മലപ്പുറം നിലമ്പൂരില്‍ മദ്യപസംഘം ഒാടിച്ച കാര്‍ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലേമാട് വിവേകാനന്ദ കോളജിലെ ബിരുദ വിദ്യാര്‍ഥിനി ഇരുപതു വയസുകാരി ഫാത്തിഫ റാഷിദയാണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കോളജില്‍ നിന്ന് അകമ്പാടത്തെ വീട്ടിലേക്ക് മടങ്ങുബോള്‍ മണ്ണുപ്പാടത്തു വച്ചായിരുന്നു അപകടം. എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഫാത്തിമ റാഷിദ ഒാടിച്ച സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. വനത്തിനുളളിലെ ആറടിയോളം താഴ്ചയുളള ഗര്‍ത്തത്തിലേക്കാണ് റാഷിദ സ്കൂട്ടര്‍ സഹിതം മറിഞ്ഞത്. കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു. കാര്‍ ഡ്രൈവറെ അടക്കം പുറത്തെടുത്ത നാട്ടുകാര്‍ ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയുടെ ബാക്കിഭാഗം കണ്ടെത്തി. കാർ ഡ്രൈവർ അരീക്കോട് സൗത്ത് പുത്തലം സ്വദേശി തെക്കെപ്പുറത്ത് അബ്ദുൽ റൗഫ്, കൊടപ്പനക്കൽ റംഷാദ്, പറമ്പത്ത് ഇക്ബാൽ , മൂഴിൽ ഗഫാർ എന്നിവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം കാറിലുണ്ടായിരുന്ന അറയ്ക്കലകത്ത് ഫവാസ് , കിളിക്കല്ല് തെക്കെത്തൊട്ടി നൗഷാദ് എന്നിവരെ സംഭവസ്ഥലത്തു നിന്നു പൊലീസ് അറസ്റ്റു ചെയ്തു.
പരുക്കേറ്റ കാര്‍ ഡ്രൈവറേയും ഒപ്പമുളള നാലു പേരേയും പരിശോധിച്ച നിലമ്പൂര്‍ ജില്ലാശുപത്രിയിലെ ഡോക്ടറും മദ്യത്തിന്റെ ഗന്ധമുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അരീക്കോട് നിന്ന് കക്കാംടംപൊയിലിലേക്ക് യാത്ര പോയ സംഘമാണ് അപകമുണ്ടാക്കിയത്. അകമ്പാടം സദ്ദാം ജംഗ്ഷഷനിലെ പാലോട്ടിൽ അബ്ദുറഹ്മാന്റയും ഷാഹിനയുടെയും മകളാണ് ഫാത്തിമ റാഷിദ.
ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്ന ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും മൃതദേഹങ്ങള്‍ ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള കാടുപിടിച്ച ഒരു ചതുപ്പുനിലത്തിനരികെ തലയറ്റ നിലയില്‍ നവംബര്‍ 29-ന് കണ്ടെത്തിയപ്പോള്‍ 40 ദിവസത്തോളമായി കേരളത്തിലെ രണ്ടു വീട്ടുകാര്‍ നടത്തിയിരുന്ന അന്വേഷണത്തിന് അവസാനമാവുകയായിരുന്നു.
അധികമാരും കടന്നു ചെല്ലാത്തതായിരുന്നു ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള ആ പ്രദേശം. പലയിടത്തും കാടുപിടിച്ചതു പോലെ മരങ്ങളും ചെടികളും തിങ്ങി വളര്‍ന്നതു കൂടാതെ അവിടെ ഒരു ചതുപ്പുനിലവുമുണ്ട്. സ്ഥലത്തിന്റെ ഉടമ ഇടയ്ക്കിടെ അവിടെ വന്നു പരിശോധിക്കുക പതിവുണ്ട്. അതിനായി എത്തിയ ഒരു ദിവസം ഒരു മരത്തിനോടു ചേര്‍ന്ന് ഈച്ചകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു. തേനീച്ചക്കൂടാണെന്ന് ആദ്യം കരുതിയെങ്കിലും അടുത്തേക്ക് പോകുന്തോറും കനത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനാല്‍ സൂക്ഷിച്ചു നോക്കി. അപ്പോഴാണ് മരത്തില്‍നിന്നു തൂങ്ങിക്കിടക്കുന്ന കയറിലെ മുടിയിഴകള്‍ കണ്ടത്. അതിന്മേലായിരുന്നു ഈച്ചകള്‍ പൊതിഞ്ഞുകൂടിയിരുന്നത്. കൂടുതല്‍ പേരെത്തി നോക്കുമ്പോള്‍ തലയില്ലാത്ത രണ്ടു മൃതദേഹങ്ങള്‍ താഴെ കിടക്കുന്നത് കണ്ടെത്തി.
ഉടന്‍ തന്നെ വിവരം ഹെബ്ബഗോഡി പൊലീസില്‍ വിവരമറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ കാണാതായിരുന്ന തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്പില്‍ സുരേഷിന്റെയും ശ്രീജയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാര്‍ക്കാട് അഗളിയില്‍ മോഹനന്റെ മകന്‍ അഭിജിത്തിന്റെയും മൃതദേഹങ്ങളായിരുന്നു അത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുന്‍പ് കമ്പനിയില്‍ ചേര്‍ന്ന ശ്രീലക്ഷ്മി ഉള്‍പ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിക്കാരായതിനാല്‍ വിവാഹത്തിനു വീട്ടുകാര്‍ എതിരു നിന്നപ്പോള്‍ ആത്മഹത്യ ചെയ്‌തെന്നും ആയിരുന്നു പൊലീസിന്റെ ആദ്യ റിപ്പോര്‍ട്ട്.
നവംബര്‍ 23-ന് ശ്രീലക്ഷ്മി അമ്മാവനെ ഫോണില്‍ വിളിച്ചെന്നും ‘ബുദ്ധിമുട്ടിച്ചതിന് നന്ദി’ എന്ന മട്ടില്‍ സംസാരിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ഇരുവരും ഒരേ ജാതിയില്‍ പെട്ടവരാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അഭിജിത്തിനെപ്പറ്റി ശ്രീലക്ഷ്മി വീട്ടില്‍ സൂചിപ്പിച്ചിരുന്നതു പോലുമില്ല. അഭിജിത്തിന്റെ വീട്ടിലും ഈ ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നില്ല. നവംബര്‍ 29-ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക്് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. മൃതദേഹത്തിന്റെ പഴക്കം ഫൊറന്‍സിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയാണ് നവംബര്‍ 23-ന് ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്ന് പൊലീസ് പറയുന്നതിലെ വൈരുദ്ധ്യം വെളിപ്പെടുന്നത്.
ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. പൊലീസിന്റെ അനാസ്ഥയെപ്പറ്റിയും ഇരുവരെയുള്ള അന്വേഷിണത്തില്‍ സംശയമുണ്ടാക്കിയ കാര്യങ്ങളും ബെംഗളൂരുവില്‍ ജോലി നോക്കുന്ന ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്.</span>
‘ശ്രീലക്ഷ്മിയെ കാണാതാകുന്നത് ഒക്ടോബര്‍ 11-നാണ്. തന്റെ ഫോണും എടിഎം കാര്‍ഡും ഉള്‍പ്പെടെ ജോലിസ്ഥലത്തു വച്ചിട്ടായിരുന്നു അവള്‍ പോയത്. അതിനും ഏതാനും ദിവസം മുന്‍പാണ് പേയിങ് ഗസ്റ്റായി താമസിക്കുന്നയിടത്തു നിന്ന് ശ്രീലക്ഷ്മി കൂട്ടുകാരികള്‍ക്കൊപ്പം മറ്റൊരിടത്തേക്കു മാറുന്നത്. പരപ്പന അഗ്രഹാരയിലായിരുന്നു പുതിയ താമസസ്ഥലം. 11-ന് കാണാതായെങ്കിലും 12-നാണു സുഹൃത്തുക്കളില്‍ ചിലര്‍ നാട്ടിലുള്ള അമ്മാവന്‍ അഭിലാഷിനെ വിവരം അറിയിക്കുന്നത്- ‘ശ്രീലക്ഷ്മിയെ കാണാനില്ല’ എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോള്‍ത്തന്നെ ബെംഗളൂരുവിലേക്കു തിരിച്ചു. 13-ന് അവിടെയെത്തിയ ശേഷമാണ് 14-ന് പൊലീസില്‍ ‘മിസ്സിങ്’ കേസ് ഫയല്‍ ചെയ്യുന്നത്. എന്നാല്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍നിന്ന് തുടക്കം മുതല്‍ മോശം പ്രതികരണമായിരുന്നു. യാതൊരു വിധത്തിലും സഹകരിക്കാത്ത അവസ്ഥ. പലരെക്കൊണ്ടും വിളിച്ചു പറയിപ്പിച്ചിട്ടു പോലും ഫലമുണ്ടായില്ല. കേരള പൊലീസും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇംഗ്ലിഷിലോ തമിഴിലോ ഹിന്ദിയിലോ പോലും ആരും സ്റ്റേഷനില്‍ ആശയവിനിമയത്തിനില്ലാത്ത അവസ്ഥ. ഒരേ ഒരു പൊലീസുകാരനാണ് ഇംഗ്ലിഷില്‍ കാര്യങ്ങള്‍ പറയാന്‍ തയാറായത്.
പൊലീസിന്റെ നിസ്സഹകരണം മനസ്സിലായതോടെ ബന്ധുക്കളെല്ലാവരും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തി. അഭിജിത്തിനെയും കാണാതായ വിവരം അപ്പോഴാണ് അറിയുന്നത്. അതിനിടെ, ശ്രീലക്ഷ്മിയെ കാണാതായ ഒക്ടോബര്‍ 11-ന്റെ പിറ്റേദിവസമായ ഒക്ടോബര്‍ 12-ന് കൂട്ടുകാരില്‍ ചിലര്‍ക്ക് തങ്ങളുടെ ഫോണിലേക്കു വന്ന ചില വാട്‌സാപ് സന്ദേശങ്ങളെപ്പറ്റി പിന്നീട് പറഞ്ഞു. ‘ഇത്തിരി സീരിയസാണ്, വേഗം വായോ…’ എന്നുള്ള സന്ദേശമായിരുന്നു അതിലൊന്ന്. ‘വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ…’ എന്ന മട്ടിലുള്ള സന്ദേശങ്ങളും എത്തി. ഇരുവരും അപകടത്തില്‍പ്പെട്ടെന്നും ഒരിടത്തു കുടുങ്ങിയിരിക്കയുമാണെന്ന മട്ടിലുള്ള ആ സന്ദേശങ്ങള്‍ ലഭിച്ചത് ഉച്ചയ്ക്ക് 12-നും 12.45-നും ഇടയ്ക്കായിരുന്നു. ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും സുഹൃത്തുക്കള്‍ക്ക് ഒരേ ഫോണില്‍ നിന്നും ആ സന്ദേശം ലഭിച്ചിരുന്നു. പക്ഷേ രണ്ടിലെയും അപേക്ഷയുടെ സ്വരം രണ്ടു വിധത്തിലായിരുന്നു. സന്ദേശങ്ങളിലൊന്ന് അയച്ചത് ശ്രീലക്ഷ്മിയാണെന്ന് തന്നെയാണ് അതിലെ വാക്കുകള്‍ പ്രയോഗിച്ച രീതിയില്‍ നിന്നു ബന്ധുക്കള്‍ ഉറപ്പു പറയുന്നത്. വാട്‌സാപ്പില്‍ ചിന്തല മഡിവാളയിലെ ലൊക്കേഷനും അയച്ചിരുന്നു. സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളില്‍ ചിലര്‍ ഇവിടെയെത്തി. ഫോണ്‍ വിളിച്ചപ്പോള്‍ അഭിജിത്തിനെ കിട്ടുകയും ചെയ്തു. അകത്തോട്ടു വരാനായിരുന്നു പറഞ്ഞത്. ശ്രീലക്ഷ്മിയും ഒപ്പമുണ്ടെന്നു പറഞ്ഞു.
അഭിജിത് സ്ഥലത്തിന്റെ സൂചന നല്‍കി ചൂളം വിളിച്ച ശബ്ദവും കേട്ടെന്നും സുഹൃത്തുക്കള്‍ ബന്ധുക്കളോടു പറഞ്ഞു. എന്നാല്‍ ഏറെ തിരഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ തിരിച്ചു പോയി. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ പേടിതോന്നി തിരികെപ്പോയെന്നാണ് അവര്‍ ബന്ധുക്കളോടു പറഞ്ഞത്. അതും അറിയിച്ചത് നവംബര്‍ 13-നു മാത്രം. ഇതറിഞ്ഞതിനു പിന്നാലെ ബന്ധുക്കള്‍ ഈ പ്രദേശത്തെത്തി പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. ഫോണും അതിനോടകം സ്വിച്ച് ഓഫ് ആയിപ്പോയിരുന്നു. മറ്റെവിടേക്കെങ്കിലും മാറിപ്പോയിട്ടുണ്ടാകുമെന്നു കരുതി തിരച്ചില്‍ നിര്‍ത്തി തിരികെ പോയി. ഇരുവരും ആ പ്രദേശത്തു തന്നെ കാണുമെന്ന സംശയമുള്ളതിനാല്‍ ബന്ധുക്കളില്‍ ചിലര്‍ സമീപത്തെ ഒരു ബേക്കറിയില്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോള്‍ ബേക്കറിയിലെ ജീവനക്കാരിയാണ് നവംബര്‍ 29-ന്് ബന്ധുക്കളെ വിളിച്ച് രണ്ടു മൃതദേഹം കണ്ട വിവരം അറിയിച്ചത്. ഒക്ടോബര്‍ 12-ന് അപകടത്തിലാണെന്ന സന്ദേശം ലഭിച്ചിട്ടും നവംബര്‍ 13-ന് വിവരം അറിയിച്ചതിലും ബന്ധുക്കള്‍ക്കു സംശയമുണ്ട്. സുഹൃത്തുക്കളുടെ സന്ദേശം പൊലീസിന് നല്‍കിയപ്പോഴും ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ക്ഷേത്രപരിസരങ്ങളിലുമൊക്കെ തിരച്ചിലിനാണ് അവര്‍ ശ്രമിച്ചത്.
ബെംഗളൂരുവില്‍ താമസിക്കുന്നതിനിടയ്ക്ക് എന്ത് ആവശ്യം വന്നാലും ശ്രീലക്ഷ്മി ബന്ധുക്കളെ സഹായത്തിനു വിളിക്കാറുണ്ട്. നാട്ടിലുള്ള അമ്മാവന്‍ അഭിലാഷ് ഉള്‍പ്പെടെയുള്ളവരോടും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. കാണാതായ ഒക്ടോബര്‍ 11-ന് സേതുവിനെ വിളിച്ചിരുന്നു. ജോലിയുടെ ടെന്‍ഷന്‍ കാരണം ഒരു സുഹൃത്ത് ഏറെ ബുദ്ധിമുട്ടുന്നുണ്ട്, ബെംഗളൂരുവിലെ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ നമ്പര്‍ വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയ്ക്കു ശസ്ത്രക്രിയയുള്ളതിനാല്‍ 11-നു തന്നെ നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ശ്രീലക്ഷ്മി. അഭിജിത്തിനൊപ്പമാണ് താന്‍ മാളയിലേക്കു പോകുന്നതെന്ന് സുഹൃത്തുക്കള്‍ക്ക് ശ്രീലക്ഷ്മി വോയിസ് മെസേജും അയച്ചിരുന്നു. അതിനു ശേഷമാണ് കാണാതായെന്ന സന്ദേശം 12-ന് വീട്ടുകാര്‍ക്ക് ലഭിച്ചത്.
അഭിജിത്തിന്റെ മൃതദേഹത്തിലുള്ള ബാഗില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നത്. ഇതോടൊപ്പം ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ഫോണില്‍ നിന്നു ലഭിക്കുമെന്നാണു കരുതുന്നത്. എന്നാല്‍ കേസില്‍ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ മിസ്സിങ് കേസില്‍ പോലും കൃത്യമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറായിരുന്നില്ല. കൃത്യമായ ക്രൈം നമ്പറോ സെക്ഷനോ ഒന്നും രേഖപ്പെടുത്താതെയാണ് എഫ്‌ഐആര്‍ പോലും നല്‍കിയത്. അപ്പോഴും കേരള പൊലീസ് കൃത്യമായി ഇടപെട്ടിരുന്നു. സൈബര്‍ സെല്ലും സഹായിച്ചു.
മിസ്സിംഗ് പരാതി നല്‍കി ദിവസങ്ങളായിട്ടും നടപടിയില്ലാതെ വന്നതോടെ നവംബര്‍ 18-ന് കര്‍ണാടക ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസും ഫയല്‍ ചെയ്തു. തുടര്‍ന്ന് പൊലീസിനും അഭിജിത്തിന്റെ വീട്ടുകാര്‍ക്കും കോടതി നോട്ടിസയച്ചു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അഭിജിത്തും ശ്രീലക്ഷ്മിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ത്തന്നെ കേസില്‍ അഭിജിത്തിന്റെ വീട്ടുകാര്‍ക്കു നേരെ നടപടിയെടുക്കാനും ശ്രമമുണ്ടായി. മകനെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ ആരോപണം.
മൃതദേഹം ലഭിച്ചതിനു ശേഷം പരാതിയൊന്നുമില്ലെന്ന് അഭിജിത്തിന്റെ പിതാവിനെക്കൊണ്ട് പൊലീസ് രേഖാമൂലം എഴുതിവാങ്ങിക്കുകയും ചെയ്തു. ഇരുവരുടേതും സ്വാഭാവിക മരണമാണെന്നാണ് അഭിജിത്തിന്റെ വീട്ടുകാരോടും പൊലീസ് പറഞ്ഞത്, അതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും മുന്‍പ്! ശ്രീലക്ഷ്മിയുടെ മൃതദേഹം തല മാത്രമായി കയറില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ശേഷിച്ച ഭാഗമെല്ലാം ജീര്‍ണിച്ച അവസ്ഥയിലും. അഭിജിത്തിന്റെ മൃതദേഹത്തില്‍നിന്നു തല വിട്ടുമാറിക്കിടക്കുന്ന അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു. പഴക്കമേറി ജീര്‍ണിച്ചതിനാല്‍ സംഭവസ്ഥലത്തു വച്ചു തന്നെ പോസ്റ്റ്‌മോര്‍ട്ടവും നടത്തി. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് അഭിജിത്തിന്റെ ഫോണില്‍ നിന്നു വന്ന സന്ദേശവുമായി ബന്ധപ്പെട്ടതാണ്. പേയിങ് ഗെസ്റ്റായി താമസിച്ചയിടത്തുനിന്നു പുതിയ സ്ഥലത്തേക്കു മാറിയതുമായി ബന്ധപ്പെട്ടും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. താമസം മാറിയതിനു പിന്നാലെയാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്.
ഒക്ടോബര്‍ 11-ന് രാത്രി 7.45-ന് മൂന്നു കുപ്പി ബീയര്‍ വൈന്‍ ഷോപ്പില്‍നിന്ന് അഭിജിത് വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ചിരിച്ചു കൊണ്ടാണ് അഭിജിത് ബീയര്‍ വാങ്ങി പുറത്തിറങ്ങിയത്. റോഡരികില്‍ ശ്രീലക്ഷ്മി നില്‍ക്കുന്നുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ അങ്ങനെ ചിരിച്ചു കൊണ്ടുപോകില്ലല്ലോ. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അവര്‍ നാട്ടിലേക്കു പോകാന്‍ ഒരുങ്ങിയിറങ്ങിയതാണ്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ മാറിയുള്ള വൈന്‍ ഷോപ്പില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്.
പിന്നെ അന്നു രാത്രി ബീയറുമായി അവരെവിടെ പോയി? 11-നു രാത്രി എവിടെ തങ്ങി? സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നോ? 12-ന് അഭിജിത്തുമായി ഫോണില്‍ സംസാരിച്ച സുഹൃത്തുക്കള്‍ എന്തുകൊണ്ട് അന്വേഷണം നിര്‍ത്തി തിരികെ പോയി? ഇതിന്റെയെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്.
ഇരുവരും ആത്മഹത്യ ചെയ്ത സ്ഥലത്തിന് 50 മീറ്റര്‍ അടുത്ത് ഒരു റെയില്‍വേ ക്രോസുണ്ട്. ഏകദേശം 300 മീറ്റര്‍ മാറി വീടുകളും. വെളിമ്പ്രദേശമായതിനാല്‍ രാവിലെ വിസര്‍ജനത്തിനും മറ്റുമായി പലരും ഇവിടേക്ക് വരാറുണ്ട്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തു തന്നെ പലരും ദിവസങ്ങള്‍ക്കു മുന്‍പ് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആരുംതന്നെ മൃതദേഹം ഇവിടെ കിടന്ന വിവരം അറിഞ്ഞില്ലെന്നു പറയുന്നത് അദ്ഭുതമാണ്.
‘നവംബര്‍ 23-ന് ശ്രീലക്ഷ്മി ഫോണ്‍ വിളിച്ചെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ വിളിച്ചിരുന്നെങ്കില്‍ 24-ന് കുട്ടിയെ ഞങ്ങള്‍ സുരക്ഷിതമായി തിരികെ വീട്ടിലെത്തിക്കുമായിരുന്നു. എന്തുവിശ്വസിച്ചാണ് പെണ്‍കുട്ടികളെ കേരളത്തില്‍നിന്നു മറുനാട്ടിലേക്ക് ജോലിക്ക് അയയ്ക്കുക? ഈ അവസ്ഥ ഇനി ആര്‍ക്കും വരാതിരിക്കാന്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടും വരെ ഉന്നത അന്വേഷണത്തിനു സമ്മര്‍ദം ചെലുത്തും. ശ്രീലക്ഷ്മിയുടെ വിവാഹത്തിനായി മാറ്റിവച്ച പണം അന്വേഷണത്തിനു മാറ്റി വച്ചിട്ടാണെങ്കിലും കേസില്‍ ഒരുത്തരം കിട്ടിയേ മതിയാകൂ എന്നാണ് കുടുംബം പറയുന്നത്’- ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ പറഞ്ഞു നിര്‍ത്തി.
മൃതദേഹങ്ങള്‍ ലഭിച്ചത് ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആനേക്കലില്‍ നിന്നാണ്. ശ്രീലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. അഭിജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ ബെംഗളൂരുവില്‍ തന്നെയാണു നിര്‍വഹിച്ചത്. മൃതദേഹത്തില്‍ ബാഹ്യമായ മുറിവുകളൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ത്തന്നെ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
മരണത്തില്‍ സംശയമൊന്നുമില്ലെന്നും ആത്മഹത്യ തന്നെയാണെന്നാണു വിശ്വസിക്കുന്നതെന്നും അഭിജിത്തിന്റെ പിതാവ് മോഹന്‍ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പോയിരുന്നു. ഫൊറന്‍സിക് ഉദ്യോഗസ്ഥരോടും സംസാരിച്ചു. അതില്‍ നിന്നു തന്നെ ആത്മഹത്യയാണെന്നു വ്യക്തമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇരുവരും വിവാഹത്തെപ്പറ്റി ഇതുവരെ വീട്ടില്‍ പറഞ്ഞിരുന്നില്ല. അഭിജിത് പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്ന് ഒരിക്കല്‍ ശ്രീലക്ഷ്മി വിളിച്ചു പറഞ്ഞിരുന്നു. അഭിജിത്തിന്റെ ഫോണില്‍ നിന്നായിരുന്നു അത്. ഒക്ടോബര്‍ 11 വൈകിട്ടത്തെ ആ ഫോണ്‍വിളിക്കു ശേഷമാണ് ഇരുവരെയും കാണാതാകുന്നത്- മോഹന്‍ദാസ് ദേശീയമാധ്യമത്തോടു പറഞ്ഞു. എന്നാല്‍ അഭിജിത്തിന്റെ ബന്ധുക്കള്‍ കേസന്വേഷണത്തില്‍ മുഴുവന്‍ പിന്തുണയും ഉറപ്പു നല്‍കിയിട്ടുണ്ടെന്നു സേതുമോന്‍ പറയുന്നു. ബെംഗളൂരുവിലെത്തി കേസ് നടത്താന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് അവര്‍ കേസില്‍നിന്നു പിന്മാറിയതെന്നും ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ സേതു പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരണം സംഭവിച്ച സമയവും മരണകാരണവും വ്യക്തമായതിനു ശേഷം മാത്രമേ കൂടുതല്‍ അന്വേഷണമുണ്ടാവുകയുള്ളൂ. കേസന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലേക്കു പോകാനിരിക്കുകയാണ് പൊലീസ് സംഘമെന്നും സൂചനയുണ്ട്. ഇതുവരെ ബന്ധുക്കളെയാരെയും ചോദ്യം ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ പലതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരിക്കുകയാണ്. ‘സേവ് ദ ഡേറ്റ് ആയിക്കോളൂ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്’ എന്ന ഒരു ക്യാപ്ഷനോട് കൂടി സംസ്ഥാന പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജ് നടത്തിയ പ്രതികരണത്തിനെതിരെ ശബ്ദമുയർത്തിയിരിക്കുകയാണ് ജനങ്ങൾ ഇപ്പോൾ. ഇതിനേക്കാൾ വലിയ സംഭവങ്ങൾ നടന്നിട്ടും തിരിഞ്ഞു നോക്കാതെ, നടപടിയെടുക്കാതെ ഇത് കണ്ടപ്പോൾ മാത്രം പ്രതികരിക്കുവാൻ വന്ന് സദാചാര പോലീസ് ആവുകയാണോ എന്നാണ് ഏവരും ചോദിക്കുന്നത്. “കുട്ടികൾ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളു അതിനാണോ” എന്നാണ് അതിനുള്ള മറുപടി പോലീസ് നൽകിയിരിക്കുന്നത്.
ചില കമന്റുകളിലൂടെ…
“പോലീസ് ആയാൽ മതി, സദാചാര പോലീസ് ആകണ്ട”
“സിനിമകളിലെ hot scene നോളം വരില്ലല്ലോ ഇതൊന്നും?!!.. കൊടുംകാറ്റിൽ ആന പാറി പോകുബോഴാണ് അപ്പൂപ്പന്റെ കോണകം പാറിയ കഥ ..”
“നാട്ടിൽ നില നിൽക്കുന്ന നിയമത്തിന് നിരക്കാത്തത് വല്ലതും സംഭവിക്കാതെ പോലീസ് എന്തിന് ഇടപെടണം ..? നിങ്ങളെ ആരാണ് സദാചാര പോലീസ് കളിക്കുന്ന ക്രിമിനൽ കുറ്റവാളികളുടെ നിലവാരത്തിൽ എത്തിക്കുന്നത്?”
“ഇനി വീഡിയോ എടുക്കുന്നവരെ കാണുബോൾ എറിഞ്ഞു ഇടണം മാമാ അല്ല പിന്നെ 🙏🙏🤭🤭😂”
“പ്രായഭീദമന്യേ പീഡിപ്പിച്ചു കൊല്ലുന്നതും പ്രായമായില്ലന്ന് പറഞ്ഞു വിട്ടയക്കുന്നതും കുഞ്ഞുങ്ങൾ കാണുന്നുണ്ട് ..ഹെൽമെറ്റ് വൈക്കത്തവരെ എറിഞ്ഞിടുന്നതും കുഞ്ഞുങ്ങൾ കാണുന്നുണ്ട്. സേവ് ദി ഡേറ്റ് ഇത്രയ്ക്ക് പറയാനൊന്നുമില്ല .. വ്യക്തിസ്വാതന്ത്യം .. നല്ലത് എടുക്കുക ചീത്ത പുറന്തള്ളുക .. ഇത് അച്ഛനമ്മമാർ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചാൽ തീരാവുന്ന പ്രേശ്നമേ ഒള്ളൂ ..അങ്ങനാണേൽ ഹിന്ദി സിനിമ .. ഇംഗ്ലീഷ് സിനിമ ഒന്നും കാണാൻ പറ്റില്ലല്ലോ .. എന്തിനേറെ പറയുന്നു .. പഴയ മലയാളം സിനിമ പോലും കാണാൻ പറ്റില്ല ..”
“ഇപ്പോളാണു സദാചാര പോലീസിങ്ങിംഗ് എന്ന വാക്ക് ശരിക്ക് അർത്ഥ വത്തായത്.. നമിച്ച് സാറന്മാരേ… ലാത്തി നീട്ടിയങ്ങ് എറിയ് 🤐”
“കുട്ടികൾ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളു അതിനാണോ? ഈ ന്യായം പറഞ്ഞ് കുട്ടികളെ ഹ്യൂമൻ ഷീൽഡ് ആക്കി രക്ഷപ്പെടല്ലേ സാർ. ഇതിന്റെ അപ്പുറമുള്ളത് കുട്ടികളുടെ വിരൽ തുമ്പിൽ ഇന്ന് ലഭ്യമാണ് എന്ന് നിങ്ങൾക്കും അറിയാവുന്നതാണ്.വാളയാറിലെ കുഞ്ഞുങ്ങളോട് ഗുരുതരമായ അനീതി കാണിച്ചതും അതിന് കാരണമായ വർ സർവീസിൽ തുടരുന്നതും ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തി ആളെ ICU ലാക്കിയതും ലോക്കപ്പുകളിൽ ആളെ തല്ലിക്കൊല്ലുന്നതുമെല്ലാം കുട്ടികൾ കാണുന്നതിന് പ്രശ്നമില്ലേ സാർ?അല്ല അതിനൊന്നും ഇങ്ങനെ നിങ്ങള് പോസ്റ്റിട്ട് കണ്ടില്ല അതാ ചോദിച്ചെ. ചോദിച്ചത് തെറ്റാണെങ്കി ക്ഷമിക്കണം സാർ.”
സിനിമാ മേഖലയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചുള്ള നിർമ്മാതാക്കളുടെ ആരോപണത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മുൻപും സിനിമാ മേഖലയിൽ നിന്ന് ലഹരിമരുന്നുപയോഗവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റുചെയ്തിരുന്നു.. നടനും നടിയും തിരക്കഥാകൃത്തും സാങ്കേതിക പ്രവർത്തകരും ഇതിൽ ഉൾപ്പെടും. സിനിമാ മേഖലയിലെ ലഹരിയൊഴുക്കിനെക്കുറിച്ച് അന്വേഷിച്ച പൊലീസിന് പലപ്പോഴായി ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. എന്നാൽ പല കേസുകളിലും അന്വേഷണം മുന്നോട്ടുപോകാതെ വഴിമുട്ടുകയോ ഒതുക്കി തീർക്കുകയോ ചെയ്തു.
ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ലാറ്റിൽ ലഹരിമരുന്ന് ഉപയോഗിച്ച് ഉൻമാദാവസ്ഥയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് എത്തുമ്പോൾ ലഹരിയുടെ ഉൻമാദത്തിൽ നഗ്നയായ നിലയിലായിരുന്നു നടി. എക്സ്റ്റസി ഗുളികകൾ നടിക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.
എറണാകുളം സ്വദേശികളായ മൂന്നുപേരെ കഴിഞ്ഞ മേയിൽ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകാറുണ്ടെന്നാണ് അവർ നൽകിയ വിവരം. ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാൽ വിമാനത്തിലാണ് ആന്ധ്രയിൽ നിന്ന് കൊണ്ടുവരാറുള്ളതെന്നും മൊഴിയുണ്ട്. ഒരു മുൻനിര നടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററിൽ ചികിത്സ തേടിയതായും വിവരമുണ്ട്.
ലഹരിമരുന്നുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കൽ എറണാകുളത്തെ പ്രശസ്ത റെസ്‌റ്റോറന്റിലാണ് ചെന്നുനിന്നത്.. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി.കഴിഞ്ഞ ഡിസംബറിൽ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റുചെയ്തിരുന്നു. വീട്ടിൽ ലഹരിപ്പാർട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവർ സമ്മതിച്ചു. സിനിമസീരിയൽ രംഗത്തെ പ്രമുഖരുടെ നമ്പരുകൾ ഫോണിൽനിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീയെ പീഡന കേസില്‍ സാക്ഷികൾക്ക് മേൽ സമ്മർദ്ദമെന്ന് ആരോപണം. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നെന്ന് ആരോപിച്ച് മുഖ്യ സാക്ഷിയായ സിസ്റ്റർ ലിസിയാണ് രംഗത്തെത്തിയത്. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം നടത്തുന്നുവെന്നും ലിസി വടക്കേല്‍ ആരോപിച്ചു.
സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. സഭാ വിരോധിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനസിക രോഗിയാക്കി മാറ്റാനും നീക്കം നടക്കുകയാണ്. ഇത്തരം ശ്രമങ്ങൾ ശക്തമായി തുടരുകയാണ്, അതുകൊണ്ട് തന്നെ വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണെം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശിക്ഷ ഉറപ്പാക്കണമെന്നും സിസ്റ്റര്‍ ലിസി വടക്കേൽ ആവശ്യപ്പെടുന്നു.
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കഴിഞ്ഞ ദിവസെ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. ബിഷപ്പിന്റെ അപേക്ഷ പരിഗണിച്ച കോടതി ജാമ്യ കാലാവധി നീട്ടിയിരുന്നു. തുടര്‍ന്നു ജഡ്‌ജി ജി. ഗോപകുമാര്‍ കേസ് ജനുവരി ആറിലേക്കു മാറ്റുകയും ചെയ്തു. അന്നേദിവസം വിചാരണാ നടപടികളുടെ ഭാഗമായി ഇരുഭാഗത്തെയും പ്രാരംഭവാദവും നടക്കുമെന്നാണ് റിപ്പോർട്ട്.
പ്രതികൾക്കെതിരായ കുറ്റപത്രവും കോടതിയിൽ വായിച്ചു കേള്‍പ്പിക്കും. ഇതിനുശേഷമാകും വിചാരണയ്‌ക്കു തുടക്കമാകുക. കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു ഫ്രാങ്കോ കോടതിയിലെത്തിയത്. സ്‌ഥിരം സഹായികള്‍ക്കൊപ്പം പതിനഞ്ചോളം വൈദികരും അദേഹത്തിനൊപ്പമുണ്ടായിരുന്നു.
പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി പുലിവാല് പിടിച്ചിരിക്കുകയാണ് കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടുവെന്ന് അണിയറക്കാര്‍ പറയുന്നു. സഭ്യതയുടെ സീമലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്.
പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം പറയുന്നു. ”സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റുമോ. അല്ലാതെ ഞങ്ങള്‍ക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു”
സമൂഹമാധ്യമങ്ങളില്‍ അസഭ്യം പറയുന്നവരില്‍ പലരും ഫെയ്സ് ബുക്കിലെ ഗൗരിയുടെ പ്രൊഫൈല്‍ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും അതാണ് അവര്‍ക്കുണ്ടായ ശല്യമെന്നും ഷാലു പറയുന്നു.
പിനക്കിളിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതുവരെ ചെയ്ത മറ്റ് ഇവന്റുകളുടെ ചിത്രങ്ങളുമുണ്ട്. കേരളത്തിലുള്ളവരുടെ ഈ പ്രീവെഡിങ് ചിത്രങ്ങള്‍ ആരും കാണുകയോ അതേപറ്റി പറയുകയോ െചയ്യുന്നില്ലെന്നും ഷാലു പറയുന്നു. ധനുഷ്കോടിയിലും ആന്‍ഡമാനിലും ശ്രീലങ്കയിലും ഒക്കെ പോയി മലയാളി ദമ്പതികളെ വച്ച് ഫോട്ടോ ഷൂട്ട് നടത്തി. അതൊന്നും ആരും കാണുന്നില്ലെന്നും ഷാലു പറഞ്ഞു.
”ഇപ്പോള്‍ ഇതിന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിന്ന് ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. പിനാക്കിളിന്റെ സി.ഇ.ഒയുടെ മൊഴിമുത്തുകള്‍ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവന്‍ കേള്‍ക്കുകയേ നിര്‍വാഹമുള്ളു. ആ, നീ കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവര്‍ഷം. വെസ്റ്റേണ്‍ കള്‍ച്ചര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വര്‍ക്കും കൂടുന്നുണ്ട്”
23 വയസുള്ള, തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ ഒറ്റയാള്‍ കമ്പനിയാണ് പിനക്കിള്‍. ഒരുവര്‍ഷമേ ആയുള്ളു തുടങ്ങിയിട്ട്. കുറഞ്ഞ നിരക്കില്‍ ചിത്രങ്ങളെടുത്ത് നല്‍കുന്നതാണ് രീതി. ഇപ്പോള്‍ വര്‍ക്ക് ഏല്‍പ്പിക്കുന്ന പലര്‍ക്കും ആല്‍ബമായൊന്നും ചെയ്തു കിട്ടേണ്ടെന്നും ഷാലു പറഞ്ഞു. ഫെയ്സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടാന്‍ കുറച്ചു ഫോട്ടോകള്‍ മതി. അതുകൊണ്ട് ഷാലുവിനും ജോലിഭാരം കുറവാണ്. എന്തായാലും സേവ് ദ ഡേറ്റ് വൈറലായതില്‍ സന്തോഷവും ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ആശങ്കയുമാണ് ഷാലുവിനിപ്പോള്‍.
ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടില്‍ ഇടമറുകിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവും പീടികയില്‍ ഷെഫീഖിന്റെ മകന്‍ ഹഫ് സിന്‍ മുഹമ്മദ് ആണ് മരിച്ചത്.
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലും ഈരാറ്റുപേട്ട, ഭരണങ്ങാനം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു
അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. സംഭവത്തില്‍ മുത്തശ്ശിയെയും ആട്ടോഡ്രൈവറെയും ഏരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയുമാണ് അറസ്റ്റിലായത്. അഞ്ചല്‍ ഏരൂരിലാണ് സംഭവം. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ആട്ടോറിക്ഷയുടെ ഡ്രൈവര്‍ ഗണേശ് ഇവരുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചെന്ന് എരൂര്‍ പൊലീസ് പറഞ്ഞു.
വെറ്ററിനറി ഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ തെലുങ്കാനയില്‍ വീണ്ടും സമാനമായ സംഭവം. 26കാരിയായ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയ ഷംഷദാബാദില്‍ നിന്ന് തന്നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശംഷാബാദില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ മാറിയാണ് യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
അതെ സമയം രവി തേജ യുടെ സിനിമ ഷൂട്ടിംഗ് നടന്നതിന്റെ അടുത്തതായി ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമാനരീതിയിലുള്ള മരണമായതിനാല്‍ രണ്ട് മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. കൂടാതെ യുവതി തനിയെ തീ കൊളുത്തി മരിച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്. എന്നാല്‍ രണ്ടു മരണവും സമാനമായതിനാല്‍ പൊലീസിന്റെ അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതേസമയം, മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. ഈ രണ്ട് മരണങ്ങളിലുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടാമത് കണ്ടെത്തിയ മൃതദേഹം 35 വയസ് പ്രായമുള്ള യുവതിയുടെതാണെന്നാണ് കണ്ടെത്തല്‍. മൃഗഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. ഇതിനിടെയാണ് സമാനമായ മറ്റൊരു സംഭവം. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴി ഷാദ്‌നഗറില്‍ വച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു. തുടര്‍ന്ന് ടയര്‍ നന്നാക്കി നല്‍കാമെന്ന് ഒരാള്‍ പറഞ്ഞതായി പ്രിയങ്കയുടെ സഹോദരി ഭവ്യയോട് ഫോണ്‍ വിളിച്ച് പറഞ്ഞു. രാത്രി 9.15 ഓടെയാണ് പ്രിയങ്ക സഹോദരി ഭവ്യയെ ഫോണ്‍ വിളിച്ചത്. സ്ഥലത്ത് നിരവധി ട്രക്കുകളും അപരിചിതരായ ആളുകളും ഉണ്ടെന്നും തനിക്ക് ഭയമാകുന്നുണ്ടെന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞു. അതേസമയം കുറച്ച് ദൂരം ചെന്നാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും പേടിയാണെങ്കില്‍ വാഹനം ടോള്‍ ഗേറ്റിന് അരികില്‍ വെച്ചിട്ട് വീട്ടിലേക്ക് വരാന്‍ സഹോദരി പറഞ്ഞു. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഭവ്യ പ്രിയങ്കയെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പ്രിയങ്ക വീട്ടില്‍ എത്തേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോള്‍ ബൂത്തില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭവ്യ ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ആര്‍ജിഐഎ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് കോണ്‍സ്റ്റബിള്‍മാരെ അയച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസ് കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാര്‍ക്കു ചെയ്ത ടോള്‍ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാന്‍ഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. ബുധനാഴ്ച രാത്രി 9.30 നും 10നും ഇടയില്‍ ഒരു ചെറുപ്പക്കാരന്‍ ബൈക്ക് നന്നാക്കാനായി കൊണ്ടുവന്നെന്ന് അടുത്തുള്ള വര്‍ക്ക്ഷോപ്പ് ഉടമ പറഞ്ഞു. അതേസമയം തന്റെ മകളോട് ഈ പ്രവൃത്തി ചെയ്തവരെ പൊതു മധ്യത്തില്‍ വച്ച് ചുട്ട്ക്കരിക്കണമെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
70 ശതമാനത്തോളം കത്തിക്കരിഞ്ഞ യുവതിയുടെ മാലയുടെ ലോക്കറ്റ് കണ്ടാണ് പ്രിയങ്ക തന്നെയാണിതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലൂര്‍ താലുക്ക് വെറ്ററിനറി ആശുപത്രിയിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന പ്രിയങ്കയെയാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിടിയാലായവര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. ഷംഷാബാദിലെ ടോള്‍ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയില്‍ വ്യാഴാഴ്ച രാവിസെ 7.30നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിനെതിരെ കിസ് ഓഫ് ലവ് ഫെയിം രശ്മി നായര്‍. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവല്‍ ആണോ എന്നാണ് രശ്മി പരിഹസിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ജ്ഞാനപീഠം ബഹുമതി നേടിയ ശ്രീ അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ എന്നാണു ഒരാളുടെ കമന്റ്. രശ്മി നായരെ പൊങ്കാലയിടുകയാണ് സോഷ്യൽമീഡിയ.
മലയാള കവിതയില്‍ ദാര്‍ശനികതയുടെ മണിമുത്തുകള്‍ കൊരുത്ത, ഈടുറ്റ പാരമ്പര്യത്തിന്റെ നീരുറവകള്‍ തീര്‍ത്ത ജ്ഞാനപീഠ ജേതാവ് അക്കിക്കത്തെയാണ് പരിഹസിച്ച് കൊണ്ട് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചുംബന സമര നായികയുടെ പരിഹാസം . അതേസമയം പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്ന രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 55-ാമത് ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് ഐകകണ്ഠ്യേനയാണ് 93കാരനായ അക്കിത്തത്തെ തെരഞ്ഞെടുത്തത്. 2017ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം മഹാകവിയെ ആദരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തൃശൂരില്‍ നടന്ന ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ് ദാന ചടങ്ങില്‍ മഹാപ്രതിഭാ പുരസ്‌കാരം നല്‍കി അക്കിത്തത്തെ ജന്മഭൂമി ആദരിച്ചു.
‘വെളിച്ചം ദുഃഖമാണുണ്ണീ; തമസ്സല്ലോ സുഖപ്രദം’ എന്ന് മലയാളത്തെ പഠിപ്പിച്ച അക്കിത്തം സര്‍വ്വാചരാചരങ്ങളിലും സ്‌നേഹത്തിന്റെ നിറവ് കണ്ടറിഞ്ഞ ദാര്‍ശനികനാണ്. മനുഷ്യത്വത്തിന്റെ ആഘോഷമാണ് അദ്ദേഹത്തിന്റെ കവിതകളില്‍. ദേശീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായ മഹാകവി ഇപ്പോള്‍ തപസ്യ കലാ സാഹിത്യ വേദിയുടെ രക്ഷാധികാരിയാണ്. ദീര്‍ഘകാലം അധ്യക്ഷനായിരുന്നു.
1926 മാര്‍ച്ച് 18 ന് പാലക്കാട് കുമരനല്ലൂര്‍ അക്കിത്തം മനയില്‍, അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനനം. എട്ടാം വയസില്‍ കവിതാ രചന തുടങ്ങി. ഇടശ്ശേരി , ബാലാമണിയമ്മ, നാലപ്പാടന്‍, കുട്ടികൃഷ്ണമാരാര്‍, വി.ടി, എംആര്‍ബി എന്നിവര്‍ക്കൊപ്പമുള്ള സഹവാസം അക്കിത്തത്തിലെ കവിയെ ഉണര്‍ത്തി. 1946 മുതല്‍ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനായിരുന്നു.
യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. 1956 മുതല്‍ 1985 വരെ ആകാശവാണിയുടെ കോഴിക്കോട്, തൃശൂര്‍ നിലയങ്ങളില്‍ പ്രവര്‍ത്തിച്ചു. 85ല്‍ എഡിറ്ററായി വിരമിച്ചു. ഇടിഞ്ഞുപൊളിഞ്ഞ ലോകം, കടമ്പിന്‍പൂക്കള്‍, സ്പര്‍ശമണികള്‍, കളിക്കൊട്ടിലില്‍, അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ (കവിതാസമാഹാരങ്ങള്‍), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നിവയടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ശ്രീമഹാഭാഗവതം വിവര്‍ത്തനമാണ് ഏറ്റവും ഒടുവില്‍ രചന നിര്‍വഹിച്ചത്.
കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് , ഓടക്കുഴല്‍ അവാര്‍ഡ് ജ്ഞാനപീഠം ട്രസ്റ്റിന്റെ മൂര്‍ത്തീദേവി പുരസ്‌കാരം വയലാര്‍ അവാര്‍ഡ് എന്നിവയടക്കം അനവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1949 ല്‍ 23-ാം വയസ്സില്‍ പട്ടാമ്പി ആലമ്പിള്ളി മനയിലെ ശ്രീദേവി അന്തര്‍ജനത്തെ വിവാഹം ചെയ്തു. 2019 മെയില്‍ ഇവര്‍ അന്തരിച്ചു. പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍ എന്നിവരാണ് മക്കള്‍. പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ അക്കിത്തം നാരായണന്‍ സഹോദരനാണ്.