Kerala

ഒരു ശരാശരി മലയാളി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മൂന്നു കാര്യങ്ങൾക്കാണ്‌. വീട്, വിദ്യാഭ്യാസം, വിവാഹം. ഇതിൽ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നത് വീടിനായിരിക്കും. വീടുപണി അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ്. അനുഭവക്കുറവിൽ നിന്നും പല തെറ്റുകളുമുണ്ടാകാം. അതുകൊണ്ടാണ് രണ്ടാമതൊരു വീട് പണിയുകയാണെങ്കിൽ തകർത്തേനെ എന്ന് പലരും പറയുന്നത്. മലയാളികൾ കാലാകാലങ്ങളായി തുടർന്നുവരുന്ന വീടുപണിയിലെ തെറ്റുകളിൽ നിന്നും 10 എണ്ണം വായിക്കാം…

1. സ്ക്വയർഫീറ്റ് റേറ്റിൽ കരാർ നൽകുക

കേൾക്കുമ്പോൾ ലാഭകരമെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയല്ല എന്നതാണ് സ്ക്വയർഫീറ്റിന് നിരക്കിലുള്ള കരാറിന്റെ പ്രത്യേകത. വീടുപണിയുമ്പോൾ വരാന്ത, നടുമുറ്റം എന്നിവയ്ക്കൊക്കെ നിർമാണചെലവ് കുറവായിരിക്കും. അതേസമയം അടുക്കള, ബാത്റൂം എന്നിവയ്ക്കൊക്കെ ചെലവ് കൂടുകയും ചെയ്യും. അടുക്കളയും ബാത്റൂമുമൊക്കെ പണിയാൻ വേണ്ടിവരുന്ന സ്ക്വയർഫീറ്റ് നിരക്കായിരിക്കും കോൺട്രാക്ടർമാർ വീടിനു മുഴുവൻ ചുമത്തുക. പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിങ് തുടങ്ങി ഓരോന്നായി ഇനം തിരിച്ച് കരാർ ഉറപ്പിക്കുകയാണ് ലാഭകരം.

2. മണ്ണു പരിശോധന നടത്താതിരിക്കുക

വീടുപണിയുന്നതിനു മുമ്പ് മണ്ണു പരിശോധന നടത്താതിരിക്കുക എന്നത് പലർക്കും പറ്റുന്ന അബദ്ധമാണ്. ഓരോതരം സ്ഥലത്തിനും ഓരോതരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് മണ്ണു പരിശോധന അത്യാവശ്യമായി വരുന്നത്. പാടങ്ങൾ, ചതുപ്പുനിലങ്ങൾ തുടങ്ങിയവ മണ്ണിട്ട് നികത്തിയെടുത്താൽ അറിയാൻ സാധിക്കണമെന്നില്ല. പലയിടത്തും രണ്ടുനില വീടുകൾ ‘ഇരുന്ന പോലത്തെ അവസ്ഥ വരുന്നത് ഇതുകൊണ്ടാണ്. ഭൂപ്രകൃതി അനുസരിച്ച് ഏതു ‘സോണിലാണ് വാങ്ങുന്ന പ്ലോട്ട് എന്നു മനസ്സിലാക്കുകയും വേണം. ‘ഗ്രീൻ സോൺ വാങ്ങിയാൽ പിന്നീട് കെട്ടിടം പണിയുന്നത് സാധ്യമല്ലാതാകും.

3.ബജറ്റിൽ പെടാത്ത കണക്കുകൾ

ആളുകൾ പലപ്പോഴും ആർക്കിടെക്ടിനെ സമീപിക്കുന്നത് സ്ക്വയർഫീറ്റ് റേറ്റ് എത്രയാണെന്ന് അന്വേഷിച്ചുകൊണ്ടായിരിക്കും. സ്ക്വയർഫീറ്റ് റേറ്റ് കേൾക്കുമ്പോൾ ഉടനെ അതും വീടിന്റെ സ്ക്വയർഫീറ്റും തമ്മിൽ ഗുണിച്ച് മൊത്തം ചെലവിനെപ്പറ്റി കണക്കുകൂട്ടും. എന്നാൽ ഇത് വീടിന്റെ പണിക്കു മാത്രമുള്ള റേറ്റ് ആണ്. ചുറ്റുമതിൽ, ഗെയ്റ്റ്, സ്ഥലമൊരുക്കൽ, കിണർ കുത്തൽ, ലാൻഡ്സ്കേപ്പിങ്, ഇന്റീരിയർ അലങ്കാരങ്ങൾ, വാട്ടർ/ ഇലക്ട്രിസിറ്റി കണക്ഷനുകൾ, ആർക്കിടെക്ടിന്റെ ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇതിലുൾപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് വീടുപണി ബജറ്റിന് അപ്പുറത്തേക്ക് പോകുന്നത്. ഇതെല്ലാം കണക്കിലെടുത്താൽ തന്നെ 50% വീടുപണി കൂടുതൽ മെച്ചപ്പെടുമെന്നുറപ്പ്.

4. അടിത്തറ പൊട്ടുമെന്ന് പറഞ്ഞ് മരം മുറിക്കുക

വേര് കയറി അടിത്തറ പൊട്ടുമെന്ന ന്യായം പറഞ്ഞ് വീടിനു ചുറ്റുമുള്ള മരമെല്ലാം മുറിക്കുന്നവരുണ്ട്. അടിത്തറയ്ക്കു ചുറ്റുമായി ഓരോ എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എഥിലീൻ) ഷീറ്റ് കുഴിച്ചിട്ടാൽ വേര് അടിത്തറയിലേക്ക് കടക്കുന്നത് തടയാം. 400 മൈക്രോൺ കനമുള്ള എച്ച്ഡിപിഇ ഷീറ്റ് സ്ക്വയർഫീറ്റിന്10-15 രൂപ നിരക്കിൽ ലഭിക്കും.

5. സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ

ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ടു വേണം അടിത്തറ കെട്ടാൻ. അടിത്തറയുടെ പണി തീർന്ന ശേഷം ഭിത്തി കെട്ടിത്തുടങ്ങുമ്പോഴാണ് പലയിടത്തും ആർക്കിടെക്ടോ എൻജിനീയറോ മേൽനോട്ടത്തിന് എത്തുക. അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ എത്തിയിരിക്കും. നിയമം പാലിക്കാതെ വീടുനിർമാണം നടത്തിയാൽ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം മറക്കരുത്.

6. അശ്രദ്ധയോടെ മേൽക്കൂര വാർക്കൽ

കേരളത്തിലെ വീടുകൾക്ക് ചരിഞ്ഞ വാർക്കയാണ് നല്ലതെന്ന് നമുക്കറിയാം. എന്നാൽ, കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് നല്ലപോലെ വൈബ്രേറ്റ് ചെയ്യിച്ച് കുത്തിയിറക്കി ‘ജാം പാക്ക്ഡ് ആക്കിയില്ലെങ്കിൽ ചരിഞ്ഞ മേൽക്കൂരയിൽ ചോർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. കോൺക്രീറ്റിങ്ങിന്റെ തിരക്കിനിടയിൽ പലരും ഇക്കാര്യം ഓർക്കണമെന്നില്ല. നല്ല ശ്രദ്ധ കൊടുത്തുവേണം കോൺക്രീറ്റിങ് ചെയ്യാൻ.

7. വീട് റോഡിൽ നിന്ന് താഴെ

മുറ്റത്തിന് റോഡിനേക്കാൾ പൊക്കം കൊടുത്തുവേണം വീടു നിർമിക്കാൻ. അല്ലെങ്കിൽ റോഡ് ടാർ ചെയ്യുമ്പോൾ മുറ്റം താണിരിക്കും. മണ്ണിട്ട റോഡ് ആണെങ്കിൽ 45 സെന്റിമീറ്ററും ടാർ വഴിയാണെങ്കിൽ 30 സെന്റീമീറ്ററും എങ്കിലും പൊക്കത്തിലായിരിക്കണം മുറ്റം നിർമിക്കേണ്ടത്. അല്ലെങ്കിൽ റോഡിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാനും സാധ്യതയുണ്ട്.

8. നടുമുറ്റം പണിത് ഗ്ലാസ് കൊണ്ട് മൂടുക

വെറുതെ ഫാഷന്റെ പേരിൽ നടുമുറ്റവും സ്കൈലൈറ്റ് ഓപ്പണിങ്ങുകളും നൽകുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചം എത്തിക്കുകയും വായുപ്രവാഹം സുഗമമാക്കി തണുപ്പ് പകരുകയുമാണ് നടുമുറ്റത്തിന്റെ ഉദ്ദേശ്യം. എന്നാൽ, നടുമുറ്റം പണിത് അതിനു മുകൾഭാഗം ഗ്ലാസും പോളികാർബണേറ്റ് ഷീറ്റുമൊക്കെയിട്ട് അടയ്ക്കുമ്പോൾ അത് വീട്ടിനുള്ളിലെ ചൂട് കൂട്ടുകയേ ഉള്ളൂ. ഇതിനെല്ലാം വേണ്ടി വരുന്ന ചെലവ് വേറെയും.

9. പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്

താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നത്. അതോടെ എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയും ആശ്രയിച്ചു തുടങ്ങും. അത് വീടിനകം വൃത്തികേടാക്കും. ലൈറ്റിങ് പൊതുവായി ചെയ്യുന്നതാണ് പ്രശ്നം. വിദേശ രാജ്യങ്ങളിലെല്ലാം ആറ് അടി കൂടുമ്പോൾ ഇലക്ട്രിക്കൽ പോയിന്റുകൾ വേണമെന്നാണ് നിയമം. ആവശ്യത്തിനുള്ള പോയിന്റുകൾ ആദ്യമേ നൽകിയിടണം.

10. ബാത്റൂമിന് പൊക്കക്കുറവ്

മുകൾനില പിന്നീട് പണിയാം എന്ന ഉദ്ദേശ്യത്തോടെ ഒറ്റനിലവീട് പണിയുകയാണെങ്കിൽ മേൽക്കൂര വാർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരേ നിരപ്പിൽ മേൽക്കൂര വാർക്കാതെ പകരം മുകളിൽ ബാത്റൂം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥാനത്ത് 25 സെമീ എങ്കിലും താഴ്ത്തിവേണം വാർക്കാൻ. ബാത്റൂമിൽനിന്ന് വെള്ളം തടസ്സമില്ലാതെ ഒലിച്ചുപോകാനായി ഫ്ളോർ ട്രാപ് നൽകണമെങ്കിൽ തറയ്ക്ക് 20-25 സെമി പൊക്കം വേണം എന്നതാണ് കാരണം. ടെറസിൽ നിന്ന് ഇത്രയും പൊക്കി കെട്ടിയ ശേഷം ബാത്റൂം നിർമിച്ചാൽ പ്രായമായവർക്കും കുട്ടികൾക്കും ഇവിടേക്ക് കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വീൽചെയറോ മറ്റോ കയറ്റാനും പ്രയാസമായിരിക്കും. മാത്രമല്ല, ബാത്റൂമിന് റെഡിമെയ്ഡ് വാതിൽ ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യും. ബാത്റൂമിന്റെ സ്ഥാനത്ത് താഴ്ത്തി വാർത്ത ശേഷം അതിനു മുകളിൽ മണ്ണിട്ട് മേൽക്കൂരയുടെ നിരപ്പിൽ പ്ലാസ്റ്റർ ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ പിന്നീട് ആവശ്യം വരുമ്പോൾ ഈ ഭാഗത്തെ മാത്രം പ്ലാസ്റ്ററിങ് പൊട്ടിച്ച് മണ്ണും നീക്കം ചെയ്ത ശേഷം ബാത്റൂം പണിയാനാകും.

 

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർ‌മ്മിച്ച മരടിലെ ഫ്ലാറ്റുകൾ‌ ജനുവരി 11, 12 തീയ്യതികളിൽ പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള തീയതി നിശ്ചയിക്കുന്നതിന് ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീയ്യതികൾ തീരുമാനമായത്. ആൽ‌ഫ സെറിൻ, ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളാണ് 11 ന് ആദ്യം പൊളിക്കുക. 12 ന് ഗോൾഡൻ കായലോരവും, ജെയിൻ ഫ്ലാറ്റും പൊളിക്കാനാണ് തീരുമാനം.

ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്പനികൾ പൊളിക്കൽ പദ്ധതി സംബന്ധിച്ച റിപ്പോ‍ർട്ട് സാങ്കേതിക സമിതിക്ക് കൈമാറിയിരുന്നു. ഇത് പ്രകാരമുള്ള തുടർനടപടികൾ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഇന്ന് ഉന്നതതല യോഗം വിളിച്ചത്.

അതിനിടെ, പരിസരവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഇരുനൂറ് മീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിക്കും. കൂടാതെ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചു. റവന്യു ടവറിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ, കമ്മീഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

അതിനിടെ. മരിടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമിച്ച കേസിൽ നടപടിയുമായി വിജിലൻസ് മുന്നോട്ട് പോവുകയാണ്. ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമ്മിച്ച കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു മൂന്നു ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്‌റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിൽ ഗോൾഡൺ കായലോരം നിർമാണ കമ്പനി ഉടമകൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് അയച്ചു.

പതിവുപോലെ വെള്ളം കോരാനായി കിണറ്റിന്‍കരയിലെത്തിയതാണ് നക്കര വെള്ളാവൂര്‍ വീട്ടില്‍ ഭാര്‍ഗവന്‍. തൊട്ടി കിണറ്റിലേക്കിട്ടപ്പോള്‍ ഒപ്പം കയറില്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല.

വെള്ളത്തിലേക്ക് തൊട്ടിമാത്രം വീണത് ആദ്യം ഞെട്ടലായി. തലേന്ന് രാത്രി പത്തുമണിക്കുശേഷവും തൊട്ടിക്കൊപ്പമുണ്ടായിരുന്ന കയര്‍, എവിടെപ്പോയിയെന്ന അന്വേഷണം ഒടുവിലെത്തിച്ചത് രണ്ട് മൃതദേഹങ്ങളിലേക്ക്.

അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് ഈ ഗ്രാമം വെള്ളിയാഴ്ച രാവിലെ മിഴി തുറന്നത്. നക്കര വെള്ളാവൂര്‍ ഹരിചന്ദ്രന്റെ (ഹരി) മരണവും ഭാര്യ ലളിതയുടെ കൊലപാതകവും നാടിനെ നടുക്കത്തിലാഴ്ത്തി.

നേരം പുലര്‍ന്നിട്ടും ഹരിചന്ദ്രന്റെ വീട്ടില്‍ ആളനക്കമില്ലാതിരുന്നതാണ് അയല്‍വാസികളെ ആദ്യം സംശയത്തിലാഴ്ത്തിയത്. സമീപവാസിയും ബന്ധുവുമായ അഭിലാഷ് ഈ വിവരം ഹരിയുടെ ഇളയ മകന്‍ ഗിരീഷിനെ അറിയിച്ചു.

കറുകച്ചാലിലായിരുന്ന ഗിരീഷ് സുഹൃത്ത് രാജിത്തിനെ വിവരമറിയിച്ചു. ഹരിയുടെയും ലളിതയുടെയും മൊൈബല്‍ ഫോണിലേക്ക് ഗിരീഷ് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ആശങ്ക വര്‍ധിച്ചതോടെ ഗോവണിയുപയോഗിച്ച് വീടിന്റെ ടെറസിലേക്ക് അഭിലാഷും രാജിത്തും പ്രവേശിച്ചു.

ടെറസിലെ വാതില്‍ ചാരിയിട്ടനിലയിലായിരുന്നു. ഇതുവഴി വീടിന്റെ താഴത്തെനിലയിലേക്കുള്ള പടികള്‍ ഇറങ്ങവെ രാജിത്ത് കണ്ടത്, പടിക്കെട്ടിന്റെ കൈവരിയില്‍ കയറുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ടനിലയിലുള്ള ഹരിയുടെ മൃതദേഹമാണ്.

വിവരമറിഞ്ഞെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ ലളിതയുടെ മൃതദേഹവും കട്ടിലിന് താഴെ കണ്ടെത്തി.

തോളത്തുണ്ടായിരുന്ന തോര്‍ത്ത് കടിച്ചുപിടിച്ചനിലയിലായിരുന്നു ഹരിയുടെ മൃതദേഹം. സമീപത്തെ കിണറ്റില്‍നിന്നു വെള്ളം കോരാനുപയോഗിച്ചിരുന്ന കയറാണ് ഹരിയുടെ കഴുത്തിലുണ്ടായിരുന്നത്.

ലളിതയുടെ നെറ്റിയില്‍ ഇടതുവശത്തെ കണ്‍പുരികത്തിന് താഴെയായി ആഴത്തില്‍ രണ്ട് മുറിവുകളാണുള്ളത്. കൊല ചെയ്യാനുപയോഗിച്ച കോടാലി രക്തംപുരണ്ടനിലയില്‍ സമീപത്ത് തന്നെയുണ്ടായിരുന്നു.

മൃതദേഹ പരിശോധനയില്‍ ഹരിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ‘എനിക്ക് ജീവിതം മടുത്തു’വെന്ന് വലുതായി ഇതില്‍ എഴുതിയിരുന്നു. ഹരി മാസങ്ങള്‍ക്ക് മുേന്പ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തേകാലോടെ ഹരിയുടെ വീടിന് സമീപത്തെ കിണറ്റിന്‍കരയില്‍ വെള്ളമെടുക്കാനായി അയല്‍പക്കത്തെ സ്ത്രീ എത്തിയിരുന്നു. പുറത്ത് കാല്‍പ്പെരുമാറ്റം കേട്ട് ഹരി വീടിനുള്ളില്‍നിന്നു കര്‍ട്ടന്‍ നീക്കി നോക്കിയിരുന്നു.

രാത്രി പത്തരയ്ക്ക് ശേഷമാണ് കൊലപാതകമുള്‍പ്പെടെ നടന്നതെന്നാണ് പോലീസ് നിഗമനം.

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു. ഡിസംബര്‍ 30നാണ് വിവാഹം. സാനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ വിവാഹ സത്കാരം നടക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു വി പി സാനു മത്സരിച്ചിരിക്കുന്നു.

വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത? വിധവകൾ മരിച്ചു പോയ ഭർത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകയായ സനിതാ മനോഹർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സനിത മനോഹറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

നാല്പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് മരിച്ച കുട്ടികളുള്ള എന്റെയൊരു സുഹൃത്ത് വിവാഹിതയാവാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ കുടുംബത്തിലെ ചിലരുടെ (ഭൂരുഭാഗവും സ്ത്രീകളുടെ) പ്രതീകരണം ഇങ്ങനെയായിരുന്നു.

‘ഈ വയസ്സില്‍ ഇവള്‍ക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ?.നാണക്കേട് . മക്കളുടെ വിവാഹം നടത്തേണ്ട നേരത്ത് . കുടുംബത്തില്‍ പിറന്ന സ്ത്രീകളാരും ഇതിനു മുതിരില്ല ‘ ആശങ്കപ്പെടുന്നവര്‍ വിദ്യാ സമ്പന്നരാണേ. കുടുംബത്തില്‍ പിറന്നവരും . വിവാഹത്തിനുള്ള തീരുമാനം അവളുടെയാണ് . മക്കളും സന്തോഷത്തിലാണ് അമ്മയുടെ തീരുമാനത്തില്‍ . അയാളുടെയും അവളുടെയും മക്കള്‍ ചേര്‍ന്നാണ് അവരുടെ വിവാഹം നടത്തുന്നതും. അവളുടെ തീരുമാനം ആയതുകൊണ്ടാവും ചിലരൊക്കെ തൊടുപുഴയിലെ സംഭവവും ഓര്മിപ്പിക്കുന്നുണ്ട്. അതൊരു അപൂര്‍വ്വ സംഭവമാണെന്നറിയാമായിരുന്നിട്ടും അച്ഛനും അമ്മാവനും ചേട്ടനും ഒക്കെ ചേര്‍ന്ന് അന്വേഷിച്ച് നടത്തിയ വിവാഹത്തില്‍ ക്രൂരരായ പുരുഷന്മാരെ കണ്ടിട്ടും ചിലര്‍ നിഷ്‌കളങ്കമായി പറയുകയാണ്. തന്നിഷ്ടത്തിന് അനുഭവിക്കുമെന്ന്.

ഒരാള്‍ക്കൊപ്പം അയാളുടെ കുട്ടികളെയും പ്രസവിച്ചു വളര്‍ത്തി സന്തോഷകരമായി ജീവിക്കാനാവുന്നത് നല്ലതു തന്നെ. ആ പ്രിവിലേജില്‍ നിന്ന് കൊണ്ട് പതി വ്രതയാവുകയോ കുടുംബത്തില്‍ പിറന്നതില്‍ ഊറ്റം കൊള്ളുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ . ഭര്‍ത്താവിന്റെ മരണം കൊണ്ടോ കൂട്ടിനു കിട്ടിയ പുരുഷന്‍ മോശക്കാരാനാവുന്നതു കൊണ്ടോ കുട്ടികളെയും കൊണ്ട് മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ വിധിക്കാന്‍ നില്‍ക്കരുത്. വിവാഹ മോചിതരായാലും വിധവകളായാലും കുട്ടികളുണ്ടെങ്കില്‍ അവരെയും നോക്കി ശിഷ്ട ജീവിതം നയിക്കുകയാണ് കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ചെയ്യേണ്ടതത്രെ . ഈ നിബന്ധനകളൊന്നും പുരുഷന് ബാധകമല്ല താനും. പുരുഷന് ഭാര്യ മരിച്ചതാണെങ്കില്‍ ഒരു മാസം കഴിയുമ്പോള്‍ തന്നെ പുനര്‍ വിവാഹിതനാവാം. വിവാഹ മോചനമാണെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ ആവാം. അയ്യോ അല്ലെങ്കില്‍ കുഞ്ഞുങ്ങളെയും കൊണ്ട് അയാളെങ്ങിനെ തനിച്ച്. വിധവാപുനര്‍ വിവാഹത്തിനുള്ള അവകാശം പൊരുതി നേടിയിട്ടുണ്ടെങ്കിലും വിധവകള്‍ മരിച്ചു പോയ ഭര്‍ത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കുന്നത് കാണാനാണ് കേരളീയ സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. അങ്ങിനെ കുട്ടികളെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഒരു സ്ത്രീ തീരുമാനിച്ചാലോ നാട്ടുകാരുടെയും വീട്ടുകാരുടെയും നിരന്തരമുള്ള നിരീക്ഷണത്തിലായിരിക്കും അവര്‍. മക്കളെയും കൊണ്ടു തനിച്ച് താമസിക്കുന്ന, നാട്ടിലോ അയല്‍ പക്കത്തോ കുടുംബത്തിലോ ഉള്ള സ്ത്രീകളുടെ വിഷമങ്ങളിലോ ബുദ്ധിമുട്ടുകളിലോ ആശങ്ക ഉണ്ടായില്ലെങ്കിലും അവര്‍ നിറമുള്ള സാരിയുടുത്താല്‍ ,ഒന്നുറക്കെ ചിരിച്ചാല്‍ ,സിനിമയ്ക്ക് പോയാല്‍,അവരുടെ വീട്ടില്‍ മറ്റൊരു പുരുഷനെ കണ്ടാല്‍ വല്ലാത്ത അസ്വസ്ഥതയാണ് ഇക്കൂട്ടര്‍ക്ക് .

എനിക്കറിയാവുന്ന ഭൂരിഭാഗം വിധവകളും പുനര്‍ വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഒക്കെ ഭയന്നിട്ടാണ്. ആദ്യ വിവാഹത്തില്‍ സന്തോഷകരമായ ജീവിതമായിരുന്നെങ്കില്‍ മരിക്കും വരെ മനസ്സിലുണ്ടാവും ആ ജീവിതം.മാഞ്ഞുപോവുകയൊന്നുമില്ല .ഒരു കൂട്ട് വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് മരിച്ചുപോയ ഭര്‍ത്താവിനെ മറന്നു പോയത് കൊണ്ടോ കാമമോഹം കൊണ്ടോ അല്ല. മറിച്ചു തങ്ങള്‍ അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയില്‍ നിന്ന് അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്. എട്ടു വര്‍ഷം മുന്നേ ഭര്‍ത്താവ് മരിച്ച കൂട്ടുകാരിയോട് ഒരു പുനര്‍ വിവാഹത്തെ കുറിച്ചാലോചിച്ച് കൂടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് വീട്ടില്‍ ആരും അതേകുറിച്ച് ആലോചിക്കുന്നു പോലുമില്ല എന്നാണ്.ഈ അവസ്ഥ ഒരു പുരുഷന് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. അവനെ മറ്റൊരു വിവാഹത്തിനായി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അവള്‍ വിവാഹം കഴിക്കുമ്പോള്‍ അത്ഭുതപ്പെടുന്ന സമൂഹം അവന്‍ വിവാഹം കഴിക്കാതിരുന്നാലാണ് അത്ഭുതപ്പെടുക . കാമുകന്റെ മരണത്തോടെ മറ്റൊരു വിവാഹത്തിന് തയ്യാറാവാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയോട് ആഗ്രഹിച്ചതാണോ ഇങ്ങനെയൊരു ജീവിതം എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് – അപ്രതീക്ഷിതമായിരുന്നു മരണം .കുറച്ച് കാലത്തേയ്ക്ക് മറ്റൊന്നും ചിന്തിക്കാനാവുമായിരുന്നില്ല.പിന്നീട് ഒരു ജീവിതമാവാമെന്നു തോന്നിയപ്പോഴേക്കും യഥാര്‍ത്ഥ പ്രണയിനിയെന്ന വിശേഷണത്തില്‍ വാഴ്ത്തപ്പെട്ടവളായി കഴിഞ്ഞിരുന്നു. അതിനെ മറി കടന്നു ഇനിയൊരു ജീവിതം സാധ്യമാവുമെന്നു തോന്നുന്നില്ല എന്നാണ്. പുനര്‍ വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. ആദ്യ വിവാഹവും രണ്ടാം വിവാഹവും പരാജയമായപ്പോള്‍ മൂന്നാമതൊരു കൂട്ട് കണ്ടുപിടിച്ച് സുഖമായി ജീവിക്കുന്ന സ്ത്രീയെ അറിയാം.അയാളുടെ മക്കളും അവരുടെ മകളും ചേര്‍ന്നുള്ള ഭംഗിയുള്ള ജീവിതത്തെ കുറിച്ച് അവര്‍ സന്തോഷത്തോടെ സംസാരിക്കാറുണ്ട് .

മൂന്നാമത്തെ വിവാഹത്തിന് മുതിര്‍ന്നപ്പോള്‍ നാലാമത്തേത് എന്നാണെന്ന് ചോദിച്ചു പരിഹസിച്ചവരോട് അവര്‍ പറഞ്ഞത് ഇയാള്‍ക്കൊപ്പം ജീവിക്കട്ടെ എന്നിട്ട് പറയാമെന്നാണ്.വിവാഹം സ്ത്രീകള്‍ക്ക് അത്യാവിശ്യമാണെന്നോ ആണ്‍ തുണ കൂടിയേ തീരൂ എന്നോ കരുതുന്നില്ല.പക്ഷെ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുവെങ്കില്‍ വിവാഹ മോചിതരായാലും വിധവകളായാലും മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുക തന്നെയാണ് ചെയ്യേണ്ടത്. കുടുംബത്തില്‍ പിറന്നവരുടെ വിവരമില്ലായ്മ കേട്ട് പിന്നോട്ട് നടക്കേണ്ടതില്ല. അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്.അത് സന്തോഷ പ്രദമാക്കാന്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാത്ത എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാം.സഹനമല്ല സന്തോഷമാണ് ജീവിതത്തില്‍ ഉണ്ടാവേണ്ടത്.നമ്മുടെ ജീവിതം അളക്കാന്‍ വരുന്ന സമൂഹത്തെ ശ്രദ്ധിക്കുകയെ വേണ്ട.കുറെ കഴിയുമ്പോള്‍ നിര്‍ത്തിക്കൊള്ളും . സമൂഹത്തെ ഭയന്ന് ജീവിതം ഇരുട്ടിലാക്കിയ , സ്വപ്നങ്ങളെ മരവിപ്പിച്ച ഒരുപാട് സ്ത്രീകളുണ്ട് നമുക്ക് ചുറ്റും .അവരോടാണ് . ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ കിട്ടിയ കൂട്ട് ക്രൂരമാണെന്നു തോന്നുന്നുവെങ്കില്‍ ഇറങ്ങിപ്പോരാന്‍ ധൈര്യം കാണിക്കുക . മക്കളെ നോക്കേണ്ട കടമയെ ഉള്ളൂ.അവര്‍ക്കു വേണ്ടി സ്വന്തം സന്തോഷം ത്യജിച്ച് ത്യാഗമതികളാവേണ്ട കാര്യമൊന്നും ഇല്ല.വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയര്‍ച്ചയുണ്ടെന്നൊക്കെ പറയാമെന്നല്ലാതെ അതുകൊണ്ടു ഉണ്ടാവേണ്ട മാനസിക വികാസമൊന്നും ഇനിയും ആര്‍ജ്ജിച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍ നിന്ന് യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ല.സ്വയം ശക്തരാവുകയാണ് ചെയ്യേണ്ടത്.

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ
കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിന്റെ(32) നില അതീവ ഗുരുതരം. റിജോഷിന്റെ ഭാര്യ ലിജി അപകടനില തരണം ചെയ്തു. ജൊവാനയെ ഒരു മാലാഖയാക്കണമെന്ന് റിജോഷിന്റെ സഹോദരൻ ഫാദർ വിജേഷ് മുള്ളൂർ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരക്ഷണമായി, ഓർമപ്പെടുത്തലായി. കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.‘

മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുന്‍പെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചു.

ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

റിജോഷിനെ കാണാതായതിനു പിന്നാലെ ഭാര്യ ലിജിയെയും മകളേയും കാണാനില്ലായെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. കൊലപാതകത്തിനു ശേഷം വസീമിനൊപ്പം ലിജി മകളേയും കൂട്ടി മുംബൈയിലേക്ക് കടക്കുകയായിരുന്നു. റിജോഷിനെ കാണാനില്ലെന്ന് ലിജിയും പരാതി നൽകിയിരുന്നു. സംഭവത്തിൽ ലിജിക്കും അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും ആരോഗ്യനില ഗുരുതരമാണ്.

രാത്രി വേളാങ്കണ്ണിയാത്രയിൽ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുവതിയുടെ കുറിപ്പ്. ആനി ജോൺസണെന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. പോസ്റ്റിങ്ങനെ:

തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്. കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയിൽ ഉണ്ടായി.

സ്വയം കാറോടിച്ചു പോവുകയായിരുന്നു. ഏകദേശം രാത്രി പത്തരയ്ക്കുശേഷം തഞ്ചാവൂരിൽ ചായ കുടിക്കുവാൻ വണ്ടി നിർത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി.മി. മാത്രം. അതുകൊണ്ട് പാതിരക്കു മുൻപ് വേളാങ്കണ്ണിയിൽ എത്തി ഏതെങ്കിലും ഹോട്ടലിൽ കിടന്നുറങ്ങാം എന്നുവിചാരിച്ചു. ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയിൽ ഞാൻ സാധാരണ സ്പീഡിൽ എത്തുന്നതിനു മുൻപേ (വേറെ വണ്ടികളൊന്നും എന്നെ ഓവർ ടേക്ചെയ്യാറില്ല), മുൻപിൽ ഉണ്ടായിരുന്ന ഒരു ചെറിയ വാനിൽനിന്നും മണലു പോലുള്ള എന്തോ കാറ്റിൽ പറന്നെത്തി എന്റെ കാറിന്റെ ചില്ലിൽ പതിച്ചു. അപ്പോൾ അസ്വഭാവികത ഒന്നും തോന്നിയില്ല. ആ വാനിനെ ഞാൻ അനായാസം ഓവർ ടേക് ചെയ്ത് ഓടിച്ചു പോയി.

കുറെ ദൂരം ചെന്നപ്പോൾ വണ്ടിയുടെ ചില്ലിലൂടെ മുൻപോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ.സി. ഞാൻ മുൻപിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടിക്കൂടി വന്നു. മുൻപിൽ നിന്നും ഒരു വണ്ടി വന്നപ്പോൾ ഒന്നും കാണാൻ മേലാത്ത അവസ്ഥ. അപ്പോൾ വൈപ്പർ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോൾ ചില്ലു തീർത്തും സുതാര്യമല്ലാതായി. ഞാൻ വണ്ടി സൈഡിൽ നിർത്തി മുൻ സീറ്റിൽ ഉറങ്ങി കൊണ്ടിരുന്ന സുഹ്രത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാൻ വിട്ടു. തീർത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലിൽ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോൾ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനിൽ നിന്നും എന്തോ കെമിക്കൽ ഇട്ടതാണ് എന്നു മനസിലായി.

അങ്ങനെ ആണെങ്കിൽ അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കിൽ അവർ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല. അങ്ങനെ വണ്ടി വീണ്ടും നിർത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാൻ വന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാൻ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികൻ നീളമുള്ള കയ്കൊണ്ടു വണ്ടിയിൽ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാൻ പഠിച്ചു. അവസാനം ഞങ്ങൾ വേളാങ്കണ്ണിയിൽ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.

യാത്രയുടെ അവസാനം വിശദമായി നിർത്തി പരിശോധിച്ചപ്പോൾ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കൽ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പർ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത്. പോലീസിൽ പരാതി കൊടുത്തില്ല. ഈ വഴി രാത്രി കാർ യാത്രക്കാർ എല്ലാവരും സൂക്ഷിക്കുക, ഷെയർ ചെയ്യുക.

മധ്യപ്രദേശിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് 5 വർഷത്തിനു ശേഷം അറസ്റ്റിൽ. കോട്ടയം അതിരമ്പുഴ നെടുംതൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണി മോൾ റോയ് (24) മരിച്ച സംഭവത്തിലാണ് ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസിനെ (30) ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ലെ സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ലിനു.

ഭോപാലിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. ഭോപാലിലെ സ്കൂൾ ബസിൽ ഡ്രൈവറായിരുന്നു ഇയാൾ.

പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പള്ളി വികാരിയെ തടഞ്ഞ് വെച്ച് വിശ്വാസികള്‍. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയില്‍ മറ്റൊരു ഇടവകാംഗത്തിന്റെ മൃതദേഹം സംസ്കരിക്കാന്‍ വികാരി പണം വാങ്ങി അനുമതി നല്‍കിയെന്ന് ആരോപിച്ചാണ് പളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചത്. നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച്‌ കൂടിയിത്. 10വര്‍ഷം മുന്‍പ് വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു.

തുടര്‍ന്ന് വെട്ടുകാട് സെമിത്തേരിയില്‍ സംസ്കരിച്ച മൃതദേഹം സ്ഥലപരിമിതിയെ തുടര്‍ന്ന് അടുത്തിടെ പാളയം കത്തീഡ്രലിന്‍റെ കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയിലേക്ക് മാറ്റിയിരുന്നു. പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‍കരിക്കുന്നതിന് പണം വാങ്ങി പള്ളിവികാരി കൂട്ടു നിന്നു. വിശ്വാസികളറിയാതെ കളക്ടറുടെ അനുവാദം ഇല്ലാതെ വികാരി മാത്രമെടുത്ത തീരുമാനമാണിത്. എല്ലാ സഭാ വിശ്വാസങ്ങളെയും മറികടന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും പണത്തിന്റെ ഇടപാടാണ് നടന്നതെന്നുമാണ് വിശ്വാസികള്‍ ആരോപിക്കുന്നു

ബാബ്‌റി മസ്ജിദ് കേസ് വിധിയില്‍ പ്രതികരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?.(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക് പിറന്ന വിധിയാണിത്?) എന്നാണ് ഹരീഷിന്റെ പ്രതികരണം.

അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പുറത്തുവന്നത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം.

കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍(ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്കു അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്ത് പകരം അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കണ്ടെത്തി നല്‍കണം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.

RECENT POSTS
Copyright © . All rights reserved