെച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു. സൂരജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍.

ഉറക്കത്തില്‍ ഉത്രയെ(25) പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍ നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു.

മാര്‍ച്ച് രണ്ടാണ് സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റത്. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു.

സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും ഭര്‍ത്താവ് സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.

അതേസമയം, സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം.

ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.

ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.

അതേസമയം, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പോലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍.

എറണാകുളം പെരുമ്പാവൂര്‍ പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് ഇന്നലെയാണ് . ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചാരം വാരാനെത്തിയ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പൊലീസ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി.

ആറുമാസം കൂടുമ്പോഴാണ് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴല്‍ വൃത്തിയാക്കാറുള്ളത്. അതുകൊണ്ട് തന്നെ എപ്പോഴാണ് മൃതദേഹം പുകക്കുഴലിന് അകത്ത് ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പഴക്കം നിര്‍ണയിക്കാനാകൂ.

പ്ലൈവുഡ് കന്പനിയിലെ ജീവനക്കാരെ ആരെയും സമീപകാലത്ത് കാണാതായിട്ടില്ല. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മൃതദേഹം പുകക്കുഴലില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പട്ടിമറ്റത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം പുരുഷന്റേതാണെന്നും നാല് ആഴ്ച മുതല്‍ എട്ട് ആഴ്ച്ച വരെ പഴക്കമുണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കൊലപാതക കാരണത്തെക്കുറിച്ചു വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തെക്കുറിച്ച് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം അന്വേഷിക്കും. മരിച്ചത് ഇതര സംസ്ഥാനകാരനാണെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്താകാം കൊലപാതകം നടത്തിയിരിക്കുന്നത്.

ആളൊഴിഞ്ഞ സ്ഥലത്തു ഒളിപ്പിച്ച മൃതദേഹം ലോക്ക്ഡൗണ്‍ വിലക്കുകള്‍ പിന്‍വലിക്കുന്ന സമയത്താണ് കാണുന്നതും. ആളെ കാണാനില്ലെന്ന രീതിയില്‍ പ്രദേശവാസികളുടെ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാനക്കാരിലേക്കു അന്വേഷണം നീളുന്നത്.

കളമശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. ഇതിനിടെ കൊല്ലപ്പെട്ടത് സ്ത്രീ ആണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് പട്ടിമറ്റത്തു മൃതദേഹം കണ്ടെത്തിയത്. വാള്‍ മാക്‌സ് പെയിന്റ് കമ്പനിക്ക് സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലുള്ള ചാരക്കുഴിയിലാണ് മൃതദേഹം കണ്ടത്

കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.

റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെ തന്നെ നല്‍കും. ഉത്രയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കിയിരുന്നു.

അതേസമയം മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയം. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു.

സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.

റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡ് വ്യാപനവും അതേതുർന്നുള്ള ലോക്ക്ഡൗൺ മൂലവും ആഘോഷമില്ലാതെയാണ് ഇത്തവണത്തെ ചെറിയ പെരുന്നാൾ. പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങുമെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികള്‍.

പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ‌ ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കൊവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍.

മനുഷ്യര്‍ സ്‌നേഹിക്കുകയും പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് ഒരുമയോടെ മുന്നേറാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടേയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പിണറായിയുടെ ആശംസ.

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണില്‍ കഴിയുകയാണ്. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്കും ആരാധനാലയങ്ങളിലെ മതപരമായ പ്രാര്‍ത്ഥനകള്‍ക്കുമെല്ലാം സംസ്ഥാനം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക് ഡൗണ്‍ നാലാം ഘട്ട ഇളവുകളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍. കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലധികം മഹല്ല് ജമാഅത്തുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയാണിത്.

പള്ളികളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരാധന നടത്താമെന്നും കത്തില്‍ ഉറപ്പു നല്‍കുന്നു. മസ്ജിദുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പക്ഷം പള്ളി കമ്മിറ്റികള്‍ പാലിക്കേണ്ട പതിനൊന്ന് നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

അഞ്ചൽ -അഞ്ചലില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചല്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു.മരണത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ അച്ഛനും അമ്മയും രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേക്ഷണം ആരംഭിച്ചത്.

അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്‍,മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര(25) യെന്ന യുവതിയാണ് സ്വന്തം വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുവതിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയത്.

മാർച്ച് മാസം രണ്ടിന് അടൂർ പറക്കോട് ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റ് ഗുരുതര തരാവസ്ഥയിൽ ആവുകയും അതിന്റെ ചികിത്സ തുടരവെ മെയ് ഏഴിന് സ്വന്തം വീടിനുള്ളില്‍ ഭർത്താവിന്റെയൊപ്പം ഒരേമുറിയിൽകഴിയവെ ഉത്ര പാമ്പ് കടിമരിക്കുകയായിരുന്നു. രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നത് കണ്ടാണ് ഉടനെ അഞ്ചൽ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയത്.അപ്പോഴേക്കും ഉത്ര മരിച്ചുകഴിഞ്ഞിരുന്നു.ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന്
ആദ്യം ബന്ധുക്കൾക്ക് വിശ്വസിക്കാനായില്ല .

ഉടനെ ബന്ധുക്കൾവന്ന് ഏറത്തെ വീട്ടിൽ ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ അടിച്ചു കൊല്ലുകയും ചെയ്തു.രണ്ട് തവണ പാമ്പ് കടിച്ചിട്ടും കടിയേറ്റ യുവതി അറിഞ്ഞില്ലാ എന്ന വാദമാണ് ആശ്ചര്യപ്പെടുത്തുന്നത്. ആദ്യ തവണ ഭർത്താവിന്റെ വീട്ടിൽ വച്ച് ഉത്ര ബോധം കെട്ട് വീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ട് പോയത് .അന്ന് വിദഗ്ധ ചികിത്സ നടത്തിയാണ്

ജീവൻ തിരിച്ചു കിട്ടിയത്. അണലി പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കാലിൽ പാമ്പ് കടിയേറ്റമുറിവിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തേണ്ടി വന്നു .ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങും മുമ്പേയാണ് രണ്ടാമത് മൂർഖൻ പാമ്പ് കടിയേറ്റ് മരിച്ചത് . അടച്ചിട്ട എ സി റൂമിൽ വച്ചാണ് പാമ്പ് കടിച്ചത്.ഈ മുറിയില്‍ പാമ്പെങ്ങനെ കടന്നു വന്നൂവെന്നത് അത്ഭുതപ്പെടുത്തുന്നു.

രണ്ട് വർഷം മുൻപാണ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്.
ധ്രൂവ് എന്ന ഒരു വയസുള്ള മകനുണ്ട്., വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പണം വാങ്ങി കൊടുക്കുന്നതിനായി ശല്യം ചെയ്തിരുന്നു .ഭർത്താവിന്റെയും ബന്ധുക്കളുടെയും ശല്യം സഹിക്കാതെ മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് മകൾക്ക്
ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതായി അറിഞ്ഞത്.

മുൻപ് ഭർത്തൃവീടിന്റെ മുകള്‍ നിലയില്‍ ഒരു പാമ്പ് കിടക്കുന്നത് കണ്ട് ഉത്ര ബഹളം വച്ചപ്പോൾ ഭർത്താവ് സൂരജ് ചെന്ന് ആ പാമ്പിനെ വടി കൊണ്ട് ചാക്കിലാക്കിയതായി മകൾ തങ്ങളോട് പറഞ്ഞിട്ടുള്ളതായി ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്യം ഉള്ളയാളാണ് സൂരജെന്ന സംശയം രക്ഷിതാക്കള്‍ക്ക് ബലപ്പെടാന്‍ കാരണമിതാണ്.
ആദ്യം പാമ്പ് കടിച്ചു എന്നുപറയുന്ന ദിവസം ഭർത്താവിനോട് ഉത്ര കാലിൽ വേദന തോന്നു എന്നു പറഞ്ഞപ്പോൾ പെയിൻ കില്ലർ കൊടുത്ത് കിടന്നുറങ്ങാൻ പറഞ്ഞതായും പിന്നീട് ഏറെ താമസിച്ച് ബോധം നശിച്ചപ്പോൾ മാത്രമാണ് ആശുപത്രിയിലും കൊണ്ട് പോയതെന്നും ആശുപത്രിയിലും
മാതാപിതാക്കൾ പരിചരിക്കാൻ നില്ക്കുന്നത് ഭർത്താവ് സൂരജ് വിലക്കിയിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കളുടെ ഒപ്പം കഴിഞ്ഞ ദിവസങ്ങിൽ ഇവിടെ വരുമ്പോൾ ചികിത്സയിലായതിനാൽ ഭർത്താവ് രണ്ടാം നിലയിലെ റൂമിലാണ് കിടന്നിരുന്നതെന്നും മകൾ മരിച്ച ദിവസം രാത്രി എത്തിയ സൂരജ് മകൾ കിടന്ന മുറിയിൽ തന്നെ ബോധ പൂർവ്വം കിടന്നതും സംശയം ബലപ്പെടുന്നതായും അവര്‍ പറഞ്ഞു. മകളെ ആ റൂമിൽ വച്ച് പാമ്പ് കടിച്ചാണ് മരിച്ചതെങ്കിൽ ഭർത്താവ് എന്തു കൊണ്ട് അറിഞ്ഞില്ല , എന്നിങ്ങനെ യുളള സംശങ്ങൾ അടങ്ങിയ പരാതി മാതാവ് മണിമേഖല പിതാവ് വിജയസേനൻ എന്നിവർ അഞ്ചൽ സി ഐ സി എൽ സുധീർ കൊല്ലം റൂറൽ എസ് പി ഹരിശങ്കർ എന്നിവർക്ക് നല്കിയ പരാതിയിൽ പറയുന്നു.

തന്റെ മകളെ ഭർത്തവ് സൂരജ് ആസൂത്രിതമായി കൊലപെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ അഞ്ചലിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.അഞ്ചല്‍ എസ്.ഐ പുഷ്പകുമാറിനാണ് അന്വേക്ഷണ ചുമതല.മരിച്ച യുവതിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് കടിയേറ്റാണ് മരണം എന്നാണ് പറയുന്നതെങ്കിലും ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.

Copyright © . All rights reserved