Kerala

ജിബിൻ ആഞ്ഞിലിമൂട്ടിൽ

അഭിനയമികവിന്റെ,നടനവൈഭവത്തിന്റെ ,മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത മഹാനടനത്തിന് ഇന്ന് 60 വയസ്സ്. മോഹൻലാൽ എന്നാൽ മലയാളസിനിമയുടെ അഭിമാനവും അഹങ്കാരവും ആണെന്നതിൽ സംശയമില്ല.വിശ്വനാഥൻ നായരുടെയും, ശാന്തകുമാരിയേടും മകനായി 1960 പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനനം.മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലെ ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ തിരുവനന്തപുരത്തെ മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ ആയിരുന്നു കുട്ടിക്കാലം.ആ നാട്ടിലെ ഒരു ചെറിയ സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലഘട്ടത്തിന്റെ തുടക്കം.പ്രിയദർശൻ, എംജിശ്രീകുമാർ തുടങ്ങിയവർ ആയിരുന്നു അദ്ദേഹത്തിന്റെ സഹപാഠികൾ.ആ സൗഹൃദം ഇന്നും വളരെ ശക്തമായി തുടരുന്നു.

തിരുവനന്തപുരം മോഡൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി,അക്കാലത്ത് തന്നെ നാടകങ്ങളിൽ മറ്റും അഭിനയിക്കുമായിരുന്നു.ഉപരിപഠനം തിരുവനന്തപുരം എംജി കോളേജിൽ പൂർത്തിയാക്കി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ. മോഹൻലാലിന്റെ ആദ്യ സിനിമ തിരനോട്ടം ആയിരുന്നു എന്നാൽ അത് റിലീസായില്ല.

മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ(1980) ആയിരുന്നു.അന്ന് മോഹൻലാലിന്റെ പ്രായം 20വയസ്സ്.ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.1983ൽ പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെ ആണ് മോഹൻലാൽ നായകപദവിയിലേക്ക് ചേക്കേറുന്നത്.മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രങ്ങൾ ആയിരുന്നു കിലുക്കം, മിന്നാരം,തേന്മാവിൻ കൊമ്പത്ത് തുടങ്ങിയവ.1986 മുതൽ 1995 വരെ മലയാള സിനിമയുടെ സുവർണ കാലഘട്ടമായാണ് കണക്കാക്കുന്നത്.ഈ കാലത്ത് റിലീസായ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു.മോഹൻലാലിന്റെ അഭിനയ രംഗത്തെ മികച്ച തുടക്കങ്ങളായിരുന്നു ഇതൊക്കെ.

മോഹൻലാലിന്റെ കൂടെ നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചത് ശോഭന ആണ്;പത്തൊൻപത് സിനിമകളിൽ.ഉർവശിക്കൊപ്പം 16 സിനിമയിൽ നായകനായി.പ്രിയ സുഹൃത്ത് പ്രിയദർശനോടൊപ്പം മലയാള സിനിമയിൽ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച്,ആഭിനയിച്ച് താരപദവിയിലേക്ക് നടന്നടുക്കുകയായിരുന്നു മോഹൻലാൽ.എൺപതുകളുടെ പകുതിയിൽ സൂപ്പർ സ്റ്റാർ പദവിയിൽ.1986 ൽ മാത്രം 34സിനിമകളിൽ അഭിനയിച്ചു .1986 പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ഗോപാലൻ എം.എ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.1989 ൽ കിരീടം സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം മോഹൻലാലിന് ലഭിച്ചു. 1991 ൽ ഭരതം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.പിന്നീട് മോഹൻലാൽ മലയാള സിനിമയുടെ താരരാജാവായി ആണ് തന്റെ യാത്ര തുടർന്നത്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ.

2001 ൽ പത്മ ശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.പത്മ ഭൂഷൺ,ലെഫ്റ്റനന്റ് പദവി തുടങ്ങി നിരവധി അംഗീകാരങ്ങൾ മോഹൻലാൽ എന്ന നടനവിസ്മയത്തെ തേടിയെത്തി.മോഹൻലാൽ ഇതുവരെ അഭിനയിച്ച ആകെ സിനിമകളുടെ എണ്ണം 341.തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.നടനപ്പുറം നിർമ്മാതാവ്, പാട്ടുകാരൻ,എഴുത്തുകാരൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചു.മോഹൻലാൽ എന്ന പേരിനൊപ്പം ചേർത്ത് വായിക്കുന്ന ഒരു പേരാണ് ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിത്വവും.ആദ്യകാലത്ത് മോഹൻലാലിന്റെ ഡ്രൈവറും,പിന്നീട് വ്യാവസായിക സംരഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ നിർമ്മാണ കമ്പനി ആണ് ആശിർവാദ് സിനിമാസ്.കാലക്രമേണ മോഹൻലാലിന്റെ ഉത്തമ സുഹൃത്തായ ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ അഭിനയ ജീവിത വഴികളിൽ നിഴലായി ഇപ്പോഴും കൂടെയുണ്ട്.അഭിനയമികവിന്റെ വഴിയിൽ വിജയത്തിന്റെ തേര് തെളിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന മോഹൻലാൽ എന്ന മഹാനടനവിസ്മയത്തിന്റെ സ്വപ്നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. സിനിമയ്ക്ക് പേരും ആയി “ബറോസ്”.
അറുപതിന്റെ നിറവിൽ നിൽക്കുന്ന താരരാജാവിന് മലയാളംയുകെയുടെ പിറന്നാൾ ആശംസകൾ….

സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോട്ടയം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് രണ്ടുപേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തു നിന്നും(യുഎഇ-8, കുവൈറ്റ്-4, ഖത്തർ1, മലേഷ്യ1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നവരാണ്.

അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന എട്ടുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വയനാട് ജില്ലയിൽനിന്നും അഞ്ചു പേരുടെയും (ഒരു മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽനിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് നിലവിൽ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 510 പേർ രോഗമുക്തരായി. എയർപോർട്ട് വഴി 5,495 പേരും സീപോർട്ട് വഴി 1,621 പേരും 332ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയിൽവേ വഴി 2136 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 80,138 പേർ നിരീക്ഷണത്തിലാണ്. 79,611 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 527 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച വൈകീട്ട് വടുതലയിലാണ് സംഭവം.പച്ചാളം പാത്തുവീട്ടില്‍ താമസിക്കുന്ന ഫിലിപ്പ് (64) ആണ് ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച വൈകീട്ട് ഷണ്‍മുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയല്‍വാസി കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി നാടന്‍ പെട്രോള്‍ ബോബ് എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടര്‍ന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുകടയില്‍ സാധനം വാങ്ങാനെത്തിയ ലൂര്‍ദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിന്‍ദാസിന്റെ ദേഹത്തും തീ പടര്‍ന്നു.

ഇവിടെ നിന്ന് ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ഇയാള്‍ ഓടി രക്ഷപ്പെട്ടു. കലി അടങ്ങാത്ത ഫിലിപ്പ് പച്ചാളത്തെ തന്റെ അയല്‍വാസിയുടെ വീട്ടിലെത്തി തീയിടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല.

തുടര്‍ന്ന് ഇവിടെ നിന്ന് വടുതല കര്‍ഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഫിലിപ്പ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

മഴ നനയാതിരിക്കാന്‍ കടത്തിണ്ണയിലിരുന്ന അമ്മയെയും കൈക്കുഞ്ഞിനെയും എഴുന്നേല്‍പ്പിച്ച് വിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വ്യാപാരി രംഗത്ത്. വൈഎംസിഎയ്ക്കു സമീപം ബേക്കറി, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന ജെബി സ്റ്റോഴ്‌സ് ഉടമ മുളക്കുഴ കോട്ട ജെ.ബി.വില്ലയില്‍ പിഡി വര്‍ഗീസ്(58) സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് പരാതി നല്‍കി.

കടയുടെ മുന്നിലിരുന്ന യുവതി എന്തോ പറയുന്നതും വര്‍ഗീസ് കടയില്‍ നിന്നു കടലാസ് എടുത്തു നല്‍കുന്നതും യുവതി തിണ്ണ തുടച്ചു വൃത്തിയാക്കുന്നതുമായ വീഡിയോ തിങ്കളാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ മിനിറ്റുകള്‍ക്കകം വൈറലായി. ലക്ഷക്കണക്കിനു പേര്‍ കണ്ടു. പതിനായിരങ്ങള്‍ ഷെയര്‍ ചെയ്തു. കടയുടമയ്‌ക്കെതിരെ അസഭ്യവര്‍ഷം നിറഞ്ഞു.

വീഡിയോ വൈറലായതോടെയാണ് വര്‍ഗീസ് തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി മറുപടിയുമായെത്തിയത്. തിങ്കള്‍ രാവിലെയാണ് സംഭവമെന്നും യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് കടയുടെ മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നും ഇതു വൃത്തിയാക്കാന്‍ യുവതിയാണ് തന്നോട് കടലാസ് ആവശ്യപ്പെട്ടതെന്നും വര്‍ഗീസ് പറയുന്നു.

അപവാദ പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികളുടെ സഹായത്തോടെ ഇന്നലെ പോലീസില്‍ പരാതി നല്‍കി. സഹോദരി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. ആ വേദനയ്ക്കിടെയാണ് മനസ്സറിയാത്ത സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്നതെന്നും വര്‍ഗീസ് പറയുന്നു. ആദ്യം അസഭ്യം പറഞ്ഞവരില്‍ പലരും മറുപടി വീഡിയോ കണ്ട് ക്ഷമ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചതിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭർത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛൻ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.

കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.

മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു.

എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചൽ പൊലീസ് പറഞ്ഞു. ഉത്ര സൂരജ് ദമ്പതികൾക്ക് ഒരു വയസുള്ള മകനുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായതോടെ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടമാവുമെന്ന ആശങ്കയിലായി. അനേകം പേര്‍ക്ക് ഇതിനോടകം തന്നെ തൊഴില്‍ നഷ്ടമായിട്ടുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണംകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

ഇതില്‍ പ്രതികരിക്കുകയായിരുന്നു യൂസഫലി. ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെ അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉള്ളത്. ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുമെന്ന്
എംഎ യൂസഫലി വ്യക്തമാക്കുന്നു.

കുവൈത്ത് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണയുടെ വില കുത്തനെ ഉയര്‍ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ജനങ്ങള്‍ വലിയ ഭീതിയിലായിരുന്നു. അന്ന് ജോലി നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരുന്നതാണ് നാം കണ്ടത്.

അന്ന് നാട്ടിലേക്ക് മടങ്ങിയ ലക്ഷണക്കിന് ആളുകള്‍ ഗള്‍ഫിലേക്ക് വീണ്ടും തിരിച്ചെത്തി. അതുപോലെ ഈ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. വൈറസ് വ്യാപനത്തിന് പ്രതിവിധി കണ്ടുപിടിക്കുന്നത് വരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും യൂസഫലി പറഞ്ഞു.

ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോകുന്നവരുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ട്. പല കമ്പനികളും ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചു. ശമ്പളവും ജോലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരും ഏറെയാണ്. 80 ശതമാനം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീണ്ടു പോയാല്‍ ഇതിലും വലിയ പ്രയാസമായിരിക്കും പലരും അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണില്‍ മദ്യ വില്‍പ്പന നടത്താന്‍ കണ്ടെത്തിയ വഴിയാണ് ബെവ് ക്യു ആപ്പ്. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കാതിരിക്കുവാനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആപ്പ് എന്ന ആശയത്തിലെത്തിയത്. അണിയറയില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്ഷമയില്ലാതെ മദ്യത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലാണ് കാണുന്നത്.

മദ്യശാലകളിലെ വെര്‍ച്വല്‍ ക്യൂവിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ ആപ്പിനായുള്ള കാത്തിരിപ്പിലുമാണ് മലയാളികള്‍. എന്നാല്‍ ഇതിനിടെ, മദ്യത്തിന്റെ ‘ബെവ്ക്യൂ’ ആപ്പിനായി ഗൂഗിളില്‍ തിരയുകയാണ് മല്ലൂസ്. ആപ് പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഗൂഗിളില്‍ ആപ്പിനെയും ബെവ്കോയെയും തിരഞ്ഞ് കണ്ടുകിട്ടാതെ നിരാശരായിരിക്കുകയാണ് ഒരു വിഭാഗം.

കഴിഞ്ഞ ഒരു മാസമായി ബെവ്കോ എന്ന കീവേഡ് തിരയുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്നില്‍ നിന്നിരുന്നത് പശ്ചിമബംഗാളായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കനുസരിച്ച് ബംഗാളിനെ പിന്തള്ളി കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കുന്ന ആലോചനകള്‍ നടത്തുന്നു എന്ന് അറിഞ്ഞതുമുതല്‍ മലയാളികള്‍ ആപ്പിനായുള്ള തിരച്ചിലും കാത്തിരിപ്പുമാണ്. ബെവ്ക്യൂ എന്നാണ് ആപ്പിന്റെ പേര് എന്നറിഞ്ഞതോടെ തെരച്ചിലിന്റെ എണ്ണവും കുത്തനെകൂടുകയായിരുന്നു.

ബെവ്കോ എന്ന കീവേഡില്‍ ആപ് കിട്ടാതായതോടെ തലങ്ങും വിലങ്ങും വിവിധ കീവേഡുകള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ക്യൂവിനായി തയ്യാറാക്കുന്ന ബെവ്ക്യൂ ആപ്പ് എന്ന കീവേഡിന് മാത്രം ഗൂഗിള്‍ സെര്‍ച്ചില്‍ 3,300 ശതമാനം വര്‍ധനയാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായത്. ആപ്പ് തയ്യാറായിട്ടില്ലെന്നും വ്യാജ ലിങ്കുകളില്‍ വീഴരുതെന്നും അധികൃതര്‍ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്‌സ് നിര്യാതയായി .കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് റിയാദ് കുബേരയിലെ താമസസ്ഥലത്ത് മരിച്ചത് . റിയാദ് പഴയ സനയ്യയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇവർക്ക് നേരത്തെ തന്നെ പ്രമേഹം സംബന്ധമായ അസുഖം ഉണ്ടായിരുന്നു . ഇന്നലെ ഉച്ചയോടെ ആണ് കോവിഡ് സ്ഥിരീകരിച്ചത് .

കോവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകും

മലയാള സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാലിന്‌ ഇന്ന്‌ അറുപതു വയസ്‌ തികയുന്നു.

ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ചെൈന്നയില്‍ തുടരേണ്ടി വന്ന ലാല്‍ അവിടെ ജന്മദിനം ആഘോഷിക്കും. കേരളമെമ്പാടും ആരാധകര്‍ക്ക്‌ ആഹ്ലാദദിവസവുമാണിന്ന്‌. ലോക്ക്‌ഡൗണ്‍ നിബന്ധനകളും സാമൂഹിക അകലവും പാലിച്ച്‌ താരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍.

1960 മേയ്‌ 21-ന്‌ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ്‌ മോഹന്‍ലാലിന്റെ ജനനം. പിതാവ്‌ വിശ്വനാഥന്‍ നായരുടെ ജോലിയുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തേക്ക്‌ കുടുംബം താമസം മാറിയ ശേഷം അവിടെയായിരുന്നു ലാലിന്റെ ബാല്യവും യൗവനവും.

1978-ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു തയാറാക്കിയ തിരനോട്ടം എന്ന സിനിമയിലൂടെയാണ്‌ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട്‌ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മുഖ്യധാരാ നടനായി. 1986-ല്‍ രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ സൂപ്പര്‍താരമായി ഉയര്‍ന്ന മോഹന്‍ലാല്‍ പിന്നീട്‌ മൂന്നരപ്പതിറ്റാണ്ടായി മലയാള സിനിമയുടെ അച്ചുതണ്ടായി നിലകൊള്ളുന്നു.

രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്‌റ്റനന്റ്‌ കേണല്‍ പദവിയും തേടിയെത്തി.

കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ വാദപ്രതിവാദം പൊട്ടിത്തെറിയിലേക്ക്. 24 മണിക്കൂറിലേറെ കാത്തുനിന്ന് ശേഷം അതിര്‍ത്തിയിലെ ബസ്സുകള്‍ കോണ്‍ഗ്രസ് തിരിച്ചുവിളിച്ചു. ബിജെപിയുടെ പതാക വെച്ചാണെങ്കിലും ബസുകളില്‍ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് സജ്ജമാക്കിയ ബസുകള്‍ തടഞ്ഞ് ചിലര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആരോപിച്ചു.

ബസുകൾ ആയിരം ഉണ്ടോ എന്നതാണു ബിജെപിയുടെ പ്രശ്നമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഒടുവിൽ യോഗി സർക്കാർ കണക്ക്‌ പുറത്ത്‌ വിട്ടു. 879 ബസുകൾ, ആംബുലൻസും ത്രീ വീലറും ഗുഡ്സ്‌ വണ്ടിയുമടക്കം 1049 വാഹനങ്ങൾ. ബസുകൾ അതിർത്തികളിൽ നിന്ന് 48 മണിക്കൂറുകൾക്ക്‌ ശേഷം തൊഴിലാളികളെ സഹായിക്കാൻ കഴിയാതെ മടക്കി.
അതേസമയം മഹാമാരിക്കിടെ തരംതാണ രാഷ്ട്രീയം കളിക്കുന്നത് പ്രിയങ്ക ഗാന്ധിയാണെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ വിമര്‍ശിച്ചു.

കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായി കോണ്‍ഗ്രസ് സജ്ജമാക്കിയ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരും കോണ്‍ഗ്രസും തമ്മീലുള്ള തര്‍ക്കം രൂക്ഷമായത്. യു.പി അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ബസുകള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ബസുകളുടേത് വ്യാജനമ്പരുകളാണെന്നതടക്കം സാങ്കേതിക പ്രശ്നം ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ വിഷയത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവച്ച് കുടിയേറ്റ തൊഴിലാളികളുടെ വേദന മനസിലാക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു

ബസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് നല്‍കിയ പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. എന്നാല്‍ മഹാമാരിക്കിടെ പ്രിയങ്കാഗാന്ധി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരോപിച്ച് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ രംഗത്തുവന്നു.
വിഷയത്തില്‍ യു.പി അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തിയ യു.പി പി.സി.സി അധ്യക്ഷന്‍ അജയ് ലല്ലുവിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

Copyright © . All rights reserved